malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2025 ഏപ്രിൽ 28, തിങ്കളാഴ്‌ച

അധികാരം


കല്ല്മിടാക്കിലൂടെ
ഒരു കവിത നടക്കുന്നു
കുത്തി നടക്കാൻ
കൈയിലൊരു കമ്പു പോലു-
മില്ലാതെ
കാലിലൊരു
കുറ്റിച്ചെരുപ്പു പോലുമില്ലാതെ.

ക്ലാഞ്ചിപ്പോകുന്നുണ്ടിടയ്ക്കിടെ
ചതഞ്ഞ ചോരയുടെ
ചുടു വേദനയോടെ,
കുണ്ടിടയിലൂടെ,
തെരുവപ്പുല്ലിൻ കൂട്ടത്തിലൂടെ
കൂനിക്കൂനി നടക്കുന്നുണ്ട്.

വിശപ്പു വറ്റിയ വയറുമായി
വാക്കു വറ്റിയ കണ്ഠവുമായി
അഴുക്കിൻ്റെ പശിമയിലൂടെ
ജീവിതമെന്ന ദുർഗന്ധവും പേറി

കശപിശ കൂട്ടുന്ന നായകൾക്കിട-
യിലൂടെ
നട്ടാൽ മുളക്കാത്ത നുണകൾക്കിട
യിലൂടെ
മനുഷ്യനെ മനുഷ്യനറിയാത്ത
നഗര (നരക ) ത്തിലൂടെ

കണ്ണീരു വറ്റിയ കണ്ണുകൾക്കിടയി-
ലൂടെ
ബന്ധങ്ങളറ്റ കബന്ധങ്ങൾക്കിടയി-
ലൂടെ
തലയോട്ടികൾ തളിരിട്ട യുദ്ധമുഖത്തു - കൂടെ
പിഞ്ഞിക്കീറിയ പെണ്ണുടലുകൾക്കിട-
യിലൂടെ

തിരിഞ്ഞു നടക്കുന്നു ഒരു കവിത
ലിപിയില്ലാത്ത അക്ഷരമായി
അധികാരത്തിൻ്റെ
അപ്പക്കഷ്ണം വേണ്ടെന്ന്
തുപ്പിക്കളയുന്നു

2025 ഏപ്രിൽ 27, ഞായറാഴ്‌ച

തടുക്കാൻ കഴിയാത്തത്


തടുക്കുവാൻ
കഴിയില്ല
തുടുക്കുന്ന
ഓർമ്മകളെ

നിൻ്റെയോരോ
ഓർമ്മയും
തളിരലയിൽ
വെയിൽ തൊടുന്നതു
പോലെയാളവൾക്ക്

2025 ഏപ്രിൽ 26, ശനിയാഴ്‌ച

ഇല്ലേ ഇല്ലിനി


മദ്ധ്യാഹ്നം വിളമ്പുന്നു
ശിശിരം
പാതിരാവു ഗ്രീഷ്മത്തിൻ
വോഡ്ക
പ്രാതസന്ധ്യ കത്തിനിൽ -
ക്കുന്നു
ത്രിസന്ധ്യ കുത്തിനോവി-
ക്കുന്നു
കാലമേ നിൻ കുരുത്തക്കേ -
ടിൽനിന്നും
കുരുത്തതാണിന്നെൻ്റെ -
കരുത്ത്

ശശങ്ങൾ മരിച്ചുവീഴുന്നു
വ്യാഘ്രം രുധിരം നുണയുന്നു
ശരത്തിൻ്റെ നെഞ്ചിലെ
തീക്കട്ട
രുധിരത്തണുപ്പിനെ ചുട്ടു -
പൊള്ളിക്കുന്നു

ഇല്ലിനി വസന്തം
മായാത്ത കനവ്
കവിതയുടെ കുഞ്ഞു പക്ഷി
കറുകനാമ്പിലെ മഞ്ഞുതുള്ളി
ഇല്ലിനി, ജീവിതമേ നീ
ഇല്ലേ ഇല്ലിനി

