malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2017 ഒക്‌ടോബർ 22, ഞായറാഴ്‌ച

ഓർമ്മകളെന്നും ......!





ഇനിയെനിക്ക് താണ്ടാൻ
ദേശങ്ങളില്ല
നിയതി കാണിച്ച ദേശാന്തര
ങ്ങൾ താണ്ടി
ഇവിടെ എത്തിയവരായിരിക്കാം
ഞങ്ങൾ!
പോകൂ സുഹൃത്തേ, പോകൂ
ഇനിയെന്റെ പ്രീയപ്പെട്ടവളുടെ
ഓർമ്മകളിൽ കൂടുകൂട്ടി
ഞാനിവിടെ നിൽക്കാം.
എനിക്ക് തേങ്ങാനുള്ള
ഒരു തണലാണവൾ
എന്റെ ചുണ്ടിൽ നിന്നും അവൾ
നൽകിയ ചുംബനത്തിന്റെ അടയാ
ളങ്ങൾ
ഇന്നും തുടച്ചു നീക്കപ്പെട്ടിട്ടില്ല
അവളുടെ മൺകൂനയിൽ നിന്നും
ഒരു തെക്കൻ കാറ്റ് ഇന്നും എന്നിൽ
കുളിരിന്റെ മണൽ കോരിയിടുന്നുണ്ട്
തൊടിയിലും, തളത്തിലും മൃദുസ്വന
മുയരുന്നുണ്ട്
കുളിരുള്ള പുലരികളിൽ പുതപ്പായ
വൾ പുതയുന്നുണ്ട്
ഒര് ഒറ്റവരിക്കവിതയായ് അവളിന്നും
എന്നിലേക്ക് ചാഞ്ഞു നിൽക്കുന്നു
ഒരു മഴവിത്തിനെ മരമാക്കുന്നതു
പോലെ ഓർമ്മയിൽ
ഇല്ല എന്റെ ഓർമ്മയുടെ അറ്റത്ത്
ഒരു പുളളിക്കുത്ത് പോലും വീണിട്ടില്ല

2017 ഒക്‌ടോബർ 21, ശനിയാഴ്‌ച

ചുംബന രഹസ്യം




രണ്ടു പേർ ഉമ്മവെയ്ക്കുമ്പോൾ
അവർ ഒര് ഒറ്റമരമായ് പ്രഭാതത്തി -
ലേക്കുണരുകയാണ്
കാറ്റ് ജലത്തെ ഉമ്മവെയ്ക്കുമ്പോലെ
അവർ ഉമ്മവെയ്ക്കുമ്പോൾ
അവരുടെ ലോകം മാറുന്നുണ്ട്
ഉമ്മ ഒര് ഓർമ്മിപ്പിക്കലാണ്
പുതിയ ലോകത്തിലേക്കുള്ള
പ്രവേശിക്കലാണ്
ആവേശത്തിന്റെ തിരത്തള്ളലെന്നു
പറഞ്ഞ്
തള്ളിക്കളയരുത്
ചുംബനങ്ങളുടെ ആഴങ്ങളെ
ചുണ്ടുകളിൽ കാണാൻ കഴിയില്ല
എന്നാൽ, പാഞ്ഞു പോകുന്ന ഒരു
വിറയൽ
അത് ഉള്ളറയിലേക്കാണ്
അപ്പോഴാണവർ മൽസ്യത്തിന്
ജലമെന്ന പോലെ
പ്രണയത്തിന്റെ ചരിത്രം കോറി -
വരയ്ക്കുന്നത് .
എല്ലാ ചുംബനങ്ങളും വെറും ചുംബന
ങ്ങളല്ല
അവ പങ്കുവെയ്ക്കലിലൂടെ രണ്ട് _
ജന്മങ്ങളെ ഒന്നാക്കുകയാണ്

ഒറ്റത്തുള്ളി




കാണാൻ കഴിയാത്ത ഒരു മഴയുണ്ട്
മനസ്സു മാത്രം കാണുന്ന
ഒരണു തണുക്കാൻ മാത്രമുള്ള
ഒറ്റത്തുള്ളി മഴ.
ഒരു തുള്ളി മതി മനസ്സിലൊരു
പച്ചിലനാമ്പിടാൻ
പ്രണയത്തിന്റെ നിഗൂഢ കവിത
വിരിയാൻ.
കാണുന്നവർക്കാർക്കുമറിയില്ല
ഉള്ളിൽ പച്ച ഞരമ്പായി തിടം വെച്ചു
നിൽക്കുന്ന പ്രണയത്തെ
കഴിയില്ല ഒരടയാള ശാസ്ത്രത്തിനും
പ്രണയത്തെ അടയാളപ്പെടുത്തുവാൻ
നാഡിയിലോ, നാട്യത്തിലോ അറിയില്ല.
പ്രണയത്തെ അളക്കുവാൻ കഴിയുന്നത്
പ്രണയികളിലെ പ്രണയമാപിനിക്ക്
മാത്രം.

