malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2012 നവംബർ 22, വ്യാഴാഴ്‌ച

മരണംവന്ന വഴി



മരണംവന്നത്
മധുവായും,വധുവായും
അവനെന്റെ പ്രീയസുഹൃത്ത് .
ക്ഷീരം നിറഞ്ഞ അവളുടെ അകിടില്‍
ക്ഷ്വേളമെന്ന് കരുതിയിരുന്നില്ല
ക്ഷാരം നിറഞ്ഞ മനസ്സെന്നും-
ചാരമാക്കാന്‍ മോഹമെന്നു-
 മറിഞ്ഞിരുന്നില്ല .
കാമുകനുവേണ്ടി കണവന്റെ 
ജീവനെടുക്കാന്‍ പിറന്നവള്‍
കടന്നു കളയാ മായിരുന്നില്ലെ
കടലു താണ്ടി യെത്തിയ പണവും,-
പണ്ടവുമായി
കളഞ്ഞിട്ട് പോകാമായിരുന്നില്ലേ
കാരുന്ണ്യ ത്തിന്റെ ഒരുറവയെങ്കിലും
കാത്ത് സൂക്ഷിക്കുവാന്‍ ജീവന്റെ ഒരു -
തരിയെങ്കിലും.
 

2012 നവംബർ 16, വെള്ളിയാഴ്‌ച

പാഠം

ഗാന്ധിയെ ആദ്യമായി കണ്ടത്
പാഠ പുസ്തകത്തിലാണ്
പിന്നെ,മതങ്ങളെറ്റുമുട്ടിയ
തെരുവില്‍ വെച്ച്
പതിതര്‍ പാര്‍ക്കുന്ന ഗലികളില്‍-
വെച്ച്
സാന്ത്വനത്തിന്റെ ഊന്നുവടിയുമായി
കവലകള്‍ തോറും.
പിന്നീട് പാഠ പുസ്തകത്തിലേക്കു
തിരിച്ചുവന്ന ഗാന്ധിയെ
മതങ്ങളെല്ലാം ചേര്‍ന്ന്
പിടിച്ച് പുറത്താക്കി പോലും
കണ്ടിട്ടില്ല അതില്പിന്നെയാരും -
ഇന്നേവരെ

2012 നവംബർ 10, ശനിയാഴ്‌ച

കലമ്പുന്നത് കവിത



കവിത കുറിക്കുവാന്‍
കടലാസ്സെടുത്തപ്പോള്‍
ചിലവാക്കുകള്‍ പൊതുജന-
ത്തിന്റെ
കണ്ണുകള്‍ പോലെ നീണ്ടു
ചിലത് പൊട്ടിത്തെറിക്കാന്‍ പാകത്തില്‍
വരികള്‍ക്കുള്ളില്‍ ഒളിച്ചു
ചിലത് പാളി നോക്കാനും ,മുട്ടി വിളിക്കാനും
ധൈര്യ പ്പെട്ടു
പലതും പരിചയം ഭാവിച്ച് പതുങ്ങിനിന്നു
ചിലതെങ്കിലും വഴിയില്‍ തടഞ്ഞു നിര്‍ത്താനും
ആശങ്ക കൈമാറാനും തുനിഞ്ഞു
ചിലത് കുറ്റപ്പെടുത്തി,തട്ടിക്കയറി
ആള്‍ക്കൂട്ടത്തില്‍ നിന്നും അകന്നു നടക്കുന്നതുപോലെ
അകന്നു നിന്നു
കര്‍ക്കശസ്വഭാവമുള്ളവയും താല്‍പ്പര്യ മൊട്ടും -
കാണിക്കുകയും ചെയ്യാത്ത
ചില വാക്കുകള്‍
വരികളില്‍നിന്നും ഇറങ്ങി നടന്നു
അവ കവിതകളായി കരളിനുള്ളില്‍
കലമ്പല്‍ കൂട്ടുന്നു

