മിനാരങ്ങളിൽ നിന്ന്
മിനാരങ്ങളിലേക്ക്...
മണ്ണിന്റെ വാഴ് വിലേക്ക്,
തിരിമുറിയാ തിരുവചനങ്ങ-
ളിലേക്ക്!
തമസ്സിന്റെ തട്ടം പുതച്ച്
കരാറിന്റെ കണക്കു പുസ്ത-
കത്തിലെ
ഉണങ്ങാ മഷി പടർപ്പിലേക്ക്
കരുതിയിരിപ്പിന്റെ കയങ്ങൾ
കുരുതി മഴ വർഷിച്ചു.
പിന്നെ,
അടയാളങ്ങൾ കരിഞ്ഞുപോയ ഭൂപടങ്ങളിൽ
അഭയാർത്ഥികളായി മാറി പ്രാർത്ഥനകൾ.
ചിറകറ്റ പക്ഷികൾ ചൂടാറും മുൻപേ
ആകാശം കറുത്ത പുകയാൽ മൂടിക്കെട്ടി!
കുരുന്നുകളുടെ രക്തം കൊ-
ണ്ടൊരു കൊളാഷ്!
അതിൽ വിരിഞ്ഞത് പൂക്കളല്ല,
നിലവിളികൾ കട്ടപിടിച്ച മാംസപുഷ്പങ്ങൾ.
തൊട്ടിലുകൾ കത്തിയെരിഞ്ഞ ചാരത്തിൽ
തൊട്ടെടുക്കാൻ
ഇനിയുമേതെങ്കിലുമീശ്വരൻ മിച്ചമുണ്ടോ?!
തുന്നിച്ചേർത്ത ഉടലുകൾക്കും
തുന്നിയെടുക്കാനാവാത്ത സ്വപ്നങ്ങൾക്കും മീതെ
അധികാരത്തിന്റെ ചെങ്കോലുകൾ
രക്തദാഹത്തോടെ നൃത്തം ചെയ്യുന്നു.
സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ
ഇന്ന് വെറുമൊരു മരീചിക മാത്രം.
