malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2018 മേയ് 7, തിങ്കളാഴ്‌ച

ഒറ്റക്കവിതയിൽ...!




തിരക്കൈകൾ കരയിൽ അള്ളിപ്പിടിക്കാൻ
ശ്രമിച്ചുകൊണ്ടേയിരിക്കുന്നു
കടൽവക്കിൽ പീച്ചാളികൾ ഓടിക്കളി
ക്കുന്നു
കൊത്തി പറക്കാൻ കാക്കകൾ വട്ടമിടുന്നു
സുഖദുഃഖങ്ങളെ കഴുകിക്കളഞ്ഞ-
ചാവിന്റെ സ്പർശനമാകുന്നു കടൽ
അലറിപ്പാഞ്ഞെത്തുന്ന ഓരോ തിരക്കൈ
കളും
കടലെടുക്കപ്പെട്ട പൂർവ്വികരുടേതാകുമോ.
എപ്പോഴും പൊട്ടിപ്പോയേക്കാവുന്ന
ജീവിതം പോലെ
ഊതി വീർപ്പിക്കുന്നുണ്ട് ഒരാൾ ബലൂണുകളെ.
വൃദ്ധ രതിപോലെ ഓർമ്മയിൽ സിഖലിച്ചു
പോകുന്നു ജീവിതം
എച്ചിലിലയിലെ അന്നം പോലെ ആർക്കും
വേണ്ടാതെ.
ആയുസ്സിൽ അലിഞ്ഞു ചേർന്നതുകൊ
ണ്ടാകണം
കൈവിട്ടില്ല കവിതമാത്രമെന്നെ.
വിളക്കുകളെല്ലാം കെട്ടു
വാതിലുകളെല്ലാം കൊട്ടിയടക്കപ്പെട്ടു
പഴന്തുണി പരുവത്തിലും
കവിത കൂടെ നിൽക്കുന്നു
നനഞ്ഞ മണലിൽ എഴുതിയതെല്ലാം
കടലുമായ്ക്കുമ്പോലെ
ഒറ്റക്കവിതയിൽ എല്ലാമെഴുതി
മായ്ച്ചു കളയണം എനക്ക് എന്നെ തന്നെ


2018 മേയ് 6, ഞായറാഴ്‌ച

ജീവിതം ഇങ്ങനെ




മുഷിയുന്നു ജീവിതം.
രാവിലെ എഴുന്നേറ്റാൽ
ഒരൊഴുക്കാണ്
പാതിരാവരെ
ദിനസരികൾ മനപ്പാഠമാണ്.
നടക്കാതെ പോകുന്ന കുറേമോഹങ്ങൾ
പ്രതീക്ഷകളുടെ ഇത്തിരി പഞ്ചസാര
ത്തരികൾ
ദു:ഖങ്ങളുടെ ഒരുകുന്ന്
സന്തോഷത്തിന്റെ ഒരു കൊള്ള്
ഒഴുകുന്നു
ഒഴുകുന്നു
തട്ടിയും, തടഞ്ഞും, ചാഞ്ഞും, ചരിഞ്ഞും
അവിയൽ പരുവത്തിൽ ഒരു ജീവിതം
മനസ്സ് എന്നും അടുക്കളപോലെ
വാരിവലിച്ചിട്ടിരിക്കുന്നു ചിന്തകളെ
ഉള്ളിയരിഞ്ഞ പോലെ, മുളകരച്ചപോലെ
നീറുന്നു.
അപ്പോഴും,
നുറുങ്ങി നുറുങ്ങി പോകുമ്പോഴും
മുഷിവാർന്നതെങ്കിലും
മിഴിവാർന്നു നിൽക്കുന്നു ജീവിതം.

