malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2025 സെപ്റ്റംബർ 30, ചൊവ്വാഴ്ച

ഹൃദയത്തിൽ


പ്രണയം
പൗഡറിട്ട്
പൊട്ടു തൊട്ട്
കണ്ണെഴുതി
കണ്ണാടി നോക്കി
ഒരുങ്ങി പുറപ്പെടാ-
റില്ല

പ്രണയ സൗന്ദര്യം
ഹൃദയത്തിലാണ്

കാഴ്ച



കവിതകളെ കൂട്ടത്തോടെ
കടിച്ചു തുപ്പുന്നു!
തെരുവുകളിൽ.
ചെത്തിപ്പൂക്കൾ ചിതറുന്നു !!

എന്തിനു വേണ്ടിയാണീ
കവിതകളെ കൊന്നു തള്ളുന്നത് ?!
കൂറ്റൻ കെട്ടിടങ്ങളെല്ലാം
അഗ്നി പർവ്വതങ്ങളായ് പൊട്ടിച്ചിതറുന്നത്?

കിനാവു കാണുവാൻ പോലും
ബുദ്ധി മുളയ്ക്കാത്ത
കവിത കുഞ്ഞുങ്ങളെ കത്തിച്ചു
കളഞ്ഞ്
ലോക സമാധാനത്തിന്റെ
വെള്ളരി പ്രാവ് ചമയുന്നത് ?!

ഇസ്രായേലേ, നിന്റെ കുരിപ്പു
പൊന്തിയ കണ്ണിൽ കാണുന്നില്ലെ
ഗാസ കുഞ്ഞുങ്ങളുടെ കരളു
പിളർക്കും കാഴ്ച

2025 സെപ്റ്റംബർ 27, ശനിയാഴ്‌ച

യാത്ര



തളിർ മരച്ചില്ലയ്ക്കു കീഴെ
ഒരു ശശം
ശിശിരത്തിൻ്റെ വാഗ്ദാനത്തിൽ
മതിമറന്നങ്ങനെ.......
വിശപ്പിനോളം വലിയ വിഷയം
മറ്റെന്തുണ്ട്?!

ഓർക്കുവാൻ കഴിയുന്നില്ലോരോ-
നിമിഷവും
വിശപ്പു വറ്റിയ വയറുമായമ്മ
കഴിച്ചുകൂട്ടിയ ദിനങ്ങൾ
അമ്മയ്ക്കു കുഞ്ഞുങ്ങളെല്ലാ-
തെന്തുണ്ട് ജീവനിൽ

വിശന്നു വശംകെട്ടൊരു രാത്രിയിൽ
തിളങ്ങുമാ നക്ഷത്ര കണ്ണുകളടഞ്ഞു
അന്നു മുതലിന്നോളം ഏകയായ്
ഞാനലയുന്നു.
വറുതിയുടെ കാലം കഴിഞ്ഞെന്ന്
കാലം ചൊല്ലുന്നു.

വെറി പിടിച്ച മനസ്സുമായ്
ഈ തളിർ മരച്ചില്ലയ്ക്കു കീഴെ
വിശപ്പിൻ്റെ വിളിയിൽ
മതിമറന്നങ്ങനെ .........

ഇതാ..... അന്നമരികിൽ!
ഒരു നിമിഷം;
വ്യാഘ്രത്തിൻ്റെ വായിൽ
അന്നമായി
അവസാനത്തെ
ജീവിതയാത്ര

2025 സെപ്റ്റംബർ 25, വ്യാഴാഴ്‌ച

നിലാചന്ദ്രനെപ്പോലെ


നിലാചന്ദ്രനെപ്പോലെയാണ്
പ്രണയം
വേർപിരിഞ്ഞാലും
പിൻതുടർന്നു കൊണ്ടേ -
യിരിക്കും

2025 സെപ്റ്റംബർ 24, ബുധനാഴ്‌ച

ലഹരി ഒരു കാണാക്കുരുക്ക്


ലഹരിയുടെ ഇരുണ്ട കടപ്പുറ-ത്തായിരുന്നു
അവളുടെ താമസം
വിറ്റുപോയി സ്വപ്നങ്ങളൊക്കെയും
വറ്റിപ്പോയി മോഹജലവും

