malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2020 ഒക്‌ടോബർ 29, വ്യാഴാഴ്‌ച

ഭൂമി


അമ്മ ഭൂമിയേകുന്ന വാത്സല്യം
കൊണ്ടല്ലയോ
മണ്ണിലീപാദമൂന്നി മുന്നിലേക്കടിവെയ്പ്പൂ

പാവന സ്പർശത്താലെ
ആ സ്നേഹവായ്പ്പിനാലേ
അങ്കുരിച്ചതല്ലയോ കാണുമീ ജാലമെല്ലാം

നിൻകൃപയില്ലെങ്കിലീ പാരിതിലെന്തുണ്ടമ്മേ
പുണ്യമാം സ്പർശം കൊണ്ടേ മൃത്യുവേ
ജയിച്ചോൾ നീ !
എൻമിഴി വെളിച്ചവും സിരയിൽ പ്രസാദവും
നീയല്ലാതെന്തന്നമ്മേ! നമിപ്പൂ നിൻ പാദത്തിൽ

വാരിധിയെക്കാക്കും നീ,
വരുണനേയും കാത്തിടും
ആകാശം തേടുന്നോൾ നീ,
ആശയും തരുന്നോൾ നീ
നിന്നുടെ മുന്നിൽ ഞാനോ ഒരു കൊച്ചു -
മൺതരി
എന്നിട്ടും ഗർവ്വെനിക്ക് ,എന്നുള്ളം -
കൈയ്യിൽ വെച്ച നെല്ലിക്കയെന്ന ഭാവം.

2020 ഒക്‌ടോബർ 28, ബുധനാഴ്‌ച

കഴുമരങ്ങളേ സൂക്ഷിക്കുക


കവിതയെ കഴുമരത്തിലേറ്റാൻ
കൽപ്പിച്ചു ന്യായാസനം.
കൽത്തുറുങ്കിന്റെ കാതരമായ
നിലവിളികേൾക്കാൻ അവർക്ക്
കാതുണ്ടായിരുന്നില്ല
കൊലക്കയർ നെയ്യുന്ന കൈകളെല്ലാതെ.
തൂക്കിലേറ്റപ്പെട്ട കവിത മരിച്ചെന്ന് -
പരിശോധിച്ച് ഉറപ്പിച്ചവർ തൽക്ഷണം 
മറിഞ്ഞുവീണു.
കവിതയ്ക്ക് കൈകൾ മുളച്ചു കൊണ്ടേ
യിരുന്നു
അടക്കാനാവാത്ത ആനന്ദത്തോടെ
ചുരുട്ടിയ മുഷ്ടികൾ തെരുവിലേക്കിറങ്ങി
അധികാരത്തിന്റെ അകത്തളങ്ങൾ വിറച്ചു
ന്യായാസനങ്ങൾ ഇളകിയാടി
വെടിയുണ്ട വരച്ച ചിത്രങ്ങളിൽ നിന്ന്
കൈകൾ പിറന്നു കൊണ്ടേയിരുന്നു
കവിത കാറ്റായെങ്ങും പരന്നു
ന്യായാധിപർക്ക് പേനപിടിക്കാൻ കൈകളോ
കുത്തിപ്പൊട്ടിക്കാൻ പേനകളോയില്ലാതായി
അധികാരം വിട്ടൊഴിഞ്ഞവർ
കവിത കാലാതിവർത്തിയെന്നു പറഞ്ഞ്
കവിതയുടെ കൈകളെ പിൻതുടരാൻ തുടങ്ങി
...................
രാജു.കാഞ്ഞിരങ്ങാട്




കാലിഡോസ്കോപ്പ്


ജരായുവിൽ നിന്ന് ജാതനായി
വെളിച്ചത്തിലേക്കു വളർന്നു
തെളിച്ചത്തിലാണ് തളർന്നു പോയത്

ബാല്യം വർക്കത്ത് കെട്ടുപോയി
പ്രാണൻകൂട്ടിലെ തത്തയായി
രക്തത്തിൻ്റെ നിറം ചുവപ്പായിരുന്നു
അനുഭവങ്ങൾക്ക് കവർപ്പും

കൗമാരത്തിൽ ഞാനും നീയുമായി
പിന്നെ പിന്നെ കണ്ടാൽ മിണ്ടാതായി
നിറത്തിൻ്റെ അർത്ഥങ്ങളറിഞ്ഞു
അനർത്ഥങ്ങളുടെ ശാസ്ത്രമറിഞ്ഞു

കീറിപ്പോയ ഒരു ജീവിതം
കുഞ്ഞുനാളിലെ കടലാസുവഞ്ചി
കാലം സാക്ഷിപറയാൻ കാത്തുനിന്നില്ല
പടിക്കു പുറത്തെ പടുമുള