2025 ഏപ്രിൽ 25, വെള്ളിയാഴ്‌ച

കാത്തു വെച്ചത്


ഇരുട്ടിൻ്റെ വക്ത്രത്തെ
വജ്ര സൂചിയാൽ കീറുന്നു
വെളുത്ത പ്രഭാതം
വെളുക്കനെ ചിരിക്കുന്നു

ഉള്ളിലെ മഹാബ്ധി അലയ-
ടിക്കുന്നു
അഗ്നി മുഖം സഹർഷം
ആശ്ലേഷിക്കുന്നു
ഹരിത സ്വപ്നങ്ങൾ
കരിഞ്ഞു പോകുന്നു
കബന്ധനൃത്തങ്ങൾ
ഉറഞ്ഞു നിൽക്കുന്നു

മരണത്തിൻ്റെ മഞ്ഞ
കൊരുത്ത്
ആരു തന്നതീ മദ്ധ്യാഹ്നം !
വേണ്ടിനി പൊയ്മുഖം
പ്രിയ ദു:ഖങ്ങൾ
മൂക സന്ത്രാസം

പൊടുന്നനെ ;
കാലം കാത്തുവെച്ച
നക്രത്തിൻ്റെ വക്ത്രത്തിൽ......


2025 ഏപ്രിൽ 23, ബുധനാഴ്‌ച

സ്നേഹം


തിരിച്ചു കിട്ടുമെന്നു കരുതിയല്ല
ചരിച്ചു തന്നത്
ഞെരിഞ്ഞമരുമ്പോഴും
പൊരിഞ്ഞു തീരുമ്പോഴും
ആശിച്ചിട്ടില്ല ഒന്നും

കിട്ടുമായിരിക്കും ഒരിക്കൽ
കൊടുത്തതിനേക്കാൾ കൂടുതൽ.
കാലം കാത്തു വച്ചതിൻ
കണക്കു പിഴക്കാറില്ല

എങ്കിലും, നിന്നെ ഞാൻ സ്നേഹി
ക്കുന്നു
ക്ഷമിക്കൂ,ഉപാദിയില്ലാത്ത സ്നേഹം
നിൻ്റെ പുറംപൂച്ചുകളെയല്ല
ഉള്ളിലെ സ്നിഗ്ദതയെ
നൈർമല്യത്തെ

പിച്ചവെച്ചുണർന്ന എൻ്റെ മോഹങ്ങൾ
അറിവിൻ്റെ ആദ്യപാഠം
എന്നെ ഞാനാക്കിയത് ഒന്നിലും നിന-
ക്ക് പങ്കില്ലെങ്കിലും
ഞാൻ നിന്നെ സ്നേഹിക്കുന്നു
എന്നോടു ക്ഷമിക്കൂ.

2025 ഏപ്രിൽ 22, ചൊവ്വാഴ്ച

ഗ്രീഷ്മം


ചെണ്ടുമല്ലിച്ചിരി പൂക്കാൻ
വെമ്പുമാ ചൊടികളിൽ
മാരിത്തരികൾ വീണു
ചിണുങ്ങിക്കരയുന്നോ !

മുറ്റത്തേയിളം മാവിൻ
ചില്ലയിൽഝിൽഝിൽ -
നാദം
വേറിട്ട രാഗമായ് നിൻ
ഹൃത്തിനേപുണരുന്നോ

അതിരിന്നെതിരെയായ്
നിൽക്കുമാ മരുതിൻ്റെ
ശാഖിതൻ കൂട്ടിന്നുള്ളിൽ
മാരുതൻ ചിറകടി

ഇലഞ്ഞിപ്പൂ പോലുള്ള
മിഴിതൻ തിളക്കവും
പുലരിത്തുടുപ്പാർന്ന
കവിൾക്കുങ്കുമക്കൂട്ടും

രതി ജാലങ്ങൾ തീർത്തു
കൊഴിഞ്ഞൊരാ മുല്ലപ്പൂവിൽ
കൊതിയാൽ ഗ്രീഷ്മം നോക്കും
കാണുവാനെന്തു ഭംഗി


2025 ഏപ്രിൽ 17, വ്യാഴാഴ്‌ച

പുച്ഛപ്പുളി


രാത്രിയുടെ ശേഷിപ്പുകളെ
അവൾ തൂത്തുവാരിക്കളഞ്ഞു
ഇട്ടമ്മിലെ പുളിമരച്ചില്ലകൾ മാത്രം
വിട്ടുകൊടുത്തില്ല ഇരുട്ടിനെ

