malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2022 ഫെബ്രുവരി 28, തിങ്കളാഴ്‌ച

നേരവും, കാലവുമില്ലാതെ ........


ചവറ്റിലക്കിളികളെപ്പോലെ
വളപ്പിൽ മേഞ്ഞു നടക്കുന്ന കുട്ടികളുടെ
കാതിൽ
ഉണങ്ങിയ ഇലവീഴുന്നതുപോലുള്ള
അവളുടെ ശബ്ദം എത്തി നോക്കുന്നു

കുട്ടികളെ കളിക്കാൻവിട്ട്
ഉണങ്ങാനിട്ടനെല്ലിന് കാക്ക കാവലിരിക്കുന്നു!
ഉണ്ടക്കൊപ്പര കൊത്തിയിടുന്ന അപ്പൻ്റെയൊപ്പരം പുറത്തെ വിയർപ്പിന്നുപ്പ് നക്കിത്തുടച്ച്
കന്നുകുട്ടി രസിക്കുന്നു

ഞാഞ്ഞൂളിനെ കൊക്കിലുയർത്താൻ
കഴിയാത്ത കുഞ്ഞുകോഴിയെ
ഉത്സാഹത്തോടെ സഹായിക്കുന്നു തള്ളക്കോഴി

കാൽമുഖം കഴുകി
വാലൊന്നുകൂടി കാലിനടിയലേക്കു തിരുകി
കോട്ടുവായിട്ട് ഉച്ചമയക്കത്തിനൊരുങ്ങുന്നു -
പൂച്ച

അവൾ,
അടുക്കളയിൽ, അടുപ്പിൽ ,
അകത്തളത്തിൽ ,കൊട്ടത്തളത്തിൽ ,
അരക്കല്ലിൽ, നനക്കല്ലിൽ

ഒരുകെട്ട് മോഹത്തെ പൊട്ടിച്ചെടുത്ത് -
അടുക്കിവെച്ച്
ഒരു കൊട്ടസ്നേഹത്തെ ഒക്കത്തെടുത്ത്
വീടുചുമന്ന്, വിളിച്ചും, പറഞ്ഞും
നേരവും കാലവുമില്ലാതെ ........

2022 ഫെബ്രുവരി 26, ശനിയാഴ്‌ച

മരണകാരണം


നേരം പുലരുന്നതേയുള്ളുപോലും
പാതയോരത്തായിരുന്നു പോലും
പത്രക്കാരനാണുപോലും കണ്ടത്
ദൂരെനിന്ന്നോക്കുമ്പോൾ
പത്രക്കെട്ടെന്ന് തോന്നിപോലും

കുത്ത്
വെട്ട്
ചതവ്
പുറമേനിന്ന് നോക്കിയാൽ
പോറലുപോലും കാണാനില്ലെന്ന്

അല്പം ചരിഞ്ഞായിരുന്നുപോലും
ചെറുചിരി ചുണ്ടിൽപോലും
പാതിമയക്കത്തിലോ,
നമ്രമായകണ്ണുകൾ താഴേക്ക്നോ
ക്കുന്നതുപോലെയോ തോന്നിപോലും

പ്രായം അധികമൊന്നുമില്ലെന്ന്
വിവാഹിതയാണോയെന്നറിയില്ലെന്ന്
വേഷം വെള്ളനിറമുള്ള സാരിയെന്ന്
അരികിൽനിന്ന്നോക്കിയാൽ കോമള -
മായഒരില പൊഴിഞ്ഞുവീണപോലെയെന്ന്

ഇരുമ്പുകൊണ്ടുള്ള ആയുധമൊന്നും
ഉപയോഗിച്ചിരുന്നില്ലെന്ന്
ഇരയൊന്ന് പിടഞ്ഞ ലക്ഷണംപോലു-
മില്ലെന്ന്

പക്ഷെ;
മരണകാരണം
കാടത്തത്തിൻ്റെ
വിഷമുള്ള മാംസത്തിൻ്റെ
ആയുധം കൊണ്ടെന്ന്
പോസ്റ്റ്മോർട്ടം റിപ്പോർട്ട്


2022 ഫെബ്രുവരി 25, വെള്ളിയാഴ്‌ച

ജീവിതത്തോളം


ലോകം പൊടുന്നനെയങ്ങ്
വിടർന്നു വികസിച്ചു
പരസ്പരം തിരിച്ചറിയാതെ
തൊട്ടുതൊട്ടില്ലെന്ന മട്ടിൽ
കാലം കടന്നു പോയി

