malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2019 ഡിസംബർ 29, ഞായറാഴ്‌ച

കിണർ



ചിലപ്പോൾ
അകം കലങ്ങി
ചിലപ്പോൾ
കണ്ണീരു പോലെ
തെളിഞ്ഞ്
ഏകാന്തതയിൽ
മുങ്ങി
ആകാശത്തിലേക്ക്
നോക്കി
ആഴങ്ങളിലേക്കിറങ്ങി
ഒരിക്കലും
തുളുമ്പാകെ
തൂവാതെ
ഉള്ളിലടക്കി
രാപ്പകലില്ലാതെ
ഏത് ഋതുവിലും
പരിഭവമില്ലാതെ
ഉറവകളെ മാത്രമുണർത്തി
ഉൺമകളെ മാത്രമേകി
ഉണർന്നിരിക്കുന്നൊരമ്മ.
ഓർമ്മകളുടെ
ഒറ്റക്കണ്ണാണ് കിണർ.
ഓരോ ആളുടെ
ഉള്ളിലുമുണ്ട് ഒരു കിണർ
അകം കലങ്ങി
ആഴം വളർന്ന്

2019 ഡിസംബർ 27, വെള്ളിയാഴ്‌ച

മറച്ചു വെയ്ക്കുന്നത്



മറച്ചു വെയ്ക്കുന്നുണ്ട്
ഓരോആളും എന്തോഒന്ന്
വാക്കിൽ
നോക്കിൽ
ചിരിയിൽ
ചിന്തയിൽ
ബന്ധത്തിൽ
സ്വന്തത്തിൽ.
മറച്ചുവെയ്ക്കുന്നുണ്ട്
ഓരോ ആളും
ഒരു കാട്
ഒരു തേറ്റ

2019 ഡിസംബർ 24, ചൊവ്വാഴ്ച

ക്രിസ്തുമസ്



സാന്താക്ലോസിന്റെ
വെളുത്ത താടിപോലെ
ഡിസംബറിലെ മഞ്ഞ്
ചില്ലു നൂലിൽ കോർത്ത
കുഞ്ഞു ബൾബു പോലെ
ഹിമശലാകകൾ
വർണ്ണങ്ങളുടെ വെളിച്ചമായ്
ക്രിസ്തുമസ് .
ചില്ലതൻ പച്ചവിരലുകൾ ഉയത്തി -
കാട്ടുന്ന ക്രിസ്തുമസ്ട്രീയിൽ
നക്ഷത്രങ്ങളായ് ചുവന്ന ഫലങ്ങൾ
തൂങ്ങിയാടുന്നു
വിശുദ്ധകന്യക സ്നേഹലാളനത്തിൽ
മുഴുകിയിരിക്കുന്നു
അവനെന്റെ ഹൃദയവേദന ശമിപ്പിക്കുന്നു
മൃതിവിഹ്വലതയെ
വൃക്ഷവിരലുകളാൽ
തഴുകി തലോടുന്നു
അവനെന്റെ പാപങ്ങളെ
കൈയ്യേൽക്കുന്നു
അവനെന്റെ അപ്പത്തിന്
കാവലാളാകുന്നു
അവനേകും മഞ്ഞെനിക്ക്
വീഞ്ഞിൻ ലഹരി
അവനെന്നിൽ പ്രത്യാശതൻ
നാമ്പുണർത്തുന്നു
ഇന്നിവിടെ സ്നേഹത്തിൻ
പിറവി ദിനം

അവൾ, ഒരു കടലാണ്



കടലുകാണുവാൻ
കടൽക്കരയിൽ പോകണ
മെന്നില്ല
കടൽക്കരയിൽ വസിക്കുന്ന
ഒരുവളെ കണ്ടാൽ മതി.
നിറഞ്ഞ കൺകളിൽ കടൽ
തിരപോലെ പാറുന്ന മുടി
തിരതൻ പടഹധ്വനിപോലെ
തേങ്ങൽ
അപാരതയിലേക്കെന്നപോലെ
ശൂന്യമായ കൈകൾ
നിരാശതയേറ്റിവരുന്നവള്ളം -
പോലെ ചുണ്ടുകൾ
പ്രതീക്ഷയറ്റ പകൽപോലെ -
മനസ്സ്
ഉൾക്കടൽപോലെ അനക്കമറ്റ -
നിൽപ്പ്
കടലുകാണാൻ കടൽക്കരയിൽ
പോകണമെന്നില്ല
കടൽക്കരയിൽ വസിക്കുന്ന
ഒരുവളെ കാണണമെന്നില്ല
നോക്കൂ ;
അവളെക്കുറിച്ചുള്ള ഓർമ്മകളിൽ -
തന്നെ
ഒരു കടലിരമ്പുന്നത്

2019 ഡിസംബർ 22, ഞായറാഴ്‌ച

കുരിശിൽ



തറയ്ക്കുക ആണിയെൻ
കൈപ്പത്തിയിൽ
കാരിരുമ്പുപോൽ ബന്ധമെന്നുറക്കെ
പറയുക
കാഴ്ച പൊട്ടിക്കുമ്പോൾ കേൾക്കുമാ
ശബ്ദത്തെ
ഞൊട്ടയിടുന്നതിന്നൊച്ചയെന്നോതുക
ഇനിയുമെൻചോരയും നീരും കുടിച്ച നിൻ
ചുണ്ടുകൾ ചുംബനത്താൽ ചോന്നതെന്നും
ചത്തവർഷങ്ങളായിരുന്നല്ലൊയിന്നോളം
നീയെനിക്കേകിയ വിവാഹ സമ്മാനം
തുടിക്കും ഹൃദയത്തിൽ കത്തിമുനയാലെ
കുത്തിക്കളിക്കുകയല്ലോനിൻ സൗഹൃദം
മരണം മണപ്പിച്ചു നീങ്ങും നിഴലത് നീയാണ്
യെന്നു ഞാൻ ഇന്നറിയുന്നിതാ
നോവിനെ വേവിച്ചു തിന്നു രസിക്കനീ
ഞാൻ നിനക്കായ് മാത്രമുള്ള ഇരയല്ലോ
നേടുവാനില്ലയിനിയെനിക്കൊന്നുമേ
മരണത്തെ മേവുക മാത്രം
ആണി തറക്കുവാനായല്ലോ അന്നെന്നെ
അച്ഛൻ പിടിച്ചു നിൻ കൈയിലേല്പ്പിച്ചത്
കൊച്ചു നുണക്കുഴിനുള്ളി നോവിക്കാതെ
ഉമ്മ തന്നുള്ളോരെന്നമ്മ കരഞ്ഞത്
പൊന്നും പണവും കണക്കു പറഞ്ഞന്ന്
പോര പോരെന്നു നീ പിന്നെയും ചൊന്നത്
കുരിശിന്റെ കൂട് നീയന്നേ പണിഞ്ഞെന്ന്
കുശുകുശുക്കുന്നെന്നിൽ മിടിപ്പുകളായിന്നും
തറയ്ക്കുകനീ ആണി സീമന്ദരേഖയിൽ
ഉയർത്തെഴുന്നേൽക്കില്ലെന്നുറപ്പു വരുത്തുക


2019 ഡിസംബർ 20, വെള്ളിയാഴ്‌ച

മഴ



മഴ വന്നേ, വരണ്ട മനസ്സിൻ
വയലേലകളെല്ലാം നനഞ്ഞു കുതിർന്നേ
ആർത്താർത്തു പെരുത്തു വരുന്നേ
സുന്ദരമൊരുമഴ കവിതമഴ
ഒറ്റയ്ക്കീകോലായിലിരുന്ന്
ഓർക്കുമ്പോൾ ലഹരിമഴ
ബാല്യത്തിൻ വരമ്പുവഴുക്കി
ആർത്തുചിരിക്കും ഓർമ്മമഴ
സ്വപ്നങ്ങൾ പൊട്ടിമുളച്ച്
നനഞ്ഞു കുളിർന്ന് തളിർത്തു പടർന്ന
ആദ്യത്തെ പ്രണയ വിചാര വികാരത്തിൻ
കന്നിമഴ
കുളിരുണർത്തും ഓർമ്മകളെ
യാമത്തിൻ ഇരുളറയിൽ
ഉറഞ്ഞാടി പെയ്തൊഴിഞ്ഞ
സ്വർഗ്ഗീയ നിമിഷമഴ
സുഖമേറെ ഓർക്കാനും സുഖമുണ്ടെന്നാ-
ണേലും
ചോരുന്നൊരു ചെറുകുടിലിൽ
ചോരാത്തൊരിടം തേടി
തേങ്ങിയൊരു രാവുകളിൽ
തുളുമ്പുന്നൊരു കണ്ണീർമഴ
മഴയായൊരു മഴയെല്ലാം
പല വഴിയേ പോയല്ലോ
നിനവുകളിൽ, നിലാവുകളിൽ
മുട്ടിയുരുമ്മുന്നു പല മുഖമിന്നും
ഓർമ്മകൾതൻ ചില്ലകളിൽ
കണ്ണീരിൻ കവിത മഴ

പ്രണയമേ....



നീ എന്നിലൊരു കമ്പനമാകുന്നു
കാറ്റാടിച്ചില്ലപോലെ,യാടിയാടി-
നിൽക്കുന്നു
മുയൽ മിഴിയായ്, കൂർമ്പൻ ചെവി
യായ്
പതുപതുത്ത മഞ്ഞിൻ തരിയായ്
കുളിർന്നു നിൽക്കുന്നു
അരുവിപോലെ കളകളം പൊഴിക്കുന്നു
കുരുവിപോലെ കുണുങ്ങിയിരിക്കുന്നു
ആകാശം പോലെ അനന്തമാകുന്നു
വൈദ്യുതി പോലെ വിജൃംഭിതം
പൂവുപോലെ മൃദുലം
കാറ്റിൻ ദലമർമ്മരം
കടും വെളിച്ചം
മിന്നൽ പിണർ
പുലർകാല നക്ഷത്രം
ഊരിക്കളഞ്ഞ ഏകാന്തത
സാന്ത്വനത്തിന്റെ സഹനത
സ്വപ്നങ്ങളുടെ കൂട്ടുകാരി
സ്വരാക്ഷരങ്ങളുടെ പാട്ടുകാരി
നിന്റെ ഓർമ്മയോളം മധുരം
ഏത് മധുരത്തിനുണ്ട്

2019 ഡിസംബർ 18, ബുധനാഴ്‌ച

ജീവിത വണ്ടി



ജീവിതത്തിന്റെ മൂന്നാമത്തെ
വളവിൽ വെച്ചാണത് സംഭവിച്ചത്
നാലാമത്തെ വളവിൽ വെച്ചായി
രുന്നുവെങ്കിൽ
ഇത്രയുമുണ്ടാവില്ലായിരുന്നു ഖേദം
ഒന്നാമത്തെ വളവിൽ വെച്ചായിരുന്നു
അവൻ ഓട്ടാൻ പഠിച്ചത്
രണ്ടാമത്തെ വളവിൽ വെച്ച്
എല്ലാം അനായാസമെന്ന് തോന്നി.
മൂന്നാമത്തെ വളവിൽ വെച്ചാണത്
സംഭവിച്ചത്
തന്റെ മോഹവാഹനത്തിൽ
വെസ്‌റ്റേൺ മ്യൂസിക്കിന്റെ
അകമ്പടിയോടെ
ആക്സലേറ്ററിലമർന്ന് ആനന്ദത്തി -
ലങ്ങനെ
എൺപതിൽ നിന്ന് നൂറിലേക്ക്
വളവിന്റെ പകുതിയിൽ നിന്ന്
തിരിയാൻ കഴിയാതെ
ഒരു തുമ്പിയെപ്പോലങ്ങനെ...
പറന്നു പറന്ന് നേരെ.......
ഓർത്തിട്ടുണ്ടാകുമോ
അപ്പോഴെങ്കിലും അവൻ
കൈയിലൊതുങ്ങാത്ത ജീവിത വണ്ടി
യുടെ
മായികതയെക്കുറിച്ച്