തെറ്റുകളുടെ മണൽത്തരികളെ
തോറ്റിയുണർത്തിയവൾ,
തേറ്റയുള്ള തിരമാലകൾ
തകർത്താടി

മനസ്സിൽ മലിനക്കൂമ്പാരങ്ങൾ,
കൈയിൽ കുരുക്കിയിട്ട ചങ്ങല
വിദ്വേഷത്തിൻ്റെ ഉപ്പു പരലുകളാൽ
സ്നേഹത്തിൻ്റെ പാലങ്ങളെല്ലാം
തുരുമ്പെടുത്തുപോയി

മിത്രങ്ങളെല്ലാം ഒരു മാത്ര കൊണ്ട് -
ശത്രുക്കളായി
ഒരിറ്റു മധുരം കൊണ്ട്
ഒരു ജീവിതം മുഴുവൻ കയ്പ്പുകുടി -
ക്കേണ്ടി വരുമെന്നവളറിഞ്ഞിരുന്നില്ല
ലഹരി ജീവൻ്റെ ശത്രുവെന്നും

കുരുക്കിൽ നിന്നും കുതറി മാറുവാൻ
കരുതലുകളെത്രയുണ്ടായി
എന്നിട്ടും ;
കഴുത്തു നീട്ടി കുരുക്കിനെ വരണ-
മാല്യമാക്കി !

ജീവിതത്തിൻ്റെ വിത്ത് ചുട്ടുപോയി
മങ്ങിയൊരു മഞ്ഞിലാഴ്ന്ന്
നിലാവിൽ അലിഞ്ഞലിഞ്ഞു -
പോയവൾ

2025 സെപ്റ്റംബർ 21, ഞായറാഴ്‌ച

ശരമാരി



കറുത്ത നിൻ്റെ കുരുത്ത കവിത
കുരിപ്പുപോലവർക്ക്
കറുപ്പു പോലെത് ലഹരിയായി
കത്തിനിൽക്കുമ്പോൾ
അടപടലം പറിഞ്ഞു പോകുന്നു
അവരുടസ്ഥിത്വം

ചരിത്രമിവിടെ നീണ്ടു നിവർന്ന്
എഴുന്ന് നിൽക്കുമ്പോൾ
കെട്ടിപ്പൊക്കിയ കോട്ടയെല്ലാം
തകർന്നു പോകുന്നു
ചാണക ജലം തെളിച്ചു ശുദ്ധി
വരുത്തിടുന്നോര്
വിഗ്രഹം വീണുടയും കാഴ്ച
കണ്ടു ഞെട്ടുന്നു

കദനമേറ്റ കണ്ഠം കവിത മൂളി
നിൽക്കുമ്പോൾ
കോട്ടകൊത്തളം തകർന്നിടുന്ന
മാടമ്പിമാരെ
ചരിത്രമെത്ര മാറ്റിയെഴുതി
മുന്നിൽ വെച്ചാലും
ഭർത്സനങ്ങൾ ചൊരിഞ്ഞു കണ്ണ്
പൊട്ടിച്ചീടിലും
ശരമാരിയായി കവിത നിൻ്റെ
നെഞ്ചം കീറിടും

2025 സെപ്റ്റംബർ 19, വെള്ളിയാഴ്‌ച

തിരയടങ്ങാത്ത തീരം


മൗനവും, ഏകാന്തതയും
കൊത്തിവലിക്കുന്നു
കരയിലകപ്പെട്ട മീനിനെ -
പ്പോലെ
വായുവിൻ്റെ കരയിൽ
വായുവിനായ് പിടയുന്നു

ചെകിളപ്പൂക്കളിളക്കി
വാലും ചിറകുമടിച്ച്
തിരയെ വിളിച്ചിട്ടും
കടലിലേക്കു പോകാനാ-
വാതെ
കരയിൽ കിടന്നു പിടയുന്നു

തിരയടങ്ങാത്ത
തീരമാണ് മനസ്സ്
താളം തെറ്റിയ തിരകളാണ്
തളളിക്കയറുന്നത്
വേദനയും വിങ്ങലുമാണ്
സമ്മാനിക്കുന്നത്

