malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2026 ഓഗസ്റ്റ് 18, ചൊവ്വാഴ്ച

അരയത്തി



ആഴി തിളച്ചു തൂവുന്നു
ആധി പെരുത്തു കയറുന്നു
അകക്കാമ്പിൽ അടവെച്ച,യരയൻ്റെ
ഓർമ്മത്തോട് പൊട്ടിയടരുന്നു

കരിമഷി കലങ്ങിയ കണ്ണുകൾ
കലമ്പി നിൽക്കുമാ മണൽപ്പരപ്പിൽ
മീൻ പിടച്ചലായ് തെന്നിതെന്നി
പിടിതരാതെ ചാടുന്നു മനസ്സ് തിര -
കൈകളിൽ

ഏഴര വെളുപ്പിനുണർന്നതാണ്
അഴലിൻ്റെ വലയുമായ് പോയതാണ്
കണ്ണിലെ കൃഷ്ണ കാന്തവും കടലിൽ -
നട്ട്
കരയിലൊരു പെണ്ണ് നിൽക്കയാണ്.

ഓടംപോലെ,യാടി നിൽപ്പുണ്ടൊരു -
കടൽ കാക്ക
ആകാശ വഴിയിൽ പോയ് ഉപ്പൂറ്റി,-
യുയർത്തി നോക്കുന്നുണ്ട് !
അറിയില്ല നിങ്ങൾക്കാർക്കു,മരയൻ -
കടലിലിറങ്ങിയാൽ
അരയത്തിയുടെ,യുള്ളുവേവും
ശൈത്യവും, ചൂടും.

സ്നേഹം മാത്രം കൊണ്ടു നടക്കുന്നവൾ

 സ്നേഹം മാത്രം കൊണ്ടുനടന്നൊരു

പെൺകുട്ടിയുണ്ടായിരുന്നു!
വാക്കുകൊണ്ടോ, നോക്കുകൊണ്ടോ,-
ഒരു സ്പർശത്താൽ പോലുമിന്നുവരെ
ആരെയും വേദനിപ്പിക്കാത്തവൾ.
​ദുഃഖത്താലുള്ളം വിങ്ങുമ്പോഴും
പുഞ്ചിരി മാത്രം വിടർത്തുന്നവൾ,
വാക്കേറുകളാൽ പരിക്കേറ്റവൾ,
സ്വന്തമായി നാടും വീടുമില്ലാത്തവൾ.
​ബന്ധങ്ങളെന്നു പറയുവാൻ
ആരുമില്ലാത്തവൾ,
ലോകം മുഴുവൻ ബന്ധുവെന്നു കരുതി
എല്ലാവരെയും സ്നേഹിക്കുന്നവൾ,
സ്വാതന്ത്ര്യമെന്ന ബന്ധനത്തിൽ
മരണത്തെ നോക്കി ചിരിക്കുന്നവൾ!
​മരിച്ചവരോളം സ്നേഹിക്കുന്നവരും
ആശ്വസിപ്പിക്കുന്നവരും
ഈ ലോകത്ത് മറ്റാരുമില്ലെന്ന്
ഇന്നെനിക്കറിയാം...
​സ്നേഹം മാത്രം നെഞ്ചിലേറ്റിയ
ഒരു പെൺകുട്ടിയുണ്ടായിരുന്നു;
അവളിപ്പോഴും ആ തട്ടത്തിൻ മറയത്ത്
പുഞ്ചിരിയോടെ...
അങ്ങ്, ആ രണഭൂമിയിലെ
മൺകൂനയ്ക്കടിയിലിരുന്ന്
സ്നേഹം വിതയ്ക്കുന്നുണ്ടാകാം,
സമാധാനത്തിനായി നാളെ കിളിർത്തു
വരുവാൻ!

2026 ഓഗസ്റ്റ് 14, വെള്ളിയാഴ്‌ച

ധീര പതാക


പാറട്ടങ്ങനെ ധീര പതാക
നമ്മുടെ ജീവ പതാക
സ്വാതന്ത്യത്തിൻ സ്വർണ്ണ -
പതാക
നമ്മുടെ സ്നേഹ പതാക
സത്യം കൊണ്ടു ജയിച്ച പതാക
സത്വരം ഉയരട്ടെ പതാക
സമത്വസുന്ദര രാജ്യം തീർക്കാൻ
അടരാടിയ കർമ പതാക
രക്ത പുഴയിൽ കുരുത്ത പതാക
പോരാളികൾ കൊരുത്ത പതാക
വിനയത്താലെ വിരിഞ്ഞ പതാക
സ്വതന്ത്ര വിജയപതാക

2026 ഓഗസ്റ്റ് 6, വ്യാഴാഴ്‌ച

വിജയ തീരത്തേക്ക്

 അക്ഷരപൂങ്കാവനത്തിലറിവിൻ്റെ

തിരികൾ കൊളുത്തിയോർ നിങ്ങൾ
പരീക്ഷതൻ കടൽ താണ്ടി വന്നോർ
വിജയതീരം തൊട്ടു നിന്നോർ!

​കഠിന യജ്ഞത്തിൻ ഫലമായ് -
കനവുകൾ
ചിറകു വിരിച്ചു പറക്കേ
തളരാതെ പതറാതെ മുന്നോട്ട് മുന്നോട്ട്
പുതുപാത വെട്ടിതെളിച്ചോർ

​പരീക്ഷാപ്പടി കടന്നെത്തുമ്പോഴോർക്കുക
ഓർക്കുക നാളെയെ നിങ്ങൾ,
അറിവിൻ വെളിച്ചം കൈമുതലാക്കി
ഉയരങ്ങളിലേക്കു പറക്ക.