2019 ഡിസംബർ 16, തിങ്കളാഴ്‌ച

അനശ്വരം



ഹൃദയമുക്കോൺ ചെപ്പിൽ
പ്രണയമായ് പൂത്തു നീ
തന്മാത്രകൾ തോറും തേൻ
ചുരത്തുന്നു നീ
സഖി നിന്റെ കൺകളിൽ കാർ -
മഷി പൊയ്കയിൽ
നീന്തി തുടിക്കുന്നു കൃഷ്ണമണി -
പക്ഷി
എന്തെന്തുജാലങ്ങൾ കാലങ്ങൾ -
നിൻമെയ്യിൽ
കാട്ടുന്നുസഖി നീവിടർന്ന ചെന്താരമോ
കാർന്നിരയ്ക്കൊത്തൊരാ
കൂന്തൽ വിടർത്തി നീ
കാന്തീകമായികാഭാവം പടർത്തുന്നു
ചെറ്റുവിടർന്നൊരാ ചേണുറ്റ-
ചെമ്പനീർ
പൂവുപോൽ പുഞ്ചിരിയായ് പരിലസി-
ക്കുന്നു
സ്നേഹിക്ക സഖിനമ്മൾ
സ്നേഹിക്കയെന്നുമേ
സ്നേഹമല്ലാതെയീബ്ഭൂവിലെന്തുണ്ട -
നശ്വരം





2019 ഡിസംബർ 15, ഞായറാഴ്‌ച

തറവാട്ടുവീട്ടിൽ



അച്ഛൻ പണിത വീടാണ്
കളപ്പുര വീടാണ്
ഓടിട്ട ഞാലീല്
ഉണക്കാനിട്ട നെല്ല് ഓർമ്മയുണ്ട്
പുന്നെല്ല് വിളഞ്ഞ കണ്ടവും
പുത്തരിയുണ്ട നാളും.
ഇപ്പോഴുമുണ്ട് ഭിത്തിയിൽ
കരിക്കട്ടയാൽ കോറിയ ചിത്രം
മണ്ണപ്പം ചുട്ട ചിരട്ട.
ദ്രവിച്ച് അടർന്നുവീണെങ്കിലും
അടുക്കളയിലെ അമ്മമണം.
പ്രാന്തത്തി പാറുവിനെപ്പോലെ
തൊടിയിലെങ്ങും കടിത്തൂവ.
ഇളകിയാടുന്നുണ്ട് കട്ടിളയും ജനലും
തെക്കേലെ പാറൂട്ടി
കല്ല്യാണം കഴിയാതെ കുളിതെറ്റിയപ്പോ
മുറ്റത്തെ പ്ലാക്കൊമ്പിൽ
തൂങ്ങിയാടുംപോലെ.
തെറിച്ചുവീണ മൂലയോട് മുഖം പൊന്തിച്ച്
കിടപ്പുണ്ട്
അടിയാത്തി കാരിച്ചി അടിതെറ്റി വീണ
വരഞ്ചാണിയിലേപ്പോലെ
കൊതുക് മൂളിപ്പറക്കുന്നുണ്ട്
അന്നത്തെപ്പോലെയിന്നും
വീണടിഞ്ഞിട്ടുണ്ട് ചക്കയും
നെല്ല് തിന്ന് ചൂളിയിട്ട എലികൾ
പറ്റിച്ചേന്നും പറഞ്ഞ് പായുന്നുണ്ട്
കാലുകൾക്കിടയിലൂടെ അപ്പക്കാട്ടിലേക്ക്
കുറുന്തോട്ടി, കുറുക്കൻ വെള്ളരി
കാണാനേയില്ല
കാടുമൂടിക്കിടപ്പുണ്ട് രണ്ട്മൺകൂനകൾ
തൊട്ടാവാടിക്കുള്ളിൽ തൊട്ടു തൊട്ട്.
ചിതയിലെരിയുന്ന അച്ഛനു, മമ്മയേയും
ഞാൻ നോക്കി നിന്നിട്ടുണ്ട്.
പണിപ്പെട്ടുള്ള അവരുടെ ശ്വാസം
അടഞ്ഞു പോയ ശബ്ദം
എരിഞ്ഞു തീരുന്ന എല്ലുകൾ
ചങ്കുപൊട്ടുന്ന വേദന ,തിന്നിട്ടുണ്ട്.
സന്ധ്യയായെന്ന് ഒരു ചെമ്പോത്ത്
ഓർമ്മിപ്പിക്കുന്നു
മടങ്ങി വരുമ്പോൾ കിളയരികിലെ
കോണി കടക്കുമ്പോൾ
ഒരു ബാല്യം വന്നെന്റെ അരക്കെട്ടിൽ
ചുറ്റിപ്പിടിക്കുന്നു

2019 ഡിസംബർ 14, ശനിയാഴ്‌ച

ശവമാടം



ദാനം കിട്ടിയ ജന്മം
വിത്തേതെന്നോ
നിലമേതെന്നോ അറിയില്ല.
ഓർമ്മയ്ക്ക് മുമ്പ്
ഓമനിച്ചിട്ടുണ്ടാകുമോ,
അമ്മയെന്ന്
ഉച്ചരിച്ചിട്ടുണ്ടാകുമോ.
ആരുടെ ആനന്ദത്തിൽ
നിന്നായിരിക്കും
ഈ കണ്ണീർ പിറവി
സ്മൃതിയില്ലാത്തവന്
മൃതിയകലെ
മൂകതയുടെ
മുനമ്പിൽ താമസം
പീടിക തിണ്ണയ്ക്കറിയുമോ
പിറവിയുടെ രഹസ്യം.
പ്രാണന്റെ പിടച്ചിൽ
കണ്ണീർ രുചി നുണയുന്നു
കുറുക്കൻമാർ ചുറ്റും.
വാക്കിന്റെ മൂർച്ചയോളം
വരില്ല
പ്രളയത്തിന്റെ ജലകഠാരം
മതിയായി ജീവിതത്തിന്റെ
വസന്തം രുചിച്ചത് !
എവിടെ എന്റെ ശവമാടം
ഉണ്ടാവില്ല അമ്മയില്ലാത്തവന്
ശവമാടവും

2019 ഡിസംബർ 11, ബുധനാഴ്‌ച

ജീവന്റെ വേര്



പരിസ്ഥിതിയേപറ്റി
പറഞ്ഞു പറഞ്ഞു നാം
നാവു വെച്ചുടൻ
വാ കഴുകുന്നു
കൈ തുടയ്ക്കുന്നു
കാടുവെട്ടിയ
കണക്കെടുക്കുന്നു
കുപ്പിവെള്ളം
കുടു കുടേ മോന്തി
ഞെരിച്ചമർത്തി
മണ്ണിലേക്കെറിയുന്നു
മണ്ണരികിലെ കല്ലിളക്കുന്നു
കുന്നിൻ കണ്ണുകൾ
ചൂഴ്ന്നെടുക്കുന്നു
പണക്കണക്കുകൾ മാത്രം
നോക്കവേ
കുന്നിടിഞ്ഞൊരാ
പുഴ നിവരുന്നു
കടലുവന്നാ കരയെ
തൊട്ടപ്പോൾ
കരകുഴഞ്ഞുവീണൊ
ലിച്ചു പോകുന്നു
കുന്നിനുള്ളിൽ
നിലവിളിക്കുമേൽ
കടലൊഴുകി കടലിനെ
തിരയുന്നു
പറിഞ്ഞ വേരുകൾ
പഴയ കാലത്തിൽ
കുന്നിനെ ചുറ്റി കാത്ത -
തോർക്കുന്നു
പിന്നെയും,
പറഞ്ഞു പറഞ്ഞു നാം
നാവു വെച്ചുടൻ
കൈ കഴുകുന്നു
പറയുന്നതൊന്ന്
പ്രവർത്തി മറ്റൊന്ന്
തെറിച്ച വിത്തും
മുളച്ചു വരും മുമ്പേ
പറിച്ചെടുത്തു നാം
കണക്കുകൂട്ടുന്നു

ജീവിത ചിത്രം



വരയ്ക്കുന്നുണ്ട് ഒരാൾ
ജീവിത ചിത്രം
പാടത്തും, പറമ്പിലും.
പെരുമ്പാമ്പുപോലെ നീണ്ടു -
വളഞ്ഞ വഴി മൂടി കിടക്കുന്ന
തൊട്ടാവാടികളും, തുമ്പച്ചെടികളും
മാടിയൊതുക്കുന്നുണ്ട്
പച്ചച്ചായം പോലെ നുള്ളിനുള്ളി -
വെയ്ക്കുന്നുണ്ട്
തകര താളാം ചപ്പിൽ
തോട്ടരികിലെ ചാലിലൂടെ
ഒഴുകി വരുന്ന കവിതയെ
തിരിച്ചുവിടുന്നുണ്ട്
പല കൈവഴികളായി
പാവലിൽ, വെണ്ടയിൽ വരച്ചു
ചേർക്കുന്നുണ്ട്
പൂവിൻ ചിത്രങ്ങൾ
കവിതാക്ഷരമായ് വിരിഞ്ഞു
നിൽപ്പുണ്ട് കായകൾ
ഒരു മരം വരച്ചു ചേർത്തിരിക്കുന്നു
താഴെ തണൽ
വിയർപ്പു വരച്ച ഉപ്പിൻ ചിത്രം
ഒപ്പിയെടുക്കുന്നു അയാൾ
വാഴക്കൂമ്പിൽ ഉഞ്ഞാലാടുന്നു
അണ്ണാൻ
പൊട്ടിയ സ്ലേറ്റിൽ കണക്കുമാഷ്തന്ന
മൊട്ട പോലെ
വിണ്ടനിലത്ത് ചാഞ്ഞു കിടക്കുന്നു
മത്തൻ
മഞ്ഞവെയിൽ പടിഞ്ഞാട്ടെ കുന്നിറ-
ങ്ങുന്നു
തൊടിയിലൊരാൾ വരച്ച ചിത്രത്തിന്റെ
മിനുക്ക് പണിയിലാണ്


2019 ഡിസംബർ 7, ശനിയാഴ്‌ച

അതിജീവനം



ഒരു കവിത വന്നെന്റെ കൈയ്യിൽ 
കയറി പിടിച്ചു
എടുത്ത കയർ ഞാൻതാഴെയിട്ടു
ഒരിക്കൽ പാഞ്ഞു വരുന്ന
വണ്ടിക്കടിയിലേക്ക്
കുളത്തിലേക്കെന്ന പോലെ
ഊളിയിടാൻ ആഞ്ഞപ്പോൾ
ഒരു കവിത വന്നെന്റെ കരണ-
ത്തടിച്ചു
പുകയുന്ന കുഞ്ഞു കണ്ണുകളെ
കാട്ടിത്തന്നു
പിന്നെയൊരിക്കൽ
കവിത വന്നെന്റെ കഴുത്തിൽ -
പിടിച്ചു
കാളകൂടത്തെപ്പോലെ കഴുത്തു
നീലിച്ചെങ്കിലും
കാലന് കൂട്ടായ് പോകാൻ കഴി-
ഞ്ഞില്ല
മരണത്തെ കട്ടെടുക്കാൻ
സമ്മതിക്കില്ലെന്ന്
ഇന്ന്
കവിത കണ്ണുരുട്ടി കാണിക്കുന്നു.
കവിത അതിജീവനമെന്ന്
ഈ പുതുജീവിതത്തിലിരുന്ന്
ഞങ്ങൾ പരസ്പരം ചിരിക്കുന്നു