2018 മേയ് 5, ശനിയാഴ്‌ച

ചില നേരങ്ങളിൽ




ചില നേരങ്ങളിൽ,
ഒരു കാറ്റ് കുതിച്ചു വരുമ്പോൾ
ഒരു കാറ്റ് കിതച്ചു വരുമ്പോൾ
അറിയാതെ ഞാൻ കസേരയിൽ
നിന്നെഴുന്നേറ്റ്
ഗ്രിൽക്കമ്പിയിൽ പിടിച്ച്
പുറത്തേക്കുറ്റുനോക്കും
മൺമറഞ്ഞ നമ്മുടെ തലമുറകൾ,
മഹാൻമാർ, ചരിത്രാതീതകാലത്തെ
മനുഷ്യർ
അവർ വരുന്നതായിതോന്നും
മണ്ണിന്റെ മണമായിരിക്കും പലപ്പോഴും
മനുഷ്യരെക്കുറിച്ചായിരിക്കും സംസാരം
കാലങ്ങളിൽ നിന്ന് കാലങ്ങളിലേക്ക്
അവർ സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു
ചരിത്രങ്ങളെ മൂടിവെക്കാൻ ശ്രമിക്കുന്നത്
സൂര്യനെ പാഴ് മുറം ക്കെണ്ട് മൂടുന്നതു
പോലെയാണ്.
ചില നേരങ്ങളിൽ,
മഴ മേഘങ്ങളെ കാണുമ്പോൾ
അറിയാതെയെന്നിലൊരു കുളിരു കോരും
ഏതേതു ലോകങ്ങൾ ചുറ്റി വരുന്നവരാണ
വർ
എസ് .കെ .പൊറ്റക്കാടും, നിറഞ്ഞു പെയ്യുന്ന 'പി ' യും ,അജ്ഞാതരായ
ലോക സഞ്ചാരികളും മനസ്സിൽ നിറയും
മഴയെ തടുക്കാൻ ശ്രമിക്കുന്നവർക്കറി
യില്ല
പൊരുളിനെ തടയാൻ കഴിയില്ലെന്ന്.

2018 മേയ് 4, വെള്ളിയാഴ്‌ച

മൂങ്ങ




അയാളെന്നും ആപ്പീസിലെ
ആചില്ലുകൂട്ടിനരികിൽ വന്നു നിൽക്കും
നടക്കാത്ത തന്റെ ആവശ്യ നിവർത്തി ക്കായി.
ശീതീകരിച്ച ചില്ലുകൂട്ടിലിരുന്ന്
ആപ്പീസർ മൂളിക്കൊണ്ടേയിരുന്നു
കൂട്ടിയിട്ട ഫയൽക്കൂമ്പാരത്തിനകത്ത്
ഒരുമൂങ്ങ പാർപ്പുറപ്പിച്ചു
ഫയലിൽ കാഷ്ഠിച്ചു ,തൂവൽ പൊഴിച്ചു
മുട്ടയിട്ടു ,അടയിരിന്നു ,കുഞ്ഞു വിരിഞ്ഞു ,
വളർന്ന കുഞ്ഞുങ്ങൾ പറന്നു പോയി
ആപ്പീസർ എന്നും ഫയലുകൾ
കൊത്തിപ്പെറുക്കിക്കൊണ്ടിരുന്നു
ചിലത് മുകളിൽ നിന്ന് അടിയിലേക്ക്
ഊർന്നിറങ്ങി
ചിലത് അടിയിൽ നിന്ന് മുകളിലേക്ക് കുടിയേറി
ദിനങ്ങൾ പോയിക്കൊണ്ടേ യിരുന്നു
നടന്നു തളർന്ന പാവം ഇന്നും
ചില്ലുകൂട്ടിന് മുന്നിൽ
പകൽ കണ്ണു കാണാത്ത മുങ്ങയായിരുന്നു
ആപ്പീസർ.


2018 മേയ് 3, വ്യാഴാഴ്‌ച

ഇങ്ങനേയും ....!




