malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2026 ജൂലൈ 27, തിങ്കളാഴ്‌ച

നീ മാത്രം

 കാറ്റിന്റെ കൈകളിലൂഞ്ഞാലിലാടവേ

കിനാവള്ളി പൊട്ടിയെൻ ഹൃദയത്തിലേറി നീ
പ്രണയമാം പൂമൊട്ട് പാതിരാപ്പൂവായി
മെല്ലെ വിടർന്നു സുഗന്ധം പരത്തി.

​മധുവായ് മോഹങ്ങളെന്നിൽ പടരവേ
വളർമുല്ലയായി കാവലാളായി നീ
പൂങ്കിനാവല്ലിതു പുളകിതമായ് ഗാത്രം
ആകാശനീലിമ കാട്ടി നിൻ കൺതടം.

​പുലരിതൻ പുഞ്ചിരി പൂർവ്വദിങ്ഭാഗത്ത്
വെഞ്ചന്ദ്രികയായ് നീയെൻ അന്തരംഗത്തിൽ
സുന്ദര ശിഞ്ജിതനാദമുതിർക്കുന്നു
മോഹനം മായാവിലാസമീ പ്രണയം.

​നീയെൻ്റെ പ്രാണൻ,
പ്രണയവും പ്രണവമന്ത്രവും
ഒന്നായലിഞ്ഞു ചേർന്നു നിന്നീടിന
മഞ്ഞിൻ കുളിരാർന്ന മൗനവും.

2026 ജൂലൈ 24, വെള്ളിയാഴ്‌ച

വിജയതീരത്തേക്ക്


​അക്ഷരപൂങ്കാവനത്തിലറിവിൻ്റെ
തിരികൾ കൊളുത്തിയോർ നിങ്ങൾ
പരീക്ഷതൻ കടൽ താണ്ടി വന്നോർ
വിജയതീരം തൊട്ടു നിന്നോർ!

​കഠിന യജ്ഞത്തിൻ ഫലമായ് -
കനവുകൾ
ചിറകു വിരിച്ചു പറക്കേ
തളരാതെ പതറാതെ മുന്നോട്ട് മുന്നോട്ട്
പുതുപാത വെട്ടിതെളിച്ചോർ

​പരീക്ഷാപ്പടി കടന്നെത്തുമ്പോഴോർക്കുക
ഓർക്കുക നാളെയെ നിങ്ങൾ,
അറിവിൻ വെളിച്ചം കൈമുതലാക്കി
ഉയരങ്ങളിലേക്കു പറക്ക.

​തോൽവികളിൽ തളരാമനസും
ജയങ്ങളിൽ ദർപ്പമില്ലാശീലവും,
നിങ്ങളെ വാർത്തെടുക്കട്ടെ
നല്ലൊരു ; നാളെയെ കോർത്തെടുക്കട്ടെ

​അറിവിൻ വഴിയിൽ ഇനിയുമേറെ
ദൂരങ്ങൾ താണ്ടുക നിങ്ങൾ,
ആശംസയേകുന്നു മനമറിഞ്ഞ്
വിജയശ്രീലാളിതരാക നിങ്ങൾ.

2026 ജൂലൈ 23, വ്യാഴാഴ്‌ച

ഇഷ്ടം


ആയിരം നിലാവിനെക്കാളേറെ -
നിക്കിഷ്ടം
നിൻ്റെ നേരിൻ്റെ നിലാവാണ്
ഏതു പേരിനെക്കാളുമേറെ -
യെനിക്കിഷ്ടം
നിൻ്റെ പേരിൻ്റെ പൊരുളാണ്!

അരുളുന്ന ദൈവമതേതാകിലും
നിൻ്റെ
മൊഴിയാണെനിക്കേറെ,യിഷ്ടം
മാനത്ത് മാരിവിൽ പീലി നീർ -
ത്തീടിലും
നിൻ്റെ മിഴിയിലെ വർണ്ണ,മിഷ്ടം!

ഇഷ്ടം എനിക്കേറെ,യിഷ്ടം
നിന്നെ,യോർക്കാതിരിക്കും
നിമിഷങ്ങളല്ലയോ
എൻ ജീവിതത്തിലെ നഷ്ടം.

കഷ്ടതരമായി മാറുമെൻ ജീവൻ്റെ
നാരായവേരായ് നീ നിൽക്കെ
പിന്നെയും പ്രത്യാശതൻ പച്ചവിരി-
യുന്നു
ഓരില,യീരില തളിരിടുന്നു.