ആശുപത്രി



അസുഖമായി നിങ്ങളെന്നെങ്കിലും
ആശുപത്രിയിൽ കിടന്നിട്ടുണ്ടോ?
ജീവിതത്തിലേക്കും മരണത്തിലേക്കും
തുല്ല്യദൂരംഅളക്കാവുന്ന ഒരളവുകോലാണ്
ആശുപത്രി
നിലവിളികളുടേയും പൊട്ടിച്ചിരിയുടേയുമിടം
പുടവയുടുത്ത ഓർമ്മകൾ പട്ടുപോവുകയും
ചിന്തേരിട്ട് മിനുക്കി മിനുക്കിയുമെടുക്കും.
കിടന്നു പോയി നടന്നും
നടന്നു പോയി കിടന്നും വരും
ഒരു മാത്രപോലുമുറങ്ങാതെ
ചപലതയുടെ താപനിലയിലുരുകും
ഒരു മാത്രപോലുമുണരാതെ
തമോദ്വാരത്തിൽ ഉറങ്ങും
ചില നേരങ്ങളിൽ കാല്പനികതയിലേക്ക്
എടുത്തുയർത്തും
ചില നേരങ്ങളിൽ സംസാരദുഃഖത്തിലേക്ക്
വലിച്ചു താഴ്ത്തും
ചിലപ്പോൾ തൃഷ്ണയാൽ ജ്വലിക്കും
ചിലപ്പോൾ വെറുപ്പിന്റെ ചിതൽപുറ്റിലൊ-
ളിക്കും
ആശുപത്രിക്ക് ഒരേ സമയം മോർച്ചറിയുടെ
തണുപ്പും
മണിയറയുടെ ചൂടുമാണ്.
എന്തു തന്നെയായാലും ആശുപത്രി
അവസാനത്തെ അഭയമാണ്, സമാധാനവും
കിടക്കുന്നവർക്കും, കിടത്തുന്നവർക്കും





2019 ഡിസംബർ 5, വ്യാഴാഴ്‌ച

നാട്ടുപാട്ട്



തെന്തിന്ന താനിന്ന തന്നാരോ തക
തെന്തിന്ന താനിന്ന തന്നാരോ
ഞാറുപറിക്കും നങ്ങേലിപെണ്ണിന്
നാണംനുരിയിട്ട് പൊന്തുന്നേ
കാലിപൂട്ടുന്നേരം കമ്മാരൻചെക്കന്റെ
കരളിൽ കുതികൊള്ളും തന്തോയം
ഓ.....തെന്തിന്ന താനിന്ന തന്നാരോ തക
തെന്തിന്ന താനിന്ന തന്നാരോ
പുതുഞ്ഞാറുപോലൊരു പെണ്ണൊരുത്തി
കൊഴുവിന്നുറപ്പാകു ,മാണൊരുത്തൻ
ഇമ്പ.... മ്പ ചൊല്ലുന്നു കണ്ണ്നാലും
പ്രേമമിതമ്പമ്പോകെങ്കേമം
ഓ.....തെന്തിന്ന താനിന്ന തന്നാരോ തക
തെന്തിന്ന താനിന്ന തന്നാരോ
കളപറിക്കുന്നുണ്ടേ കന്നിപ്പെണ്ണ്
കരളിൽപിട്ടലായി മോഹമുണ്ടേ
ചിങ്ങം പിറന്നെന്നാൽ കമ്മാരൻ ചെക്കനും
നങ്ങേലിപെണ്ണിനും മാംഗല്യം
ഓ....തെന്തിന്ന താനിന്ന തന്നാരോ തക
തെന്തിന്ന താനിന്ന തന്നാരോ
കതിരിട്ടമോഹത്തിൻ കാവൽപ്പുരകെട്ടി
വിളകാത്തിരിക്കുന്നു കമ്മാരൻ
ചാറൂറ്റും തമ്പ്രാനാൽ ചാഴിയാകാതാവാൻ
നാളെണ്ണിതീർക്കുന്നു നങ്ങേലി
ഓ......തെന്തിന്ന താനിന്ന തന്നാരോ തക
തെന്തിന്ന താനിന്ന തന്നാരോ
കണ്ടം മൂരുന്നോരു കാലംവന്നേ
കാത്തു കാത്തുള്ളോരു കാലംവന്നേ
വിളനെല്ലു പോലൊരു പെണ്ണൊരുത്തി
കറ്റകൾ താളത്തിൽ കൊയ്തുകൂട്ടി
ഓ....തെന്തിന്ന താനിന്ന തന്നാരോ തക
തെന്തിന്ന താനിന്ന തന്നാരോ
വല്ലംനിറഞ്ഞു ,യില്ലംനിറഞ്ഞു
മുറ്റംനിറഞ്ഞു കളംനിറഞ്ഞു
പതക്കറ്റപോലുള്ള പെണ്ണവൾക്ക്
പുടമുറി നാള് കുറിച്ചുവച്ചു
ഓ......തെന്തിന്ന താനിന്ന തന്നാരോ തക
തെന്തിന്ന താനിന്ന തന്നാരോ

2019 ഡിസംബർ 4, ബുധനാഴ്‌ച

ഉള്ളടക്കം



ഉള്ളിയുടെ ഉള്ളംപോലെ -
യായിരിക്കണം ഉള്ളം
എള്ളോളമറിയരുത് ഭള്ള്
ഉള്ളിയുടെ ഉള്ളിൽ
ഒന്നുമില്ലെന്ന് നിങ്ങൾക്ക് -
തോന്നുന്നുണ്ടോ?
പൊളിച്ചു കഴിയുമ്പോൾ
കള്ളം പറഞ്ഞ പോലെ -
തോന്നുന്നുണ്ടോ?!
ഉള്ളിയുടെ ഉള്ളിൽ ഒന്നുണ്ട്-
ഉള്ള്
എരിവും, ഗുണവും, മണവുമുണ്ട്.
നമുക്കില്ലാത്തതും
അതുതന്നെയല്ലേ
ഉള്ളിയേപ്പോലെ നഗ്നനാവാൻ
ഏതു മനുഷ്യനാണ് കഴിയുക

2019 ഡിസംബർ 2, തിങ്കളാഴ്‌ച

ചെമ്പരത്തി



വക്കൊടിയാത്ത വാക്കായി
വീട്ടുവഴിയിൽ വിരിഞ്ഞു നിൽക്കും
ഒരു ചെമ്പരത്തി പൂവ്
കത്തുന്ന മനസ്സോടെ കാത്തു നിൽക്കും
തെറ്റാത്ത വഴിയെന്ന് ഉറപ്പ് തരും
താളിക്കുളിര് പകർന്നുതരും
ശാഠ്യംപ്പിടിച്ച കുഞ്ഞുകുഞ്ഞുകരച്ചിലുകളെ
പിച്ചവെച്ച വാക്കുകളായ് വിവർത്തനം ചെയ്യും
പാതിരാവിലും പടികയറി വരുന്നവർക്ക്
പിടിവള്ളിയാകും
കയ്പ്പിന്റെ കാട്ടിൽ നിന്ന് കലികയറി വന്നാലും
കറുത്ത മുഖം കാട്ടാതെ ചിരിച്ചു നിൽക്കും
പ്രണയികൾവിവർത്തനം ചെയ്യുന്ന ഒറ്റവരി
ക്കവിതയാണ് ചെമ്പരത്തി
അകത്തൊരു അടുപ്പ് തീർത്ത്
കനലു തിന്ന് ചുവന്നോൾ
നട്ട് നനയ്ക്കാതെ
തൊട്ടുതലോടാതെ
പരിഭവമില്ലാതെ
പരാതി പറയാതെ
അതിരരികിലേക്ക് മാറി നിന്നിട്ടും
ചാഞ്ഞും ചരിഞ്ഞും നോക്കീന്നും
ചിരിച്ചു കാട്ടീന്നുംപറഞ്ഞ്
ചെവിയിൽ ചൂടാമെന്ന് പരിഹസിക്കുന്നു
ഭ്രാന്തത്തി പൂവെന്ന് കുത്തിനോവിക്കുന്നു


2019 നവംബർ 30, ശനിയാഴ്‌ച

ഡിസംബർ



തണുത്തു വിറയ്ക്കുന്നു താഴ് വരകൾ
എന്തോ തിരയുന്നു കിനാമിഴികൾ
നിലാക്കിളി പടിഞ്ഞാട്ട് നീങ്ങിടുന്നു
ദിവ്യപ്രകാശം പരന്നിടുന്നു
സ്നേഹ മനസ്സുകളൊന്നിക്കുന്നു
നല്ലിടയൻ നമ്മിലെത്തിടുന്നു
സ്നേഹ പുൽക്കൂട് കിളിർത്തിടുന്നു.
പുൽക്കൂട് കത്തിച്ചു ചാമ്പലാക്കാൻ
പുൽമേട് പൊൻ മാളികയാക്കീടുവാൻ
നിഷ്കളങ്കത്തിൽ കളങ്കംചാർത്താൻ
അതിരില്ലാതാർത്തിയാൽ ഓടിടുന്നു
അധികാര കസേര പിടിച്ചിടുന്നു
തമസ്സിന്റെ ശക്തികളെന്നുമെന്നും.
അറിയാത്തവരറിയും ഒരിക്കലെല്ലാം
സ്നേഹനാഥന്റെ പ്രകാശധാര

2019 നവംബർ 29, വെള്ളിയാഴ്‌ച

അവസാനനാളിൽ



വന്നെത്തി വൃദ്ധസദനത്തിൽ നിന്നും
ശകടം തുരുതുരാ ഹോണടിച്ചീടുന്നു
ചങ്ങാതിമാർ വേലി ചാരിച്ചരിഞ്ഞങ്ങ്
കണ്ണീര് കോന്തലയാൽ തുടച്ചീടുന്നു
കട്ടിലിലൊട്ടിക്കിടക്കുന്ന കെട്ടിയോൾ
കാര്യമറിയാതെ മേലോട്ടു നോക്കുന്നു
വന്നെത്തുമോയെന്റെ പൊന്നോമന -
മക്കൾ
വേണ്ടെന്ന് തിണ്ണം പറഞ്ഞീടുമോ
ഒത്തിരി ഒത്തിരി പൊക്കമുള്ളോരവർ
നാടിന്നഭിമാനമായോർ
വന്നെത്തിനോക്കുവാൻ നേരമില്ലൊട്ടുമേ
അവരെ ഞാനോർക്കുന്നുയെന്നും
ഒത്തിരിക്കാലമീ ഒക്കത്തിരുന്നതിൻ
പാടുണ്ട് തഴമ്പായി, യിന്നും
മക്കളെല്ലാരുമൊരുമകാത്തീടുവാൻ
ഓഹരിവെച്ചു സ്വത്തെല്ലാം
ആണായൊരുതരി മാത്രമല്ലേയുള്ളു
അവനായി നൽകിയീ വീടും
പണ്ടേയവനൊരു ബുദ്ധി കുറഞ്ഞവനെന്നു
കരുതും ഞാൻ വിഡ്ഢി
അച്ഛനുമമ്മയ്ക്കും രണ്ടു സീറ്റലോ ഉറപ്പിച്ചു
വൃദ്ധസദനത്തിൽ
ബുദ്ധിമാൻ മാത്രമോ സദ്ഗുണ സമ്പന്നൻ
ഫ്ലാറ്റിനി വേഗം പണിയാം
പട്ടണത്തിൽ മഹാ സൗധത്തിൽ വാഴുവോൻ
നേരമില്ലൊട്ടുമേനോക്കാൻ
തഞ്ചത്തിലെല്ലാമേ കൈവശമാക്കിലും
എന്റെ നെഞ്ചത്തിലവനുണ്ട് യെന്നും
ഇല്ല ഞാൻ ചൊല്ലില്ല മക്കൾതൻ പോരായ്മ
നെഞ്ചകം ചുട്ടുനീറീടിലും
എങ്കിലും ആശിച്ചു പോകുന്നു ഉള്ളകം
അവസാന നാളുകൾ എണ്ണിക്കഴിക്കവേ
ഈ മണ്ണിൽ തന്നെയടിഞ്ഞു മണ്ണാകുവാൻ
വന്നെത്തുമോയെന്റെ പൊന്നോമനമക്കൾ
പോണ്ടെന്ന് തിണ്ണം പറയുമോ








