malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2018 ഡിസംബർ 31, തിങ്കളാഴ്‌ച

മൂന്ന് കവിതകൾ





പ്രണയം
......''.........


ഭൂതകാലത്തിലേ -
ക്കുള്ള
പ്രയാണം

ദാമ്പത്യം
...................

ചേർന്നിരിക്കുമ്പോൾ
ചോർന്ന് പോകുന്നത്

കുടുംബം
.................


പൊള്ളുന്ന
കണ്ണീർ തുള്ളി

2018 ഡിസംബർ 29, ശനിയാഴ്‌ച

പ്രണയം ഒരു സ്വതന്ത്ര റിപ്പബ്ലിക്കാകുമ്പോൾ




എഴുതുന്നുണ്ട് ചിലർ
പ്രണയത്തിന്റെ ചിഹ്നങ്ങൾ
പെൻസിൽ കൊണ്ട്,
പേന കൊണ്ട്
ചോക്ക് കൊണ്ട്.
നോക്ക് കൊണ്ട്,
വാക്ക് കൊണ്ട്,
ചിരി കൊണ്ട്.
കോറിയിട്ട്, കൊത്തിവെച്ച്,
ഈരടിയായി .
സ്മരണയിൽ മിന്നിമറയുന്നത്
മങ്ങി നിൽക്കുന്നത്
കണ്ണീരണിയുന്നത്
അവശേഷിക്കാത്തത്.
ഒറ്റ അസ്ത്രത്താൽ
തുളയ്ക്കപ്പെട്ട
രണ്ട് ഹൃദയം നാം
നമ്മുടെ വാക്യാംശങ്ങൾ
തീനാളങ്ങൾ പോലെ
ജ്വലിക്കുന്നു
പ്രണയത്തിന്റെ വാതിലുകൾ
അകത്തേക്കല്ല തുറക്കുന്നത്.

2018 ഡിസംബർ 28, വെള്ളിയാഴ്‌ച

ജീവിത കവിത



കടലാസും, പേനയുമായി അയാളിരുന്നു
കവിത വരുന്നേയില്ല
കൂട്ടംതെറ്റിയ ഒട്ടകത്തെ പോലെ
എപ്പോഴെങ്കിലും ഒരു വാക്ക്
നിങ്ങൾ വാക്കിനായി എന്തിനാണിങ്ങനെ
വ്യയം ചെയ്യുന്നത്
ഉദാസീനനായിരിക്കൂ
അവ മഴമേഘങ്ങളപ്പോലെ വരട്ടെ
ആഞ്ഞു പെയ്യട്ടെ
ചിക്കിയും, ചികഞ്ഞും കളഞ്ഞുപോയ
ഗതകാലത്തെ മാന്തി നോക്കൂ
വരും കാലത്തെക്കുറിച്ച് വലയൊന്ന്
നീട്ടിയെറിയൂ
കനവിൽ, നിനവിൽ, കിടക്കയിൽ, യാത്രയിൽ
മായാതെ പിൻതുടരുന്ന ഓർമ്മകളാണ് കവിത
അടുക്കളയിൽ നിന്ന് ഒളിഞ്ഞു നോക്കുന്ന
പെണ്ണ്
ഒന്നാവില്ലെന്നറിഞ്ഞിട്ടും ഒരിക്കലെങ്കിലും -
യെന്നമനസ്സിന്റെ പരിഭവം
എന്തും ചവയ്ക്കാതെ വിഴുങ്ങുന്ന കുട്ടി
മാവിൻ ചോട്ടിലും, സ്കൂൾ മുറ്റത്തും
പാഞ്ഞുകളിക്കുന്നഅട്ടാച്ചൊട്ട
മീൻകാരി പെണ്ണുങ്ങളുടെ കൊട്ടയിലെ മീൻ
ചരിത്രവും, ചന്തയും തമ്മിൽ കള്ളനും
പോലീസുംകളി
ചാരുകസേരയിൽ കാലാട്ടി കിടക്കുന്ന മുത്തച്ഛൻ
അസൂയയില്ലാത്ത അയൽപക്കക്കാരൻ
കുന്നിൻ ചരുവിലെ തെങ്ങിൻ കള്ള്.
കറങ്ങി നടക്കണം കവിതയുമായി കോടമഞ്ഞിൽ
പ്രണയത്തിന്റെ മൂർത്തനിമിഷങ്ങളെ കോർത്തെ
ടുക്കണം
നോക്കൂ ;
വിയർത്തു കുളിച്ച് വില്ലുപോലെ വളഞ്ഞ്
തെങ്ങിന് തടമെടുക്കുന്ന
ഒരു വയസ്സൻ കവിത
സുഹൃത്തേ, ഇതിനേക്കാൾ വലിയ ജീവിതകവിത
മറ്റെന്തുണ്ട് എഴുതാൻ.

ഞാൻ തന്നെ നീ ....!



തിരുനെല്ലിയിലെ
മുളങ്കാടുപോലെ നീ
നിന്റെ ഹൃദയം നിറയേ
സ്നേഹത്തിന്റെ
മുളന്തണ്ടുകൾ,
പ്രണയത്തിന്റെ ഗാനനിർഝരി
എന്റെ ജടപിടിച്ച മൗനത്തിന്റെ
മുള്ളുകളെ
നി നുള്ളിക്കളയുന്നു
പ്രകാശത്തിന്റെ ലയവിന്യാസങ്ങൾ
പോലെ
നമ്മിൽ പ്രണയം
നിന്റെ കണ്ണിലെ കടൽത്തിള-
ക്കത്തിൽ
തൃഷ്ണയുടെ കൃഷ്ണമണികളിൽ
ഞാൻ എന്നെ തന്നെ കാണുന്നു.

2018 ഡിസംബർ 27, വ്യാഴാഴ്‌ച

ആർക്കു വേണ്ടി



കലാപത്തിന്റെ കറകൾ ഇറ്റിയിറ്റി വീഴുന്നു
ഒലീവിലകൾ തളിർക്കുന്നേയില്ല
മാടപ്പിറാവുകൾ കുറുകുന്നില്ല
ഓരോ കാഴ്ചയും ഓരോ തീവേവാണ്
ജീവിതത്തിന്റെ നീളവും വീതിയും
ആരു കണ്ടു?!
ചുറ്റും ഇരുട്ടിന്റെ ചുഴികളും ഭീകരതയുടെ
മലരികളും
അസ്വസ്ഥതയുടെ ഗർത്തങ്ങളിൽ നിന്ന്
എങ്ങനെ രക്ഷപെടും
മനസ്സും, ശരീരവും ചതഞ്ഞിരിക്കുന്നു,
കണ്ണീർ ചാലുകളൊഴുക്കുന്നു
തെറിച്ചുവീണ ചോരപ്പൂക്കൾ
ഭൂപടം വരയ്ക്കുന്നു
ജാതി മതങ്ങളുടെ കോമരം തുള്ളലിൽ
അവസാനത്തെ സമ്പാദ്യമായ ജീവനും
പിടയുന്നു
വാൾമുനരാകുന്നതിന്റെ ഒച്ചമാത്രമെങ്ങും
കാലത്തിന്റെ കള്ളികളിൽ
കളങ്കം മാത്രം കുറിക്കുന്നു ചിലർ
മനുഷ്യനു വേണ്ടിയല്ലാതെ എന്താണ്
നമുക്കിവിടെ ചെയ്യാനുള്ളത്?!

2018 ഡിസംബർ 26, ബുധനാഴ്‌ച

ഓർമ്മയിൽ ഇന്നും....!




പഴനിലാവിന്റെ ചാരുതയിന്നുമീ
മിഴിയിണകളിൽ മാ |യാതെ വെച്ചു ഞാൻ
പുഴതൻപുളിനത്തിൽ പാലൊളി ചിന്നുമാ
രാവിൽ നിന്നോർമ്മ തുഹിനമായ് തൂകവേ

പഴയ വൃന്ദാവനത്തിലെ രാധയെ
കായാവിനെപ്പോലെ കാത്തു നിൽക്കുന്നു
ഞാൻ
ഋതുക്കൾപോലും ഋണഭാരത്താലെന്ന
പോൽ
കാലംതെറ്റി കടന്നുപോകുന്നിതാ

പ്രളയമായ് മഴ ഒരിക്കലെത്തുന്നു
വരൾച്ച തൊട്ടുപിന്നാലെ വന്നെത്തുന്നു
പുഴകൾവറ്റി ,യിന്നുവറ്റി കണ്ണീരും
തരിശു മണ്ണായി നെഞ്ചകപാടവും

നഞ്ചുതിന്നപോൽ നെഞ്ചിലെങ്ങുമേ
എരിപൊരിസഞ്ചാരം പട്ടുപോയ് തല
പാടമെന്നതോ പഴയൊരോർമ്മയായ്
കാടകം പിന്നെ രാമായണ കഥയായ്

വർഷമിന്നു പെയ്യുന്നതോ ഗ്രീഷ്മത്തെ
വസുധ വിധുരയായ് വിലപിക്കും കാഴ്ച
പവിഴമല്ലികളെന്നോ കൊഴിഞ്ഞു പോയ്
പ്രണയരാഗങ്ങളെങ്ങോകളഞ്ഞു പോയ്

ജീവിതം, യേതിടവരമ്പത്തൂടെ
നിരങ്ങി നീങ്ങുന്നുവെന്നറിയുന്നില്ല
എങ്കിലും പഴനിലാവിന്റെ ചാരുത
മിഴിയിണകളിൽ മായാതെ വെച്ചു ഞാൻ

2018 ഡിസംബർ 25, ചൊവ്വാഴ്ച

ക്രിസ്തുമസ് ഒരു സ്നേഹമതിൽ



സ്നേഹത്തിന്റെ മഞ്ഞു മണികളുമായി
ക്രിസ്തുമസ് നാളെത്തി
സന്തോഷത്തിന്റെ നവവത്സരത്തിലേക്ക്
നമ്മേക്കൂട്ടിക്കൊണ്ടു പോകുവാൻ.
കേൾക്കുന്നില്ലെ ,ഖലീൽ ജിബ്രാൻ പാടുന്നത്
ഡിസംബറിന്റെ ഈ തണുപ്പിൽ
ഇനി ജറുസലേമിൽ വെടിയൊച്ചകളില്ല
കണ്ടില്ലെ ഗോലാൻ കുന്നുകൾക്കു മേലെ
നക്ഷത്രങ്ങൾ പൂക്കുന്നത്
സിഡാർ മരങ്ങൾ തളിർക്കുന്നത്
തിരിച്ചറിവിന്റെ അക്ഷരങ്ങൾ നമുക്കുമെഴുതാം
സ്നേഹത്തിന്റെ പുൽക്കൂട്ടിൽ
നിഷ്ക്കളങ്കതയുടെ ഉണ്ണികളാകാം
ഊരിയ വാളുകളെല്ലാം ഉറയിലിടുക
നമുക്ക് പണിയുവാനുള്ളത്
സ്നേഹത്തിന്റെ മതിൽ
സമത്വത്തിന്റെ ,ശാക്തീകരണത്തിന്റെ
മതിൽ
ശാന്തി മന്ത്രങ്ങൾ പോലെ ഇനി സ്നേഹഗാന
ങ്ങൾ പാടാം
അസഹിഷ്ണുതയുടെ കൊടും തണുപ്പിൽ നിന്ന്
പാടിപ്പാടി ജനതയെ
സഹിഷ്ണുതയുടെ പുതുകാലത്തിലേക്കു
നയിക്കാം

2018 ഡിസംബർ 23, ഞായറാഴ്‌ച

ഫ്ലാറ്റിൽ



നാലു ചുവരുകൾക്കുള്ളിൽ
ഞാൻനടന്നു കൊണ്ടിരിക്കുന്നു
ചക്രവാളം കാണാത്ത ചിത്രപതംഗം
ഇല്ല ഇനിയെനിക്ക് വസന്തം,
വയലേലകൾ
മേഘങ്ങൾ.
ചാമ്പമരങ്ങൾ,
പേരക്കൂട്ടങ്ങൾ,
തൈമണിക്കാറ്റ്.
മ്ലാനമായ മൗനം മാത്രം എനക്ക് കൂട്ട്
ഉന്മാദിയെപ്പോലെ അറിയാത്തൊരു
പുലമ്പൽ
ജനൽ പാളിയിലൂടെ മഴത്തുള്ളികളെന്ന
പോലെ
ഒലിച്ചിറങ്ങുന്നു ഓർമ്മകൾ
രുചിയറ്റ ഉരുളപോലെ ഉതിർന്നു വീഴുന്നു
വാക്കുകൾ
ഫ്ലാറ്റ് ഒരു പെട്ടകമാണ്
പെട്ടുപോയ ഒരു ജന്മത്തെ
ജീവനോടെ അടക്കലാണ്
ഇനിയുമൊരു വായില്ലാക്കുന്നിലപ്പനായി
ജനിക്കണമെനിക്ക്

തിരുവാതിര



അംഗനമാർതന്നുടെ
ഇംഗിതമെന്ന പോലെ
ധന്യമാമൊരു മാസം
വന്നെത്തി ധനുമാസം
മഞ്ഞിലൂടരിച്ചെത്തും
മഞ്ജുള നിലാ ദീപ്തി
പാതിരാ പടവേറി
പാലപ്പൂ പറിക്കുന്നു
കൈ കൊട്ടിക്കളിയുടെ
കങ്കണ മണിനാദം
കാട്ടാറിൻകൽപ്പടവിൽ
കല്ലോല മുതിർക്കുന്നു
കുമ്മിയടിക്കും കന്യമാരുടെ
വേണി പോലെ
വിയത്തിൽ പാറീടുന്നു
മേചകവർണ്ണമേഘം
തിരുവാതിര നാരിമാർക്കൊരു
നവ്യ മേള
കേരള കരയാകെ
കൈ കൊട്ടും കലാമേള

2018 ഡിസംബർ 22, ശനിയാഴ്‌ച

മൗനാനുരാഗം



പകൽനേരങ്ങളിൽ
മിന്നാമിന്നികളെല്ലാം
നിന്റെ കണ്ണിലാണ്
കൂടുകൂട്ടുന്നത്.
പിടി തരാത്ത
വഴുതികളിക്കുന്ന
മീനാണ് നിന്റെ മിഴികൾ
പച്ചിലച്ചാർത്തുപോലെ
നീയെന്നിൽ പടർന്നു
കയറുന്നു
മനസ്സ് വേഗം കൂടിയ
പക്ഷിയാകുന്നു.
നിന്നിലെ ഏത് ചൂണ്ട -
ക്കൊളുത്താണ്
എന്നെ വലിച്ചു പിടിക്കു
ന്നത്
നിന്നിലെയേതോ
പ്രകാശത്തിൽ
ഞാൻ നനഞ്ഞു നിൽ
ക്കുന്നു
ചൂടുപിടിച്ച മണ്ണിലേക്ക്
ജലമിറങ്ങി പോകുന്നതു
പോലെ ഉള്ളിൽ
മൗനം കൊണ്ടൊരു ഭാഷ
നാം വായിച്ചെടുക്കുന്നു
അനുരാഗത്തിന്റെ മഴ
നാം നനയുന്നു
വലിയ മൗനത്തിൽ നിന്നും
പ്രണയം മുളയിട്ടു നിൽ-
ക്കുന്നു

2018 ഡിസംബർ 20, വ്യാഴാഴ്‌ച

കറുപ്പ്



കറുത്തവളോടൊത്ത് നിന്ന്
ഒരു സെൽഫി
കറുത്തവരോടൊത്ത് ഒരൂണ്
പാവപ്പെട്ടവനായി ഒരു കവല
പ്രസംഗം
നിരക്ഷരർക്കായി ഒരു നിരാഹാരം
ഇന്ന്, വെളുത്തവളെ തിരഞ്ഞു
നടക്കുന്നു
പതിനാറായിരത്തെട്ട് പെണ്ണുകാണൽ
കഴിഞ്ഞു
കറുപ്പിനേഴഴകെന്നു പറഞ്ഞ്
ഇറങ്കല്ലിറങ്ങി നടന്നു
കളറു പോരെന്ന് ചെരുപ്പടി മൊഴിഞ്ഞു
സ്കൂളിലെ ഗ്രൂപ്പ് ഫോട്ടോയിൽ
ഒന്നിച്ചു നിൽക്കാമെന്ന് ഒയലിച്ച മിഠായി
പങ്കുവെച്ചവനെ
പിന്നിലറ്റത്ത് നിർത്തിയത് ഓർമ്മ വന്നു.
നിറം, കാഴ്ച, പണം, പഠിപ്പ്, പ്രശസ്തി
പെണ്ണു തേടി ഒരു അശ്വമേധം തന്നെ
നടക്കുകയാണിപ്പോൾ.

