malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2023 ജനുവരി 8, ഞായറാഴ്‌ച

നീയല്ലാതെ

പുലർകാല മഞ്ഞു പോലെ

നിന്നിലലിഞ്ഞില്ലാതാകണം


നിൻ്റെ മിഴിയിലെ

നക്ഷത്രമാകണം


നിൻ്റെ ചുണ്ടു പോലെ

വളഞ്ഞ വരിയായി പിറക്കണം


നിൻ്റെ മുടിയിലൊരു

ഇഴയായി മാറണം


നിൻ്റെ സിരയിൽ

എൻ്റെ ചോര ചേർത്ത്

പ്രണയമെഴുതണം


എനിക്ക്

നീയല്ലാതെ

മറ്റൊന്നുമാകണ്ട


2023 ജനുവരി 7, ശനിയാഴ്‌ച

നിലാവുപൂക്കുന്ന പ്രണയം



നിലാവുവന്നു തൊടുമ്പോൾ
നാണിച്ചുനിൽക്കുന്ന പൂവാണ് പ്രണയം
ഈറൻ ഇലഞ്ഞി ഗന്ധമുള്ള രണ്ടു പൂവുകൾ
പരസ്പരം ചുംബിച്ചു നിൽക്കുന്നു

ഇരുട്ടിൻ്റെ ഭയത്തിനെ അവർ മറക്കുന്നു
ഒരേതാളത്തിൽ ഒരേ നിർവൃതിയിൽ
അവർ പരസ്പരം മാറിലേക്കടർന്നു വീഴുന്നു
മഞ്ഞിൻ്റെ മധുരമുള്ള ചൂടിൽ കുളിരുന്നു

'പെണ്ണെ ആൺനിലാവു വന്നുതൊടുമ്പോൾ
നാണിച്ചു വിടരുന്ന ആമ്പലാണു നീ' -
ഒരു കുസൃതിക്കാറ്റുവന്നവളുടെ കവിളിൽനുള്ളുന്നു.
ഹരംപിടിക്കുന്ന നിമിഷങ്ങളിൽ മധുചഷകമായ -
വൾ മാറുന്നു

കവിത ഹൃദയംകൊണ്ടുമാത്രമല്ല
കണ്ണുകൊണ്ട്, അംഗചലനങ്ങൾകൊണ്ട്
ഉടലിൻ ഉല്ലാസംകൊണ്ടുമെഴുതുമെന്ന്
പ്രണയികൾ പറഞ്ഞുതരുന്നു

ലഹളകളേയും, സ്വേച്ഛാധിപത്യത്തേയും
ഭയന്ന മനസ്സിലേക്ക്
പരസ്പരം അധിനിവേശം നടത്തിയവർ
ഊഷരമായ മരുഭൂമിയിൽ
ഊർവ്വരത കണ്ടെത്തിയവർ

നിലാവുപൂക്കുന്ന പ്രണയത്തോളം കാല്പനിക -
മായ നിമിഷം മറ്റെന്താണുള്ളത്
അത്രമേൽ തീക്ഷണമത്രെ പ്രണയജീവിതം


2023 ജനുവരി 6, വെള്ളിയാഴ്‌ച

തറവാട്



എത്ര കാലം കഴിഞ്ഞു

ഓർമകൾ ചുരം കേറി

നിൽക്കക്കള്ളിയില്ലാതെ

പോയി ഞാനിന്നവിടെ


പഴയൊരാ വഴിയിലേക്കൊന്നി-

റങ്ങി നിൽക്കവേ

എന്നെ നീ മറന്നുവോ? -എന്ന

ഒറ്റച്ചോദ്യം

എങ്ങു നിന്നാണീ ചോദ്യം

ആരെയും കാണുന്നില്ല

തിരഞ്ഞീടവേ കണ്ടു കറുകപുൽ-

നാമ്പുകൾ


അടങ്ങാതാനന്ദത്താൽ

പാദത്തിൽ തൊട്ടു നിൽപ്പൂ

പെട്ടന്നങ്ങൊരു തേങ്ങൽ

എന്നിൽ നിന്നുയർന്നു പോയ്


തൊടിയിൽ നിന്നും കപ്പ, കാച്ചിലും -

വാഴകളും

അതിരിൽ നിന്നും കൊന്നമരവും, -

മേന്തോന്നിയും

അന്നുഞാൻ നട്ടതെങ്ങിൻതൈയിന്ന് -

കായ്ച്ചല്ലോ

അന്നത്തെ തടമിന്നും മായാതെ നിൽ-

പ്പുണ്ടല്ലോ


തൊട്ടാവാടികളിന്നും നാട്ടുപെണ്ണിനെ -

പോലെ

നാണിച്ചു നിൽക്കുന്നുണ്ടേ ഞാനൊന്നു

തൊട്ടപ്പോഴേ

മൂരിയേ പൂട്ടി വരും മുത്തച്ഛൻ്റെ മുതുകു-

പോൽ

കൂനിനിൽപ്പുണ്ടിന്നുമാ പഴയ തറവാട്


പഴയൊരാകിണറിലെ തെളിനീരുറവയും

മുറ്റത്തുമ്പിനപ്പുറം നിൽക്കുമാ നെല്ലിമരം

കാടുകയറിത്തിങ്ങിയെങ്ങും നിറഞ്ഞു -

നിൽപ്പൂ

കണ്ണീരിൽ കുതിർന്നു പോയ് കഴിഞ്ഞ കാല-

മോർക്കേ

..........