നിൻ്റെ കുപ്പിവളപ്പൊട്ടുകളിട്ട കാലിഡോ-
സ്കോപ്പ്
എന്തെന്തു വർണ്ണങ്ങൾ കാട്ടിത്തന്നു
പൊട്ടിപ്പോയ കാലിഡോസ്കോപ്പാണ്-
ജീവിതം
പുസ്തകത്താളിൽവെച്ച മയിൽപ്പീലി
പെറ്റില്ല മണ്ണടിഞ്ഞു പോയി

2020 ഒക്‌ടോബർ 27, ചൊവ്വാഴ്ച

ചിത്രം

 

ഒരിക്കൽ
ഞാനൊരനാഥാലയത്തിൽ
പോയി
ചുമരിൽ ഗാന്ധിജിയുടെ
ചിത്രമുണ്ടായിരുന്നു
തിരിച്ചിറങ്ങുമ്പോൾ
എൻ്റെ ചുണ്ടിലൊരു പുഞ്ചിരിയും

ഇന്ന്
ഒരിക്കൽക്കൂടി ഞാനവിടെയെത്തി
ചുമരിൽ ഗോഡ്സേയുടെ ചിത്രം
എനിക്ക്
തിരിച്ചിറങ്ങാൻസാധിക്കുമോ?

                              o

2020 ഒക്‌ടോബർ 26, തിങ്കളാഴ്‌ച

വ്യസനം


ഇലകൊഴിഞ്ഞ വൃക്ഷമ്പോലൊരുവൻ
വിശുദ്ധമുഖഛായയാൽ
ഏതോ ഗോത്രപുരാവൃത്തമ്പോൽ
ഏതോവിഷാദ നീലിമപോൽ
ഏതോ പ്രാക്തന നിശ്ശബ്ദതപോൽ .

മനസ്സിൻ കിളിവാതിൽതുറന്നു -
മടങ്ങിവരും ചിലവേളയിൽ
ദേശാന്തരംപോയ പക്ഷിപോലോ -
ർമ്മകൾ
കാലക്കടലിൽപ്പെട്ട പെട്ടകം ജീവിതം
അതിൽ കരയുന്ന കുരികിൽ പക്ഷി -
പോൽജീവൻ

ജീവിതക്കുരിശുംപേറിക്കയറുന്നു -
മലയവൻ
സ്നേഹത്തിന്
സമാധാനത്തിന്
സാഹോദര്യത്തിന്.

പൊറുതികേടിൻ ശിഖരത്തിൽ
തൂങ്ങുന്നു ജീവിതകവർപ്പെന്ന്
ആക്രന്ദനങ്ങളുയരവേ,
ധ്യാന മാനസം ചൊല്ലുന്നു ഏറ്റംവലിയ -
വ്യസനം ജീവിതം തന്നെ.




2020 ഒക്‌ടോബർ 24, ശനിയാഴ്‌ച

എന്തു പേരിട്ടു വിളിക്കും


കുടയില്ലാത്ത ഒരു ദിവസം
കൂട്ടുകാരിയുമൊത്ത് നടക്കുമ്പോൾ
കോരിച്ചൊരിഞ്ഞു മഴ

മദിപ്പിക്കുന്ന ഗന്ധവും
കൊതിപ്പിക്കുന്ന കുളിരുമില്ലാതെ
കിടു കിടക്കും വേളയിൽ
കുടയായ് പരസ്പരം ഞങ്ങൾ ഞങ്ങളെ-
കാത്തു

കൂട്ടിപ്പിടിച്ച കൈകളെ കുടഞ്ഞെറിഞ്ഞ
കൊടുങ്കാറ്റിൻ്റെ കുത്തുവാക്കിൽ മനം -
നൊന്തവൾ
കണ്ണീരിൻ്റെ പൊള്ളുന്നൊരുകണം നെഞ്ചി -
ലിറ്റിച്ചുകടന്നു പോയി

മഴയുടെ കയപ്പു തിന്നവൻ
വെയിൽ കുടിച്ചു കൊണ്ടേയിരിക്കുന്നു

ഏകാന്തയിൽ എരിഞ്ഞു തീരുമ്പോൾ
എറിഞ്ഞുടയ്ക്കുന്നു ഓരോ മഴത്തുള്ളി -
കളേയും

ഒരു കാറ്റുമെടുക്കുന്നില്ല
ഈ കരയെ
ഒരു മഴയും നനയ്ക്കുന്നില്ല
ഈ മിഴിനീരിനെ
നീറി നീറി മരിക്കുന്ന മനുഷ്യനെ
എന്തു പേരിട്ടു വിളിക്കണം


പ്രാർത്ഥന

 

ധ്യാന ബുദ്ധനെപ്പോലെയിരുന്ന-
മരങ്ങൾ
ഉടയാടയുരിഞ്ഞപോലെ,യുലഞ്ഞു
കരയുന്നു.

