malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2026 ജനുവരി 27, ചൊവ്വാഴ്ച

ജീവസ്പർശം


കാറ്റായി കാലം കടന്നു പോകെ
കവനം മറന്നവർ കാത്തു നിൽക്കെ
സ്നേഹത്താലന്നു വിതച്ചതെല്ലാം
കൊയ്തു കൊടുക്കേണം നമ്മളിന്ന്

മങ്ങുന്ന കണ്ണിലേക്കൊന്നു നോക്കൂ
ഓർമ നക്ഷത്രം തെളിഞ്ഞു കാണാം
വിറയുന്ന കൈവിരലൊന്നു നോക്കൂ
കരുത്താലെ കാത്തതാണന്നു നമ്മേ

മുറിയുടെ മൂലയിലിന്നിരുന്ന്
മാതള നാരകമോർക്കയാവാം
നമ്മൾ കുഞ്ഞുങ്ങളായുള്ള കാലം
ഓർത്തു രസിച്ചങ്ങിരിക്കയാവാം

അവരുടെ കണ്ണിൽ ചരിത്രമുണ്ട്
അവരുടെ വാക്കിലനുഗ്രഹവും
അറിയില്ല,റിയില്ല നമുക്കൊന്നുമെ
ആ സ്നേഹത്തിൻ്റെ അഗാധമാഴം

ഒരുനാൾ നമുക്കു വഴികാട്ടിയോർ
ഉൺമ ഉരുളയാക്കി തന്നവർ
അവർക്കിന്നു നമ്മൾ വഴികാട്ടണം
മിഴിയായും മൊഴിയായും കൂടെ വേണം

നമ്മുടെ ജീവിത തോട്ടത്തിലെ
വൻ വൃക്ഷമാണവർ ഓർത്തുകൊൾക
പശിയാറ്റുവാൻ പഴം തന്നോരവർ
തളരുമ്പോൾ തണലും കുളിരും തന്നോർ

അവരുടെ ദൗർബല്യം പ്രായമല്ല
അനുഭവത്തിൻ പൊൻകിരീടമത്
അവരെ സ്നേഹിക്ക നാം കാത്തു - കൊൾക
അവർ നമുക്കേകിയ കരുതൽ പോലെ

മുത്തശ്ശൻ മുത്തശ്ശി അച്ഛനമ്മ
അവരെ തൊടുമ്പോൾ നാം നമ്മെ -
തൊടുന്നു
മനുഷ്യത്വം, നന്മയെന്നുള്ള സത്യം
അതു തന്നെ പരമമാം ജീവസ്പർശം

2026 ജനുവരി 25, ഞായറാഴ്‌ച

ഇഷ്ടപ്പെടുന്നത്



വെയിൽ പരത്തുന്ന,
മഴ ചുരത്തുന്ന
രാപ്പകലില്ലാതെ
അവൻ നടന്നു.

കറുപ്പു ചാട്ടുന്ന കണ്ണുമായ്
തഴമ്പു പേറുന്ന ചുമലുമായ്
ആശയുടെ ആകാശത്തെ
തലയിലേറ്റി
അവൻ നടന്നു.

നിന്നു കത്തുന്ന ഒരു കാടായി -
രുന്നിട്ടും
നിറഞ്ഞു നിന്നിരുന്നു ഉള്ളം.
ജീവിതത്തിൻ്റെ അനേകം
നാൽക്കവലകൾ പിന്നിട്ട്
അവൻ നടന്നു കൊണ്ടേയിരുന്നു.

അല്ലെങ്കിലും;
എത്ര കഷ്ടപ്പാടു സഹിച്ചും
ജീവിക്കുവാനല്ലാതെ
മരിക്കാനാരാണ്
ഇഷ്ടപ്പെടുന്നത് ! .

2026 ജനുവരി 22, വ്യാഴാഴ്‌ച

ശവ മാടം


ദാനം കിട്ടിയ ജന്മം
വിത്തേതെന്നോ
നിലമേതെന്നോ അറിയില്ല.
ഓർമ്മയ്ക്ക് മുമ്പ്
ഓമനിച്ചിട്ടുണ്ടാകുമോ,
അമ്മയെന്ന്
ഉച്ചരിച്ചിട്ടുണ്ടാകുമോ.
ആരുടെ ആനന്ദത്തിൽ
നിന്നായിരിക്കും
ഈ കണ്ണീർ പിറവി
സ്മൃതിയില്ലാത്തവന്
മൃതിയകലെ
മൂകതയുടെ
മുനമ്പിൽ താമസം
പീടിക തിണ്ണയ്ക്കറിയുമോ
പിറവിയുടെ രഹസ്യം.
പ്രാണന്റെ പിടച്ചിൽ
കണ്ണീർ രുചി നുണയുന്നു
കുറുക്കൻമാർ ചുറ്റും.
വാക്കിന്റെ മൂർച്ചയോളം
വരില്ല
പ്രളയത്തിന്റെ ജലകഠാരം
മതിയായി ജീവിതത്തിന്റെ
വസന്തം രുചിച്ചത് !
എവിടെ എന്റെ ശവമാടം
ഉണ്ടാവില്ല അമ്മയില്ലാത്തവന്
ശവമാടവും


2026 ജനുവരി 19, തിങ്കളാഴ്‌ച

വേദന


ചലിക്കുന്ന
ചില്ലയ്ക്കും
തളിരിനു,-
മറിയുമോ
വേരിൻ്റെ
വേദന

പേര്


അന്യതയുടെ
വന്യതയിൽ അലഞ്ഞു -
തിരിയുന്നു
മനസ്സിൻ്റെ അധീനതയിൽ
നിന്നകന്ന്
മറന്നിരിക്കുന്നു.

വാചാലനായ ബധിരനാണ്
ജീവിതം
ഒറ്റ നുകത്തിനു കീഴിൽ
കെട്ടാൻ സാധിക്കാത്ത
ആഗ്രഹങ്ങളുടെ കാള

ആഴങ്ങളിലേക്ക് ഇറങ്ങി
ചെല്ലുമ്പോഴറിയാം
കെട്ടുകഥകൾ പോലെ
കെട്ടുപിണഞ്ഞു കിടക്കുന്ന
യാഥാർത്ഥ്യം

പടവുകൾ
പടുക്കാത്ത ആഴങ്ങളിൽ -
നിന്ന്
പടവെട്ടി കയറിവരുന്ന
മുഴങ്ങുന്ന മൂകതയ്ക്കു-
പേര് ജീവിതം

2026 ജനുവരി 9, വെള്ളിയാഴ്‌ച

ഭ്രാന്ത്

 



ഉന്മാദത്തിൻ്റെ
ഉപ്പുരസമുള്ള
രാത്രികൾക്ക്
നട്ടുച്ചയുടെ
ഗന്ധമായിരുന്നു

2026 ജനുവരി 6, ചൊവ്വാഴ്ച

കുട്ടിക്കവിത

 മയിലും മഴവില്ലും


മഴവില്ലുണ്ടെ മാനത്ത്
മയിലൊന്നുണ്ടെ താഴത്ത്
വില്ലു കുലച്ചു മാനത്ത്
പീലി വിരിച്ചു താഴത്ത്
മഴ തുളളികളായ് പൊഴിയു -
മ്പോൾ
കാറ്റും താളം കൊട്ടുമ്പോൾ കാണാനെന്തൊരു ചേലാണ്
കവിത വിരിയുമ്പോലാണ്