malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2012 മാർച്ച് 5, തിങ്കളാഴ്‌ച

നരകം

നേരമറിയുവാന്‍ ഒരു പക്ഷി
നാഴികമണിതേടിപ്പോയി
നേരറിയുവാന്‍ഒരുപക്ഷി
നേരെയുള്ള കുന്നിന്‍ മുകളിലേക്കും .
നേരത്തെ മറഞ്ഞു പോയ ഒരു -
കഴുകന്‍
ആകാശ പേരാലിന്റെ നിറുകയില്‍
ആശ്രമം കെട്ടി വസിക്കുന്നു .
ആശ്രയ മില്ലാത്തവന്
വിശ്രമിക്കാമെന്നു കൂര്‍ത്തകൊക്ക്
നൊട്ടി നുണയുന്നു.
പണ്ഡിതനെപ്പോലെ
പുണ്ഡ്റമണിഞ്ഞവന്റെ
കാമക്കണ്ണ് കത്തുന്നു .
നരകത്തിനുമേലുംകീഴ്‌ മില്ലെന്നു
നാഴിക മണി ചിലക്കുന്നു

2012 മാർച്ച് 2, വെള്ളിയാഴ്‌ച

ഭ്രാന്തു വിചാരം

ഭ്രാന്തു ഒരു രോഗമല്ല
ജീവിതത്തില്‍ നിന്നുള്ള -
ഒളിച്ചോട്ടമല്ല .
ഒഴിഞ്ഞു പോയ ഓര്‍മ്മകളുടെ
ഒരുക്കൂട്ടലുകളാണ് !
മസ്തിഷ്ക്കത്തിലെ
കഴുകികളയപ്പെട്ടവയെ
കണ്ടെ ത്തലുകളാണ്!.
കടന്നലിന്റെ ഒരു കൂടിളക്കം
ചിലപ്പോള്‍,ബുദ്ധിയുടെ -
മുനമ്പിലേക്ക്‌
ഒരു കല്ലുരുട്ടിക്കയറ്റം .
വായില്ലാക്കുന്നിലപ്പന്‍.
കരിന്തിരികത്തുന്നകാലത്തിനു
കൂച്ചു വിലങ്ങിടാന്‍ ഒരു ശ്രമം .
വെട്ടി പ്പിടിക്കുന്നോരുടെ
വിചിന്തനത്തിനു ഒരു ശ്രമം
പച്ച ഞരമ്പിലെ ചുവന്ന പാമ്പുകള്‍
പത്തി വിടര്‍ത്തുമ്പോള്‍
ഭ്രാന്തു ഒരു രോഗമല്ല.
ജീവിതത്തില്‍ നിന്നുള്ള -
ഒളിച്ചോട്ടമല്ല .
കാലത്തോടുള്ള കലമ്പലാണ്
ഭ്രാന്തു

വൃദ്ധ ദമ്പതികള്‍

ശൂന്യമാം മിഴി നാലും
ശൂന്യതയിലേക്കൂന്നി
അച്ചെറുകുടിലിലായി-
രിക്കുന്നിരുവരും .
കാലം മെനഞ്ഞു വെച്ച
കളിമണ്‍ പാത്രം പോലെ
കാത്തു കാത്തിരിക്കുന്നു
ആ വൃദ്ധ ദമ്പതികള്‍ .
കണ്ടു മതിവരാതെ
തൊട്ടു കൊതി തീരാതെ
തൊട്ടു തൊട്ടില്ലെന്ന പോല്‍
മുട്ടി മുട്ടിയിരിപ്പൂ .
നേര മൊട്ടില്ലോരാള്‍ക്കും
തിരിഞ്ഞു നോക്കീടുവാന്‍
സ്വന്ത മെന്നുരചെയ്യാന്‍
സന്താനങ്ങള്‍ഉണ്ടെന്നാലും .
ധൂസരസ്വപ്നത്തിന്‍റെ
ധൂളികള്‍തുടച്ചവര്‍
ചായവും,ചമയവും
ചികഞ്ഞു നോക്കിടുന്നു
ധന്യമെന്നന്നുതോന്നി
അന്യമായ് തീര്‍ന്നുഇന്ന്
എങ്കിലുംഭൂവില്‍ വാസം
എത്രയോ മഹത്തരം

2012 ഫെബ്രുവരി 24, വെള്ളിയാഴ്‌ച

ഈ പുഴയും........!