മുളകളെ മൂടോടെ പിഴുതെടുക്കുന്നു!
സീതേ നീഅഗ്നിശുദ്ധി തേടുക !!
ചിതയൊരുക്കി കാത്തിരിക്കുന്നു ചതി

എവിടെ, ഒഴുകുന്ന പുഴതൻ -
സംഗീതം
പറവകൾതൻ മധുര ഗീതം
പുതുപച്ചകൾ
ഇളംവെയ്ലുകൾ
ഗാഢനീലാകാശം

ഗർഭപാത്രം കരിഞ്ഞുണങ്ങിയ
പാടത്തിരുന്ന് പ്രാർത്ഥിക്കുന്നു -
ഒരച്ഛൻ.
പ്രാർത്ഥനയുടെ പതാകകളെവിടെ !

ഇനിയെനിക്ക് ഗാഢമായൊന്നുറങ്ങണം
മണ്ണിലൊരു മൗനവേരായ്
സ്നേഹ ഉറവകൾ തേടി
പെൺ സൗഹൃദങ്ങളുടെ
പുതുതെഴുപ്പുകളുടെ
മാറ്റത്തിൻ്റെ സ്ഫുരണതലത്തിൽ
ഒരു പച്ചപ്പായ് ഉറക്കമുണരണം

2020 ഒക്‌ടോബർ 23, വെള്ളിയാഴ്‌ച

അച്ഛൻ

 

അച്ഛൻ്റെ പട്ടട കെട്ടടങ്ങിയിരുന്നില്ല
കടുത്ത ദുഃഖത്തിൽ നിന്ന്
കവിതയിറങ്ങി വന്ന്
കടലാസിൽക്കുറിച്ചു അച്ഛനെക്കുറിച്ച്
അഞ്ചാറുവരി.
കണ്ണടച്ചു കിടന്നു,
ഉറങ്ങിപ്പോയതറിഞ്ഞില്ല
നേരം വെളുത്ത് ഉണരുമ്പോൾ
പുതപ്പു കൊണ്ട് പുതപ്പിച്ചിരിക്കുന്നു
വാതിൽ ചാരിയിരിക്കുന്നു
കടലാസിൽ നിന്ന് കവിതയിറങ്ങി -
പ്പോയിരിക്കുന്നു !
അല്ലെങ്കിലും;
അച്ഛൻ അധ്വാനിയായിരുന്നല്ലോ
ആരുടെ പ്രശംസയ്ക്കു മുന്നിലും
വന്നു നിൽക്കാറില്ലല്ലോ

2020 ഒക്‌ടോബർ 21, ബുധനാഴ്‌ച

ഞാറ്റു പാട്ട്


നേരം പോയ് നേരം പോയേ
പെണ്ണാളേ വേഗം വായോ
ചേറ്റുകണ്ടം കലക്കടി പെണ്ണേ
ഈച്ചേറ് നമ്മടെ ചോറെടി
ചേറ്റുകണ്ടം കലക്കടി പെണ്ണേ
ഈച്ചേറ് നമ്മുടെ ചാറടി
ചേറിലെറങ്ങടി പെണ്ണേ നീ
നേരം പോയ് നേരം പോയ്
നേരം പോയേ

ചോരതിളക്കണ പെണ്ണാളേ
ചേലിൽ ചിരിക്കണ കണ്ണാളേ
ഞാറൊന്നു പാകടി പെണ്ണേ
വെള്ളം വേഗം തേവടി പെണ്ണേ
ചെങ്കതിർ പോലെ തിളങ്ങി വിള
ങ്ങണ പെണ്ണാളേ കണ്ണാളേ
നേരം പോയ് നേരം പോയ്
നേരം പോയേ

കാളപൂട്ടി കണ്ടം മറഞ്ഞേ
അരൂംമൂല കിളക്കടകോര
ഞാറൊലുമ്പി ഏറ്റിയെറിഞ്ഞേ
നുരിവെച്ചു മുന്നേറടി പെണ്ണേ
നേരം പോയ് നേരം പോയ്
നേരം പോയെ

മാനത്ത് കാളണകാറ്
വരമ്പത്ത് തമ്പ്രാൻ്റെ മോറ്
രണ്ടുംപൊട്ടിയൊലിക്കണമുമ്പേ
താളത്തിൽ പണിയടി പെണ്ണേ
നേരം പോയ് നേരം പോയ്
നേരം പോയേ

അന്തിക്കതിരോൻ നുരിവച്ചുനീർന്നേ
അന്തിമാനം ചുവന്നു തുടുത്തേ
ഞാറ്റുവേല കുളിച്ചു കേറുമ്മുന്നേ
ഞാറു നട്ടൊന്നുനീ നീരെടി പെണ്ണേ
നേരം പോയ് നേരം പോയ്
നേരം പോയേ

2020 ഒക്‌ടോബർ 20, ചൊവ്വാഴ്ച

സത്യം


കാക്ക പരേതാത്മാവിനോട്
പറഞ്ഞു:
അവർ എന്നും എന്നെ ആട്ടി-
പ്പായിക്കുന്നു
ബലിച്ചോറുണ്ണുവാൻ മാത്രം
കൈമുട്ടി വിളിക്കുന്നു

