malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2026 സെപ്റ്റംബർ 1, ചൊവ്വാഴ്ച

അമ്മ




ഭൂമിയോളം ആഴവും
പരപ്പുള്ള വാക്ക് ;

ദു:ഖത്തിൻ്റെ വാതിലുകളെ
കൊട്ടിയടച്ച്
സ്നേഹത്തിലേക്കു തുറക്കു
ന്ന ഒരോർമ്മ.

ഉരുകി തീർന്നാലും
തെളിഞ്ഞു നിൽക്കുന്ന
മെഴുതിരി നാളം.

അമ്മയോളം പഴക്കമുള്ള
തായി
ഇവിടെ മറ്റെന്തുണ്ട് ?

ഓണം വരികയായി



ഇക്കൊല്ലവുമോണം വരികയായി
ഓർമ്മകൾ ചാറി നനക്കയായി
നിറപുത്തിരി വെറുമോർമ്മയായി
നറുപുഞ്ചിരി പോയകലെയായി

ഇളവെയിലിൻ ചിങ്ങപ്പാറ്റയില്ല
മെഴുകി ശമിപ്പിച്ച മുറ്റമില്ല
കളം നിറച്ചീടാൻ കതിരുമില്ല
നിറകുറ്റിക്കാടില്ല പൂക്കളില്ല

നേരില്ല,നെറിയില്ല, നന്മയില്ല
നറുനിലാവിൻ്റെ തെളിച്ചമില്ല
ശാന്തിയില്ലാതൊരീ തീരഭൂ-
വിൽ
ശാന്തനാം മാവേലി വരികയായി!

ഉള്ളിലെ കൂരിരുൾ മായ്ക്കുവാ-
നായ്
ഉള്ളുരുകി ഞങ്ങൾ വിളിപ്പു നിന്നെ
നന്മതൻ നനുത്ത പുലരി നൽകി
വാഴുക,വാഴുക മാവേലി വീണ്ടും!

മായാരൂപം



കാടിൻ്റെ ഇരുണ്ട കാക്കപ്പച്ച നിറം
നോക്കി നിൽക്കുമ്പോൾ,
നെറ്റിയിൽ വീണ മുടി ഒതുക്കുമ്പോൾ,
രാത്രിയിൽ ഉറക്കം പിടിക്കുമ്പോൾ,
ചൂടുചായ കുടിക്കുമ്പോൾ,
അത്താഴം കഴിക്കുമ്പോൾ...

​എന്തിനേറെ;
പാതിയുറക്കത്തിൽ പോലും
അവളുടെ കൗശലം നിറഞ്ഞ
കറുത്ത നോട്ടം എന്നെ എത്തിനോക്കുന്നു.
കുസൃതി നിറഞ്ഞ നോട്ടം പായിച്ച്
എന്നെ ക്ഷണിക്കുന്നു.

​രാവിൻ്റെ ഇരുണ്ട ശിഖരങ്ങൾ
കണ്ടുനിൽക്കെ,
ഹൃദയം അവൾക്കായ് തുടിക്കുന്നു.
വിശ്രമവേളകളിൽ വിചാരിക്കാതെ
വന്നെത്തുന്നു ആ മായാരൂപം;
മന്ത്രമുഗ്ദ്ധയായി മുന്നിൽ വന്നു നിൽക്കുന്നു,
മധുര മൃദുസ്വരത്താൽ കീഴ്പ്പെടുത്തുന്നു.

ആ വട്ടമുഖവും,
നീണ്ട ചുരുളൻമുടിയും,
വിയർപ്പുപൊടിഞ്ഞ നെറ്റിയും,
തുളച്ചുകയറുന്ന നീലക്കണ്ണുകളും...

​പ്രിയേ,
വിവശയായ ആ നോട്ടവുമായി
നീ എന്നിൽ നിന്നും എന്നിലേക്ക് തന്നെ
ഇറങ്ങി വരുന്നു
എൻ്റെ ശിഖരങ്ങൾക്കും ചില്ലകൾക്കും
തീ പിടിക്കുന്നു!

2026 ഓഗസ്റ്റ് 24, തിങ്കളാഴ്‌ച

നേർക്കാഴ്ച


അധികാരികൾ
അദ്ധ്വാനിക്കാറില്ല ;
അദ്ധ്വാനിക്കുന്നവർ
അധികരിക്കാറുമില്ല !