പുഴയൊരു കഥയായ് മാറി
പഴയൊരു കഥയായ് മാറി
പണ്ടൊരു പാണന്‍ പാടിയ-
പോലൊരു
കഥയെന്നാരോ ചൊല്ലി .
പുഴയുടെ കഥയില്‍ കുളിര്
കളകളമൊഴുകും ചേല്
കന്ദള മേറ്റിയ കുന്ദലതാദികള്‍
മഞ്ജിമ നല്‍കുംനേര് .
കേള്‍ക്കാനെന്തു രസം കഥ
പണ്ട് മദിച്ച് കളിച്ചു രസിച്ചൊരു
പുഴയുടെ പഴയ കഥ .
കണ്ടവരുണ്ടോ പുഴയാരേലും
പുഴയുടെ കഥ കേട്ടവരുണ്ടോ .
പുഴയുടെ മദ്ധ്യേയിരിപ്പൂ നമ്മള്‍
പഴയൊരു പുഴയുടെ മദ്ധ്യേ
ഒഴുകുന്നുണ്ടിടനെഞ്ചില്‍ ഒരു പുഴ
കാരുന്ണ്യത്തിന്‍ തെളി പുഴ
വറ്റരുതേയിനിയീപ്പുഴ
ഏതാനും ഇടനെഞ്ചിലെയീപ്പുഴ

ചരിത്രത്തെ ഓര്‍ക്കുമ്പോള്‍

മാഞ്ഞു പോയിട്ടുണ്ട്
മാറോടു ചേര്‍ക്കേണ്ട
കുറെ ചരിത്രം .
മാന്തി എടുക്കണം
മൺമറഞ്ഞു പോയവയെങ്കിലും .
പടയോട്ടങ്ങളുടെ കാലം കഴിഞ്ഞു
ഇത് പടപ്പുറപ്പാടിന്റെ കാലം .
വാളും,കുന്തവും കൊണ്ടല്ല
ആഗോള വത്കരണവും,
സ്വകാര്യ വത്കരണവും കൊണ്ട് .
സ്മരണകളുറങ്ങുന്ന സ്ഥലങ്ങളി-
ലെത്തിയാല്‍
പറിച്ചെടുക്കുവാന്‍ കഴിയുന്നില്ല
കാലുകള്‍ മണ്ണില്‍ നിന്ന് .
കാല്‍ച്ചുവട്ടി ലൂടെപടര്‍ന്ന വേരുകള്‍
വെള്ളത്തെയല്ല തേടിച്ചെന്നത്
അടിയേറ്റു പൊട്ടിയ തലയോടും
ഇടനെഞ്ചില്‍നിന്നിറ്റിയ
ചോരയുമായിരുന്നു
ആ ചോരയുടെപശിമയേറ്റാല്‍
പടരും നെറുകയില്‍
ചിന്തയുടെ ചില്ലകള്‍
ചുര മാന്തും ഹൃദയത്തില്‍
പിരിഞ്ഞു പോയകാലങ്ങള്‍

മുട്ട

മുട്ടിയാല്‍ പൊട്ടുന്നത് മുട്ട
തള്ള ക്കോഴിയുടെ ബീജം -
നിറഞ്ഞ ഗര്‍ഭ പാത്രം.
പൊരുന്നകിടക്കുന്ന
പേറ്റ് നോവുകള്‍ .
പുഴുങ്ങരുത് മുട്ടകളെ
ജീവഹത്യയേക്കാള്‍ പാപം
ഭ്രൂണ ഹത്യ .
എന്നിട്ടും;
പുഴുങ്ങിയ മുട്ടകളോടു മാത്രം -
പ്രീയം
ഗര്‍ഭത്തിലേതിരിച്ചറിയപ്പെട്ട
പെണ്‍ ഭ്രൂണങ്ങളോ
മുട്ടകള്‍.

2012 ഫെബ്രുവരി 11, ശനിയാഴ്‌ച

വേനല്‍ക്കുറിപ്പ്‌

മലര്‍വാക മേലാകെ പൂത്ത വഴികളില്‍
വന്നെത്തിടും വേനല്‍ ശോണനിറവുമായ്
കൊന്നപൂക്കുന്നൊരു കുന്നിന്‍ ചരുവിലോ
മഞ്ഞ നിറമായി മേഞ്ഞു നടന്നിടും
ഉണ്ണികളാർത്തു കളിക്കും വയല്‍ക്കരെ
മാഞ്ചോട്ടില്‍ മാമ്പഴ മായി വിളങ്ങിടും
ഉച്ചനേരത്തിലോ പൊള്ളുന്നവാതനായ്
തെച്ചിമലര്‍പൂത്ത കാട്ടില്‍ കളിച്ചിടും
പൊള്ളലേറ്റുള്ളൊരു തൈകളോ-
പോയൊരു
കാലത്തിന്‍ ഓര്‍മ്മകള്‍പങ്കുവെച്ചീടുന്നു
വേനലിന്‍ വേറിട്ടു നില്‍ക്കും സ്മൃതിയുമായ്‌
പാടത്തിലങ്ങിങ്ങായ് കൊറ്റികള്‍ നില്‍ക്കുന്നു
താപങ്ങളേറ്റുതളര്ന്നുപോം കാറ്റിന്റെ
കഴലിടറിയാടിയാടിവന്നെത്തുന്നു
വെയിലാഴിയില്‍വെന്തുനീറിനീങ്ങുമ്പോഴും
കൂടുകൂട്ടീടാംകരളിലൊരുതണല്‍
അത്തണുവില്‍ നിന്നൊരുതരുതളിര്ത്തിടും
ഹരിത സ്വപ്‌നങ്ങള്‍ കരളില്‍ നിറഞ്ഞിടും