​തോൽവികളിൽ തളരാമനസും
ജയങ്ങളിൽ ദർപ്പമില്ലാശീലവും,
നിങ്ങളെ വാർത്തെടുക്കട്ടെ
നല്ലൊരു ; നാളെയെ കോർത്തെടുക്കട്ടെ

​അറിവിൻ വഴിയിൽ ഇനിയുമേറെ
ദൂരങ്ങൾ താണ്ടുക നിങ്ങൾ,
ആശംസയേകുന്നു മനമറിഞ്ഞ്
വിജയശ്രീലാളിതരാക നിങ്ങൾ.

2026 ജൂലൈ 27, തിങ്കളാഴ്‌ച

നീ മാത്രം

 കാറ്റിന്റെ കൈകളിലൂഞ്ഞാലിലാടവേ

കിനാവള്ളി പൊട്ടിയെൻ ഹൃദയത്തിലേറി നീ
പ്രണയമാം പൂമൊട്ട് പാതിരാപ്പൂവായി
മെല്ലെ വിടർന്നു സുഗന്ധം പരത്തി.

​മധുവായ് മോഹങ്ങളെന്നിൽ പടരവേ
വളർമുല്ലയായി കാവലാളായി നീ
പൂങ്കിനാവല്ലിതു പുളകിതമായ് ഗാത്രം
ആകാശനീലിമ കാട്ടി നിൻ കൺതടം.

​പുലരിതൻ പുഞ്ചിരി പൂർവ്വദിങ്ഭാഗത്ത്
വെഞ്ചന്ദ്രികയായ് നീയെൻ അന്തരംഗത്തിൽ
സുന്ദര ശിഞ്ജിതനാദമുതിർക്കുന്നു
മോഹനം മായാവിലാസമീ പ്രണയം.

​നീയെൻ്റെ പ്രാണൻ,
പ്രണയവും പ്രണവമന്ത്രവും
ഒന്നായലിഞ്ഞു ചേർന്നു നിന്നീടിന
മഞ്ഞിൻ കുളിരാർന്ന മൗനവും.

2026 ജൂലൈ 24, വെള്ളിയാഴ്‌ച

വിജയതീരത്തേക്ക്


​അക്ഷരപൂങ്കാവനത്തിലറിവിൻ്റെ
തിരികൾ കൊളുത്തിയോർ നിങ്ങൾ
പരീക്ഷതൻ കടൽ താണ്ടി വന്നോർ
വിജയതീരം തൊട്ടു നിന്നോർ!

​കഠിന യജ്ഞത്തിൻ ഫലമായ് -
കനവുകൾ
ചിറകു വിരിച്ചു പറക്കേ
തളരാതെ പതറാതെ മുന്നോട്ട് മുന്നോട്ട്
പുതുപാത വെട്ടിതെളിച്ചോർ

​പരീക്ഷാപ്പടി കടന്നെത്തുമ്പോഴോർക്കുക
ഓർക്കുക നാളെയെ നിങ്ങൾ,
അറിവിൻ വെളിച്ചം കൈമുതലാക്കി
ഉയരങ്ങളിലേക്കു പറക്ക.

​തോൽവികളിൽ തളരാമനസും
ജയങ്ങളിൽ ദർപ്പമില്ലാശീലവും,
നിങ്ങളെ വാർത്തെടുക്കട്ടെ
നല്ലൊരു ; നാളെയെ കോർത്തെടുക്കട്ടെ

​അറിവിൻ വഴിയിൽ ഇനിയുമേറെ
ദൂരങ്ങൾ താണ്ടുക നിങ്ങൾ,
ആശംസയേകുന്നു മനമറിഞ്ഞ്
വിജയശ്രീലാളിതരാക നിങ്ങൾ.

2026 ജൂലൈ 23, വ്യാഴാഴ്‌ച

ഇഷ്ടം


ആയിരം നിലാവിനെക്കാളേറെ -
നിക്കിഷ്ടം
നിൻ്റെ നേരിൻ്റെ നിലാവാണ്
ഏതു പേരിനെക്കാളുമേറെ -
യെനിക്കിഷ്ടം
നിൻ്റെ പേരിൻ്റെ പൊരുളാണ്!

അരുളുന്ന ദൈവമതേതാകിലും
നിൻ്റെ
മൊഴിയാണെനിക്കേറെ,യിഷ്ടം
മാനത്ത് മാരിവിൽ പീലി നീർ -
ത്തീടിലും
നിൻ്റെ മിഴിയിലെ വർണ്ണ,മിഷ്ടം!

ഇഷ്ടം എനിക്കേറെ,യിഷ്ടം
നിന്നെ,യോർക്കാതിരിക്കും
നിമിഷങ്ങളല്ലയോ
എൻ ജീവിതത്തിലെ നഷ്ടം.

കഷ്ടതരമായി മാറുമെൻ ജീവൻ്റെ
നാരായവേരായ് നീ നിൽക്കെ
പിന്നെയും പ്രത്യാശതൻ പച്ചവിരി-
യുന്നു
ഓരില,യീരില തളിരിടുന്നു.