malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2021 ഡിസംബർ 26, ഞായറാഴ്‌ച

ചോര


കാഞ്ചി കാത്തിരിക്കുന്നു കല്പന.
സൂക്ഷിക്കുക
ആകാശത്തിലും വരച്ചിട്ടുണ്ട്
ഒരു ലക്ഷ്മണരേഖ

ചത്ത പക്ഷികൾ മുന്നറിയിപ്പാണ്
വഴിയാത്രക്കാരനു വിളമ്പി വെച്ചി-
രിക്കുന്നു
മരണത്തിൻ്റെ പാഥേയം

വിശപ്പിൻ്റെ വേരിന് വിവേകമില്ല
ഒരു നിമിഷം
തോക്കിൽ നിന്നൊരു തീപ്പൊരി

തലച്ചോറ് വാരിത്തിന്
വേഗത്തിൽ നടന്നു പോകുന്നു
ഉടൽ

അധികാരം അമ്മയ്ക്കു നൽകുന്ന -
ഉപഹാരം
മകൻ്റെ ചോര

2021 ഡിസംബർ 23, വ്യാഴാഴ്‌ച

വിഭ്രാന്തി


മഴ പെയ്തു കൊണ്ടേയിരുന്നു
ഞാൻ ഉമ്മറക്കോലായിൽ കവിത -
വായിച്ചു കൊണ്ടും
പെട്ടെന്നു വന്ന ഒരു കാറ്റ് കുറേ ജല -
മണികൾ വാരി
എൻ്റെ മുഖത്തേക്കെറിഞ്ഞു
ഇന്നുവരെ കേൾക്കാത്ത തരത്തി -
ലൊരു ശബ്ദം
മേഘങ്ങൾക്കിടയിൽനിന്ന് താഴേ -
ക്കിറങ്ങിവന്ന്
കാതിൻ്റെ അങ്ങേയറ്റത്തെ ലോല-
തന്ത്രിയെ മർദ്ദിച്ച്
തരിപ്പൻ വേദനതന്ന് വന്ന വഴിയേ -
മടങ്ങിപ്പോയി
ഇരുണ്ട വെളിച്ചത്തിലേക്ക് മിന്നലൊരു
പൂത്തിരി കത്തിച്ചു
ആകൃതിയില്ലാത്ത ജലം പലരൂപത്തിൽ
വികൃതി കാട്ടി പാഞ്ഞു
എന്നിൽ നിന്ന് ഞാൻ എന്നിലേക്കും
പുറത്തേക്കും കയറിയിറങ്ങിക്കൊണ്ടിരുന്നു !
അവസാനത്തെ കറുത്ത മേഘക്കുടവും -
വീണുടഞ്ഞപ്പോൾ
മറക്കുടമാറ്റി ആകാശമൊന്നെത്തി നോക്കി
മടിയിൽ മടക്കി വെച്ച പുസ്തകം നിവർത്തി -
യപ്പോൾ
ഇല്ല ഒറ്റക്കവിതയും
എന്നിലെ എന്നെ ഞാൻ തിരഞ്ഞപ്പോൾ
ഇല്ല ഞാനും എന്നിൽ
എപ്പോഴായിരിക്കും ഇറങ്ങിപ്പോയിട്ടുണ്ടാകുക
എന്നിൽ നിന്ന്ഞാനും
കവിതയും.

2021 ഡിസംബർ 22, ബുധനാഴ്‌ച

ജലക്കണ്ണാടി



ആകാശത്തിൻ്റെ ചിത്രം വരച്ചു -

വെച്ചിരിക്കുന്നു കുളം

വസന്ത ഋതുവിനാൽ അരികു മിനുക്കി -

യിരിക്കുന്നു

നീർക്കോലിയും, തവളയും ഓട്ടമത്സര -

ത്തിലാണ്

ഒറ്റക്കുതിപ്പിനൊരുപൊൻമ നീലവരയി-

ടുന്നു ജലത്തിൽ


കുളത്തിനെ കണ്ണാടിയാക്കി വട്ടപ്പൊട്ടു -

തൊടുന്നു ഒരു പെൺകുട്ടി

പിന്നെയവൾ വർത്തമാനം പറയുന്നു

ചിരിക്കുന്നു

കൂട്ടുകാരി വന്ന് ഒരു ചെറുകല്ലെടുത്ത്

കുളത്തിലേക്കിടുന്നു

ജീവിത വളയം പോലെ പല ദൈർഘ്യ -

ത്തിലുള്ള വളയങ്ങൾ അകന്നകന്നു -

പോകുന്നു


ചെറുമഴക്കാറൊന്ന് മാനത്ത് ചേക്കേറുന്നു

ചിരിയുടെ ചെറുകാറ്റതിനെ ദൂരേക്ക് 

പായിക്കുന്നു

കാട്ടുപൊന്തയിൽ നിന്നൊരു കുളക്കോഴി

യും മക്കളും കുളത്തിൽ നീന്തുന്നു


ഇന്നാ പെൺകുട്ടി എവിടെയായിരിക്കും?

ആ കുളമിന്നുണ്ടാകുമോ?

ഓർമ്മയുടെ കുളക്കരയിലിരുന്ന് അവൾ 

ജലകണ്ണാടി നോക്കാറുണ്ടാക്കുമോ ?!


2021 ഡിസംബർ 21, ചൊവ്വാഴ്ച

വെളിച്ചം


പുല്ലാങ്കണ്ണിയിൽ നിന്നും
നുള്ളിയെടുക്കുന്നു ഞാൻ
തണുത്തുറഞ്ഞ ഒരു വാലൻ
മഞ്ഞു തുള്ളിയെ
കാഴ്ച കൂടുമെന്ന കാരണ -
വൻമാരുടെ
വാക്കിനെ കണ്ണിലെഴുതാൻ.

പാതിയെഴുതി നിനക്കുതരാം
എഴുതണം പാതി നീയും
ഇരുപാതികൾ ചേർന്ന്
മുഴുവെളിച്ചത്തിൻ്റെ തെളിച്ച -
മായ് നമുക്ക് മാറാം

രാവിലെ തോട്ടുവക്കിൽ നിന്നും
പറിച്ചെടുത്ത്
കൈത്തോട്ടിലെ അരയോളം
വെള്ളത്തിൽനിന്ന്
എന്നും കണ്ണിലെഴുതുന്നു നമ്മൾ
പ്രണയം പോലെ മഞ്ഞുതുള്ളി

കുളിച്ചീറനുടുത്ത്
വരമ്പത്തൂടെ വീട്ടിലേക്കോടുന്നു
ദേഹത്തു വീഴുന്ന മഴത്തുള്ളികളെ -
എണ്ണിക്കൊണ്ട്

ഇന്നുമുണ്ടോ പാടവും, കൈത്തോടും
തോട്ടിറമ്പിലെ പുല്ലാങ്കണ്ണികൾ
പാതിപ്പാതി കണ്ണിലെഴുതാൻ
തണുത്തുറഞ്ഞ വാലൻ മഞ്ഞുതുള്ളി

.

2021 ഡിസംബർ 19, ഞായറാഴ്‌ച

എഴുതാത്ത കവിത


ഒരു കവിതവന്നെൻ്റെ കാലിൽ
മുട്ടിയുരുമിനിൽക്കുന്നു
വാലാട്ടി നടക്കുന്നു
പച്ചക്കണ്ണുയർത്തിനോക്കി കര-
ഞ്ഞുവിളിക്കുന്നു

ഇരുട്ട് മുരട്ടുകാളയായി മുന്നിൽ -
നിൽക്കുന്നു
തണുപ്പിൻ്റെ തരികൾ തനുവിലേ -
ക്കമരുന്നു

അമരുന്ന നിശ്വാസച്ചൂട് പുതപ്പിലേ-
ക്കു പാറിയിരുന്ന് തിരിച്ചു പറക്കുന്നു
കവിതവന്ന് ഉടലോരം പറ്റിക്കിടന്ന്
കുറുകുറുകൂർക്കം വലിക്കുന്നു

ഉറക്കച്ചടവോടെ പേനയെടുത്തപ്പോൾ
എലിവാലിൽ തട്ടുന്ന പൂച്ചയെപ്പോലെ
പേന തട്ടുന്നു കവിത

ഒരുവരി മുടന്തി മുടന്തി നടന്നു മറഞ്ഞു
ഒന്ന് ശ്വാസംമുട്ടി വീണുകിടന്നു
മറ്റൊന്ന് കണ്ണീരിൽ കുളിച്ചു നിൽക്കുന്നു
ഒന്നുതളർന്നും തലയറ്റും

വെളുപ്പാൻ കാലത്ത് ഉണർന്നു നോക്കു-
മ്പോൾ
മലർന്നു കിടപ്പുണ്ട് പേന
മാറിക്കിടപ്പുണ്ട് പേപ്പർ

എങ്ങുപരതിയിട്ടും കാണുന്നില്ലകവിതയെ
അമ്മമണംഎന്നൊക്കെ പറയുന്നതു -
പോലെ
പരിചിതമായ ഒരുഗന്ധംമാത്രം ബാക്കിയാക്കി
എങ്ങോ മറഞ്ഞിരിക്കുന്നു കവിത


2021 ഡിസംബർ 18, ശനിയാഴ്‌ച

രാജ്യദ്രോഹക്കുറ്റം




സ്വപ്നം കാണുന്നു

എന്നതാണ് കുറ്റം


അത് ചരിത്ര സത്യമാണ്

എന്നതാണ്

മറ്റൊരു കുറ്റം


പുതുചരിത്രമെഴുതാൻ

എന്തൊക്കെ

വാഗ്ധാനങ്ങളായിരുന്നു


അവാർഡുകൾ

ബഹുമതികൾ

കാറ്

ബംഗ്ലാവ്

പരിചാരികമാർ

ലോകസഞ്ചാരം


എന്നിട്ടും, 

ആ വിഡ്ഢി !

നാലുംകൂടിയ മുക്കിൽ

പീടികക്കോലായിലിരുന്ന്

മാളോരോട്

ഓരോന്നും വിളിച്ചു പറയുന്നു -

യെന്നതാണ്

രാജ്യദ്രോഹക്കുറ്റം


അതുകൊണ്ടാണു പോലും

അയാളെ കൽത്തുറുങ്കിലടച്ച്

ഇനിയാരും

സ്വപ്നം കാണരുതെന്ന്

ഭരണാധികാരികൾ

ഉത്തരവിറക്കിയത്

2021 ഡിസംബർ 15, ബുധനാഴ്‌ച

പ്രണയ യാത്ര


തുറന്നിട്ട വാതിലുകളാണ്
പ്രണയം
ഉള്ളകം നിറയേ ഉദ്യാനമാണ്
ഉടലുപൂത്തുറവയിടുന്ന വസന്തം

ആകാശം
ഭൂമി
കടൽ
കാട്
കവിതവിരിഞ്ഞ കാമനകൾ

പ്രണയമൊരുയാത്രയാണ്
കാണാക്കയങ്ങളിലേക്കുള്ള
യാത്ര

ഉടൽ രഹസ്യമറിയുന്ന ഉടുപ്പു
കളെപ്പോലെ
ആത്മരഹസ്യങ്ങൾ തേടി
പ്രണയം യാത്ര ചെയ്യുന്നു

പ്രണയം ഒരുഒറ്റഉടുപ്പാണ്

2021 ഡിസംബർ 12, ഞായറാഴ്‌ച

അത്രമേൽ ....!