2019 നവംബർ 27, ബുധനാഴ്‌ച

നാലുവയസ്സുകാരി



നാലു വയസ്സുകാരി പെൺകുട്ടി
കടലാസ്സു പെൻസിൽ കൊണ്ട്
വെള്ളതേച്ച ചുമരിൽ
കുഞ്ഞു വരകളായ് കോറിയിടുന്നത്
എന്തൊക്കെയായിരിക്കും
പൂച്ച, പട്ടി, പശു, പൂവ്, മയിൽപ്പീലി
ഇത് മാത്രമായിരിക്കില്ല.
ചോറുതിന്നാത്തതിന്
അച്ഛന്റെ കണ്ണുരുട്ടൽ
അമ്മയുടെ ശകാരം
അച്ഛമ്മയുടെ കൊഞ്ചൽ
ഇതു മാത്രമായിരിക്കില്ല.
ഇരുളുറഞ്ഞ് തിമർത്തുപെയ്യും മഴ
ഇറവെള്ളത്തിലെ ഇളകിയാടുന്ന
കടലാസുതോണി
പൊള്ളുന്ന വെയില്
പൊരുളറിയാത്ത വാക്ക്
തണുത്ത കാറ്റ്
കൊളുത്തി വലിക്കും വെളുത്ത
മഞ്ഞിൻ പുതപ്പ്
ഇതു മാത്രമായിരിക്കില്ല.
തിരക്കുപിടിച്ച ബസ്സിൽ
അറിയാത്ത ചേട്ടന്റെ
മടിയിൽനിന്ന് പകർന്ന നോവ്
തിണർത്ത പാട്
കൈവിരൽ ഇഴഞ്ഞ ഇക്കിളികൾ.
ചിതറിക്കിടക്കുന്ന ഈ ചെറുവരകളിൽ
ഒളിഞ്ഞിരിക്കുന്നത്
ചായക്കൂട്ട് വെച്ച് നിറം പിടിപ്പിക്കാനുള്ളതല്ല
തൂവിപ്പോയ കണ്ണുനീരാണ്
ഇനിയും മായ്ച്ചു കളയുന്നതിനു മുമ്പ്
സൂക്ഷിച്ചു നോക്കുക
ഇങ്ങനെയൊക്കെയല്ലാതെ
ഒരു നാലുവയസ്സുകാരി
എങ്ങനെയൊക്കെയാണ്
തന്റെ ദുഃഖം വരച്ചിടുക


2019 നവംബർ 25, തിങ്കളാഴ്‌ച

അപ്പുറം ഇപ്പുറം



അതിരിൽ നടരുത്
എതിരു നിൽക്കരുത്
എരിതീയിൽ നടക്കരുത്
അപ്പൻ പറഞ്ഞതൊക്കെ
അപ്പം തന്നെ മറന്നു
ഇപ്പം
ഇപ്പുറം നട്ടതെല്ലാം അപ്പുറം
ഇപ്പുറം എരിപൊരിസഞ്ചാരം
അപ്പുറം ചിരിയും കളിയും
ഇപ്പുറം വഴക്കും പുക്കാറും
അപ്പുറം കാറ്റിൻ കിളിക്കൊഞ്ചൽ
ഇപ്പുറം കാറ്റിൻ കൊഞ്ഞനം കുത്തൽ
കത്തി കത്ത്യാള് വാക്കത്തി
ആളും ബഹളും കൂട്ടൂം കുറിയും
നട്ടുനനച്ച് വളർത്തിയതെല്ലാം
മുഴുത്ത മഴുവിന് ഇറച്ചിപ്പാകത്തിന്

2019 നവംബർ 23, ശനിയാഴ്‌ച

അവൾ



സ്വപ്നം പുതച്ച് അവൾ ഉറങ്ങിയതൊക്കെയും
യൗവനത്തിന്റെ നട്ടുച്ചയിലായിരുന്നു
മോഹങ്ങളുടെമരംകൊത്തികൾ കൊത്തിക്കൊത്തിയാണ്
അവളിൽ വസന്തം വിടർത്തിയത്
പ്രണയത്തിന്റെ പൊന്തപ്പടർപ്പിൽ
അവൾ ലജ്ജയുടെ ഹിമവർഷമായിരുന്നു
മുന്തിരിവള്ളി പോലെ നീണ്ടു മെലിഞ്ഞവൾ
മുള്ളുകാട്ടിൽ എങ്ങനെയാണ് പെട്ടത് ?!
മുല്ലപ്പൂവ് പോലെ പുഞ്ചിരിക്കുവോൾ
കട്ടയിരുട്ടിൽ അകപ്പെട്ടത്.
ഇന്ന്,
ഹിമക്കട്ടപോലെ ഉരുകിയൊലിക്കുന്നു
ഗ്രീഷ്മവാതനിലെന്ന പോലെ
പൊള്ളിപ്പിടയുന്നു
ഇടയിലെന്നോ വറ്റിപ്പോയ് യൗവന നദി
ജന്മദാനമായ അകാല ജരാനരയാൽ
നരകയാതന
മിഴിനീരിന്റെ മിഴാവുകൊട്ടലുമായി
കന്യാവനത്തിൽ

2019 നവംബർ 22, വെള്ളിയാഴ്‌ച

എങ്ങനെ അളക്കും....!



നിന്നിലെ ഹിമ ദംശനമേറ്റ്
ഞാൻ പൊള്ളിപ്പിടയുന്നു
നീയെന്നിൽ ഭ്രാന്തു പിടിച്ച
കൊടുങ്കാറ്റാകുന്നു
നാം ഉയിരും ഉടലും ഒന്നായ -
ഒറ്റക്കല്ല്
തെരുവുകളിലും
ആൾക്കൂട്ടത്തിലും
ഘോഷയാത്രയിലും
മുദ്രപ്പെടുന്ന വാക്കുകളുടെ
ചുവന്ന പൂക്കൾ
കറുകറുത്ത രാവുകളിൽ
സൂര്യചുംബിത മരുപ്പച്ച
നാം നമ്മിൽ കവിതകൾ വരച്ചു
കൊണ്ടേയിരിക്കുന്നു
ചിത്രങ്ങൾ വിരിയിച്ചു കൊണ്ടി-
രിക്കുന്നു
അഗാധതയിൽ നിന്നും
ആകാശനീലിമയിലേക്ക്
സ്വതന്ത്രമായ് പാറിപ്പറക്കുന്നു
അത്രയാഴത്തിൽ വളർന്ന
സമൃദ്ധതയെ
പ്രണയത്തെ
ഏത് അളവ് കോലു വെച്ച്
എങ്ങനെ അളക്കും

2019 നവംബർ 21, വ്യാഴാഴ്‌ച

മഴ പെയ്യുമ്പോൾ



മുരച്ചമഴ പെയ്തു കൊണ്ടിരുന്നു
ഞാൻ കുറിഞ്ഞി പൂച്ചയെ തലോടിയിരുന്നു
പല കൗശല ചോദ്യങ്ങളും ഞാൻ എന്നോട്
ചോദിച്ചു കൊണ്ടിരുന്നു
ആ വാക്കുകളൊക്കെ ഒരു ചെവിയിൽ നിന്ന്
മറുചെവിയിലൂടെന്ന പോലെ
പുറത്തേ മഴയിലേക്കു പോയി
ഒരു ഏകാകിയുടെ മൃദുല ഭാവത്തിലെന്ന പോലെ
പൂച്ച ചുരുണ്ടു കിടന്നു
ഞാൻ അതിനെ താലോലിച്ചും
പടക്കളത്തിലെ മുറിവേറ്റ പടയാളിയെപ്പോലെ
മഴ തെറിച്ചു വീഴുന്നു
കവിക് കാവ്യാവിഷ്കാരത്തിനുള്ള
ഉപാദാനം പോലെ
ഇടിനാദമുതിരുന്നു
പിടിതരാത്ത പ്രാസം പോലെ
പൂച്ച വാല് അനക്കി കളിച്ചു
പ്രണയിനിയിലേക്കെന്ന പോലെ
വരി തീർത്തു പോകുന്നു മഴവെള്ളം
ഒരിക്കലും പിരിയരുതെന്ന് മണ്ണ്
മഴയോട് പറഞ്ഞു കൊണ്ടിരുന്നു
മേഘങ്ങൾ മേഞ്ഞു മേഞ്ഞു മറഞ്ഞു
വിളഞ്ഞു പഴുത്ത പഴം പോലെ
കിഴക്കനാകാശം മഞ്ഞിച്ചു
മഴ മാറിയ തക്കത്തിന്
മനസ്സിലെ കവിതയെ കടിച്ചെടുത്ത്
കുറിഞ്ഞി മുറ്റത്തേ തിണ്ടിലേക്ക്
ഓടിക്കയറി

2019 നവംബർ 18, തിങ്കളാഴ്‌ച

തെരുവ്



വ്രണം പോലെ
വിങ്ങി നിൽക്കുന്നു തെരുവ്
കൊടിക്കൂറകൾ
പാറിക്കളിക്കുന്നു.
ഗോപുരങ്ങൾ ഉയർന്നു നിൽക്കുന്നു
നിശ്ശബ്ദ ഗൗരവത്തിൽ.
വഴിത്താരയിൽ ഹൃദയം വിരിച്ച്
കാത്തിരിക്കുന്നു
മുഷിഞ്ഞ വേഷത്തിൽ
കുഴിഞ്ഞ കണ്ണാലെ
ഒരമ്മയും കുഞ്ഞും.
വിജയപ്രവചനങ്ങളുമായി നീങ്ങുന്നു
ഒരു ജാഥ.
സ്വപ്നം പുലർത്തുന്ന മിഴികളുടെ
ഒരു നിര
എരിയുന്ന വേദനയുടെ ഒരു കൂന
ആർഭാടത്തിൽഅണിഞ്ഞൊരു
ങ്ങിയ ഒരു പറ്റം.
മണിക്കൂറുകളെ കുട്ടിക്കുഴച്ച്
തെരുവിലെ പുഴ
നിറഞ്ഞും കവിഞ്ഞും ഒഴിഞ്ഞു -
മങ്ങനെ.......
ശകടങ്ങളുടെ കാതടപ്പിക്കും
ശബ്ദത്തിൽ
മാഞ്ഞു പോകുന്ന ശ്വാസോച്ഛ്വാസവും
നെടുവീർപ്പും
പകലിന്റെ തോളിൽ കയറി
രാത്രി വന്നെത്തുമ്പോൾ
നടുവൊന്ന്നിവർക്കുന്നു തെരുവ്

2019 നവംബർ 17, ഞായറാഴ്‌ച

ജീവിത പുസ്തകം



അലഞ്ഞതത്രയും
അർത്ഥങ്ങൾ തേടി
പൊലിഞ്ഞ ജീവിതം
ഓർത്തില്ല
അർത്ഥത്തിന്റെ അർത്ഥം
വ്യർത്ഥമെന്നറിഞ്ഞപ്പോൾ
കെട്ടിയതൊക്കെയും
വിഡ്ഢിവേഷം
ഒലീവില ഒടിച്ച
കഴുക കൊക്ക്
കന്യാഛേദത്തിന്റെ
കാമത്തുരുത്ത്
കരുത്തു കൊണ്ട്
കണ്ണീർ ധാനം
വസന്തത്തെ ഹിമത്തിൽ
കെട്ടിത്താ ഴ്ത്തി
കണ്ണിന്റെ മുനയാൽ
സ്തനത്തെ കീറി മുറിച്ചു
സ്തന്യമില്ലാത്ത കുഞ്ഞ്
വിശപ്പിന്റെ വെയിലിൽ
പിടഞ്ഞു മരിച്ചു
അർത്ഥത്തിന്റെ ആന
തുമ്പി കുലുക്കി തുള്ളി
വരുന്നു
കൈവെള്ളയിലെ
വെട്ടപ്പെട്ട ആയുസ്സുരേഖ
അസുര ദംഷ്ട്രയായ്
ഉയർന്നു നിൽക്കുന്നു
അർത്ഥത്തിന്റെ അവസാനത്തെ
അർത്ഥവും
ജീവിത പുസ്തകം കാട്ടി തന്നു
ഞാൻ രക്ഷിച്ചവർ
ഇനിയെന്റെ ശിക്ഷകർ
എന്റെ ധനം എന്റെ ശത്രു
വരുമ്പോൾ നീയൊന്നും
കൊണ്ടു വന്നിട്ടില്ലെന്ന്
അവസാനത്തെ ഒരിറ്റ് ജലം


