malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2026 ഫെബ്രുവരി 24, ചൊവ്വാഴ്ച

വീട്ടമ്മ


കറുപ്പ് വെളുപ്പിൻ്റെ
പൊട്ടു തൊടുമ്പോൾ
മുഷിവിനെ വാരി
മുറ്റക്കൊള്ളിനപ്പുറം
കളയുന്നു !
ചുണ്ടിലൊരു പുഞ്ചിരിയുടെ
ചെറുപൂ,വെടുത്തണിയുന്നു.

അടുപ്പിൽ
അഗ്നിയാ,യാളി
കടുപ്പത്തിലൊരു
കട്ടൻ ചായയായ് തിളക്കുന്നു !

മിക്സിയിലരഞ്ഞ്
ദോശക്കല്ലിൽ മൊരിഞ്ഞ്
ചട്ണിയായലിഞ്ഞ്
തീൻമേശയിൽ നിറഞ്ഞു -
കിടക്കുന്നു !

വറചട്ടിയിൽ കുഴഞ്ഞ്
നനക്കല്ലിൽ പതഞ്ഞ്
ചളുങ്ങിയ പാത്രമായ്
അടുക്കളയുടെ
ആഴക്കടലിൽ തുഴഞ്ഞ്

വെളുക്കുമ്പോൾ തൊട്ട്
പാതിരവരെ
സ്നേഹവും, കരുതലും
പാകത്തിന് ചേർത്ത്
ഒരു പൊടിക്കു പോലും
അധികമാവാതെ
പാകത്തിന് വെന്തിട്ടും
ഇഷ്ടങ്ങളും, അനിഷ്ടങ്ങളും,
പിറുപിറുപ്പുകളുമേറ്റ്
വിഭവമായങ്ങനെ.......!

2026 ഫെബ്രുവരി 19, വ്യാഴാഴ്‌ച

മൗനപേടകം


ഏകാന്തത തൻ നിഴൽ മൂടവേ,
മൗനത്തിൻ ആഴങ്ങളിൽ ഞാൻ വീഴുന്നു;
ചിതറുന്നു കാഴ്ചകൾ മിഴികളിൽ നൂറായ്,
തലയൊരു പമ്പരം പോൽ കറങ്ങുന്നു!

​തളിരില പോലുള്ളൊരെൻ ഹൃദയം,
കൂടമടിയേറ്റ പോൽ വിറപൂണ്ടിടുന്നു;
അരികിലുണ്ടെങ്കിൽ നീയെന്ന ചിന്തയാൽ,
അകക്കാമ്പ് നീറിയെരിയുന്നു വിങ്ങലായ്.

​എന്നെ ഞാനാക്കിയ നിന്നെയിന്നും,
മനക്കണ്ണിൽ കാണുന്നു നോവോടെ ഞാൻ;
വിങ്ങിപ്പൊട്ടുന്നു അധരങ്ങൾ വീണ്ടും,
കണ്ണീർക്കടലായ് മിഴികൾ നിറയുന്നു.

​മടങ്ങുവാൻ കൊതിയാണിനിയെനിക്ക്,
നിന്നിലേക്കെത്തുവാൻ, ഒന്നായ് പുണരുവാൻ;
പച്ചപ്പണിഞ്ഞ നിൻ ഓർമ്മകൾ മാറ്റി-
ക്കനലുകൾ കോരിത്തന്ന കാലമേ...

​കാത്തിരിപ്പൂ ഞാൻ നിനക്കായ് സഖീ,
എൻ മൗനപേടകമുടയ്ക്കുവാൻ... നിനക്കായ് മാത്രം!




2026 ഫെബ്രുവരി 16, തിങ്കളാഴ്‌ച

ഇര


വിശക്കാതെ, ഒരിക്കലും
വിഴുങ്ങില്ല ഞാനിരയെ
വഴക്കടിക്കില്ല
വഴി പിൻതുടരില്ല !

ഇല്ല, വിദ്വേഷം
പക
തുറിച്ചു നോട്ടം.

വിശക്കാതെ
വിഴുങ്ങുവാൻ
ഞാൻ മനുഷ്യനല്ലടോ.

വിശന്നിട്ടു വയ്യ!
ഇന്ന്;
നീയെൻ്റെ,യിര.

2026 ഫെബ്രുവരി 13, വെള്ളിയാഴ്‌ച

എങ്കിലുമെന്ത്


നാം
പരസ്പരം കണ്ടിട്ടേയില്ല
ഒന്നും
സംസാരിച്ചിട്ടേയില്ല
ഒന്നും
അറിയുകയേയില്ല !

ഈ ലോകത്തെ
ഏതോ ഒരു കോണിൽ ഞാൻ
ഒരു കോണിൽ നീ !

അവിടെ എന്താണെന്നോ
എങ്ങനെയാണെന്നോ
നിൻ്റെ നിറമെന്തെന്നോ,
തൊഴിലെന്തെന്നോ
എനിക്കറിയില്ല
എന്നെക്കുറിച്ച് നിനക്കും !

എങ്കിലുമെന്ത്?
നമ്മുടെ രാവും
നമ്മുടെ പകലും
ജീവിക്കുവാനുള്ള നെട്ടോട്ടവും
നമ്മെ പരസ്പരം കാട്ടി തരുന്നു
സംസാരിക്കുന്നു
എല്ലാം അറിയുന്നു

2026 ഫെബ്രുവരി 11, ബുധനാഴ്‌ച

പുലരുമ്പോൾ


പുലരിച്ചെമ്പൂവ് വിരിഞ്ഞെ
പുതുമുളകൾ മിഴികൾ തുറന്നെ
കറുകപ്പുൽനാമ്പിൽ ഹിമകണ
കവിതപ്പൂ പൂത്തു വിടർന്നെ !

