malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2011 ജൂൺ 7, ചൊവ്വാഴ്ച

തോറ്റുപോയ മരണം

പകല്‍മുഴുവന്‍ പലവഴിനടന്നു
മനസ്സുമായി പറഞ്ഞുറപ്പിച്ചു
എന്നിട്ടും ;
പാളത്തിലേക്കിറങ്ങിയപ്പോള്‍
'മാറിപ്പോ,മാറിപ്പോ'എന്ന്
പാഞ്ഞുവന്നവണ്ടി ആട്ടിപ്പായിച്ചു
കടലിലേക്ക് ചെന്നപ്പോള്‍
,പാടില്ല,പാടില്ല'എന്ന്
കടല്‍വന്നുകരയില്‍ തലതല്ലിക്കരഞ്ഞു
ദുര്‍ന്നടപ്പുകാരിയുടെവീര്‍ത്ത അടിവയര്‍പോലുള്ള -
കുളക്കരയില്‍
കുടിയന്‍മാരുടെകലപിലയും
പിന്തിരിപ്പിച്ചു
ഈനഗരം
ചെറുതും വലുതുമായ കെട്ടിടങ്ങളുടെ
പ്രേതാലയം
തെരുവ് പെണ്ണുങ്ങളെപ്പോലെ
കവിളില്‍ചായമിട്ട്നില്‍ക്കുന്ന വഴിവിളക്കുകള്‍
തോരാനിട്ട മേഘങ്ങളേയുമെടുത്ത്
നിലാവ് നടന്നു
ചാണകംമെഴുകിയ മുറ്റംപോലെ ആകാശം
ഓടിവന്ന് ഒരുകാറ്റ് വൈകിയെന്നോതി
കൂടെ നടന്നു

2011 ജൂൺ 6, തിങ്കളാഴ്‌ച

ഒരു രക്തസാക്ഷിയുടെ ജനനം

കവിത ചൊല്ലുന്നയാള്‍ തന്നെയായിരുന്നു
കൈ ചൂണ്ടി കയര്‍ത്തതും മുഷ്ട്ടി-
ചുരുട്ടി മുദ്രാ വാക്യം വിളിച്ചതും .
തൊഴിലാളികളോട് തൊഴിലിനെ -
ക്കുറിച്ചും
കുട്ടികളോട് പുസ്തകത്തെ കുറിച്ചും
ഒരേ ഉത്സാഹത്തോടെ പറഞ്ഞതും .
തൊഴിലിനു കൂലിക്കായ് കൊടി കെട്ടിയ-
ഒരു രാത്രിയിലാണ് കുത്തേറ്റു മരിച്ചത്
ഉറ്റവരില്ലാത്തതിനാല്‍ ഉള്ളവര്‍ -
ചേര്‍ന്നൊരനുശോചനം .
ഓര്‍മ്മ പുതുക്കലിന് ഒരു കവിത ചൊല്ലല്‍ ,-
തെരുവ് നാടകം
വേവലാതിപ്പെടാന്‍ വേറൊന്നുമില്ലായിരുന്നു
ഒരാള്‍ജീവിച്ചു ;മരിച്ചു അത്രമാത്രം
ഓര്‍ക്കാനും ഓര്‍മ്മിക്കപ്പെടാനും
ഒന്നു മില്ലായിരുന്നിട്ടും
അയാള്‍ രക്തസാക്ഷി യെന്നവാക്ക്
ചുവന്ന,യക്ഷരത്തില്‍ ഞങ്ങളുടെ-
ഹൃദയത്തില്‍
കൊത്തി വെയ്ക്കുകയാണ്