പരേതാത്മാവ്:
ജീവിച്ചിരിക്കുമ്പോൾ ഒരുരുള-
ച്ചോറു തരാത്തവരാണ്
ആട്ടിപ്പായിക്കുന്ന നിന്നെ-
ഇങ്ങനെയെങ്കിലും ഓർമ്മി-
ക്കട്ടെ

2020 ഒക്‌ടോബർ 19, തിങ്കളാഴ്‌ച

ജീവൻ്റെ നാൾവഴികൾ

 

പൂമൊട്ടു പോലൊരു പൈതലായ് ബ്ഭൂമി-
യിലാദ്യമായൊന്നെത്തി നോക്കുന്നേരം നേർത്തൊരാർത്തസ്വരത്താലെ നാമാദ്യ-
ജീവിതപാഠം പഠിച്ചിടുന്നു

പിന്നെ പതുക്കനെ പൂവിതളെന്നപോൽ
മന്ദം മിഴികൾ തുറന്നു നോക്കേ
കാണുന്നതെല്ലാമേകാലത്തിൻ സാക്ഷിയായ്
മൂകമായ് നോക്കിക്കിടന്നിടുന്നു

ഒട്ടുനാളിങ്ങനെ പോയവാറേ മട്ടുമാറിപ്പുതു -
കളികളായി
പാരിതിൽ പിച്ചകപ്പൂവുപോലെ പിച്ചവെച്ചോടി
ക്കളിച്ചിടുന്നു
അങ്കണത്തട്ടിലിറങ്ങിമെല്ലേ അങ്കത്തിനു -
കോപ്പുകൂട്ടിടുന്നു
അല്ലിതെന്തെന്നുമറിഞ്ഞിടാതെ വല്ലികളായി -
ച്ചമഞ്ഞിടുന്നു

കാലം പതുക്കെക്കഴിഞ്ഞുപോകെ കാര്യമൊ-
ട്ടൊക്കെയറിഞ്ഞിടുന്നു
ജീവിത പാരാവാരത്തിലേക്ക് ജീവൻ്റെ വഞ്ചി -
യിറക്കിടുന്നു
ആശിപ്പതൊക്കെയും കൈക്കലാക്കാൻ -
വാശിപ്പുറത്തേറിപ്പോയിടുന്നു
ദോഷമിതെന്തെന്നതോർത്തിടാതെ തോഷി-
ക്കുവാൻവക തേടിടുന്നു

കാലക്കലണ്ടർ മറിഞ്ഞിടവേ ജീവിതത്തിൻ -
ഗതി മാറിടുന്നു
കാതങ്ങൾ താണ്ടിയ കാലുകളോ കുഴമ്പിൽ -
ക്കുളിച്ചു കിടന്നിടുന്നു
കുഞ്ഞിനെപ്പോലെ ഞെളിപിരിയായ് ഞെട്ടി-
വിറച്ചു കരഞ്ഞിടുന്നു
ആദിയുമന്തവുമൊന്നെന്നപോൽ നിത്യഗർഭ -
ത്തിൽ പോയ് ചേർന്നിടുന്നു


2020 ഒക്‌ടോബർ 16, വെള്ളിയാഴ്‌ച

ഹൃദയപക്ഷം



അറപ്പാലന്നു നമ്മൾ ചളിയെ തൊട്ടതില്ല
ഉറപ്പില്ലിന്നൊട്ടുമേഅരി കിട്ടീടുമെന്ന്
എരിപൊരി കൊള്ളും കാലം കേന്ദ്രം -
കണ്ണുരുട്ടുന്നു
പിന്നെ, കണ്ടില്ലെന്നപോൽ തിരിഞ്ഞു് -
നടക്കുന്നു

ചളിയിൽ ജലജമീകൃഷകരെന്നു ചൊല്ലി
കേരള സർക്കാരുടൻമാറോടു ചേർത്തീടുന്നു
അച്ഛനപ്പൂപ്പൻമാരന്നു പട്ടിണി കിടന്നിട്ടും
വളർത്തി പഠിപ്പിച്ചു അന്നം വിളയിക്കുവാൻ.
അന്നമില്ലെങ്കിലെന്ത് പദവി, പത്രാസ്, പണം!
അന്നമുണ്ടെങ്കിലേ ജീവൻ തന്നെയും -
നിലനിൽക്കൂ

ഇടതുപക്ഷമെൻ്റെഹൃദയപക്ഷമല്ലോ
കർഷകരെല്ലാമിന്ന് നെഞ്ചിൽ തൊട്ടു ചൊല്ലുന്നു
ഇന്ത്യയിലെങ്ങും കർഷകാത്മഹത്യ പെരുകുമ്പോൾ
ഇല്ലില്ലകേരളത്തിൽ കർഷക ആത്മഹത്യ

