malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2026 ജൂലൈ 9, വ്യാഴാഴ്‌ച

മറവി


മറവിയെന്നൊന്നില്ലാ-
യിരുന്നെങ്കിൽ
മരിച്ചു നാമെന്നേ-
മണ്ണടിഞ്ഞേനെ!

മറവി മാത്രമേയുള്ളു -
വെന്നാകിലോ
മനുഷ്യകുലമാകെ
മുടിഞ്ഞു പോയേനെ.

2026 ജൂലൈ 3, വെള്ളിയാഴ്‌ച

മറക്കില്ലൊരിക്കലും


​കളിയായി ചിരിച്ചും കഥകൾ പറഞ്ഞും
കൂടെ നടന്നൊരു കാലം...
വിടപറഞ്ഞകലുന്ന നേരത്തൊരുങ്ങുന്നു
മിഴികളിൽ കിനിയുന്ന മൗനം.

​പങ്കിട്ട നേരവും ഒന്നിച്ച വഴികളും
ഓർമ്മയായ് എന്നും നിറയാം.
ദൂരങ്ങൾ നമ്മെ അകറ്റിയാലും ഇനി
സ്നേഹമായ് കൂടെയിരിക്കാം.

​പോകുന്ന വഴികളിൽ വിരിയട്ടെ പൂക്കൾ
വിജയം പുൽകട്ടെ നിന്നെ...
കനവുകൾ നീളുന്ന വാനിൽ ഉയരട്ടെ
കാലം കരുത്തു നൽകട്ടേ ....

​വിടയല്ല ചൊല്ലുന്നു പ്രിയ സുഹൃത്തേ
കാത്തിരിക്കാം നമ്മൾ വീണ്ടും.
പുഞ്ചിരി തൂകിക്കൊണ്ടരികിൽ വരുന്നൊരു
നല്ലൊരു നാളേയ്ക്കായി...

2026 ജൂൺ 12, വെള്ളിയാഴ്‌ച

സ്വതന്ത്ര ചിന്തകൾ


കെട്ടുപാടില്ലാത്ത ലോകത്ത്,
ചിറകു വിടർത്തുന്ന പക്ഷിയാകണം.
അതിരുകളില്ലാത്ത നീലവിണ്ണിൽ,
അലയടിച്ചുയർന്നു പറന്നിടേണം.

​മതത്തിൻ മതിൽക്കെട്ടുകൾക്കപ്പുറം,
മനുഷ്യത്വത്തിൻ്റെമണം തേടിടാം.
ജാതിതൻ കരിനിഴൽ വീണിടാതെ,
സ്നേഹത്തിൻ പൊൻ വെളിച്ചം പടർത്താം.

​പഴമതൻ ചങ്ങല പൊട്ടിച്ചെറിഞ്ഞു,
പുതുമതൻ പാതയിൽ മുന്നേറിടാം.
അന്ധവിശ്വാസത്തിൻ ഇരുളകറ്റി,
അറിവിൻ ദീപം കൊളുത്തി വെയ്ക്കാം.

​ചോദ്യങ്ങൾ മടിക്കാതെ ചോദിച്ചിടാം,
സത്യത്തിൻ നേർവഴി തേടിച്ചെല്ലാം.
അടിച്ചേൽപ്പിക്കും വിചാരങ്ങളെ,
അകക്കണ്ണാൽ നമുക്കു ചികഞ്ഞു നോക്കാം.

​പെണ്ണിനും ആണിനും തുല്യമായി,
ചിന്തിക്കാൻ അവകാശ,മിവിടെ വേണം.
അടിമത്തത്തിൻ നുകം വലിച്ചെറിഞ്ഞു
ആത്മാഭിമാനമുയർത്തിടേണം.

​പ്രകൃതിയെ നോക്കി പഠിച്ചിടാം നാം,
സ്വാതന്ത്ര്യത്തിൻ പൊരുൾ മനസ്സി ലാക്കാം.
ഒഴുകുന്ന പുഴ പോൽ നിർമ്മലമായ്,
ചിന്തകൾ എന്നും പ്രവഹിക്കട്ടെ.

​കാലമെത്ര മാറിയെന്നാലും പതറാതെ,
നമുക്കിനി കരുത്തോടെ മുന്നേറിടാം. സ്വതന്ത്ര ചിന്തതൻ വിത്തുകളീ
പ്രഭയേകി പടരട്ടെ ബ്ഭൂമിയാകെ .

2026 ജൂൺ 4, വ്യാഴാഴ്‌ച

പരിസ്ഥിതി ദിനം


ജൂൺ അഞ്ചെന്നൊരു
ദിനമെത്തി
ലോക പരിസ്ഥിതി
ദിനമെത്തി
കൂട്ടുകാരെ വന്നോളൂ
തൈകൾ നട്ടുനനച്ചോളു
നാളേക്കായി നമുക്കായി
കിളികൾക്കായി മഴക്കായി
തണലിന്നായി തുണയ്ക്കായി
മണ്ണിന്നായി വായുവിനായ്

2026 മേയ് 26, ചൊവ്വാഴ്ച

പ്രണയികൾ


പ്രണയികൾ പറവകളാണ്
പഥമില്ലാതിരുന്നിട്ടും
ചിറകിലേറുന്നവർ !

