ഇലയുടെ കണ്ണീർ പോലെ
വഴിവക്കിൽ മഞ്ഞ് പൊഴിയുന്നു.
ഭയം പുരണ്ട നഗ്നതമറയ്ക്കാൻ
വരമ്പിൽനിന്ന് വയലിലേക്ക് തവള -
കൾ ചാടി
ഇരുട്ടും, കണ്ണീരും കണ്ണുകാണാതാക്കുന്നു
വിതുമ്പുന്ന ചുണ്ടുകൾ വിറകൊള്ളുന്നു
കുഴിമാടത്തിലെ പച്ചമൺകൂനയ്ക്ക്
മുന്നിൽ അവൻ നിന്നു.
നഷ്ടപ്പെട്ടു പോയ ഒരു വാക്കാണമ്മ.
സ്നേഹത്തിന്റെ ഒരു തുരുത്ത്.
ചിറകറ്റുപോയിരിക്കുന്നു
സ്വപ്നങ്ങൾ പാളങ്ങൾപോലെ
അനന്തതയിലേക്കു നീളുന്നു
രാപ്പക്ഷിയുടെചിറകിന് കനമേറുന്നു
നരച്ച വഴിവിളക്കിൽ നിന്ന് ദുഃഖം
തുളുമ്പുന്നു
ലക്ഷ്യത്തിന്റെ ഭൂപടമായിരുന്ന അമ്മ
കണ്ണിലൊരു മുഖമായി മണ്ണിൽച്ചേർന്നു
കിടക്കുന്നു
വേദനമാത്രം വിളമ്പിതരുന്നു ജീവിതം
സ്നേഹങ്ങൾ ആകാശമേഘംപോലെ
വേഗം കടന്നുപോകുന്നു
സ്നേഹത്തെ ഹൃദയത്തിലേറ്റിയ സമാധനത്തിന്റെ ഒലീവിലയാണ് അമ്മ
അമ്മ ഒരിക്കലും മരിക്കുന്നില്ല
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