വിത്തായും, വളമായും, ആനുകൂല്യങ്ങളേറെ
പ്രോത്സാഹനമായി പണവുമേകീടുന്നു
വിളവുകളേറ്റെടുത്ത് വിലകൾ നൽകീടുന്നു
കടത്തിൻവലകളേ മുറിച്ചു കടക്കുന്നു

കർഷകരല്ലോ നാടിൻ നട്ടെല്ലെന്നോർക്കുന്നത്
കഷ്ടതയറിയുന്ന ഭരണം വന്നാൽ മാത്രം
ഇഷ്ടമീ,യിടതിൻ്റെ ഭരണം മറക്കൊല്ല
നഷ്ടപ്പെടുത്തീടാതെ കൃഷ്ണമണിപ്പോലെ നാം
പരിപാലിച്ചീടുക......

2020 ഒക്‌ടോബർ 15, വ്യാഴാഴ്‌ച

കാലികം


 സത്യത്തിൻ്റെ നാവറുത്ത്
കണ്ണിൽ കറുത്ത തുണിയും
കെട്ടി
കൈയ്യിലൊരു തുലാസും
കൊടുത്ത്
ചില്ലിട്ട് ചുമരിലിരുത്തി
നുണ രാജ്യഭരണം തുടങ്ങി

2020 ഒക്‌ടോബർ 14, ബുധനാഴ്‌ച

പറയപെടാത്തത്


നാം തമ്മിൽ പറയപ്പെടാത്ത
ഏതു വാക്കിൻ്റെ
അകലത്തിലാണ് നീയിപ്പോൾ
അന്യോന്യം അറിയപ്പെടാത്ത
ഏതു വേദനയുടെ അറ്റത്ത്

മൗനത്തിൻ്റെ വാത്മീകത്തിൽ
അസ്വസ്ഥതയുടെ ചിതലരിക്കുന്നു
സമാധി തേടുന്ന ഉൾവിചാരങ്ങൾ
ഊഷരതയിൽ ഉറവ തേടുന്നു

ഇല്ല നമ്മളിൽ വർഷം
കത്തുന്നു ഗ്രീഷ്മം
അഹം അടക്കിവെയ്ക്കുന്നു
ശിശിരം

നിരാശയുടെ ഇടിത്തീ വീണ്
പൊളളിക്കരിഞ്ഞ ഹൃദയം
കണ്ണീരാണിന്ന് ദാഹജലം
പറയപ്പെടാതെ പോകുന്ന പ്രണയം
ജീവിതം പോലെ അപൂർണ്ണം

2020 ഒക്‌ടോബർ 12, തിങ്കളാഴ്‌ച

അടരുമെന്നറിഞ്ഞിട്ടും


കാലം കല്പാന്തം
പ്രളയജലത്തിൽ പ്രാണൻ്റെ പിടച്ചിൽ.
ജീവിതം
പൂജ്യങ്ങൾ ഇട്ടിട്ടുനിറച്ച കടലാസ്,
വഴുതിയകലുന്ന ഓർമ്മത്തെറ്റ്,
ചിറകറ്റ ശലഭം

തണുപ്പിൻ്റെ വിരലുകൾക്ക്
ബോധത്തിൻ്റെ ജാലകങ്ങളെ തുറക്കുവാൻ
കഴിയില്ല
ഭ്രാന്തനിമിഷങ്ങൾ നിറച്ചു തന്നത്
മിഴികളിൽ ഗ്രീഷ്മം
ഇല്ല,യിനി കിനാക്കളും, കാവുകളും

ഇല്ല, ഉല്ലാസത്തിൻ്റെ ചില്ലകൾ
ഇരു ഹൃദയങ്ങൾ ചമയ്ക്കുന്ന രൂപകങ്ങൾ
കൊടുങ്കാറ്റിൻ്റെ ശിഖരതലത്തിൽ
ശിശിരം തേടുന്നവൻ ഞാൻ

നിലാവില്ല, നക്ഷത്രമില്ല
കഴുകുകൾ എൻ്റെ കാവൽക്കാർ
കാർക്കോടകൻ കൊത്തിപ്പോയതെങ്കിലും,
അടരുമെന്നറിഞ്ഞിട്ടും
പടരാതിരിക്കുന്നതെങ്ങിനെ?!