2019 നവംബർ 15, വെള്ളിയാഴ്‌ച

കാഴ്ച



വാക്കറ്റ് മൗനം പിറക്കുന്നു
കനവറ്റ് കതിരു കരിയുന്നു
നിനവറ്റ് ചിറകു മുറിയുന്നു
നിലവിളികൾ നൃത്തം വെയ്ക്കുന്നു
ഭയത്തിന്റെ കരടിക്കൂട്ടം
ഉള്ളത്തിൽ തുള്ളിക്കളിക്കുന്നു
നീരോട്ടം നിന്ന നദിയായ് സിര
കത്തിപ്പടരുന്നുവഹ്നി
വേഴ്ച കൊതിക്കുന്നു
നിഴലിൻ ക്രൂരത
പക വീട്ടുന്ന പാതിരാപ്പാറകൾ
നഗ്നതയിൽ പല്ലാഴ്ത്തുന്ന
ഓർമ്മകൾ
കവിതയെ കല്ലെറിഞ്ഞു കൊണ്ടി
രിക്കുന്നു പാപികൾ
അരുതെന്ന് പറയാൻ
ഇന്നെവിടെ രക്ഷകൻ
തീർക്കുന്നുണ്ട് കല്ലറ
കവിതയെ ഖബറടക്കാൻ

2019 നവംബർ 14, വ്യാഴാഴ്‌ച

കാടുമുടിക്കുന്നവർ



പൊട്ടിച്ചിരിക്കുന്ന കാടു കണ്ടോ
കാട്ടുപെണ്ണിന്റെ,യാമാറുകണ്ടോ
താളത്തിലാടും മുടികൾ കണ്ടോ
താരകൾ കണ്ണിറുക്കുന്ന കണ്ടോ

നാണിച്ചു നിൽക്കുമാ പെൺകവിളിൽ
മിന്നാമിനുങ്ങുനുള്ളുന്ന കണ്ടോ
നിലാവു വന്നൊന്നെത്തി നോക്കുന്നേരം
അലയുന്ന പൂതം പോൽ പാറ കണ്ടോ

ആമരീരമരം ചൊല്ലി കാറ്റ്
രാമനാമം ജപിക്കുന്നകേട്ടോ
കൊതിയോടെ നോക്കി നിൽക്കുന്നതെന്തേ
മോഹങ്ങൾ തുള്ളി തുടിപ്പതെന്തേ

നാമല്ലോ അവൾക്കിന്നിണയാകേണ്ടോർ
അവളല്ലൊ നമുക്കിന്നിരയാകേണ്ടോൾ
കാട്ടുപെണ്ണിന്റെ കനലിറച്ചി
കാച്ചിക്കുറുക്കിയ ചുടുചോരയും

ആവോളം മോന്തിരമിച്ചിരിക്കാം
ഓരോന്നുമോർത്തു രസിച്ചിരിക്കാം
എല്ലാരും നമ്മേ കുമ്പിട്ടു നിൽക്കും
ഉള്ളിൽ കാടൊന്നു വളർത്തിടേണം

അക്കാടു പൂകി നമുക്ക് പാർക്കാം
നാമെല്ലാതാരുണ്ട് കാടു പൂകാൻ
പച്ചനോട്ടിന്റെ കരുത്തിനാലേ
പച്ചപ്പിതെല്ലാം നമുക്കുസ്വന്തം

2019 നവംബർ 13, ബുധനാഴ്‌ച

അത്ര എളുപ്പമല്ല



പറയുമ്പോലെ അത്ര എളുപ്പമല്ല ജീവിതം
വാക്കുകളുടെ വയലറ്റ് വള്ളികളാൽ
പടരുവാൻ കഴിയില്ല
സ്നേഹത്തിന്റെ മിനാരമുയർത്തുവാനും
പറയുമ്പോലെ അത്ര എളുപ്പമല്ല ജീവിതം
മോഹത്തിന്റെ പട്ടുനൂൽ കൊണ്ട്
ജീവിതത്തിന്റെ ആകാശം നെയ്യുവാൻ
കഴിയില്ല
സമാധാനത്തിന്റെ മുല്ലപ്പൂ വിരിക്കുവാനും
എല്ലാവാതിലുകളും തുറന്നിട്ടാലും
പറയുമ്പോലെ അത്ര എളുപ്പമല്ല ജീവിതം
നോക്കി നോക്കി നിൽക്കേ ശീഘ്രം വളരുന്നതാണ്
അശാന്തിയുടെ ചെടി
വിതയ്ക്കാതെ കൊയ്യുന്ന വിളയാണത്
ണ്ണെത്താ ദൂരത്തെ നിറമാണത്
ചുര മാന്തുന്ന കുതിരയാണത്
പറയുമ്പോലെ അത്ര എളുപ്പമല്ല ജീവിതം
പകൽ രാത്രിയെ കൊത്തി വെയ്ക്കുമ്പോലെ
കഴിയില്ല കൊത്തി വെയ്ക്കുവാൻ
എത്ര വരച്ചാലും പൂർത്തിയാകാത്ത
ചിത്രമാണ് ജീവിതം
പറയുമ്പോലെ അത്ര എളുപ്പമല്ല ജീവിതം

2019 നവംബർ 11, തിങ്കളാഴ്‌ച

പേര്



നീയെന്നിലുദിക്കുന്നു
നിലാവായ് ലയിച്ചു ചേരുന്നു
എന്റെ ശിശിര ഹൃദയത്തിൽ
നീ ഗ്രീഷ്മമായ് പെയ്യുന്നു
നിന്റെ മിഴിയിൽ പക്ഷി
എന്റെ സിരയിൽ സംഗീതം
ഭ്രാന്തമോഹങ്ങൾ
വന്യരാഗങ്ങൾ
നീയാംപൂവിൻ ചിറകുകൾതോറും
ഞാനാംശലഭ നൃത്തച്ചുവടുകൾ
പെരുവഴിതോറും സുഗന്ധമായി
കാറ്റിൻചിറകായ് നമ്മൾ
തകർന്നഹൃത്തിൽ വസന്തമായി
മുറിവിനെ ഊതിയുണക്കുന്നു
മദിച്ചമനസ്സ് രുചിരത്താലെ
കുടിച്ചുനിൽപ്പൂ വെളിച്ചം
തേടിനേടിയ അമൃതുകൾനമ്മൾ,
വിടർത്തും പുത്തൻകാന്തി
നിന്നിൽനിന്നും പിറക്കുംഋതുക്കൾ
ഞാനൊരു യാത്രക്കാരൻ
മഴമേഘത്തിനൊപ്പം പോകേ
മഴയായ് പെയ്യന്നൂ നീ
നിലാവിൻകൂടെ പോകുന്നൂ ഞാൻ
നറുമലരാകുന്നൂ നീ
എന്നുടെയോരോ യാത്രയുമെന്നും
എത്തിച്ചേരും നിന്നിൽ
ഇതിന്റെപേരോ പ്രണയം
പറയാൻവയ്യാഹർഷം

2019 നവംബർ 9, ശനിയാഴ്‌ച

അരുത്




കൊളുത്തിയ വിളക്കുകളെല്ലാംഅണച്ചു
ഇരുട്ടിന്റെ കണ്ണാടിയിലേക്കിനി നോക്കുക
രാജവീഥിരക്തം കൊണ്ട് ചുവന്നു
തെരുവുകളിൽ ആർത്തനാദമുയരുന്നു
കൂട്ടക്കുരുതിയുടെ കാഹളം മുഴങ്ങി
എനിക്ക് എന്നെ ഒന്നു കാണണം
കൊളുത്തുവാൻ വിളക്കെവിടെ?
പക്ഷിയുടെ മനസ്സുള്ള പെങ്ങൾ
മരിച്ചു കിടക്കുന്നു
ആ രക്തത്തിൽ കൈമുക്കി അവർ
ആനന്ദനൃത്തമാടുന്നു
ശവക്കച്ചവിരിച്ച ഈ തെരുവിൽ
അവസാനമായി എന്നെ എനിക്കൊന്ന്
കാണണം
വെളിച്ചമെവിടെ?
സാക്ഷിയാകുവാൻ കഴിയില്ലെന്ന്
വിളക്കും വെളിച്ചവും
ഞങ്ങളുടെ നിസ്സഹായത നിങ്ങൾക്കറി
യില്ലെന്ന് അവർ
പൈതൃകമായി കിട്ടിയ ശാപമീ കാഴ്ച്ച
യെന്ന് അവർ
മരിച്ച എന്നെ മറവു ചെയ്യുന്നതിന് മുമ്പ്
എനിക്കെന്നെ കാണുവാൻ കഴിയില്ലെന്നോ
ആൾക്കൂട്ടം അകന്നു പോകുന്നു
മിണ്ടരുത്, "ആൾക്കൂട്ടം"എന്ന് പറയുക
യേ അരുത്
..............
കുറിപ്പ് :-
ആൾക്കൂട്ടം - ആൾക്കൂട്ട കൊലപാതക വാർത്തകൾ

മൃത്യുവെന്നേ ചൊല്ലു



സീമകളില്ലാത്ത സ്നേഹങ്ങൾ
കൊണ്ടു നാം
നമുക്കായ് കുറിക്കുക പ്രേമ ഗീതം
പകരുക പരസ്പരം പ്രിയേ നാം
പ്രാണനിൽ
പാരിന്റെ തോരത്ത പ്രണയം
നേരുതീണ്ടീടുക
നോവിനെ മാറ്റുവാൻ
തീയായി ഉള്ളം ജ്വലിച്ചു നിൽക്ക
കമ്ര നക്ഷത്രമായ് മാറണം പ്രേമം
തീരാത്തയുമ്മകൾ പങ്കിട്ടെടുക്കുവാൻ.
വിഷാദാർദ്രഗീതം മുഴക്കുവാനെങ്കിൽ
അരുതരുത് പ്രേമം സഖി യോർത്തിടേണം
തീയാറിയുള്ളിൽ മുനിയുവാനെങ്കിൽ
മൃത്യുവെന്നേ ചൊല്ലൂ ആ പ്രണയത്തിന്

2019 നവംബർ 3, ഞായറാഴ്‌ച

ചുംബനം



ചുംബനം കൊണ്ട്
ചുവന്നു പോയവരാണു നാം
കുമ്പസാരം വെറും പഴങ്കഥ
എന്നന്നേക്കുമായി
അടഞ്ഞഒരദ്ധ്യായമാണു നാം.
ഹൃദയം കൊണ്ട് ഇനിയാരും
ചുംബിക്കരുത്
പ്രണയചിഹ്നങ്ങൾ
സൂക്ഷിക്കരുത് .
ആസക്തിയാൽ അടർത്തി -
യെടുക്കുക
മീനിനെ പൊൻമയെന്നപോലെ
കൊത്തിപ്പാറുക
കഴുക കൊക്കുകളെ രാകി -
മിനുക്കുക
എല്ലും, പല്ലും മാത്രം ഉപേക്ഷിക്കുക
പ്രണയത്തിന്റെ അനശ്വര കുടീരം
അവർ തീർത്തുകൊള്ളും
പ്രണയത്തിന്റെ പവിത്രതയെ -
വാഴ്ത്തി
പ്രണയപ്പാർക്കുകൾ പണിതു കൂട്ടും
ഹൃദയം കൊണ്ട് ഇനിയാരും
ചുംബിക്കരുത് .
നമുക്കിനി എപ്പോഴും
ചുംബിച്ചു കൊണ്ടിരിക്കാം
റോഡെന്നോ, വീടെന്നോയില്ലാതെ
നാടെന്നോ, കാടെന്നോയില്ലാതെ
പകലെന്നോ, ഇരവെന്നോയില്ലാതെ
ഹൃദയം കൊണ്ടു മാത്രം ചുംബിച്ചതു -
കൊണ്ട്
സദാചാരത്തിന്റെ ഖഡ്ഗത്താൽ
ചുവന്നു പോയ രണ്ടു പൂക്കളാണു നാം
ഈ അദൃശ്യതയിൽ നിന്ന് നമുക്ക്
മതിവരുവോളം ഇനി ചുംബിക്കാം

