malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2026 മേയ് 10, ഞായറാഴ്‌ച

ശാന്തി കുടീരം


അവളുടെ അവസാനത്തെ -
ചുംബനത്തിന്
ആദ്യ ചുംബനത്തോളം തീവ്രത -
യുണ്ടായിരുന്നു
ഇന്നോളം അനുഭവിക്കാൻ -
കഴിയാതത്രയും
രതിമൂർച്ഛയും സംതൃപ്തിയും -
അപ്പോൾ അവൾക്ക് ലഭിച്ചിരുന്നു!

ഒന്നിനും നവൾ ഒരു കുറവും -
വരുത്തിയില്ല;
ഭർത്താവിൻ്റെ ശവസംസ്കാര
ച്ചടങ്ങ്
വിവാഹാഘോഷംപോലെ തന്നെ
വിപുലമായിരുന്നു!

മണിയറപോലെ അലങ്കരിച്ചിരുന്നു
ശവപ്പെട്ടി !
പുത്തൻ വസ്ത്രങ്ങളണിയുകയും
ലേപനങ്ങൾ പുരട്ടുകയും ചെയ്തിരുന്നു
സുഗന്ധം എങ്ങും ഒഴുകിയെത്തി -
യിരുന്നു

കണ്ണീരുകൊണ്ട് കാൽപ്പാദം
കഴുകുകയ,ല്ലിനി വേണ്ടത് !
പുഞ്ചിരിയുടെ പനിനീർ പൂവുകളർപ്പി -
ക്കുക.
ജീവിതത്തിൻ്റെ കൊടുമുടിയേറിയവന്
പ്രിയപ്പെട്ടവൾ നൽകുന്ന സ്നേഹോ
പഹാരം !

ഒരു ജന്മം മുഴുവൻ ഒന്നിച്ചു ജീവിക്കു വാൻ
ഒരുങ്ങി പുറപ്പെട്ടവരിൽ
ഒരാൾ മാത്രം ബാക്കിയാകുമ്പോൾ
എന്നും ഓർമ്മിക്കുവാൻ
ശേഷിക്കുന്നവൾ പണിയുന്ന
ശാന്തികുടീരം!

2026 മേയ് 6, ബുധനാഴ്‌ച

മരിച്ചവരെ ഓർക്കുമ്പോൾ

 


മരിച്ചവരെ ഓർക്കുമ്പോൾ
മുമ്പില്ലാത്ത ഒരടുപ്പം അടുത്തു -
വരും
കണ്ണിലേക്കൊരിരമ്പൽ തേങ്ങി -
വരും
ഇടനെഞ്ചിലൊരുവിളി മുട്ടി-
നിൽക്കും !

കഴിഞ്ഞു പോയതെല്ലാം തികട്ടി -
വരും
എങ്കിലും ഇത്ര പെട്ടെന്നെന്ന്
ആത്മഗതം ചെയ്യും
ഇനിയും എന്തൊക്കെ ചെയ്യാനെന്ന്;
കടമകളും, കടമ്പകളും കയർത്തു -
നിൽക്കും !

മരിച്ചവരെ ഓർക്കുമ്പോൾ
മിന്നൽ പോലൊന്ന് ഉള്ളിലു-
ണരും!
കാലം കാത്തു വെച്ചതെന്ന് ;
ദീർഘനിശ്വാസമുതിരും !

മരിച്ചവരെ ഓർക്കുമ്പോൾ;
മരിച്ചാൽ മതിയായിരുന്നുവെന്ന്
ഒരു മാത്ര തോന്നിപ്പോകും !

2026 ഏപ്രിൽ 30, വ്യാഴാഴ്‌ച

മരിച്ചവർ


മരിച്ചവരെക്കാൾ മനുഷ്യത്വ-
മുള്ളവരായി മറ്റാരുമില്ല !
മരിച്ചവർ മണ്ണിനെ തൊടുന്നവർ,
മനസ്സിനെ അറിയുന്നവർ.