മുറിഞ്ഞു പോയ ചിറകുവിട -
ർത്താനാവാതെ
കൊത്തിയടർത്തിയ ചുണ്ടിൻ
തിണർപ്പിൽ
അരിയപ്പെട്ട നാവിൻ പിടച്ചിലിൽ
കുലുങ്ങിച്ചിരിക്കുന്നു
കാമത്താൽ കലങ്ങിച്ചുവന്ന-
കണ്ണുകൾ

2025 സെപ്റ്റംബർ 18, വ്യാഴാഴ്‌ച

നിൻ്റെയുള്ളിൽ


നിൻ്റെയുള്ളിൽ
ഞാനുള്ളതുകൊണ്ടാണ്
നിൻ്റെ മിഴികളിൽ
ഞാനെപ്പോഴും
എന്നെക്കാണുന്നതെന്ന
തോന്നലാണ്
എൻ്റെയോരോദിനങ്ങളും
ഇത്രയും ആഹ്ലാദകര
മാകുന്നത്

2025 സെപ്റ്റംബർ 16, ചൊവ്വാഴ്ച

കായൽപ്പേച്ച്




കവിതയുടെ കായൽപ്പരപ്പിലേക്ക്
നിങ്ങളിറങ്ങുക
കായൽ വെളുമ്പിലെ കിളിപ്പേച്ചു
തേടി
കായൽപ്പേച്ചിനൊപ്പം പോവുക
വരിതെറ്റാത്ത പുല്ലാങ്കണ്ണി കവിത, - തണുപ്പിനെ കണ്ണെഴുതുക

കുളക്കോഴികഴുത്തിൻ ചോദ്യചി -
ഹ്നങ്ങളിലേക്ക് നീന്തുക
നീർക്കോലി പുളപ്പിൻ ആശ്ചര്യങ്ങ -
ളിലേക്ക് നിവരുക
കയങ്ങളിലേക്ക് ഊളിയിട്ട്
കല്ലും മണ്ണും വാരിപ്പൊങ്ങുമ്പോഴാണ്
കവിതയുടെ കണ്ണിമാങ്ങരുചി അറി-
യുക

പതുപതുത്ത കവിതകൾ പറയുന്നത്
പരുപരുത്ത ജീവിതത്തെ കുറിച്ചാണ്
പച്ചമണ്ണിൻ്റെ നനവിലും ,വരൾച്ചയിലും,
ഓരോ ഋതുവിലും
പലമയുടെ ഒരുമ തീർക്കും ആരവമാണ്
കവിത ( ജീവിതം )

2025 സെപ്റ്റംബർ 10, ബുധനാഴ്‌ച

ഭാഷ



അക്ഷരങ്ങളുടെ
അമ്മത്തൊട്ടിലിൽ
ഉപേക്ഷിക്കാറുണ്ടിന്നും
ചില വാക്കുകളെ
കവികൾ, കഥാകാരൻമാർ

അവ വളർന്നങ്ങ് വലുതായി
വൈറലാകും
ഭാഷയായി പടർന്നു പന്തലിക്കും
ഏതൊരു പാരമ്പര്യ നിഘണ്ടു
വിലും
പരതിയാൽ കണ്ടെത്തുവാൻ
കഴിയില്ല
ഇത്തരം പ്രതിഭകളെ

നാട്ടുഭാഷകളെ തന്നെ നോക്കൂ:
നട്ടു മുളച്ചു വന്നവയൊന്നുമല്ല
അവ
ഏതു കവിയും കഥാകാരനുമായി
രിക്കും
അവയെ നമുക്കു തന്നത്?!

