malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2011 മേയ് 27, വെള്ളിയാഴ്‌ച

ഇടവ മഴ

മഴ പെയ്യുന്നു മഴ പെയ്യുന്നു
മാനം പൊട്ടി ച്ചോരുന്നു
തുള്ളിക്കൊരുകുടമെന്നത് പോലെ
ഉറഞ്ഞു തുള്ളി പ്പെയ്യുന്നു
തോടും,തൊടിയും കര കവിയുന്നു
കരാള നര്‍ത്തന മാടുന്നു
മുറ്റം മുങ്ങിയിറംകല്ലോളം
എത്തി ഇടവ പെരുവെള്ളം
കുണ്ടിതമേറ്റ മനസ്സാലമ്മ
കൂനിയിരിപ്പൂ ഇറയത്ത്‌
വെള്ളിടിവെട്ടം ഇറവെള്ളത്തില്‍
കുമിളകളിലുജ്ജ്വല കിരണംതീര്‍ക്കേ
അമ്മ ക്കണ്ണില്‍ പുഴയിലൊഴുകി -
വരുന്നൊരു കുഞ്ഞിന്‍ കുണ്ഡല മായാത്
കണ്ഠത്തില്‍ ച്ചെറു തേങ്ങല്‍ മുട്ടി
കണ്ണീര്‍ പെയ്ത്താല്‍ കണ്ണുകള്‍ മങ്ങി
മിന്നല്‍ പിണരുകള്‍ വഴി കാട്ടികളായ്
അനുഗ്രഹവര്‍ഷംചൊരിയും പോലെ

2011 മേയ് 26, വ്യാഴാഴ്‌ച

ജീവജലം

വിശ്വ സേവകരായി വിണ്ണില്‍ നിന്നും വന്നവര്‍
മാനവ ജീവന്‍ നല്‍കാന്‍ മണ്ണിലേക്ക് വന്നവര്‍
മഴകള്‍ പാരിടത്തില്‍ ബന്ദികളാണിന്നിപ്പോള്‍
സ്വാര്‍ത്ഥ മോഹങ്ങളുടെ ഇരകളാണിന്നിപ്പോള്‍
മനുഷ്യന്‍ ധനാര്ത്തിയാല്‍ ജലത്തെ കരുക്കളാക്കി
പോര്ക്കളത്തിലിറക്കി കുപ്പി വെള്ളങ്ങളാക്കി
കൂപവും,തടാകവും വേലി കെട്ടിത്തിരിച്ചു
നീര്‍ച്ചോലകള്‍ വറ്റിച്ച് ധരയെ ദഹിപ്പിച്ചു
നിസ്വരായ് വളര്‍ന്നു നീലാകാശം വിട്ടുവന്നോര്‍
സ്വസ്വമാം മനുഷ്യ മത്സരത്തില്‍ വലഞ്ഞു വശംകെട്ടു
ഊഴി യിലെങ്ങും ജീവവിത്തുകള്‍ പാകിക്കൊണ്ട്
ആഴികളിലേക്കോടി ഹ്ലാദിച്ചിരുന്ന കാലം .
കുളത്തിലും ,കൂപത്തിലും രണ്ടിറ്റു കണ്ണീരായിന്നു
ഓര്‍മ്മകള്‍ കലങ്ങി മൃത പ്രായയായ് കൂനിരിപ്പു
ധനലാഭത്തിനായി ജലത്തെ മുടി്ച്ചെന്നാല്‍
മര്‍ത്യാനീ മരണത്തെ മാടി വിളിക്കയാണ്

സ്നേഹമഴ

വിശാലമാം വാനിന്‍ കാട്ടില്‍
നിരയായ് നീങ്ങീടുന്നു
ഗജ ഗണങ്ങളെപ്പോല്‍
വര്‍ഷവാരിദീ ജാലം
ചേമ്പില തുമ്പുകളില്‍
ചില്ലുകള്‍ വിതറിക്കൊന്ടൊരു-
കുഞ്ഞുകാറ്റങ്ങു പതുങ്ങിനീങ്ങീടുന്നു
തെരുവില്‍കാട്ടുംമായാജാലക്കാരന്റെമേളം,പോലെ -
വാനില്‍വെള്ളിടി ചെണ്ടപോല്‍ഇടിനാദം
വിണ്ണിലെ തുറുങ്കുകള്‍ തകര്‍ത്തു മണ്ണില്‍ വന്ന്
ചെമ്മണ്ണില്‍ ചെറുചാലില്‍ സിന്ധുവായ്‌ഒഴുകുന്നു
മണ്ണിനും, മനസ്സിനും മനുഷ്യന്‍ വേലികെട്ടി
ഭേദ ചിന്തയില്ലാതെ പെയ്യുന്നു മഴ മണ്ണില്‍
മനുഷ്യന്‍ മതമായി ജാതി ഉപജാതിയുമായ്
ദേശങ്ങള്‍ പരസ്പ്പരം ദ്വേഷത്താല്‍ മദിക്കവേ
ദാഹങ്ങള്‍ എല്ലാവര്‍ക്കും ഒന്ന്പോലനുഭവം
ദാഹനീര്‍ നല്‍കും മഴ സമതി പ്രചാരകരേപോല്‍
മത്സരം മറക്കുക മാനവ സ്നേഹം വാഴ്ക
എന്നസന്ദേശത്തിന്റെ അലകളുതിര്‍ക്കുന്നു
ഋതുക്കള്‍ മറക്കാതെ എന്നും വന്നെത്തീടുന്നു
വിണ്ണിലെ പൂന്തോപ്പിലെ മുല്ല മൊട്ടുകള്‍ താഴെ