2011 ജൂൺ 4, ശനിയാഴ്‌ച

ചിതയെരിയുംകാലം

തരിശിട്ട പാടങ്ങള്‍
വരണ്ടജലാശയങ്ങള്‍
മണ്ണെന്നു കേട്ടാലോ
മുഖംതിരിക്കുന്നു പെണ്ണാളുകള്‍
ഏണിയും,തലപ്പും ആണൊരുത്തനലര്‍ജിയായ്
പെണ്ണിന്റെകോന്തലക്കെട്ടഴിച്ചു-
ഷാപ്പിലേക്ക്
ചുട്ടെടുത്ത ചീത്ത വിളി
കുട്ടികള്‍ക്ക് പ്രാതല്‍
കട്ടെടുത്തു കരുണയും -
പട്ടണക്കൂട്ടങ്ങള്‍
ശൃംഗാര ഗാന വരികള്‍
ഗ്രാമങ്ങളില്‍ കേമം
രതി രാസ വ്യാപാരങ്ങള്‍ കെങ്കേമം
കുപ്പിതന്‍ കിരാത വാഴ്ച്ചകള്‍
ചത്തൊടുങ്ങാന്‍ ഒരു ചങ്ങാത്തങ്ങള്‍
ചിന്തകള്‍ കൊണ്ടുവരും
ചാനലില്‍ മുങ്ങി ഒഴുക്കുന്നു
രക്ത പ്പുഴകള്‍
മൂല്യങ്ങളെല്ലാമെമുത്തശ്ശി -
മൂലയ്ക്കിരുന്നു കൊറിക്കുന്ന കാലം
നാണവും,മാനവും പണയപ്പെടുത്തിനാം
മേനി നടിക്കുന്ന കാലം

2011 ജൂൺ 3, വെള്ളിയാഴ്‌ച

മോഹം

എന്ചിത്തഭൃംഗമിതെത്രനേരമായ്രാധേ
നിന്നരികത്തെത്താന്‍ പാറിടുന്നു
കണ്ണനെ കാത്തിരിപ്പുണ്ടെന്ന് കാറ്റ് -
വന്നെന്നോടു കാതില്‍ മൊഴിഞ്ഞിടുന്നു
ചെങ്കതിര്‍നീട്ടിയുതിക്കുന്നതങ്കക്കതിരവനായുള്ള -
നിന്‍ വദനം
പാണിതലങ്ങളാല്‍ കോരിയെടുത്തൊന്നു
പുഞ്ചിരിതഞ്ചിനിന്നീടുന്ന ചുണ്ടിണ
ചുംബിച്ചുചുംബിച്ചു നില്‍ക്കുവാനും
സുന്ദര ഫാലത്തില്‍ മിന്നി നിന്നീടുന്ന
വേര്‍പ്പിന്റെ മുത്തുകള്‍ ഒപ്പുവാനും
പനങ്കുല കാര്‍വേണിതുമ്പിനകത്തൊന്നു
മുഖം പൂഴ്ത്തി നിര്‍വൃതി കൊള്ളുവാനും
പ്രേമ വികസിത നാനാവികാരത്തിരതന്‍ -
നെടുവീര്‍പ്പ് വീശുവാനും
എന്‍ചിത്ത ഭൃംഗമിതെത്രനേരമായ്രാധേ -
നിന്നരികത്തെത്താന്‍ വെമ്പിടുന്നു

പഥികന്‍

പഥ മറിയാതുള്ളൊരു പായക്കപ്പല്‍ പോലവന്‍
മന്ദഗാമിയാമൊരു തൂവല്‍പ്പൊടിപോലവന്‍
ഉമ്മറക്കോലായില്‍ ചെന്നുഴറി നിന്നീടുന്നു
ഇറ്റുദാഹനീരിനായ്‌ നീട്ടി വിളിച്ചീടുന്നു
അതിന്‍മറുപടി ചെറുതെന്നല്‍ കൊണ്ടുവരുന്നു
അടുക്കളയില്‍നിന്നും രണ്ടുസ്ത്രീകള്‍തന്‍ സ്വരംമാത്രം
ഒട്ടു നേരത്തിന്നകം വാതില്‍പ്പടിയില്‍ നിന്നും
പുറത്തേക്ക് നീളുന്നു പാത്രം നിറയേ ജലം
ദാഹത്താല്‍വിണ്ടചുണ്ടില്‍ പിറന്നുസമതലം
നന്ദിയാല്‍കോടിപനീര്‍പൂവുകള്‍കണ്ണില്‍പൂത്തു
കണ്ണ്കണ്ണോടുചേര്‍ന്നു സ്നേഹമെന്തെന്നറിഞ്ഞു
കൊയ്തൊഴിഞ്ഞ പാടത്തെക്കെന്നപോല്‍ അവന്‍പോയി