കവിയും കഥാകാരനുമൊന്നുമായി
രിക്കില്ല
അതിനേക്കാളും വലിയ
അക്ഷരമറിയാത്ത
ഏതോ പണ്ഡിതൻ

2025 സെപ്റ്റംബർ 5, വെള്ളിയാഴ്‌ച

കുട്ടിക്കവിത

 



ഓണം


ഓണത്തപ്പാ കുടവയറാ
ഓലക്കുടയും ചൂടി വാ
പൂവേ പൊലി പൊലി
പാടാലോ
പൂക്കളമെല്ലാമൊരിങ്ങീലോ
പുത്തനുടുപ്പും ഇട്ടും കൊണ്ടേ
ഓണപ്പൂവെയിൽ വന്നല്ലോ
പൂവിളി പൂവിളി പൊന്നോണം
പൂവേ പൊലി പൊലി
പൊന്നോണം

2025 സെപ്റ്റംബർ 2, ചൊവ്വാഴ്ച

പനന്തത്ത പാടുന്നു



പിച്ചക പൂന്തോപ്പിൽ വന്നിരുന്ന്
പച്ചപ്പനന്തത്ത പാടിടുന്നു
പച്ചിലക്കാടിൻ്റെ തുഞ്ചത്തിലും
പച്ച വിരിപ്പിട്ട പാടത്തിലും
പച്ചോലത്തുമ്പിലെ താളത്തിലും
പച്ചപ്പനന്തത്ത പാടിടുന്നു

ഓണമായോണമായോണമായി
നല്ലൊരു നാളിൻ്റെയോർമ്മയായി
നാലുതിരിയിട്ടു നാലുദിക്കും
നറുനെയ് വിളക്കിൻ്റെ നാളമായി
നാക്കിലയിൽ തുമ്പച്ചോറിനായി
നറുതിങ്കൾ പെണ്ണും വരും ദിനമായ്

മാനുഷരെല്ലാരുമൊന്നുപോലെ
വാണൊരുനാളിൻ്റെ ഓർമ്മയായി
മന്നനാം മാവേലി നാടുവാണ
മഹത്തായ സന്ദേശ,മോർമ്മയായി
പച്ചപ്പനന്തത്ത പാടിടുന്നു
ഓണമായോണമായോണമായി

വയനാടിൻ്റെ രോദനം

 


'
സഹ്യപർവ്വതത്താഴെ
തിലകമായ് വയനാട്
തോരാത്ത കണ്ണീരായി
നിലയ്ക്കാത്ത നീറ്റലായി

ഇരുളു മാത്രം മറയാക്കി
വസിക്കും കുടുംബങ്ങൾ
ഓർമ്മകളുണ്ടുകണ്ണീർ
ജലം കുടിച്ചിരിക്കുവോർ

കാടിൻകരൾ പറിച്ചെടു
ത്തുപോയ് പ്രളയം
കഥയറിയാൻ പറന്നു -
വന്നോർ
കളിചൊല്ലിപ്പിരിഞ്ഞു പോ-
യോർ
കനിഞ്ഞതില്ലൊട്ടുമേ
കനിവിൻ്റെ തെളിനീർത്തുള്ളി

ജാലങ്ങൾ കാട്ടി ജീവിക്കുവാൻ
കഴിയില്ല
ജാലകപ്പഴുതു പോലുമില്ലാത്ത
കൂട്ടരിവർ
കണ്ണിലെണ്ണയൊഴിച്ച് കാത്തിരി
പ്പുണ്ടൊരുവർ
ഹൃദയപക്ഷത്തുനിന്നു നിത്യവും
തുണയ്ക്കുവോർ

വേരോടെ നിലംപൊത്തി
വീഴേണ്ട വൃക്ഷമല്ലവർ
കുത്തിയൊഴുകിപ്പോകേണ്ട
ചെളിവെള്ളമല്ല
വെള്ളകീറുമ്പോഴിടവഴിയി-
ലേക്കിറങ്ങി
നാടിൻ സമ്പത്തായ് മാറിയോ-
രു ജനത

കാത്തുരക്ഷിപ്പാൻ കടമയുള്ള -
ചിലർ
ചുകപ്പുകണ്ട കാളയെപ്പോലെ
വിറളി പിടിക്കുന്നതെന്തിനവ -
രോട്
കണ്ണിലേകൃഷ്ണമണികളെപ്പോ-
ലെ
കാത്തുകൊള്ളുന്ന മലയാള നാടി-
നോട്

