മൗനത്തിൻ ആഴങ്ങളിൽ ഞാൻ വീഴുന്നു;
ചിതറുന്നു കാഴ്ചകൾ മിഴികളിൽ നൂറായ്,
തലയൊരു പമ്പരം പോൽ കറങ്ങുന്നു!
തളിരില പോലുള്ളൊരെൻ ഹൃദയം,
കൂടമടിയേറ്റ പോൽ വിറപൂണ്ടിടുന്നു;
അരികിലുണ്ടെങ്കിൽ നീയെന്ന ചിന്തയാൽ,
അകക്കാമ്പ് നീറിയെരിയുന്നു വിങ്ങലായ്.
എന്നെ ഞാനാക്കിയ നിന്നെയിന്നും,
മനക്കണ്ണിൽ കാണുന്നു നോവോടെ ഞാൻ;
വിങ്ങിപ്പൊട്ടുന്നു അധരങ്ങൾ വീണ്ടും,
കണ്ണീർക്കടലായ് മിഴികൾ നിറയുന്നു.
മടങ്ങുവാൻ കൊതിയാണിനിയെനിക്ക്,
നിന്നിലേക്കെത്തുവാൻ, ഒന്നായ് പുണരുവാൻ;
പച്ചപ്പണിഞ്ഞ നിൻ ഓർമ്മകൾ മാറ്റി-
ക്കനലുകൾ കോരിത്തന്ന കാലമേ...
കാത്തിരിപ്പൂ ഞാൻ നിനക്കായ് സഖീ,
എൻ മൗനപേടകമുടയ്ക്കുവാൻ... നിനക്കായ് മാത്രം!