2018 ഡിസംബർ 19, ബുധനാഴ്‌ച

കുടക്



ദുബാരയാണ്
കാവേരി പുഴയാണ്
പുഴ കടക്കാൻ ബോട്ട് വേണം
പുഴയുടെ കിഴക്ക്ആനപ്പന്തി
ഉറുമ്പ് ചാലിട്ട പോലെ
രാവിലെ നിൽപ്പാണ്
ഒഴുകുന്ന വെള്ളത്തിലെ
ഉറുമ്പിൻകൊട്ടപോലെ
പുഴയിൽ ബോട്ട്
പാറക്കെട്ട് പോലെ
ആനക്കൂട്ടം കുളിക്കുന്നു
കുങ്കിയാനകുമ്പകുലുക്കുന്നു
മെരുങ്ങാത്തൊരാന
അഴിക്കൂട്ടിൽ വട്ടം തിരിയുന്നു.
ബാംബു ഫോറസ് റ്റൊരു കവിതയാണ്
കലയിൽ കുളിരും കവിത
കുടകിൻ മടിയിൽ
കുശാൽനഗറിൽ
കുടികൊള്ളുന്നുഗോൾഡൻ ടെമ്പിൾ
ബുദ്ധിസ്റ്റുകളുടെ നഗരം
തിബത്തെന്നൊരു തോന്നൽ
മടിക്കേരിക്കുന്നിൽ, രാജാ സീറ്റിൽ
കാഴ്ചകൾ കവിതകളാകുന്നു
കോടകളിറങ്ങും കുന്നിൻ താഴെ
കോടിയുടുത്ത് കുണുങ്ങിയിരിപ്പൂ
കേരളമെന്നൊരു പെണ്ണ്

2018 ഡിസംബർ 18, ചൊവ്വാഴ്ച

പുഴ



പരന്നൊഴുകുമ്പോൾ
പായക്കടലാസിൽ ഒതുങ്ങുമായി -
രുന്നില്ല
ഇന്ന്, ഒറ്റവരയിൽ എല്ലാം.
നായ കടിച്ചു തുപ്പിയ എല്ലുപോലെ
ഗവേഷണത്തിനായ് കമിഴ്ന്ന്
കിടന്നപ്പോലെ
ആകൃതി നോക്കി വേണം
വികൃതിയറിയാൻ
ആഴം നോക്കി വേണം
ആക്ക മറിയാൻ
പ്രതാപത്തെപാറക്കെട്ടുകളുടെ
പരപ്പിൽ നിന്നറിയാം
പനിയളക്കുന്നതു പോലെ
പച്ചപ്പുകളെ നോക്കി വേണം
പഴക്കമറിയാൻ
മണൽമാംസം പണ്ടേ അറുത്തു പോയി
പണ്ടങ്ങളുടെ പിണ്ടിയാണീ കാഴ്ച
ഇപ്പോഴും കരുതുന്നുണ്ടാവണം
ഒളിച്ചിരിക്കുന്ന പുഴയെ
വലിച്ചു പുറത്തിടാമെന്ന്
അതുകൊണ്ടായിരിക്കണം
അവസാനത്തെ തരിയും
കുഴിച്ചെടുത്തു കൊണ്ടേയിരിക്കുന്നത്

പിന്നെയും .... പിന്നെയും



രാവിലെ എഴുന്നേറ്റത്
കുയിലിന്റെ പാട്ടു കേട്ടാണ്
അതിന് പാട്ടെന്ന് പറയാമോ
കൂവലെന്നല്ലാതെ !
കാവിലെ കാറ്റിൽ വലംചുറ്റി
കൂവൽ കാടിന്റെ പടിയിറങ്ങി
പോകുന്നു
മഞ്ഞിൽ, മഴതുടങ്ങും കാലത്ത്
കേൾക്കാൻ ഒരു സുഖമുണ്ട്
രാവിലെ മാവിൻ കൊമ്പിൽ
പിന്നെ മലമുകളിൽ
പിന്നെ പിന്നെ അകന്നകന്ന്
കാറ്റിൻകൈകളിലൂടെ
ഇതെന്ത് പാട്ടെന്ന് മനസ്സ്.
പ്രശംസിച്ച് പ്രശംസിച്ച് കുയില -
ങ്ങേകൊമ്പത്ത്
കുയിൽ നാദം എന്നൊക്കെ
പറയുന്നതു കേട്ടാൽ തോന്നും
എന്തോ മഹാകാര്യമെന്ന്
അല്ലെങ്കിലും എല്ലാ കാര്യവും
അങ്ങനെയല്ലെ
പറഞ്ഞു പറഞ്ഞ് പൊലിപ്പിക്കുന്ന
തല്ലെ
നാലാൾ വിചാരിച്ചാൽനടക്കാ-
ത്തതെന്ത്?!
നമുക്ക് നമ്മോട് തോന്നുന്ന എന്തോ
ഒരിതില്ലെ
അതുപോലൊരു ആകർഷണീയത
കുയിലിന്റെ ആ പാട്ടിലുമുണ്ട് അല്ലേ.
അതല്ലെ കേട്ടാലും കേട്ടാലും
പിന്നെയും കേൾക്കാൻ തോന്നുന്നത്

2018 ഡിസംബർ 17, തിങ്കളാഴ്‌ച

നാം.....!



നാം രണ്ടു നദികൾ
കുതിച്ചും ,കിതച്ചും
കലർന്നും, കുളിർന്നും
ചിരിച്ചും, ചിതറിയും
തരു ഛായയിൽ
തളർന്നും
കയങ്ങളിൽകെട്ടിപ്പി -
ടിച്ചും
രമിച്ചും രസിച്ചും,
ഗോപികമാരുടെ
നഗ്നതയിൽ തൊട്ടും
കണ്ണനോട് കൊഞ്ഞ -
നം കുത്തിയും
മുളങ്കൂട്ടത്തിൽ
മുരളികയായും
കായാവിൽ പൂവായും
രാധാമാധവലീലകളാടി
നാം ഒറ്റനദി.
പിന്നെയെന്നാണ് ഏതു
കൈവഴിയിൽവെച്ചാണ് 
പിരിഞ്ഞു പോയത്
നാംരണ്ട് നദികളായത്.

2018 ഡിസംബർ 16, ഞായറാഴ്‌ച

വഴിക്കണ്ണുമായ്....!



വഴിക്കണ്ണുമായി അവൾ
വിളക്കുകാലിനരികിൽ.
ബൈക്കിൻഒച്ച കേൾക്കുമ്പോൾ
വഴിയിൽ കയറി നിന്നു നോക്കും.
നിഴൽ പിന്നിലേക്ക് നടന്നപ്പോൾ
അവൾ മുന്നിലേക്ക്.....
പിന്നിൽ കണ്ണില്ലാത്തതിനാൽ
തിരിഞ്ഞു തിരിഞ്ഞു നോക്കി ...
ബൈക്കിൻ ചെത്തംകേൾക്കേ
ചെമ്പകം പോലെ പൂത്തു
വഴിപോക്കനെന്നു കണ്ടപ്പോൾ
കുമ്പളം പോലെ വാടി
കാച്ചിൽ വള്ളി പോലെ
ഞറുങ്ങണെ പിറുങ്ങണെ വഴി.
നിരാശയുടെ ഒരു നരന്തവള്ളി
മനസ്സിനെ ചുറ്റുന്നു
മഴക്കോള് മാനത്ത്
മുഷിവേറെമിഴിത്തുമ്പത്ത്
തൊട്ടാവാടികൾ തൊട്ടു വിളിക്കേ
ഒരു ഇടിനാദം
മിന്നലിനൊപ്പം വിരുന്നു വന്നു -
ആദ്യത്തെ മഴത്തുള്ളി.
പിന്നാലെ ബൈക്കിൽ അവനും
ആദ്യത്തെ വളവിൽ വെച്ച്
അവളിലൂടെ ഇറക്കങ്ങളിറങ്ങി -
യിറങ്ങിയവൻ.
ഒരു വാഴയിലക്കുടയിൽ അവൾ.

2018 ഡിസംബർ 15, ശനിയാഴ്‌ച

നോവ്



അൽ ഫ്രാക്സ് പൂജ്യം പോയന്റ്-
അഞ്ചിന്റെ പകുതി മുറിച്ച്
അവൾ നൽകുന്നു
നാവു വരണ്ട്, കണ്ണടഞ്ഞ്
വേദനയെ അഗാധമായി മയക്കി കിടത്തുന്നു
നട്ടെല്ലിലെ ഡിസ്കിനുള്ളിൽ രോഗാണുക്കൾ
എന്തു ചെയ്യുകയായിരിക്കുമിപ്പോൾ?
ഒന്നുമറിയാതെ മൂന്ന് കുഞ്ഞുങ്ങൾ
അച്ഛനെ മുത്തങ്ങൾ കൊണ്ട് മൂടുന്നു
രണ്ട് കണ്ണുകൾ കണ്ണീർപ്പുഴയിൽ
കൂമ്പിയടഞ്ഞ് പ്രാർത്ഥനയിൽ
വിഷാദത്തിന്റെ മങ്ങിയവെളിച്ചം തപസ്വിയാകുന്നു
മരണത്തിലെന്ന പോലെ കിടക്കുന്നവന്റെ
മുന്നിൽ
അവളുടെ സ്വപ്നങ്ങൾ അന്ധനായ കുട്ടി.
നിരങ്ങി നീങ്ങുന്ന നിരാലംബ തയാണ് ജീവിതം
ചിറകരിയപ്പെട്ട പക്ഷി
രാവിന്റെയേതോയാമത്തിലും നിഴൽചിത്രമായ്
ചുമരുചാരി കൈപ്പുനീരുകുടിച്ച് അവൾ
ഇരുട്ടിൽ ഇലയനക്കംപോലും മുട്ടിവിളിക്കുന്ന ഭയം
മൈലാഞ്ചിയണിഞ്ഞ നിലാവ് വേദനയാണ്
വ്യഥകളുടെചുമടുതാങ്ങി കഴുത്തൊടിയുന്നു
നോവുകളിൽപണിഞ്ഞ കുഞ്ഞു വീട്
നോവിനാൽപുണരുന്ന രണ്ടു ജന്മങ്ങൾ
നോവുകളിൽചിരിക്കുന്ന മൂന്നു കുഞ്ഞുങ്ങൾ
മതി, ഇനിഎങ്ങനെയൊക്കെ ജീവിച്ചുതീർക്കണം
ഒരു ജന്മം
പുലരിവന്ന് വേദനയെതൊട്ടുണർത്തുന്നു
അടഞ്ഞുപോകുന്നകണ്ണ് വലിച്ചുതുറന്ന്
ഉറക്കച്ചടവോടെ അവൾചാടി എഴുന്നേൽക്കുന്നു
വേദനയുടെ ആവിളറിയമുഖം
പ്രതീക്ഷയുടെ പൂവാണവൾക്ക്.

2018 ഡിസംബർ 13, വ്യാഴാഴ്‌ച

തുമ്പത്ത്



ഇന്നീ പുലരിതൻ നാരായത്തുമ്പിലേ-
യേകാന്തബിന്ദുവിൽ ധ്യാനിച്ചിരിപ്പു ഞാൻ
അക്ഷരത്തുമ്പെന്റെ നാരായത്തുമ്പത്ത്
തൊട്ടെന്തെ ചിക്കെന്ന് മാറിക്കളിക്കുന്നു
വാതായനം തുറന്നുഷസ്സുമ്മറത്തതാ
കിണ്ടിയും ഉമിക്കരി, ഈർക്കിലും വെക്കുന്നു
ഒരുകാക്ക ഓട്ടക്കണ്ണിട്ടു നോക്കുന്നതാ
കവിതയെ കൊത്തിപറക്കുവാനെന്നോണം
ഇരുട്ടിന്റെ കാട്ടമടിച്ച ചൂൽ വന്നതാ തൊട്ടിയിൽ
ചാണകം തെളിച്ചു നടക്കുന്നു
മഞ്ഞൊന്നു മുഞ്ഞി കുത്തി വീണ തക്കത്തിൽ
കുഞ്ഞു കോഴികൊത്തി കൊക്കാട്ടി നിൽക്കുന്നു
നൊന്തും സ്വയം നുള്ളി നോവിച്ചൊരക്ഷരം
എന്തേ യെൻ തൂലിക തുമ്പത്തണയാതു
വന്ധ്യമേഘംപോലെ എന്തേയെൻ മാനസം
ഏതോ നിശൂന്യത തൊട്ടുകളിക്കുന്നു
തൊടിയിലെ കാക്ക വിളിച്ചധിക്ഷേപിച്ചിതാ
മുന്നിലെ പത്രവും കൊത്തിപറന്നേപോയ്

2018 ഡിസംബർ 12, ബുധനാഴ്‌ച

ജീവിത വഴികളിൽ



ചരിഞ്ഞു കിടന്ന ഓർമ്മകളെല്ലാം
ചുറഞ്ഞു കയറുന്നു
പുഴയൊഴുക്കുപോലെ അത്ര എളുപ്പ
മാകില്ല
ജീവിതമലകയറ്റം
കാണാമലയുടെ കയത്തിലേക്കുള്ള കയറ്റം
സ്വന്തമെന്നു കരുതിയതൊന്നും
സ്വന്തമല്ലെന്ന തിരിച്ചറിവിൽ
കുടിയൊഴുപ്പിക്കപ്പെട്ട ഓർമ്മകളെല്ലാം
ഒന്നിച്ചു വന്നു ചേരും
നാട്ടുവഴികൾ നടന്നു വരും
പാടങ്ങൾ പച്ചവിരിക്കും
പറമ്പുകൾ ഒറ്റക്കാലിൽ കക്ക് കളിക്കും
ഇറയം കൊത്തങ്കല്ലാടും
മുറ്റംഗോലിക്കുഴികൾ നിറയും
നിന്നിലെ ഒരു മൊട്ടാമ്പുളി നെഞ്ചിൽ
നിന്നു നൊട്ടി നുണയും
നാണത്തിന്റെ ഒരു പൂവ് നുള്ളിയെടുക്കും
ഒറ്റക്കാലിൽ ഒരു ജന്മം കൊക്കാവാൻ
കൊതിക്കും
മണ്ണിന്റെ മണം ഉടലിനെ മദിപ്പിക്കും
തൃഷ്ണകൾ തളിർക്കും
കളഞ്ഞു പോയ കാലത്തെ തിരഞ്ഞു നടക്കും
എത്ര തിരഞ്ഞാലും കണ്ടു കിട്ടില്ല
തിരഞ്ഞ് തിരഞ്ഞ് കമ്പും, കരിയിലയും
ചേർത്ത്
കാലം പണിഞ്ഞ
കള്ളക്കുഴിയിൽ പതിക്കുക തന്നെ ചെയ്യും.

2018 ഡിസംബർ 11, ചൊവ്വാഴ്ച

ഉള്ളങ്കൈയ്യിലെ വെല്ലം



പണ്ട് വെല്ലം ഉള്ളങ്കൈയിലിട്ട് നക്കി
കട്ടൻ ചായ കുടിക്കുമ്പോലെ
ഞാൻ ഓർമ്മകളെ നക്കിയിരിക്കുന്നു
കണ്ടത്തിൽ വിത്തിട്ട് ഞാറിട്ട്
കൊയ്തത്
കറ്റകെട്ടിമെതിച്ച് പതമളന്നത്
കുളത്തിൽ കൂട്ടുകാരൊത്തു മുങ്ങി
കല്ലെടുത്തത്
തുമ്പിയുടെ വാലിൽ നൂലു കെട്ടി
പട്ടമാക്കിയത്
മുരിക്കിൽ ഏണി വെച്ച് കമ്പ് കൊത്തി
യത്
കഞ്ഞി കിട്ടാതെ കപ്പതിന്നത്
രാജനെവിടെ? എന്ന് ചോദിച്ചു കൊണ്ട്
പുസ്തകം വിറ്റവരെ
ആരാധനയോടെ നോക്കി നിന്നത്
അടിയന്തരാവസ്ഥ അറബിക്കടലിലെന്ന
കരിവെള്ളൂരെ ചുമരെഴുത്ത് കണ്ടത്
വെള്ളം കുടിച്ചാൽ പാത്രം കമിഴ്ത്തേണ്ട
വരുടെ
പടിഞ്ഞാറ്റയിൽ കയറിയത്
കാടെല്ലാം നാടായി, തോട് റോഡായി
പച്ചപ്പുകൾ പണമുള്ള വീട്ടിൽ പാറാവായി
കുളങ്ങൾ കുടത്തിലെ ഭൂതത്തെ പോലെ
കണ്ണടച്ചു തുറക്കുമ്പോഴേക്കും നിരന്ന്
നിരപ്പായി
കുന്ന് കൂപ്പയിലെ തടി പോലെ ഊടുവഴിയിലേ
പോയി.
കാണക്കാണെകാലം മാറി
മരണമിന്നെന്നെ ഉള്ളങ്കൈയിലെ വെല്ലം
പോലെ
നക്കിക്കൊണ്ടിരിക്കുന്നു

2018 ഡിസംബർ 10, തിങ്കളാഴ്‌ച

പങ്കുവെയ്ക്കൽ



സമുദ്രത്തിൽ ഉപ്പെന്നതു പോലെ
നമ്മിൽ പ്രണയം
കാറ്റും, കാലടികളും,
തിരയും, മണൽത്തരികളും
കളിപറഞ്ഞിരിക്കുമ്പോൾ
പ്രണയത്തിന്റെ പതാക ഉയരേ,യുയ-
രുന്നു
തിരകളുടെ അനസ്യൂതത പോലെ
പ്രണയം
സമുദ്രവും, തീരവും ഇണചേരുന്ന
ഈ സായന്തനത്തിൽ
മെയ്യോടു മെയ്ചേരും ഇണകളുടെ
കവിളിൽ
കത്തി നിൽക്കുന്നു ശോണിമ
പെണ്ണിണകളും, ആണിണകളും
ലിംഗഭേദമില്ലാതെ
സ്വർണ്ണ നിറമാർന്ന മണലിൽ
വരഞ്ഞു വെയ്ക്കുന്നു ചിഹ്നങ്ങളെ
സിരകളിലെ രക്തത്തിന്
ചുകപ്പു കൂടുന്നു
സമുദ്രത്തിലെന്ന പോലെ തിരയടിക്കുന്നു
ഉപ്പു രുചിയുള്ള പ്രണയം
അവർ പരസ്പരം പങ്കുവെയ്ക്കുന്നു.

ക്രോധം



മെരുങ്ങാത്ത കടലാണ് മനസ്സ്
മൗനങ്ങളെ കുടിച്ചു വറ്റിക്കാനേ
കഴിയുന്നില്ല
ആനന്ദമൂർച്ഛയിലും പതഞ്ഞൊ
ഴുക്കുന്നത് ക്രോധം
ഓരോ ചിരിയിലും ഒരായിരം ചതി
യുടെ തിരമാലകൾ
എളിമയിലേക്ക് ആഴ്ന്നിറങ്ങുന്നു
ഉളികൾ
ഒരു ചിരി പൊട്ടുമ്പോലെ പൊട്ടിപോ
കുന്നു ക്രോധം
അവസാനമില്ലാത്ത ചതി -
അട്ടഹസിച്ചു കൊണ്ടേയിരിക്കുമ്പോൾ
മനസ്സിൽ ക്രോധത്തിന് കടലാഴം.

