കണ്ണീരു വീണു കുതിർന്ന മണ്ണിൽ
കനവുകൾ എല്ലാം കരിഞ്ഞുപോയി,
കൂലിപ്പണി ചെയ്തു തളർന്ന കൈകൾഎന്തിനായ് മണ്ണിൽ തുഴയുന്നു വീണ്ടും.
കനലെരിഞ്ഞീടും വഴിയിലൂടെ
കാൽ തളരാതെ നടന്നീടുന്നു,
പൈദാഹ മുണ്ടെന്നും കൂട്ടിനായി
കണ്ണീരുപ്പെന്നും കുടിക്കുവാനായ് .
കാൽ തളർന്നൊന്നു ഞാൻ വീണു -
പോയാൽ
തണലായ് വരാൻ ആരും തുണയില്ലിവിടെ,
കാലത്തിൻ ക്രൂരത മുള്ളുകൾ പാകിയ
വഴിയിലൂ,ടേകനായ് അലഞ്ഞിടുന്നു.
പകൽ കത്തിനിൽക്കുന്ന വെയിലിൽ
നിന്നും
തണലിനായ് കൊതിക്കുന്നു പാഴ്മനസ്സ്,
രാവിൽ തണുപ്പു പുതച്ചു കിടക്കുമ്പോൾ
മോഹങ്ങൾ കരിയുന്നു കനലായി മെല്ലെ.
കാലത്തിൻ കളിതൻ കയത്തിൽ പെട്ട്
നമ്മുടെ ദുരിതങ്ങൾ മാത്രം ബാക്കി
ഒരുനേര,മന്നം തരുവാനായി
ആരും തിരിഞ്ഞു നോക്കാത്ത കാലം.
എല്ലാം കരിഞ്ഞുപോയെന്നാകിലും
പ്രതീക്ഷതൻ ഒരുതിരി കത്തുന്നുണ്ട്,
ദുരിതങ്ങൾ മാഞ്ഞു പോമെന്ന തോന്നൽ
നൂലിഴയിൽ തൂങ്ങി ജീവിക്കുന്നു.