വേനൽ




വേനൽ അഗ്നിയായ് പെയ്യുന്നു
നാവും, ചുണ്ടും,തൊണ്ടയും
വരണ്ടു പൊട്ടുന്നു
തുടൽ പൊട്ടിച്ച് ഉടൽ ഒരു നീർ
പക്ഷിയെപോലെ
ജലം മണത്തു പാറി പിടയുന്നു.
ആകാശത്തിലേക്കു നോക്കൂ
ഭൂമിയിപ്പോൾ അവിടെ കാണാം
മേഘങ്ങളുടെ ഒരാനക്കൂട്ടം നടന്നു
പോകുന്നു ,
ഒരു ജിറാഫ് തലയുയർത്തി നോക്കുന്നു ,
പഞ്ഞിക്കെട്ടുകളുടെ ചെമ്മരിയാടുകൾ
തുള്ളി കളിക്കുന്നു ,
മേഘങ്ങളുടെ ഒരു കാളക്കൂട്ടം വെള്ളം
കുടിക്കാനായ് തലനീട്ടുന്നു ,
ചില മേഘങ്ങൾ ചൂണ്ട് യിട്ട് മീൻ പിടിക്കു
ന്നു
കുളക്കരയിൽ തപസ്സിരിക്കുന്നു ഒരു
മേഘക്കൊറ്റി.
വെള്ളം കിട്ടാതെ ശരീരം തളരുന്നു
വേച്ചുപോയ ഭൂമി ആകാശത്തു നിന്ന്
താഴേക്ക് വീണ് പൊട്ടി ചിതറുന്നു
വേനൽ അഗ്നിയായ് പെയ്യുന്നു
ഉടയുന്നുമൺകലം പോലെ മനുഷ്യ
ജന്മങ്ങൾ

അമ്മ വീട്




പൊട്ടിയ ചില്ലുകൾക്കുള്ളിൽ ദൈവം
ത്രിശങ്കുവിലാടുന്നു
തലമുറകളെത്രയിവിടെ വിരിഞ്ഞു,
ചിറകു വിടർത്തി, പറന്നു മറഞ്ഞു ,
മണ്ണോടു മണ്ണ്ചേർന്നു
സ്നേഹം, പക, അസൂയ, ചതി, രഹസ്യം,
എല്ലാറ്റിനും സാക്ഷി
കൊലക്കൊമ്പനെപോലെ നിന്ന
ഇന്ന് കൊമ്പുകുത്തിയ ഈ പൊളിഞ്ഞ
വീട്.
പൊളിച്ചു വിൽക്കാൻ പാറാവിലാണ്
മക്കൾ
കേൾക്കുന്നില്ലെ ചുമരു ചേർന്നു വരുന്ന
ഒരു പാദപതനം
മോനേയെന്ന വിളി
അമ്മയുടേയും, അച്ഛന്റേയും മണമാണ്
വീടിന്
വീട് വെറും വീടല്ല
നമ്മെ നാമാക്കി മാറ്റുന്ന
അമ്മയാണ് വീട്

കൈ ഒപ്പ്




ദൈവത്തിന്റെ കൈഒപ്പിനായി
ഞാൻ കാത്തു നിൽക്കുന്നില്ല!
സ്വർഗ്ഗമോ, നരകമോയെന്ന്
തീരുമാനിക്കുന്നത്
അവനാണു പോലും.
എനിക്ക് നരകം മതി
 ഒപ്പ്


ദൈവത്തിന്റെ കൈഒപ്പിനായി
ഞാൻ കാത്തു നിൽക്കുന്നില്ല!
സ്വർഗ്ഗമോ, നരകമോയെന്ന്
തീരുമാനിക്കുന്നത്
അവനാണു പോലും.
എനിക്ക് നരകം മതി