ചവിട്ടുപടിയിലെ ചെരിപ്പുമിട്ട്
ഒരു ചുമ ഇടവഴിയിലേക്കിറങ്ങി
ചുരംകേറി ഒരു ബസ്സ് ജ്വരം പിടിച്ച -
പോലെ
ഞരങ്ങി മൂളി വരുന്നുണ്ട്

മീനും തലയിലേറ്റി കൂകി വരുന്നു -
ണ്ട് ഒരു കൊട്ട
പുല്ലാനിക്കാട്ടിനപ്പുറത്തു നിന്ന്
പുളിങ്കുരു പോലുള്ള
അവസാനത്തെ ഇരുട്ടിനേയും -
കൊത്തി
ഒരു കാക്ക അങ്ങോട്ടേക്കു പാറി

പണ്ട്, മൂന്നാം ക്ലാസിൽ പഠിക്കുന്ന
കാലത്തെ ഒരോർമ്മ ഓൺലൈ -
നിൽവന്ന്
എന്നെ അറിയില്ലേയെന്ന് തോണ്ടി -
വിളിക്കുന്നു
പ്രതീക്ഷിക്കാതൊരോർമ്മയിലേക്ക് -
ഞാൻ പാളി നോക്കുന്നു

പുച്ഛത്തിൻ്റെ ഒരു പച്ചപ്പുളിങ്ങ
മകൻ്റെ ചുണ്ടത്ത്
"നായ നടുക്കടലിൽ പോയാലും
നക്കിയേ കുടിക്കൂ "-യെന്ന്
ടി.വി.സീരിയലിലൊരു റിങ്ടോൺ

2025 ഏപ്രിൽ 16, ബുധനാഴ്‌ച

വേർപിരിയാത്തത്


നാം ഒറ്റയ്ക്കാവുന്നേ
യില്ല
എന്നും വേർപിരിയാത്ത
രണ്ടു പേരുണ്ട് നമ്മുടെ
കൂടെ
ദുഃഖവും നിഴലും

2025 ഏപ്രിൽ 15, ചൊവ്വാഴ്ച

അമാന്തം


കഷ്ടം! കഷ്ടമെന്നെല്ലാതെന്തു -
ചൊല്ലേണ്ടുകാലമേ !
കാല്യമായ് തീരേണ്ട ബാല്യം
ഇരുളായുറഞ്ഞു പോകയോ !
പാലൂട്ടും കരത്തിൽ കടിക്കും -
പാമ്പാകയോ !

പത്തു മാസം നൊന്തു പ്രസവിച്ച്
പിച്ചവെച്ച് നടത്തിച്ച്
"തലയിൽ വെച്ചാൽ പേനരിക്കും
തറയിൽ വെച്ചാൽ ഉറുമ്പരിക്കും"-
യെന്നൊരുത്കണ്ഠയാൽ വളർ-
ത്തിയോൻ
പ്രാണനെ പുല്ലുപോൽ തള്ളി
ജീവനെ പന്താടി നടക്കുന്നു

ലഹരിയും ലഹളയും പഥ്യം
ചോര കൊണ്ടു ചിത്രരചന
കാടുപോലും നാണിച്ചു പോംവിധം
കരളിൽ കാടു നട്ടുവളർത്തുന്ന -
തെങ്ങിനെ!

തുടരരുത്,യിനിയുമിത്
തുടുവെള്ളാമ്പൽപ്പൂക്കൾ നശിക്ക-
രുത്
ജീവൻ്റെ ജീവനാം പൊൻമക്കളെ
കാത്തുരക്ഷിക്കവേണം
അരുത്; ഇനിയും അമാന്തം

