malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2018 സെപ്റ്റംബർ 14, വെള്ളിയാഴ്‌ച

സങ്കടമരം




വഴിയിറമ്പിൽവെച്ച് അവൾതന്ന
പുളിയിൽനിന്നാണ്
പ്രണയമെന്തെന്ന് ഞാനറിഞ്ഞത്
പ്രണയത്തിന് മധുരമുള്ളപുളിയായിരുന്നു
അവളുടെ വിരൽത്തുമ്പിൽനിന്നാണ്
പ്രണയച്ചൂടറിഞ്ഞത്
കുളിരുന്നചൂടെന്ന് അന്നാണറിഞ്ഞത്
പിന്നെയെന്നാണ് വേരുകളാഴ്ത്തി
ചില്ലകൾനിവർത്തിയ പ്രണയം
പട്ടുപോയത്.
പൂരിപ്പിക്കാതെപോയ ഒരുകോളമാണ് ഞാൻ
കെട്ടിയിട്ട പ്രതീക്ഷകളെല്ലാം
കൈവിട്ടുപോയിരിക്കുന്നു
കരയിൽപിടിച്ചിട്ട മീൻപോലെയിന്ന്.
മിണ്ടാതെപാടിയ പാട്ടുകളൊക്കെ
ഇറങ്ങിപ്പോയിരിക്കുന്നു
സങ്കടങ്ങൾചേക്കേറുന്ന ഒറ്റമരംഞാൻ

2018 സെപ്റ്റംബർ 13, വ്യാഴാഴ്‌ച

വായന




കവിത
വായനക്കാരനോട് പറഞ്ഞു:
ഞാൻ നിനക്ക് അപരിചിതൻ
നീ എനക്ക് അപരിചിതൻ
രണ്ട,പരിചിതരുടെ
കണ്ടുമുട്ടലും,
പരിചയപ്പെടലുമാണ്
വായന.

2018 സെപ്റ്റംബർ 12, ബുധനാഴ്‌ച

ശ്മശാനത്തിൽ....!




മരിച്ച ഒരാളെ അടക്കം ചെയ്യുമ്പോഴാണ്
ശ്മശാന മൂകതയിലെ വാചാലത
നാമറിയുന്നത്
നിത്യജീവിതത്തിൽ മരിച്ചു ജീവിച്ചൊരാൾ
ജീവിതം തുടങ്ങുന്നത്
മീസാൻ കല്ലുകൾ വെറും കല്ലല്ലെന്നും,
കല്ലറ വെറുമറയല്ലെന്നും, മൺകൂന
കൂനയല്ലെന്നു മറിയുന്നത്.
മരണമെന്ന ബോധം നമ്മിൽ ജനിക്കു
ന്നതും
പൊടുന്നനെ നിത്യജീവിതത്തിലേക്ക്
നാം മരിക്കുന്നതും
ശ്മശാനങ്ങളിലാണ് ജീവിതം തഴച്ചു
വളരുന്നത്
അവനവനു വെണ്ടിയല്ലാതെയെന്നുള്ളത്
അവിടുന്ന് തുടങ്ങുന്നു
വളളിയായ്,ചെടിയായ് ,പൂവായ്, കായായ്
പരോപകാരിയായ് .
മതിലില്ല, പട്ടിയുണ്ടെന്ന ബോർഡില്ല,
മണിമാളികയില്ല, പണ്ഡിതനോ പാമരനോ
യില്ല
ചതിയില്ല, ചിന്തേരിട്ട മുഖങ്ങളില്ല, പിടിച്ചു
പറിയോ, കുതിക്കാൽ വെട്ടലോയില്ല
ആവശ്യങ്ങളുടെ നിരന്തര അലട്ടലില്ല
ആനന്ദത്തിന്റെ കുളിർ കാറ്റു കൊണ്ട്
സ്നേഹമെന്തെന്ന് കാട്ടിത്തരും
രണ്ടു തുള്ളി കണ്ണീരിറ്റാതെ തിരിച്ചു വരാൻ
കഴിയില്ല നിങ്ങൾക്ക്.
ശ്മശാനം ഒരു രാജ്യമാണ്
അവിടെ പോയി നോക്കണം
ശരിക്കും മരിച്ചവരാരാണെന്ന് കാട്ടിത്തരും.

2018 സെപ്റ്റംബർ 11, ചൊവ്വാഴ്ച

ഫ്ലാറ്റു ജീവിതം




ഫ്ലാറ്റിന്റെ പത്താം നിലയിൽ
നിലച്ച ഘടികാരവും
നിശ്ശബ്ദതയും
തൂങ്ങി നിൽക്കുന്നു.
സംശയത്തിന്റെ നൂൽബലത്തിൽ
ഒന്നു കൂടി നോക്കി ഉറപ്പു വരുത്തുന്നു
നിസ്സംഗതയിലേക്ക് ഉറഞ്ഞു പോകുന്നു
അനാഥമാക്കപ്പെട്ടതു പോലെ
മൗനത്തിന്റെ ആഴങ്ങളിൽ
ആണ്ടു പോകുന്നു.
നാടും വീടും കഴിഞ്ഞ കാലവും
മനസ്സിൽ ചാടിക്കയറുന്നു
പാഞ്ഞു കളിക്കുന്നു
പച്ചപ്പുൽതകിടിയിലേക്ക് കുതിക്കുന്നു
മരങ്ങളിൽ മാറി മാറി കയറുന്നു
മലർന്നു കിടന്ന് ആകാശം നോക്കുന്നു
ഉരുണ്ടു മാറി കളിക്കുന്നു.
ഈ മുറിക്കുള്ളിൽ നിസ്സഹായനായി
പൊള്ളി നീറുന്ന വെറും മാംസം.
ചുമരിൽ നിന്നൊരു ഗൗളി
വാൽ മുറിച്ചിട്ട് ഓടിപ്പോയി
ഇല്ല എനിക്ക് മുറിച്ചിട്ട് പോകാൻ
ഒരു പ്രതീക്ഷയും
ഉറക്കം ഊതി വീർപ്പിക്കുന്ന
പാതിമയക്കത്തിലങ്ങനെ
പൊങ്ങുതടി പോലെ
എങ്കിലും ആകാശവീഥിക്ക് താഴെ
നാടിന്റെ തല വെട്ടത്തെ
അസൂയ മൂത്ത നോട്ടത്തിൽ
ഞാൻ ചുറ്റിപ്പിടിക്കുന്നു.