2011 മേയ് 23, തിങ്കളാഴ്‌ച

അടയാളങ്ങള്‍

നട്ടുച്ച നേരത്ത് പുളിമരച്ചോട്ടില്‍
കാറ്റ് കൊള്ളുന്നോരച്ചമ്മ -
ഒരടയാളമാണ്‌
നട വഴിയും,ഇടവഴിയും കടന്ന്
നാലും കൂടിയമുക്ക് ഒരടയാളമാണ്‌
മുള വേലിയും,മുള്‍പ്പടര്‍പ്പും -
ഒതുക്കു കല്ലും,ഒറ്റപ്പാലയും
ഒരടയാളമാണ്‌
പുല്ലിന്‍ കയയും, നെല്ലിന്‍ മണവും-
തട്ട കെട്ടിയ കന്നും,ദാവണി ചുറ്റിയ പെണ്ണും
ഒരടയാളമാണ്‌
പറഞ്ഞു പറഞ്ഞിരിക്കുമ്പോള്‍
പലതും കാണാതായി
ആണും, പെണ്ണും അടയാള മറ്റവരായി
നാലുവരി പാതയും ,നാലാളുയരെ മതിലുമായി
നല്ലതൊന്നു മോര്‍ക്കാന്‍
തെല്ലു നേര മില്ലാതായി

2011 മേയ് 19, വ്യാഴാഴ്‌ച

ചരിത്രം മറക്കരുത്

കല്ലുമാല കഴുത്തിലിട്ടോര്‍
പൊന്നരിവാളുകള്‍ കൈയിലേന്തുവോര്‍
പുലഭ്യം കേള്‍ക്കുവാന്‍
പിറന്നു വീണോര്‍
പട്ടികളപ്പികളിട്ടു നടക്കും
വഴിയില്‍ യശമാന്‍ -
വരും വിളി കേട്ടാല്‍
പൊന്തക്കാട് മറഞ്ഞീടേണ്ടോര്‍
അടിയാന്‍ മാരായ് അവസാനം വരെ
നാല്ക്കാലികളായ് നടക്കേണ്ടുന്നോര്‍
പാടത്താകെ പറമ്പത്താകെ
പൊന്നു വിളയിച്ചീടും കര്‍ഷകര്‍
പന്ത മൊരുക്കി പടയിലിറങ്ങി
ഫലമോ ഉടമകളായവര്‍ മാറി
ഇന്നീ കഥകള്‍ കേള്‍ക്കും തലമുറ
തലമറന്ന് ചിരിച്ചീടുകയോ ?!

കുറേ ജീവിതങ്ങള്‍

കണ്ടു നിന്നുകുറേ കാഴ്ചകള്‍
കളറുകളില്‍ കണ്ണുടക്കി നിന്നു
കളി ചിരിയുമായ് കുഞ്ഞുങ്ങള്‍ -
പാറിനടന്നു
കള മൊഴിയും,കുണുങ്ങി ചിരിയും-
കേട്ട് ഞാന്‍ നിന്നു
ഐസ്ക്രീമിലും ,ലിപ്സ്ടിക്കിലും-
ഒഴുകി നടന്നു
അര്‍ദ്ധനഗ്ന പരസ്യത്തില്‍
പൊള്ളി കിതച്ചു നിന്നു
കണ്ടതില്ലാരുമീ പട്ടണത്തില്‍
കരളലിയിക്കും കുറേ ജീവിതങ്ങള്‍

2011 മേയ് 18, ബുധനാഴ്‌ച

കുരുതിമഴ

മഴ പെയ്യുകയാണ്
മഹാമാരി ചൊരിയുകയാണ്
ഒരുമഴപൂജപ്പൂര ജയിലിലേക്ക്
ഒരു മഴ തിഹാര്‍ ജയിലിലേക്ക്
തുള്ളി പെയ്യുന്നുണ്ടൊരു മഴ
'ബാറി '-നു വേണ്ടി വക്കാലത്ത് മഴ
മഴ പെയ്യുകയാണ്
പേമാരി പെയ്യുകയാണ്
എണ്ണിയാല്‍ ഒടുങ്ങാത്ത -
പൂജ്യങ്ങളായി
വര്‍ണ്ണ രാജി വിടര്‍ത്തിപെയ്യുകയാണ്
ഉറഞ്ഞാടുകയാണ് മഴ
എന്‍ഡോ സള്‍ഫാനായി
തിമര്‍ത്തു പെയ്യുകയാണ്
തിരിയും കസേരയിലിരുന്ന്
തിരിഞ്ഞ് തല തല്ലി ചിരിക്കയാണ്
ആടി തിമര്‍ക്കയാണ് അഴിമതി മഴ
എങ്ങു തിരിഞ്ഞാലും രുധിരമഴ
കലി തുള്ളിയെത്തുന്ന ചതി മഴ
ഉറഞ്ഞാടി എത്തുന്ന കുരുതി മഴ