2020 ഒക്‌ടോബർ 11, ഞായറാഴ്‌ച

ഹാഥ് രസ്

 

ഹാഥ് രസ്

വിശാലമായ രാജ്യത്തെ
കുഞ്ഞു ജില്ലയല്ല
നമ്മുടെ പെൺമക്കളാണ്

ബലാൽസംഘികൾ
സ്നേഹത്തേക്കുറിച്ചും
സാന്ത്വനത്തെക്കുറിച്ചും
പ്രഭാഷണം നടത്തുന്നിടത്തോളം
മുതലക്കണ്ണീരൊഴുക്കുന്നിടത്തോളം
അത് സംഭവിച്ചുകൊണ്ടിരിക്കും

മുറിഞ്ഞ നാവ് തെറിച്ചു വീണ്
പിടഞ്ഞു മരിക്കും
സ്വപ്നങ്ങളെ ചിതയിലേക്കെടുക്കും
ആരുമറിയാതിരിക്കാൻ
അരനിമിഷം കൊണ്ട് തീർക്കാൻ
പെട്രോളൊഴിച്ച് കത്തിക്കും

പുത്തൻ കുപ്പായങ്ങളെക്കുറിച്ച്
മുടിവെട്ടിയതിൻ്റെ സൗന്ദര്യത്തെക്കുറിച്ച്
പെൺമക്കളെ എങ്ങനെ സംസ്ക്കാരത്തോ-
ടെ വളർത്താം !എന്നതിനെക്കുറിച്ച്
അവർ കൊച്ചുവർത്തമാനം പറഞ്ഞു ചിരിക്കും

അപ്പോഴും;
അത് സംഭവിച്ചുകൊണ്ടേയിരിക്കും
വാഴയിലക്കീറുപോലെ
പെൺമക്കൾ പിച്ചിച്ചീന്തപ്പെടും
പാടങ്ങളിൽ ബജ്റയുടെ വിത്തുകൾ
രക്തത്താൽ മുളയിടും

അപ്പോഴും,
അത് സംഭവിച്ചുകൊണ്ടേയിരിക്കും
.............
ഹാഥ് രസ് - ഉത്തർപ്രദേശിലെ ഒരു ജില്ല

ജീവിതമേ സഖി


നിന്നനുരാഗാനുഭൂതിയിലെൻ മനം
സംഗീതസാന്ദ്രമാകുന്നു
സുന്ദരി, കാമുകി നിൻകൺമുനത്തെ -
ല്ലിനാലെന്നിലാകെ
പുളകങ്ങൾ പൂത്തു പ്രഭവിടർന്നു.

അക്കൈകളാലെന്നെ കെട്ടിപ്പുണരവേ
കോരിത്തരിച്ചു ഞാൻ നിൽപ്പൂ
എത്ര മനോഹരം നിൻ്റെയാകാൽത്തണ്ട
ചാർത്തുന്നു ഞാൻ സ്നേഹചിലങ്ക

എന്തൊരാനന്ദം കരിമിഴിക്കണ്ണാളെ
അല്ലിലും സ്നേഹം വിടർത്താം
തെല്ലു സന്ദേഹവും വേണ്ടെൻ്റെ മലകളെ,
ആദിത്യചന്ദ്രരേ, വൃക്ഷലതകളേ, നക്ഷത്ര -
വൃന്ദമേ
കവർപ്പുകളെത്രയാണെങ്കിലും സഹിച്ചിടാം
ജന്മമിതൊന്നെന്നറികേ
ജീവിതമേ സഖി; സുന്ദരി, കാമുകി
വിടരുക നീയെന്നിൽ വാടാത്ത സുമ,മായി
സ്നേഹമായ്, സാന്ത്വനമായ്

2020 ഒക്‌ടോബർ 9, വെള്ളിയാഴ്‌ച

മൂഷിക സത്രീ


ഒരു ചെടിയിൽ ഇരുനിറപ്പൂക്കളോ
ഒരമ്മയ്ക്കിരുമുഖക്കാഴ്ച്ചയോ
ഇല്ലെനിക്കു ബാല്യ, കൗമാരങ്ങൾ
സാന്ത്വന സ്നേഹങ്ങൾ അമ്മതൻ -
താരാട്ട്
അനുഗ്രഹിച്ചില്ലമ്മ അക്ഷതം കൊണ്ട്
ആശ്വസിപ്പിച്ചില്ല ഒരു ചെറു വാക്കിനാൽ
ആക്രോശിക്കുന്നമ്മ, നിറുകയിൽ -
കൈചേർത്ത്
നശിച്ചുപോകുവാൻ നാമം ജപിക്കുന്നു
അഹല്യയാകുവാനാശിച്ചു ഞാനന്ന്
സീതയായ് ധരപിളർന്നു താഴാനും
പാഴ്ച്ചെടിയെന്നു പറിച്ചെറിഞ്ഞിട്ടും
'ചൊറിയണം' യെന്നുപേർ ചേർത്തു -
വിളിച്ചിട്ടും
ആരും തിരിഞ്ഞു നോക്കാതേയിരുന്നിട്ടും
തളിരിട്ടുതാനെയാ പെൺകൊടിമണ്ണിതിൽ
കൂടപ്പിറപ്പുകൾ കോർത്തെടുത്തീടുന്നു
അച്ഛനോ നിസ്സംഗമേലാപ്പണിയുന്നു
നൊന്തു പെറ്റുള്ളൊരമ്മയിതെങ്ങിനെ
സ്വന്തം ചോരയേ കൊല്ലാക്കൊല ചെയ്യുന്നു
മൂഷികസ്ത്രീ വീണ്ടും മൂഷിക സ്ത്രീയായി
അമ്മയെന്നപരനാമത്തിലറിയുന്നുണ്ടിന്നും