2025 ഏപ്രിൽ 10, വ്യാഴാഴ്‌ച

വലിയ ഒന്ന്


ഞാനൊറ്റയ്ക്കാവുമ്പോൾ
ഒറ്റയക്കം പോലെ
ഒരറ്റത്തൊതുങ്ങിപ്പോകുന്നു

എന്നാൽ
നീയരികിലെത്തുമ്പോൾ
ഞാനൊരു വലിയ ഒന്നായ്
എങ്ങും നിറഞ്ഞു നിൽക്കുന്നു

2025 ഏപ്രിൽ 9, ബുധനാഴ്‌ച

അവൾ


പുലർകാലത്തെ ഗാഢനിദ്രയെ
പുറങ്കാലുകൊണ്ട് തട്ടിയെറിഞ്ഞ്
ഭയവും, ഞെട്ടലും വാരിയുടുത്ത്
അടക്കളയുടെ അടർക്കളത്തി
ലേക്കിറങ്ങുന്നു

അടുപ്പിൽ അരിയായ് തിളക്കുന്നു
കടുകായ് പൊരിയുന്നു
നനക്കല്ലിൽ വിഴുപ്പായ് പതയുന്നു
ഉറക്കത്തേയും തോളിലേറ്റി
തൊഴിലിടത്തിലേക്കോടുന്നു

ഓർമ്മകളെ അഴിച്ചു വെച്ച്
പാതിരാവോളം പണിയുന്നു
സ്വപ്നമോയെന്ന് നുള്ളി നോക്കുന്നു
ക്ഷമയുടെ ചില്ലുപാത്രം ചേർത്തു
പിടിച്ച്
വിയർപ്പും,കണ്ണീരും ചേർത്ത്
ജീവിതത്തെ പടുത്തുകെട്ടുന്നു

2025 ഏപ്രിൽ 8, ചൊവ്വാഴ്ച

മണ്ണിലേക്ക്



മഴ നനഞ്ഞ വഴിയിലൂടെ
മടങ്ങിപ്പോകണം
തിരക്കുകളൊഴിഞ്ഞ
സാധാരണ ജീവിതത്തിലേക്ക്.
ഓമനത്വം തുളുമ്പുന്ന
ഓർമത്തുരുത്തിലേക്ക്.

കുന്നിൻ ചെരുവിലെ
കുനുകുനേപെയ്യുന്ന
മഴയൊന്ന് നനയണം.
കന്നി വെയിൽ കായണം
"വാലാൽ ചില്ലത്തുമ്പിൽ ചുറ്റി-
വരിഞ്ഞുകിടന്നൊന്നാടണം"

ചേമ്പിലവട്ടിയിൽ
പൂക്കൾ നിറക്കണം
ചേലൊത്ത ചേറിൽ
ചാടിക്കളിക്കണം

മഴനനഞ്ഞ വഴിയിലൂടെ
മടങ്ങിപ്പോകണം
മറമാടിയ മണ്ണിൽ നിന്നും
മാടി വിളിക്കുന്നെന്നമ്മതൻ
മാറിലേക്കു ചായണം


2025 ഏപ്രിൽ 7, തിങ്കളാഴ്‌ച

ചൂണ്ട


ചൂണ്ടയാണു ചുറ്റും
ചെണ്ടുമല്ലികയെന്നു തോന്നും -
വിധം
തിരിച്ചറിയാച്ചതിയുടെ
ചൂണ്ടകൾ

ഇരയണിച്ചുണ്ടാലവ
ചിരിച്ചു രസിപ്പിക്കുന്നു
പ്രലോഭനത്തിൻ്റെ പവിഴമല്ലിക -
നീട്ടുന്നു

രാസലഹരിയായ് സിരയിലൊ-
ഴുകിടാം
ധൂമവലയമായ് ചുഴറ്റി നിന്നിടാം
മൃദുലവികാരമിളക്കും ദ്രാവക -
മായിടാം
ക്യാമറക്കണ്ണാലൊപ്പിയ നഗ്നത -
യായിടാം

ഇരയേകി ഇരയെപ്പിടിക്കുന്നു
ചൂണ്ട
നീക്കമോരോന്നിലും വേണം -
ജാഗ്രത
രാവിൽ പകലിൽ വായുവിൽ -
ജലത്തിൽ
ഓരോ മാത്രയിലും ആർത്തി -
യാഴ്ത്തുന്നു ചൂണ്ട

2025 ഏപ്രിൽ 5, ശനിയാഴ്‌ച

വിഷു

 കുട്ടിക്കവിത


കുട്ടനു കിട്ടി കൈനീട്ടം
കുഞ്ഞി കൈയില് പൊട്ടാസ്
ചിരിയുടെ മേളം പോലയ്യ
ചറപറ ചറപറ പൊട്ടാസ്!