2017 ഒക്‌ടോബർ 19, വ്യാഴാഴ്‌ച

മണ്ണിന്റെ കാരുണ്യം




പൂവുകൾ പല്ലവി മൂളിടുമ്പോൾ
പുല്ലാങ്കുഴലൂതും പൂത്തുമ്പികൾ
പുല്ലുകൾ പുളകങ്ങൾ പങ്കിടുമ്പോൾ
നൃത്തമാടുന്നു പുൽച്ചാടികളും
പൂമദമണിഞ്ഞ പൂവാടി തോറും
പൂമ്പാറ്റകൾ പാറിപ്പറന്നിടുന്നു
ഇത്തിരിപ്പൂവിന്റെ ചുണ്ടിലൂറും മധു
ഒച്ചവെയ്ക്കാതെ നുകർന്നിടുന്നു
പാണന്റെ പാട്ടുകൾ പാടിടുന്നു
പൂങ്കുയിലുകൾ പാടവരമ്പുതോറും
പുന്നെല്ലു കൊയ്യുവാൻ കൊയ്ത്ത-
രിവാളുമായ്
പച്ചക്കിളികൾ വരിയിടുന്നു
തോടുകൾ നീന്തിത്തുടിച്ചിടുന്നു
നീരാളം നീർത്തുന്നു നീലവാനം
മലകൾ മുലകൾ ചുരന്നു നിൽക്കേ
പതഞ്ഞൊഴുകുന്നു പാലരുവിയെങ്ങും
പെണ്ണേ നിൻ ചുണ്ടിലെ പൂവിറുക്കാൻ
കൊതിയേറെയുണ്ടെന്റെയുള്ളിലിന്ന്
മണ്ണിന്റെ കാരുണ്യമാണു പെണ്ണേ
ഞാനുമീനീയും, ഈ കാഴ്ച്ചകളും

2017 ഒക്‌ടോബർ 9, തിങ്കളാഴ്‌ച

സത്യം




സത്യത്തെ അന്വേഷിച്ച്
ഞാൻ നടന്നു
ഇനി അന്വേഷിക്കാനൊ
രിടമില്ല
എവിടെയാണ് സത്യം ?!
തളർന്ന വശനായി
 തിരിച്ചെത്തി
അകത്തേക്ക് കയറുമ്പോൾ
ഭാര്യ പറഞ്ഞു:
ചെരിപ്പ് പുറത്തഴിച്ചു വെയ്ക്കുക.
ഞാനെന്നെതന്നെ അഴിച്ചു വെച്ചു
സത്യമെന്തെന്ന് അന്നാണെനിക്ക്
മനസ്സിലായത്

ആഴം




ഓർമ്മകൾക്ക് കിണറാഴം
ഏതു വെയിലിലും
കവിഞ്ഞൊഴുകുന്നു
ഏതു പെയ്ത്തിലും
പൊള്ളി തിളയ്ക്കുന്നു
ഏതോ തുരങ്കത്തിൽ
നിന്നും
തരംഗമായലയടിക്കുന്നു
ഉപ്പുരസമേറ്റ്
ചുംബനപൂ ചുവക്കുന്നു
മൗനത്തിന്റെ മുയൽ
ക്കുഞ്ഞു പിടയുന്നു
സ്പർശത്തിന്റെ
സർപ്പമിഴയുന്നു
പ്രണയത്തിന്റെ ഓർമ്മകൾക്ക്
കിണറാഴം

മൗനം




മൗനത്തിന്റെ
പട്ടു കുപ്പായവു
മിട്ട്
നീയിരിക്കുന്നു
പിഞ്ഞിപ്പോയ
താണ്
എന്റെ മൗനം
അതാണ് ഇടയ്
ക്കിടെ
വാക്കായ് നിന്റെ
മുന്നിലേക്കടർന്നു
വീഴുന്നത്
എന്നിട്ടും;
തട്ടി മാറ്റാനല്ലാതെ
തൊട്ടു നോക്കുന്നില്ല
ല്ലോ നീ

നഷ്ടപ്രണയം



പ്രണയത്തിന്റെ
ജഡവും പേറി
ഞാൻ നടക്കുന്നു.
ജീവിതത്തിന്റെ
വഴികളോരോന്നും
താണ്ടി
ഇവിടെയെത്തി
നിൽക്കുന്നു.
എവിടെ സംസ്ക്ക
രിക്കും?!
ഇടമില്ലാത്ത ഇടങ്ങൾ
മാത്രമെങ്ങും.
അവസാനം;
ഞാനെന്നിൽ തന്നെ
സംസ്ക്കരിച്ചു

