malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2010 ഒക്‌ടോബർ 9, ശനിയാഴ്‌ച

തീവ്ര വാദിയുടെ അവസാനം

നീ ജനിച്ച നാള്‍ മുതല്‍ ഞാനുമുണ്ട് കൂടെ
ഓരോ നീക്കങ്ങളും ശ്രദ്ധിച്ചു കൊണ്ട്
നിന്റെ ബുദ്ധിയില്‍ വിതച്ചതെല്ലാം
പാഴ് വിത്തുകളാണ്
നീ കൊയ്ത്തു കൂട്ടുന്നത്‌ പതിരുകളും
നിന്നെ തടയാന്‍ മാത്രം വിഡ്ഢിയല്ല ഞാന്‍
നിന്റെ കര്‍മ്മങ്ങള്‍ നിന്റെ മരണത്തിനു ആക്കം കൂട്ടുന്നു
നിന്റെ ഉഷ്ണ കാലവും, ശീതകാലവും -
ഞാന്‍ നല്‍കിയ സമ്മാനം
നിന്റെ സൂര്യോദയത്തില്‍ നിന്ന് -
അസ്ഥമനത്തിലെക്കുള്ള ദൂരം അധി വിദൂരമല്ല
സൗ ഹൃദങ്ങള്‍ ഛേദിച്ച്
ഹൃദയത്തെ തകര്‍ക്കുന്നവനെ
നിന്നെ തകര്‍ക്കാന്‍ ഒരഗ്നി ഗോളമായി
ഞാന്‍ കൂടെത്തന്നെയുണ്ട്

മദമിളക്കം

മദങ്ങള്ക്ക് മദമിളകിയതാണ്
ചേരിനിവാസികള്‍ ചേരിതിരിയാന്‍ കാരണം
ഒറ്റ നിമിഷം കൊണ്ടാണ്
ഒന്നിച്ചു നിന്നവര്‍ ഒറ്റ തിരിഞ്ഞു പോയത്
മനുഷ്യമനസ്സിലേക്കാണ്‌ മൃഗത്തിന്റെ കുടിയേറ്റം
സ്വന്തം മാംസത്തെ യാണ്
മാംസത്തോടെ പറിചെറിഞ്ഞത്
സ്വന്തം ചോരയെയാണ് ചാലിട്ടു ഒഴുക്കിയത്
മരിച്ചു വീണവരെ മനുഷ്യരാരും (മതങ്ങളും )-
തിരിഞ്ഞു നോക്കിയില്ല

സേവ്

എന്നെ ക്ഷണിച്ചപ്പോള്‍
അന്ന്, നീ പറഞ്ഞു
മൊത്തമായും നിന്നെ ഹൃദയത്തിന്റെ ഉള്ളറയില്‍ -
സേവ് ചെയ്തെന്ന്
അങ്ങിനെയാണ് യൌ വനത്തിന്റെ പല ഉള്ളറകളിലും
നമ്മള്‍ ഇറങ്ങി ചെന്നത്
നീ മാത്ര മറിഞ്ഞ എന്നെ ഇന്ന് സുഹൃത്തിന്റെ-
മൊബൈല്‍ ഫോണില്‍ കണ്ടപ്പോഴാണ് അറിഞ്ഞത്
ബ്ലൂടൂത്തിലെ ഉള്ളറയിലാണ് എന്നെ സേവ് ചെയ്തതെന്ന്

കവിതയുടെ ജനനം

വിട്ടില്‍ ഉള്ളപ്പോള്‍ വെറുതെയിരിക്കുന്നത്
എനിക്ക് വെറുപ്പാണ്
വായനയുടെ വാതിലും തുറന്നാണ് ഇരിക്കുക
കുട്ടികളും, കൂട്ട് കാരിയും പുറത്തേക്ക് ഇറങ്ങിയാല്‍
വീടിന്റെ നാല് ചുമരുകളാണ് കൂട്ടിരിക്കുക
കുഞ്ഞു നാളിലെ ഓര്‍മ്മകളാണ്
കവിത ആദ്യം പറഞ്ഞുതന്നത്
നാട്ടു വഴികളെ വെട്ടി മുറിക്കുകയും
പുത്തന്‍ പണക്കാരുടെ പുതിയഇരുനിലക്കെട്ടിടം
മതില് കെട്ടി മാളമാക്കിയതും
പറമ്പിന്റെ പുറം പോക്കിലേക്ക് വന്നു കവിതയായി
പച്ച പായലുപിടിച്ച കദനത്തിന്റെ വീട്ടിലിരുന്നു
അപ്പക്സിന്റെ കടും പച്ച ചായത്തിലേക്ക്-
കുട്ടികള്‍ ചിരിക്കുമ്പോള്‍
കരഞ്ഞു പോകുന്ന മനസ്സില്‍
വിഫലമായിപ്പോയ ഒരു മനുഷ്യ ജന്മത്തിന്റെ
കവിത പിറക്കുന്നു