2018 സെപ്റ്റംബർ 10, തിങ്കളാഴ്‌ച

നമ്മൾ



ഇവിടെ ഞാനും
അവിടെ നീയും
ഒറ്റയ്ക്കല്ല
ഒരു പറ്റം ഓർമ്മകൾ
കൂടെയുണ്ട്
നമ്മിൽ നാമറിയാതെ
ഒരു നിലാപ്പുഴ പിറക്കുന്നു
എതോ യാമവും
സ്വപ്നങ്ങളും ചേർന്ന്
നാം ക്രീഡ തുടങ്ങുന്നു
ഒരു പറ്റം കിന്നര തുമ്പികൾ
നമ്മേവലം വെയ്ക്കുന്നു
സ്ത്രീയും പുരുഷനുമെന്തെ-
ന്ന് നാമറിയുന്നു
ഭൂമിയും ആകാശവുമറിയുന്നു.
നമ്മുടെ ക്രീഡയ്ക്ക്
കൂട്ടുന്നിൽക്കുന്നു
നക്ഷത്രങ്ങളും, രാവും.
നമുക്കിടയിൽ ഒരു താജ് മഹൽ
ഉയരുന്നു
ഞാനും നീയുമത് നോക്കി നിൽ
ക്കുന്നു
ആനന്ദത്തിന്റെ അരനാഴികയല്ല
പ്രണയമെന്ന്
നാം നമ്മേ ചുംബിക്കുന്നു.

2018 സെപ്റ്റംബർ 9, ഞായറാഴ്‌ച

പ്രളയം പറഞ്ഞത്




കണ്ണീരിന്റെ ആഴമളക്കാൻ
കഴിയില്ലെന്ന്
കർക്കടമഴ.
കരകവിഞ്ഞതെല്ലാം
കണ്ണീരെന്നും .
ഏതുമലയേയും മറിച്ചിടും
കണ്ണീര്
ശാന്തമെന്ന് നിങ്ങൾ കരുതുന്നതിന്റെ
ചുട്ടുപൊള്ളൽ നിങ്ങളറിയുന്നില്ല.
നിങ്ങളുടേതെന്നതു പോലെ
കരക്കടിഞ്ഞതത്രയും
എന്റെയും സ്വപ്നമായിരുന്നു
എത്രയെത്ര പ്രാക്കുകളിൽ
ജീവിച്ചു ഞങ്ങൾ
മരവിച്ചു മടുത്തപ്പോൾ
അടക്കാൻ കഴിഞ്ഞില്ല.

2018 സെപ്റ്റംബർ 8, ശനിയാഴ്‌ച

ആർത്തി



നാടാണു ഞാൻ ,നവ സ്വപ്നങ്ങൾ -
കണ്ടു കണ്ടങ്ങനെ തോഷിച്ചിരിക്കേ
കാടും മലകളും പാടംപുഴകളും
മാന്തി രസിച്ചു കളിക്കേ
പണത്തിൻ പിറകേ പറന്നു പറന്നങ്ങ്
കഴുക മനസ്സായതറിഞ്ഞതില്ല
പെരുകുംപണത്തെ മടിയിൽ വെച്ചെന്നും
ഞാൻ
നിർവൃതിയാലെ തലോടിനിൽക്കേ
ഞാനെന്നെയല്ലാതെ, ഉയരങ്ങളല്ലാതെ
മറ്റൊന്നുമേ കണ്ടതില്ല
എല്ലാമെ നേടുവാൻ ഒന്നാമനാകുവാൻ
ഓടുന്ന നേരത്തൊരിക്കൽ
കേൾക്കുന്നൊരാരവം എന്നേക്കാൾ -
മുന്നേ
വന്നാരോ വെട്ടിപ്പിടിച്ചോയിതെല്ലാം -
യെന്നു സന്ദേഹിച്ചൊരു നിമിഷം കൊണ്ട്
പ്രളയം പാഞ്ഞു വന്നെത്തി
വെട്ടിപ്പിടിച്ചവയൊക്കെയും വട്ടത്തിൽ
ഒന്നു കറങ്ങി നിലംപൊത്തി
എല്ലാ,മില,യൊലിച്ചു പോകുന്ന പോൽ
ഏതോ പഴങ്കഥയായി
ഉടുതുണിയല്ലാതെയില്ല മറുതുണി
ഓർത്തില്ലിതൊന്നുമേയന്ന്
ആർത്തിയാലന്നു നാം തീർത്തുള്ള
തെല്ലാമെ
നീർ തന്നെ കൊണ്ടു പോയല്ലോ
എത്ര കണ്ടാലും പഠിക്കാത്ത നാമുണ്ടോ
കൊണ്ടാൽ പഠിക്കുന്നു ബ്ഭൂവിൽ
ആർത്തികൾ കൊണ്ടല്ലോ മർത്യനെ
സൃഷ്ടിച്ചു വിട്ടിരിക്കുന്നു ,യീ കാലം.