വെയിൽച്ചീളു കൊണ്ടെന്നെ
വാരിവാരിയെറിയുന്നു
വേരറ്റചെടിപോൽ ഞാൻ
ആടിയാടി നിൽക്കുന്നു
ഉയരമെന്നില്ല താഴ്ച്ചയെന്നും
സമതല മെന്നതോ,യില്ലേയില്ല
മൂർച്ഛിച്ചു പോകുന്നു മൂർച്ചകൊണ്ട്
പൊള്ളിപ്പിടയുന്നു ഉള്ളമാകെ
അലഞ്ഞുവലഞ്ഞിറ്റു നീരിനായി
കലങ്ങി പിടഞ്ഞിടനെഞ്ചിതാകെ
കാലമിതു നിശ്ശബ്ദം നോക്കിനിൽപ്പൂ
കാലനാവാനോ,യീ കാത്തിരിപ്പ്?
കാലം പലതും കടന്നുവല്ലോ
കോലങ്ങളെന്തൊക്കെ കണ്ടവൻ ഞാൻ
കണ്ടതില്ലിന്നോള,മീവിധത്തിൽ
കത്തിയാളുന്ന പൊട്ടക്കണ്ണനെ
ഒന്നുകിലാശാന്റെ നെഞ്ചത്തെന്നോ
അല്ലെങ്കിൽ കളരിക്കു വെളിയിലെന്നോ
ഉമിത്തീയിലെന്നപോൽ നീറി നീറി
ഓർമ്മകൾ മാത്രമായ് മാറുമെന്നോ
എത്ര പഠിച്ചാലും പഠിക്കാത്തവർ
ഞാനെന്നു മാത്രം നിനച്ചിരിപ്പോർ
പാടില്ലയെന്നു പഠിപ്പിച്ചതിൻ നേർ -
വിപരീതംചെയ് വാൻ വൃതമെടുത്തോർ
മാനവൻ നമ്മളീ മന്ദിരത്തെ
മുച്ചൂടും മുടിച്ചേ അടങ്ങുവെന്നോ
വെയിലായ്, മഴയായ്, യശനിപാതമായി
പതിക്കുന്നിതാകാലം നമ്മിലേക്ക്.