2019 ഒക്‌ടോബർ 30, ബുധനാഴ്‌ച

മായ്ച്ചാലും മായാത്തത്



രാവിലെ വീട്ടിൽ നിന്നിറങ്ങിയാൽ
പിറകേ വന്ന് തൊട്ടു വിളിക്കും
ഒരു പിൻവിളി
റബ്ബറ്, കടലാസു പെൻസില്,
നാരങ്ങാമുട്ടായി
കുഞ്ഞുകുഞ്ഞാവശ്യങ്ങളെ
അണലിലിട്ട് അലിയിച്ച്നടക്കും അയാൾ
പിളർന്നു പോയ പെൻസിലിന്റെ
പൊട്ടിയ മുനകൊണ്ടെഴുതി
മായ്ച്ചാലും മായ്ച്ചാലും തേഞ്ഞു തീരാത്ത
പ്രതീക്ഷയോടെ അപ്പനെകാത്തു -
നിൽക്കും മകൾ
വെയിലു കൊണ്ട് തളർന്ന സൂര്യൻ
കുന്നത്തെ ഷാപ്പിൽ നിന്ന്
ഇത്തിരി വെളിച്ചം നിലാവിന്ചെരിച്ചുകൊടുത്ത്
നടന്നു മറയുമ്പോൾ
കുന്നിറങ്ങിവന്ന കാറ്റിനൊപ്പം
ആടിയാടി കൊള്ളു കയറി വരും അപ്പൻ
ഇടയ്ക്കിടേ തുപ്പിക്കൊണ്ടിരിക്കും
നാടൻപാട്ടിന്റെ വരികളെ
കോയക്കാന്റെ കടയിൽ നിന്ന് കയറിയിരിക്കും
ചെവിക്കുടയിൽ കടലാസുപെൻസിൽ
കള്ളിന്റെ മണമുള്ള കീശയിൽ
നാരങ്ങാ മുട്ടായി
തലയിലെ വട്ടക്കെട്ടിൽ റബ്ബറ്, ബീഡി, തീപ്പെട്ടി
ഇറങ്കല്ലിന്റെ അനക്കം കേട്ടാൽ
ഏതിരുളിലും ഓല വാതിൽ വലിച്ച് തുറന്ന്
ഓടിയെത്തുമവൾ അപ്പനരികിൽ
നാരങ്ങാ മുട്ടായി അലിയിച്ച് പെൻസിലിന്റെ
റബ്ബറിന്റെ പുതുമണം മണപ്പിച്ച്
അപ്പന്റെ ഒപ്പമിരിക്കും


ഓർമ്മ



നോക്കി നോക്കി,യവളുടെ കണ്ണുകൾ
കുന്നേറിപ്പോകുന്നു
കുടമണിയാട്ടി,യൊരു കന്ന്
കുന്നുമ്പള്ളയിൽ നിൽക്കുന്നു
നോക്കി നോക്കി,യിരിക്കുവോനെ
കാണാതെ കണ്ണുഴറുന്നു
അവനന്നത്തെപ്പോലെയിന്നും
അവളിലേക്കിറങ്ങി നടക്കുന്നു
കാച്ചിൽ വള്ളിപോൽ പ്രണയം
ഞറുങ്ങണെ പിറുങ്ങണെകിടക്കുന്നു
മനസ്സിന്റെ വയൽക്കോണിൽ
മരമില്ലാമരക്കൊമ്പിൽ
രണ്ടു കിളികളിരിക്കുന്നു
പൂത്ത കപ്പച്ചെടികളിൽ
മൂത്ത തിരിപ്പട്ടക്കായ.
വെണ്ടപ്പുളിയുടെ അല്ലിയായ്
നുണഞ്ഞു നിൽക്കുന്നു ഓർമ്മ
തോട്ടുവക്കപുല്ലാങ്കണ്ണിയിൽ
മിഴിയെഴുതാൻ ഹിമസുറുമ
കുമ്പള വള്ളിപോൽക്കുന്നിൻ നെറുക
തൊടും ബാല്യ വഴികൾ
പാവയ്ക്കപോൽ കയപ്പേറുമീ ജീവനിൽ
മധുരനെല്ലിക്കതൻ ഇനിപ്പായി ഓർമ്മകൾ
അവനിന്നു മാഞ്ഞു
മുറ്റത്തെ മാവും മുറിഞ്ഞു
നോക്കി നോക്കിയിന്നുമീ കുന്നേറുന്നു
കണ്ണുകൾ
തോട്ടുചാലിലെക്കണ്ണിയായ് പിടയ്ക്കുന്നു
ഉള്ളം


2019 ഒക്‌ടോബർ 29, ചൊവ്വാഴ്ച

എല്ലാവരിലുമുണ്ട്



എല്ലാവരിലുമുണ്ട്....!
എല്ലാവരിലുമുണ്ട് ഒരു ഇരുണ്ട ഇടം
അസൂയയുടെ
ഈർഷ്യയുടെ
ദാർഷ്ട്യത്തിന്റെ
ക്രൂരതയുടെ
അപ്പോഴും കനിവിന്റെ ഒരു വെളിച്ചം
കത്തിച്ച്
ഇരുളിനെ അകറ്റുന്നു
എല്ലാവരിലുമുണ്ട് ഒരു വെള്ളച്ചാട്ടം
ഉളളു തുരന്ന് ഉറവ യെടുക്കുന്ന
വെള്ളച്ചാട്ടം
സ്നേഹത്തിന്റെ
സാഹോദര്യത്തിന്റെ
പ്രണയത്തിന്റെ
ചിരിയുടെ ചില്ലകളിൽ പൂത്ത് അവ
സുഗന്ധം പരത്തുന്നു
എല്ലാവരിലുമുണ്ട് ഒരു അറിയാത്തുരുത്ത്
തൂക്കണാം കുരുവിയുടെ കൂടുപോലെ
ആടിക്കളിക്കുന്നത്
ദുഃഖത്തിന്റെ
മൗനത്തിന്റെ
ഏകാന്തതയുടെ
തണൽ തേടുന്ന വെയിലായി
ഇരുൾ മായ്ക്കുന്ന വെളിച്ചമായി
തിരിച്ചെത്തുന്ന ശബ്ദമായി
സ്വപ്നമെന്നതു പോലെ
ഇലപൊഴും പോലെ
അറിയാത്ത ഉറവിടങ്ങൾ തേടി
തിരിച്ചെത്താൻ വെമ്പുന്നത്

2019 ഒക്‌ടോബർ 27, ഞായറാഴ്‌ച

വിലാപവൃക്ഷം



ഇരുട്ട് പെയ്തു കൊണ്ടേയിരുന്നു
വിലാപവൃക്ഷം പോലെ അവളുടെ -
കണ്ണീരും
വിഹ്വലമായ മുഖം, ഇരുളിന്റെ സമുദ്രം
തീക്കാറ്റു ചുറ്റും
ഇനി കിനാവിൽ മാത്രം യാത്ര
ദു:ഖത്തിന് ചിറകുകളുണ്ടായിരുന്നെങ്കിൽ
അവ പാറിയകന്നേനെ
ചെന്നായപറ്റമാണ് ചുറ്റും
നാട്ടപ്പെട്ട നോക്കുകുത്തിയായ്
ഒരു ജന്മം
പതുങ്ങിയിരുന്ന പൊൻമ
കോരിയെടുത്തിരിക്കുന്നു
ജീവിത മത്സ്യത്തെ
ഊർന്നിറങ്ങാനുള്ള പിടച്ചിൽ മാത്രം
ബാക്കി
സെമിത്തേരിയിലെ മരങ്ങൾ
ജീവിതകാലം ഓർമ്മിപ്പിക്കുന്നു
വരണ്ടുപോയ പുഴയാണ് ഇന്ന് ജീവിതം

2019 ഒക്‌ടോബർ 25, വെള്ളിയാഴ്‌ച

ആറ്റൂർ



ആറ്റിക്കൊഴിച്ചെടുത്ത വാക്കുകളെ
ആറ്റൂരെന്നല്ലാതെയെന്തുവിളിക്കും
വാക്കുകളുടെ വിപിനത്തിൽ,
വഹ്നിയിൽ, വാപിയിൽ
അനന്തമാംആകാശത്തിൽ
കവിതയുടെ കാതലുകളാൽ
കോറിയിട്ട ചിത്രങ്ങളെ
ജീവിത യാഥാർത്ഥ്യങ്ങളെ
ആർദ്രതയെ
ആറ്റൂരെന്നല്ലാതെയെന്തു വിളിക്കും.
അഴൽ ജീവിതങ്ങളെ
വിതുമ്പും മനസ്സിനെ
പുളിച്ചുപോയ ജീവിതക്കഞ്ഞി മോന്തീടുന്ന
അടുപ്പുകല്ലായെരിഞ്ഞടങ്ങുവോളെ
ത്രയും അറിഞ്ഞ കവിവര്യനെ
ആ മേഘരൂപനെ, ഒറ്റയാനെ
ആറ്റൂരെന്നല്ലാതെയെന്തു വിളിക്കും
നേരിന്റെ വഴികളിൽ
നിറനിലാവെളിച്ചമായ്
കാവ്യപുഷ്പമായുദിച്ച താരത്തെ
ആറ്റൂരെന്നല്ലാതെയെന്തു വിളിക്കും

2019 ഒക്‌ടോബർ 24, വ്യാഴാഴ്‌ച

എന്നേ മരിച്ച ഞാൻ....!




അന്ന്,
ഒരു പൂമ്പറ്റയെപ്പേലെ പാറിപ്പറന്നു
പ്രണയത്തിന്റെ അലകടൽ തീർത്തു
സ്നേഹത്തിന്റെ ഭൂമിയും ആകാശവും -
പണിതു
സുന്ദരമായൊരു സ്വാതന്ത്ര്യം സ്വപ്നം -
കണ്ടു.
ഇന്ന്,
പപ്പും, പൂടയും പറിച്ച്
ഉപ്പും, മുളകും പുരട്ടി
നിന്റെ പാകത്തിന്
പൊരിച്ചെടുത്തില്ലെ
കാലിലൊരു കാണാച്ചരടിട്ട്
ചിന്തകൾക്ക് ചിന്തേരിട്ട്
വഴങ്ങാത്തതൊക്കെവശപ്പെടുത്തി
കാണാ കമ്പിയുടെ കൂട്ടിലടച്ച്
ചിരിയുടെ ചായങ്ങൾ കൊണ്ട്
ചുണ്ടുകളെ കെട്ടി
കണ്ണീരിനെ കാണാക്കയത്തിലൊളി -
പ്പിക്കാൻ മെരുക്കിയെടുത്ത്
ഇഷ്ടാനുസരണം മേയ്ച്ചു നടന്നില്ലെ
വളരാതിരിക്കാൻ വേരുകൾ പിഴുതു
പടരാതിരിക്കാൻ ശാഖകളും
ഭൂമിയും
ആകാശവും
കടലും
വർണ്ണപ്പെട്ടിയിലടച്ച്
സ്വർണ്ണമത്സ്യത്തെപ്പോലെ പിടിച്ചിട്ടില്ലെ
എന്നിട്ടും,
ആഹ്ലാദാ,ഭിമാനത്തോടെ നീ പറയുന്നു
രാജകുമാരിയെപ്പോലെ ജീവിതം!
ഞാനില്ലെങ്കിൽ നീ എന്താകുമായിരുന്നു?
എന്റെ അലച്ചിലെല്ലാം
നിന്നെ ഉയർത്തുക എന്ന ലക്ഷ്യം.
പക്ഷേ,
അറിയുന്നില്ലല്ലോ നീ
ആചിരി കരച്ചിലിന്റെ ബഹിർസുഫുരണമെന്ന്
ഇല്ലാതാക്കിയത് സർഗ്ഗ സാന്നിദ്ധ്യമെന്ന്
കരളിലൊളിപ്പിച്ച കൊച്ചു കൊച്ചു സ്വപ്നമെന്ന്
എന്നെ ഞാനാക്കുന്ന വർണ്ണങ്ങളെന്ന്
ഞാൻ എന്നേ മരിച്ച ഞാനെന്ന്.