വ്യാധി

 

പകൽ പനിച്ചു തുള്ളുന്നു
മഹാ മൗനത്തിൻ്റെ നട്ടുച്ച
പൊട്ടിച്ചിതറുന്നു
വെളിച്ചം കുടിച്ച കണ്ണുകൾ
വേച്ചുവേച്ചു നടക്കുന്നു

അനന്തകാലങ്ങൾ
ഉള്ളിൽ അള്ളിപ്പിടിച്ചു -
തുള്ളുന്നു

കോളറയുടെ കർക്കിടകപ്പെയ്ത്ത്,
വസൂരിയുടെ വെന്ത ഗന്ധം,
ഞരക്കങ്ങൾ, ഞെരിഞ്ഞമരുന്ന
പച്ചവിറകിൻഏങ്ങലടികൾ
ദുരിതങ്ങൾ പെയ്യുന്ന കുരുതി തെയ്യ-
ങ്ങളുടെ അലറിവിളികൾ

കുലച്ച തെങ്ങുപോൽ പൂത്തുലഞ്ഞു്
നിൽക്കുന്നുമിന്നുമോർമ്മകൾ
വ്യഥിതഹൃദയത്തിനിന്നുമില്ലസ്വാസ്ഥ്യം
കുരിപ്പ് കുരുക്കുന്നു ചുറ്റും കൊറോ-
ണയായ്
കാർന്നുതിന്നുന്നുജീവൻ



2020 ഒക്‌ടോബർ 8, വ്യാഴാഴ്‌ച

ഞാൻ

 


എന്നായിരിക്കും ഞാനെന്നിൽ നിന്നും
ഇറങ്ങിപ്പോയിട്ടുണ്ടാകുക.

ഗ്രീഷ്മം കൊത്തിവലിച്ച ആ രാത്രിയിലോ
യൗവ്വനത്തളിർനുള്ളപ്പെട്ട നിമിഷത്തിലോ
കണ്ണീരുപ്പിൽ അലിഞ്ഞു പോകുന്നു ജീവിതം
ഓർമ്മയുടെ തേരട്ടകൾ അരിച്ചു കയറുന്നു

വിലക്കപ്പെട്ടകനി ഭക്ഷിച്ച ചുണ്ടാണിത്
കാമകൊക്കുകൾ കൊത്തിപൊട്ടിച്ച കണ്ണുകൾ
ഉടഞ്ഞ മുരളിയിൽ ഇനിയില്ല ഗാനം
അടഞ്ഞ കണ്ഠത്തിൽനിന്നടരില്ല ഗദ്ഗദം

രക്തധമനികൾ തണുത്തുറഞ്ഞുപേയ്
സ്വപ്നഗ്രന്ഥികൾ അഴുകിയലിഞ്ഞുപോയ്
പരാന്നഭോജിതൻ വായിലായ് പ്രണയം
കീടമരിച്ചൊരു പ്രണയകുടീരം

കൊടിയവിഷം കുത്തിവെച്ചൊര,രക്കെട്ടിൽ
കുരുത്തുവരുന്നുണ്ട് നെടിയ വിഷകുമ്പം
കടലൊന്നു കാളുന്നുണ്ടടി വയറ്റിൽ നിന്ന്
കുടിലതന്ത്രജ്ഞർ ചിരിച്ചു കുഴയുന്നു

ഇല്ല പ്രത്യാശതൻ ഞാറകൊക്കുകളെങ്ങും
മോഹഹേമന്തം മുങ്ങി മരിച്ചു പോയ്
ശിശിരരാവെന്നിൽ ശരംകുത്തിയിറക്കുന്നു
ഇനിയെന്നു ഞാനെന്നെ കണ്ടെടുത്തീടും


2020 ഒക്‌ടോബർ 6, ചൊവ്വാഴ്ച

പുലരിയിൽ

 



പാടത്തിനക്കരെ കുന്നിൽ നെറുകയിൽ
പുലരിവിളക്കിൻ തിരിയുയർന്നു
നീരണിഞ്ഞുള്ളൊരു നീലാഭപത്രങ്ങൾ
നാരികളീറനുടുത്തപോലെ

ഈറനാം പൂഞ്ചായൽ ചിക്കെന്നഴിച്ചപോൽ
തുള്ളികൾ തൂവും കതിർക്കുലകൾ
ഉമ്മവെയ്ക്കാനായും സുന്ദരിപ്പെണ്ണുപോൽ
ചാഞ്ഞു നിന്നുള്ളൊരാരാമ സൂനം