2018 ഡിസംബർ 8, ശനിയാഴ്‌ച

നീര്



പ്രളയത്തിന്റെ പെരുവെള്ളത്തിൽ
കലങ്ങിപ്പോയി നല്ല വെള്ളവും
കുടിവെള്ളമില്ലാതെ കുടവുമായലഞ്ഞ
കുഞ്ഞുനാള്
കൂവലിലെ കലക്കു വെള്ളമരിച്ചു
കുടിച്ചനാള്
വെള്ളമില്ലാതെ വേദനയായി
മണ്ണിലടിഞ്ഞവർ
വേരോടെ പിഴുതു പോയവൻമരങ്ങൾ
ഇന്ന്; മലപോലെ വെള്ളംവന്ന്
വെള്ളം കലക്കുന്നു
ചെളിയുടെ കറുത്ത കാടുകൾ നാടുകടത്തുന്നു
ഇരവും, പകലും, നിഴലും, നിലാവും
ഒഴുകി പോകുന്നു
നീരുവറ്റിയ തൊണ്ട വരണ്ടു വിണ്ടു കീറവേ
ഉപ്പുനീരിൽ ഉപ്പാ,യലിയുവോർ
ഒപ്പമെത്തുന്നു
അന്തിപിന്നെ പുലരിയായി പൂത്തുനിൽക്കുന്നു
നല്ലനീര് ദാഹനീരായവരണയുന്നു

2018 ഡിസംബർ 7, വെള്ളിയാഴ്‌ച

ശേഷം



മൃതി വന്നു പുണർന്നാലും
സ്മൃതിയിലെന്നും നീമാത്രം
കനൽ നിറഞ്ഞ പട്ടടയും
കരൾ വിരിഞ്ഞ പൂവാകും
കിനാവു കണ്ടുനീ നിൽക്കുകിൽ
നീലാവായി ഞാൻ പെയ്തിടും
പ്രണയം പടുക്കുവാനായി ഞാൻ
അടുക്കി വെച്ച വാക്കുകൾ
ഘടമുടയ്ക്കുന്നേരം
നെഞ്ചിൻ കൂടുപൊട്ടുമ്പോൾ
ഉടയാത്ത വാക്കായി
ഉയരുമാ പുകയ്ക്കുള്ളിൽ ഉയർന്നേ
വന്നിടും.
എന്നാൽ;
അടർന്നു പോയ കാലത്തെ കൊരുത്ത -
മാലനീയൂരുക
മുറിഞ്ഞുപോയ പുഞ്ചിരി
വഴിഞ്ഞ, ണിഞ്ഞു നിൽക്കുക
കരിഞ്ഞു പോയ പൂവിനെ
കരുതിക്കൂട്ടിയെറിയുക
നീണ്ട കൈയ്യിലെന്നുമേ വിരിഞ്ഞ പുഷപം
വെയ്ക്കുക
പതിഞ്ഞ പാദമുദ്രകൾ പെരുവിരലിനാൽ
മായ്ക്കുക
പുതിയ പാദമുദ്രകൾ നോക്കി മുന്നേറീടുക
യൗവ്വനം അതിന്നു മാത്രം കളഞ്ഞു പോകാതെ
നോക്കുക.
മരിച്ചവൻ ഞാനെനിക്കെന്നുമെന്നും
നിന്നെ മാത്രം നിനച്ചിടാം.

2018 ഡിസംബർ 6, വ്യാഴാഴ്‌ച

വാഴ്ച



എഴുതുവാനെനിക്കെഴുത്തുമേശയില്ല
തുടുത്ത വെളിച്ചത്തിൻ വെള്ളി ശോഭയില്ല
അനന്തമാകാശം കണ്ടു നിൽക്കുവാൻ
തുറന്നു വെയ്ക്കാനൊരു ജനാലയില്ല
ചില്ലയില്ല വന്നിരിക്കാനൊരു കിളിയുമില്ല
ചീത്തയെങ്കിലും ചിലക്കാനൊരു പല്ലിയില്ല
വ്യഥിത ചന്ദ്രന്റെ വിളർത്ത മുഖം നോക്കി
വിശന്ന വാക്കെന്നിൽ കവിതയെഴുതുന്നു
ഇരുട്ടുവന്നിട്ടും ഉറക്കുവന്നില്ല
മുനിഞ്ഞു കത്തുന്ന വഴി വിളക്കരികിൽ
മുല്ല പൂത്തൊരുവള്ളിയായ് നിൽക്കുന്നു
കൂട്ടിയും, കുറച്ചും, ഗുണിച്ചും, ഹരിച്ചും
ഹരിണ വേഗത്തിൽ പായുന്ന കാലമേ
നിശ്ചലമെന്റെ ജീവിതമെത്ര മെച്ചമെന്നു നീ
പരിഹസിക്കയോ?
കവച കുണ്ഡലം അറുത്തു മാറ്റി നീ
കുലച്ച വില്ലുമായ് കാത്തുനിൽക്കയോ ?!
കവിത വന്നെന്റെ കണ്ണുപൊത്തുന്നു
കവിത വന്നെന്റെ കാതു പൊത്തുന്നു
കവിത വന്നെന്റെ വായ മൂടുന്നു
കവിത വന്നെന്റെ വാക്കിൻവാളിനെ
വേരറുത്തു പിഴുതുമാറ്റീടുന്നു
കവിത പൂക്കുന്ന കാലം കഴിഞ്ഞെന്ന്
കാലം കാലനാൽ കാക്കപ്പെടുന്നെന്ന്
പകുതിയിൽ വെച്ച് മരിക്കുന്നതേ കാമ്യം
കവിത ചൊല്ലിപ്പിരിഞ്ഞു പോകുന്നു.
കാലനെത്ര കാലം ഭരിച്ചാലും
കാത്തുവെക്കുമീ കവിതയെന്നു ഞാൻ
കവിതയെ പിടിച്ചു നിർത്തുന്നു.

തീവ്രവാദി



വാക്കിന്റെ വാളിനെയെടുത്ത്
നാക്കിന്റെ ഉറയിലിട്ടു
പിന്നെ ഒട്ടും താമസിച്ചില്ല
വടി വാളെടുത്ത്
വെട്ടൊന്ന് തുണ്ടം രണ്ട്.

2018 ഡിസംബർ 5, ബുധനാഴ്‌ച

ഇന്നത്തെ ദൃശ്യം



വന്നിറങ്ങിയതേ വെളിവില്ലാതായി
വളവിലെ പെട്ടിക്കട താംബൂലച്ചുവയായ്
പല്ലിനിടയിൽ ചുവന്നു
ഇടവഴികളെല്ലാം ഇറങ്ങിപ്പോയിരിക്കുന്നു
പരിചയത്തിന്റെ ലാഞ്ഛന പോലുമില്ല
യെങ്ങും
പറമ്പുകളൊക്കെ ഏത് പിമ്പുകളുടെ
പിറകെയാണ് പോയത്
ഇവിടെയൊരു പുഴയുണ്ടായിരുന്നു
എന്നതിന് തെളിവായി
പാറക്കെട്ടും ചാലും
പൊളിഞ്ഞ തോണികളുടെ അസ്ഥികളും
വല കഷ്ണങ്ങും
മുഷിഞ്ഞ് മുഷിഞ്ഞങ്ങനെയിരിക്കുമ്പോൾ
ഗലിയുടെ പുറകിലെ ചെളിവെള്ളത്തിൽ
നിന്ന്
ഒരു മുഷി മീശയുയർത്തുന്നു മേലനക്കുന്നു
എന്തൊരത്ഭുതം
'എങ്കിലും കൂട്ടുകാരാ വന്നല്ലൊ നീ'
കാലമെത്ര മാറിയാലും കൂട്ടുമനസ്സുകൾ
മാറില്ലെന്നായിരിക്കാം പറയുന്നത്
മതി, ഇത്രയും മതി
ഇതിൽ കൂടുതലെന്ത് പ്രതീക്ഷിക്കണ-
മിന്നു നാം.

2018 ഡിസംബർ 4, ചൊവ്വാഴ്ച

സീബ്രാ വര



ഇരുവശത്തു നിന്നും
ഇരമ്പി വരുന്നു വാഹനങ്ങൾ
സീബ്രാവരയിൽ
നൂൽപാലത്തിലെന്നോണം
സർക്കസ്സ് കളിക്കുന്നു ആളുകൾ
വാക്കുകൾ നോക്കുകളാക്കുന്നു
ജീവനെ ഉള്ളംകൈയ്യിൽ മുറുക്കി -
പിടിച്ചിരിക്കുന്നു
ഉടുത്തൊരുങ്ങിയ ഉടലുകൾ
പുഴയായൊഴുക്കുന്നു
ആലോചിച്ചു നോക്കൂ:
ഇതിനിടയിൽ ഇതൊക്കെ കണ്ടു -
കണ്ടു മടുത്ത സീബ്ര
അവിടെ നിന്നെഴുന്നേറ്റു പോയാൽ
എന്തായിരിക്കു ,മവസ്ഥ.

2018 ഡിസംബർ 3, തിങ്കളാഴ്‌ച

ഒറ്റമുറി വീട്



ഒരു ഒറ്റമുറി വീട് പണിയണം
എന്തിനാണ് മുറികളേറെ?
രണ്ടുനില ?
ഓരോരാൾക്കും ഓരോ മുറിയായതാണ്
ഒറ്റ, യെറ്റയായിപ്പോയത്
ഓല മേഞ്ഞഒറ്റമുറിയായിരുന്നപ്പോൾ
എല്ലാവരും ഒന്നായിരുന്നു
മുത്തച്ഛനും, മുത്തശ്ശിയുമുണ്ടായിരുന്നു
കുട്ടികൾക്ക് കൂട്ടും
കഥയും,കവിതയും, ഗുണപാഠവുമുണ്ടായി
രുന്നു
എല്ലാവരും കൂടിയിരിക്കാറുണ്ടായിരുന്നു
സംസാരിക്കാറുണ്ടായിരുന്നു
സങ്കടവും സ്നേഹവും പങ്കുവെയ്ക്കാറു-
ണ്ടായിരുന്നു
ഇന്ന് ആർക്കും ഒരു കൂറുമില്ല
കണ്ടാൽ മിണ്ടാറില്ല
അടുത്തവരൊക്കെ അകന്ന് അപരിചിത
രായി.
ഇന്നലെ പാതിരാവിലാണ് വാതിലിലൊരു
മുട്ടകേട്ടത്
തുറന്നു നോക്കിയപ്പോൾ മുത്തച്ഛൻ
അകൽച്ചകളടുക്കിവെച്ച വീടൊരു വീടല്ലെന്ന്
പടിക്കു പുറത്തുവെച്ച് പറഞ്ഞു മടങ്ങി
പ്പോയി
ഇനിയൊരു ഒറ്റമുറി വീടുപണിയണം.

2018 ഡിസംബർ 2, ഞായറാഴ്‌ച

മസ്ക്കറ്റിൽ നിന്ന് സലാലയിലേക്ക് പോയാൽ ...!



മസ്ക്കറ്റിൽ നിന്ന്
സലാലയിലേക്ക്
ബസ്സിൽ തന്നെ പോകണം
ആയിരത്തി ഇരുന്നൂറോളം
കിലോമീറ്റർ
പന്ത്രണ്ട് മണിക്കൂർ കൊണ്ട്
താണ്ടണം
ആറിയിട്ട തൂവാല പോലെ
ആദ്യമൊരു മരുഭൂമിയുടെ
തുണ്ടു കാണും
കാണക്കാണെ വളർന്ന്
വികസിച്ച്
കണ്ണെത്താ ദൂരത്തോളം
മദാലസയെപ്പോലെ
മലർന്നു കിടക്കും
വായിച്ചറിഞ്ഞ,സിനിമയിൽകണ്ട
വാനോളമുയർന്ന മണൽ -
ക്കുന്നല്ലെന്നു മാത്രം
പെട്ടെന്ന് മരുഭൂമി പരന്നു കിടക്കുന്ന
പാടമാകും
കാസർഗോഡൻ പുകയിലപാടം,
കുട്ടനാടൻ പുഞ്ചപ്പാടം.
ജലംമിനുക്കിയെടുത്ത കല്ലുകൾ
വസന്തത്തിലെ പൂപ്പാടമാകും
കാറ്റിന്റെ കഥ പറച്ചലിൽ
എണ്ണയുടെമണമുണ്ടാകും
വണ്ടിയൊരു മുങ്ങിക്കപ്പലാകും
കടലിനടിയിലേക്കെന്നോണം
താഴ്ന്ന് താഴ്ന്ന് പോകും
മരുക്കാട് പിന്നിലേക്ക് പായും
പച്ചപ്പുകൾ അരികിലേക്കു വരും
ഇപ്പോൾ നിങ്ങൾ പന്ത്രണ്ടാമത്തെ
മണിക്കൂറിലാണ്
കടലിനടിയിലെ കരയിൽ സലാലയിൽ
പൂത്തുമ്പികൾ പറന്നു കളിക്കുന്നു
കുചകുംഭങ്ങളുമായി തരുണികളെ
പ്പോലെ
തൈതെങ്ങുകൾ
ആര്യവേപ്പിൻ തണൽ തരുക്കൾ
കടലാസു പൂക്കൾ, കോളാമ്പിപൂക്കൾ
മയിൽ, ആട്, പശു
ഇതാ പരശുരാമൻ മഴുവെറിഞ്ഞുയർ
ത്തിയകേരളം.


2018 നവംബർ 30, വെള്ളിയാഴ്‌ച

കണവ(ൻ)



അതിരാവിലെ
കൊറ്റിനുള്ള വകതേടി
കോർമ്പയുമായി പോയതാണ്
കണവൻ
നോക്കി നോക്കി കണ്ണിൽ
മഞ്ഞുതുള്ളി വീണു
മുട്ടവിളക്കിന്റെ പൊട്ടുവെളിച്ചത്തിൽ
കനച്ച കണ്ണുമായി നോക്കിയിരിക്കു
മ്പോൾ
കൊള്ളുകേറി വരുന്നുണ്ട്
കണവനെ കോർമ്പയിൽ കോർത്ത്
ഒരു കണവാ.

2018 നവംബർ 28, ബുധനാഴ്‌ച

മീൻ ജന്മം



ജീവിതത്തെ നാം വരച്ചു കൊണ്ടേയിരിക്കുന്നു
മീനുകൾ കടലിനെ വരയ്ക്കുന്നതു
പോലെ
എത്ര വരച്ചിട്ടും മുഴുവിപ്പിക്കുവാൻ
കഴിയുന്നില്ല
എവിടെയൊക്കെയോ എന്തൊക്കെയോ
മറന്നു വെച്ചതു പോലെ
മീനുകൾ കടലാഴങ്ങളിലെന്നപോലെ
നാം നമ്മേ തിരഞ്ഞു കൊണ്ടേയിരിക്കുന്നു
ആരുറപ്പുള്ള മരം പോലെയാണ് വിശ്വാസം
ആർത്തലയ്ക്കുന്ന പുഴയിൽ
നീന്തിയെടുക്കാൻ ശ്രമിക്കുന്നു ജീവത്തെ
പോര, പോര യെന്ന് ഓളങ്ങളിൽ ഊളിയിടുന്നു
ഓർക്കുന്നേയില്ല ,ഒറ്റക്കോരലിൽ പിടഞ്ഞു
തീരുന്ന മീൻ ജന്മമാണ് മനുഷ്യന്റേതെന്ന്.

