വാഴക്കയ്യിലിരുന്ന ഒരു കാക്ക മഴ പോയെന്ന് വിളിച്ചു പറ- ഞ്ഞിട്ടും മരം തോർന്നു തീർന്നിട്ടും തണുത്തു വിറക്കുന്ന കാറ്റ് ചില്ലക്കൊമ്പിലിരുന്ന് കലപില കൂട്ടിക്കൊണ്ടിരുന്നു
തന്നെയാകെ നനച്ച മഴ ഒന്നും മിണ്ടാതെ പോയതിൽ പരിഭവം പറയുന്നതാകാം അതോ; മഴ നനഞ്ഞു വീട്ടിൽ ചെന്നാൽ അമ്മ തല്ലുമെന്ന് പേടിച്ച് കരയുന്നതോ?
കാടിൻ്റെ ഇരുണ്ട കാക്കപ്പച്ച നിറം നോക്കി നിൽക്കുമ്പോൾ, നെറ്റിയിൽ വീണ മുടി ഒതുക്കുമ്പോൾ, രാത്രിയിൽ ഉറക്കം പിടിക്കുമ്പോൾ, ചൂടുചായ കുടിക്കുമ്പോൾ, അത്താഴം കഴിക്കുമ്പോൾ...
എന്തിനേറെ; പാതിയുറക്കത്തിൽ പോലും അവളുടെ കൗശലം നിറഞ്ഞ കറുത്ത നോട്ടം എന്നെ എത്തിനോക്കുന്നു. കുസൃതി നിറഞ്ഞ നോട്ടം പായിച്ച് എന്നെ ക്ഷണിക്കുന്നു.
രാവിൻ്റെ ഇരുണ്ട ശിഖരങ്ങൾ കണ്ടുനിൽക്കെ, ഹൃദയം അവൾക്കായ് തുടിക്കുന്നു. വിശ്രമവേളകളിൽ വിചാരിക്കാതെ വന്നെത്തുന്നു ആ മായാരൂപം; മന്ത്രമുഗ്ദ്ധയായി മുന്നിൽ വന്നു നിൽക്കുന്നു, മധുര മൃദുസ്വരത്താൽ കീഴ്പ്പെടുത്തുന്നു. ആ വട്ടമുഖവും, നീണ്ട ചുരുളൻമുടിയും, വിയർപ്പുപൊടിഞ്ഞ നെറ്റിയും, തുളച്ചുകയറുന്ന നീലക്കണ്ണുകളും...
പ്രിയേ, വിവശയായ ആ നോട്ടവുമായി നീ എന്നിൽ നിന്നും എന്നിലേക്ക് തന്നെ ഇറങ്ങി വരുന്നു എൻ്റെ ശിഖരങ്ങൾക്കും ചില്ലകൾക്കും തീ പിടിക്കുന്നു!