അത്രമേൽ പ്രിയപ്പെട്ടവളെ,
ഉമ്മയോളം ഉണ്മയായി
മറ്റെന്തുണ്ട് ഭൂമിയിൽ

പ്രണയത്തിനല്ലാതെ
ഇത്രമേൽ ഗാഢമായി
സ്നേഹിക്കുവാൻ
തലോടുവാൻ
സന്തോഷിക്കുവാൻ
ചിരിക്കുവാൻ
കളിമ്പങ്ങൾ കാട്ടുവാൻ
മറ്റെന്തിനു കഴിയും

രണ്ട് പേർക്കിടയിൽ
ഒരു തുണ്ടകലമില്ലാതെയിരി-
ക്കുന്നതിനെ
ഒരാകാശത്തെ വഹിക്കുന്നതിനെ
നക്ഷത്രത്തെ കൊരുക്കുന്നതിനെ
ചുവന്ന മേഘത്തെ തൊട്ടെടുക്കു-
ന്നതിനെ
പ്രണയമെന്നല്ലാതെ
മറ്റെന്തു പേരിടും

പ്രണയത്തിൻ്റെ പാത
സങ്കീർണ്ണമാണ്
ഏത് ദുർഗ്ഗമമായ പാതയും
അതു താണ്ടും

അതിരുകളില്ലാത്ത
ആകാശമാണ് പ്രണയം
ദേശ, വേഷ,ഭാഷ, ഭൂഷകളില്ലാതെ
അവൾ അവനിലേക്കും
അവൻ അവളിലേക്കും
നടന്നു കൊണ്ടേയിരിക്കും

2021 ഡിസംബർ 10, വെള്ളിയാഴ്‌ച

മനുഷ്യമൃഗം




മിഴിമുനയിൽ

വിരൽ മുനയിൽ

വാക്കിൻവാൾമുനയിൽ

തളർന്നിരിക്കുന്നു ഞാൻ


നഭസ്സിലേക്കുയരുവാൻ

വപുസ്സു കുതിക്കുന്നു

കുഹരത്തിലേക്കടരുവാൻ

വേരു പിടയുന്നു


തൃഷ്ണ തളിർത്തൊരു

കൃഷ്ണമണികളിൽ

ക്രൂര കരിമ്പാറയായ്

നിറഞ്ഞു നിൽക്കുന്നു നീ


നിൻ മുരൾച്ചയിൽ

മരവിക്കുന്നെൻ മനം

മരുഭൂവിൻ വനാന്തരത്തിൽ

അകപ്പെട്ടു പോകുന്നു


ആരുഞാൻ നിൻകളിപ്പാവയോ

പൂച്ചപോൽ തട്ടിക്കളിക്കും ഇരയോ

ഭയത്തിൽ നിന്നും ഉയിരുണരുന്നു

ധൈര്യത്തിൻ്റെ തരിമ്പുയരുന്നു


ഇരയെരിയുമ്പോഴാണ്

നീയുണരുന്നത്

ഇരയുണരുമ്പോൾ

നീയെരിഞ്ഞീടും


മനുഷ്യനെന്ന് മനസ്സറിയുക

മനസ്സിലെ മൃഗത്തെ ആട്ടിയോടിക്കുക


കിനാവ്


അവളിലേക്ക്
ആണ്ടിറങ്ങിയനേരം
ഒറ്റമിന്നലിൽ
കൂമ്പിയപുഷ്പം പോലെ
അവനവളുടെ മിഴി കണ്ടു.

തണുത്ത കാറ്റിലും
അകം, ചൂടിൽ നിറഞ്ഞു
ചാറ്റൽ മഴയ്ക്ക് നീറ്റലിൻ്റെ ശബ്ദമോ?
ചിരി മുഴക്കമോ ?!

അവളിൽനിന്നും ഒരുചിലമ്പനക്കം.
നൃത്തച്ചുവടുകളുണരുമ്പോൾ
താളപ്പെരുക്കത്തിൽ അവൻ മതിമറക്കമ്പോൾ
പുറത്തൊരു പെരുമഴക്കാലം നിറഞ്ഞിടുന്നു

പുതുവെളിച്ചവുമായി
പുലരി വന്നപ്പോൾ
കീറിപ്പോയ ഓർമ്മയുടെ
ഓലക്കുട തിരഞ്ഞ് അവൻ നടന്നു

കിടക്ക വിരിയുടെ ചുളിവ് നീർത്തുമ്പോൾ
ഗ്രീഷ്മരാവിലെ കിനാവിന്
എന്തുമാത്രം കുളിരെന്ന്
സ്വഗതം മൊഴിഞ്ഞു

2021 ഡിസംബർ 8, ബുധനാഴ്‌ച

സങ്കല്പം



നിന്നെഞാൻകണ്ടതിൽ പിന്നെയെൻ -

കണ്ണിന്

എന്തു വെളിച്ചമെന്നറിയുന്നു ഞാൻ സഖി

നിന്നെഞാൻകേട്ടതിൽ പിന്നെയെൻകാതിന്

എന്തു തെളിച്ചമെന്നറിയുന്നു ഞാൻസഖി


നിന്നെ കണ്ടതിൽ പിന്നെയെൻ ജീവനിൽ

എന്തെന്തു മാറ്റങ്ങളെന്നോ സഖി

കണ്ടപ്പൊഴെനിന്നെ കൊണ്ടതാണല്ലൊ ഞാൻ

തൊടാതെ തൊട്ടിരിപ്പാണല്ലൊയെന്നും നാം


നീ കണ്ണടയ്ക്കുമ്പോൾ രാത്രി വന്നെത്തുന്നു

നീ കൺതുറക്കുമ്പോൾ പകലോനുണരുന്നു

ഏതു കനവിലും ഏതു നിനവിലും

നാം രാഗശയ്യയിൽ കവിത മൂളീടുന്നു


കെട്ടടങ്ങാത്തൊരു കനലാണ് പ്രേമം

കൊട്ടിയടയ്ക്കുവാൻ കഴിയാത്ത വാതിൽ

ഏതു കാലത്തിനുമപ്പുറത്താണു നീ

എന്നെന്നുമെന്നിലെ സങ്കല്പമാണുനീ


കവി


കൂട്ടില്ലാത്ത കുട്ടിയാണ്കവി

ക്ലാസിൽ ഒറ്റയ്ക്കൊരുബഞ്ചിൽ
അവനിരിക്കുന്നു
സൂത്രവാക്യത്തിൻ്റെ എളുപ്പവഴി
അവൻതേടാറില്ല
ഭാവനയുടെ നൂൽപ്പാലത്തിൽക്കയറി
ഏത് നരകത്തീയ്യിലൂടെയും അവൻ
നടക്കും!
കണക്കുമാഷ് നൽകിയ
ചൂരൽപ്പാടിൻ വടിയൊടിച്ച്
സന്ധ്യയിലേക്ക് ഇറങ്ങിനടക്കും

കളിമറന്നകുട്ടികൾ
മടുത്തും, മുഷിഞ്ഞും പുസ്തകപ്പുഴുക്ക -
ളായിഴയുമ്പോൾ
അവൻ,
മാനത്തേക്കുയർന്ന ഒരുപട്ടമായ്പറക്കും
പാടവും, പറമ്പും
മഴയും, പുഴയും
കാടും,കടലും
ആകാശവും, ഭൂമിയും
ചുരവും, താഴ് വരയും
അവധൂത ധാരയായി
ബോധമണ്ഡലത്തിൽ ചേക്കേറും

പൊരുന്നവെച്ചമുട്ടകൾ വിരിയുന്നതുപോലെ
അക്ഷരങ്ങളിൽവിരിഞ്ഞ വാക്കിൻപക്ഷികൾ
പുസ്തകത്താളിലേക്കു പറന്നിറങ്ങും

2021 നവംബർ 30, ചൊവ്വാഴ്ച

നീ ...


നീ മൃദുവാർന്നൊരോർമ്മ
മൃതിയിലും മറക്കാത്തത്
ഇങ്ങ് ,ഇവിടെയിരുന്ന്
ഞാൻ നിൻ്റെ ഓർമ്മകളെ -
തൊടുന്നു

പ്രണയത്തിൻ്റെ പച്ചക്കൊടി
പരസ്പരം വീശി
ജീവിതത്തിൽ ചിലതാളങ്ങൾ
തീർക്കുന്നു

ചുണ്ടോരം ചുകപ്പിച്ച ഉമ്മകൾ -
പോലെ നിന്നോർമ്മ
ഉരുമിനിൽക്കുന്നു ഒരുമിച്ചു -
നിൽക്കുമ്പോലെ

സങ്കടക്കടലിനെ കൈക്കുമ്പി -
ളിൽക്കോരി
പ്രാണൻ്റെ ചൂടുചേർത്ത്
മുത്തമെത്ര നൽകി നീ

വാക്കിൻ്റെ കുളിർമയും,
തെളിമയും നൽകി നീ
പ്രാണൻ്റെ പച്ചപ്പ് ഹൃത്തിൽ -
പടർത്തി നീ

ഹാ ! നിൻ്റെ പുഞ്ചിരി
പൂനിലാവിന്നൊളി
ജീവൻ തുറന്നിട്ട ജാലകപ്പാളി

നീ മൃദുവാർന്നൊരോർമ്മ
മൃതിയിലും മറക്കാത്തത്
അങ്ങ് ,അവിടെയിരുന്ന്
നീയെൻ്റെ ഓർമ്മകളെതൊടുന്നു

2021 നവംബർ 29, തിങ്കളാഴ്‌ച

മറക്കാതിരിക്കാൻ


ഓർമ്മയുടെ ഒരുരുളയാണു നീ
നീ ചേറിൽ പുലർന്നാണ്
അവർക്ക് ചോറായത്
നിൻ്റെ വിയർപ്പിന്നുപ്പാണ്
അവർക്ക് രുചിയായത്
നീയായിരുന്നു അവരുടെ സ്വർണ്ണ
ഖനി
നീ തന്നെയായിരുന്നു
സ്വകാര്യ അഹങ്കാരം
നിൻ്റെ മുതുകിലായിരുന്നു
അവർ മാളിക പണിതത്
ഒച്ചിനെപ്പോലെ നീയതും ചുമന്നു -
നടന്നു
എന്നിട്ടും ;
നിൻ്റെ വേരിൽ നിന്നും മുളച്ച
ചെടികൾ
നിന്നോടു പറഞ്ഞു:
നിനക്ക് മണ്ണില്ലെന്ന്
മണ്ണിൽ പണിതതിന് കൂലിയില്ലെന്ന്
കൈവശാവകാശമായി നിൻ്റെ കൈയിൽ -
നിനക്ക് നീതന്നെയില്ലെന്ന്
നീയിവിടെ ജനിച്ചിട്ടില്ലെന്ന്
ജീവിച്ചിട്ടില്ലെന്ന്
രാജ്യദ്രോഹക്കുറ്റം ചുമത്തി പിടിച്ചിട്ടില്ലെന്ന് .

ഓർമ്മയുടെ ഒരുരുളയാണു നീ
നിൻ്റെ വിയർപ്പിന്നുപ്പുവീണ
ഈ മണ്ണിൽ നിന്നുമെടുത്തു വച്ചിട്ടുണ്ട് ഞാൻ

ഓർമ്മയുടെ ഒരുരുളയാണു നീ
നീ ചേറിൽ പുലർന്നാണ്
അവർക്ക് ചോറായത്
നിൻ്റെ വിയർപ്പിന്നുപ്പാണ്
അവർക്ക് രുചിയായത്
നീയായിരുന്നു അവരുടെ സ്വർണ്ണ
ഖനി
നീ തന്നെയായിരുന്നു
സ്വകാര്യ അഹങ്കാരം
നിൻ്റെ മുതുകിലായിരുന്നു
അവർ മാളിക പണിതത്
ഒച്ചിനെപ്പോലെ നീയതും ചുമന്നു -
നടന്നു
എന്നിട്ടും ;
നിൻ്റെ വേരിൽ നിന്നും മുളച്ച
ചെടികൾ
നിന്നോടു പറഞ്ഞു:
നിനക്ക് മണ്ണില്ലെന്ന്
മണ്ണിൽ പണിതതിന് കൂലിയില്ലെന്ന്
കൈവശാവകാശമായി നിൻ്റെ കൈയിൽ -
നിനക്ക് നീതന്നെയില്ലെന്ന്
നീയിവിടെ ജനിച്ചിട്ടില്ലെന്ന്
ജീവിച്ചിട്ടില്ലെന്ന്
രാജ്യദ്രോഹക്കുറ്റം ചുമത്തി പിടിച്ചിട്ടില്ലെന്ന് .