2023 ജനുവരി 5, വ്യാഴാഴ്‌ച

കാറ്റിനാൽ

അന്ന്,

പഞ്ഞകാലത്ത്

പറക്കമുറ്റാത്ത നാളിൽ

കണ്ണിൽ കണ്ടവരൊക്കെ

ആട്ടിയോടിച്ചപ്പോൾ


പയിപ്പ് തീരാൻ മാത്രം

പൈപ്പ് വെള്ളം ഇല്ലാതിരുന്നപ്പോൾ

വലിയ വീട്ടിലെ

നല്ല മണങ്ങളെ തിന്ന്

വിശപ്പാളികത്തുമ്പോൾ


ഒട്ടിയ വയറിനാൽ

ഞെട്ടറ്റു വീഴുമ്പോൾ

ഞെട്ടിപ്പിടഞ്ഞ്

വിയർപ്പിലേക്കുണരുമ്പോൾ


വേച്ചു വേച്ച് അക്കരെപറമ്പിലെ

മാന്തോട്ടത്തിലെത്തുമ്പോൾ

പാഞ്ഞു വന്നൊരു കാറ്റ്

കണ്ണി പൊട്ടിച്ചിട്ടു തരും

സ്നേഹത്തോടെ ഒരു മാമ്പഴം

2023 ജനുവരി 4, ബുധനാഴ്‌ച

വരദാനം



സ്മൃതിയുടെ വേരുകൾ

മൃതിയിലേക്കു വിളിക്കുന്നു

ഉരസ്സിൽ

ഉമിത്തീ ചിരിക്കുന്നു


നട്ടുച്ചയുടെ നട തുറന്ന്

പട്ടുടുത്ത പൊട്ടൻ തെയ്യം

തുള്ളുന്നു


ശിശിരത്തിൻ്റെ

ശിരസ്സറുക്കാൻ കഴിയാത്തവനോട്

കരുതിയിരിക്കുക

കുരുതിയെന്നു കാലം


സിരയിലെ നദിയിൽ

പല്ലു കൊഴിഞ്ഞ വ്യാഘ്രം

തകർന്നു പോയ് മൺചെരാത്

ഉടഞ്ഞുപോയ് നിലാവ്


പഞ്ഞമാസത്തിലെ

പീഞ്ഞപ്പെട്ടി പോലെ ജീവിതം


ജന്മംതന്ന വരദാനം

ജീവിച്ചു തീർക്കണം

പുഴുവായാലും

പുലിയായാലും


2023 ജനുവരി 2, തിങ്കളാഴ്‌ച

ചുംബനം

പ്രിയനേ.....,

ചുണ്ടിൽ

ചുംബനത്തിൻ്റെ

ചോണനുറുമ്പുമായ്

നീയണഞ്ഞാൽ


കാറ്റിൻ്റെയറ്റത്തൂടെ

കവിതയുടെ തുഞ്ചത്തൂടെ

ഞാനൊരപ്പൂപ്പൻ താടിയായി

പറക്കും


പ്രണയ തടാകത്തിൽ

പൊൻമയെപ്പോലെ നീ 

ഊളിയിട്ട്

എന്നെയും ചുണ്ടിലേറ്റി

കാടും

കടലും

മരുഭൂമിയും കടന്ന്

വേദനയുടെ മുള്ള് മറന്ന്

വികാരത്തിൻ്റെ

വേര് തേടുമ്പോൾ

നമ്മിൽ ഗ്രീഷ്മം കത്തിപ്പടരും


പ്രണയത്തിൻ്റെ

ആകാശചരുവിലേക്ക്

ശിശിരത്തിൻ്റെ മൺചെരാതുമായി

മീവൽ പക്ഷികളെപ്പോൽ

പിന്നെയും നാം പറക്കും


പ്രിയനേ....,

അധരത്തിൽ നിന്നും

അടർത്തിമാറ്റുവാൻ കഴിയാത്ത

ഒരു ചുംബനമാണു നീ

2023 ജനുവരി 1, ഞായറാഴ്‌ച

ഇര

ഇര അരികിൽ തന്നെയുണ്ട്

പൂതി വെന്തു മറിയുന്ന കണ്ണാലെ-

വേട്ടക്കാരൻ നൊട്ടിനുണയുന്നു.


മഴയുടെ ശബ്ദം മൺകുടിലുകൾ -

ക്കു മുകളിലൂടെ ഒഴുകി.

ആഴമുള്ള അടയാളം പോലെ

ഇരുട്ടിൻ്റെ ചുരുട്ട് പുകയാൻ തുടങ്ങി


ഇരയുടെ കന്യാമേനി വിറകൊണ്ടു

നിശ്ചലവും, നിഗൂഢവുമായ മൂകത

തളം കെട്ടി

മൃതുവിൻ്റെ നിശ്ശബ്ദതപോലെ


വേട്ടക്കാരനും

ഇരയും

ഒരു ചാൺ വയറിൻ്റെ

അകലത്തിൽ