കണ്ണി മാങ്ങ ചുനമണമെങ്ങും
പാറ്റുന്നുണ്ടൊരു ചെറു തെന്നൽ
പുഴയോരത്തില്ലിക്കാടുകൾ
തെന്നാനം മൂളുന്നുണ്ടേ

ഇരുളിൻ ചെറു കീറും കൊത്തി
ഒരു കാക്ക പടിഞ്ഞാട്ടു പറന്നേ
ഒരു തേങ്ങാപൂളാവാനിൻ
മുറ്റത്തു വീണു കിടന്നെ

അയ്യോ!ടീ, കാളിപ്പെണ്ണേ
വെക്കം വാ ..., വെക്കം വാ
ഇന്നല്ലൊ പുഞ്ചപ്പാടം
മൂരാനായ് പോകണ്ടെ.

2026 ഫെബ്രുവരി 9, തിങ്കളാഴ്‌ച

ചെറുത്ത് നിൽപ്പ്

 ഹൃദയത്തിന് കരിമ്പാറയുടെ

ഉറപ്പ്
ഒലിവുമരത്തിൻ വേരു പോലെ
മനസ്സിന്നാഴം
ബോംബുകളുടെ നടുവിൽ
ജീവൻ്റെ അവസാന നിമിഷത്തിലും
നിലനിൽപ്പിനായ് പൊരുതുന്നവർ

കുഞ്ഞു കണ്ണുകളിൽ
പിച്ചവയ്ക്കുന്ന പ്രതീക്ഷ
അമ്മക്കണ്ണീരുകളിൽ
ദൃഢപ്രതിജ്ഞ
വെടിയുണ്ട നെഞ്ചു തുളയ്ക്കുമ്പോഴും
നാവിൽ സ്വാതന്ത്ര്യമെന്ന മന്ത്രം

അവരുടെ പതാകയ്ക്ക്
മണ്ണിൻ്റെ നിറവും രക്തത്തിൻ്റെ
ചുവപ്പും
അവർ,മരിച്ചുവീഴുമ്പോഴും
വിജയം സ്വപ്നം കാണുന്ന ജനത

നശിക്കാത്ത ആശയും
മാഞ്ഞു പോകാത്ത ദൃഢനിശ്ചയവും
ഒരു പുലരി നമ്മോടു വിളിച്ചു പറയും
ചെറുത്തുനിൽപ്പിൽ കുരുത്ത-
കരുത്തിൽ
പാലസ്തീൻ വീണ്ടും പൂത്തു വിരി-
ഞ്ഞെന്ന്










2026 ജനുവരി 27, ചൊവ്വാഴ്ച

ജീവസ്പർശം


കാറ്റായി കാലം കടന്നു പോകെ
കവനം മറന്നവർ കാത്തു നിൽക്കെ
സ്നേഹത്താലന്നു വിതച്ചതെല്ലാം
കൊയ്തു കൊടുക്കേണം നമ്മളിന്ന്

മങ്ങുന്ന കണ്ണിലേക്കൊന്നു നോക്കൂ
ഓർമ നക്ഷത്രം തെളിഞ്ഞു കാണാം
വിറയുന്ന കൈവിരലൊന്നു നോക്കൂ
കരുത്താലെ കാത്തതാണന്നു നമ്മേ

മുറിയുടെ മൂലയിലിന്നിരുന്ന്
മാതള നാരകമോർക്കയാവാം
നമ്മൾ കുഞ്ഞുങ്ങളായുള്ള കാലം
ഓർത്തു രസിച്ചങ്ങിരിക്കയാവാം

അവരുടെ കണ്ണിൽ ചരിത്രമുണ്ട്
അവരുടെ വാക്കിലനുഗ്രഹവും
അറിയില്ല,റിയില്ല നമുക്കൊന്നുമെ
ആ സ്നേഹത്തിൻ്റെ അഗാധമാഴം

ഒരുനാൾ നമുക്കു വഴികാട്ടിയോർ
ഉൺമ ഉരുളയാക്കി തന്നവർ
അവർക്കിന്നു നമ്മൾ വഴികാട്ടണം
മിഴിയായും മൊഴിയായും കൂടെ വേണം

നമ്മുടെ ജീവിത തോട്ടത്തിലെ
വൻ വൃക്ഷമാണവർ ഓർത്തുകൊൾക
പശിയാറ്റുവാൻ പഴം തന്നോരവർ
തളരുമ്പോൾ തണലും കുളിരും തന്നോർ

അവരുടെ ദൗർബല്യം പ്രായമല്ല
അനുഭവത്തിൻ പൊൻകിരീടമത്
അവരെ സ്നേഹിക്ക നാം കാത്തു - കൊൾക
അവർ നമുക്കേകിയ കരുതൽ പോലെ

മുത്തശ്ശൻ മുത്തശ്ശി അച്ഛനമ്മ
അവരെ തൊടുമ്പോൾ നാം നമ്മെ -
തൊടുന്നു
മനുഷ്യത്വം, നന്മയെന്നുള്ള സത്യം
അതു തന്നെ പരമമാം ജീവസ്പർശം