2011 ജൂൺ 2, വ്യാഴാഴ്‌ച

ഇമ്മാനുവല്‍

ഓളങ്ങളില്‍ ഊളിയിടുന്ന മത്സ്യത്തെപ്പോലെ
നൌക ഉയര്‍ന്നു പൊങ്ങി മുന്നോട്ടു കുതിച്ചു
മുപ്പതുവെള്ളി ക്കാശിന്റെ പൊട്ടിച്ചിരിപോലെ -
ഏതോകല്‍പ്പടവില്‍ വെള്ളക്കെട്ടുകള്‍പൊട്ടിച്ചിതറി
ഓര്‍മ്മകള്‍യാത്ര ചെയ്യുന്ന തടവറയിലിരുന്ന-
ഇമ്മാനുവല്‍ പറഞ്ഞു :
എന്റെ പ്രീയ പ്പെട്ട' യോര്‍ദാ 'ഞാന്‍ വരും
പ്രണയത്തിന്റെ കുഞ്ഞു പിറാവായി
നിന്റെമാറിലൂടെ എന്റെവഞ്ചിതുഴയും
ഉപ്പളങ്ങള്‍തേടിയുള്ള,യാഹൂദിയ മലകളും കണ്ട് -
മരു ഭൂമിയും പിന്നിട്ടു നാംയാത്രപോകും
യിസ്രായേലിലെ ഉറവകളുടെയും,-
കാനായിലെ മുന്തിരിയുടെ ഗന്ധവും -
ഞാന്‍ശ്വസിക്കും
കല്‍ തുറുംകുകള്‍ തുറക്കപ്പെടും
കരിസര്‍പ്പമിഴയുന്നമിഴികള്‍
കുത്തിപ്പൊട്ടിക്കപ്പെടും
ദുഷ്ട്ടതയുടെ കരങ്ങള്‍ ഛേദിക്കപ്പെടുകതന്നെ ചെയ്യും
സത്യത്തിന്റെസിര സൂര്യന്‍ തന്നെയാണ്
കാര്‍മേഘങ്ങള്‍ക്ക് അല്‍പ്പനേരം മറയ്ക്കാന്‍കഴിയും
സൂര്യന്‍ തെളിഞ്ഞു വരിക തന്നെ ചെയ്യും
എന്റെ പ്രീയപ്പെട്ടമണ്ണിനെ
ഞാന്‍ മുത്തമിടുക തന്നെ ചെയ്യും

പഠിപ്പ്

പൊട്ടിയ സ്ലേറ്റില്‍ തുപ്പല് കൂട്ടി മായ്ച്ച്
അവന്‍ പിന്നെയും എഴുതി സ്വന്തം പേര്
എന്നിട്ടും തെറ്റി വള്ളിയും, പുള്ളിയും
ശരിയുടെകൊക്കവള്ളിക്ക് പകരം
അമ്മിണിടീച്ചര്‍ തന്നത്
തെറ്റിന്റെ ഗുണനചിഹ്നവുംചെവി -
പിടിച്ചൊരു തിരിയും
നാലിലെത്താന്‍ നാലിനോടു നാല് കൂട്ടിയാല്‍ -
കിട്ടുന്ന സംഖ്യ വേണമെന്നതിനാല്‍
നാലെത്തും മുന്‍പേ നാട്ടീന്നവന്‍ പോയി .
അവനാണിന്നാ സ്കൂളിന്റെ മാനേജര്
നാലാളറിയുന്നവരായി,നാട് തന്നെ-
ഭരിക്കുന്നവരായി
എത്രപെരിന്നാസ്കൂളില്‍ പഠിച്ചുപോയി