മോഹങ്ങളുടെ
മേഘങ്ങളിലൂടെ,യവർ
നീന്തിക്കൊണ്ടിരിക്കും;
മനസ്സിലെ മാരിവില്ലിൽ -
ഊഞ്ഞാലാടും,
കണ്ണിൽ നിന്നും കവിതപ്പൂക്കൾ
നക്ഷത്രങ്ങളായ് തിളങ്ങും.

സ്വപ്നങ്ങളാലവർ
സപ്രമഞ്ചമൊരുക്കും;
ഉന്മാദത്തിൻ മഞ്ഞുമലകളിൽ -
നിന്നും
പ്രണയച്ചൂടിലുരുകി,
ഭാരമറ്റ തൂവലായ് പൊഴിഞ്ഞു -
വീഴും!

2026 മേയ് 16, ശനിയാഴ്‌ച

പുതുകാലം


കാറ്റും, വെളിച്ചവും
ആട്ടിപ്പുറത്താക്കി
കെട്ടിമറിച്ചെങ്ങു ,മിരുട്ട -
റയായ്.
കുന്നില്ല, കൊക്കരണിയില്ല
കൈത്തോടില്ല
മുങ്ങിക്കുളിക്കാൻ കുളങ്ങളില്ല !

പാടങ്ങളില്ല, പറമ്പില്ല, പയ്യില്ല,
പൂത്താട എന്തെന്നറികയില്ല
ചാമയും, എള്ളും, ഉഴുന്നും, -
മുതിരയും
ചേലെഴും ഗ്രാമവും ഓർമയില്ല.

കളമില്ല, കറ്റകളില്ല,
നെല്ലില്ല, പത്തായപ്പുരയുമില്ല
ബാലകരുമില്ല വാദ്യഘോഷവു
മില്ല
മനസ്സില്ല മായാത്തവർണ്ണമില്ല

പുലരി മഞ്ഞില്ല, പുതു സന്തോഷ -
വുമില്ല
പണമെന്ന മന്ത്രമേയുള്ളു !
പണിയെന്തെന്നാരുമേ
ചോദിക്കാറേയില്ല
പണമുണ്ടോ;പദവിയായ്
പത്രാസായി!

മൂഢത പോലുമേ,
മൂടി വെയ്ക്കാം പിന്നെ
മഹാനായി മണ്ണിതിലെ-
ന്നും വാഴാം

2026 മേയ് 10, ഞായറാഴ്‌ച

ശാന്തി കുടീരം


അവളുടെ അവസാനത്തെ -
ചുംബനത്തിന്
ആദ്യ ചുംബനത്തോളം തീവ്രത -
യുണ്ടായിരുന്നു
ഇന്നോളം അനുഭവിക്കാൻ -
കഴിയാതത്രയും
രതിമൂർച്ഛയും സംതൃപ്തിയും -
അപ്പോൾ അവൾക്ക് ലഭിച്ചിരുന്നു!

ഒന്നിനും നവൾ ഒരു കുറവും -
വരുത്തിയില്ല;
ഭർത്താവിൻ്റെ ശവസംസ്കാര
ച്ചടങ്ങ്
വിവാഹാഘോഷംപോലെ തന്നെ
വിപുലമായിരുന്നു!

മണിയറപോലെ അലങ്കരിച്ചിരുന്നു
ശവപ്പെട്ടി !
പുത്തൻ വസ്ത്രങ്ങളണിയുകയും
ലേപനങ്ങൾ പുരട്ടുകയും ചെയ്തിരുന്നു
സുഗന്ധം എങ്ങും ഒഴുകിയെത്തി -
യിരുന്നു

കണ്ണീരുകൊണ്ട് കാൽപ്പാദം
കഴുകുകയ,ല്ലിനി വേണ്ടത് !
പുഞ്ചിരിയുടെ പനിനീർ പൂവുകളർപ്പി -
ക്കുക.
ജീവിതത്തിൻ്റെ കൊടുമുടിയേറിയവന്
പ്രിയപ്പെട്ടവൾ നൽകുന്ന സ്നേഹോ
പഹാരം !

ഒരു ജന്മം മുഴുവൻ ഒന്നിച്ചു ജീവിക്കു വാൻ
ഒരുങ്ങി പുറപ്പെട്ടവരിൽ
ഒരാൾ മാത്രം ബാക്കിയാകുമ്പോൾ
എന്നും ഓർമ്മിക്കുവാൻ
ശേഷിക്കുന്നവൾ പണിയുന്ന
ശാന്തികുടീരം!