മനസ്സിൻ്റെ മരപ്പൊത്തിൽ നിന്നും ചിറകടി ഉയരുന്നു വിചാരങ്ങളുടെ കടൽ അലയടി ക്കുന്നു ഭ്രമകൽപ്പനയിൽപ്പെട്ടതു പോലെ നട്ടം തിരിയുന്നു നിഗൂഢതയുടെ വഴിയിൽ ഈർപ്പവും ഇരുട്ടും
ആകാശവും, കടലും മുദ്രവെച്ച മനസ്സ് കാറ്റിൻ്റെ കൈപിടിച്ചു നടക്കുന്നു ചില വിടവുകൾക്കുള്ളിൽ ചിതറി വീണ നിലാവിലകളെ പെറുക്കിക്കൂട്ടുന്നു
ചിലപ്പോൾ, മനസ്സിൻ്റെ വന്യതയിലൂടെ പ്രണയത്തിൻ്റെ ധന്യതയിലൂടെ ഒരു സ്വപ്നാടകനായ് നടക്കുന്നു
മറവിയുടെ കടലെടുത്തു പോയ - വയിൽ ചിലതൊക്കെ പതുക്കെ പതുക്കെ തെളിയുന്നു ചില ചിത്രശലഭങ്ങളെപ്പോലെ മിന്നിത്തെളിയുന്നു മനസ്സെന്ന മായാജാലക്കാരൻ
ഇല്ലിനി നിലാവ് കണ്ണിലെ തിളങ്ങും നക്ഷത്രം സ്വന്തമെന്നു പറഞ്ഞവളും അന്തിത്തിരിയും എന്നേ പടിയിറങ്ങിപ്പോയി
കറുത്ത ഓർമ്മകൾ കല്ലിച്ചു കിടക്കുന്നു ഇടനെഞ്ചിൽ അടവെച്ചപോൽ ഒരു വിങ്ങൽ മോഹത്തിൻ്റെ വളപ്പൊട്ട് തന്ന് സ്നേഹത്തിൻ്റെ ചെരാതു മൂതി- ക്കെടുത്തി ധനത്തിൻ്റെ ധവളിമയിലേക്കു - നീ പോയി