കണ്ണീർ കയത്തിൽനിന്നൊരമ്മ
ചോദിക്കുന്നു
പ്രാണപ്പിടച്ചിലായൊരു ഭാര്യ
ചോദിക്കുന്നു
അശാന്തിപർവമായൊരു പെങ്ങൾ
ചോദിക്കുന്നു
തിളയ്ക്കും തേങ്ങലായൊരു മകൾ
ചോദിക്കുന്നു
കണ്ടുവോ നീയെൻ മകനെ, കാന്തനെ -
കൂടപ്പിറപ്പിനെ, യച്ഛനെ
രാവു വെള്ളകീറവേ കൊറ്റിനായ്
പോയോനെ
ഒറ്റുവാനവനൊന്നും തെറ്റു ചെയ്തീലല്ലോ?
ഞങ്ങൾതൻ പ്രാണന്റെ യവസാന രക്ഷകൻ
അറിയുമോ അവനെ നീ?
തടഞ്ഞു നിർത്തുന്നു കണ്ണീരും, കൈകളും
എന്തു ചൊല്ലീടും ഞാൻ?
നെഞ്ചകം പൊള്ളുന്നു
എന്നെ ഞാൻ കൊല്ലുന്നു
ചുടലപ്പറമ്പിലെ ചിതയിൽ
ഞാനെന്നെയുയർത്തിക്കിടത്തുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