മനുഷ്യൻ



മനുഷ്യൻ ഹാ....!മഹാ അത്ഭുതം
നന്മതൻ വിളനിലം
ധീരൻ, വീരനവൻ
പ്രപഞ്ച രഹസ്യം ഗ്രഹിക്കുന്നതിൽ
അഗ്രഗണ്യൻ
മഹാമേരു ,
ഉയരങ്ങൾ കീഴടക്കാൻ കുതിക്കും
ഉരുക്കിന്റെ പക്ഷി.
സൃഷ്ടിയിലവൻ കേമനെന്നാകിലും
ക്ലിഷ്ടതയില്ല പല നേരങ്ങളിൽ
സംഹാരമവന്റെ കളിക്കൂട്ടുകാരൻ
ഓരോ അണുവിനെത്തിരിക്കുമ്പോഴും
അണുബോംബവന് കളിപ്പാട്ടം
ചുണ്ടിലൊരു കുളിർചിരിയുമായ് നിൽക്കേ
കരളിലൊരു കാടുവളർത്തുന്നു
പൂവും, പൂന്തിങ്കളുമെങ്കിലും
പാമ്പും, പുലിയുമായ് മാറുന്നു
മാനവാഓർക്ക നീനേടിയതെല്ലാം
നിൻ വിനയാൽ നശിക്കുന്നു
രക്ഷകനും ശിക്ഷകനും നീയാകുന്നു

2018 നവംബർ 27, ചൊവ്വാഴ്ച

അറിവ്



നീലിമ
കണ്ടാലറിയാം
കടലിന്റെ
കയം.
നീലിമ
കണ്ടാലറിയാം
വാനത്തിൻ
വലുപ്പം .
പക്ഷേ;
എങ്ങനെ കണ്ടറിയും
മനുഷ്യന്റെ
മനസ്സിൻ
വലുപ്പം

2018 നവംബർ 26, തിങ്കളാഴ്‌ച

തുംറൈറ്റ്



നോക്കൂ:
ഞാനിവിടെഈ മരുഭൂമിയിൽ
ഒറ്റയ്ക്കു നിൽക്കുന്ന ഒരേയൊരു
പുൽക്കൊടി
ഇവിടെ ഒറ്റപ്പെടലോ,അന്യതാ ബോധമോ,
ആശങ്കയോ,സന്ത്രാസമോയില്ല
മഞ്ഞ പൂക്കൾ പൂത്ത മരമാണ് മരുഭൂമി
പ്രളയാന്ത്യത്തിലെ പ്രാവിന്റെ ചുണ്ടിലെ
ഒലീവില
കുന്തിരിക്കത്തിന്റെ സുഗന്ധം
വെയിൽ തുമ്പികളുടെ തലോടലേറ്റ്
വിളഞ്ഞ പാടത്തെ വരമ്പിലെന്നോണം
ഞാൻ നിൽക്കുന്നു
ഇരു സ്വർഗ്ഗത്തിലെന്ന പോലെ കരയിലും,
കടലിലും
തെല്ലകലെ തെന്നലിനോട് മിണ്ടിപറഞ്ഞ്
കുറ്റിച്ചെടികൾ
ഇലകളിൽ നിന്ന് ഇലകളിലേക്ക് വെയിൽ
ഗോട്ടിയിട്ടു കളിക്കുന്നു
ഒട്ടകക്കൂട്ടങ്ങൾ ജലകുടവുമേന്തി ദൂരേക്ക് -
ദൂരേക്ക് പോകുന്നു
അങ്ങകലെ പച്ചപ്പിന്റെ പൊട്ടുകൾ തെളി
ഞ്ഞു നിൽക്കുന്നു
ആര്യവേപ്പും, മൈലാഞ്ചിയും, ഇലന്ത മരങ്ങ
ളും
ഉള്ളിലൊരു തെളിനീരൊഴുക്കുന്നു
ഇപ്പോൾ ഞാൻ ;
തുംറൈറ്റ് കവാടത്തിലിരുന്ന്
ഒരു സുലൈമാനി ഊതി,യൂതി കുടിക്കുന്നു
,,,,,,,,,,,,,,,,,,,
തുംറൈറ്റ് :-സലാലയിലേക്ക് കടക്കുന്ന കവാട
മെന്ന് പറയാം

2018 നവംബർ 25, ഞായറാഴ്‌ച

കാലത്തെ കാത്ത്



ഒരു നെയ്ത്തിരിപോലെ
യെന്നുള്ളിൽ
തെളിഞ്ഞുകത്തുകയാണു നീ
എന്നുള്ളിൽ
രാപ്പകലില്ലാതെ
കെടാവിളക്കായി.
ഒന്നുമറിയാതെ നീ
എനിക്ക് ചുറ്റും ഓടിപ്പായുന്നു
ഓടംപോലെ.
രാത്രിയിൽ നീയെന്റെ സൂര്യൻ
ആറ് ഋതുക്കൾ
ഇനിയേതു കാലത്താണ് കാലം
എന്നിലുള്ള പ്രണയം നിന്നോട്
പറയുവാൻ പറയുക

2018 നവംബർ 24, ശനിയാഴ്‌ച

മഗ്സൈൻ



മരുഭൂമിയുടെ പാരാവാരത്തിൽ
ഒരു കടൽ പക്ഷിയെപ്പോലെ ഞാൻ പറന്നിറങ്ങുന്നു
കടലിനടിയിലെ കനൽപ്പാതയിലൂടെ
മീനിനെപ്പോലെ ഊളിയിടുന്നു
കടൽ ഒരു രാജ്യമെന്നും
കര ഒരു കടലെന്നു മറിയുന്നു
മഗ്സൈൻനീയെത്ര സുന്ദരി
നീല കണ്ണു കാട്ടി
വെള്ളി കൊലുസിട്ട് ചിരിമണി
കളുതിർത്ത്
നീതുള്ളി കളിക്കുന്നു
കുടപിടിച്ച കുന്നിനു താഴെയിരുന്ന്
ഞാൻ നിന്റെ കളികളെ നോക്കി കാണുന്നു
നിന്റെ ചിരിനാദം ഞാൻ അനുഭവിക്കുക
യും
നിന്റെ മൊഴി മണികൾ എന്നിലേക്ക് ചിത
റുകയും ചെയ്യുന്നു
കടലിനടിയിലെ കവിതയാണു നീ
മഗ്സൈൻ
തഴച്ചു വളർന്ന അറബി പെൺകൊടീ-
മലയാളി പെണ്ണല്ലാതെ എനിക്ക് നീയാര്!
എന്റെ സ്വപ്നങ്ങളിൽ നിന്റെ മനോഹാരിത
സ്നേഹസ്പർശമായ് നിൽക്കുന്നു
മഗ്സൈൻ നീസരിത്ത് പ്രണയത്തിന്റെ
സ്വർണ്ണമത്സ്യം
,,,,,,,,,,,,,,,
മഗ്സൈൻ = ഒമാനിലെ സലാലയിയിലെ കടലും
പ്രദേശവും

2018 നവംബർ 23, വെള്ളിയാഴ്‌ച

ചെരിപ്പ്



ചെരിപ്പിനോളം വലിയ മനസാക്ഷി
സൂക്ഷിപ്പുകാരനാര്?
രഹസ്യങ്ങളുടെ കലവറ
എന്തു കണ്ടാലും കണ്ടതായി നടിക്കില്ല
പാവത്താനെ പോലൊരു നോട്ടമുണ്ട്
പരിഭവമോ, പരാതിയോയില്ല
രാവെന്നോ പകലെന്നോയില്ല
കല്ലെന്നോ മുള്ളെന്നോയില്ല
പാർക്കിൽ, ബീച്ചിൽ, ബാറിൽ,
സിനിമാകൊട്ടകയിലെ ഇരുൾ മൂലയിൽ,
ഐസ് ക്രീം പാർലറിൽ
ചെരിപ്പിനോളംവലിയ ദൃക്സാക്ഷി വേറെ
യില്ല.
ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തുന്ന
ചെരിപ്പിനെ കസ്റ്റഡിയിലെടുക്കണം
വിട്ടു പറയില്ല ഒന്നും
പറയിപ്പിക്കുന്നതിലാണ് നമ്മുടെ മിടുക്ക്
പറയാൻ തുടങ്ങിയാൽ പറയും തത്ത
ചീട്ടെടുത്തതുപോലെ
അപ്പോഴറിയാം ചെരിപ്പിന്റെ നിഷ്കളങ്കത.

2018 നവംബർ 22, വ്യാഴാഴ്‌ച

ഒമാനിൽ ....!



അൽ രഥയിലെ അലയാഴിലിരുന്ന്
ഞാനൊരു കുഞ്ഞു കവിത കുറിക്കുന്നു
റുസ്താക്കിലെ വാക്കൻ വില്ലേജിൽ
അനാർ ചെടികൾക്കിടയിലൂടെ, മുന്തിരി
വള്ളികളിൽ പടർന്ന്
ബിസ്മിഷ് ചെടികളിലൂടെ താഴേക്കു കുതിക്കുന്ന
നീർച്ചോല പോലെൻ മനസ്സ്
ഇലന്തപ്പഴങ്ങളേ, ഐൻറസാത്ത് മലകളേ ,
പുഴകളേ, ഗുഹാമുഖങ്ങളേ,
വണങ്ങുന്നു വളർന്നുകൊണ്ടിരിക്കുന്ന
ഇബ്രാഹിം നബി തിരുസന്നിധിയെ.
മൈലാഞ്ചി കൈകൾ കൊട്ടി ഒപ്പന പാട്ടു പാടും
ബാദിനസീബിലെ ഓളങ്ങളേ
ബാദിനിർബാദിൽ പളുങ്കുമണികളുതിർത്ത് തുള്ളിച്ചാടും അറബി പെൺകൊടികളേ
തബാത്തീർകാന്തിക പ്രവാഹമേ
മത്സ്യത്തെ ആഹരിച്ച് മത്സ്യത്താലാഹരിക്കപ്പെട്ട
ദിവ്യനാം റൈസൂദിൻ ഇനൂസ് സല്ലാസാലം
നബിതൻ കബറിടമേ
ഐൻ ഗ്രേസിസ് ,അയൂബ് നബിക്കായ് ഉത്ഭവിച്ച
ഉറവകളിലെ ജലപ്രവാഹമേ,
ആദിവ്യ പാദസ്പർശനമേറ്റ പുണ്യബ്ഭൂവേ,
തിരുശരീരം സമർപ്പിതമായ സന്നിധിയേ,
മത്രാ ബീച്ചിലെ ഇളം തെന്നലേ
ഒട്ടകക്കൂട്ടങ്ങളേപ്പോലെ എന്റെ കവിതക്ഷരങ്ങൾ
നീണ്ടു കുറുകി വളഞ്ഞുപുളഞ്ഞ്
തലച്ചോറിന്റെ തുമ്പത്ത് സലാലാടവർ പോലെ
പ്രകാശമാനമാകുമ്പോഴും
ഒമാൻ,ഓമനേ നീയെന്നുമെന്റെ സ്വപ്ന സുന്ദരി
യായിരിക്കും

2018 നവംബർ 21, ബുധനാഴ്‌ച

മരുഭൂമി



മരുഭൂമി വെറും മരുഭൂമിയല്ല
ചിത്രശാലയാണ്
കാറ്റിന്റെ കൈകളാൽ വരച്ചു ചേർക്കുന്ന
കവിതകളാണ്
കാലങ്ങൾ നെയ്തുകൂട്ടിയ ചിത്രങ്ങളാണ്
നേരത്തെ കണ്ട പുഴയല്ല
ഇപ്പോഴുള്ളതെന്ന പോലെ
മരുഭൂമിയും മാറിക്കൊണ്ടിരിക്കുന്നു
ഒരു വലിയ മരുക്കുന്ന് ഒരു കാറ്റിലലിഞ്ഞ്
ചെറുകൂനയാകും
ഒരു ചെറുകൂന വലിയ മലയുടെ
മായാചിത്രമാകും
ഒരു വലിയ കോട്ടയാണ് മരുഭൂമി
കാലത്തിന്റെ കൈകൾ പണിതുയർത്തിയ കോട്ട
കടലിറങ്ങിപ്പോയ ഒരു മരുക്കാട്
മദാലസയെപ്പോലെ നഗ്നതയുടെ അഴകളവുകൾ -
കാട്ടി
മലർന്നും കമിഴ്ന്നും കിടന്ന്
ഭ്രമിപ്പിക്കുന്ന സുന്ദരി
ചിലപ്പോൾ ഒരു മലർവാടി
കടൽ
വനം
ആടയാഭരണങ്ങളണിഞ്ഞ്
നാണത്തിന്റെ നുണക്കുഴികളിൽ
നിറഞ്ഞു ചിരിക്കുന്ന സുന്ദരി
മാനും, മയിലും, കുയിലും, കുരുവിയും,
കരടിയും, കാട്ടാനയും, വന്യതയും വിതക്കുന്ന
മരമില്ലാത്ത മരുക്കാട്
ദാഹിച്ചുവലയുന്നവനെ
ജലത്തിന്റെ മായാജാലം കാട്ടി
വെള്ളമില്ലാതിടത്തെ
മത്സ്യമാക്കി മാറ്റും മരുഭൂമി
സ്നേഹവും, ദു:ഖവും, പ്രണയവും, പ്രാർത്ഥനയു
മാണ്
മരുഭൂമി വെറും മരുഭൂമിയല്ല
സ്വപ്നങ്ങൾ ചുരത്തിത്തരുന്ന
മോഹങ്ങളിൽ പറിച്ചു വെച്ച
സ്വർണ്ണഹൃദയമാണ് മരുഭൂമി

2018 നവംബർ 20, ചൊവ്വാഴ്ച

ആര്യവേപ്പ്



ആര്യവേപ്പോ?
അതെന്ത് കോപ്പെന്ന്
മലയാളികൾ.
പൈതൃകത്തിന്റെ നാമ്പു നുള്ളി
ഇളമുറക്കാരുടെ പെപ്സി ചിരിയിൽ
ഇളനീർ പുഞ്ചിരി തൂകി മസ്ക്കറ്റ്.
റോഡിനിരുവശത്തും കൈ വീശി -
കാത്തിരിക്കുന്നു ആര്യവേപ്പ്.
കടൽക്കരയിൽ, പാർക്കിൽ, പാർലറിൽ,
പാർലമെൻറിൽ
ആദരിച്ചിരുത്തുന്നു
സ്നേഹത്തിന്റെ കുളിർക്കാറ്റു വീശുന്നു
വൃദ്ധസദനത്തിൽ തള്ളിയെന്നാശ്വ-
സിച്ചവരെ
അകമഴിഞ്ഞ് സ്നേഹിക്കുന്നു
കടൽ കടത്തി കാണാതാക്കിയെന്ന്
ഊറ്റം കൊണ്ടവർക്ക്
ഉന്മേഷത്തിന്റെ ഔഷധവീര്യമേകുന്നു
ഇനിയൊരിക്കൽ പോകുമ്പോൾ
കാണുമായിരിക്കും
നടതള്ളിയ അച്ഛനമ്മമാരെ.

2018 നവംബർ 19, തിങ്കളാഴ്‌ച

എലി



തട്ടിൻപുറത്ത്
തട്ടലും മുട്ടലും കേൾക്കുമ്പോഴാണ്
പൂച്ചയെ ഓർമ്മ വരിക.
പൂച്ചകളിപ്പോൾ പഴയ പൂച്ചകളേയല്ല!
എലികളെ പിടിക്കാറേയില്ല.
ആട്ടുകട്ടിലിലല്ലാതെ
അടുപ്പുതണയിലുറങ്ങാറുമില്ല.
പണ്ട്, അച്ഛനമ്മമാർ നാടുകടത്തിയതിന്റെ
വൈരാഗ്യമായിരിക്കുമോ പൂച്ചയ്ക്ക്?!
മാളത്തിലൊളിച്ചവയൊക്കെ
വെളിയിലിറങ്ങിയിരിക്കുന്നു
വെളിയിലുള്ളവ മാളത്തിലും.
ഇന്ന് ;
എലി
അടുപ്പിൻ തണയിൽ
വാതിൽപ്പടിയിൽ
അകത്തളത്തിൽ
കാത്തിരുന്ന് കാലിലുരുമി
മീൻ മുറിക്കുമ്പോൾ അമ്മയ്ക്ക് കാവലി
രുന്ന്
ഊണുവേളയിൽ ഉരുളയ്ക്കു കാത്തിരുന്ന്
ഇടവേളകളിൽ മടിയിൽചാടിയിരുന്ന്
സ്നേഹം കൊണ്ടു പൊതിയുന്നു
പൂച്ചക്കണ്ണാലെ നോക്കുന്നു



2018 നവംബർ 10, ശനിയാഴ്‌ച

പ്രണയാർദ്രം




നിരഘരാഗാർദ്രം നിൻനീലനേത്രം
കനകതാര പ്രശാന്തപ്രശോഭം
കരളിലാനന്ദമേള പ്രവാഹം
കനവിലോയെന്നു നിനവിൽ സന്ദേഹം

ശുഭകരാംഗി നീ ചാരെ വന്നെത്തുകിൽ
ഭുവനമാകെയെന്നരികിലെന്നപോൽ
പരശ്ശതം മഞ്ഞുപാളിയേപ്പോലു-
മുരുക്കിടുംപ്രണയനിദാഘ സമ്മേളനം

ഇത്രയം ദൂരത്തിരുവരെങ്കിലും
എത്രയും കതിർവീശു മാവേശം
തമ്മിൽ തമ്മിൽ നാംപകർന്നു തന്നതാം
രാഗസമ്മോഹനാനുഭൂതികൾ

കനകതാരമേ,യരികിലെത്ത നീ
കവിതയായെന്നിൽ കുളിരു കോരുക
തനു തളിർത്തിടാൻ തണലു നൽകിടാൻ
വിമലമാം പ്രണയമാറതിൽ ചായുവാൻ

2018 നവംബർ 8, വ്യാഴാഴ്‌ച

കടൽക്കാഴ്ച്ച




തരളതരംഗ ചുഴിയീഹൃത്തിൽ
തരുണപ്പുഞ്ചിരി തേനലകൾ
പാലലപോലെ കളകളമാടും
മനസ്സിൽ നിരവധി സ്വപ്നങ്ങൾ
പരിഭവമെന്തേ തോഴീ പറയൂ
പ്രണയം നുരമണി ചിതറുമ്പോൾ
കലുഷം നിന്നുടെ മിഴിയിൽ നിന്നും
ചിതറുന്നയ്യോ നെന്മണികൾ
പിടയുന്നെന്തേ പരൽമീൻ പോലെ
ദീനദീനം കൃഷ്ണമണി
സത്വരമെന്തേ,യിങ്ങനെ,യിവ്വിധം
മാനസമാകേ മാറീടാൻ
അറിയില്ലല്ലോ തോഴീ നിന്നുടെ മനവും
കടലും ഒരുപോലെ
എൻഹാസത്തിൻ ചെറു വാക്കുകളോ
പളുങ്കായ് തറയിൽ തകരുന്നു
ഇന്നീക്കടലിൻ കാഴ്ച്ചകൾ ശോക -
ബാഷ്പത്തിൻ തിരമാലകളായ്.

സോദരിക്ക്..........!




നോവുമാത്മാവുകൾക്കാകുമോ
യേകുവാൻ
ശുഷ്കമാം വാക്കുകളെങ്കിലും
യെങ്കിലുമേകുന്നു നന്ദി നാം നാലഞ്ചു    കണ്ണുനീർ തുള്ളികളായി
ജീവിതം മുളയിട്ട കാലത്തിലന്നു നാം
വേർപിരിയാ കളിക്കൂട്ടുകാർ
ഒരമ്മ പെറ്റോരു മക്കളല്ലെങ്കിലും
ഒരു ഞെട്ടിൽ മൊട്ടിട്ട പൂവുപോൽ
പിന്നെയെന്നാണു നാം ,യേതു തിരിവിൽ നാം
ഒറ്റയൊറ്റയായ്പിരിഞ്ഞു പോയി
ദു:ഖശിഖരത്തിൽ വാടിക്കരിഞ്ഞു നാം
പാഴ്നിറമായിക്കൊഴിഞ്ഞു പോയി
പിന്നെയീജീവിത ദുഃഖങ്ങളും പേറി
ജീർണ്ണിച്ചകോലം ചമഞ്ഞു നടക്കവേ
ഭഗ്ന സ്വപ്നങ്ങളിൽ സ്പർശനമായി നീ
യെന്നും വന്നെത്തി നോക്കുന്നു.
എങ്ങോ മറഞ്ഞൊരാ ശരത്കാല - മോർക്കവേ
വിങ്ങിക്കരയുന്നുവുളളം
ആ സ്നേഹഗന്ധമെൻ ചിന്തയിലിന്നും
ഇനി ഞാൻ നടക്കട്ടെസോദരീ!