പൂത്തിരി കത്തും പത്രാസ്
പുത്തൻ പൂവാം മത്താപ്പ്
ചീറിപ്പായും എലിവാണം
അമ്പോ എന്തൊരു കെങ്കേമം!

2025 ഏപ്രിൽ 4, വെള്ളിയാഴ്‌ച

വൃക്ഷം


അക്ഷരം നീ തന്നെ
അക്ഷതം നീ തന്നെ
ക്ഷുത്തു മാറ്റീടുന്നോ-
രന്നവും നീ തന്നെ

ക്ഷതമൊട്ടുമില്ലാതെ
ക്ഷിതിയേ പരിപാലിച്ചു
നിൽക്കുന്ന കാവലാളാ-
ക്കുന്നതും നീയേ

നാവതിൽ അക്ഷരപ്പൊന്നു
വിളയിക്കാൻ
പാത്രമായീടുന്ന
പത്രവും നീ തന്നെ

അക്ഷരത്തിൻകിളി
ചിലയ്ക്കുന്നതാളങ്ങളല്ലൊ
ഞാൻ
കേൾക്കുന്നു നിൻചില്ലയിൽ

നന്മയും നീ തന്നെ
ഉൺമയും നീ തന്നെ
ജീവസ്വരങ്ങളും സാരവും
നീ തന്നെ

2025 ഏപ്രിൽ 3, വ്യാഴാഴ്‌ച

ചിത്രശലഭപൂവ്


പൂക്കളെല്ലാം
ചിത്രശലഭങ്ങളായെ
ങ്കിലെന്ന്
അവനെന്നുമോർക്കും

അവൻ വളർന്ന്
വലുതായ്
വലിയവനായി
പല നാടുകൾ ചുറ്റി

അന്നൊരിക്കലൊ
രുദ്യാനത്തിൽ
അവൻ കണ്ടു

ചിത്രശലഭങ്ങളെല്ലാം
പൂക്കളായ് കൊഴിഞ്ഞു
വീണിരിക്കുന്നു

അവൻ്റെ കണ്ണുകൾ
നിറഞ്ഞു വന്നു

ആരോരുമില്ലാത്ത
ഒന്നുമില്ലാത്ത
എന്നോ കൊഴിഞ്ഞു
വീണ
ഒരു ചിത്രശലഭപൂവാണ്
താനുമെന്ന്
അവൻ തിരിച്ചറിഞ്ഞു

2025 ഏപ്രിൽ 2, ബുധനാഴ്‌ച

പണം കായ്ക്കും മരം


മങ്ങിയോരെണ്ണച്ചായച്ചിത്രമായ് -
മാറി നാട്
എണ്ണിയാലൊടുങ്ങാത്ത
കണ്ണെത്താ കോൺക്രീറ്റ്കാട്

വണ്ടികൾ കിതച്ചോടി
അണി മുറിയാതേതു നേരവും
പുകമാലിന്യത്താലെ
ഉള്ളകം പൊള്ളീടുന്നു

ഭള്ളുകളേറിയെങ്ങും
കള്ളിന്നു വീര്യം കൂടി
രോഗങ്ങൾ പേറിപ്പേറി
മരണങ്ങളേറിയേറി

പണമാണല്ലോയിന്ന്
ഭരിപ്പൂ മനുഷ്യരെ
പണത്തിനായ് പണിയെന്തും
ചെയ്യുവാൻ മടിയില്ല

കള്ളങ്ങളേറിയെങ്ങും
കൊള്ളരുതായ്മ കൂടി
മണ്ണിൽ ചവിട്ടിടാത്ത
പണിയേ വേണ്ടുവാർക്കും

പണം കായ്ക്കും മരമായ്
തടിച്ചുകൊഴുത്തോരെ
പണം തിന്നു ജീവിക്കാൻ
കഴിയില്ലോർത്തുകൊൾക