malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2026 സെപ്റ്റംബർ 5, ശനിയാഴ്‌ച

പരിഭവം

 ഓടി വന്നൊരു മഴ

മുറ്റക്കൊളളിൽ തട്ടി
മലർന്നുവീണു

ആകെ നനഞ്ഞൊരു
കാറ്റ്
അടുക്കളയിറമ്പിൽ
പറ്റി നിന്നു

നെല്ലിയിലയിലൊരെറുമ്പ്
ഇറവെള്ളത്തിൽ
തോണി കളിച്ചു.

വാഴക്കയ്യിലിരുന്ന ഒരു കാക്ക
മഴ പോയെന്ന് വിളിച്ചു പറ-
ഞ്ഞിട്ടും
മരം തോർന്നു തീർന്നിട്ടും
തണുത്തു വിറക്കുന്ന കാറ്റ്
ചില്ലക്കൊമ്പിലിരുന്ന്
കലപില കൂട്ടിക്കൊണ്ടിരുന്നു

തന്നെയാകെ നനച്ച മഴ
ഒന്നും മിണ്ടാതെ പോയതിൽ
പരിഭവം പറയുന്നതാകാം
അതോ;
മഴ നനഞ്ഞു വീട്ടിൽ ചെന്നാൽ
അമ്മ തല്ലുമെന്ന് പേടിച്ച്
കരയുന്നതോ?

2026 സെപ്റ്റംബർ 4, വെള്ളിയാഴ്‌ച

പെയിൻ്റടിക്കാരൻ

 

രാവിലെ കൂട്ടിൽ നിന്നിറങ്ങിയ
കോഴിയും മക്കളും
ചിക്കി ചികയുന്നു ജീവിതത്തെ

പശുക്കൾ കാടും കുന്നും കേറി -
മറഞ്ഞ്
വെയിലും മഴയുമെന്നില്ലാതെ
മേഞ്ഞു നടക്കുന്നു ജീവിതത്തെ

പക്ഷികൾ  പല നാടുകൾ
പറന്നു പോയി
ജീവിതത്തെ ഇര തേടി
തിരിച്ചു വരുന്നു

തിരക്കുള്ള പട്ടണ നടുവിലെ
എട്ടു നില കെട്ടിടത്തിനു മുകളിൽ
പാട്ട കെട്ടി പെയിൻ്റടിക്കുന്നു
ജീവിതത്തെ തിരിച്ചുപിടിക്കാൻ
ആകാശത്തിനും ഭൂമിക്കുമിടയിൽ
ഒരു ജീവൻ

2026 സെപ്റ്റംബർ 1, ചൊവ്വാഴ്ച

അമ്മ




ഭൂമിയോളം ആഴവും
പരപ്പുള്ള വാക്ക് ;

ദു:ഖത്തിൻ്റെ വാതിലുകളെ
കൊട്ടിയടച്ച്
സ്നേഹത്തിലേക്കു തുറക്കു
ന്ന ഒരോർമ്മ.

ഉരുകി തീർന്നാലും
തെളിഞ്ഞു നിൽക്കുന്ന
മെഴുതിരി നാളം.

അമ്മയോളം പഴക്കമുള്ള
തായി
ഇവിടെ മറ്റെന്തുണ്ട് ?

ഓണം വരികയായി



ഇക്കൊല്ലവുമോണം വരികയായി
ഓർമ്മകൾ ചാറി നനക്കയായി
നിറപുത്തിരി വെറുമോർമ്മയായി
നറുപുഞ്ചിരി പോയകലെയായി

ഇളവെയിലിൻ ചിങ്ങപ്പാറ്റയില്ല
മെഴുകി ശമിപ്പിച്ച മുറ്റമില്ല
കളം നിറച്ചീടാൻ കതിരുമില്ല
നിറകുറ്റിക്കാടില്ല പൂക്കളില്ല

നേരില്ല,നെറിയില്ല, നന്മയില്ല
നറുനിലാവിൻ്റെ തെളിച്ചമില്ല
ശാന്തിയില്ലാതൊരീ തീരഭൂ-
വിൽ
ശാന്തനാം മാവേലി വരികയായി!