2019 ഒക്‌ടോബർ 22, ചൊവ്വാഴ്ച

അവസാനം



അണിവിരലാണ്
കെണിയൊരുക്കിയത്
കെട്ടിപ്പിടിച്ചാണ്
രാജ്യം വെട്ടിപ്പിടിച്ചത്
ചിരിയുടെ കാലം
ചിതലെടുത്തു പോയ്
ചതിയുടെ ചിതയിൽ
വിറകായ് വാക്കുകൾ
ഓരോ ദിനവും
ഓരോ മാൻപേട
എരുവുള്ള ഇരയായി
സിംഹത്തിന് കാഴ്ച
വേട്ടക്കാരനൊരുക്കിയ
രാമരാജ്യം
ഇരയ്ക്കുള്ളതാണ്
വേട മൊഴി
പുണ്ണ്യ വചനം
പാനസുഖം എനിക്ക്
യാനസുഖം നിനക്ക്.
നൃപനാക്കേണ്ടയെന്നെ
കൃപ മാത്രം മതി
മണൽപ്പായയിൽ
അന്തിയുറങ്ങാൻ
നിളയോരം മാത്രം മതി

2019 ഒക്‌ടോബർ 21, തിങ്കളാഴ്‌ച

പ്രതീക്ഷ



കൊടുങ്കാറ്റ്
നീ തന്നു
കൊടുംവേനലും
കൊതിതീരാതെ
പ്രളയം വിതച്ച് നീ
മരണം കൊയ്തെ
ടുത്തു
ഭയത്തിന്റെ
അഭയത്തിൽ ഞാനിന്ന്
യതിയും, വിരാമവും,
ചോദ്യവും, ചേതനയും
നീ തന്നെ
ഉണ്ട് പ്രതീക്ഷയുടെ
ഒരു ചെറുപക്ഷി
ചിറകനക്കി,
കൊക്കുരുമ്മി

2019 ഒക്‌ടോബർ 18, വെള്ളിയാഴ്‌ച

കാത്തിരിപ്പ്



യാചിച്ചത് അന്നത്തിന്
അനുവദിച്ചത്അടിവയറ്റിൽ
അഗ്നി
ഗണിച്ചതെല്ലാം തെറ്റ്
സർപ്പമിഴയുന്നു ചുറ്റും
കീറിപ്പോയി ഭൂപടം
ഇനി ഞാനേത് രാജ്യത്ത് ?
മൂടുപടംതരിക എനിക്ക്
കാലമേ
കത്തുന്ന ഉള്ളകം മറച്ചിടാൻ
ചിലമ്പുകൾ എന്നേ അഴിച്ചു
ചിലമ്പിച്ച സത്യങ്ങൾ ബാക്കിയായ്
നപുംസക ലിംഗങ്ങളെങ്ങും
പത്തി വിരിക്കുന്നു കൊത്താൻ
പൊത്തിലൊളിക്കുന്നു നീതി
പൊട്ടി മുളക്കും പുതു രീതി
പ്രണയമിന്ന് കയ്ക്കുന്ന മുന്തിരി
കാമക്കരിഞ്ചേര പാർക്കുന്നമാളം
മയിൽപ്പീലിപ്പേറുപോലാകുന്നു
മോഹം
വരയ്ക്കുന്നതൊന്നും തെളിയു-
ന്നതില്ല
തികട്ടുന്നതൊക്കെയും ചോരച്ചുവ
അന്നമൊരാർത്തിയായ് ഞാൻ
വന്നനേരം
വിശപ്പിന് നീതന്ന വിഷവിത്ത് മുളച്ചു
കാത്തിരിപ്പാണു ഞാൻ
ഈ വഴിയോരത്ത്
കാലന്റെ കയറിനായ് കാലൊച്ചയും
കാത്ത്

2019 ഒക്‌ടോബർ 17, വ്യാഴാഴ്‌ച

രണ്ട് കവിതകൾ



നീ


പറിച്ചെറിഞ്ഞാലും
മുളച്ചുപൊന്തുന്നു നീ
കളയെന്നു പറഞ്ഞ്
കളയുവാൻ കഴിയുന്നില്ല
കള്ളം പറയരുതെന്ന് -
ഹൃദയം

ആഴം


കാത്തിരിപ്പിന്
സുഖമുണ്ട്
സൗന്ദര്യവും
വരാതാകുമ്പോഴാണ്
വേദനയുടെ
ആഴമറിയുന്നത്

വാൻഗോഗിനെ ഓർക്കുമ്പോൾ


വാൻഗോഗിനെ ഓർക്കുമ്പോൾ
ഓർമ്മച്ചായങ്ങൾ കൊണ്ട്
ഞാനെത്ര വരച്ചു നിന്നെ
ഓമൽ സ്വപ്നങ്ങളിൽ
കൊറിച്ചു നിന്നു
നിനക്കായ് പകുത്തു -
ഞാനെന്റെ കാത്
ചെത്തിച്ചുവപ്പായി
പൂത്തു നിന്നു
പ്രണയിനി നീയെന്റെ
കേൾവിയായി
കരൾ നിറച്ചീടുന്ന
സിംഫണിയായ്
സൂര്യകാന്തിപ്പൂവിനെ
സ്നേഹിച്ച സൂര്യനായ്
ഉച്ചിയിൽ ചൂടിയ
തീജ്വാല ഞാൻ
നിൻമിഴി ഞാനെന്റെ
കണ്ണാടിയാക്കി
സ്നേഹത്തിൻ മുറ്റത്ത്
കാത്തിരുന്നു
ഭ്രാന്തു പിടിച്ചൊരു
ലോകത്തിൻ മുന്നിൽ ഞാൻ
പ്രണയത്തിൻ നിറമാർന്ന
മഴനനഞ്ഞു
നീയെന്നിൽ തട്ടി മറിച്ചിടുന്ന
വർണ്ണനിറക്കൂട്ടുകൊണ്ടു ഞാനേ
തീർക്കുന്നു പ്രണയമഴവില്ലൊളി
കോർക്കുന്നു കുടമഞ്ഞിൻ
മൂർത്തരതി

2019 ഒക്‌ടോബർ 15, ചൊവ്വാഴ്ച

പ്രേമാക്ഷരം



നിന്റെ നക്ഷത്രക്കണ്ണിൽ
വരച്ചിട്ട അക്ഷരത്തിന്റെ
പേരെന്താണ്?
നീയെന്റെ ശിശിരത്തിൽ
തീക്കൊളുത്തിയവൾ
എന്റെ ഗ്രീഷ്മത്തിൽ
കുളിർ പടർത്തിയവൾ
ഏതു വേരിൽ നിന്ന്
പൊട്ടി മുളച്ചതീ മരം
തളിരിതളുകളാൽ വീശും
കുളിർ ചാമരം
എവിടെ നിന്നുറവിട്ടതീ
നീർച്ചാല്
വറ്റി തീർന്നെന്നു തോന്നുമ്പോൾ
കുതിച്ചു പായുന്ന കാട്ടാറ്
കയ്പും, ഇനിപ്പും
കറുപ്പും, വെളുപ്പും
കാടകം പൂകിയും
ആകാശമേറിയും
രക്തമാപിനികളിൽ
രസലായനിയായും
സ്വേദമേകുന്ന സ്വാദുമാകുന്ന
സ്നേഹാക്ഷരം
ഉറവയായെന്നുമൂറിനിൽക്കുന്ന
പ്രേമാക്ഷരം

2019 ഒക്‌ടോബർ 14, തിങ്കളാഴ്‌ച

വിശപ്പ്



വിശന്ന വികാരങ്ങൾ
പങ്കുവെച്ചതിൽ
പിറന്നു വീണതാണീക്കുരുന്നുകൾ
പങ്കുവെയ്ക്കുവാനില്ല അന്നങ്ങൾ
കരഞ്ഞു തളരുന്നു വിശപ്പിൻ
നോക്കുകുത്തികൾ
കൊറ്റിനായ് വകയേതുമില്ല
കുറ്റമിതെന്റേതു തന്നെ
കുട്ടികൾ;എന്റെ കുരുന്നുകൾ
കഷ്ടമിതിങ്ങനെ ഭവിച്ചല്ലോ
കുരിശു ചുമക്കുന്നു ജീവിതം
വേരറ്റുപോയ,യീ പാഴ്മരം
എരിയുന്നു ദു:ഖത്തിന്നഗ്നിയിൽ
താഴുന്നു നിലയില്ലാക്കയങ്ങളിൽ
കുരുതി നൽകിടാമെന്നെ
എന്റെ കുരുന്നുകൾകന്നമാകുകിൽ
പിഴച്ചു പോയി, യീ ജന്മം
പഴി ചൊല്ലിയിട്ടെന്തു കാര്യം
പുഴുവായ് ജന്മമെങ്കിലോ
എത്രയും മെച്ചമായേനെ

2019 ഒക്‌ടോബർ 13, ഞായറാഴ്‌ച

കണ്ണീർക്കുടം



പെയ്യാതെ നിൽക്കുന്ന മഴമേഘംപോലെ
അവൾവീർപ്പുമുട്ടി
എങ്ങും വന്ധ്യവും ഏകാന്തവുമായ
തുരുത്ത്
നീരസത്തിന്റെ ഉറവകളാണെങ്ങും
എന്നോ ഖബറടക്കിയ കിനാവുകൾക്കു
മുകളിലെ
മീസാൻ കല്ലുപോലെ അവളരുന്നു
അതിർത്തികളാണെങ്ങും
വഴികളെല്ലാം തെറ്റു വഴികളാകുന്നു
തെറ്റു വഴികളോ അസ്വാതന്ത്ര്യത്തിന്റേതും
വരണ്ടുപോയി ജീവിതം
ദാഹനീർ തേടിയലയുന്ന വേരിന്റെ നിശബ്ദ
വിലാപം ഇലകളിൽ മർമ്മരമാകുന്നതുപോലെ
ഹൃദയതാളം മാത്രം ബാക്കി
ചിന്തകൾ ചിലമ്പിട്ടുതുള്ളുന്നു
അറുത്തുമാറ്റപ്പെട്ടവ എങ്ങനെ തിരികേ കിട്ടും?
ജന്മാന്തര ശാപമെന്ന കാലപ്പാമ്പ് -
കൊത്തുന്നുവോ?!
ഏതു നിമിഷവും അർന്നു വീണേക്കാവുന്ന
ഒരു കുടംകണ്ണീരേന്തിയ ഇലത്തുമ്പുപോലെ
അവൾ

2019 ഒക്‌ടോബർ 11, വെള്ളിയാഴ്‌ച

മോഹനം




പൊന്നൊളി തൂകും പൂവേ നിന്നുടൽ
മോഹനമായികരൂപം
മുഖമതിലോല കലാവൃതമല്ലോ
മുകിലൊളി മാഞ്ഞൊരു നേരം
കോമളരൂപിണി പ്രിയേ നീയും
കാമിതമാകും രൂപം

രാഗിണി നിന്നുടെ രാഗം മാറി
രാഗവിലോലിത രൂപത്തിൽ
ഉച്ചിയിലുഗ്രപ്രതാപം ചൂടി
തെച്ചിപ്പൂപോൽ നിൽക്കുന്നു
പൂവേ നിന്റെ സുഗന്ധം ഇന്നീ
തരുണിയിലല്ലോ പ്രസരിപ്പൂ

കലയുടെ കമ്പികൾ മീട്ടുന്നു നീ
കളകളരാഗം കാട്ടാറും
മഞ്ഞല പോലെ മനോഹരി പൂവ്
നീയോ മഞ്ഞിളവെയിലൊളി പോൽ
പ്രീയേ നീയെൻ ചാരെ നിൽക്കേ
നിർവൃതി തൻ പൊൻകതിർ ഞാനും

