malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2026 മാർച്ച് 19, വ്യാഴാഴ്‌ച

കുംഭം



​കത്തിനിൽക്കുന്നു നട്ടുച്ച!
മൈഥുന തളർച്ചയാൽ-
മലർന്നു കിടക്കുന്നു നഗരം.

കുംഭം ചിലമ്പിട്ടു തുള്ളുന്നു;
മുരിക്കിൻ പൂ ചെമ്പട്ടു ചാർ-
ത്തിയാടുന്നു.
നെടിയ പിലാവിൻ തണലിൽ-
അന്നൊരു നാളിലിരിപ്പൂ ബാല്യം.

​വേനൽവെള്ളരി പോലെയുളളിൽ-
ഓർമതന്നുണ്ണികൾ വിരിയേ,
പുലരിപ്പൂ പോൽ കന്യകൾ-
കൂവലിൻ പടവുകളേറി വരുന്നു.

​ഒക്കത്തൊരു കുടം വെള്ളം,
തുള്ളിത്തുളുമ്പും പുഞ്ചിരിനാണം;
തടങ്ങൾ തോറും നീരുകൾ വീഴ്ത്തി-
നിരന്നു നിൽപ്പൂ കാലം.

2026 മാർച്ച് 18, ബുധനാഴ്‌ച

ബസ്സു കാത്തിരിക്കുമ്പോൾ




പൊള്ളും ചൂടിൽ
ഇത്തിരി തണലിൽ
ബസ്സുകാത്തിരിക്കുമ്പോൾ
കാറ്റൊരു മായാമാളവ ഗൗള
മൂളി നടക്കുമ്പോൾ !
മിന്നും പൊന്നീച്ചകളെപ്പോലെ
വെയിലു പതക്കുന്നു !

താഴെ തരിമണൽ വെയിലിനെ
ഉച്ചിയിലേറ്റി വലയുമ്പോൾ
കുശലം ചൊല്ലാൻ കഴിയാക്കരിയില
ഉഴറി നടക്കുന്നു
ചീറിപ്പായും വാഹന മത്സരം കണ്ടു
നടുങ്ങുന്ന
നീറിപ്പിടയും മണ്ണിൻ മനസ്സ് കാണു
വതാരിവിടെ.

വേവുനിറഞ്ഞൊരു മനസ്സാലെ,യീ -
ബസ്സുകാത്തിരിക്കുമ്പോൾ
നേരം പോലും നിശ്ചലമെന്ന്
തോന്നിപ്പോകുമ്പോൾ
വിയർപ്പുകൾ നിളപോൽ ചാലിട്ടൊ-
ഴുകി
ക്ഷീണിതനാക്കുന്നു.

കുതിച്ചു വന്നൊരു ബസ്സ് കിതച്ച്
മുന്നിൽ നിൽക്കുമ്പോൾ
ആശ്വാസത്തിൻ നിശ്വാസങ്ങൾ
ഉതിർന്നു വീഴുമ്പോൾ
എല്ലാ ഭാരവും പേറും മണ്ണെൻ
മനസിൽ നിറയുന്നു.

2026 ഫെബ്രുവരി 28, ശനിയാഴ്‌ച

മോഹനം


പുലരി പിറക്കുമ്പോൾ
ഉണർന്നെഴുന്നേൽക്കുന്നവൻ
ആരും കാണാതെ വേഗം
മുറ്റത്തേക്കിറങ്ങുന്നു.
മുറ്റക്കൊള്ളേറി മെല്ലെ
മണ്ണിലേക്കൂർന്നിറങ്ങി
മുല്ല,മൊട്ടിട്ടോയെന്ന് തൊട്ടു -
തൊട്ടു നോക്കുന്നു
മഞ്ഞു തുമ്പിയോടവൻ
കുശലം ചൊല്ലീടുന്നു
ചിതല പക്ഷിയോട്
ചിരിച്ചു കുണുങ്ങുന്നു
മുറ്റത്തു,ലാത്തിടുന്ന
കാക്കയെ കടക്കണ്ണാൽ
നോക്കിച്ചിരിച്ചിടുന്നു
മുല്ലമൊട്ടു പോലുള്ള കൊച്ചരി -
പല്ലുകാട്ടി.
മഞ്ഞുതുള്ളികൾ നുള്ളി പൂമാല
കൊരുക്കുന്നു
പിച്ചക കൈപിടിച്ച് പിച്ച നടന്നിടുന്നു
മ്യാവൂ,യെന്നൊരു വിളി വന്നു -
തൊടുന്നു കാതിൽ
പിന്നാലെ പൂച്ച വന്നാ പിഞ്ചുകാലുരു -
മ്മുന്നു.
മണ്ണിൻ്റെ മണമേറ്റു വളരുന്നോരുണ്ണിയുടെ
മനസ്സും ശരീരവും നിഷ്കളങ്ക ബാല്യവും
പുത്തനാം പുലരിപോൽ എത്ര നിർമ്മലം
സ്നേഹ സന്തോഷത്താലെ,യെത്ര
മോഹനം ധന്യം

2026 ഫെബ്രുവരി 24, ചൊവ്വാഴ്ച

വീട്ടമ്മ


കറുപ്പ് വെളുപ്പിൻ്റെ
പൊട്ടു തൊടുമ്പോൾ
മുഷിവിനെ വാരി
മുറ്റക്കൊള്ളിനപ്പുറം
കളയുന്നു !
ചുണ്ടിലൊരു പുഞ്ചിരിയുടെ
ചെറുപൂ,വെടുത്തണിയുന്നു.