2018 നവംബർ 7, ബുധനാഴ്‌ച

വനം




കാനനമെത്ര മനോഹരം
കാരുണ്യദായകം
മാനവനാദ്യം പിറന്നുള്ള
വീടകം
കാലവർഷത്തിൽ കുളിച്ചും
വെയിലിൻ ഹേമമാലികയണിഞ്ഞും
മഞ്ഞിൻ മൃദുശൈത്യ കുപ്പായമിട്ടും
എന്നും ഹരിദാഭ യൗവ്വന യുക്തയായ്
മലർനികുഞ്ജത്തിൽ ശയിക്കും മനോഹരി
നീലശിലാതല തലയണയിൽ മുഖം - ചേർത്ത്
ശലഭ വർണ്ണത്തരുമുടി പാടേവിടർത്തി
നയനാമൃതജല വെള്ളിയരഞ്ഞാണ -
മണിഞ്ഞ്
വന ഹൃദയങ്ങളിൽ മേഘരാഗങ്ങൾ പാടി
കടക്കണ്ണുകാട്ടും മുഗ്ധയാം റാണി
സ്മൃതി ബിന്ദുവായിന്നുമുണ്ട്.
നാം തേടുന്നൊരാ കാട്ടുറാണി
എങ്ങുപോയ് മറഞ്ഞുവാ മനോഹരി

2018 നവംബർ 5, തിങ്കളാഴ്‌ച

ആ നിമിഷം........!




ആദ്യമായ് കടലുകണ്ട കുട്ടിയുടെ
ആഹ്ലാദം
തീയ്യിനെ അറിയാതൊന്നു തൊട്ടപോലെ
കാണാതെപോയ നമ്മളെ നാം
കണ്ടെത്തിയപോലെ.
നാമെന്തൊക്കെയായിരുന്നു
എന്തൊക്കെകൊണ്ടാണ് നാം
നമ്മളെ അടയാളപ്പെടുത്തുക.
നാം കണ്ട സ്വപ്നങ്ങൾ
നാം വരച്ച കവിതകൾ
നാം രചിച്ച ചിത്രങ്ങൾ
നാം രുചിച്ച ചുംബനങ്ങൾ
നാമിപ്പോൾ ഒരു രാജ്യമാണ്
ആരും ചെന്നെത്താത്ത രാജ്യം
ആഞ്ഞടിക്കുന്ന കടൽ
തട്ടി മറിഞ്ഞ അത്തറിൻ
സുഗന്ധം
സ്നേഹത്തിന്റെ നെൽപ്പാടം
പച്ചത്തട്ടത്തിൽ പറ്റിയ മിന്നാമിന്നി
നമ്മളിപ്പോൾ വായിച്ചിട്ടും വായിച്ചിട്ടും
തീരാത്ത പുസ്തകം
പ്രണയമേ നിന്റെ മുന്നിൽ മാത്രം
ഞാനാരെന്ന് ഞാനറിയുന്നില്ലല്ലോ.


2018 നവംബർ 4, ഞായറാഴ്‌ച

ഉഷസ്സ്




ഒരു വള്ളപ്പാട്ടിന്റെ തുഴയെറിഞ്ഞ്
ഒരു മഞ്ഞു തുള്ളിതൻ കഥ പറഞ്ഞ്
കുളിരിൻ കുറുനിര പാറിയാടി
പുലരി പതുക്കേ തുഴഞ്ഞു വന്നു
കായൽക്കടവിലേ പൂമരത്തിൽ
പൂത്തുള്ളപൂന്തിങ്കൾ മന്ദ,മന്ദം
രാക്കാവൽ കഴിഞ്ഞു മടങ്ങുമ്പോലെ
പടിഞ്ഞാട്ടുകുന്നു മറഞ്ഞിറങ്ങി
ഒരു കൊച്ചു കിളിയതാ പാടിടുന്നു
പൈക്കളോ പാലു ചുരത്തിടുന്നു
പൂർവ്വാംബരത്തിലുണർന്നൊരുണ്ണി
ചോരിവാ കാട്ടി ചിരിച്ചിടുന്നു
മലതൻ മുലകൾ ചുരന്നിടുന്നു
പാൽ നുര ചിതറിത്തെറിച്ചിടുന്നു
ആലില നാമം ജപിച്ചു നിൽപ്പൂ
അമ്പലമണികൾ മുഴങ്ങി നിൽപ്പൂ
അരിയോരണിപ്പന്തലായ് ഭുവനം
ഒരു നാടൻ പാട്ടിൽ കുളിച്ചു നിൽപ്പൂ
എത്ര വർണ്ണിച്ചാലും മതിവരില്ല
എത്ര കണ്ടെന്നാലും കൊതി തീരില്ല
ഉഷസ്സേ നീയെന്നുള്ളിൽ മദിരയായി
മദമേള താളമിട്ടാടിടുന്നു

2018 നവംബർ 3, ശനിയാഴ്‌ച

മഴവിചാരം




ദൂരെ നിന്നൊരു മഴയാരവം
കേൾക്കുമ്പോൾ
സ്കൂൾ വിട്ട് പുറത്തേക്കോടുന്ന
കുട്ടികളേയാണ് ഓർമ്മവരിക
മഴയിടയിലൊരു കാറ്റു മൂളുമ്പോൾ
മഴയിലാരോ പാടുന്നതാണ്തോന്നുക
കാറ്റിലുലയും ശിഖരംകാണുമ്പോൾ
കുളത്തിലുണ്ണികൾ ആടി തുള്ളിടും
പെരുമരമോർമ്മയിൽ
കലക്കവെള്ളം കുത്തിയൊലി
ക്കുമ്പോൾ
കൊയ്ത്തുപാടത്തെ കൊലുസുകിലുക്കും
തോട്ടു വെള്ളമെന്നോർമ്മയിൽ .
മഴക്കാറിന്ന് വാനിലേറിടുമ്പൊഴേ
നടുങ്ങുന്നു
പ്രളയമെന്നു മനസ്സുകലങ്ങുന്നു

2018 നവംബർ 2, വെള്ളിയാഴ്‌ച

യൗവ്വനസ്മരണ




സ്മരണയിലിന്നുമാ നനവാർന്ന
കാമനകൾ
മലർനികുഞ്ജത്തിൽ മലർന്നിടുന്നു
അനഘമാംപാവന ചുംബനത്തിൻകഥ
എങ്ങനെനാം മറന്നീടുംസഖീ
കാന്തിചിന്തും നിൻ മിഴിവിളക്കിൽ നിന്നും
കൃഷ്ണമണിദീപമുലയുന്നതും
സൗമ്യ സ്നിഗ്ദ്ധമാം നിൻ
മുഖകാന്തി കണ്ടെന്റെ
മനമാകെചിക്കെന്നു ജ്വലന മാർന്നും
കാലമിതെത്ര കഴിഞ്ഞുവെന്നാകിലും
ജാലമിതൊക്കെ മറക്കാമോ സഖീ
ദാവണിചുറ്റി നീ ചിന്നുംകുളിർക്കാറ്റിൽ
പുഴതൻപുളിനത്തിൽ പൂവായതും
തരള രശ്മിത്തരിയാകെപരന്നു നീ
വസന്താഭയായി സുഗന്ധമായും
ആ നിദാഘോഷ്മളദിനങ്ങൾ മറഞ്ഞാലും
ഈ ജീവിതനദി തട്ടിത്തടയുമ്പോഴും
ദുഃഖമാമിരുൾ മറനീക്കും പ്രകാശമായ്
സ്മരണയായുണരുന്നു
അനഘമാംപാവന ചുംബനത്തിൻ കഥ

2018 നവംബർ 1, വ്യാഴാഴ്‌ച

നവംബർ




മഴമെല്ലെമാറി നടന്നിടുന്നു
പ്രണയം മനതാരിൽ പെയ്തിടുന്നു
മിഴിയിൽ പ്രണയാർദ്ര മഴയിരമ്പം
നെഞ്ചിൽ ചുടുമിന്നൽ ദീപനാളം
പൂത്തമാമ്പൂമണം പരന്നിടുന്നു
ചാലുമുറിയാത്ത ചോലപോലെ
എങ്ങും പരക്കുന്നു പ്രണയജാലം
കാലമിതെന്തെല്ലാം കാട്ടിടുന്നു
കാലനാകുന്നു ,കതിരാകുന്നു ,
കലിയാ, യിരയായി, കാർത്തികയായ്.
മാനം തെളിഞ്ഞുവയൽപ്പൂ വിരിഞ്ഞു
കിളിയും, കിളിപ്പാട്ടും കൂട്ടു വന്നു
മഞ്ഞുനീർ മെല്ലെ മിഴി തുറന്നു
നിലാവും നിഴലും പുടവ ചുറ്റി
തളിരിട്ട താഴ്വര കുളിർന്നു നിന്നു
വൃശ്ചികം വന്നു വിളിച്ചിടുന്നു
കാവുകളിൽ കോല മാടിടുന്നു
ചെണ്ടപ്പെരുക്കമുയർന്നിടുന്നു
വയലിൽ തടങ്ങളുയർന്നിടുന്നു
വെള്ളരിവള്ളി പടർന്നിടുന്നു
ഉള്ളിൽ വിളക്കുതെളിഞ്ഞിടുന്നു
ചൊടിയും, ചുണയും തെളിഞ്ഞിടുന്നു
തണുപ്പു തലോടി വിളിച്ചിടുന്നു
രാപ്പനിയെങ്ങോ മറഞ്ഞിടുന്നു

2018 ഒക്‌ടോബർ 31, ബുധനാഴ്‌ച

സർവ്വം സഹ.......!




അമ്മയല്ലാതെയെന്തുണ്ടീയുലകത്തിൽ
അന്ത്യംവരേയുമീ ഹൃത്തിൽസൂക്ഷിക്കു
വാൻ
അല്ലലറീക്കാതെ അക്ഷയപാത്രമായ്
രക്തദുഗ്ദ്ധംനൽകി പോറ്റിവളർത്തി
കണ്ണീരിനാൽമുഖം കഴുകിയരാവിലും
താരാട്ടുപാടിയുറക്കിയാമാറിൽ
ഇഷ്ടങ്ങളൊക്കെയും മാറ്റിവെച്ചാളമ്മ
നഷ്ടകണക്കുകൾ കൂട്ടിനോക്കാതമ്മ
പ്രാണംപറിയുന്ന പേറ്റുനോവിൽപ്പോലും
ജീവന്റെജീവനെ താലോലിക്കുന്നമ്മ
എത്രകണ്ടാലും മതിവരില്ലമ്മയ്ക്ക്
എത്രവളർന്നാലുമമ്മയ്ക്ക് പൊൻകുഞ്ഞ്
ദാരിദ്ര്യ ദു:ഖങ്ങളത്രയെന്നാകിലും
മൗനമായെല്ലാം സഹിക്കുന്നമായ
ധനമെത്രയെന്നില്ല നീയെന്നതല്ലാതെ
ധന്യമാംമറ്റൊരു ജീവിതമില്ലോർക്ക
പകരംകൊടുത്തു കടംവീട്ടിടാമെന്ന്
നിന്നഹങ്കരമതോർക്കുന്നുവെങ്കിലും
നന്മയെ നുള്ളിയെറിയാൻ കഴിയില്ല
ധർമ്മഭാവത്തിന്റെ സ്നേഹ പ്രദീപത്തെ
സർവ്വംസഹയാണ് അമ്മ
സ്നേഹം തുളുമ്പുന്ന സത്യമൂർത്തി

2018 ഒക്‌ടോബർ 30, ചൊവ്വാഴ്ച

അത്യാഗ്രഹം




മുന്നിലെത്തുവാൻ
എന്തൊക്കെ വമ്പത്തര-
മാണ് കാട്ടിയത്.
എന്നിട്ടും;
അറിഞ്ഞിരുന്നില്ലല്ലോ
കാലം കൈകോർത്തു
മുറുകേപിടിച്ചത്
ഏറ്റവും പിന്നിൽ
നിർത്താനെന്ന്

2018 ഒക്‌ടോബർ 28, ഞായറാഴ്‌ച

പുലരി




അമ്മ അകത്ത്കൂട്ടയിൽ
ഉമിയിട്ട് മുട്ടകൾ അടവെച്ചി
രിക്കുന്നു.
നോക്കൂ ,
പുറത്ത് പുലരിയിൽ
ചെടികളിൽ നിറയേ
മഞ്ഞ നിറമുള്ള
മഞ്ഞു തുള്ളികൾ
വിരിഞ്ഞിറങ്ങിയിരിക്കുന്നു.

അനുരാഗം



അനുരാഗമെന്തെന്നറിയുന്നു
ഞാൻ സഖീ
നിൻ മിഴിപ്പാട്ടിലൂടിന്ന്
ഏതോ നിശീഥത്തിലൊന്നായി നമ്മൾ
രുചിക്കുന്നു ചുംബനച്ചാറ്
അബ്ധിയായ് നീ വന്നു നൃത്തമാടീടുന്നു
ഉന്മാദ രാഗം ഞാൻ പാടിടുന്നു
തുളയ്ക്കുന്ന നോട്ടത്തിൽ
തുളുമ്പുന്ന ഹൃദയത്തിൽ
മീട്ടുന്നു ജീവസ്വരങ്ങൾ
പടരും കുളിരും വിടരുമിളവെയ്ലും
തിളയ്ക്കുന്ന തീയു ,മനുരാഗം
അടർന്നാലും മണമുതിർത്തീടുന്നതാണു
പോൽ
അനുരാഗ സുന്ദരപ്പൂവ്
സ്വപ്നത്തിൻവീണയിൽ ജീവസ്വരംമീട്ടി
പാടണ,മനുരാഗ സുഖാസുഖപ്പാട്ട്

2018 ഒക്‌ടോബർ 27, ശനിയാഴ്‌ച

ജീവിതാവസാനം




ജീവിതത്തിന്റെ അവസാന സ്റ്റേഷനിൽ
വണ്ടിയിറങ്ങി
ഇനിയില്ല മുന്നോട്ടു വഴികൾ
ഇല്ലയിനിനിലാവ്, സൂര്യൻ,ചൂട്
ശൈത്യത്തിന്റെ ശൈഥില്യം മാത്രം.
കാത്തുനിൽപ്പവരാരുമില്ല
ഒരിക്കൽ വരവേറ്റവർ, കുടപിടിച്ചവർ
കൊട്ടും, കുരവയുമായ് കലപില കൂട്ടിയവർ.
പൊട്ടിച്ചിരിയില്ല, സ്നേഹവാക്കില്ല, ശബ്ദ
ങ്ങൾതാനെയില്ല
ഇല്ല ഇഷ്ടഭോജനം, ഇഷ്ടഭാജനം,
പ്രാണൻ നിലനിർത്താനിത്തിരി പാനീയം
ഇല്ല കാഴ്ച, ഇല്ല വേഴ്ച, വാഴ്ചകളൊന്നു
മേയില്ല
ഇല്ലാമണ്ണിലൂടെ വഴിയിലൂടെ, വേച്ചുവേച്ചു നടപ്പാണ് മനസ്സ്
അനന്തമാമൊരു ആദിയിലേക്ക്

2018 ഒക്‌ടോബർ 26, വെള്ളിയാഴ്‌ച

പ്രണയ പച്ച




ഞാൻവരച്ചീടുന്നു നിന്റെചിത്രം
എന്റെ ഹൃദയത്തിൻ ഭിത്തിയിൽ
ഓരോനിമിഷവും.
നിൻസ്നേഹപൂമ്പൊടിയെന്നിൽ
പകരവേ
എൻസ്നേഹച്ചിമിഴ് തുളളി തുളുമ്പുന്നു .
ഉരുകിതീരുന്നു നാംനമ്മിൽ ഓരോ - മാത്രയും  .
നിന്റെയോരോ നോട്ടവും
രാഗമേളനങ്ങൾ തന്നനുഭവമാകുന്നു
ഈറൻ ചിറകിന്റെ കുളിരായ്നീയെന്നിൽ
പൂത്തുമ്പിയായ് പറന്നേറുന്നു
നീയെന്റെ സ്നേഹപച്ച
പ്രീയങ്ങളോതുമെൻ പ്രണയപച്ച
ലതികേ നീവർണ്ണസുഗന്ധ രാഗമാലിക
വരയ്ക്കുന്നുഞാൻ നിന്റെചിത്രം
ഓരോ നിമിഷവും എൻഹൃദയഭിത്തിയിൽ.

2018 ഒക്‌ടോബർ 25, വ്യാഴാഴ്‌ച

കടൽ





അനന്തനീലാനന്ദ സൗന്ദര്യമേ
നീയെൻ പ്രാലേയസ്വപ്നം
ആയിരംതിരഞൊറിവുകളേനിവർത്തി
എണ്ണമറ്റോരു മുത്തുകളെ തീരത്തു വിതറിക്കളിക്കുന്നു നീ
വായുവിലെങ്ങും സംഗീത വൃത്തങ്ങൾ
തീർക്കുന്നു.
ഉറഞ്ഞുപോയ ദു:ഖത്തിൻഹിമശൈത്യ
ത്താൽ ആർത്തലച്ചുള്ള തലതല്ലല്ലോ?
കത്തിനിൽക്കും പ്രതികാര ക്രൗര്യമാർന്ന,
ട്ടഹാസ തുള്ളിപ്പടർച്ചയോ?
പരമാധികാര മത്സരപ്പോർവിളിയോ?
എന്തെന്തു കാഴ്ചയിതു ,യെൻ
ചിരസുന്ദരനീല സ്വപ്നമേ.
ഉണ്ണിവായിലന്നു ദർശിച്ചുള്ളോ,രീരേഴു
പതിനാലുലോകവും നിന്നുദരത്തിലോ
സസ്യ ശ്യാമളമാ,മൊരുനാട് ,കോമളമാ-
മൊരു കാട്,
കോടിക്കോടി മീനുകൾ തൻ തറവാട്
അവിടെയുമുണ്ടോ കുതികാൽ വെട്ട്,
അസൂയ, കുശുമ്പ് ,കൊള്ള, പിടിച്ചു -
പറി, ബലാത്സംഗം,
അധികാരത്തിനായ് തകിടം മറിച്ചൽ
യുദ്ധം, വർഗ്ഗീയത, മതഭീകരത
സുനാമിയും, ചുഴലിക്കാറ്റുമതിൻ ബഹിർ
സ്ഫുരണമോ
 മറ്റെന്തെന്തുപ്രതിഭാസങ്ങൾ!
നീ സൂര്യനസ്തമിക്കാത്തെരു സാമ്രാജ്യമോ?
എങ്കിലും;
അനന്ത നീലാനന്ദ സൗന്ദര്യമേ
നീയെൻ പ്രാലേയസ്വപ്നം

2018 ഒക്‌ടോബർ 24, ബുധനാഴ്‌ച

ഓർമ്മയിൽ നീ......!



