malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2025 ഡിസംബർ 31, ബുധനാഴ്‌ച

പ്രണയമെന്നാൽ.... !




എപ്പോഴും
സ്നേഹത്തോടെ
കഴിയുന്നതല്ല

ചിലപ്പോൾ;
വാശി,
വൈരാഗ്യം

ചിലപ്പോൾ ;
എതിർപ്പ്,
വെറുപ്പ്

പലപ്പോഴും;
പിണക്കം,
പിരിഞ്ഞിരിക്കൽ

പരസ്പരം
തോൽപ്പിക്കാനൊരു
വെമ്പലിൽ
സ്വയം ജീവൻ വെടിയു -
ന്നൊരീയ്യാമ്പാറ്റ

2025 ഡിസംബർ 30, ചൊവ്വാഴ്ച

തെളിവ്


പോസ്റ്റ്മോർട്ടം
റിപ്പോർട്ടിൽ
ബലാൽക്കാരം ചെയ്യ-
പ്പെട്ടതിന്
തെളിവൊന്നുമില്ലെന്ന് !

വസ്ത്രങ്ങൾ കീറപ്പെട്ടി -
രുന്നില്ലെന്ന് !
ശരീരത്തിൽ ഒരു പോറ-
ലുപോലുമില്ലെന്ന് !

പാതിരാത്രിയിലെങ്ങോ -
കണ്ട ദു:സ്വപ്നത്തിൻ്റെ
ഒരു നിലവിളിച്ചീള്
തൊണ്ടയിൽ കുരുങ്ങിക്കി -
ടന്നിരുന്നെന്ന് !

2025 ഡിസംബർ 28, ഞായറാഴ്‌ച

കുട്ടിക്കവിത

 പാപ്പ ക്ലോസ്


ടിം ടിം പാപ്പ ക്ലോസ് വന്നേ
തോളിൽ സഞ്ചിയുമായ് വന്നേ
മഞ്ഞിൽ തുള്ളിച്ചാടുന്നേ
'ഹോ ഹോ ഹോ ഹോ '
ചിരിക്കുന്നേ !

മധുരം കൈനിറയെ തന്നേ
താരകൾ മിന്നി തെളിയുന്നേ
സ്നേഹ സമ്മാനങ്ങളുമായ്
ക്രിസ്തുമസ് പാട്ടു മുഴങ്ങുന്നേ !

കുട്ടിക്കവിത

 ക്രിസ്തുമസ്



ക്രിസ്മസ് വന്നു ഹോ ഹോ ഹോ ,
പാപ്പ ചിരിച്ചു ഹോ ഹോ ഹോ!
കുട്ടികൾ കൈകൊട്ടി പാടി,
പാപ്പ നൃത്ത ചുവടായി !

പഞ്ഞിത്തുണ്ടുകൾ പോലയ്യാ
മഞ്ഞിൻ മണികൾ പെയ്യുന്നു !
മണി കിണി കിണി കിണി മുട്ടു -
മ്പോൾ
കരോൾ ഗാനം പാടുന്നു

ക്രിസ്മസ് പാപ്പ , ക്രിസ്മസ് പാപ്പ
ഹാപ്പി ഹാപ്പി ക്രിസ്മസ് പാപ്പാ...

അലർട്ട്




ഒരു മഴ കൊണ്ടു തന്നെ
തരിശു സ്ഥലങ്ങളെല്ലാം
വരിഷപ്പാടങ്ങളായി.

അല്ലലിൻ്റെ മഞ്ഞയും,
ഓറഞ്ചും അലർട്ടുകൾ
അലറിയറിയിച്ചു

റോഡുകൾ പൊട്ടിയമർന്നു
കിണറുകൾ തൂർന്ന് നിരപ്പായി
വീടുകൾ ചെളിമയം
വീട്ടാകടം പല്ലിളിച്ചു മുന്നിൽ

മരങ്ങൾ വീണു പൊളിഞ്ഞു -
വീടുകൾ
അടിപൊളിപ്പാട്ടുകൾ
ആംബുലൻസ് വിളിച്ചു

മരിച്ചവനിനിയെന്ത് ഷട്ടറുയർ-
ത്തുന്നതിന്നലർട്ട്
മരിക്കാതവനല്ലയോ ഇനിയുള്ള -
അലട്ട്

മഴ മിഴിയടച്ച് നിസ്സഹായതയറി -
യിക്കുന്നു
കണ്ണുനീർ ധാരധാരയായൊഴു-
കുന്നു.
അടച്ചു കെട്ടുന്നു നാം വഴിക-
ളെല്ലാം വളച്ചുകെട്ടുന്നു
മണ്ണുമൂടി കട്ടകൾ നിരത്തുന്നു

മഴവെളളം വഴിയില്ലാതുഴലുന്നു
പിന്നിൽ നിന്നുള്ള തള്ളലിൽ
മരണവെപ്രാളത്താൽ പിടയുന്നു
ഒരു തുള്ളി ഒരു ചെങ്കടലായെല്ലാം -
തകർക്കുന്നു.

അലർട്ടിൽ ആശങ്കയില്ലാത്തൊ-
രുവൻ
മഴയും വെയിലും നനഞ്ഞു -
നടക്കുന്നു.

മരണത്തിന് ഒരു തിരുത്ത്




മരണം വന്നു വിളിച്ചപ്പോൾ
ഞാൻ ചോദിച്ചു:
എവിടെ പോകാൻ?

അവൻ ചിരിച്ചു:
നീ ഇതിനകം തന്നെ കാല
ത്തിനുള്ളിൽ
കറുത്തു പോയ നിലാവാണ് !

പക്ഷേ, ഞാൻ പറഞ്ഞു:
ഇല്ല, ഞാൻ വിശ്വസിക്കുന്നില്ല
മരണം ഒരു പിറവിയാണ്!

മരിച്ചവരുടെ കണ്ണുകളിൽ -
പൂക്കുന്ന നിശ്ചല വെളിച്ചത്തെ
കണ്ടിട്ടില്ലെ?!
മണ്ണിൽ വേരായും, വാക്കായും ,
പുഴുവായും, പൂവായും
പുനർജ്ജനിക്കുന്ന പ്രകാശം.

അതെ;
തെറ്റായ വാക്കിൽ കുടുങ്ങിയ
ഒരു നിശ്ശബ്ദ കവിതയാണ്
മരണം

പേര്



പ്രിയപ്പെട്ടവളേ,
നിൻ്റെ സന്തോഷം
എന്നെ ഉന്മത്തനാക്കുന്നു !
നിൻ്റെ ഹൃദയനൈർമല്യം
എൻ്റെ കണ്ണിലൂറിച്ച
ഒരേയൊരു കണ്ണുനീർത്തു -
ള്ളിയിൽ
നിന്നെ മുഴുവനായും ഞാൻ
കാണുന്നു !

ആനന്ദത്തിൻ്റെ
കണ്ണുനീരിന്
പ്രണയമെന്നല്ലാതെ
എന്തു ഞാൻ പേരിടും.