ഓർമ്മയുടെ ഒരുരുളയാണു നീ
നിൻ്റെ വിയർപ്പിന്നുപ്പുവീണ
ഈ മണ്ണിൽ നിന്നുമെടുത്തു വച്ചിട്ടുണ്ട് ഞാൻ

2021 നവംബർ 27, ശനിയാഴ്‌ച

നിർവചിക്കാൻ കഴിയാത്തത്




ഉടയാടകൾ ഉരിഞ്ഞെറിഞ്ഞ്

അലങ്കാരങ്ങളെ അകറ്റി നിർത്തിയ

ജ്വലിക്കുന്ന നഗ്ന ഭംഗിയാണ് പ്രണയം


മോഹതൃഷ്ണയുടെ പക്ഷി

വർഷബിന്ദുവിനായ് കാത്തിരിക്കും -

വേഴാമ്പൽ

വേലിയേറ്റം കൊള്ളുന്ന രണ്ടു സമുദ്രം


ജന്മകാമനയുടെ പൂത്തു നിൽക്കുന്ന

ജീവവൃക്ഷമാണ് പ്രണയം

തേജസ്സിൻ്റെ ജ്വലനം

ഇതളില്ലാത്ത പൂവ്

കുലച്ചു നിൽക്കുന്ന വില്ല്


കുടിക്കുന്തോറും വർദ്ധിക്കുന്നദാഹം

പച്ച നുള്ളി നിൽക്കുന്നഭാവം

പുലരിയിൽ പൂത്ത കിഴക്കൻകാട്

ഹൃദയത്തിൽ അഴിച്ചുവിട്ട കൊടുങ്കാറ്റിൻ്റെ -

ചുഴി


നിശ്ശബ്ദതയുടെ സ്മൃതിഗോപുരമേ

കഴിഞ്ഞിട്ടില്ല ഇന്നുവരെ ആർക്കും

നിൻ്റെ നിർവ്വചനങ്ങളെ പൂർത്തീകരി-

ക്കുവാൻ


പ്രണയം എത്ര സുന്ദരമാണ്


2021 നവംബർ 21, ഞായറാഴ്‌ച

പരാജിതൻ


സനാഥനായി പിറന്നു
അനാഥനായി അലഞ്ഞു
അതിഥിയും
ആതിഥേയനും ഇവൻ തന്നെ

പാതിവഴിയിൽ
ചിറകൊടിഞ്ഞു കിടപ്പാണ്
പ്രതീക്ഷയുടെ പക്ഷി

ഗ്രീഷ്മത്തിൻ്റെ ഖരം കുടിച്ചു -
മടുത്തു
വസന്തം വേദന മാത്രമായി
ചുഴറ്റിയടിക്കുന്നു ചുറ്റും ചുടു -
വാതൻ

അലയാൻ ഇനിയിടമില്ല
ഉലയാൻ മനസ്സും
ആഴിയും
ആകാശവും
ഊഴിയും
ഉടയോനും ഇവൻ തന്നെ

കാലമേ,
ചെങ്കോലും, കിരീടവും
തിരികെയെടുത്തുകൊൾക
ഈ തിരസ്കൃത ശരീരം മാത്രം -
വിട്ടുതരിക
ഭൂമിയിലെ കോടാനുകോടി സൂക്ഷ്-
മാണുകൾക്ക് സമർപ്പിക്കട്ടെ

ശിരോരേഖ


കളിത്തോക്കായിരുന്നു കമ്പം
ആദ്യത്തെ ഉണ്ട അച്ഛൻ്റെനെഞ്ചിൽ
കഞ്ഞിയിൽ മണ്ണ് വാരിയിട്ടു
അമ്മയുടെ പട്ടിണിക്കഞ്ഞികുടിച്ചു

തൊട്ടതെല്ലാം കരിക്കട്ടയായി
തികട്ടിയതെല്ലാം ശാപവാക്കും
വെറുപ്പും, പരിഹാസവും കൂട്ട്
ഇരുന്ന കൊമ്പെല്ലാം മുറിച്ചു

മുലമറന്നമനസ്സ് മലചിതറുന്നതിൽ
രമിച്ചു
ചോരകുടിച്ചു വളർന്നവന്
ദാഹജലം അരുചി

വിലക്കപ്പെട്ട കനിതിന്നവനെ
ഭൂലോകംവിലക്കി
ചതുപ്പിലാണ് പെട്ടതെന്ന്
പട്ടുപോയ ജീവിതംനോക്കി വിതുമ്പി

ഇപ്പോൾ,
മൂടുചെത്തി വളംവെച്ച്
പൊതിഞ്ഞുകെട്ടി കാത്തിരിക്കുന്നു
മുളയുടെ തഴപ്പുംകാത്ത്
ചുളിവീണ ശിരോരേഖയുംപരതി

മരിച്ചയാളെക്കുറിച്ചുള്ള ഓർമ


മുറ്റത്തെമാവുമുറിച്ചതിൻ ശാഖകൾ
ആഞ്ഞിട്ടതൊക്കെയും ഉണങ്ങി -
പ്പൊടിയാറായ്
ഒരുചുള്ളിക്കമ്പുമെടുത്തുകത്തിക്കുവാൻ
തോന്നുന്നതേയില്ല ,തോരുന്നില്ലോർമ്മകൾ

തോരാത്തകണ്ണീരിൻ ഉപ്പുക്കുടിച്ചതാ
അപ്പുറഞ്ഞാലിയിലൊരമ്മ കിടക്കുന്നു
അക്കൊച്ചു കട്ടിലിൽ, കോസടിയിൽ നിന്നും
അച്ഛൻ്റെ ചെത്തവും,ചൂരുമുയരുന്നുപോൽ !

ആറുമാസത്തിനുമപ്പുറമൊരുദിനം
അച്ഛൻമരിച്ചതിൽ പിന്നെയിന്നേവരെ
എഴുന്നേറ്റതില്ലമ്മ ഏഴയെപ്പോലെയാ-
താഴെത്തറയിൽ ചുരുണ്ടു കിടപ്പാണ്

എത്ര വയസ്സായിമരിച്ചുവെന്നാകിലും
ഉണ്ട് ചിലർക്കത്രനാളില്ലാത്ത സങ്കടം
മൃത്യുഗന്ധംമാറാതുള്ള മനസ്സിലേക്കത്ര -
വേഗം തിരിച്ചെത്തില്ല ചേതന

മിണ്ടാതെയന്നോളം കാത്തുസൂക്ഷിച്ചൊരു
സ്നേഹമെന്തെന്നതിപ്പോഴെയറിയൂചിലർ
മൃതിബാക്കിവച്ചോരടയാളമെന്തെന്ന്
മായ്ക്കാൻകഴിയാവെയിൽച്ചീളുപോലെയാ
മനസ്സിന്നകത്തു പതിഞ്ഞു കിടപ്പുണ്ടാം


2021 നവംബർ 20, ശനിയാഴ്‌ച

ഓർക്കുമ്പോൾ


നഷ്ടങ്ങളുടെ കണക്കുകൾ
കൂട്ടിയാൽ കൂടുന്നില്ല
ഇഷ്ടങ്ങളെല്ലാം
നഷ്ടങ്ങളുടെ കണക്കിലാണ്

പച്ചയ്ക്ക് കത്തുന്ന
പച്ചമരക്കാടാണ് ജീവിതം

പ്രതീക്ഷകൾ അനന്തമായ
ആകാശംപ്പോലെയാണ്
അടുത്തെന്ന് തോന്നും
അടുക്കുമ്പോൾ അകലും

ഓർക്കുമ്പോൾ
ജീവിതമെന്തെന്ന് പിടികിട്ടുന്നേയില്ല
ആർക്കെന്നോ എന്തിനെന്നോ-
യെന്നറിയുന്നില്ല

എന്നിട്ടും;
പാച്ചിലുകളൊട്ടും നിർത്തുന്നില്ല

കണ്ടുകൊണ്ടിരിക്കുമ്പോൾ
കാണാതാകുന്ന ജീവിതമേ.....
എഴുപ്പെടാതെപോയ
കവിതയോ നീ

ഇടറാതെ


വാകപൂത്തതിൽ
പ്രണയവും,രക്തസാക്ഷിയും
ഏതു വേനലിലും പൊഴിയാതങ്ങനെ -
ചുവന്നു തുടുത്ത്

കാത്തിരിപ്പും, കൂട്ടിരിപ്പും
ചരിത്രയേടിൽ എഴുതിച്ചേർക്കപ്പെടുന്ന
സമരപഥവും

മുഖത്തോടു മുഖം നോക്കിയിരിക്കുന്നു
ഷേക്സ്പിയറും, ഒഥല്ലോയും

കാട്ടിലേക്കു കയറിപ്പോയ പ്രണയികൾ
പച്ചിലകളായി തിരിച്ചെത്തി

തണൽ തീർക്കുന്നു
ചുവപ്പിൻ്റെ പ്രവാഹം
തെറ്റാത്തസമയത്തിൻ്റെ ഘടികാരസൂചി
അതിർത്തികളില്ലാത്ത സ്വാതന്ത്ര്യത്തിൻ്റെ
ചുകപ്പൻ തുരുത്ത്

ചുകപ്പ് ആകാശത്തിലേക്ക് പറന്നേറുമ്പോൾ
പാഠപുസ്തകത്തിൽനിന്നും പുറത്തിറങ്ങിയവർ
അതിർത്തികളിൽ അകപ്പെടുന്നു
ജാതിയുടെ
മതത്തിൻ്റെ
അപ്പോഴും തലയുയർത്തിത്തന്നെനിൽക്കുന്നു
വാകമരം

2021 നവംബർ 19, വെള്ളിയാഴ്‌ച

മാറ്റം




ഒഴിഞ്ഞ ഒറ്റയടിപ്പാതയിലൂടെ നടക്കുമ്പോൾ

വിതുമ്പി നിൽക്കുന്നു കല്ലിടുക്ക്


കാലനക്കം കേൾക്കുമ്പോൾ

വിവസ്ത്ര പ്രണയങ്ങളായ

ചുറ്റിപ്പിണഞ്ഞ പാറകളെ

പച്ചയുടുപ്പിച്ചകാടുകൾ കാലം ചെയ്തിരി -

ക്കുന്നു


കാളവണ്ടിയുടെ കാലുകൾ താങ്ങി

മുതുകൊടിഞ്ഞൊരു വെള്ളാരങ്കല്ല്

നഷ്ടപ്പെട്ടുപോയ ഒാർമ്മകളെതിരയുന്നു

തിരിഞ്ഞു കിടക്കാൻ പോലും വയ്യാതെ


കാടിൻ്റെ കടലിന്നില്ല

ഉറവ വറ്റിപ്പോയ പുഴയുടെ ഉടൽകൊത്തി - വലിക്കുന്നു കഴുകനും, കുറുനരിയും


മണ്ണിൽ നിന്നും ആകാശത്തേക്കു പുറപ്പെ-

ടുന്നുണ്ട്

ദാഹിച്ചുവലഞ്ഞ വേരുകൾ


ചുമടുതാങ്ങിയെ താങ്ങി നിർത്താൻ

ആരുമില്ലാത്തതിനാൽ

വീണുകിടപ്പുണ്ട് നിട്ടാനീളത്തിൽ


കാലത്തിൻ്റെ തുടക്കവും ഒടുക്കവു-

മറിയാതെ

ഒഴുക്കിലൊലിച്ചു പോയ ഒരു വരഞ്ചാണി

വീണു കിടപ്പുണ്ട്

ഉടൽ മുറിഞ്ഞ് ഉടയാടയഴിഞ്ഞ്

..............

രാജു കാഞ്ഞിരങ്ങാട്

പ്രളയം

 

വക്ഷസ്സിൽ പക്ഷി പിടയുന്നു
തക്ഷകനെത്തി നോക്കുന്നു
സർപ്പകങ്കണമിട്ട മിന്നൽക്കൊടികൾ
ശല്കങ്ങൾ കണ്ണിലേക്കെറിയുന്നു

ആഷാഢം ഗർവുകാട്ടുന്നു
പുലിമുഖ മേഘങ്ങൾ
കരിമുൾപ്പഴം പൊഴിക്കവേ
നെഞ്ചിൽ കനലെരിഞ്ഞഗ്നിപ്പഴമാകുന്നു

പച്ച ദുകൂലമണിഞ്ഞ മണ്ണിൻപെണ്ണുടൽ -
മാന്തിപ്പൊളിച്ച്
ചെഞ്ചോര ചീറ്റി കാമാർത്തിയാൽ പുളയ് -
ക്കുന്നു
അഘോരികളെപ്പോലെ ഉരുൾപൊട്ടൽ

ദയയെന്ന വെയിൽപക്ഷിയെങ്ങുമില്ല
കാമപാശംകൊണ്ട് വരിഞ്ഞുകെട്ടുന്നു
പിന്നെയും പിന്നെയും
കിനാവിൻ ശവംതിന്നാൻ തന്നിരിക്കുന്നു -
കാലം

വക്ഷസ്സിൽ പക്ഷി പിടയുന്നു
തക്ഷകൻ സകലതും കൊത്തിയുടയ്ക്കുന്നു
ഘട മുടഞ്ഞുപോയ്
മരിച്ചവനുള്ള അവസാന ജലവും ഒഴുകി -
പ്പോകുന്നു

2021 നവംബർ 17, ബുധനാഴ്‌ച

ചില ജീവിതങ്ങൾ


രാശിയില്ലാത്തവന്
നിരാശഫലം
നിരോധിത മേഖലയിലൂടെ
സഞ്ചാരം

വക്ത്രംതുറന്ന നക്രം പോലെ
കാലം
എവിടെയാണാ വാഗ്ദത്തഭൂമി !
വേരുകളോടവൻ
വിവരമന്വേഷിക്കുന്നു

തെറിച്ച സന്തതിയെന്ന്
തുറിച്ചു നോക്കുന്നവരെ
സന്തതം ചൊല്ലുന്നു ഞാൻ
നിങ്ങൾക്കറിയില്ല സങ്കടം

സടകുടഞ്ഞെഴുന്നേൽക്കുന്നു
വ്യാഘ്രം
അതിൻ ശിരോലിഖിതം
മൃഷ്ടാന്നഭോജനം


പ്രണയത്തിൻ്റെ മാനിഫെസ്റ്റോ


ക്ലാസ്മുറിയിലെ കറുത്ത ബോർഡിൻ്റെ
പിറകിൽ വെച്ചാണ്
ആദ്യമായി
നിൻ്റെ നീളൻവിരലിൻ്റെ തണുപ്പിനൊപ്പം
എന്നിൽ നിന്നും അസംഖ്യം അപ്പൂപ്പൻതാടികൾ
പറന്നുപൊങ്ങിയത്

ജനൽവഴികൾ ഒരു സാധ്യതയായിരുന്നു
അനുമതി കാക്കാതെ
പ്രണയത്തിൻ്റെ പുഷ്പകവിമാനങ്ങൾക്ക്
നിന്നിലേക്ക് പറന്നിറങ്ങാനുള്ളത്

കാഴ്ചകളുടെ കാലത്തിലായിരുന്നു നാം
മനസ്സുകളുടെ സഞ്ചലനങ്ങളെല്ലാം
നമ്മിൽതുടങ്ങി നമ്മിലേക്കു തന്നെയായിരുന്നു

കണ്ണിലെ കടലിലൂടെ
ശരീരത്തിൻ്റെ വൻകരയിലൂടെ
കവിതയുടെ ഇലപ്പച്ചകളിലൂടെ
നാം ദേശാടനത്തിലായിരുന്നു

വാകപൂത്ത ഞരമ്പിൻവരമ്പിൽ
ഞാറക്കൊക്കുകളായിരുന്നു
നിറഞ്ഞ വരിഷപ്പാടം പോലെ
നിറന്ന പുഷ്പക്കാടുപോലെ
പ്രണയ ഋതുക്കളിൽ നാം ഒഴുകുകയായിരുന്നു

പ്രണയമേ;
നിൻ്റെ മാനിഫെസ്റ്റോ
എനിക്ക് പിടികിട്ടുന്നേയില്ല

2021 നവംബർ 14, ഞായറാഴ്‌ച

ആ നിമിഷം




അവളുടെ വാക്കുവറ്റി

നോക്കുതെറ്റി

വെൺമേഘത്തുണ്ടായി.