2026 ഓഗസ്റ്റ് 18, ചൊവ്വാഴ്ച

അരയത്തി



ആഴി തിളച്ചു തൂവുന്നു
ആധി പെരുത്തു കയറുന്നു
അകക്കാമ്പിൽ അടവെച്ച,യരയൻ്റെ
ഓർമ്മത്തോട് പൊട്ടിയടരുന്നു

കരിമഷി കലങ്ങിയ കണ്ണുകൾ
കലമ്പി നിൽക്കുമാ മണൽപ്പരപ്പിൽ
മീൻ പിടച്ചലായ് തെന്നിതെന്നി
പിടിതരാതെ ചാടുന്നു മനസ്സ് തിര -
കൈകളിൽ

ഏഴര വെളുപ്പിനുണർന്നതാണ്
അഴലിൻ്റെ വലയുമായ് പോയതാണ്
കണ്ണിലെ കൃഷ്ണ കാന്തവും കടലിൽ -
നട്ട്
കരയിലൊരു പെണ്ണ് നിൽക്കയാണ്.

ഓടംപോലെ,യാടി നിൽപ്പുണ്ടൊരു -
കടൽ കാക്ക
ആകാശ വഴിയിൽ പോയ് ഉപ്പൂറ്റി,-
യുയർത്തി നോക്കുന്നുണ്ട് !
അറിയില്ല നിങ്ങൾക്കാർക്കു,മരയൻ -
കടലിലിറങ്ങിയാൽ
അരയത്തിയുടെ,യുള്ളുവേവും
ശൈത്യവും, ചൂടും.

സ്നേഹം മാത്രം കൊണ്ടു നടക്കുന്നവൾ

 സ്നേഹം മാത്രം കൊണ്ടുനടന്നൊരു

പെൺകുട്ടിയുണ്ടായിരുന്നു!
വാക്കുകൊണ്ടോ, നോക്കുകൊണ്ടോ,-
ഒരു സ്പർശത്താൽ പോലുമിന്നുവരെ
ആരെയും വേദനിപ്പിക്കാത്തവൾ.
​ദുഃഖത്താലുള്ളം വിങ്ങുമ്പോഴും
പുഞ്ചിരി മാത്രം വിടർത്തുന്നവൾ,
വാക്കേറുകളാൽ പരിക്കേറ്റവൾ,
സ്വന്തമായി നാടും വീടുമില്ലാത്തവൾ.
​ബന്ധങ്ങളെന്നു പറയുവാൻ
ആരുമില്ലാത്തവൾ,
ലോകം മുഴുവൻ ബന്ധുവെന്നു കരുതി
എല്ലാവരെയും സ്നേഹിക്കുന്നവൾ,
സ്വാതന്ത്ര്യമെന്ന ബന്ധനത്തിൽ
മരണത്തെ നോക്കി ചിരിക്കുന്നവൾ!
​മരിച്ചവരോളം സ്നേഹിക്കുന്നവരും
ആശ്വസിപ്പിക്കുന്നവരും
ഈ ലോകത്ത് മറ്റാരുമില്ലെന്ന്
ഇന്നെനിക്കറിയാം...
​സ്നേഹം മാത്രം നെഞ്ചിലേറ്റിയ
ഒരു പെൺകുട്ടിയുണ്ടായിരുന്നു;
അവളിപ്പോഴും ആ തട്ടത്തിൻ മറയത്ത്
പുഞ്ചിരിയോടെ...
അങ്ങ്, ആ രണഭൂമിയിലെ
മൺകൂനയ്ക്കടിയിലിരുന്ന്
സ്നേഹം വിതയ്ക്കുന്നുണ്ടാകാം,
സമാധാനത്തിനായി നാളെ കിളിർത്തു
വരുവാൻ!

2026 ഓഗസ്റ്റ് 14, വെള്ളിയാഴ്‌ച

ധീര പതാക


പാറട്ടങ്ങനെ ധീര പതാക
നമ്മുടെ ജീവ പതാക
സ്വാതന്ത്യത്തിൻ സ്വർണ്ണ -
പതാക
നമ്മുടെ സ്നേഹ പതാക
സത്യം കൊണ്ടു ജയിച്ച പതാക
സത്വരം ഉയരട്ടെ പതാക
സമത്വസുന്ദര രാജ്യം തീർക്കാൻ
അടരാടിയ കർമ പതാക
രക്ത പുഴയിൽ കുരുത്ത പതാക
പോരാളികൾ കൊരുത്ത പതാക
വിനയത്താലെ വിരിഞ്ഞ പതാക
സ്വതന്ത്ര വിജയപതാക