കുഞ്ഞു പെങ്ങള്‍



മാവു മരത്തിനു മറഞ്ഞു നിന്ന്
മാടി വിളിക്കുന്നു
വയസ്സറിയിക്കാത്ത ഒരു പെണ്‍കുട്ടി
മഞ്ഞപാവാടയും ,നീലജാക്കറ്റും
പിഞ്ഞി തുന്നിയ ദാരിദ്ര്യ ച്ചുളിവുകള്‍
കലങ്ങിയകണ്ണില്‍ കാന്തക്കൂട്ടൊരുക്കി
മുഴുപ്പും,തഴപ്പും കാട്ടി ,നോക്കി കൊതിപ്പിക്കാന്‍
കെല്‍പ്പുണ്ടെന്ന ഭാവം
രാത്രിയുടെ കൂട്ടുകാര്‍ വിശപ്പ് മാറിയപ്പോള്‍
വലിച്ചെറിഞ്ഞെന്ന്.
കത്തുന്നവയറിനു കാടിവെള്ളം തന്നാല്‍
മുഴുവനായും തരാമെന്ന് -
കാലില്‍വീണു കരയുന്നു കണ്ണീര്‍.
കഞ്ഞിയും,പയറും ആര്‍ത്തിയോടെ
കഴിച്ചപ്പോള്‍
കുസൃതിച്ചിരിയുമായി കുഞ്ഞു പെങ്ങളെപ്പോലെ
കവിതയില്‍ കയറിയിരിക്കുന്നു പെണ്ണ്

2012 നവംബർ 3, ശനിയാഴ്‌ച

കൃഷി


വിത്തും കൈക്കോട്ടുമായി 
പാടത്തേക്കിറങ്ങീടും 
മേടത്തില്‍തന്നെ ഞങ്ങള്‍ 
വിത്തിറക്കുകയായി 
രാസവള മെന്തെന്നു 
ലേശവുമറിയില്ല 
വെണ്ണീരും,ജൈവവളം 
അതുതാന്‍ ജീവവളം 
മോടിയായ് വിരിഞ്ഞു നിന്നീടുന്ന 
ഞാറു കാണ്‍കെ 
മേളത്തിന്‍ പെരുമ്പറ 
ഉള്ളത്തില്‍ മുഴങ്ങയായ് 
ഇടവപ്പാതിമഴ ഇടയില്ലാതെ 
പെയ്കെ 
ഞ്ഞേങ്ങോലും,കലപ്പയും -
മണ്ണിനുംമേളമായി 
ഇത്തഴപ്പായയില്‍ ഞാന്‍ 
അസ്വസ്ഥനായീടുന്നു 
അപ്പാടവരമ്പിലേക്കൊന്നെത്തി -
നോക്കീടുന്നു.
പാടമില്ലിന്നവിടെ  പാതയാണെങ്ങും 
ചീറിപായുന്നു വാഹനങ്ങള്‍ 
പാതാള ത്തിലേക്കെന്നപോല്‍ 
കൊറ്റികളില്ലിന്നെങ്ങും 
മൈല്‍ കുറ്റികള്‍ മാത്രം കാണാം 
വെളുത്തുള്ളോരു കുറ്റിയായില്ലേ 
ഞാനുമിന്നു 
കുന്നിറങ്ങിപ്പോയില്ലെ 
കൃഷിയും,കൈപ്പാടും 
കൃഷകരെന്ന നാമം 
വിലകെട്ടതായില്ലേ    

കുടിയിറക്കം


കുടിയേറിയവര്‍ 
കൊടിനാട്ടി 
കുടക് മലയോളം 
മണ്ണില്‍ പൊന്ന് വിളയിച്ചു 
പെണ്ണിന്റെ മാനംകാത്തു 
കുന്നിനെ കാത്തു രക്ഷിച്ചു 
അവരെല്ലാം മലയുടെ 
മണ്ണടരുകളില്‍ മറഞ്ഞു 
ഇനി കുടിയിറക്കം 
കുന്നുകളെല്ലാം 
കുന്നിറ ങ്ങിയുള്ള 
കുടിയിറക്കം