മിഴികൾ

നക്ഷത്രങ്ങളായി

കാൽവിരൽ ചിക്കിയ

തെളിമണലിൽ

കവിത വിരിഞ്ഞു


വികാരത്തിൻ്റെ

കുതിരപ്പുറമേറി

വല്ലാത്ത വേഗത്തിൽ

യുഗങ്ങൾക്കങ്ങേപ്പുറമുള്ള

നഗ്നനാരിയായി

ഏദൻ തോട്ടത്തിലെ

ആ വിശ്വപ്രസിദ്ധമരം

തിരഞ്ഞു കൊണ്ടിരുന്നു


2021 നവംബർ 13, ശനിയാഴ്‌ച

ശരി

 


ആദവും
ഹവ്വയുമായിരുന്നു
ആദ്യത്തെ ശരി

2021 നവംബർ 11, വ്യാഴാഴ്‌ച

പ്രണയമരം


രുചികൾ കനംവെച്ച അധരം
മധുരംവിളഞ്ഞ മുന്തിരിപ്പാടം

പ്രാണനിൽ പ്രണയം കൊരുത്തവർ
പകുത്തെടുക്കാൻ കഴിയാത്തവണ്ണം
ചേർത്തുപിടിച്ചവർ

ശലഭച്ചിറകുവിരിച്ചു പറക്കുവോർ
കാട്ടുവള്ളിയായ് പടരുവോർ
രാഗമൂറുന്ന കവിതമൂളും
രസബിന്ദുക്കൾ

മിഴിയിൽ മീനസൂര്യൻ
മൊഴിയിൽ തണുവിൻ സ്പർശം
ഇഴയടുപ്പമായ്
ഇലയനക്കമായ്
ചെറുകാറ്റായ് ചുറ്റിനടക്കുവോർ

സ്നേഹമൗനങ്ങളിൽ
ആകാശമായ് മാറുവോർ
നക്ഷത്ര ശോഭയായ്
ഉള്ളം നിറയുവോർ

ഒരൊറ്റമരമായ്
ശാഖ പടർത്തുവോർ
ചില്ലകൾ തോറുമേ
പൂത്തു വിടരുവോർ

ആഴത്തിനാഴത്തിൽ
വേരു പടർത്തുവോർ
പ്രണയമരമായി
പടർന്നു പന്തലിക്കുവോർ

2021 നവംബർ 8, തിങ്കളാഴ്‌ച

ഇപ്പോൾ


കണ്ടാലൊറ്റയ്ക്കെന്ന് തോന്നും
അവർ ഒറ്റയ്ക്കായിരുന്നില്ല

ശാഖകളും, ഇലകളുമുണ്ടായിരുന്നു
വേരുകളാഴങ്ങളേയും
നാരുകളാകാശത്തേയും തൊട്ടു

ആറു കാര്യം പറഞ്ഞാൽ
നൂറു കാര്യം ചെയ്യും

അടുക്കള ഉറങ്ങാറേയില്ല
അലക്കൽ, പാത്രം കഴുകൽ, മുറ്റമടി
ആരുമൊന്നുമറിയണ്ട

ഒരു കടൽ അലയടിച്ചു കൊണ്ടേയി-
രിക്കും
പരാതിയില്ലാതെ, പരിഭവമില്ലാതെ

കുട്ടികൾക്ക് കളിക്കൂട്ടുകാരി
ഭാര്യയ്ക്ക് വേലക്കാരി
അമ്മയ്ക്ക് സഹായി

മഴ
പുഴ
കാറ്റ്
കാട്
പാട്ട്
സ്നേഹവും സന്തോഷവും മാത്രം
വഴക്കുകളെ തച്ചുടച്ച് നിശ്ശബ്ദമാക്കി

ഒരിക്കൽ
വീട്ടിലേക്കു പോയതിൽ പിന്നെ
തിരിച്ചു വന്നില്ല
തിരഞ്ഞു പോയപ്പോൾ
വീട്ടിലെത്തിയിട്ടില്ല

ഇപ്പോൾ ഞാൻ നോക്കുന്നിടമെല്ലാം
അവർ

കുളത്തിൽ
പുഴയിൽ
റെയിൽ പാളത്തിൽ
മരക്കൊമ്പിൽ
കാറ്റിൽ
കാട്ടിൽ
പാട്ടിൽ

വർത്തമാനപത്രം


ദുരന്തത്തിൻ്റെ തലരവയുമായി
ദുരമൂത്തവരുടെ ക്രൂരതയുമായി
ദുരിതംപേറുന്നവരുടെ ദാരുണത -
യുമായി
വെളുപ്പിനെത്തും വർത്തമാനപത്രം

ഒരിക്കലുമിനിയുണരില്ലെന്ന്
ബലാൽത്സംഗംചെയ്യപ്പെട്ട് മരിച്ചൊരു-
പെൺകുട്ടിയുടെ സ്വപ്നം അള്ളിപ്പി -
ടിച്ചുകിടപ്പുണ്ട്
വളഞ്ഞവരകളുടെ അക്ഷരങ്ങളിൽ

കൊലപാതകങ്ങളും, പീഡനങ്ങളും -
ആഘോഷങ്ങളായി
ഭക്ഷണത്തിൻ്റെ വൈവിധ്യങ്ങളെപ്പോലെ
പീഡനവൈവിധ്യം വർണ്ണിക്കുന്നു.
മരിച്ചവരുടെ അവസാനത്തെ കണ്ണീർ -
ത്തുള്ളികൾപുരണ്ടാകാം പലഭാഗത്തും
പരന്നിരിക്കുന്നു അക്ഷരങ്ങൾ

രാവിലെ ,പത്രം വായിക്കുന്നതിനുമുന്നേ
കുടിക്കണം കട്ടൻചായ
അല്ലേൽ, ചോരയുടെചുവയായിരിക്കും -
ചായക്ക്

2021 നവംബർ 7, ഞായറാഴ്‌ച

ബാക്കി


ഓടിക്കളിക്കുന്നുണ്ടാകുമോ
മൊട്ടാമ്പുളിയുടെ പുളിയും, മധുരവും
ഇന്നും,തൊടികൾ തോറും

നാട്ടു മാങ്ങ മണവും
അണ്ണാരക്കണ്ണനും

ഓലക്കുടയും
താളാം ചപ്പും
ഉപ്പിലിട്ട മാങ്ങയും
അച്ഛൻ്റെ ബാക്കി ക്കഞ്ഞിയും

കണ്ടവും
കാലിപൂട്ടും
തച്ചോളി ഒതേനനും
ഉണ്ണിയാർച്ചയും

കൊത്തങ്കല്ലും
അട്ടാച്ചൊട്ടയും
ഡപ്പ കളിയും

ബാക്കി ഉണ്ടാകുമോ
ഏതെങ്കിലുംഫ്ലാറ്റിനകത്ത്
ഇത്തിരിപ്പോന്ന നാട്ടിൻ -
പുറത്തിൻ്റെ ഒരു ചിത്രമെങ്കിലും

2021 നവംബർ 4, വ്യാഴാഴ്‌ച

തിരിഞ്ഞു നോക്കുമ്പോൾ



കുന്നിൻചരിവിലെ പുഴയിലേക്കുനോക്കി -

അയാൾ പറഞ്ഞു:

നഷ്ടപ്പെട്ടയെൻ്റെപുലരികളെ നിങ്ങൾ - 

കൂടെകൂട്ടുക !


അവൾ പറഞ്ഞു:

നമ്മുടേതായിമാത്രമിനിയും നമുക്കെത്ര

നാളുകളുണ്ട്.

അങ്ങനെയൊരു നാളുകൾ ഉണ്ടായതേയില്ല !


എല്ലാവർക്കുംഎല്ലാവരും നഷ്ടപ്പെട്ടുകൊണ്ടി-

രിക്കുന്നു

ആരുംആരെയും കാണുന്നില്ല

കഴിഞ്ഞകാലങ്ങൾ കണ്ണുകളെ നനയ്ക്കുന്നു


തിരക്കുകളിൽ മുങ്ങിമരിച്ചവരാണധികവും

അവരെപ്പിന്നെയാരും ഓർക്കുന്നില്ല.


റെയിൽവേസ്‌റ്റേഷനിൽ വണ്ടികാത്തു -

നിൽക്കുന്നതുപോലെയാണ് ജീവിതം

വണ്ടിവന്നാൽ ചിതറിപലഭാഗങ്ങളിലേക്ക് -

പോകുന്നു

2021 നവംബർ 1, തിങ്കളാഴ്‌ച

ലക്ഷണം


അങ്കക്കുറിയെല്ലാം നിർത്തി
ഇനിമങ്കമാരുടെ പേരിൽ
വെട്ടും കൊലയും നിറുത്തി
കൊല്ലൻ്റെ ആലയും പൂട്ടി

ഇനി ശങ്കവേണ്ടടോഒട്ടും
ചെറ്റെന്നു നടന്നു പോയീടുക
കരതലാമലകമെന്നോണം
ലോകമിനി നിൻ്റെകൈയിൽ

മാർക്കറ്റിലുണ്ടടോയിന്ന്
പെണ്ണും പിടക്കോഴി,യെല്ലാം
എന്തിനു പൊല്ലാപ്പ് പിന്നെ
കെട്ട്യോളും കുട്ട്യോളുമല്ലാം

വസ്ത്രങ്ങൾ മാറുന്നപോലെ
മാറാമിനിബന്ധമൊക്കെ
കാലം കലികാലമാടോ
ശരണം പണംമാത്രമാടോ

ഭരണം ജനാധിപത്യമെന്ന് !
അധികാരിയാണേൽ ചെകുത്താൻ
ലക്ഷ്യമേകാധിപത്യംതന്നെ
ലക്ഷണം കണ്ടാലറിയാം

മനസ്സിൻ്റെ ദൂരം


വേദനയുടെ
ചുരംകയറ്റത്തിന്
വേഗത കൂടുതൽ

ധീരമായ് നേരിടൂ
ഏറ്റത്തിന് ഇറക്കമെന്നതുപോലെ
വേദനയ്ക്കുശേഷംസുഖം

നോക്കൂ,
തെളിനീരിൻ്റെ ഉറവമാത്രംഉള്ളിൽ

മരണത്തിൻ്റെ വർത്തുളവാതായ -
നത്തിനരികിലെന്നപോലെ
ഭീതിദംമുഖം

വേദനയുടെ
ചുരമിറക്കത്തിന്
ഒച്ചിൻ്റെ വേഗത

നോക്കൂ ,
ഉള്ളമിപ്പോൾ
ഓട്ടപ്പന്തയം നടത്തുന്നത്

കേരളപ്പിറവി


കേരളം, കേരളം, കേരളം എത്ര സുന്ദരം
കവിതതിങ്ങിയകാടുകൾ,കരുണതൻ -
പൂവാടികൾ
കദകളിപ്പദങ്ങളാടിനിൽക്കുന്ന കേരനിര -
തൻജാലങ്ങൾ
തുഞ്ചനുംപിന്നെ കുഞ്ചനും വഞ്ചിപ്പാട്ടിൻ്റെ -
യീണവും
നെഞ്ചിലേറ്റിയ സ്നേഹമാം നമ്മളൊന്നെന്ന-
ചിന്തയും
ചിങ്ങവും ചിരിമഴകളും ചിലങ്കകെട്ടിയ
അരുവിയും
തുമ്പയും, പൂത്തുമ്പിയും നല്ലൊരോർമ്മയാ-
മോണവും
എല്ലാമൊത്തുചേരുമെൻ കേരളം -
എത്രസുന്ദരം

