ജന്മാന്തരങ്ങൾക്കുമപ്പുറത്തു നിന്നേ
നമ്മളൊന്നായിരിക്കണം
ഇന്നുമാമോഹന സ്വപ്നത്തിന്റെ
ശൽക്കങ്ങൾ
നേത്രപടലത്തിൽ പതിച്ചു കൊണ്ടേ
യിരിക്കുന്നു
കുന്നിനു മുകളിലെ കുലച്ചു നിൽക്കുന്ന
ആകാശവില്ലിലേക്ക് ഇരു ചിറകും വീശി
ഞാൻ കുതിക്കുന്നു
പെണ്ണേ നീയൊരു രാജ്യമാകുന്നു
ഇരുൾ പ്രഭാതത്തിൽ നിന്ന്
വെയിലിന്റെ വിരലും പിടിച്ച്
ഉച്ചയുടെ ജ്വാലാ വിരി തെറുത്തു മാറ്റി
നിന്റെ കുന്നുകൾക്കും, പുഴകൾക്കും -
കന്യാവനങ്ങൾക്കും മീതെ
സ്വപ്നങ്ങളുടെ, യേകാന്തവീഥിയിലൂടെ
സൂചിമുനകളുടെ നിശ്ശബ്ദ കുടീരമാകുന്ന
നിന്നിലേക്ക്
കെട്ടടങ്ങിയ കൊടും ശൈത്യത്തിലേക്ക്
വികാരങ്ങളുടെ മണലാരണ്യങ്ങളിലേക്ക്
നനഞ്ഞ തീത്തുള്ളികളായി ഇറ്റിറ്റു വീണ്
മിത ശീതോഷ്ണത്തിന്റെ കാറ്റായ് ഞാൻ
പതിക്കുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