ആഴങ്ങളിലെ അടരുകളിൽ
അഗ്നിയായ് ജ്വലിക്കുന്നവർ
ഉറവയായ് ഉയിർക്കുന്നവർ.

ജാതിയില്ലാത്തവർ,
മതമില്ലാത്തവർ
ഒറ്റയൊറ്റയായ് നിൽക്കുമ്പോഴും
ഒറ്റയ്ക്കു നിൽക്കാതെ
ആഴങ്ങളിൽ ആലിംഗനം ചെയ്യുന്ന
വേരുകളെ അറിയുന്നവർ!

സത്യം മാത്രമറിയുന്നവർ
വിത്തായ് മണ്ണിൽ പുതഞ്ഞ്,
സത്തായ് മുളയിട്ട്
തണലായ് തളിർക്കുന്നവർ.

മണ്ണില്ലാതെ മനുഷ്യനില്ലെന്ന്,
മറ്റൊന്നുമില്ലെന്ന്
മഹാപ്രപഞ്ചത്തെ നോക്കി
മൂകം വിളിച്ചു പറയുന്നവർ !

മരിച്ചവരേക്കാൾ
മഹത്വമുള്ളവരായി
മറ്റാരുമില്ല






2026 ഏപ്രിൽ 28, ചൊവ്വാഴ്ച

മിസൈലുകൾ മിന്നി പൊലിയുമ്പോൾ



മിനാരങ്ങളിൽ നിന്ന്
മിനാരങ്ങളിലേക്ക്...
മണ്ണിന്റെ വാഴ് വിലേക്ക്,
തിരിമുറിയാ തിരുവചനങ്ങ-
ളിലേക്ക്!

​തമസ്സിന്റെ തട്ടം പുതച്ച്
കരാറിന്റെ കണക്കു പുസ്ത-
കത്തിലെ
ഉണങ്ങാ മഷി പടർപ്പിലേക്ക്
കരുതിയിരിപ്പിന്റെ കയങ്ങൾ
കുരുതി മഴ വർഷിച്ചു.

​പിന്നെ,
അടയാളങ്ങൾ കരിഞ്ഞുപോയ ഭൂപടങ്ങളിൽ
അഭയാർത്ഥികളായി മാറി പ്രാർത്ഥനകൾ.
ചിറകറ്റ പക്ഷികൾ ചൂടാറും മുൻപേ
ആകാശം കറുത്ത പുകയാൽ മൂടിക്കെട്ടി!

​കുരുന്നുകളുടെ രക്തം കൊ-
ണ്ടൊരു കൊളാഷ്!
അതിൽ വിരിഞ്ഞത് പൂക്കളല്ല,
നിലവിളികൾ കട്ടപിടിച്ച മാംസപുഷ്പങ്ങൾ.

തൊട്ടിലുകൾ കത്തിയെരിഞ്ഞ ചാരത്തിൽ
തൊട്ടെടുക്കാൻ
ഇനിയുമേതെങ്കിലുമീശ്വരൻ മിച്ചമുണ്ടോ?!

​തുന്നിച്ചേർത്ത ഉടലുകൾക്കും
തുന്നിയെടുക്കാനാവാത്ത സ്വപ്നങ്ങൾക്കും മീതെ
അധികാരത്തിന്റെ ചെങ്കോലുകൾ
രക്തദാഹത്തോടെ നൃത്തം ചെയ്യുന്നു.

സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ
ഇന്ന് വെറുമൊരു  മരീചിക മാത്രം.

2026 ഏപ്രിൽ 27, തിങ്കളാഴ്‌ച

അകലെയെന്നു തോന്നാം



​അകലെയെന്നു തോന്നാം,
അടുത്ത നിമിഷം-
അരികിലെന്നു കാണാം!