ഇന്നു മെന്നിലുണ്ട്
ഇത്തിരി വട്ടത്തിലെങ്കിലും
ഒത്തിരി സ്നേഹവെട്ടം പകർന്ന
നിന്നോർമ്മ
പൊടുന്നനേവറ്റി നിൻജീവിതയെണ്ണ
വെള്ളപുതച്ചുകിടന്നപ്പോൾ
ഉറങ്ങുന്നുവെന്നേ തോന്നൽ
ചുണ്ടിലപ്പോഴുമാ മായാസ്മിതം
ഹൃദന്തമേ വിശ്വസിച്ചിരുന്നില്ല നീയും
ദീപനാളമണഞ്ഞെന്ന്
വിരിയുന്നതിൻമുന്നേ കൊഴിഞ്ഞ
പുഷ്പസുഗന്ധമേ
കതിരിടാതെ പോയ നഷ്ടസ്വപ്നമേ
കനവിലും നിനവിലും ,യിന്നുമാ,മോർമ്മ
കൈപിടിച്ചെത്തുന്നു ആ നെടിയപ്ലാവിൻ
ചോട്ടിൽ
വയലിറമ്പിൽ, കുളക്കടവിൽ, പളളിക്കൂട
തിരുനടയിൽ
മഷിചപ്പിൽ, പൊട്ടിയ സ്ലേറ്റിൽ, കല്ലുപെൻ
സിലിൽ
ചിതറിയ ചില്ലു പാത്രമാകുന്നു ,യെൻ മനസ്സ്
ഇന്നത്തെനിന്നെ ഞാനിപ്പോൾ എങ്ങനെ
ഓർക്കാതിരിക്കും.

2018 ഒക്‌ടോബർ 23, ചൊവ്വാഴ്ച

പ്രഭാതകാലം




ഫുല്ല പ്രഭാതമുണർന്നു നോക്കേ
മുറ്റത്ത്പുഞ്ചിരി പൂത്തപൂവ്
മന്ദസമീരൻ പരിലസിക്കേ,യെങ്ങും
സുഗന്ധം നിറഞ്ഞിടുന്നു
അമ്പലംതൊഴുതു മടങ്ങിയെത്തും
ഗൃഹേശ്വരീ,യൊക്കത്തെ കുഞ്ഞുപോലെ
വാടിയിൽപൂത്തു വിരഞ്ഞപൂവ്
കൈനീട്ടി തലയാട്ടി നിന്നിടുന്നു
ഫാലത്തിൽ തുഹിനക്കുറിവരച്ച്
ഫുല്ലനേത്രങ്ങൾ മിഴിച്ചുനിൽപ്പൂ
നെയ്ത്തിരി കത്തിച്ച രാവുനീങ്ങി
നക്ഷത്രകൈത്തിരി കണ്ണുചിമ്മി
കുത്തിയൊലിച്ചുള്ള പെയ്ത്തുപോലെ
ചെന്നിറമാർന്നു കലങ്ങിയുള്ള -
ആകാശനീരാഴി നീണ്ടുകാൺമൂ
കോമളം കാവ്യാത്മ,മീപ്രപഞ്ചം
മാദകമധുരമൃദുസല്ലീന
മാസ്മര ദീപപ്രഭപരക്കേ
മാറുന്നയവനികപോലെ ലോകം

2018 ഒക്‌ടോബർ 22, തിങ്കളാഴ്‌ച

രാത്രി




നവോഢയേപ്പോലെ
പൂർവ്വാംബരത്തിൽ
പൂന്തിങ്കൾ മന്ദമുയർന്നു -
നിൽക്കേ
വെള്ളത്തിൽ മുങ്ങിയുയർന്നു -
നിൽക്കും
തരുണിതൻ നഗ്നാർദ്രമേനി പോലെ
മുടിത്തുമ്പിൽ നിന്നുമിറ്റിറ്റു വീഴും
നീർത്തുള്ളി പോലെ മഞ്ഞിൻ മണികൾ
വർണ്ണ പ്രദീപം തുളുമ്പി നിൽക്കും
മാളിക പോലെയീ മാനമെങ്ങും
തരുചില്ല കരതാളമുയർത്തിടുന്നു
ചീവീട് മാദക സംഗീതവും
കെട്ടിപ്പുണരുന്നീ വേരുകളും ആഴത്തി_
ന്നാഴത്തിൽ പ്രേമാർദ്രരായ്
തിരശ്ശീല പോലെ നിവർത്തി വെച്ച
നിശ്ചലമാമീ തടാകത്തിലോ
ഭാവനയേകിയ ചിത്രമായി
പൂത്തിങ്കൾ നാണപ്പൂവായ് ചിരിപ്പൂ
രാത്രി നീ സുന്ദരി കോമളാംഗീ
കേളികളാടുന്ന ലാലസാംഗി

2018 ഒക്‌ടോബർ 21, ഞായറാഴ്‌ച

ബീച്ചിൽ




ഇവിടെ,യീബീച്ചിൽ നിതംബിനിമാരതാ
നീന്തി തുടിച്ചു കളിച്ചിടുന്നു
പച്ചമണൽതിട്ട പട്ടുവിരിപ്പാക്കി
ക്ഷീണമാറ്റീടുന്നു പൊൻവെയിലിൽ
ചഷകത്തിലെന്നപോൽ പതഞ്ഞു -
പൊങ്ങീടുന്നു
ലഹരിനുരയുന്ന പുഞ്ചിരികൾ
സ്നിഗ്ദ്ധമാംദേഹത്തിൽ നിന്നുമുയരുന്നു
മുഗ്ദസുഗന്ധ, മിളം തെന്നലിൽ
നിദാഘജലകേളിയാടി തിമർക്കുന്ന
തരുണികൾ,യെങ്ങുന്നു വന്നോരിവർ
ചേടിമാർ കൂടെയുണ്ടവരുടെ ചൊടിയിലും
ചായങ്ങൾ ചിത്രംവരച്ചതുണ്ട്
വിയർപ്പിറ്റിനിൽക്കവേ തൂവാല കൊണ്ടവ -
രൊപ്പിയെടുക്കുന്നു മസാജുപോലെ
മാർത്തടമുച്ചലിച്ചും, ഇത്തിരി മുടിയുലച്ചും
വ്യായാമമെന്നപോൽ വ്യയംചെയ്യുന്നു -
ണ്ടൊരുവൾ
ഇത്തിരി വസ്ത്രത്തിൽ അർദ്ധനിദ്രാലസ-
ത്തിൽ മറ്റൊരുവൾ
നാരീസദസ്സിൻ തൊട്ടകലത്തിൽ
പരന്നൊഴുകും സംഗീതനിർഝരിയേ -
തടഞ്ഞ്
സൗന്ദര്യലഹരിയിലാണ്ട് നിൽപ്പുണ്ടൊരു
പുരുഷവൃന്ദം

2018 ഒക്‌ടോബർ 20, ശനിയാഴ്‌ച

ഗ്രാമം




സ്വർണ്ണ മേലാടയണിഞ്ഞെത്തും
പുലർവെയിൽ കായാനിരിക്കുന്നിളം
പുഞ്ചഞാറുകൾ
സ്വച്ഛമാം വെള്ളംനീന്തും കൊച്ചുതോട്ടി
ന്നരികെ
ദിവ്യമാംദൃശ്യം നീയാംപ്രേഷ്ടസൗന്ദര്യ
ദാമം
വ്യോമനീലിമനോക്കി നിൽക്കുന്ന -
തരുക്കൾതൻ കുന്തളനീൾച്ചുരുളുകളും
കന്തളക്കണ്ണെഴുതി
മാന്തളിർപ്പാവാടചുറ്റിയ കൃശഗാത്രി
പുഞ്ചിരിക്കുളിർതെന്നൽ പഞ്ചവർണ്ണ
കവിൾത്തടം
ഓർമ്മയിലിന്നും കണ്ണിലാരൂപം മാത്രം
നീയെൻതങ്കക്കിനാവ്
കെട്ടുപിണഞ്ഞുകിടക്കുമെൻ രക്തനാഡി
ഇന്നുംയേറിയേറിവരുന്നു ചിത്തം -
നേരിൻ നുരിവെച്ചു മുന്നേറുന്നു
ആർത്തു തുളളിക്കളിച്ചെത്തുന്നു
യെൻബാല്യം
പുണ്യഹർഷം പൂണ്ടുനിൽക്കുന്നു
മനസ്സിൻ മച്ചിനുള്ളിലെ പൊൻവെളിച്ചം
മൊട്ടിട്ടുപൊന്തും വിസ്മയം
ഇന്നീ വിദൂരതയിലെങ്കിലും
പട്ടണകരിമ്പുക കാട്ടിലെങ്കിലും
ഹൃത്തിലിപ്പോഴും വിനീതയാം ഗ്രാമ-
സുന്ദരി പെൺക്കിടാവേ
നീയിന്നുമെൻചാരെ കളിക്കൂട്ടുകാരീ......



2018 ഒക്‌ടോബർ 19, വെള്ളിയാഴ്‌ച

എന്തിനായ്....!




അമ്പലമുറ്റത്തെന്തിനി ഞാനീ,-
യഞ്ജലികൂപ്പി നിൽക്കേണം
എന്നുടെയമ്മ, സഹോദരി .ഭാര്യയെ
കണ്ടീടാത്തൊരു ദൈവത്തെ .
ആർക്കായിന്നുഞാൻ പ്രാർത്ഥിക്കേണം
എന്നുടെ രക്ഷക്കായിട്ടോ
എന്നുടെയമ്മ, സഹോദരി, ഭാര്യയ്ക്കില്ലാ-
രക്ഷയെനിക്കെന്നോ
പ്രളയം പോലൊരു നാളിൽയെന്തേ
പ്രാർത്ഥനയൊന്നും ഫലിച്ചില്ലാ
മുങ്ങിപ്പോയൊരു ദേവനയല്ലോ
മനുജൻ തപ്പിയെടുക്കുന്നു
ഇല്ലാ ജാതിമതങ്ങൾ അപ്പോൾ
സ്ത്രീയോപുരുഷനോയെന്നില്ല
ഇരിക്കാനിടം നൽകീടുമ്പോൾ
കാൽനീട്ടുന്നോ ദൈവങ്ങൾ.

2018 ഒക്‌ടോബർ 18, വ്യാഴാഴ്‌ച

പുലരി




മലതൻ മുലകളിൽ കുന്നിമാല
ചാർത്തി പുലരി കുളിച്ചു കേറി
ഇലച്ചാർത്തിൽ മഞ്ഞിൻ കുറിയരച്ച്
പൊൻ വിരലാൽ തൊടുകുറി വരച്ചു
ചുണ്ടിൽ മുരിക്കിൻപൂ ചായംതേച്ച്
കവിളിൽ കിളിമഞ്ഞ നാണമാർന്നു
പനങ്കുലപോലെ മുടിവിടർത്തി
മഴവില്ലാൽ ചുറ്റിയൊതുക്കിവെച്ചു
മണിമേഘമാല കഴുത്തിലിട്ട്
ചെ,മ്മുടയാടയണിഞ്ഞു നിന്നു
കണ്ണിൽ കുളിരിൻസുറുമയിട്ട്
ചന്തത്തിലൊന്നു ചിരിച്ചുനിൽക്കേ
കാന്താരമാകെ വിളങ്ങിനിന്നു
കായൽക്കിനാവും ഉണർന്നെണീറ്റു
ശംഖൊലികേട്ടു ശ്രീയുണർന്നു
ഉലകം മുഴുവനും കൺമിഴിച്ചു
കുയിലിൻകുഴൽവിളി കേട്ടനേരം
എങ്ങും കലപില ഹ്ലാദമേറി
പുഞ്ചിരി പൂക്കൾ വിരിച്ചു നിൽക്കും
പുലരിപ്പുതുപ്പെണ്ണിനെന്തു ചന്തം

2018 ഒക്‌ടോബർ 17, ബുധനാഴ്‌ച

പ്രണയത്തിന്റെ അശോകപുഷ്പം




നിന്റെ ഹൃദയത്തിന്റെ നീല -
വാനിലേക്ക്
ഞാനെന്റെ പ്രണയത്തിന്റെ -
കിളികളെ
തൊടുത്തുവിടുന്നു
മൗനത്തിന്റെ മൃദുലശില്പമേ
ഉച്ചലിക്കുന്ന പനിനീർജ്വാല പോലെ
വിവരണാതീതമായ ഒരു ചിറകടി
നിന്നിലുയരുന്നു.
ഇപ്പോൾ പ്രണയമൊരു തടാകം.
തരംഗവൃത്തങ്ങളിൽ
ഉടയാടകളില്ലാത്ത
രണ്ടു പൂമീനുകളായി നാം തുള്ളുന്നു.
ഇപ്പോൾ ,പ്രണയം ഹൃദയത്തെ
കൈകളിലേന്തി ചില്ലയാട്ടുന്നവൃക്ഷം
കവിതയുടെ ഗോപുരശിഖരം
തിളക്കമാർന്ന നക്ഷത്രം
അലിഞ്ഞു ചേരുന്ന മഞ്ഞുതുള്ളി
പ്രീയേ, ഇപ്പോൾ നമ്മിലെ പ്രണയം
ഒരൊറ്റ അശോക വൃക്ഷം
നമ്മുടെഹൃദയങ്ങൾ ചുവന്ന
അശോകപുഷ്പങ്ങൾ.

2018 ഒക്‌ടോബർ 16, ചൊവ്വാഴ്ച

അഗ്നി




ലിപിയില്ലാത്ത ഭാഷയിൽ
ജീവിതത്തെ വരയ്ക്കുന്നു അവൾ
ഉപ്പുലായനിയായ, ലിഞ്ഞു തീരുന്നു.
മാറ്റമില്ലാത്ത ദിനസരിക്കുറിപ്പ് പോലെ
കുതിച്ചും ,കിതച്ചും, ഏന്തിയും, വലിഞ്ഞും
തിളച്ചുതുവാതെ അടച്ചു വെച്ച കലമായി,
കെടാത്ത ഒരടുപ്പായി .
നനക്കല്ലിൽ ഉടഞ്ഞു തീരുന്ന സോപ്പു
കുമിളപോൽ സ്വപ്നങ്ങൾ.
സ്വത്വമില്ലാതെ ഒടിഞ്ഞ ചിറകിനാൽ
പിടഞ്ഞു വീഴുമ്പോഴും
കൂടു മുതുകിലേറ്റിയ ഒച്ചിനേപ്പോൽ
കുടുംബത്തെ മുതുകിലേറ്റി നടക്കുന്നു.
വിഴുപ്പുകളുടെ വഴുക്കലിനേക്കുറിച്ചല്ല
വാടിത്തളർന്നു വീഴുന്നതിനേക്കുറിച്ചല്ല
കൈക്കലയായ് കൈയ്യൊഴിയുന്നതിനെ
ക്കുറിച്ചല്ല
പാതിരാത്രിയിലുംപേറുന്ന പശിയെക്കുറി
ച്ചല്ല
വീട്ടുകാരുടെ വാടിപ്പോകുന്ന മുഖത്തേ
കുറിച്ചാണാധി
മുഖത്തടിച്ച കൈകൾക്കുനേരെ
മുഖം തിരിക്കാതിരിക്കുന്നു.
പക്ഷേ, ഒന്നുണ്ട്
നിങ്ങളുടെ ഓരോ ചെയ്തികളും
അഗ്നിയിലേക്ക് എണ്ണ ഒഴിക്കലാണ് .


