ഓട്ടമാണിന്നു നെട്ടോട്ടമാണിന്നു നാം
വെട്ടിപ്പിടിക്കുവാനുള്ള, യോട്ടം
ഏറ്റത്തിനുണ്ടോരിറക്കമെന്നോർക്കുക
ഊറ്റം കൊണ്ടിട്ടൊട്ടു കാര്യമില്ല
അത്യാഗ്രഹത്തിന്റെ,യാകെത്തുകയായി
മാറിയല്ലോയിന്നു മാനവൻമാർ
ഞാനെന്നതല്ലാതെ ഞങ്ങളെന്നില്ലിന്ന്
സാഹോദര്യം സുന്ദരപദമായ് മാറി
പച്ചച്ചമേനിയും, പച്ചക്കാർവേണിയും
പിച്ചവെച്ചെത്തുന്ന പച്ചക്കണ്ണും
പ്രകൃതിയെ വെല്ലുവിളിച്ചു നാമെന്തെല്ലാം
മേനിയിൽ വേലത്തം കാട്ടിടുന്നു
പച്ചനോട്ടിന്റെ വലുപ്പത്തെ നോക്കി നാം
മാന്യതചാർത്തിക്കൊടുത്തിടുന്നു
പട്ടുവിരിയിട്ട മെത്തയിൽ നിന്നു നാം
കുശുമ്പും, കുന്നായ്മയും നെയ്തിടുന്നു
സ്വാർത്ഥത തന്നുടെ കോളാമ്പി പൂവുമായ്
എത്ര തന്നെ നിങ്ങളോടിയാലും
കാത്തിരിക്കുന്നുണ്ടൊരന്ധകാരത്തിന്റെ
വേദനതടാകമതോർത്തു കൊൾക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