കേൾക്കുകീക്കുഞ്ഞു പക്ഷിതൻ
രോദനം
തള്ള പക്ഷിയായ് തൊള്ളയിലന്ന
മാകുക
ദുരിത ശൈത്യത്തിൽ നിന്നുമീ-
മക്കളെ
ചിറകിൽ ചേർത്തു നിർത്തി
ചൂടുപകരുക

2025 സെപ്റ്റംബർ 1, തിങ്കളാഴ്‌ച

ഓണനാള്




ചേണുറ്റ ചിങ്ങമരികിലെത്തെ
ചേലിലൊരുങ്ങി പ്രകൃതിയാകെ
വാരുറ്റവാനം തെളിഞ്ഞു നിൽക്കെ
നേരുറ്റ പൂക്കൾ ഞെളിഞ്ഞു നിൽപ്പൂ

ഓണനിലാവു ചിരിച്ചു നിൽക്കെ
താരക കാന്തിയും ചിന്നിച്ചിന്നി
ചാഞ്ഞു ചരിക്കുന്നു തെന്നൽ നീളെ
ചന്ദന ഗന്ധവും പേറി മെല്ലെ

ഓണമായോണമായോണമായി
തവളകൾ താളത്തിൽ നീട്ടിപ്പാടി
തമ്പുരു മീട്ടുന്ന തുമ്പികൾക്ക്
തുമ്പകൾ തൂവെള്ള ചോർ വിളമ്പി

മത്തപ്പു മാടി വിളിച്ചിടുന്നു
പാവലോ ആടിക്കളിച്ചിടുന്നു
വെള്ളരിക്കോന്നു മിഴി തുറക്കെ
പടവലം നീണ്ടു നിവർന്നു നിൽപ്പൂ

പാടവരമ്പേറി നിന്നയോണം
വേലികൾ നൂണുകയറിയോണം
മാവേലി മന്നൻ്റെ നാട്ടിലെങ്ങും
വന്നുപോയ് വന്നു പോയ് ഓണനാള്


ഓണം



മണ്ണിലേക്കു മന്നവൻ
വരുന്ന ദിനമെത്തി
വിണ്ണിലാകെ വിരുന്നുവന്ന
പൂവുകൾ ചിരിച്ചു
ചതിച്ചു പാതാളത്തിലേക്ക്
താഴ്ത്തിയതെന്നാലും
ചിരിച്ചു കൊണ്ടുവന്നു നമ്മെ
അനുഗ്രഹിച്ചീടുന്നു

ഓണപ്പാട്ട്


തുമ്പയും, തിരുതാളിം തലയാട്ടി
പാടുന്നു
ഓണമായ്, ഓണമായ്, ഓണമായി
ഓണമായ്, ഓണമായ്, ഓ.... ണമായി
തമ്പുരു മീട്ടുന്ന തുമ്പിയും പാടുന്നു
ഓണമായ്, ഓണമായ്, ഓണമായി
ഓണമായ്, ഓണമായ്, ഓ....ണമായി
                                            (തുമ്പയും)

ഓർമ്മതൻ ചില്ലയിൽ തിരുവോണതിരി
തെറുത്ത്
ഓമന പൈങ്കിളിയിരിക്കേ
ചിങ്ങവെയിൽ വന്ന് ചരിഞ്ഞാടും -
കൊമ്പത്തെ
മലരിനു മുത്തം കൊടുത്തു നിൽക്കേ
ഇളം തെന്നൽ വന്നൊന്നു തൊട്ടു വിളി
ക്കുന്നു
മാവേലി മന്നൻ്റെ നാളു വന്നു
മാവേലി മന്നൻ്റെ നാ...ളുവന്നു (തുമ്പയും)

മലരല്ലിയെല്ലാം മിഴിതുറന്നീടുന്നു
കുറി തൊട്ടു നിൽക്കുന്നു വാനം
ശ്രാവണം മാഞ്ഞെന്ന് ശ്രുതി ചേർത്തു
പൂത്തുമ്പി
ഓണമായ്, ഓണമായ്, ഓണമായി
ഓണമായ്, ഓണമായ്, ഓ.... ണമായി
                                           (തുമ്പയും)