മഴയെന്തെന്ന് ചൊല്ലുവതെങ്ങനെ
ഞാൻ
ജലമെന്ന് ലാഘവം മൊഴിയാൻ
കഴിയില്ല
മഴ തന്നെ ജീവനും, ജീവിതവും
കളിയും,കവിതയും, കാത്തുവെയ്പ്പും
കിളിത്തൂവൽ പോലെ മൃദുലം മഴ
ചാലിട്ടു പായും ചേലേഴും മഴ
ഓർമ്മ കൊത്തിപ്പാറും ചാറ്റൽ മഴ
നീർമണി തുവുമീപക്ഷി, മഴ
ഋതുക്കളിൽ പൂവായ് വിരിയും മഴ
തണുവിൻ പുതപ്പായ് പുതയും മഴ
നറുനിലാവായി നിരന്ന മഴ
നനഞ്ഞു നനഞ്ഞലിയിക്കും മഴ
തേൻ നൂലുകൾ നൂറ്റെടുക്കും മഴ
വേരുകളായി പിണയും മഴ
പോരടിച്ചാടി തിമർക്കും മഴ
സംഹാരരുദ്രയായാടും മഴ
മിഴിനീരു പോലേയുതിരും മഴ
പല ഭാഷ ചൊല്ലിപ്പറയും മഴ
ജീവിത തന്ത്രികൾ മീട്ടുംമഴ
പ്രേമാർദ്ര സംഗീതമാകും മഴ
രാജീവലോചനനാകും മഴ
രാസലീലകളാടി രസിക്കും മഴ
ജീവിതം തന്നെയീ ജീവമഴ
ജലമായി വിത്തായ് മുളച്ച മഴ
ചെടിയായി മരമായി പൂത്ത മഴ
മണ്ണും മനസ്സുമായുള്ള മഴ
എല്ലാം മഴ തന്നെയായിടുകിൽ
മഴയെന്തെന്ന് ചൊല്ലുവ തെങ്ങനെ
ഞാൻ