malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2019 മേയ് 8, ബുധനാഴ്‌ച

ജലം



ലഗ്നംലംഘിച്ച് ജലമൊഴുകുന്നു
ലിഖിതമില്ലാത്ത ഭാഷയാണ്ജലം
ജലത്തെ എന്തുപേരിട്ട് വിളിക്കും ?!
പലപ്പോഴും പലപേരിൽ
ചിലനേരം പേരില്ലാതെ
ആകൃതിയിൽ വികൃതി
തളംകെട്ടിയും, തകൃതിയിലും
ഒരുബിന്ദുവിൽനിന്ന്
ഒരുകടൽ
മനുഷ്യൻ ജലമാണ്
ഒഴുകുന്ന ഉറവ
ഒരുബിന്ദുവായി ഒഴുകി ...ഒഴുകി -
ഉരുവം കൊള്ളുന്നു
അനസ്യൂതമായ ഒഴുക്കിൽ
മുഴുകി നിൽക്കേ
വറ്റിവറ്റിത്തീരുന്നു ജലമായ്

വേനൽക്കളികൾ



എത്രകിനാവുകൾ കണ്ടുനമ്മൾ
എത്രമോഹങ്ങൾ നാംപങ്കുവെച്ചു
ഇന്നാസമയം സമാഗതമായ്
വേനലവധിയും പകൽക്കിനാവും
മേഷമാസത്തിൻ മധുനിലാവും
നെടിയപിലാവിന്നരികിലിന്ന്
നെടിയൊരോർമ്മകള,യവിറക്കിനിൽപ്പൂ
അണിയോരണിപ്പന്തലായ് ഭുവനം
അരിയമോഹങ്ങൾ തന്നുള്ളകാലം
കണ്ണഞ്ചിരട്ടയും മണ്ണപ്പവും
കണ്ണാരംപൊത്തിയും കൊത്തങ്കല്ലും
ഡപ്പയും കൂത്തും കവടികളി
കള്ളനും പോലീസു ,മട്ടാച്ചൊട്ട
ചിത്രപതംഗങ്ങളായി നമ്മൾ
പാറിപ്പറന്നു മാന്തോപ്പിലെന്നും
വയലേലയിൽ വെള്ളകൊക്കുകളായ്
കുളത്തിൽ കുതിക്കും പരൽമീനുകളായ്
കുയിലായ് ,മയിലായ്, മുരളികയായ്
ബാലഗോപാലനായ് രാധികയായ്
കാളപൂട്ടിൻ മണിയൊച്ചകളിൽ
ശീമക്കൊന്നപ്പൂവിൻ തെയ്യമാടി
പകൽക്കിനാതോപ്പിലൂഞ്ഞാലിലാടി
വേനലവധി കെങ്കേമമായി

2019 മേയ് 6, തിങ്കളാഴ്‌ച

എല്ലാവരും



ക്യാൻവാസിൽ
കുടിയിരുത്തപ്പെട്ട
ഒരുകറുത്ത പെണ്ണ്
ഇറങ്ങിനടന്നു.
കാലാകാലമായി
ഗാത്രത്തെ മുൻനിർത്തി
ഗോത്രത്തെ വഞ്ചിക്കുന്നെന്ന്.
കാടിനുവേണ്ടി
കാട്ടു മക്കൾക്കു വേണ്ടി
ജീവൻ ത്യജിക്കാൻ
തയ്യാറായി നിൽക്കുന്ന,യാൾ
ഒരു കവിതയുടെ
കഴുത്തിനു പിടിച്ച്
പിന്നാമ്പുറത്തുകൂടെ
പുറത്തേക്കു തള്ളി
കുട്ടികളിലൊന്നും
കുട്ടിത്തമില്ല
പൂത്തു നിൽക്കുന്ന
കവിതയെ
കൈനീട്ടി പറിക്കുന്നില്ല
ഒരു കുഞ്ഞും
കാലത്തിനേക്കാൾ മുന്നേ
എങ്ങനെ നടന്നെത്താം
എന്ന ഗവേഷണത്തിലാ-
ണെല്ലാവരും.


മനസ്സ്



മരണവേദനയാൽ കഠിനം
ഇണപിരിഞ്ഞ ദു:ഖം.
ചിന്തകൾ
വേനൽക്കാലവെള്ളിടി പോലെ -
യാണ്.
അനക്കം കണ്ടിടത്ത്
അമ്പെയ്തിട്ടില്ലയിന്നേ വരെ
ഇണ ചേരുന്ന ഇണയിലൊന്നിനെ
അമ്പെയ്ത് കൊന്നിട്ടില്ല
പ്രാണൻ പിടയുന്നു
പ്രിയങ്ങളെ ഓർക്കുമ്പോൾ
വിനയുടെ വിത്തുകളാണ്
മുളയിടുന്നത്
ഇണയറ്റ കാട്ടുമൃഗത്തിന്റെ
ദുഃഖമായലയുന്നു മനസ്സ്