ഉള്ളിലെ കൂരിരുൾ മായ്ക്കുവാ-
നായ്
ഉള്ളുരുകി ഞങ്ങൾ വിളിപ്പു നിന്നെ
നന്മതൻ നനുത്ത പുലരി നൽകി
വാഴുക,വാഴുക മാവേലി വീണ്ടും!

മായാരൂപം



കാടിൻ്റെ ഇരുണ്ട കാക്കപ്പച്ച നിറം
നോക്കി നിൽക്കുമ്പോൾ,
നെറ്റിയിൽ വീണ മുടി ഒതുക്കുമ്പോൾ,
രാത്രിയിൽ ഉറക്കം പിടിക്കുമ്പോൾ,
ചൂടുചായ കുടിക്കുമ്പോൾ,
അത്താഴം കഴിക്കുമ്പോൾ...

​എന്തിനേറെ;
പാതിയുറക്കത്തിൽ പോലും
അവളുടെ കൗശലം നിറഞ്ഞ
കറുത്ത നോട്ടം എന്നെ എത്തിനോക്കുന്നു.
കുസൃതി നിറഞ്ഞ നോട്ടം പായിച്ച്
എന്നെ ക്ഷണിക്കുന്നു.

​രാവിൻ്റെ ഇരുണ്ട ശിഖരങ്ങൾ
കണ്ടുനിൽക്കെ,
ഹൃദയം അവൾക്കായ് തുടിക്കുന്നു.
വിശ്രമവേളകളിൽ വിചാരിക്കാതെ
വന്നെത്തുന്നു ആ മായാരൂപം;
മന്ത്രമുഗ്ദ്ധയായി മുന്നിൽ വന്നു നിൽക്കുന്നു,
മധുര മൃദുസ്വരത്താൽ കീഴ്പ്പെടുത്തുന്നു.

ആ വട്ടമുഖവും,
നീണ്ട ചുരുളൻമുടിയും,
വിയർപ്പുപൊടിഞ്ഞ നെറ്റിയും,
തുളച്ചുകയറുന്ന നീലക്കണ്ണുകളും...

​പ്രിയേ,
വിവശയായ ആ നോട്ടവുമായി
നീ എന്നിൽ നിന്നും എന്നിലേക്ക് തന്നെ
ഇറങ്ങി വരുന്നു
എൻ്റെ ശിഖരങ്ങൾക്കും ചില്ലകൾക്കും
തീ പിടിക്കുന്നു!

2026 ഓഗസ്റ്റ് 24, തിങ്കളാഴ്‌ച

നേർക്കാഴ്ച


അധികാരികൾ
അദ്ധ്വാനിക്കാറില്ല ;
അദ്ധ്വാനിക്കുന്നവർ
അധികരിക്കാറുമില്ല !

2026 ഓഗസ്റ്റ് 18, ചൊവ്വാഴ്ച

അരയത്തി



ആഴി തിളച്ചു തൂവുന്നു
ആധി പെരുത്തു കയറുന്നു
അകക്കാമ്പിൽ അടവെച്ച,യരയൻ്റെ
ഓർമ്മത്തോട് പൊട്ടിയടരുന്നു

കരിമഷി കലങ്ങിയ കണ്ണുകൾ
കലമ്പി നിൽക്കുമാ മണൽപ്പരപ്പിൽ
മീൻ പിടച്ചലായ് തെന്നിതെന്നി
പിടിതരാതെ ചാടുന്നു മനസ്സ് തിര -
കൈകളിൽ

ഏഴര വെളുപ്പിനുണർന്നതാണ്
അഴലിൻ്റെ വലയുമായ് പോയതാണ്
കണ്ണിലെ കൃഷ്ണ കാന്തവും കടലിൽ -
നട്ട്
കരയിലൊരു പെണ്ണ് നിൽക്കയാണ്.

ഓടംപോലെ,യാടി നിൽപ്പുണ്ടൊരു -
കടൽ കാക്ക
ആകാശ വഴിയിൽ പോയ് ഉപ്പൂറ്റി,-
യുയർത്തി നോക്കുന്നുണ്ട് !
അറിയില്ല നിങ്ങൾക്കാർക്കു,മരയൻ -
കടലിലിറങ്ങിയാൽ
അരയത്തിയുടെ,യുള്ളുവേവും
ശൈത്യവും, ചൂടും.