2021 ഒക്‌ടോബർ 30, ശനിയാഴ്‌ച

മതിവരാത്തത്


ഇലത്തുമ്പിലെ മഞ്ഞുതുള്ളിപോലെ
അവളുടെ ഉള്ളം വിറയ്ക്കുന്നു
പുലർകാലമഞ്ഞുപോലെ കുളിരുന്നു
ഉച്ചവെയിൽപോലെ അനലുന്നു

ഉടലിലൊരുത്സവമേളം നടക്കുന്നു
ഉള്ളിനോടൊരുള്ളം കെട്ടിപ്പുണരുന്നു
ലിപിയില്ലാത്ത ഭാഷയിൽ
തുടിക്കുംഹൃദയത്തിൽ ഗാനാലാപനം
നടക്കുന്നു

ഇപ്പോൾ, സുഖദ ഋതുവിലെന്നപോലെ
പറയുവാനാവാത്തതെന്തോഒന്ന് തളിരിടുന്നു
പയ്യെ പെയ്തു തുടങ്ങുന്നെന്തൊ
മരമായ് പൂത്തുലയുന്നു

പ്രണയമേ, എത്ര മനോഹരമായ കവിത -
യാണു നീ
വായിച്ചാലും വായിച്ചാലും മതിവരാത്തത്

2021 ഒക്‌ടോബർ 29, വെള്ളിയാഴ്‌ച

മറ്റെന്താണ്


വരിതെറ്റിയ വാക്ക്
നിരതെറ്റിയ അക്ഷരം
പ്രായത്തേക്കാൾ പക്വം

ഭയം
ലജ്ജ
വീടിനെകുറിച്ചുള്ള ആധി
അടക്കിനിർത്തുന്ന കരച്ചിൽ

കൂട്ടുകാരെക്കുറിച്ച്
സഹോദരങ്ങളെക്കുറിച്ച്
പൊള്ളുന്ന ഓർമകൾ
അതാതുദിവസത്തെ ദുഃഖം -
കഴുകിക്കളയാൻ
കാത്തിരിക്കുന്ന രാത്രി

അടങ്ങാത്തഗ്രീഷ്മം
ഒടുങ്ങാത്ത വേദന

വലിയവീട്ടിലെത്തുന്ന
വേലക്കാരിപെൺകുട്ടി
ഇതൊക്കെയല്ലാതെ മറ്റെന്താണ് ?!


2021 ഒക്‌ടോബർ 28, വ്യാഴാഴ്‌ച

ഇറങ്ങിപ്പോകുവാൻ


നിന്നെ
ഒരുപാടുപേർ
പ്രണയിക്കുന്നുണ്ടാകാം

ഒന്നുംമിണ്ടാതെ
ആ വാതിലൊക്കെ
നീ അടച്ചു വെയ്ക്കുക

ഒറ്റവാതിൽ മാത്രം
തുറന്നു വെയ്ക്കണം

അതുമാത്രം മതിയാകും
നമുക്കും നമ്മുടെ പ്രണയ
കവിതകൾക്കും
വിഹരിക്കുവാൻ

നിനക്ക് ഇഷ്ടമല്ലെന്ന്
തോന്നുന്ന കാലത്ത്
എന്നിൽ നിന്ന്
ഇറങ്ങിപ്പോകുവാനും

2021 ഒക്‌ടോബർ 26, ചൊവ്വാഴ്ച

എവിടെ


വിറയ്ക്കുമിടനെഞ്ചിനാൽ മകനേ, നിൽക്കുന്നു
യീയച്ഛൻ
ദുഃഖംകടയും മനംതുളുമ്പുന്നു

പത്തനത്തിൽപ്പോയ് പഠിക്കാൻനിനക്കവസരം
ലഭിച്ചതിൽ
ഒത്തിരി അഭിമാനിച്ചിരുന്നച്ഛൻ
കണ്ടതില്ലാരുമീ കുടുംബത്തിൽ തലമുറയിന്നോളം
പത്തനമെന്നുള്ള ജാലം

അന്നു നീ പോകവെ ആദ്യമായച്ഛൻ്റെസ്നേഹത്തിൻ
വേദനഞാനറിഞ്ഞു
ഇന്നുമുണ്ടെൻ കാതിൽ നിൻ്റെ പതിഞ്ഞ വാക്കിൻ
ചെത്തം
നിറഞ്ഞ മിഴികളിൽ നിന്നിറ്റുവീണുള്ളപൊള്ളൽ
മകനേ, ദുഃഖംകടയും മനംതുളുമ്പുന്നു

പത്തനത്തിൽച്ചെന്നു പഠിക്കവേയേവർക്കും പ്രിയ
ങ്കരനായി നീ
ഗുരുക്കൻമാർക്കരുമശിഷ്യനായ്
കുട്ടുകാർക്കെന്നും മുതൽക്കൂട്ടായ്
ഭവനത്തിലും കളി ചിരിയായ് പ്രതീക്ഷയായ്

ഇന്നു ഞാനേകൻ, നിസ്സഹായനെൻമകനേ,
പത്തനം നിന്നെ പത്തി വിരിച്ചു കൊത്തുമെന്നറി
ഞ്ഞില്ല
കൊടുക്കില്ലായിരുന്നു ഞാൻ ഒരുതരിയെങ്കിലു-
മറിഞ്ഞിരുന്നെങ്കിൽ പത്തനപ്പാമ്പിനെൻ പൊന്നോ മനമകനെ

എന്തിനായ്...., എന്തിനായ് കാലമേ, കാട്ടുന്നുക്രൂരത
തെറ്റു ചെയ്യാത്തൊരു യേശുവേമാത്രം ക്രൂശിലേറ്റു ന്നുനീയെന്നും
പാപം ചെയ്യുന്നവർ മാത്രം കല്ലെറിഞ്ഞു ജയിക്കുന്നി
വിടം!
കലാപത്തിന് കോപ്പുകൂട്ടുവോർക്കോകൂട്ട് നീ ദൈവമേ

മകനേ, ഇന്നീ പച്ച മൺകൂനയ്ക്കു മുന്നിൽ
വിറയ്ക്കുമിടനെഞ്ചിനാൽ നിൽക്കുന്നു അച്ഛൻ
ദുഃഖം കടയും മനസ്സിൽ നിൻ്റെ പൊള്ളും കണ്ണീരു
വീണു പിടയുന്നു
എവിടെയെൻ്റെയാ കച്ചിത്തുരുമ്പ്
എവിടെയെൻ്റെയാ പ്രതീക്ഷാ മുനമ്പ്
എവിടെയെൻ്റെയാ.... എവിടെ.... എവിടെ....?!

2021 ഒക്‌ടോബർ 24, ഞായറാഴ്‌ച

കവിത




രാവിലെ

അടുക്കളയിൽ

നനക്കല്ലിൽ


പുറമ്പണിയിൽ

ഓഫീസിൽ

സ്റ്റപ്പിൽ തൂങ്ങിനിൽ -

ക്കേണ്ടിവരുന്ന ബസ്സിൽ


വൈകുന്നേര

വേവലാതികളിൽ

പാതിരാകട്ടിലിൽ


അല്ലെങ്കിൽ,

കണക്കിൽപെടാത്ത

നേരത്തു വേണം

കവിത എഴുതാൻ


എന്നിട്ട്

ഒന്നും ചെയ്തില്ലെന്ന 

മട്ടിൽ

നിത്യ ജോലിയിൽ

ഏർപ്പെടുക


കവിത എഴുതുകയേ

ചെയ്യരുത്

എഴുന്നുനിൽക്കണം

കവിത


ഓർമകൾ

 

ഓർമകൾ

ഓർമ്മകൾ പലവിധമുണ്ട് :
കൊത്തിക്കീറുന്നു കറുത്തപക്ഷികളെ -
പ്പോലുള്ളവ
വഴക്കാളിയായ അയൽക്കാരനെപ്പോലെ
കണ്ടിട്ടുംകണ്ടില്ലെന്നു നടിക്കേണ്ടിവരുന്നവ

തിരിഞ്ഞുനിന്ന് തിരിച്ചറിയുവാൻശ്രമിച്ച്
അഭിവാദനംചെയ്തു പോകുന്നവ
ആപത്ഘട്ടത്തിൽ ആശ്വസിപ്പിക്കാൻകഴി-
യാതെവരുമ്പോൾ
വെടിപ്പായി കള്ളംപറഞ്ഞ് ആശ്വസിപ്പിച്ച്
അരങ്ങൊഴിയുന്നതുപോലുള്ളവ

പൊടിപിടിച്ച അവശ്യവസ്തുപോലെ
തട്ടിക്കുടഞ്ഞു വെയ്ക്കുന്നവ
കാലൊടിഞ്ഞ കസേരപോലെ ആടിക്കളി -
ക്കുന്നവ
ധാന്യമണിയിലെ കല്ലും, മണ്ണും പോലെ
പാറ്റിപ്പെറുക്കുന്നവ

റോസാപ്പൂവുപോലെ സുഗന്ധം പരത്തുന്നവ
പലവിധ വർണ്ണ പ്രാവുകൾപോലെ തത്തി -
ക്കളിക്കുന്നവ
മണ്ണിൻ്റെ മണംപോലെ മറക്കാൻ കഴിയാത്തവ
ഓർമ്മകൾ പലവിധമുണ്ട്

2021 ഒക്‌ടോബർ 22, വെള്ളിയാഴ്‌ച

സ്വപ്നം


അവൾ എന്നും അതുമാത്രം
സ്വപ്നം കണ്ടു

അടുക്കളിൽ
അടുപ്പിൽ
അരിത്തിളയിൽ
അരക്കല്ലിൽ

തിരക്കിനിടയിലൂടെ തിരക്കിട്ടു
നടക്കുമ്പോൾ,
തെല്ലും നേരമില്ലാ വേളകളിൽ
ചിതറിയമുടി കോതിയൊതുക്കു-
മ്പോൾ

രാത്രി മുഴുവൻ ഉറങ്ങാതെ
ആധിയുടെ ചെമ്പൻ കണ്ണിലേക്ക്
ആളിപ്പടരും
പകലോ ഗതികിട്ടാ മയക്കം പോലെ
ഓർമ്മകളിലെരിഞ്ഞു കിടക്കും

അവൾ  വായിച്ചുകൊണ്ടിരിക്കു
മ്പോൾ
പുസ്തകമൂർന്ന് താഴെവീണു
സ്വപ്നത്തിൽ നിന്ന് ഞാൻ
ഞെട്ടിയുണർന്നു

അവൾ എന്നും കണ്ട സ്വപ്നമെ
ന്തായിരിക്കും?
സ്വപ്നം കണ്ടിരിക്കുമോ !
അവൾ ആരായിരിക്കും?
അവൾ ഉണ്ടായിരിക്കുമോ!