കാലത്തിന്റെ അസ്ഥികൾ
മണ്ണിൽ പുതഞ്ഞു പോയിരിക്കുന്നു
മാന്തി നോക്കുവാൻ ആർക്കുണ്ട് നേരം!
കഥയാകെ മാറിയിരിക്കുന്നു
ഇത് കഥയില്ലാത്തവരുടെ കഥയുടെ
കാലം.
നഗരസന്ധ്യകളിലെ വിരുന്നു മേശകളിൽ
യൗവന രാഗങ്ങൾ പതഞ്ഞുതൂവുന്നു
വറുത്തു വെച്ചതിൻ തുടുത്ത മാംസമായ്
മിനുത്തു നിൽക്കുന്നു കാമിനി ഹൃദയങ്ങൾ.
ഹൃത്തിലൊരു കിളികൂടുകൂട്ടണം
സ്നേഹത്തിന്റെ, സാന്ത്വനത്തിന്റെ
അന്വേഷണങ്ങളുണ്ടാകാൻ
ഇത് ഹൃദയമില്ലാത്തവരുടെ കാലം.
തിളങ്ങി നിൽക്കുന്നു നക്ഷത്ര നഗ്നതകൾ
സ്നിഗ്ദ്ധതയിൽ പുളകംവിരിയിച്ചു
കൊണ്ട്
മോഹനദി ഒഴുകിപ്പരക്കുന്നു
പുഷ്പിക്കാനെത്തിയ വസന്തമായി
ഫ്ലവർ വേയ്സിൽ
സ്തനാഗ്രം പോലെ ചെമ്പകമൊട്ടുകൾ
രാഗമുദ്രയുടെ പാടുകളും പേറി
യൗവ്വന മുത്തുകൾ പൊട്ടിച്ചിരിക്കുന്നു
രാഗനീലിമയിൽ വിവശയാം സന്ധ്യ
സാന്ദ്രസംഗീതം പൊഴിക്കുന്നു
ചിതലെടുക്കുന്നു ചരിത്രമിവിടെ
ചിന്തിക്കാനാർക്കു നേരം


2018 മേയ് 2, ബുധനാഴ്‌ച

കവിത




എന്റെ
കവിതയാണുനി.
ഞാൻ
നിന്നെ എഴുതിക്കൊ
ണ്ടേയിരിക്കുന്നു.
നീ
പറയുന്നത്
ഞാൻ
പകർത്തുന്നു.
എനിക്ക്
കവിതയാകുവാൻ
നീ
നിന്നെ
എന്നിലേക്ക്
എറിഞ്ഞു തരുന്നു.
മഞ്ഞായും
മഴയായും
കുളിരായും
പ്രണയപ്പനി പകർന്ന്
ആ പാദചൂഢം
എന്നിലേക്ക്
പടർന്നേറുന്നു.

2018 മേയ് 1, ചൊവ്വാഴ്ച

സീതാ ജീവിതം



കൂടെ കൂട്ടുന്നത് കാട്ടിലുപേക്ഷിക്കാൻ
സീതയാകുവാനായി മാത്രം ഒരു ജന്മം
എത്ര അനായസമായാണ് നീ ഉപേക്ഷി
ക്കുന്നത്
നിന്നെ മാത്രം നിനച്ച് നിനക്കായ് മാത്രം
ജീവിച്ചിട്ടും
നീയെന്ന മന്ത്രം ഉരുക്കഴിക്കുമ്പോഴും
വിഴുപ്പു പോലെ വലിച്ചെറിയാൻ ഒരു മടി
യുമില്ല
ഒരു അഹല്യാ ശിലയായെങ്കിൽയെന്നു ഞാൻആശിച്ചു പോകുന്നു
വിലാപത്തിനും, കണ്ണീരിനുംയെന്തു വില
നിന്നെ വാഴ്ത്തുന്നവർ യെന്നെ അറിയുന്നില്ല
നീയവരുടെ പൂജാ ബിംബം
ആമയും മുയലും പുസ്തകത്താളിൽ കയറിയിരുന്നത് കഥയാകാൻ മാത്രമല്ല
 മുയലിന്റെ അഹങ്കാരം അവനെയറിയി
ക്കുവാൻ കൂടിയാണ്.