2018 ഒക്‌ടോബർ 15, തിങ്കളാഴ്‌ച

വിപ്ലവം




വെറുപ്പിനെ മറമാടുക
സ്നേഹത്തിന്റെ പൂന്തോട്ടം പണിയുക
വർഗീയ വാദികളിലെ
മൃഗീയതയെ മുളയിലേ നുള്ളുക
കാഴ്ചകളെ വീണ്ടെടുക്കുക
കേൾവികളെ തിരിച്ചറിയുക
നന്മ നിറങ്ങൾ തുന്നിച്ചേർക്കുക
ഇരുട്ടിനെ വെളിച്ചം കൊണ്ട കറ്റുക
മാറ്റങ്ങളുടെ കാറ്റാകുക
വിശപ്പിനെ നശിപ്പിക്കുക
വ്യഭിചാരത്തെ നാടുകടത്തുക
സമാധാനത്തിന്റെ വീടുകൾ പുലരുക
ശരിമയുടെ തേജസ്സുണരുക
ജോലി, കൂലി, വസ്ത്രം, മനസ്സുഖം
ചങ്ങലകളില്ലാത്ത സ്വാതന്ത്ര്യം
പുലരിയാകാശവും സാന്ധ്യാകാശവും
പോലെ
ചുവന്നു തുടുത്ത ലോകം
കാലമേ,
വിപ്ലവമെന്ന ആ കുഞ്ഞിനോടാണെനി -
ക്കേറെ,യിഷ്ടം

2018 ഒക്‌ടോബർ 14, ഞായറാഴ്‌ച

ഇരുട്ടിൽ




ഞാൻ നിന്നെ കാത്തിരിപ്പാണ്
നിന്നെ കാണാതെ എനിക്ക് ഭ്രാന്ത്
പിടിക്കുന്നു
ഈ സമയത്തും നീ ഒളിച്ചു കളിക്കുന്ന
തെന്താണ്
എന്നെ എന്നത്തേയും പോലെ
ഓടിവന്നാശ്ശേഷിക്കാതെ ?!
ഞാനെന്നത്തേയും പോലെ
പോയൊളിക്കട്ടെ
നീയെന്നെ തേടി പിടിക്കണം
അതിനുള്ള സമ്മാനം നിനക്കറിയാലോ...?
പക്ഷേ ,നീ പോയൊളിച്ചിരിക്കുന്നു
എന്നോടു പറയാതെ
ഈക്കളിയിൽ നീയെന്നെ കൂട്ടിയില്ലല്ലോ
എന്നിട്ടും ഞാൻ തേടിക്കൊണ്ടിരിക്കുന്നു
ഇല്ലിക്കാട്ടിൽ, പറങ്കിമാവിൻ ചോട്ടിൽ,
വാതിൽപാളികളിൽ ,അകത്തളത്തിൽ,
അതിഥിമുറിയിൽ
ഇല്ലല്ലോ എങ്ങും നീ
ഒറ്റപ്പെട്ടു പോകുന്ന മനസ്സ് വിങ്ങിപ്പൊട്ടു
ന്നുണ്ട്
കളിച്ചു കളിച്ചു നീയെന്നെ കളിപ്പിച്ചു -
കടന്നുകളഞ്ഞല്ലോ
സന്ധ്യയുമിന്ന് ശോകമൂകമായിരിക്കുന്നു
പ്രണയമേ,
ഇനിയുമീ മൺകൂനയിൽ ഒളിച്ചുകളിക്കാതെ വേഗം വരിക
എനിക്ക് ഭ്രാന്തു പിടിക്കും മുമ്പേ
ഇരുട്ട് വീഴുംമുമ്പേ

2018 ഒക്‌ടോബർ 13, ശനിയാഴ്‌ച

ഹേമന്തം




പഞ്ഞിപോൽവന്നെത്തി മഞ്ഞുകാലം
മുയൽക്കൂട്ടംപോലെ ഹേമന്തമേഘം
മഴമാറി ചുഴലിയും പോയ്മറഞ്ഞു
ചുറ്റുമേപൂവുകൾ കൺമിഴിച്ചു
പുലരിയിൽ പൂർവ്വാംബരത്തിൽ നോക്കൂ
മലമടിയിലൊരുപൂവുണർന്നിരിപ്പൂ
പുലർവാന പൂന്തോപ്പും മലരണിഞ്ഞു
അഴകുറ്റപെണ്ണായ് ചിരിച്ചു നിൽപ്പൂ
ഊർവ്വിതന്നുച്ഛ്വാസവായു നേർത്തോ-
രാവിയായ് മേലോട്ടുയർന്നിടുന്നു
ആനന്ദമോടെ തരുക്കളാകെ
ചെറുചിരിയാലൂയലാടിടുന്നു
മഞ്ഞിൻ പുതപ്പുകൾ നീക്കി മെല്ലെ
മഞ്ഞക്കിളികളുണർന്നിടുന്നു
എന്തിഷ്ടമാണെനിക്കിപ്പൂക്കളെ
എന്നാൽ ,തെല്ലുമില്ലെന്റേതു മാത്രമാക്കാൻ

2018 ഒക്‌ടോബർ 12, വെള്ളിയാഴ്‌ച

പ്രണയ നിറം




നീ മൗനം കുടിച്ച് വറ്റിക്കുന്നു
ഞാനെന്റെ ഹൃദയത്തിൽ
 നിന്റെ ചിത്രം വരച്ചുകൂട്ടുന്നു
പച്ചവില്ലീസുനെയ്തപുലരിപ്പുഴ
പോലെ
നമ്മിൽ പ്രണയമൊഴുകുന്നു
നമ്മിൽ നാമൊരു ആകാശം
വരച്ചു ചേർക്കുന്നു
വലാകങ്ങളായ് പാറിപ്പറക്കുന്നു
നിരന്ന കുന്നുകൾക്കിടയിലെ
ഉദിച്ചുയരും സ്നേഹസൂര്യനാകുന്നു
മഴയെ മതിവരാതെ വീണ്ടും വീണ്ടും
വരച്ചു ചേർക്കുന്നു
വെയിൽ ചുംബനങ്ങളാൽ ചുംബിച്ചു
തുടുക്കുന്നു
കാടുകൾക്കു മീതെ പൂവായ് വിരിയുന്നു
താഴ്വരത്താരയിൽ തരുവായ് തളിർ -
ക്കുന്നു
കുങ്കുമസന്ധ്യകൾ മന്ദം ഗമിക്കവേ
നിറന്ന ദീപമായ് തെളിഞ്ഞു നിൽക്കുന്നു
പ്രണയമേ,
നാം നമ്മുടെ സ്വപ്നങ്ങളുടെ നിറം
വരച്ചു ചേർത്തുകൊണ്ടേയിരിക്കുന്നു .

2018 ഒക്‌ടോബർ 11, വ്യാഴാഴ്‌ച

ദൈവത്തിന്റെ വിരലുകൾ




ദുഃഖത്തിന്റെ തടാകമല്ലാതെ
ഞാൻ മറ്റെന്താണ്
കാലമേ നീയാണു സാക്ഷി
സ്വപ്നത്തിന്റെ സമുദ്രനീലിമയിൽ
ഭയത്തിന്റെ മുയൽക്കൂട്ടം എന്നിലേക്കു
ചാടുന്നു
അവളുടെകണ്ണിലെ അനന്തത
സൂര്യനിലേക്കു നടക്കുന്നു
മാംസത്തിന്റെ മധുരത്തിൽ വെള്ളമിറക്കി
മുരണ്ടുവരുന്ന മരണത്തിന്റെ മുനമ്പ്
ഞാൻ കാണുന്നു
മൗനം കാവലൊഴിയാത്ത വൃക്ഷമാണു -
ഞാൻ
കെട്ടുപോയ അടുപ്പിൻകാഞ്ഞകല്ലിൽ
ചൂടേറ്റിരിക്കുന്നവൻ
ഇരുട്ടിന്റെ കൂട്ടക്ഷരം
ചെറുകല്ലിലും തട്ടിവീണേക്കാവുന്ന
കനത്തുവിങ്ങിയ ദുഃഖം
നിലവിളിയിലേക്കുനീണ്ടിട്ടില്ല ഇന്നുവരെ
ദൈവത്തിന്റെ വിരലുകൾ
നീളമളക്കാൻകഴിയാത്ത മുരടിച്ച
വിരലുകളാണവ
വറ്റിപ്പോയ ആഴനീർച്ചോലഞാൻ
നിശ്ശബ്ദയുടെ കൊടും ചൂട്
വിഷാദത്തിന്റെ വീണുടഞ്ഞതടി

2018 ഒക്‌ടോബർ 10, ബുധനാഴ്‌ച

മറഞ്ഞു പോകുന്നവർ....!



ഞാൻ,
നിറങ്ങളെല്ലാം മാഞ്ഞു പോയ ചിത്രം
കാലം കുത്തിയൊഴുകിപ്പോയതിൻ   ശിഷ്ടം.
മറമാടുവാൻ കഴിയില്ല ഓർമ്മകളെ
വെള്ളത്തിൽ ഇലയെന്നപോൽ
ഒഴുകിപ്പോയ ജീവിതകാലങ്ങളെ
മഴതോർന്നിട്ടും മരം പെയ്യുന്നതുപോലെ
ഓർമ്മകൾ
മൗനമാണുഞാൻ ,ശവമൗനം
മുന്നോട്ടു വെയ്ക്കുന്ന ഓരോഅടിയും
പിന്നിട്ട കാലത്തിലേക്ക് വഴുതി മാറുന്നു
കൂടെ നിന്നവരെല്ലാം കൂടുവിട്ടു പോയ്
സ്വപ്നങ്ങൾ ചവച്ചരച്ചവർ
ദുഃഖങ്ങൾ കുടിച്ചിറക്കിയവർ
ദേഷ്യങ്ങൾ കടിച്ചമർത്തിയവർ
സ്നേഹങ്ങൾ ചാലിച്ചവർ
സഹനത്തെ ചുംബിച്ചവർ.
പിരിഞ്ഞു പോയവരെ
പത്രത്താളിലാണിന്ന് കണ്ടുമുട്ടുന്നത്
കരിന്തിരി കത്തിയ കണ്ണിൽനിന്ന്
കാഴ്ച്ചകളിലേക്ക് ഇറങ്ങി വരുംമുമ്പേ
അവർ പുകഞ്ഞു കത്തി മറഞ്ഞു
പോകുന്നു.


2018 ഒക്‌ടോബർ 9, ചൊവ്വാഴ്ച

അടർത്തിമാറ്റാൻ ആവാത്തത്



നിന്നെഞാൻ ,യെന്നിൽമാത്രമല്ല
പൂവിലും ,പുല്ലിലും, തണൽമരച്ചില്ലയിലും
കാണുന്നു
എനിക്ക് ഇറുത്തെടുക്കാൻ പാകത്തിൽ
സുഗന്ധംപരത്തുന്നു ഒരു വെളുത്ത
പൂവല്ലനീ
നീയെനിക്ക് മറ്റാരുമല്ല, യെന്റെ പ്രണയ മാണ്
നിന്നെഞാനെന്നേ, യെന്റെ ഹൃദയത്തിൽ
ചെമ്പനീർ പൂപ്പോലെ വിടർത്തിയിട്ടു.
നീയെന്റെ പുലരിനക്ഷത്രം
നിന്റെനാമം മണ്ണിലും,വിണ്ണിലും ,ജലത്തിലും ഞാൻ കോറിയിട്ടിരിക്കുന്നു
നിഴൽമത്സ്യങ്ങൾ നീന്തിക്കളിക്കുന്ന സന്ധ്യ
കളിൽ നീയെന്നരികിൽ
കിളികൾ പാറിപ്പോകുന്ന മൃദുലതയിൽ,
ജനൽപ്പാളി, യടയും ചെറുശബ്ദത്തിൽ,
കാറ്റിന്റെ ,യിളം കുളിരിൽ എല്ലാം .
വെയിൽ ഉടയാട, യുരിഞ്ഞിരിക്കുന്നു!
നാം, യെന്നേ നാണത്തിന്റെ മേൽക്കുപ്പായ_
മഴിച്ചിരിക്കുന്നു!!
ഹൃദയത്തിൽ ഒട്ടിച്ചേർന്നിരിക്കുന്നു
പ്രണയത്തിന്റെ കളിവള്ളം തുഴയുന്നു
അധരങ്ങളിലെ മുന്തിരി വീഞ്ഞുകൾ
വികാരങ്ങൾ വിളമ്പിവെയ്ക്കുന്നു
വസന്തവും ചെറിപ്പഴവും പോലെനാം.
ഏതു പേമാരിക്കും, കൊടുങ്കാറ്റിനും
അടർത്തുവാൻ കഴിയില്ലനമ്മേ
ഉമ്മയുടെ ഉദ്യാനത്തിലെ ഉൺമയുടെ
മുന്തിരിവള്ളിയായ് നാം ചുറ്റിപ്പിണഞ്ഞിരി
ക്കുന്നു.

2018 ഒക്‌ടോബർ 8, തിങ്കളാഴ്‌ച

സന്ധ്യ



അന്തിയിലാനന്ദ ചന്തം
വിടർത്തി
പടിഞ്ഞാട്ടു കുങ്കുമം ചാർത്തി
വളരും നിഴലിൻ നിറങ്ങളെ
ചാലിച്ച്
അനുപമആരാമമാക്കി
പൈദാഹമാറ്റുവാൻ മന്ദസ്സമീരൻ
മീരത്തിലേക്കു നടക്കേ
അലറുന്ന,ലകളോ ശാന്തയാ,മമ്മയായ്
പാൽനുര ചിതറിവന്നെത്തി
എത്രമനോഹരി പ്രകൃതിനീ,യപ്സര
കന്യയെപ്പോൽ മനോഹാരിണി

2018 ഒക്‌ടോബർ 7, ഞായറാഴ്‌ച

മരിച്ചവർ




മരിച്ചവർ മാതൃകയാണ്
ക്ഷമയുടെ മൂർത്തീഭാവങ്ങൾ
പൂക്കളുടെ പിറവിയും
വേരുകളുടെ വേവലാതിയും
അവർക്കേയറിയു
മഴയും, വെയിലും, മഞ്ഞും നനഞ്ഞ്
ഋതുക്കളുടെ സഞ്ചാരവഴി
കണ്ടു പിടിച്ചവരവർ
അവർ ആലോചിച്ച് തല ചൂടാക്കുന്നില്ല
സുഖത്തിനും ദുഃഖത്തിനും കാരണ
മുണ്ടാക്കുന്നില്ല
സ്നേഹത്തിന്റെ വെറുപ്പിന്റെ
ഭാരം തലയിലേറ്റുന്നില്ല
അവർ ഉറങ്ങുന്നു സ്വപ്നം കാണുന്നു
സ്വന്തമെന്ന ആദിയോ
ബന്ധമെന്ന വ്യാഥിയോ അലട്ടുന്നില്ല
നോക്കൂ ;
മുഴുത്ത നിസ്സംഗതയിൽ
സ്വയം തല പൂഴ്ത്തുന്ന നാം
മരിച്ചവർക്ക് മാതൃകയാണ്

നിഷേധികൾക്കിടയിൽ.......!



വിശ്വാസത്തിന്റെ നക്ഷത്രമാണ്
ഞങ്ങൾക്ക് വേണ്ടത്
വഞ്ചനയുടെ കരിമ്പതാകയെ
കാവിമുക്കിയാൽ സത്യമാകില്ല
വഴിയോരത്തിരുന്ന് മധുരം നുണയുന്നു
മാടപ്രാവുകൾ
പക്ഷേ, വലയുമായി വേടൻ പിറകേയുണ്ട്
ഞങ്ങൾക്ക് പറയണം, പാടണം, ആടണം
എഴുതണം
ശരമാരിയുമായ് പിറകേയുണ്ട് ചരിത്ര-
നിഷേധികൾ.
നിങ്ങളെന്തിനാണ് അസ്വസ്ഥരാകുന്നത്,
ഭയപ്പെടുന്നത്
മുൾക്കിരീടം ഞങ്ങടെ തലയിൽ ചാർത്താൻ
നിങ്ങൾക്കാരാണ് അധികാരം നൽകിയത്
എത്രയും വൃത്തികെട്ട ഒരു കാലമാണ്
നിങ്ങൾ സമ്മാനിക്കുന്നത്
കാടാണു നിങ്ങൾ കരളിൽ നട്ടുവളർത്തു
ന്നത്
കാകോളമാണ് നാട്ടിലെങ്ങു മൊഴുക്കുന്നത്
കവിതവിശപ്പാണ്, ദാഹമാണ്, സ്വാതന്ത്ര്യ
മാണ്
കഴിയില്ല നിങ്ങൾക്ക് ,അറിവിന്റെ ആഴ- ങ്ങളെഅളക്കുവാൻ
കഴിയില്ല എതൊരു മഹായുദ്ധത്തിനും
അക്ഷരങ്ങളെ നശിപ്പിക്കാൻ
നിങ്ങൾ മനുഷ്യഹൃദയംകൊണ്ടു - ചിന്തിക്കുക
മഹത്തായ മനസ്സിൻ വാതായനം തുറന്നിടുക

2018 ഒക്‌ടോബർ 5, വെള്ളിയാഴ്‌ച

പ്രണയ പ്രവാസം



നീയെന്റെ വീഞ്ഞ്
ധമനികളിലെ തീ
പൊരിയുന്ന വെയ്ലിലെ മഴ.
കാത്തിരിപ്പിന്റെ കൃഷ്ണമണിത്തിളക്കം -
ഞാൻ കാണുന്നു.
പ്രണയത്തിന്റെ തിരയിളക്കം ഞാനറിയുന്നു
പുലരിയുടേയും സന്ധ്യയുടേയും -
ചക്രവാളങ്ങൾക്ക് നിന്റെ മുഖകാന്തി
മൗനം മൂടി നിൽക്കുന്ന നിന്റെ ചുണ്ടുകളിൽ
മുദ്രപ്പെടുന്നത് എന്റെ ചുംബനം
എനിക്ക് വേണ്ട വേറെ ആകാശം
വേറെ ഭൂമി
വേദനയുടെ വേലിയേറ്റം ഞാനറിയുന്നു
ഏതൊരു കൊടുങ്കാറ്റിനും അകറ്റാനാവില്ല
നമ്മേ
എങ്കിലും ഓരോദിനവും നമുക്ക് ഓരോ
വർഷംപോലെ
കാത്തിരിപ്പുകൾ  അനന്തമായ്നീളുന്നു
നിന്റെ മിഴിയുടെമഴയ്ക്ക് ഈ മരുഭൂമി-
യിലെ വെയിലിനേക്കാൾ ചൂട്.
പ്രണയമേ,
മധുര നിശ്ചയങ്ങൾ മരുഭൂമിയിൽ മൂടാനു
ള്ളതോ?
ഇല്ല ഒരിക്കൽ നീയെന്റേതാവുകതന്നെ
ചെയ്യും!
പ്രണയത്തിന് എങ്ങനെയാണ് പിരിയാനാ
കുക.