അടുപ്പിൽ
അഗ്നിയാ,യാളി
കടുപ്പത്തിലൊരു
കട്ടൻ ചായയായ് തിളക്കുന്നു !

മിക്സിയിലരഞ്ഞ്
ദോശക്കല്ലിൽ മൊരിഞ്ഞ്
ചട്ണിയായലിഞ്ഞ്
തീൻമേശയിൽ നിറഞ്ഞു -
കിടക്കുന്നു !

വറചട്ടിയിൽ കുഴഞ്ഞ്
നനക്കല്ലിൽ പതഞ്ഞ്
ചളുങ്ങിയ പാത്രമായ്
അടുക്കളയുടെ
ആഴക്കടലിൽ തുഴഞ്ഞ്

വെളുക്കുമ്പോൾ തൊട്ട്
പാതിരവരെ
സ്നേഹവും, കരുതലും
പാകത്തിന് ചേർത്ത്
ഒരു പൊടിക്കു പോലും
അധികമാവാതെ
പാകത്തിന് വെന്തിട്ടും
ഇഷ്ടങ്ങളും, അനിഷ്ടങ്ങളും,
പിറുപിറുപ്പുകളുമേറ്റ്
വിഭവമായങ്ങനെ.......!

2026 ഫെബ്രുവരി 19, വ്യാഴാഴ്‌ച

മൗനപേടകം


ഏകാന്തത തൻ നിഴൽ മൂടവേ,
മൗനത്തിൻ ആഴങ്ങളിൽ ഞാൻ വീഴുന്നു;
ചിതറുന്നു കാഴ്ചകൾ മിഴികളിൽ നൂറായ്,
തലയൊരു പമ്പരം പോൽ കറങ്ങുന്നു!

​തളിരില പോലുള്ളൊരെൻ ഹൃദയം,
കൂടമടിയേറ്റ പോൽ വിറപൂണ്ടിടുന്നു;
അരികിലുണ്ടെങ്കിൽ നീയെന്ന ചിന്തയാൽ,
അകക്കാമ്പ് നീറിയെരിയുന്നു വിങ്ങലായ്.

​എന്നെ ഞാനാക്കിയ നിന്നെയിന്നും,
മനക്കണ്ണിൽ കാണുന്നു നോവോടെ ഞാൻ;
വിങ്ങിപ്പൊട്ടുന്നു അധരങ്ങൾ വീണ്ടും,
കണ്ണീർക്കടലായ് മിഴികൾ നിറയുന്നു.

​മടങ്ങുവാൻ കൊതിയാണിനിയെനിക്ക്,
നിന്നിലേക്കെത്തുവാൻ, ഒന്നായ് പുണരുവാൻ;
പച്ചപ്പണിഞ്ഞ നിൻ ഓർമ്മകൾ മാറ്റി-
ക്കനലുകൾ കോരിത്തന്ന കാലമേ...

​കാത്തിരിപ്പൂ ഞാൻ നിനക്കായ് സഖീ,
എൻ മൗനപേടകമുടയ്ക്കുവാൻ... നിനക്കായ് മാത്രം!




2026 ഫെബ്രുവരി 16, തിങ്കളാഴ്‌ച

ഇര


വിശക്കാതെ, ഒരിക്കലും
വിഴുങ്ങില്ല ഞാനിരയെ
വഴക്കടിക്കില്ല
വഴി പിൻതുടരില്ല !

ഇല്ല, വിദ്വേഷം
പക
തുറിച്ചു നോട്ടം.

വിശക്കാതെ
വിഴുങ്ങുവാൻ
ഞാൻ മനുഷ്യനല്ലടോ.

വിശന്നിട്ടു വയ്യ!
ഇന്ന്;
നീയെൻ്റെ,യിര.

2026 ഫെബ്രുവരി 13, വെള്ളിയാഴ്‌ച

എങ്കിലുമെന്ത്


നാം
പരസ്പരം കണ്ടിട്ടേയില്ല
ഒന്നും
സംസാരിച്ചിട്ടേയില്ല
ഒന്നും
അറിയുകയേയില്ല !

ഈ ലോകത്തെ
ഏതോ ഒരു കോണിൽ ഞാൻ
ഒരു കോണിൽ നീ !

അവിടെ എന്താണെന്നോ
എങ്ങനെയാണെന്നോ
നിൻ്റെ നിറമെന്തെന്നോ,
തൊഴിലെന്തെന്നോ
എനിക്കറിയില്ല
എന്നെക്കുറിച്ച് നിനക്കും !

എങ്കിലുമെന്ത്?
നമ്മുടെ രാവും
നമ്മുടെ പകലും
ജീവിക്കുവാനുള്ള നെട്ടോട്ടവും
നമ്മെ പരസ്പരം കാട്ടി തരുന്നു
സംസാരിക്കുന്നു
എല്ലാം അറിയുന്നു