നിമിഷങ്ങൾക്കുള്ളിൽ
എന്നും കണ്ട് വിരസമായ
കാഴ്ചകളിലേക്ക്
കണ്ണിറങ്ങി നടന്നു



2021 ഒക്‌ടോബർ 21, വ്യാഴാഴ്‌ച

വാൻഗോഗിന്


അവൻ നിറങ്ങളെ സ്നേഹിച്ചു
പ്രണയം അവൻ്റെ കാതുചോദിച്ചു
കേൾവി കൊണ്ടവൻ സൂര്യകാന്തി
പൂവരച്ചു

ഉരുളക്കിഴങ്ങിനായ് കുഴങ്ങിനിൽക്കെ!
ചോരതെറിച്ച ക്യാൻവാസിൽ
അവൻ നിന്നെ തൊട്ടറിഞ്ഞു
കേൾക്കാതൊരു സിംഫണി കാറ്റ് കടം
വാങ്ങിപ്പോയി

വേദനയുടെ വേലിയേറ്റങ്ങളിൽ
നീ തിരമാലയായി തുള്ളി
ഉന്മാദത്തിൻ്റെ ഉച്ചിയിൽ കത്തുന്ന സൂര്യ-
നവൻ
കൂട്ടിയിട്ടും കുറച്ചിട്ടും തെറ്റിക്കൊണ്ടി-
രിക്കുന്ന കണക്ക്

മഞ്ഞയുടെ മഞ്ഞളിപ്പിൽ അവൾ കുടുങ്ങിയോ
പ്രണയത്തിൻ്റെ ചെവിപ്പൂവ് അവൾ ചൂടിയോ
ദർപ്പമില്ലാത്ത ഒരു ജീവിതത്താൽ ദമം ചെയത -
വനെ

വാൻഗോഗ്,
മഴനനഞ്ഞ്  നിൻ്റെ ഉന്മാദത്തിൻ്റെ
ചെവിപ്പൂവ് തിരഞ്ഞുകൊണ്ട്
മുറ്റത്തു നിൽക്കുന്ന ഒരു കുട്ടിയാണ് ഞാൻ

2021 ഒക്‌ടോബർ 20, ബുധനാഴ്‌ച

മരണ ഗന്ധം


എന്നത്തേയും പോലെ
അന്നുമവൻ രാവിലെ എഴുന്നേറ്റു
ടൂത്തു പേസ്റ്റിന് എന്നുമില്ലാത്തൊരരുചി
ചൂടാറാത്ത പ്രാതലിന്
ചുട്ട മാംസത്തിൻ്റെചൂര് !
കട്ടൻ ചായയ്ക്ക് ചോരയുടെ ഗന്ധം !!
ചുണ്ടിൽ നാവു തൊട്ടപ്പോൾ
പച്ചമാംസത്തിൻ്റെ സ്വാദ് !!!
പതിവിനു വിപരീതമായി ഒരു പരിഭ്രാന്തി -
അവനിലുണർന്നു
അടുക്കളയിൽ നിന്ന്
നടുത്തളത്തിലേക്കുള്ള ദൂരത്തിൽ
അവൻ്റെ ശ്വാസത്തിൽ
വിയർപ്പിൽ
അവനെത്തന്നെ അവന്
ദുർഗന്ധത്താൽ
ശ്വസിക്കാൻ കഴിയാതെ വരുന്നു !
റിമോട്ടിൽ നിന്ന് ടി.വിയിലേക്ക്
ഒരു തീപ്പൊരി മിന്നുന്നു
ഇപ്പോൾ, അവനിലെ ഗന്ധങ്ങളും, -
രുചികളും കെട്ടടങ്ങിയിരിക്കുന്നു
കോവിഡ് മരണങ്ങളാൽ കൂട്ടിയിട്ട -
ശവങ്ങളുടെ
പട്ടടയുടെ പൊട്ടലും, ചീറ്റലും മാത്രം
ഉയർന്നു കേൾക്കുന്നു.

അവസ്ഥ


ജ്ഞാനത്തിൻ്റെ
ഭാരവും പേറി അവൻ നടന്നു
കഴിയുന്നില്ല എവിടെയും ഇറക്കി -
വെയ്ക്കാൻ
വിളികേട്ടവർ വിളിപ്പാടകലെ മാത്രം
നിൽക്കുന്നു

ജ്ഞാന രഹിതൻ
ഭാരരഹിതൻ
താഴെ ഭൂമി
മേലെ ആകാശം

കിടപ്പാടമില്ലാത്തവന്
ഉറക്കത്തിൽ ഞെട്ടിയുണരേണ്ട
അന്നത്തിന് വകയില്ലെന്ന് ആണയിടുന്നു
ഒഴിഞ്ഞ നഗരം

പിപാസയുടെ ദേവാ
ഒരു വിഷപ്പാമ്പിനെ തരിക
കുനിയുന്നു ഞാൻ
കനിയണം, നെറുകൻ തലയിൽ തന്നെ -
കൊത്തണം

ബുഭുക്ഷ മാറിയഭിക്ഷു
ധ്യാനത്തിലാണ്
കൂട്ടിരിപ്പുണ്ട് ഖഡ്ഗം
കൈയെത്തും ദൂരത്തിൽ

ദിവ്യമായത്


സ്നേഹത്തിൻ്റെ ഒരുപൂവ്
വിരിഞ്ഞിട്ടുണ്ട്
പ്രണയത്തിൻ്റെ സുഗന്ധം
പരത്തുന്നത്

പ്രിയപ്പെട്ടവളേ ,
ആ ചെമ്പനീർപൂവിൻ സുഗന്ധം
നീയെന്നിലേക്കുമാത്രം
തുറന്നുവിടുക

പ്രണയം
ആദിമപദം
അത്രമേൽ നമ്മെ ഒന്നാക്കുന്നത്
വീഞ്ഞുവീട്ടിലെ
സ്നേഹപതാക

പ്രിയേ ,നോക്കൂ ;
സത്യമായപ്രണയം വിടരുമ്പോൾ
ദിവ്യമായ അനുഭൂതി
നമ്മിൽ പരക്കുന്നത്

2021 ഒക്‌ടോബർ 19, ചൊവ്വാഴ്ച

അഴലു തോരാത്ത മേഘം


ഇഷ്ടമെന്നു നീ പറയാതറിഞ്ഞെങ്കിലും
നഷ്ട രാജ്യത്തിൻ രാജാവു ഞാൻ
തിരയടിക്കുമാകണ്ണിൽനിന്നും കരകവിഞ്ഞു
കണ്ണീരെങ്കിലും
ഉപ്പുവീണനിലമെന്നപോലെഞാൻ ഉരുകി
തീരുവാനേവിധി

മിഴികളാൽ നീ മൊഴിഞ്ഞതൊക്കെയും
വിങ്ങും വേദനയായെന്നിൽ
വീര്യമാർന്നൊരു രക്തമെങ്കിലും ഉഷ്ണ
ജലമായൊഴുകിപ്പോയ്
വേദനതൻ വെയിലുകൊണ്ടു ഞാൻ
വേരിറങ്ങി നിൽക്കയേ നിവൃത്തി

പ്രേമമെന്നതേയെത്രയഗാധമെന്നതന്നു
ഞാനറിഞ്ഞെങ്കിലും
മിഴിഞരമ്പിൻവരമ്പുപൊട്ടി ഉപ്പു ജലം
കവിഞ്ഞെങ്കിലും
വന്നു നിന്നെയെൻചാരെ നിർത്തുവാൻ
ത്രാണിയുണ്ടായിരുന്നെങ്കിലീ
അഴലുതോരാത്ത മേഘമെന്നപോൽ
അലഞ്ഞിടേണ്ടിവരില്ലായിരുന്നു

2021 ഒക്‌ടോബർ 15, വെള്ളിയാഴ്‌ച

ഒടുക്കം


ആദ്യം
അമ്മയുടെ
ഗർഭപാത്രത്തിൽ
അവസാനം
മണ്ണിൻ്റെ
മൺ(ഗർഭ )പാത്രത്തിൽ

എന്നിൽനിന്ന് ഞാനിറങ്ങിപ്പോയപ്പോൾ


ഭയം അഭയംതേടുന്നു
അർത്ഥങ്ങളുടെ അർത്ഥതലങ്ങൾ -
മാറി
ഊന്നുവടിയായവൻ ഊന്നുവടി തിരയുന്നു
ശ്മശാനംവീടാകുന്ന സ്വപ്നക്കുരുക്കുകളാൽ
ബന്ധിതനാകുന്നു

ഓർമ്മകൾ ഒരുമുഴംഅകലെ
അടുത്തുചെല്ലുന്തോറും അകന്നകന്ന്
കാഴ്ചകളെ വലയിട്ടുമൂടുന്നു
നിഴൽച്ചിത്രങ്ങൾ നിറഞ്ഞാടുന്നു

ഉടൽവഴിയേയില്ല മനസ്സ്
മനസ്സിൻവഴി ഉടലും
പിടിവിട്ടുപോയ പക്ഷിയായ് കാലം
ഏതോ ഇരുൾക്കാട്ടിൽ മറഞ്ഞുപോയി

ഇനിയുമെനിക്ക് മനസ്സിലായിട്ടില്ല
എന്നിൽനിന്നും എന്നാണ് ഞാനിറങ്ങി -
പ്പോയതെന്ന്

2021 ഒക്‌ടോബർ 13, ബുധനാഴ്‌ച

വാക്ക്



ഓർക്കാപ്പുറത്ത്

ഉൽക്കപ്പോലെ

വന്നു വീണിട്ടുണ്ടൊരു -

വാക്ക്

എൻ്റെ ചിന്തയിലേക്ക്


പുറത്തേക്ക് വിട്ടാൽ

ചിലപ്പോഴത്

വാളാകും

വെടിയുണ്ടയാകും

ബ്രഹ്മാസ്ത്രമാകും


അതുകൊണ്ട്

ഞാനതിനെ

ഈ വരികൾക്കിടയിൽ

അടിവരയിട്ട് തിരുകുന്നു


വരികൾ ചികയുന്നവർ

പ്രത്യേകം ശ്രദ്ധിക്കണം

മൈൻ പോലെയോ

ഐസ്ക്രീം ബോംബുപോലെയോ

തട്ടിപ്പൊട്ടിയേക്കാം


എന്തായാലും

ഒരുകാര്യമുറപ്പാണ്

ഒരിക്കലതൊരു 

ഫീനിക്സ് പക്ഷിയായ്

പറന്നുയരും


2021 ഒക്‌ടോബർ 12, ചൊവ്വാഴ്ച

ഭാഷയില്ലാത്ത വാക്ക്




തെണ്ടുന്ന കുഞ്ഞിൻ

തൊണ്ട വരളുന്നു

സുഖത്തിൻ്റെ സെമിത്തേരിയിൽ -

നിന്ന് ഒരുകാറ്റുവരുന്നു

ചുവന്നസിഗ്നലിൽ കുടുങ്ങിപ്പോകു-

ന്നു ജീവിതം


ജീവിതവും മരണവും ഓട്ടപ്പന്ത -

യത്തിലാണ്

മരണം ആമയും

ജീവിതം മുയലും

പന്തയത്തിൽ ആമ വിജയി


ഇന്നും;

ചുറ്റിത്തിരിയുന്നുണ്ട്

ഭാഷയിലാത്ത ഒരുവാക്ക്

വിവർത്തനം ചെയ്യപ്പെടാത്ത

ഒരനാഥത്വം


മഴയിൽ

മിഴിയിൽ

മൊഴിയിൽ


കടലിൽ

കാട്ടിൽ

കവിതയിൽ


2021 ഒക്‌ടോബർ 11, തിങ്കളാഴ്‌ച

സൂര്യമാനസം


ഏകാകിയായി ഒരുകടൽപക്ഷി
പുലരിയിലേക്കു പറക്കുന്നു
അടങ്ങാത്ത അഭിലാഷത്താൽ
ചിറകുകൾ കുതികൊള്ളുന്നു

ജിബ്രാൻ്റെവാക്കുകളെ നീ അമ്മാന -
മാടുക
നീ നിൻ്റെചിന്തകളാലെ പുലരിയിലേ-
ക്കുപറക്കുക.
മനസ്സിൻ്റെ മണിച്ചെപ്പിലടച്ചുവെയ്ക്കുക
എന്നും തുറന്നുനോക്കാൻ പാകത്തി -
ലോർമ്മകളെ

ഒരു സൂര്യമാനസം നിന്നിൽതുടിക്കു-
മ്പോൾ
ആഗ്രഹങ്ങൾ നേടുകതന്നെചെയ്യും.
നീ നിന്നോടു തന്നെ രമ്യപ്പെടുമ്പോൾ -
വസന്തം അകലെയല്ല
മഴയെത്തുമ്പോൾ ചില്ലയിൽചേക്കേറാതെ -
പരുന്തിനെപ്പോലെ മേഘങ്ങളിലൂടെ -
നീ പറക്കുക


ഫലം


ഛന്ദസ്സ്തെറ്റിയ ഒരുകവിതയാണുഞാൻ
വിത്തുകുത്തിയാണ് ഇന്നലെകഞ്ഞി -
കുടിച്ചത്
വായ്ക്കരി ഇനിയെവിടെ

വേരുകളറ്റുപോയ് നേരുകളും
കുലംമുടിഞ്ഞുപോയ് കാലപ്പാമ്പ് -
കളംകൈയടക്കി
നിറഞ്ഞതടാകത്തിൽ ആകാശം -
മുങ്ങിമരിച്ചു

നീ നിർഝരം
നിൽക്കക്കള്ളിയില്ല
തെരുവ് വിജനം തണലിനായ്
ഇല്ല ഒരുതരുപോലും
ഉത്സവമൊഴിഞ്ഞഉടൽ
ഉടുത്തൊരുങ്ങിയിട്ടുംനഗ്നം

രാമൻ്റേയും സീതയുടേയും
ചീട്ടുനോക്കി ഫലംപറഞ്ഞവ
പാമ്പിൻ ചീട്ടാലൊടുങ്ങി

2021 ഒക്‌ടോബർ 9, ശനിയാഴ്‌ച

കാലം




കാലത്തെ സാക്ഷിയാക്കി

നാം ഇണകളായി

മാറാത്തനൊമ്പരം ബാക്കിയായി

നദിയും, മരുഭൂമിയും നമ്മളായി

കത്തുന്ന പച്ചമരക്കാടുകളായി

പൊള്ളുന്നകണ്ണീരിൻ ഉപ്പുനോക്കി

ചിരിയാലെകാലം ഒഴുകിനീങ്ങി


2021 ഒക്‌ടോബർ 8, വെള്ളിയാഴ്‌ച

കവി


ആൽത്തറയിലാണ് കിടപ്പ്
ആളാരും അന്വേഷിച്ച് വന്നില്ല
വിശപ്പുമുറ്റിയ വിളിയോ
ചോറുവറ്റിയ വയറോകണ്ടില്ല