മൗനത്തോട് മതിമറന്ന്
സംസാരിച്ചുകൊണ്ട്
ദു:ഖത്തിൻ്റെ മാറാപ്പും പേറി
അയാൾ നടക്കുന്നു

പിരിമുറുക്കങ്ങൾ പിണഞ്ഞ
വള്ളിപോലെ
നെറ്റിത്തടത്തിൽ തെളിഞ്ഞു
നിൽക്കുന്നു

വായനക്കാരാ,
മുന്നിലേക്കു വെച്ചുനീട്ടുന്ന
കവിതകളെക്കുറിച്ച് എന്തു
തോന്നുന്നു?

കവിതകള്ളത്തരമെന്നൊ?!
അതോ,നൊസ്സുകൊണ്ടുമെന
ഞ്ഞെടുത്ത മഴവില്ലെന്നോ

മറവിയുടെ നിഴൽ വീണ
വഴുക്കൻപാതയിലൂടെ
അവനവനെ തിരഞ്ഞുകൊണ്ടിരി
ക്കയാണെന്നോ?

മസ്തിഷ്ക്കത്തിളപ്പിൽ
നുരഞ്ഞു പൊന്തിയ ഒരു പുഴു
ചിന്തയുടെ പ്യൂപ്പയിൽനിന്നുണർന്ന്
വർണ്ണശലഭമാകുന്നുവെന്നോ?

വായനക്കാരാ,
ഒരു നിമിഷം നിൽക്കണേ
എത്ര ദുരിതത്തിലാണെങ്കിലും
സ്വന്തം ജീവിതത്തോളം
നല്ലൊരു കവിത
വായിച്ചിട്ടുണ്ടാവില്ല
നമ്മളൊരിക്കലും

ആഴം


ഒറ്റയ്ക്കിരിക്കുമ്പോൾ
ഓരം കെട്ടിയ
ഓർമ്മയുടെ ഓരോകല്ലുകൾ
ഊർന്നു വീഴുന്നതു പോലെ

നിൻ്റെ കണ്ണിലെ തോണിയിൽ
തുഴഞ്ഞു തുഴഞ്ഞു പോകുന്ന
എന്നെ തന്നെ ഞാൻ നോക്കി
ഇമയുടെ ഇട്ടയ്ക്ക് നിൽക്കുന്ന
തുപോലെ

വാക്കിൻ്റെ വക്കിൽനിന്ന്
വേവലാതിയുടെ നരന്ത് വള്ളി
പിടിച്ച്
വഴുക്കുള്ള പടവിലൂടെ
പതുക്കെ ഇറങ്ങുന്നതുപോലെ

നോക്കെത്താതെ
വാക്കെത്താതെ
ഇരുളുറഞ്ഞ്
പുകപടർന്ന്
പെരുവിരലിൽനിന്നും
ഉച്ചിയോളം പടരുന്ന
പതർച്ചയും തളർച്ചയുമായി
ഓർക്കുമ്പോൾ തന്നെ
മറക്കാൻ ശ്രമിക്കുന്നത്

2022 ഫെബ്രുവരി 17, വ്യാഴാഴ്‌ച

അതിരിലെമരങ്ങൾ


ഞാൻ നട്ടതെല്ലാം നിന്നിലേക്ക് പൂക്കുന്നു
നീ നട്ടതെല്ലാം എന്നിലേക്കും
നിന്നിലെ പൂക്കുല ഞാൻനുള്ളുന്നു
എന്നിലേത് നീയും

എനിക്ക് നിൻ്റെ മണ്ണ്
നിനക്ക് എൻ്റെ ആകാശം
എൻ്റെ കാറ്റിൻ കൈകൾ നിൻ്റെ ഇലയിൽ
പ്രണയകവിത കുറിക്കുന്നു
നിൻ്റെ കാറ്റിൻ കൈകൾ എൻ്റെ ഇലയിലും

നാം നമ്മിലേക്ക് പടർന്നേറുന്നു
അവരുടെ കല്പനകളെ തെറ്റിക്കുന്നു
ഞെളിഞ്ഞു നിൽക്കുന്നവർ
വളഞ്ഞു പോയെന്ന് പുച്ഛിക്കുന്നു

അതിരിലെ മരങ്ങളെന്നു പറഞ്ഞ്
അന്നേ അകറ്റിനിർത്തിയവർ അവർ
അറംപറ്റുന്ന വാക്കുകളാൽ
അറുത്തുമാറ്റിയവർ