മുരിക്ക്




മുള്ളു മരത്തിന്റെ
ഉള്ളിൽ പെരുംസ്നേഹ
സാഗര പോളകളെന്നറി
ഞ്ഞീടുക.
ഉച്ചിയിൽ ചോപ്പിന്റെപൂവ
ണിയിച്ചതും
ഉച്ചപ്പിരാന്തെന്ന് ചുറ്റിച്ചതുംനീ
പൊത്തിപ്പിടിച്ചൊന്ന്
ചുറ്റിപ്പുണരുവാൻ
മോഹങ്ങളേറെയീ ഉള്ളിലു
ണ്ടെങ്കിലും
കുത്തിനോവിക്കാൻ കഠോര
മായുള്ളൊരു
മുള്ളേകിയെന്നെയകറ്റിയതും നീ

അല്ലെങ്കിലെന്തിനീ സുന്ദരമാകണം
പെണ്ണേ ,മുരിക്ക് മരമായി മാറുക

2017 ഒക്‌ടോബർ 7, ശനിയാഴ്‌ച

നീയും, ഞാനും




നിന്നിലുണ്ട് ഞാൻ കൊത്തിവെച്ച
നാലുവരിക്കവിത
പ്രണയത്താൽ ചുവന്നു തുടുത്ത
ഒരു ചുംബനം
നെഞ്ചോട് ചേർത്തു പിടിച്ചതിൻ
ചൂട്
കറുകനാമ്പിൽ നിന്നെന്നോണം
ഇറ്റി വീണ കണ്ണീർ ഒപ്പിയെടുത്ത
പെരുവിരലിന്നടയാളം
പ്രണയത്താൽ ഞെരിഞ്ഞമരുന്ന
പെണ്ണേ
നീയെന്നിൽ ഒരു കവിതാമരമായ്
പൂത്തുലയുന്നു

മരിക്കാത്ത മണ്ണിൽ ....!




നിങ്ങൾക്കു തോന്നാം
അമ്ലത്തിൽ അരണ്ട,രണ്ടു പോയ
ഒരു മനുഷ്യൻ
മരിച്ചു പോയതിലെന്തിരിക്കുന്നുവെന്ന്!
എന്നാൽ, ഏഴര വെളപ്പിനെഴുന്നേറ്റ്
കൈക്കോട്ടുമായി കണ്ടംകിളച്ചതവനാണ്
മേൽക്കുപ്പായമില്ലാതെ വിയർത്തു കുളിച്ച്
വിത്തിന്റെ കവിത വിതച്ചതവനാണ്
കാവലു കിടന്നതും, കൊയ്തതും
മെതിച്ചു പൊലിച്ചതും പത്തായം
നിറച്ചുതന്നതും അവനാണ്
ആട്ടും ,തുപ്പുമേറ്റിട്ടും, അകറ്റി നിർത്തിയിട്ടും
എത്ര അടുത്തായിരുന്നു അവൻ
നിങ്ങൾക്കവനാര്?!
കൈനനയാതെ മീൻ പിടിക്കുന്നവർ
നിങ്ങൾ
മാടി വിളിക്കുന്ന മാളും, പുത്തൻ പണവും
നിങ്ങൾക്ക് സ്വന്തം
മണ്ണ് ചോർന്നതറിയാൻ മണ്ണിലിറങ്ങാത്ത
വർ നിങ്ങൾ.
വേണമായിരുന്നു അവൻ
അന്തിക്കള്ള് കുടിച്ച് ആടിയാടി വന്ന്
കഴിഞ്ഞതെല്ലാം ഓർമ്മിപ്പിക്കുവാൻ
എന്നിലെ എന്നെ എനിക്ക് തിരിച്ചു തരാൻ
തോർത്തുമുണ്ടിൽ തെരുപ്പിടിപ്പിച്ച്
കാലത്തിന്റെ കണ്ണാടിയായി
കവിതയായിരിക്കുവാൻ

മനുഷ്യരാൽ ആട്ടിയിറക്കപ്പെടുമ്പോൾ...!