2026 ജൂലൈ 15, ബുധനാഴ്‌ച

അതിജീവനം

 കണ്ണീരു വീണു കുതിർന്ന മണ്ണിൽ

കനവുകൾ എല്ലാം കരിഞ്ഞുപോയി,

കൂലിപ്പണി ചെയ്തു തളർന്ന കൈകൾ
എന്തിനായ് മണ്ണിൽ തുഴയുന്നു വീണ്ടും.

കനലെരിഞ്ഞീടും വഴിയിലൂടെ
കാൽ തളരാതെ നടന്നീടുന്നു,
പൈദാഹ മുണ്ടെന്നും കൂട്ടിനായി
കണ്ണീരുപ്പെന്നും കുടിക്കുവാനായ് .

​ കാൽ തളർന്നൊന്നു ഞാൻ വീണു -
പോയാൽ
തണലായ്‌ വരാൻ ആരും തുണയില്ലിവിടെ,
കാലത്തിൻ ക്രൂരത മുള്ളുകൾ പാകിയ
വഴിയിലൂ,ടേകനായ് അലഞ്ഞിടുന്നു.

​പകൽ കത്തിനിൽക്കുന്ന വെയിലിൽ
നിന്നും
തണലിനായ് കൊതിക്കുന്നു പാഴ്‌മനസ്സ്,
രാവിൽ തണുപ്പു പുതച്ചു കിടക്കുമ്പോൾ
മോഹങ്ങൾ കരിയുന്നു കനലായി മെല്ലെ.

​ കാലത്തിൻ കളിതൻ കയത്തിൽ പെട്ട്
നമ്മുടെ ദുരിതങ്ങൾ മാത്രം ബാക്കി
ഒരുനേര,മന്നം തരുവാനായി
ആരും തിരിഞ്ഞു നോക്കാത്ത കാലം.

​എല്ലാം കരിഞ്ഞുപോയെന്നാകിലും
പ്രതീക്ഷതൻ ഒരുതിരി  കത്തുന്നുണ്ട്,
ദുരിതങ്ങൾ മാഞ്ഞു പോമെന്ന തോന്നൽ
നൂലിഴയിൽ തൂങ്ങി  ജീവിക്കുന്നു.

2026 ജൂലൈ 10, വെള്ളിയാഴ്‌ച

ഓടക്കുഴൽ


മുറിവേറ്റ മുള പറഞ്ഞു:
ഞാൻ നിലവിളിക്കുന്ന -
തത്രയും
നിന്നെ സന്തോഷിപ്പിക്കാ-
നെന്ന് നീ ധരിച്ചതുകൊ-
ണ്ടാണ്
ഞാനിത്രയും വേദനിക്കേ -
ണ്ടി വരുന്നത്.

2026 ജൂലൈ 9, വ്യാഴാഴ്‌ച

മറവി


മറവിയെന്നൊന്നില്ലാ-
യിരുന്നെങ്കിൽ
മരിച്ചു നാമെന്നേ-
മണ്ണടിഞ്ഞേനെ!

മറവി മാത്രമേയുള്ളു -
വെന്നാകിലോ
മനുഷ്യകുലമാകെ
മുടിഞ്ഞു പോയേനെ.

2026 ജൂലൈ 3, വെള്ളിയാഴ്‌ച

മറക്കില്ലൊരിക്കലും


​കളിയായി ചിരിച്ചും കഥകൾ പറഞ്ഞും
കൂടെ നടന്നൊരു കാലം...
വിടപറഞ്ഞകലുന്ന നേരത്തൊരുങ്ങുന്നു
മിഴികളിൽ കിനിയുന്ന മൗനം.

​പങ്കിട്ട നേരവും ഒന്നിച്ച വഴികളും
ഓർമ്മയായ് എന്നും നിറയാം.
ദൂരങ്ങൾ നമ്മെ അകറ്റിയാലും ഇനി
സ്നേഹമായ് കൂടെയിരിക്കാം.

​പോകുന്ന വഴികളിൽ വിരിയട്ടെ പൂക്കൾ
വിജയം പുൽകട്ടെ നിന്നെ...
കനവുകൾ നീളുന്ന വാനിൽ ഉയരട്ടെ
കാലം കരുത്തു നൽകട്ടേ ....

​വിടയല്ല ചൊല്ലുന്നു പ്രിയ സുഹൃത്തേ
കാത്തിരിക്കാം നമ്മൾ വീണ്ടും.
പുഞ്ചിരി തൂകിക്കൊണ്ടരികിൽ വരുന്നൊരു
നല്ലൊരു നാളേയ്ക്കായി...