2022 ഫെബ്രുവരി 16, ബുധനാഴ്‌ച

ശാന്തത


മൗനത്തിലാണ് എന്നതിനർത്ഥം
ശാന്തമാണ് എന്നല്ല
ഏതു നിമിഷവും
മൗനത്തിൻ്റെ ചിറകറ്റു വീണേക്കാം
ശാന്തത റദ്ദാക്കപ്പെട്ടേക്കാം
ഭയം ഒരുമാറാവ്യാധിപോലെ
നമ്മിലെന്നുമുണ്ട്

ഭയത്തിന് ഇരട്ട മുഖമാണ്
ഒന്ന് ദുരന്തം വിതയ്ക്കുന്നു
മറ്റൊന്ന് ദുരന്തത്തിൽ നിന്നും -
രക്ഷിക്കുന്നു
ഇതിൽ ഏതുമുഖത്തിനാണ്
മേൽകൈയെന്നേ നോക്കേണ്ടതുളളു
കൈയ്യൂക്കുള്ളവൻ കാര്യക്കാരൻ -
എന്നപോലെ

മൗനം ചിലപ്പോൾ വാൾമുനകളെ
രാകിക്കൊണ്ടിരിക്കുന്നു
ശാന്തതയെ ആഴമുള്ളകുഴിയിലേക്ക്
തള്ളാൻ തയ്യാറെടുക്കുന്നു
ആത്മ സഞ്ചാരങ്ങൾക്ക് ജീവൻ -
നൽകിയ വാക്കുകളെ
മുളയിലേ നുളളിക്കൊണ്ടിരിക്കുന്നു

ചിലപ്പോൾ മൗനമൊരു മിസ്റ്റിക് കാവ്യമാണ്
ശാന്തതയുടെ ഭീകരചിലന്തിവലയിൽ
കുടുങ്ങിക്കിടക്കുകയാണെന്ന് നാം
അറിയുകയേയില്ല

2022 ഫെബ്രുവരി 14, തിങ്കളാഴ്‌ച

കൊറോണ പഠിപ്പിച്ച പാഠം


പാഠങ്ങളെത്ര പഠിച്ചു നമ്മൾ
പരിപാവനമെന്നു നിനച്ചുനമ്മൾ
പാടിപ്പഠിപ്പിച്ചു ,ചൊല്ലിപ്പഠിപ്പിച്ചു ,-
നാട്ടറിവായതുകേട്ടു പഠിച്ചു
പുസ്തകത്താളിൽ നാം എഴുതി -
പ്പഠിച്ചു.

അനുഭവംകൊണ്ടു പഠിച്ചതുണ്ടി -
ന്നുനാം
മരിച്ചാലും മറക്കാത്തൊരനുഭവ -
പാഠം
കൊറോണയെന്നുള്ള മഹാമാരി -
വന്നപ്പോൾ
മനുഷ്യനെങ്ങനെയാകണമെന്നുള്ള
പാഠം

ജീവിതം പണവും, പത്രാസുമല്ലെന്നതും
പ്രാണൻ പണത്തിൻ പിന്നാലെയല്ലെന്നതും
ഒന്നിനോടൊന്നുചേരുമ്പൊഴേ പൂർണ്ണത -
യെന്നതുകൈവരു എന്നുള്ള തത്വവും

അന്നാണു നമ്മൾ മനുഷ്യനെ കണ്ടതും
സ്നേഹമെന്തെന്നുള്ള സത്യമറിഞ്ഞതും
അന്നോളം ചിലരെ കണ്ടില്ലെന്നു നടിച്ചതും
ഇന്നവർ കൺകണ്ട ദൈവമായ് തീർന്നതും

പട്ടിണിക്കാർപോലും പട്ടിണിയെന്തെന്നറിയാ-
തെ മുന്നോട്ടു പ്രയാണം തുടർന്നതും
ഒരുനാട് ഒന്നാകെ ഒരുമനസ്സാകയും
ഒരുമെയ്യെന്നപോൽ കാത്തു സൂക്ഷിക്കയും

അനുഭവം ഗുരുവെന്ന സത്യമറിയുക
ആ സത്യമെന്നും നാം കാത്തുസൂക്ഷിക്കുക
ഇനിയും മഹാമാരി വന്നിടും കാലത്ത്
അനുഭവം കൊണ്ടെതിരിട്ടു ജയിക്ക നാം