malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2026 ഏപ്രിൽ 10, വെള്ളിയാഴ്‌ച

ഒടുക്കം



ഋണ ഭാരത്താൽ
മുതു കൊടിയുന്നു
ഋതുക്കൾ പോയി മറഞ്ഞു
മൃതിയോ, പുനർജ്ജനിയോ ?!

കാലത്തോടു കലഹിച്ചു
പക്ഷികൾ പറന്നു പോയി
പ്രതീക്ഷകൾ അസ്തമിച്ചു
ചേക്കേറാൻ ഇല്ലൊരു ചില്ല.

അമ്പുമായ് നിൽക്കുന്നുവേടൻ
ദർപ്പമകറ്റാൽ
സർപ്പമെവിടെ?
സിംഹത്തിൻ്റെ
സിംഫണി എവിടെ?!

ചിന്നം വിളിയാണു ചുറ്റും
നെഞ്ചിലൊരു ചില്ലുടയന്നു
ആശയറ്റവൻ്റെ വാശിയറിയില്ല!
തുണയറ്റവന്
തുടലറുക്കാതിരിക്കാനാവില്ല.

വാ തുറന്ന വ്യാഘ്രം മടങ്ങിപ്പോകുന്നു
അതാ,
ഇരുളിൽ നിന്നൊരു ഇലയനക്കം
കൊടുങ്കാട്ടിലെ വഴിത്താര.

നിയമങ്ങൾ ബലാത്സംഗം ചെയ്യപ്പെടുമ്പോൾ

 



അധികാരം സിംഹാസനവും
കൽപ്പനയുമാകുമ്പോൾ
യുദ്ധം ചെന്നായ,യാകുന്നു
ഏതിരുട്ടിലും കുതിച്ചുചാടുന്ന
ചെന്നായ.

അജയ്യതയുടെ, അധിനിവേശത്തി
ന്റെ ബലതന്ത്രം
ജൂലിയ, യുടെ തുടകൾക്കിടയിൽ
കിതച്ചു നിന്ന റോമാ സാമ്രാജ്യം
പോലെ
ഭയത്തിന്റെ തുടകൾക്കിടയിൽ
യുദ്ധമൊരു ചുവന്ന പൂവായ്
വിടരുന്നു.

തലയറുക്കപ്പെടുന്നു, അര തകർക്ക
പ്പെടുന്നു
മുലയരിയപ്പെടുന്നു, കണ്ണ് ചൂഴ്ന്നെ
ടുക്കപ്പെടുന്നു
അധികാരം ഒറ്റക്കല്ലിൽ തീർത്ത
വിഗ്രഹം.

പടയാളികൾ ബലിമൃഗങ്ങളാകു
മ്പോൾ
തുണിയുരിഞ്ഞ പെണ്ണിന്റെ നെഞ്ചിൽ
വാൾമുനകൾ ഭൂപടംതീർക്കുന്നു
നഗര, ഗ്രാമമെന്നില്ലാതെ യോനി
കളിൽ
പുല്ലിംഗങ്ങൾ പുളയുന്നു.
കിരാതത്വത്തിന്റെ ബീജങ്ങളൊഴു
ക്കപ്പെടുന്നു
എന്നും,എവിടേയുംഇര സ്ത്രീകളും
കുട്ടികളും തന്നെ
അധികാരമേ, നീതന്നെ നീപെറ്റ കു
ഞ്ഞുങ്ങളെ തിന്നു തീർക്കുന്നു

2026 മാർച്ച് 30, തിങ്കളാഴ്‌ച

നിലവിളി


ദൈവങ്ങൾ നിലവിളിച്ചു -
കൊണ്ടേയിരിക്കുന്നു
ഗാസയിൽ നിന്ന്, ഇറാനിൽ -
നിന്ന്.....!
യുദ്ധമുഖങ്ങളിൽ നിന്ന്.

സ്വപ്നങ്ങൾ കിടന്നു
പിടയ്ക്കുന്നു
കഴുകുകളുടെ കൊക്കിൽ -
നിന്ന്.
സ്നേഹത്തിൻ്റെ കൊമ്പുകൾ
വെട്ടിക്കളയുന്നു
ദുരിതങ്ങളുടെ നട്ടുച്ചകൾ -
സമ്മാനിക്കുന്നു.

സ്വാതന്ത്ര്യത്തിൻ്റെ മണ്ണടരുകൾ
അടർത്തിമാറ്റുന്നു
മുൾച്ചെടികൾ കരിഞ്ഞുണങ്ങി -
നിൽക്കുന്നു
പാതവക്കിൽ അറ്റ പാദങ്ങൾ
കണങ്കാലുതേടുന്നു !

എവിടെയാണെൻ്റെ വാഗ്ദത്ത -
ഭൂമി
ചോരയിറ്റുന്ന സൂര്യനു കീഴിൽ
കാലം എത്ര സമർത്ഥമായി -
വഞ്ചിക്കുന്നു നമ്മെ!

2026 മാർച്ച് 24, ചൊവ്വാഴ്ച

മീനച്ചൂട്


​മീനത്തെയ്യമായ് ചിലമ്പിട്ടു -
തുള്ളുന്നു
കനൽ വഴികളിൽ നൃത്തം -
ചവിട്ടുന്നു!
മീനസൂര്യന്റെ കത്തുന്ന -
തൃക്കണ്ണാൽ
വരണ്ടുണങ്ങുന്നു -
മണ്ണും പ്രകൃതിയും.