​അതിരുകൾക്ക്
എതിരുകളില്ലെന്നു തോന്നാം,
ഏതു നേരവും
അരുതു ഭേദിച്ചിടാം!

​ഒലീവിലയുമായെത്തും
പ്രാവുകളെന്നു തോന്നാം,
പിറന്ന മണ്ണു പോലും
ചുട്ടുകരിക്കും-
കഴുകനെന്നറിയാം!

​സുഖദമാമീ ശീതളഛായ
സ്വന്തമെന്ന് നിനയ്ക്കെ,
അഗ്നിപർവ്വതത്തിൻ
ചൂടിൽ നീ തിളയ്ക്കാം!

​അകലെയെന്നു തോന്നാം
പലസ്തീൻ, വെനിസ്വേല-
അടുത്ത നിമിഷം
അരികിലെന്നു കാണാം!

2026 ഏപ്രിൽ 22, ബുധനാഴ്‌ച

വിത്ത്


കടൽ കടന്നു പോയി
കാടുകൾ, കുന്നുകൾ,
പുഴകൾ, പഴമകൾ,
വിത്തുകൾ, വിളവുകൾ !

മണ്ണും, മനുഷ്യത്വവും
അറിയാതെയായി
ഓരോരാളും പണം
കായ്ക്കുന്ന മരങ്ങളായി
ഞാൻ.... ഞാൻ .....
മാത്രമായി
ബന്ധങ്ങൾ ഓർമ്മക -
ളായി.

ഇന്നിപ്പോൾ ഇറക്കുമതി
ചെയ്യുന്നു
സംസ്കാരങ്ങൾ, സങ്കര -
യിനം വിത്തുകൾ
കൈ നനയാതെ മീൻ -
പിടിക്കും
ജാലവിദ്യകൾ !

കാലമേ ;
കടം തരുവാൻ കൈയിലു-
ണ്ടാകുമോ
ആ പഴയ സ്നേഹത്തിൻ്റെ
ഇത്തിരി വിത്ത്

2026 ഏപ്രിൽ 13, തിങ്കളാഴ്‌ച

അച്ഛനും മണ്ണും




അച്ഛൻ്റെ കാൽപ്പാദങ്ങളിൽ
എന്നും മണ്ണുണ്ടായിരുന്നു
കൈയിൽ കരിനൊച്ചിയും!

കരിനൊച്ചിയാൽ കഴുകി
കളഞ്ഞിരുന്നു മണ്ണുകളെ,
മഹാ രോഗങ്ങളെ !
കരിവീട്ടി കാതലായിരുന്നു
മനസ്സും ശരീരവും.

ഇന്നുമുണ്ടായിരിക്കുമത്
മണ്ണായിപ്പോയ അച്ഛൻ്റെ -
കൈയിൽ !
അരോഗദൃഢഗാത്രമായി -
രിക്കാം ആ മണ്ണും !

അന്ന്, വീട്ടുപറമ്പിലെങ്ങും
കരിനൊച്ചി.
ചിലപ്പോൾ കാട്ടിത്തരും
കല്ലുരുക്കി, കുറുന്തോട്ടി,
കറുക, മുക്കുറ്റി
അവയുടെ ഗുണ ഗണങ്ങളെ
പറ്റി
പറഞ്ഞുകൊണ്ടിരിക്കും വാ -
തോരാതെ
ഔഷധ സസ്യങ്ങൾ അച്ഛൻ്റെ
സഹോദരങ്ങൾ .

ഇന്നീ, ആശുപത്രി കട്ടിലിലും
ഞാനാശിച്ചു പോകുന്നു !
കാൽപ്പാദങ്ങളിലിത്തിരി മണ്ണ്
പുരളാൻ
മണ്ണെന്താണെന്ന് തിരിച്ചറിയാൻ
അച്ഛനെന്തെന്നും, വീടെന്തെന്നും
ശരിക്കുമൊന്നോർമ്മിക്കുവാൻ !