2019 ഒക്‌ടോബർ 9, ബുധനാഴ്‌ച

അന്ന് 16.27 ന് റെയിൽവേ സ്റ്റേഷനിൽ



കണ്ടാൽ കോമളാംഗി
ഗുണവതിയെന്നു തോന്നും
ഗണിക്കാൻ കഴിയില്ലല്ലോ
ഗണികനു പോലും മനം
നാലരയ്ക്കുള്ള വണ്ടി ( 16.30)
നേരം നാലേ ഇരുപത്തിയേഴ് ( 16.27)
പാളം പോലെ നീണ്ടു നിൽക്കും -
സമാന്തരം ടിക്കറ്റിൻ വരി
ഒച്ചകൾ ഉച്ചത്തിലാണെന്നാലൊ
ഒച്ചുപോൽ വരിതൻ നീക്കം
വരിയിൽ നിൽക്കുവോരൊക്കെ
അഞ്ചിനുള്ള വണ്ടിക്ക് (1 7.00)
കണ്ണൂർ പാസഞ്ചർ തൻ ആനപോൽ
ചിന്നം വിളി
ഞെട്ടി ഞാൻ നഷ്ടമാകുമോ പാസഞ്ചർ
പാസാകുമോ
കോമളാംഗി കനിഞ്ഞില്ല ടിക്കറ്റു തരുന്നില്ല
മുന്നിൽ നിൽക്കുന്നോർക്കാണേൽ
ഇല്ലൊട്ടുംഅനിഷ്ടവും
വലയ്ക്കുള്ളിലിരുന്നാ നാരി
നരി പോലമറുന്നു
വണ്ടി നീങ്ങിടുമിപ്പോൾ
വണ്ടുകുത്തിയ പോലാമുഖം
മുന്നിൽ നിന്നൊരുചേട്ടൻ
കനിഞ്ഞു കൃശഗാത്രൻ
ടിക്കറ്റെടുത്തു തന്നു ഒരു കൈ -
സഹായമായ്
കിട്ടാക്കനിയീ ജോലി
കരയും ആദ്യം ചിലർ
ജോലി കിട്ടിയാൽ പിന്നെ
മുളയ്ക്കും തേറ്റയും, കൊമ്പും,

2019 ഒക്‌ടോബർ 8, ചൊവ്വാഴ്ച

പ്രണയം



കിട്ടാത്ത
വാക്കുകളുടെ
പേരാണ് നീ
     (2)
നീയെന്നിലേക്ക്
ഒരു മൊട്ടു നുള്ളിയെറിയുക
ഞാൻ നിന്നിലേക്ക്
ഒരു വസന്തമായി വിരിയാം



2019 ഒക്‌ടോബർ 5, ശനിയാഴ്‌ച

ഇങ്ങനെയൊക്കെയല്ലാതെ



ഓർക്കുന്നുവോ രാധേ, ഓർത്തോർത്തു
നമ്മള,ന്നാർത്തരായുള്ള രാത്രികൾ
ഒട്ടുമേയില്ല സമാധാനമെങ്കിലും
സമാധിയിലെന്ന പോലന്നു നാം
സാന്ദ്ര ചന്ദ്രിക പോലെപ്രേമ നിലാവു -
പെയ്തുള്ള രാവുകൾ
മൗനമായി നീ അകലെ വിങ്ങുമ്പോൾ
മമതയേറുന്ന നേരങ്ങൾ
മഞ്ഞു പെയ്യുന്ന മനസ്സിൽ ,കുളിരുകോരും -
നിമിഷങ്ങൾ
തരളമാനസ്സരായി പിന്നെ നാം
അരികിലിരുന്ന നേരങ്ങളിൽ
കഴിഞ്ഞതോർത്തോർത്ത് മിഴി നിറച്ചുള്ള
ഹൃദയയാനത്തിൻവേളകൾ
വിമലേ, യെങ്ങിനെ വിസ്മരിക്കും നാം
വിമലരാഗ നേരങ്ങൾ
പ്രണയലോലരായ് പുണർന്നുനിൽക്കവേ
മറന്നു ലോകത്തെയന്നു നാം
കടലലപോൽ കുതിച്ചുപൊങ്ങുന്ന പ്രണയ
ഹർഷത്തിലപ്പോൾ നാം
ഇപ്പൊഴോർക്കുമ്പോൾ അത്രമേലിഷ്ടം
എത്ര സുന്ദരനാളുകൾ
ഇന്ന് ഇവിടെയീ ഏകാന്തതീരത്ത്
ചിന്തതൻ ചേരപാമ്പു പുളയുമ്പോൾ
സ്വപ്നദൃശ്യമാ,മാനല്ല നാളുകൾ
അത്രമേലിഷ്ട മോടെയോർത്തിടാം


2019 ഒക്‌ടോബർ 2, ബുധനാഴ്‌ച

ഒരിക്കൽ കൂടി



കണ്ണീരുപ്പ് കഞ്ഞിയായിരുന്ന കാലം
വിയർപ്പിന്റെ ഉപ്പ് ദേഹത്ത് വിളഞ്ഞി-
രുന്ന കാലം
ഞങ്ങൾക്കു വേണ്ടി ഒരാൾ ഉപ്പു കുറു-
ക്കാൻ പോയി
പിന്നിൽ സമുദ്രം പോലെ ജനങ്ങളും
ആ മെലിഞ്ഞ കൈകൾക്ക്
തട്ടി മാറ്റാൻ കഴിയാത്ത വിലങ്ങുകളില്ലാ-
യുന്നു
ആ അർദ്ധനഗ്നശരീരം ഞങ്ങളുടെ -
പ്രതീകമായിരുന്നു
ആ പുഞ്ചിരി അധികാരികൾക്ക്
അങ്കലാപ്പും.
ഉപ്പുകുറുക്കിയ ആ കൈകളിൽ
ലോലമായ ലവണമൊട്ട് വെള്ള പതാക-
യുയർത്തവേ
കാരിരുമ്പും,കൻമതിലുമുയർത്തിയ
അധികാരികൾക്ക് കഴിഞ്ഞില്ല
ആ ലവണ പുഞ്ചിരിയേ മായ്ക്കാൻ
സ്വാതന്ത്ര്യത്തെ തടവിലിടാൻ
അവകാശത്തെ ആറ്റികുറുക്കാൻ
അന്യന്റെ അകത്തളത്തിൽ നിന്ന്
അധികാര ദണ്ഡും ഉപേക്ഷിച്ച് പോകാ-
തിരിക്കാൻ
എന്നിട്ടും;
ഇത്രയും വർഷമായിട്ടും
നാം തന്നെ നമ്മേ ഒറ്റിക്കൊടുക്കുന്നല്ലോ!
ഉപ്പിന്റെ വെള്ളക്കൊടിയെ രക്തം
കൊണ്ട് ചുവപ്പിക്കുന്നല്ലോ
നീ ഈ നാട്ടുകാരനേയല്ലെന്ന് പറയുന്നല്ലോ.
ഇന്നിപ്പോൾ ദണ്ഡിയിലേക്ക് പോകേണ്ടിയി-
രിക്കുന്നു
ഗാന്ധിയുടെ ഉപ്പിന്റെ വെളുപ്പ് പതാക ഉയർ
ത്തേണ്ടിയിരിക്കുന്നു
നാം തന്നെ നമ്മിൽ സ്നേഹവും, സമത്വവും
ഉപ്പിൽ വിളയിച്ചെടുക്കേണ്ടിയിരിക്കുന്നു



2019 ഒക്‌ടോബർ 1, ചൊവ്വാഴ്ച

ഒക്ടോബർ



സത്യം വെടിയേറ്റു വീണതാദ്യം
ഓർമ്മയിൽ ഓടിയെത്തുന്നു
ആ മഹാസ്വാധിതൻ ജന്മനാളെന്ന്
പിന്നെയേ ഓർമ്മയിലെത്തു
അന്നു തൊട്ടിന്നോളം മൃതിയുടെ താണ്ഡവം
കൂടി വരുന്നതേയുള്ളു.
ദീപാവലികൾതൻ പൂരമാണെങ്ങും
ഉളളിൽ കനക്കും വെടിമുഴക്കം
ജന്മനാളാഘോഷിച്ചാർക്കുന്നു കുട്ടികൾ
വിദ്യാലയങ്ങൾക്കവധി
ഉദ്യോഗ മുള്ളോർക്ക് ഉല്ലസിച്ചീടുവാൻ
ആപ്പീസുകളെല്ലാമവധി
കന്നിക്കൊയ്ത്തുകൾ കണ്ടങ്ങൾ തോറും
കർഷകർ നെട്ടോട്ടമെങ്ങും
പ്രണയപ്പിറാവുകൾ ചേർന്നു പറക്കുന്നു
വെൺ ചിറകെങ്ങുമേവീശി
തട്ട മുട്ടിയെത്തിടും തുലാമേഘപയ്യുകൾ
വാനിടം ഉത്സവ തിമർപ്പിൽ
ആകെയൊരവിയൽ പരുവമായ് പോകുന്നു
എങ്ങും കലപില ശബ്ദം

2019 സെപ്റ്റംബർ 29, ഞായറാഴ്‌ച

പ്രണയക്കുന്ന്



അനുസരണയില്ലാത്ത
അവളുടെ മുലയും, മുടികളും
അവൻ അരുമകളെപ്പോലെ
തഴുകി.
വക്കാൻ വില്ലേജ് കുന്നുകളിലൂടെ
നടന്നു
ബിസ്മിഷ് ചെടികളിൽ
അവർ ചിത്രശലഭങ്ങൾ
വിളഞ്ഞ മുന്തിരി പോലെ
അവളുടെ ചുണ്ടുകൾ
കുന്നിനു മുകളിൽ നിന്ന്
കുന്നിനെ നോക്കുന്നു
കുന്നുപോലെ അഗാധമാം പ്രണയം
ഉയരങ്ങളിൽ നിന്ന് ഉറവയെടുത്ത
ഒര, രുവി
തൊട്ടുരുമികടന്നു പോകുന്നു
കുലച്ച കുളിരുകളെ കൈക്കുമ്പിളിൽ
കുടഞ്ഞെറിയുന്നു
പ്രണയത്തിന്റെ കുളിരിൽ ചിറകു
കുടയുന്ന
കുരുവികളെപ്പോലെ അവർ
ഉള്ളിച്ചെടികൾ എരിവുതിന്നപോലെ
തുള്ളുന്നു
കടലച്ചെടികൾ കാറ്റിൽ കണ്ണിറുക്കി
കാട്ടുന്നു
ഈ അരുവി അൽരഥയിലേക്കാണോ
ഒഴുകുന്നത്?
പ്രണയികൾ പാറയിൽ കയറി പകർ-
ത്തുന്നു
പ്രണയത്തിന്റെ വിദൂര ദൃശ്യങ്ങൾ
ഒരിക്കൽ, അടുത്തെങ്കിലും അകലെ -
യാകുമെന്ന്
അവർ ഓർക്കുന്നുണ്ടാകുമോ ?!
പൊള്ളുന്ന പ്രണയമേ
താഴ് വാരം തണുപ്പാണ്
ഇപ്പോൾ, റുസ്താക്കിൽ നിന്ന് വാഹനം
മസ്ക്കറ്റിനെ ലക്ഷ്യം വെയ്ക്കുന്നു
........................
കുറിപ്പ്
1, വക്കാൻ വില്ലേജ് - മസ്ക്കറ്റിലെ റുസ്താക്കിലെ
വലിയ മലമുകളിലെ ഒരു വില്ലേജ് (പത്തായിരം
അടിക്ക് മേലെ വരും)
2, ബിസ്മിഷ് ചെടി - അനാർ പോലുള്ള ചെടി
3, അൽരഥ- മലകൾക്കിടയിലെ വെള്ളമില്ലാത്ത
വീതിയേറിയഒരു നദി

അതിനാൽ



കടത്തിണ്ണയിലാണ്
കിടപ്പ്
ഉറങ്ങാനല്ല
ഉരുകി തീരാൻ
കടിച്ചെടുത്തേക്കാം
കിളുന്തു മക്കളെ
കൂരിരുട്ട്
കൃഷിയിൽ
കായ്ച്ച് നിന്നതൊക്കെ
കടമായിരുന്നു
കടം വിളഞ്ഞ്
കുടിലുപോയപ്പോൾ
കാഴ്ചവെയ്ക്കാൻ
കഴിയില്ലായിരുന്നു
കുഞ്ഞു മക്കളെ
കടത്തിണ്ണയിലാണ്
കിടപ്പ്
കൊതി കൊണ്ടല്ല
കുരുന്നു ജീവനുകളെ
കുരുതി കൊടുക്കാൻ
കഴിയാത്തതിനാൽ