ഭ്രാന്തനെന്നുപറഞ്ഞ്
ഒഴിഞ്ഞുമാറി
കൊള്ളരുതാത്തവനെന്ന്
കല്ലെറിഞ്ഞു

വിശക്കുന്നവന് അന്നം നൽകാൻ
അനാഥരെ സംരക്ഷിക്കാൻ
ആഹ്വാനം ചെയ്ത് പ്രസംഗം പൊടി -
പൊടിച്ചു

ആകാശം അന്നമായി
മണ്ണ് ജലവും

വായുവിൻ്റെ അവസാനത്തെ കണി -
കയും
വായുവിലലിഞ്ഞപ്പോൾ
അനുശോച യോഗമായി
ആഢംഭരവാഹനത്തിലേറി
ആചാരവെടികളോടെ അടക്കം


മനസ്സ്


മനസ്സിനെ
മനസ്സിലാകുന്നേയില്ല
എത്രമാത്രം
നിഗൂഢവും
അപരിചിതവുമാണ്

ഏതു നിമിഷവും
ദംഷ്ട്രകൾ മുളച്ചേക്കാം
ദൃഷ്ടികൾ കൂർത്തേക്കാം

എരിയുന്ന കനലിൽ
ഇരപിടഞ്ഞേക്കാം
പൊരിയുന്ന മൗനം
വീണുടഞ്ഞേക്കാം

വെളുപ്പ് കറുപ്പിന്
വഴിമാറിയേക്കാം
ആദിമ കാടത്തം
അരങ്ങേറിയേക്കാം

മനസ്സ്
ഒരു മഹാഗുഹയാണ്
ധ്യാന ബുദ്ധൻ
തപസ്സിലാണ്

2021 ഒക്‌ടോബർ 6, ബുധനാഴ്‌ച

കാലം




ഋതുക്കൾ തന്നതെല്ലാം

ഋണഭാരം

രജസ്വലയ്ക്ക്കൂട്ട് ശ്യാമം

ആട്ടിൻതോലിട്ട ചെന്നായകൾചുറ്റും

ചെന്നിനായകം പുരട്ടിയമുലകൾ

കയപ്പു ചുരത്തുന്നു


ചിതലെടുത്ത പുസ്തകത്തിലെ -

ഏടാണുഞാൻ

വായിച്ചെടുക്കാൻ കഴിയാത്തവിധം

ദ്രവിച്ചുപോയ അക്ഷരമാണുജീവിതം


ചുവന്നുപോയ അക്കങ്ങൾകൊണ്ടൊരു -

കലണ്ടർ

കാണാത്തൊരണുവന്നു കാർന്നുതിന്നതി -

ൻ സാക്ഷ്യം

നരച്ചസന്ധ്യകൾക്കൂട്ട്

നുരിവെച്ചുവരുന്നുണ്ട് ഇരുട്ട്


ശ്യാമദൈവത്തിനു മുന്നിൽ

തലകുനിച്ചുനിൽക്കുന്നു ദിക്കുകൾ


2021 ഒക്‌ടോബർ 5, ചൊവ്വാഴ്ച

നോക്കിലെ വാക്ക്




നോക്കിലൊരു വാക്കുണ്ട്

വാക്കിൽ ചില വളവുണ്ട്

മുളപൂത്തതുപോലെയതിൽ

മൂപ്പിളമ പലതുണ്ട്

വെള്ളിടിയും തണു കാറ്റും

പുഞ്ചിരിയും, പരിഹാസവും

പലതുള്ളി പെരുവെള്ളം

പോലെയതിൽ വകഭേദം

ചടുലതയിൽ നൊടിനേരം

വിരിയുന്ന നോക്കിൻ്റെ

നിറമെന്ത് നറുപച്ചയോ

നെറികേടിൻ തെറിയേറ്റത്തിറ -

യാട്ട പുറപ്പാടോ

മിഴികളിലെ മൊഴിയറിയാൻ

ഇനിവേണ്ട മണിയൊട്ടും

ത്രസിക്കുന്ന നക്ഷത്ര കിരണത്തിൽ

വെളിവാകും

ആ വാക്കിൻ തരംതിരിവിൽ

ഹൃദയത്തിൻ തുടികേൾക്കാം

പെരുവിരലിൽ നിന്നുമൊരു

പെരുമീനുദിച്ചുപൊന്തും

ചെന്നിവഴി ചെറുചാലുകൾ

ചെറ്റെന്ന് ഉറവയിടും

കണ്ഠത്തിൽ ഒരു ശബ്ദം

ടപ്പേന്ന് വന്നടയും

തലയിലൊരു മണൽക്കൂന

നിലക്കടല വറുത്തീടും

ഉടലാകെ ഒടുക്കത്തെ

തുടലിന്നാൽ തളച്ചീടും

ആ നോക്കിൽ കയപ്പുണ്ട്

ആ നോക്കിൽ ഇനപ്പുണ്ട്

ആ നോക്കിൻ പുളിയാണ്

നോക്കിൻ്റെ പെരു വാക്ക്

ശ്യാമം


ശ്യാമം അടയാളം
അർബുദം പോലെ അമർത്തി -
പ്പിടിക്കുന്നു
അധമചുംബനത്താൽ
അധരംപൊള്ളിക്കുന്നു

രാത്രി പ്രസവിച്ച പുലരിക്കുഞ്ഞിൻ്റെ
കഴുത്ത് ഞെരിച്ചു കൊന്ന്
പടർന്ന ചോരയിൽ ചവുട്ടി നടന്ന്
രാത്രി മറഞ്ഞിരിക്കുന്നു
ഓരോ കാൽപ്പാടിൽ നിന്നും
കുട്ടികളുടെ നിലവിളികളുയരുന്നു

നഗ്നതയിൽ നിശാഗന്ധി പൂക്കുന്നു
ബലിഷ്ഠഭോഗത്തിൽ
ശ്യാമവസ്ത്രമുലയുന്നു
തലചതഞ്ഞ പാമ്പ് പിടഞ്ഞു മരിക്കുന്നു
ചത്ത പാമ്പുപോലെ ജീവിതം

ഋതുക്കളെ കോർത്തു വലിക്കുന്നു
കാലചക്രം
ശ്യാമമെന്നെ പരിണയിക്കുന്നു
ഒരു കമ്പും, ഫോസ്ഫറസും
എനിക്കു തരിക
ഇരുട്ടിൻ്റെ ആയുധപ്പുരയിൽ നിന്ന്
സൂര്യജ്വാലയായെനിക്ക്
വെളിച്ചപ്പെടണം

2021 ഒക്‌ടോബർ 4, തിങ്കളാഴ്‌ച

വരും.... !


നേരറ്റുപോകരുത്
നെറികെട്ടു നടക്കരുത്
നിരാലംബയെന്നുനീ
മനംനൊന്തു കേണു
തളരരുത്

നിശയെഭയക്കരുത്
നിരാശയിൽവേവരുത്
സ്നേഹതീർത്ഥത്തിലാ-
റാടിക്കുമവൻ തീർച്ച

നഷ്ട ഋതുക്കളെയോർ -
ത്തുനീ കേഴാതെ
വരുമിനിയും വസന്തവും, -
ഹേമന്ത,ശിശിരസുഖദി -
നങ്ങൾ

നീലക്കടമ്പായവൻപൂത്തു -
നിൽക്കും
കാളിന്ദിയായ്നീ കരകവി -
ഞ്ഞൊഴുകും
ഇളമുളംതണ്ടൂതിയവൻ -
പ്രണയംവിതക്കും
പൂർണ്ണേന്ദുപോലെ നീ-
നൃത്തമാടും

2021 ഒക്‌ടോബർ 2, ശനിയാഴ്‌ച

കാമുകി


ഇന്നലെവരെ പൂക്കാതിരുന്ന-
കൈതക്കാട്
ഇന്നുപൂത്തുലഞ്ഞ് എന്നെ -
കൈമാടിവിളിച്ച്
കാതിൽപറഞ്ഞു
ഇന്നുനീ വന്നിരുന്നുവെന്ന്

ഇഷ്ടം


ഇഷ്ടത്തിൻ്റെ താക്കോൽ
കൊണ്ടാണ്
ഹൃദയത്തിൻ്റെ ഉള്ളറ തുറന്നത്

അന്ന് നിന്നെ കയറ്റിയിരുത്തി
അടച്ചു പൂട്ടിയതാണ് ആ അറ

തുറന്നാൽ പുറത്തിറങ്ങിപ്പോകു-
മെന്നതിനാൽ
കണ്ണടച്ച് കാണാതിടത്ത് വലിച്ചെറി-
ഞ്ഞു താക്കോൽ

ഇപ്പോൾ ഒറ്റ പ്രാർത്ഥനയേയുള്ളു :
'കണ്ടുകിട്ടരുതേ എവിടെയെങ്കിലും -
വെച്ച്
കളഞ്ഞ ആ താക്കോൽ'

2021 സെപ്റ്റംബർ 29, ബുധനാഴ്‌ച

മഴയോർമ്മ


മഴ അലമുറയിടുമ്പോൾ
അമ്മയെ ഓർമ്മവരും
ഒരു മഴത്താണല്ലോ
മറിഞ്ഞുവീണമരമ്പോലെ -
യച്ഛൻ
കല്ലിടുക്കിൽ വീണു മരിച്ചത്

മഴ തലയിട്ടടിക്കുമ്പോൾ
അമ്മയെ ഓർമ്മവരും
അതിനു ശേഷമാണല്ലോ
ഭ്രാന്തൻ മഴയെന്നു പറഞ്ഞ്
അമ്മ കമ്പിയിൽ തലയിട്ടടി -
ക്കാൻ തുടങ്ങിയത്

ചിങ്ങവെയിലിലെ ചിരിമഴയും
അമ്മയെ ഓർമ്മിപ്പിക്കും
ചങ്ങലക്കിലുക്കമായ് ചിരിച്ചു
തുള്ളിയതും ഒരു ചിങ്ങത്തി -
ലാണല്ലോ

മരുന്നു മണക്കുന്ന മുറിയിലിന്ന്
അമ്മമണം കൂട്ടിനുണ്ട്
ഒഴിഞ്ഞ കട്ടിൽ മടിത്തട്ടായുണ്ട്
അച്ഛൻ്റെ നെഞ്ഞൂക്കിൽ മുട്ടമർ-
ത്തി വെച്ച് ഞാൻ പറ്റിക്കിടക്കുന്നു

മുറിയുടെ മൂലയിൽ തരിമ്പും തുരുമ്പി -
ക്കാതെ
കാത്തിരിപ്പുണ്ടൊരു ചങ്ങല


2021 സെപ്റ്റംബർ 27, തിങ്കളാഴ്‌ച

കറുത്ത പുക


പർദ്ദക്കുള്ളിലെ പെരുങ്കടൽ -
കണ്ടിട്ടുണ്ടോ?!
ഹൃദയത്തിലുള്ളതല്ലാം
ഭയംകൊണ്ടും വേദനകൊണ്ടും
കത്തിച്ചുകളയേണ്ടി വരുന്നവരെ
സ്വപ്നങ്ങൾപോലും നിരോധിക്ക-
പ്പെട്ട ഒരുജനതയെ

കണ്ണിൽച്ചോരയില്ലാത്ത കാട്ടാളരുടെ
കലാപഭൂമിക
ചോരകൊണ്ട് ചോദ്യവും, ഉത്തരവും
എഴുതപ്പെടുന്നത്
കാബൂളിലെ കറുത്തപുക

കവിതകൾക്ക് കൂച്ചുവിലങ്ങിടുന്ന,
ബലാത്സംഗം ചെയ്യപെടുന്ന,
കത്തിച്ചുകളയപ്പെടുന്ന ഒരുരാജ്യത്തെ
എന്തുപേരിട്ടു വിളിക്കും നാം

2021 സെപ്റ്റംബർ 26, ഞായറാഴ്‌ച

നേരെവിടെ.....!