2019 മേയ് 4, ശനിയാഴ്‌ച

കളി



മരിച്ചു പോയവർ
തിരിച്ചു വരും കാലം.
പറിച്ചു മാറ്റും
മറച്ചുവെച്ചൊരീ
വിഷപ്പല്ലു ഞാൻ.
വചനങ്ങളുടെ
വാചാലതയാൽ
ഭ്രാന്തുപിടിച്ച ചെകുത്താൻ -
ഗുരുവിനെ പൂട്ടിയിടും
അന്തവിശ്വാസത്തിന്റെ
ലഹരിമോന്തിയ
അജ്ഞതയുടെ അടിമകൾക്ക്
അറിവിന്റെ കനിക്കൊടുക്കും
പുരാണത്തിന്റെ പഴമ്പറച്ചലുകളെ
പുനരുത്ഥാനത്തിലേക്കുള്ള
ആവാഹിക്കലുകളെ
ചരിത്രത്തിന്റെ തിരുത്തുകളെ
പഴകിപറിഞ്ഞ സ്മൃതി,യിസങ്ങളെ
കാമസൂത്രങ്ങളെ
കാണാക്കയങ്ങളിലേക്കെറിയും
അതുവരെ
മാളോരെ
കളിതുടരട്ടേ
ഈ വിനീതദാസൻ.



2019 മേയ് 3, വെള്ളിയാഴ്‌ച

സ്വന്തം



ഒടുവിലീ കടവിൽ ഞാനൊറ്റയ്ക്കിരിക്കുമ്പോൾ
ഒരു നാട്ടുപാട്ടിന്റെയീണം.
ഇന്നീകടവിൽഞാൻ നിന്നോർമ്മയേപുൽകി
താരകൾ കണ്ണു ചിമ്മിക്കാട്ടി നിൽക്കുന്ന
കുന്നിൻ ഗരിമയിൽ നിൽക്കും
ഞാനും കിനാക്കളും നിർനിദ്രയേപൂകി
ചുംബനപ്പൂക്കളെ നാംവിരിയിച്ചുള്ള
നാളിലൂടൊന്നു നടക്കും
ശോകങ്ങളല്ലാമെ ആനിമിഷത്തിൽ ഞാൻ
ഓളങ്ങളിലൊഴുക്കീടും
വയലുമാ, തോപ്പും, തണുവും, കുളിർമയും
ഉള്ളിൽ പതയുംവീഞ്ഞായ് നിറയ്ക്കും
നിറയൗവ്വനത്തിന്റെ നട്ടുച്ചയായി ഞാൻ
നെരിപ്പോടു പോലെ നീറീടും
നിറമിഴിയോടൊന്നു സുല്ലു ചൊല്ലി സിരയിൽ
പ്രണയത്തിൽ പൂന്തേൻ നിറയ്ക്കും
നിൻ നീല മിഴിയിലെ മൊഴികൾ ഞാൻ വായിച്ച്
മറുമൊഴിചന്തം വിരിയിക്കും
വിറയാർന്ന കൈയ്യിലെ ഞെരിയും തരിവള
ഇക്കിളിയാലെ ചിരിക്കും
പെരുമീൻ മിഴിപൂട്ടി, യീപുലരിയേ,യകറ്റണം
പിരിയുവാൻ കഴിയില്ലെനിക്കു നിന്നെ
ഗതകാല സ്മൃതിയിൽനിന്നുണർത്തരുതേയെന്നെ
ഞെട്ടറ്റൊരിലയായ്പതിച്ചുപോകും
നീയുമീനാട്ടുപാട്ടിൻചിലമ്പിച്ചൊരീ,യീണവും
മാത്രേ,യെനിക്കുസ്വന്തം

2019 മേയ് 2, വ്യാഴാഴ്‌ച

ഒളിച്ചുവെയ്ക്കുന്ന ജീവിതങ്ങൾ



ജീവതത്തെ നേർക്കുനേരെ -
നോക്കൂ
വണ്ടിക്കുമുന്നിൽ
പാളത്തിലകപ്പെട്ടപോലെ
അന്ധാളിച്ചു പോകും.
നീർപ്പോളകൾപോലെ
നീന്തിപ്പോകുമ്പോൾ
കൗതുകമാണ്,
കവിതയും.
കൻമതിലുകളാൽ
കെട്ടിപ്പൊക്കിയമോഹങ്ങൾ
പിന്നാമ്പുറത്തെ
പിമ്പുകളെ ആരറിഞ്ഞു
പഴയ കാലത്തെ
പാട്ടൊന്നുമതി
ഓർമ്മക,ളോളം വെട്ടും
ഇന്ന് ,
രാവും, പകലുമില്ല
ആരും ആരെയുമറിയുന്നില്ല
ഒളിക്കാൻ ശ്രമിക്കയാണ്
എല്ലാ ജീവിതങ്ങളും