2018 ഒക്‌ടോബർ 3, ബുധനാഴ്‌ച

മലയാളം



മധുരമാം മലയാള വൃന്ദാവനം
ഇത് തുഞ്ചന്റെ കിളിപാടും പൂങ്കാവനം
അക്ഷരപ്പൂവുകൾ ചേലോട് ചേരുന്ന
ഉൺമയേകീടുന്ന വിദ്യാലയം
മലയും, ആളവും ചേർന്നല്ലൊ മലയാളം
തറികളും ,തിറകളും ചേർന്നല്ലൊ മലയാളം
ശ്രീലകത്തമ്മയും ,ചേറിലെപത്മവും
ശ്രീതൂകും തൂമലർ മൊഴിയുമെൻ മലയാളം
പുന്നെല്ലിൻപാടങ്ങൾ പൂക്കുമീനാട്
പൂഞ്ചോലച്ചിലങ്കകൾ കിലുക്കുമീനാട്
ചരിത്രചെരാതുകൾ ജ്വലിക്കുമീനാട്
കവിതതുളുമ്പുമീ കേരളനാട്

2018 ഒക്‌ടോബർ 1, തിങ്കളാഴ്‌ച

അറിവ്



ഈയിടെയായി നിരാശവന്നെന്നെ
പൊതിയുന്നു
അച്ഛനേയും അമ്മയേയും
കൂടെക്കൂടെ ഓർക്കുന്നു
കുറ്റബോധം കുഴിയാനയാക്കുന്നു.
എത്രമാത്രം നിരാശപ്പെട്ടിട്ടുണ്ടാകുമവർ
അവരുടെ ആശയായിരുന്നില്ലെ ഞാൻ
മോഹത്തിന്റെ മുനമ്പ്.
പക്ഷേ ഓർത്തിരുന്നില്ലല്ലോ അന്നൊന്നും
അനുസരണ എന്തെന്നറിഞ്ഞിരുന്നില്ലല്ലോ.
എതിർക്കാനായിരുന്നു ത്വര
എന്തിനേയും എതിർക്കുന്നതിലെ ആനന്ദം.
അറിവു കൂടുമ്പോൾ എതിർപ്പുമാറുമെന്ന്
കരുതിക്കാണും
കരുത്തിന്റെ കുരുത്തക്കേടെന്നും
ഓർച്ച കൊണ്ട് ഒഴുക്കിയ കണ്ണീരും
വാടിയ മുഖവും തളർന്ന മനസ്സും
ഞാൻ കണ്ടില്ലല്ലോ.
ഞാനിന്ന് അച്ഛനേയും, അമ്മയേയും പോലെ
ഓർച്ചക്കയത്തിൽ മുങ്ങിത്താഴുന്നു
അനുസരിക്കാത്ത മക്കളുടെ ഓർമ്മകൾ
ബ്ലാച്ചലുകെട്ടിയ മനസ്സിൽ നിന്നും
വഴുതിമാറുന്നു
തഴയപ്പെടുന്ന അച്ഛനമ്മമാരെ ഇപ്പോഴെനി
ക്കറിയാം
അനുസരണക്കേടെന്തെന്നും
അറിവുണ്ടായിട്ടും അറിയാൻ യെനിക്കു മൊരച്ഛനാകേണ്ടി വന്നു .

2018 സെപ്റ്റംബർ 30, ഞായറാഴ്‌ച

സൗഹൃദം



സൗഹൃദങ്ങൾ  ഒഴിഞ്ഞപോക്കറ്റു
പോലെയായിരിക്കുന്നു
ഹൃദയംകൊണ്ട് ചിരിച്ചകാലംകഴിഞ്ഞു
പോയി
ചിരിയുടെനതോന്നതയിൽ പല്ലുകൾ
മൂർച്ചപ്പെടുന്നു.
വാതിലുകൾക്ക് മുന്നേയിന്നൊരു
വലിയവാതിലുണ്ട്
മുട്ടാതിരിക്കുവാനുള്ളത് !
തുറക്കപ്പെടാതിരിക്കുവാനുള്ളത് !!
പ്രളയകാലമെങ്കിലും ഒന്നോർത്തെങ്കിൽ
എന്നോർത്തു പോകുന്നു .
പാoങ്ങൾ പലതുംപഠിച്ചിരിക്കുന്നു
പാഠങ്ങളെല്ലാം മറക്കുവാനുള്ളതെന്ന്
പുതുപാഠം
കാണാത്തമുഖങ്ങളിലെ ഉറച്ചപുഞ്ചിരികൾ
സമ്മാനിച്ച ഒരുജന്മത്തെക്കുറിച്ചോർക്കുക
വരരുതേയെന്നാഗ്രഹിക്കുന്നതാണ്
പലപ്പോഴും ആദ്യംവരിക.
സുഹൃത്തേ;
നിറച്ചുവച്ചില്ലെങ്കിലും ഒഴിച്ചുവെയ്ക്കരുത്
സൗഹൃദത്തെ
മിണ്ടിയാൽ മടുക്കാത്തൊരിഷ്ടം
എന്നുമുണ്ടാവണമുള്ളിൽ
മറന്നുകളയുന്നതിൽ ചിലതുണ്ട്
ഓർമ്മിച്ചു വെയ്ക്കേണ്ടതായി
ഇഷ്ടമുണ്ടാവില്ലെന്നറിയാം
എങ്കിലും.......
നമ്മുടെ ആയുസ്സിൽ കാണാത്തതും
ഒരിക്കലും ഇഷ്ടപ്പെടാത്തതും
കാണുകയും, അനുഭവിക്കുകയും
ചെയ്യേണ്ടി വന്നേക്കാം
ഉള്ള ശീലങ്ങൾ വച്ചുകൊണ്ടുതന്നെ
എങ്ങനെചിരിക്കണമെന്നുകൂടി
ഒന്നാലോചിക്കണേ.....

2018 സെപ്റ്റംബർ 29, ശനിയാഴ്‌ച

എന്റെ അമ്മ



വിശപ്പിനുമേലെ
മുണ്ടു മുറുക്കിയതുകൊണ്ടായിരിക്കും
അമ്മയുടെ വയറിന്
ഇത്രയും വരകൾ വീണിട്ടുണ്ടാവുക
കണ്ണീരു വീണ് കുതിർന്നതുകൊണ്ട്
കവിളിനിത്രയും മിനുപ്പ്
ഒരു കടൽ തന്നെ കൊണ്ടു നടന്നതു -
കൊണ്ട്
കണ്ണിനിത്രയുമാഴം
കെട്ടു പോകാത്ത സ്നേഹത്തിന്റെ
രണ്ടു നക്ഷത്രങ്ങളാണ്
തിളങ്ങുന്ന ആകൃഷ്ണമണികൾ.
അമ്മയിന്ന് കൊച്ചുകുട്ടിയെപ്പോലെ -
കൊഞ്ചുന്നു ,ചിണുങ്ങുന്നു
പക്ഷാഘാതം കൊത്തിയെടുത്ത
വാക്കുകളെ
കണ്ടെടുക്കാൻ ശ്രമിക്കുന്നു ,
പിച്ചവെച്ചു നടക്കുന്നു
എന്നെ മാറോടടുക്കിയ കരങ്ങൾ
മറന്നു വെയ്ക്കല്ലേയെന്ന്
മുറുകെ പിടിക്കുന്നു
കരഞ്ഞ കണ്ണുകളും, വിതുമ്പിയ -
ചുണ്ടുകളും
എത്ര നിഷ്ക്കളങ്കമായാണ്
പൊട്ടിപ്പൊട്ടി ചിരിക്കുന്നത്
എന്റെ കണ്ണീരിന്ന്തോരുന്നേയില്ല.
,,,,,,,,,,,,,
രാജു കാഞ്ഞിരങ്ങാട്

2018 സെപ്റ്റംബർ 28, വെള്ളിയാഴ്‌ച

വില




അങ്ങാടിയിലെ തെരുവിൽ
ഒരാൾ വാക്കുകൊണ്ടു ചിത്രം
വരയ്ക്കുന്നു
വിശപ്പുകൊണ്ടൊരു പെൺകുട്ടി
ആസക്തിയുടെ കഴുക കൊക്കുകൾ
ഭേദിച്ച്
തീവളയത്തിലൂടെ ചാടുന്നു
ഉദ്ധരിച്ച ലിംഗത്തെ മറികടന്ന്
പല്ലിൽ കുത്തിനിർത്തിയ
മുളവടിയുടെ അറ്റത്ത്
ആകാശത്തിനും ഭൂമിക്കുമിടയിൽ
ഒറ്റക്കാലിൽ ജീവിതത്തെ
ഉയർത്തി നിർത്തുന്നു
തെല്ലകലെ ചളുങ്ങിയപാത്രം
പോലൊരമ്മ
ചുള്ളിക്കമ്പു പോലുള്ളൊരു
കുഞ്ഞിനെ മാറോടടുക്കി
ആശപോലെ തിളച്ചു തൂവുന്ന
അരിമണികളെ നോക്കിയടുപ്പി -
നരികെയിരിക്കുന്നു
മിന്നിപ്പൊലിയുന്ന ഫ്ലാഷ് ക്യാമറയ്
ക്കുള്ളിലെ
മിനുപ്പാർന്ന ചിത്രമല്ല ജീവിതം
കുട്ടിക്കുരങ്ങൻ ചെണ്ടകൊട്ടി
നടത്തിക്കുന്നു ജീവിതത്തെ
നാണയത്തുട്ടുകളാണ് ജീവിതത്തിന്
വിലയിടുന്നത്

2018 സെപ്റ്റംബർ 27, വ്യാഴാഴ്‌ച

വരച്ചു ചേർക്കപ്പെടുന്നത്




അത് ആഗ്രഹങ്ങളുടെ
അസ്ത്രമുന
ലിപിയില്ലാത്ത ഭാഷ.

ജീവന്റെ വേര്
കണ്ണടച്ചാലും
കവിഞ്ഞൊഴുകുന്നത്.

ഓർമ്മയിലൂടെ വളർന്ന-
ഒറ്റമരം
തെളിനീരിലെ നിലാത്തുണ്ട്.

കടലിൽ നിന്നും കരകയറ്റം
കുന്നുകൾക്ക് മുകളിലെമഴ

ഇങ്ങനെയൊക്കെയല്ലാതെ
മറ്റെങ്ങനെയാണ്
ഒരു പ്രണയം വരച്ചു ചേർക്ക-
പ്പെടുക

2018 സെപ്റ്റംബർ 26, ബുധനാഴ്‌ച

പ്രവാസി




ഇരിക്കരുത്
നടന്നു കൊണ്ടേ -
യിരിക്കുക
കാലുവെന്ത
നായയെപ്പോൽ
ഓടിക്കൊണ്ടിരിക്കുക

കണ്ടുകിട്ടരുത്
കൊടുങ്കുറ്റവാളിയെപ്പോലെ
കാണാമറയത്തൊളിക്കുക

വരണം
ഡ്രാഫ്റ്റായി
ചെക്കായി
എ.സി കാറായി
മണിമാളികയായി

അവധി കൊടുക്കുക
വികാരങ്ങൾക്ക്
വിചാരങ്ങൾക്ക്

വിചാരണനേരിടേണ്ടി വരും
അച്ഛൻ
അമ്മ
ഭാര്യ
മക്കളുടേത്

വാക്കുകളുടെ
കാരാഗൃഹത്തിൽ
അടക്കപ്പെട്ടേക്കും

സുഹൃത്തേ,
പ്രവാസിയായ
ഒരാളുടേയും
പ്രയാസങ്ങളറിയാറില്ല
ഒരാളും.

2018 സെപ്റ്റംബർ 25, ചൊവ്വാഴ്ച

സ്വപ്നത്തിൽ




ഏതോ കിനാവിൽ
മനസ്സിന്റെ മച്ചിൻ
കിളിവാതിൽ തുറന്നു
ഞാൻ നോക്കേ
പുള്ളിയുടുപ്പിട്ട
പൂമ്പാറ്റയും നീയും
വർണ്ണങ്ങൾ തൂവിനിൽ
ക്കുന്നു
കോർത്തൊരുപുഞ്ചിരി
പൂമാലയെല്ലാം നാം
ചുംബനത്താൽ ചുവപ്പിച്ചു
സന്ധ്യപോൽ സുന്ദര
നാണത്തിൻ പൂക്കൾ നീ
കവിളിലും തുന്നിവെച്ചു
യാമങ്ങൾ പൂച്ചതൻ
പാദപതനത്താൽ
മന്ദംപതുങ്ങി നീങ്ങുമ്പോൾ
ഓട്ടക്കണ്ണിട്ടതാ നോക്കുന്നു
പുലരി
നീ വെറും മഞ്ഞുതുള്ളി
പ്രണയങ്ങളിങ്ങനെ
യെന്തെന്തുജാലങ്ങൾ
കാട്ടുന്നു മാനസത്തിൽ
ഓരോപുലരി പ്രീയങ്ങളായ് -
നമ്മിൽ
എന്നും പുലർന്നു വെങ്കിൽ


2018 സെപ്റ്റംബർ 24, തിങ്കളാഴ്‌ച

ചിത്രഗുപ്തൻ എന്നോട് പറഞ്ഞത്




ചിത്രഗുപ്തൻ :

മരണത്തിന്റെ
പുസ്തകത്തിൽ
അവസാനത്തെ
പേര് .
അരുതാത്തതിന്റെ
കൂട്ടത്തിൽ
അട്ടിയിട്ടിരിക്കുന്നു
അറിയാനും
അനുഭവിക്കാനുംയേറെ

ഞാൻ:
തഴയപ്പെട്ടവന്
തുഴയാനേ നേരമുള്ളു
തൊഴിയേറ്റവന്റെ
വേദന കാലനും
അറിയില്ല
മരണത്തിന്റെ
കുരുക്കും
വഴുതിമാറുന്നു

2018 സെപ്റ്റംബർ 23, ഞായറാഴ്‌ച

ജീവിതമേ ....!




എന്റെ ഇഷ്ടമൊന്നും
നിനക്കിഷ്ടമല്ലെന്നും
നിന്റെ ഇഷ്ടമൊന്നും
എനക്കിഷ്ടമല്ലെന്നും
തമ്മിൽ പറഞ്ഞിട്ടില്ല
നാംഇന്നേവരെ.
നീരസത്തിന്റെ കറുത്ത -
തൂവാലയാൽ
മുഖമൊന്ന് തോർത്തി -
യിട്ടുപോലുമില്ല.
നിന്റെ ഓർമ്മയിൽ നിന്ന്
ഞാനും
എന്റെ ഓർമ്മയിൽ നിന്ന്
നീയും
ഇറങ്ങിപ്പോയിട്ടില്ല നാമെന്ന്
നമുക്കറിയാം
ജീവിതത്തിൽ നിന്നും
ഇറങ്ങിപ്പോയിട്ടുണ്ടെങ്കിലും .
പിരിഞ്ഞിട്ടും പിണങ്ങാതെ
കണ്ടുമുട്ടാറുണ്ട് നാലുകണ്ണുകൾ.
ശരിക്കുംനമ്മുടെ ഇഷ്ടങ്ങൾ
എന്തായിരുന്നു
സഫലമാകാത്ത എന്താഗ്രഹ
മായിരിക്കും
നമ്മേപിരിച്ചിട്ടുണ്ടാകുക
ജീവിതമേ,
പിരിഞ്ഞുപോന്ന വഴിയിൽ
നിന്നും
തിരിച്ചുനടന്നാൽ എത്തുമോ
നിന്നിലേക്ക് !



2018 സെപ്റ്റംബർ 22, ശനിയാഴ്‌ച

ജീവിതം തുന്നുന്നത്




മണ്ണിൽ പണിയുന്നൊരാൾ
മണിമാളികയിലെത്തിയാലും
മണ്ണിലേക്ക്നോക്കും.
മനസ്സിൽ ആർദ്രതയാൽ
ഒരു കിണർ കുത്തും
സ്നേഹച്ചാലിലൂടെ
മോഹജലംതേവും
ഹൃദയത്തിൻകവരത്തിലേക്ക്
കൊടിയുയർത്തിക്കെട്ടും
മൗനത്തിന്റെ തടമെടുത്ത്
നിറങ്ങളുടെ വളമിടും
ചിരിയുടെ കിളിയോലപാറുമ്പോൾ
കുശുമ്പിന്റെ കീടങ്ങളെ
നുള്ളിക്കളയും
ഓർമ്മയുടെ വേരിലെക്ക്
സങ്കടത്തിന്റെ ഉപ്പുവളം ചേർക്കും
വിളകളെ കാക്കാനെന്നോണം
കൂക്കിരിയനായി നിൽക്കും
രാവു പകലെന്നില്ലാതെ
കഴിഞ്ഞകാലത്തിന് കാവൽ
നിൽക്കും
ഒരോ ദിനത്തിനും ജീവിതം തന്നെ
തുന്നിച്ചേർക്കും.
.............
കുറിപ്പ് :-
കൊടി = കുരുമുളക് കൊടി



2018 സെപ്റ്റംബർ 21, വെള്ളിയാഴ്‌ച

ഒഴുകിയെത്തുന്നത്




കാലത്തിന്റെ കരയിലിരുന്ന് നാം
ജീവിതത്തെ നോക്കിക്കാണുന്നു
എന്നോ ഞാൻ ഹൃദയത്തിലെഴുതിയ
ഒരു വാക്കാണു നീ
അക്ഷരങ്ങളില്ലാതെ വാക്കുകൾ
കോർക്കുന്നു നാം മിഴികളിൽ
ചിലനേരങ്ങളിൽ വഴിക്കണ്ണിന്റെ
അറ്റത്ത്
നിന്റെ നിഴലാട്ടത്തിനായി കാത്തു
നിൽക്കുന്നു
ഭ്രാന്ത് എറുമ്പിനെപ്പോലെ
പെരുവിരലിലൂടെ ഉടലിലൂടെ ശിരസ്സി
ലേക്ക് കയറുന്നു
ഒടുങ്ങാത്ത ഓർമ്മയാണ് നീ
മനസ്സിന്റെ നീലിമയിലേക്ക്
നിറന്നു വിരിയുന്ന പൂവ്.
ഹൃദയവനത്തിലെ സവിശേഷമായ
പൂവും തേനുമാണ് പ്രണയം
നുറുങ്ങ് ഓർമ്മകൾ നറുമലരാകയും
അവയെ ഹൃദയത്തോട് ചേർക്കുകയും
ചെയ്യുമ്പോൾ
ഇത്രയുമധികംസ്നേഹം എവിടെ നിന്നാ-
ണൊഴുകിയെത്തുന്നത്?!