നാടെത്ര നാവെത്ര
നാട്ടറിവിൻ ചൂരെത്ര
ചരിത്രച്ചോരപ്പാട്
പതിഞ്ഞുള്ളൊരേടെത്ര

കതിരുണരും ആദിത്യ
കണ്ണിൻ്റെചൂടെത്ര
മാനംപോയ് മണ്ണടിഞ്ഞ
പെണ്ണിൻ്റെ കഥയെത്ര

കീഴാളച്ചാളകളിൽ
കുടിനീരു കിട്ടാതെ
കരിന്തിരിയായ്സൂര്യൻമാർ
കത്തിപ്പൊലിഞ്ഞതെത്ര

പാടത്തും പറമ്പത്തും
രാപ്പകലുകളില്ലാതെ
മേലാളൻമാർക്കായി
കനകം വിളയിച്ചും
കഴുമരക്കയറിലാടി
കടന്നുപോയ ജീവനെത്ര

മാടനും,മറുതയും
പാഞ്ഞെത്തും പാതിരാവിൽ
മഴയത്തും മഞ്ഞത്തും
മാടത്തിനു കാവൽ നിൽക്കെ
മറ്റാരുമറിയാതെ മണ്ണിൽ -
മാഞ്ഞവരെത്ര

കന്യകയെ തമ്പ്രാന് കാഴ്ച്ച -
വെച്ചുള്ള കാലം
അടിയാൻ്റെ മക്കൾക്ക്
തമ്പ്രാൻ പേരിട്ടകാലം
കൂട്ടിയാൽ കൂടാത്ത നഷ്ടത്തിൻ
കണക്കെത്ര

അറിയാക്കഥ ചൊല്ലാക്കഥ
കഥയെത്ര മാളോരെ
നാടെല്ലാം മാറിപ്പോയ്
നാട്ടറിവും മാറിപ്പോയ്
നേരിൻ്റെ നറുംപാല്
എവിടെയുണ്ട് മാളോരെ





2021 സെപ്റ്റംബർ 20, തിങ്കളാഴ്‌ച

തീവണ്ടിയിലെ ടോയ്ലറ്റ്


തീവണ്ടിയിൽ കയറിയാൽ
ആദ്യംടോയ്ലറ്റിലേക്കു തന്നെ
പോകണം

മൂക്ക്പൊത്തിപ്പിടിക്കരുത്
മുകളിലേക്ക്മാത്രം നോക്കിയിരി
ക്കരുത്

അവിടെയാണ്
ആദ്യഗവേഷണവും,
പര്യവേഷണവുംനടത്താൻ പറ്റിയ -
സ്ഥലം

അകത്തുകയറി
വാതിൽക്കുറ്റിയിടുമ്പോൾ
പുരാതനമായഒരുതെറി
കാത്തുനിൽക്കുന്നുണ്ടാകാം
കാര്യമാക്കേണ്ട

ചുറ്റും കണ്ണോടിച്ചുനോക്കൂ
അന്ന്നീ ഇടക്കൽഗുഹയിലെ
ചുമരിൽക്കണ്ട
അതേവട്ടെഴുത്തും കോലെഴുത്തും
കണ്ടില്ലെ.
അതാണുപറഞ്ഞത്
ഇതൊരുസംസ്കാരമാണ്

പുറത്തേക്കിറങ്ങുമ്പോഴേക്കും
അറപ്പും,
വെറുപ്പുംമാറിയ
പുതിയൊരുമനുഷ്യനാകുംനീ

നോക്കൂ ;
ഇനി എവിടെചെന്നാലും
നീയറിയാതെ
നിന്നിലെതൃഷ്ണയുടെ
കൃഷ്ണമണി
ചിലതെല്ലാം സസൂക്ഷ്മം
വീക്ഷിച്ചുകൊണ്ടിരിക്കും

പേര്


ആത്മാവിലുണ്ടൊരിളമുളന്തണ്ട്
അതിനുനാംപേരിട്ടു സ്നേഹം

അറിയാതെയാരാരിലുംകുടിപ്പാർക്കു-
ന്നതതിനുനാംപേരിട്ടു മോഹം

ഉള്ളിൻ്റെയുള്ളിൽനിന്നുണരുന്ന സൗരഭം
അതിനുനാംപേരിട്ടു പ്രണയം

ദുരമൂത്തൊരിക്കാലജീവിതം തീർക്കുന്നു
സ്വർഗവും, നരകവും മണ്ണിൽ

2021 സെപ്റ്റംബർ 19, ഞായറാഴ്‌ച

നേർക്കാഴ്ച


വെയിൽ പാമ്പിൻകൊത്തേറ്റ്
പിടയുന്നു തെരുവിലൊരുബാലിക
വിശന്നവയറിൽനിന്നും
കരിഞ്ഞസ്വപ്നം മണക്കുന്നു

ദൈവത്തിൻ കൊട്ടാരത്തിൽനിന്ന്
കുഴൽവിളികളുയരുന്നു
സദ്യവട്ടങ്ങൾതൻ സദിരുകൾനടക്കുന്നു
കുരളുകത്തുന്നൊരു തെരുവുകുഞ്ഞിൻ -
കണ്ണുകളിറ്റുവെള്ളം തിരയുന്നു

ഒട്ടിയവയറുമായൊറ്റനാണയത്തിനു
കൈനീട്ടവേ
ആട്ടിയോടിക്കുന്നു പുഴുത്തനായയേ -
യെന്നപോൽ
പൊട്ടിച്ചിരികളുയരുന്നുചുറ്റും
പണക്കൊഴുപ്പിൻചീർത്ത ദേഹങ്ങ -
ളിളകുന്നു


മഴവില്ല്


ഓണ നാളിലാണ്
വീട്ടിലെ പൂക്കളമത്സരത്തിനാണ്
ഒരുത്രാട സന്ധ്യയിൽ

സ്കൂളിൽ നിന്ന് വരുമ്പോൾ -
വാങ്ങിയ മഷി ഗുളിക
നീല, പച്ച, ചുകപ്പ്, കറുപ്പ്.......
ഏഴു നിറങ്ങൾ

ഈർച്ചപ്പൊടിയിൽ നിറം പകരാൻ
ചിരട്ടകളിൽനിറച്ചുവച്ചു
കലികൊണ്ടഅച്ഛൻ കാലാൽതട്ടിമറിച്ചു
നിറങ്ങളേഴും

വിതുമ്പിക്കൊണ്ടച്ഛനെ നോക്കേ
ദേഷ്യം പൂണ്ട ചക്രവാളത്തിൽ
നിറഞ്ഞു നിൽക്കുന്നു
ഏഴു നിറത്തിൽ മഴവില്ല്

2021 സെപ്റ്റംബർ 16, വ്യാഴാഴ്‌ച

ഭൂമി


ഭൂമി ഒരുമൺപാത്രമാണ്
ഉടയുന്തോറും ചുട്ടെടുക്കപ്പെ-
ടുന്ന മൺപാത്രം
ഭൂമിക്കടിയിൽ ചൂടുള്ള ഒരു -
ചൂളയുണ്ട്.

2021 സെപ്റ്റംബർ 15, ബുധനാഴ്‌ച

ഇന്നുമുണ്ട്


വർഷമെത്ര കഴിഞ്ഞുവെന്നാകിലും
ഹർഷങ്ങളൊക്കെയൊഴിഞ്ഞുവെന്നാ
കിലും
ഉണ്ടെൻ്റെയുള്ളിലാ നാട്ടുപൊട്ടിച്ചിരി
പണ്ടു ഞാൻ കേട്ട പാണൻ്റെ ഞാണൊലി

കൊയ്ത്തുപാടത്തെ പഴുത്ത കതിർക്കുല
കൊത്തുവാനെത്തും കിളിതൻ വിരുതുകൾ
മട്ടലിൽ തട്ടി വീണുള്ള മുട്ടിലെ മുറിവുണക്കിയ
കമ്മ്യൂണിസ്റ്റ് പച്ചകൾ

കുളങ്ങൾ ,തോടുകൾ, കാരപ്പഴക്കൂട്
മൊട്ടാമ്പുളി, മൂത്തു പഴുത്ത വാളൻപുളി
കണ്ണിമീനിനെ കോർത്തുള്ള ചൂണ്ടയിൽ
കുരുങ്ങി പിടയുന്ന നീർക്കോലിപ്പേടികൾ

കനിമരത്തിൻ്റെ തുഞ്ചത്തിലേറി
കയത്തിലേക്കൂളിയിട്ടുള്ള കളികൾ
പുളിമരക്കൊമ്പിലൂഞ്ഞാലിലാടി
ആകാശത്തിനാഴങ്ങൾ തൊട്ടുളളനിവരൽ

കൂട്ടുകാരാംകുസൃതിക്കുടുക്കകൾ
ചിങ്ങംമഴതീർത്ത കാവ്യശീലുകൾ
കാട്ടിലും കാരമുള്ളിലും തട്ടാതെ
നേർവഴിനുള്ളിത്തന്നുള്ള മുത്തശ്ശി

ചിത്രമെന്നപോലിന്നുമെന്നുള്ളിൻ ചുമരിൽ
തൂങ്ങിയാടുന്നു ഓർമ്മകൾ

വഴി


കോഴികൂവുംനേരത്ത്
കോർമ്പയുമായിയിറങ്ങുന്നു -
അച്ഛൻ
കൂർമ്പക്കാവിനപ്പുറത്തെ
കൈത്തോടിനരികിലൂടെ നടക്കുന്നു

പന്നിപ്പടക്കവുമായി നെല്ലിനുകാവലി -
രുന്നകാലം
മുയൽ, ഏള, എയ്യൻയെന്നിവയെ -
തുരത്താൻ
ടിന്നിൽ കല്ലിട്ടുമുട്ടിയകാലം
കാവൽമാടത്തിലെ കള്ളുകുടി, ബീഡി -
വലി
ബാല്യകാല ഓർമ്മയിൽ
തോട്ടിലെവെള്ളത്തെപ്പോലെ ഒഴുകി -
നടക്കുന്നു അച്ഛൻ

ഉച്ചയ്ക്ക് കഞ്ഞിയില്ലാതെ
വെയിലും, മഴയുമെന്നില്ലാതെ
കൊറ്റിനുവകതേടി കോർമ്പയുമായി
പോകുന്നുഅച്ഛൻ

കോഴികൂടുംനേരംകഴിഞ്ഞിട്ടും
അടുപ്പിൽ കഞ്ഞിക്കുവെച്ചവെള്ളം
വറ്റിയിട്ടും
അച്ഛനെകാണാഞ്ഞ് തിരക്കിയിറങ്ങി -
യപ്പോൾ

പുഴപ്പാലത്തിൻ കൈവരിയിൽ
ചാവാത്ത മീൻപോലെ
കോർമ്പയിൽ കോർത്ത്
തൂങ്ങിപ്പിടയുന്നു അച്ഛൻ

അടയാളം


എൻ്റേതും, നിൻ്റേതും
ഒരേ കാലടിപ്പാടുകൾ
പക്ഷെ;
പതിയാതെ നടക്കുവാൻ -
പഠിക്കണം
പ്രണയത്തിന്
അടയാളമെവിടെ

2021 സെപ്റ്റംബർ 13, തിങ്കളാഴ്‌ച

പ്രണയവഴി


മെല്ലിച്ചനിൻ്റെ വിരലുകളാലെഴുതിയ
കവിതയാണു ഞാൻ
നിൻ്റെ ഉച്ഛ്വാസങ്ങൾക്കുതാഴെ
കരുത്തിൻ്റെ ഊഷ്മളതയിൽ
അമർന്നു കിടക്കുന്നു

സമുദ്രമേ,
അഴിമുഖത്തണഞ്ഞ പുഴയാണുഞാൻ
നിന്നിലേക്കൊഴുക്കുന്നത് അറിയുന്നേ-
യില്ലല്ലോ !
നിൻ്റെ മാന്ത്രിക വലയത്തിൽ ,കരുത്തിൽ
ഞാൻ കുളിർന്നേ പോകുന്നല്ലോ

പ്രീയനേ, നോക്കൂ ;
പടിഞ്ഞാറൻ ചക്രവാളത്തെ
നാമെന്നും സായാഹ്നത്തിൽ നടക്കാറുള്ള
ചെമ്മൺപാതപോലെ !!

പ്രീയനേ ,പ്രണയത്തിൻ്റെ ഒരു ചക്രവാളം
നാം തീർക്കുന്നു
ഒരിക്കലും അവസാനിക്കാത്ത ആ -
  പ്രണയത്തിൻ്റെ ചെമ്മൺപാതയിലൂടെ -
നമുക്ക്നടക്കാം

പ്രണയിനി


പൂക്കാറില്ലീ തൊടിയിലെച്ചെടികൾ
പൂവിലുംപൂവായ് നീയുള്ളപ്പോൾ
പാടാറില്ലപക്ഷികളും
പാട്ടുകൾ നീപകർന്നാടുമ്പോൾ

കളകളമൊഴുകാറില്ലീകാട്ടാർ
കളിചിരിയായ് നീയുള്ളപ്പോൾ
ഈ വഴിയില്ലനിലാവും ഇപ്പോൾ
നീ ചിരിതുടങ്ങിയതിൽപിന്നേ

കോടക്കാറുകളെങ്ങോമാഞ്ഞു
എന്നരികത്തുനീയെത്തുമ്പോൾ
ക്ലാവുപിടിച്ചൊരു മൗനംമാഞ്ഞു
കവിളിൻ കുങ്കുമപ്പൂകാൺകേ

പെണ്ണേ, പ്രണയപ്പൂവേയെൻമനം
പൂത്തുമ്പികളായ് തുള്ളുന്നു
നിൻചൊടിയിണയിലെ പ്രേമമരന്ദം
നുകരാൻ വെമ്പൽകൂട്ടുന്നു