മുൻമ്പൊക്കെ നാം സ്നേഹത്തിന്റെ
ഭാഷയിൽ
വരച്ചു വെയ്ക്കാറുണ്ടായിരുന്നു
മലകളെ, മരങ്ങളെ, പുഴകളെ, _
പാറക്കെട്ടുകളെ.
തുന്നിക്കെട്ടാറുണ്ട് പട്ടിണിയിലും, ദുഃഖത്തിലും കീറിപ്പോയ _
ജീവിതങ്ങളെ.
കെടാത്ത ഒരു കൈത്തിരിയായ്
കനലായ് അനലാറുണ്ട്
അടുക്കളയിൽനിന്നടുക്കളയിലേക്ക് .
മരിച്ചവരാരും മരിച്ചിരുന്നില്ല അന്ന്
മനസ്സിലെ കുടിലിൽ കുടിയിരിക്കുക
യായിരുന്നു
മൗനവും, കരുപ്പട്ടി കടിച്ചുകൂട്ടിയ
മധുരവും ചേർത്ത്
ഒരു നാടൻപാട്ട് കോർത്തെടുക്കുക
യായിരുന്നു.
പാടേ പറത്തി വിടാറുണ്ട്
കോർത്തു നിൽക്കും കൂർത്ത
മുള്ളുകളെ, കുറുക്കുവഴികളെ.
ഇന്ന് ആട്ടിയിറക്കപ്പെട്ട ഒരു ജനതയെ
പ്പോലെ
പാലായനം ചെയ്യപ്പെട്ടിരിക്കുന്നു
മലയും, മരങ്ങളും, പുഴയും -
പെരുമകളും
പൊരുളറിയാത്ത മനുഷ്യനോട്
കഥയരുളിയിട്ടെന്തു കാര്യം

2017 ഒക്‌ടോബർ 4, ബുധനാഴ്‌ച

അവസ്ഥ




പലപ്പോഴും ഞാൻ പലതും
വെച്ച് മറന്നു പോകാറുണ്ട്
പുറത്തു പോകുമ്പോൾ
പേന, പേഴ്സ്, കണ്ണട, കാലുറ
മറവിയുടെ മാറിലിടിച്ച്
പഴിക്കാറുണ്ടെങ്കിലും
കണിശമല്ലാത്തതു കൊണ്ട്
കാര്യങ്ങൾ നടക്കാതിരുന്നിട്ടില്ല
ഇന്നിപ്പോൾ കാര്യങ്ങളെല്ലാം
മാറിയിരിക്കുന്നു
വളരെയധികം സൂക്ഷിക്കണം
എന്തുകാണണം, കേൾക്കണം,
പറയണം, പ്രവർത്തിക്കണം
എന്നൊക്കെ അവർ തിട്ടൂര
മിറക്കിയിട്ടുണ്ട്
മറക്കാതിരിക്കണമെന്ന് ഇടയ്
ക്കിടേ ഓർമ്മിപ്പിക്കുന്നുണ്ട് .
ഇനിയെനിക്ക് എന്നെ തന്നെ
മറന്നു വെയ്ക്കണം
പുറത്തു പോകുമ്പോൾ
ഇറങ്ങിപ്പോയാൽ തിരിച്ചുവരുമെ
ന്നതിന്
ഉറപ്പൊന്നുമില്ലല്ലോ

2017 ഒക്‌ടോബർ 2, തിങ്കളാഴ്‌ച

ഗാന്ധിയെ തേടി




കൂർത്ത മുനകൾക്കിടയിലൂടെ
ഈച്ചയാർക്കും കബന്ധങ്ങൾ -
ക്കിടയിലൂടെ
ഊന്നുവടിയുമായൊരു ഫക്കീർ
നടക്കുന്നു
അക്രമ, മവസാനിപ്പിക്കാതെ
ആഹാരം തൊടില്ലെന്ന് പ്രതിജ്ഞ
ചെയ്യുന്നു
ആത്മാവിന്റെ അഗാധതയിൽ
മൗനത്തിന്റെ സഹായത്താൽ
വെളിച്ചത്തെ തിരയുന്നു
സഹനത്തിനു മുന്നിൽ ശക്തി
ക്കെന്തു സ്ഥാനം ?!
കത്തികളും, കഠാരികളും, -
കൈത്തോക്കും, കൈ ബോംബു -
കളും
അർദ്ധനഗ്നനോട് മാപ്പിരക്കുന്നു
വർഗ്ഗീയത വകവെച്ചു കൊടുക്കി
ല്ലെന്ന്
ഒരു നഗരം പ്രഖ്യാപിക്കുന്നു .

നവഖാലികൾ ഉണ്ടായിക്കൊണ്ടേ
യിരിക്കുന്നു
ഗാന്ധി എവിടെ?!