ഉദയഗീതം പാടി ഊയലാടീടുന്നു
തരു ശാഖികളിൽ കിളിക്കൂട്ടങ്ങൾ
ആലയിലകിടുചുരത്തിയ പയ്യുകൾ
കന്നുകളെയെങ്ങും തിരഞ്ഞിടുന്നു

കോവിലിൽ നേദിച്ച പൂവും പ്രസാദവു-
മായ്തെന്നൽ കുന്നേറി വന്നിടുന്നു
ഉള്ളിൽ നിറയേ നിറന്ന സ്വപ്നങ്ങളെ
തരുണികൾ താളത്തിൽ താലോലിപ്പൂ











2020 ഒക്‌ടോബർ 5, തിങ്കളാഴ്‌ച

ഖേദം


ഇല്ലായ്മയിലേക്കുകണ്ണുനട്ട്
വല്ലായ്മയോടെയിരിക്കുന്നു

ശൂന്യതയിലും ഒരു സാനിധ്യം
അകമെയറിയാത്തൊരു ഖേദം
ശൂന്യതയിൽ നിന്ന് സൂക്ഷ്മത്തിലേക്ക്
പാറി വീഴുന്നു വിചാര രേണുക്കൾ

വിട്ടേ പോയില്ല ഒരോർമ്മയുമെന്ന്
തൊട്ടേയിരിക്കുന്നു
തല കുത്തി നിന്ന കാഴ്ച്ചകളാണെ
നേരെ കാണുന്നതെന്നപോലെ

ചിത്രം പോലുള്ള ചരിത്രത്തെ മാറ്റി -
യെഴുതുമ്പോലെ
മാറ്റുവാൻ കഴിയില്ല യോർമ്മകളെ
അലഞ്ഞ വഴികൾ
അലിഞ്ഞു ചേർന്നയിടങ്ങൾ

ചേർത്തേ പോകുന്നുണ്ട്
ചോർന്നു പോകാതെയിന്നും ഹൃത്തിൽ
ഒന്നിച്ചിരുന്ന് നെഞ്ചു പൊട്ടിക്കരയാൻ
ഇനിയാവില്ലെന്നോർക്കുമ്പോൾ
അകമേ അറിയാത്തൊരു ഖേദം

2020 ഒക്‌ടോബർ 4, ഞായറാഴ്‌ച

വനപുഷ്പത്തോട് ....!


അകലെയെങ്കിലും സഖി
ധാരയായ് പെയ്യുന്നു നീ
എൻ്റെയീ ഹൃദന്തത്തിൽ
സുഗന്ധം പരത്തുന്നു

മറക്കുവതെങ്ങനെ ഞാൻ
മരണം വിളിച്ചാലും
മാരിവിൽ തെളിച്ചമായ്
മായാതെ നീയെന്നുള്ളിൽ

മൗന സന്ദേശത്താലെ
പ്രണയം വിതറി നീ
കോൾമയിർ കൊള്ളിക്കുന്നു
കേവലനാമീയെന്നെ

സ്വപ്നങ്ങളല്ലാ നീയെൻ
സുന്ദര സങ്കൽപത്തിൻ
തിടമ്പേറ്റിവന്നൊരു വനകന്യ-
കയല്ലോ
സത്യമേ, സൗന്ദര്യമേ പ്രണയ -
പ്പുളകമായ്
എന്നുമെൻ ഹൃദന്തത്തിൽ
വിരാജിച്ചീടേണം നീ

2020 ഒക്‌ടോബർ 3, ശനിയാഴ്‌ച

മലയാളമേ....


വാടിയിലെങ്ങുമേ ചിത്രവർണ്ണോജ്വല -
ജാലങ്ങൾ തീർത്തു വസന്തകാലം
ആവേശക്കൊറ്റികൾ ഹാ...ഹാ... പറക്കുന്നു !
ഒതുങ്ങാതെ ഹൃത്തിനകത്തളത്തിൽ

കുയിലുകൾ കൂട്ടമായെത്തുന്നു വാടിയിൽ
കേകികളാടി തിമർത്തിടുന്നു
മധുനുകർന്നെങ്ങെങ്ങും പാറിക്കളിക്കുന്ന
മത്തഭൃംഗങ്ങൾ മുരണ്ടിടുന്നു

രമ്യതചാർത്തി മധുമാസവിഭൂതി,യീബ്ഭൂത-
ലമാകെ നിറഞ്ഞു നിൽക്കേ
ശ്രീയെഴുന്നീടിന നിൻ മുഖകാന്തിയിൽ
വാസന്തസന്ധ്യ നാണിച്ചുപോയി

കാമസുരഭിയാമോമലേ കേൾക്കനീ
കോകിലം പാടും കല്ല്യാണി രാഗം
മലയാളമേ,യെൻ്റെ ,യോമലാളേ നീ
ശിഞ്ജിത നാദമുയർത്തിടുക
........
രമ്യം = മനോഹരം
വിഭൂതി = ഐശ്വര്യം