​ഇലകൾ പൊഴിഞ്ഞ -
കരിമ്പനക്കാടുകൾ,
കനലായ് മാറും തറവാട്ടു -
മുറ്റങ്ങൾ.
കിണറു ദാഹത്താൽ വലഞ്ഞു -
ണങ്ങീടുന്നു
വാക സ്നേഹത്താൽ ചുവന്നു - പൂക്കുന്നു.

​ഇക്കൊടും വേനലിൻ രുദ്രതാ-
ളത്തിലും
കൊന്നപ്പൂക്കൾ വിരിഞ്ഞു
ചിരിക്കുന്നു.
മഞ്ഞപ്പട്ടാട ചുറ്റിയീ നോവിലും
കണികാണുവാൻ കാത്തുനി-
ന്നീടുന്നു.

2026 മാർച്ച് 19, വ്യാഴാഴ്‌ച

കുംഭം



​കത്തിനിൽക്കുന്നു നട്ടുച്ച!
മൈഥുന തളർച്ചയാൽ-
മലർന്നു കിടക്കുന്നു നഗരം.

കുംഭം ചിലമ്പിട്ടു തുള്ളുന്നു;
മുരിക്കിൻ പൂ ചെമ്പട്ടു ചാർ-
ത്തിയാടുന്നു.
നെടിയ പിലാവിൻ തണലിൽ-
അന്നൊരു നാളിലിരിപ്പൂ ബാല്യം.

​വേനൽവെള്ളരി പോലെയുളളിൽ-
ഓർമതന്നുണ്ണികൾ വിരിയേ,
പുലരിപ്പൂ പോൽ കന്യകൾ-
കൂവലിൻ പടവുകളേറി വരുന്നു.

​ഒക്കത്തൊരു കുടം വെള്ളം,
തുള്ളിത്തുളുമ്പും പുഞ്ചിരിനാണം;
തടങ്ങൾ തോറും നീരുകൾ വീഴ്ത്തി-
നിരന്നു നിൽപ്പൂ കാലം.

2026 മാർച്ച് 18, ബുധനാഴ്‌ച

ബസ്സു കാത്തിരിക്കുമ്പോൾ




പൊള്ളും ചൂടിൽ
ഇത്തിരി തണലിൽ
ബസ്സുകാത്തിരിക്കുമ്പോൾ
കാറ്റൊരു മായാമാളവ ഗൗള
മൂളി നടക്കുമ്പോൾ !
മിന്നും പൊന്നീച്ചകളെപ്പോലെ
വെയിലു പതക്കുന്നു !

താഴെ തരിമണൽ വെയിലിനെ
ഉച്ചിയിലേറ്റി വലയുമ്പോൾ
കുശലം ചൊല്ലാൻ കഴിയാക്കരിയില
ഉഴറി നടക്കുന്നു
ചീറിപ്പായും വാഹന മത്സരം കണ്ടു
നടുങ്ങുന്ന
നീറിപ്പിടയും മണ്ണിൻ മനസ്സ് കാണു
വതാരിവിടെ.

വേവുനിറഞ്ഞൊരു മനസ്സാലെ,യീ -
ബസ്സുകാത്തിരിക്കുമ്പോൾ
നേരം പോലും നിശ്ചലമെന്ന്
തോന്നിപ്പോകുമ്പോൾ
വിയർപ്പുകൾ നിളപോൽ ചാലിട്ടൊ-
ഴുകി
ക്ഷീണിതനാക്കുന്നു.

കുതിച്ചു വന്നൊരു ബസ്സ് കിതച്ച്
മുന്നിൽ നിൽക്കുമ്പോൾ
ആശ്വാസത്തിൻ നിശ്വാസങ്ങൾ
ഉതിർന്നു വീഴുമ്പോൾ
എല്ലാ ഭാരവും പേറും മണ്ണെൻ
മനസിൽ നിറയുന്നു.

2026 ഫെബ്രുവരി 28, ശനിയാഴ്‌ച

മോഹനം


പുലരി പിറക്കുമ്പോൾ
ഉണർന്നെഴുന്നേൽക്കുന്നവൻ
ആരും കാണാതെ വേഗം
മുറ്റത്തേക്കിറങ്ങുന്നു.
മുറ്റക്കൊള്ളേറി മെല്ലെ
മണ്ണിലേക്കൂർന്നിറങ്ങി
മുല്ല,മൊട്ടിട്ടോയെന്ന് തൊട്ടു -
തൊട്ടു നോക്കുന്നു
മഞ്ഞു തുമ്പിയോടവൻ
കുശലം ചൊല്ലീടുന്നു
ചിതല പക്ഷിയോട്
ചിരിച്ചു കുണുങ്ങുന്നു
മുറ്റത്തു,ലാത്തിടുന്ന
കാക്കയെ കടക്കണ്ണാൽ
നോക്കിച്ചിരിച്ചിടുന്നു
മുല്ലമൊട്ടു പോലുള്ള കൊച്ചരി -
പല്ലുകാട്ടി.
മഞ്ഞുതുള്ളികൾ നുള്ളി പൂമാല
കൊരുക്കുന്നു
പിച്ചക കൈപിടിച്ച് പിച്ച നടന്നിടുന്നു
മ്യാവൂ,യെന്നൊരു വിളി വന്നു -
തൊടുന്നു കാതിൽ
പിന്നാലെ പൂച്ച വന്നാ പിഞ്ചുകാലുരു -
മ്മുന്നു.
മണ്ണിൻ്റെ മണമേറ്റു വളരുന്നോരുണ്ണിയുടെ
മനസ്സും ശരീരവും നിഷ്കളങ്ക ബാല്യവും
പുത്തനാം പുലരിപോൽ എത്ര നിർമ്മലം
സ്നേഹ സന്തോഷത്താലെ,യെത്ര
മോഹനം ധന്യം