ഒരു പ്രഭാത കാഴ്ച

തട്ട്കടയിലെ ആവിപറക്കുന്ന ചായ കുടിച്ച്
വറുത്തു വെച്ച പത്രത്തിലെ വാര്‍ത്തയും കൊറിച്ച്
ചിന്തയ്ക്ക് ഭാരം കൂട്ടി ക്കൊണ്ട്
വിണ്ടി പിന്നെയും നീങ്ങി
സൂര്യന്‍ ആകാശത്തിന്റെ ജാലകം
തുറക്കാനുള്ള തിടുക്കത്തിലാണ്
കുരിശേറ്റപ്പെട്ടമരണം ,കൂച്ച് വിലങ്ങില്‍ പ്പെട്ട മരണം ,-
കാമത്തില്‍ കത്തിയമര്‍ന്ന മരണം ,-
പത്ര താളുകളില്‍ മരണങ്ങളുടെ പ്രളയം
പൊട്ടിയ കണ്ണടയും ,നരവീണ താടി രോമവും
കൈയില്‍ മുറുക്കി പിടിച്ച മഞ്ഞിന്റെ നിറമുള്ള -
ഒരു പെണ്‍കുട്ടിയുടെ ജഡം
ചിന്തയിലേക്ക് ഒരു മഞ്ഞു വിഴ്ച ,മരവിപ്പ്
ഓര്‍മ്മയുടെ അഭ്ര പാളികള്‍ ശൂന്യം .

കാക്ക

വേപ്പ് മരത്തിനപ്പുറം
വാര്‍ക്ക കെട്ടിടത്തിനു മേലെ
കാക്ക, കാത്തിരിക്കയാണാരെയോ !
വിരുന്നു കാരനെക്കുറിച്ച്
വിവരം തരാനാവും
വെളുപ്പിനെ ഉണര്‍ത്തുന്നതും
സന്ധ്യയെ ചേക്കേറ്റുന്നതും
അവനാണെല്ലോ.
നാട്ടു വഴിയിലൂടെ നടന്നു വരുന്ന
മീന്‍ കാരന്‍ കാക്ക കൊട്ടയ്ക്ക് മുകളില്‍
ഉപ്പില ചപ്പുവീശുന്നുന്ടെങ്കിലും
കാക്ക കണ്ണിനെ തടുക്കാന്‍ കഴിഞ്ഞില്ല .
ഒരു മീന്‍ വിരുന്നു പോയെന്ന്
വിളിച്ചു പറയുകയാണ്‌ ഇപ്പോള്‍ കാക്ക

2010 ഒക്‌ടോബർ 4, തിങ്കളാഴ്‌ച

അച്ഛന്റെശബ്ദം

ചോരുന്ന ഒറ്റ മുറിയില്‍
ചോരാത്ത സ്നേഹവുമായി
ഒരമ്മയും മകളും
മഴ കനക്കുന്ന രാത്രിയില്‍
ഒരു കുടന്ന യോര്‍മ്മകള്‍
മല കടന്നു വന്ന്
മനസ്സില്‍ ത്തിള തിളയ്ക്കും
ചോരയുടെ ഗന്ധം ചേര്‍ത്ത് പിടിച്ച -
കൈകളില്‍ എന്ന് തോന്നും !
ഇറങ്കല്ലിന്റെ യനക്കം അച്ഛന്റെ കാലൊച്ച എന്നും
അച്ഛന്റെ മണമാണിപ്പോള്‍ ആ മുറിയിലെങ്ങും
ആ ഹ്ലാദ ത്തിന്റെ ഒരല അമ്മയിലും മകളിലും
ഉറഞ്ഞു തുള്ളി അകന്നു പോകുന്ന മഴയ്ക്ക്‌ ,
മലഞ്ചെരുവിലൂടെ-
മരണം വലിച്ചു കൊണ്ട് പോയ
അച്ഛന്റെ ശബ്ദം