malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2025 ഒക്‌ടോബർ 31, വെള്ളിയാഴ്‌ച

ചിറകില്ലെങ്കിലും


ചിറകില്ലെങ്കിലും
പറക്കാറുണ്ട് ചില പക്ഷികൾ !
മനസ്സുകൊണ്ടും
മനസ്സിൻ്റെ ബലം കൊണ്ടും

ഒന്നുമില്ലാത്തതിനാൽ
ഒന്നും നഷ്ടപ്പെടാനില്ലാത്ത -
തുകൊണ്ട്
അതിജീവനത്തിനുള്ള
നിശ്ചയദാർഢ്യം കൊണ്ട്

അഗാധമായ
ആഴത്തിൽ നിന്നൊരു കുതി -
പ്പാണ്
ഏതു മഹാശക്തിയുടെയും
വായ് പിളർത്തി
മഹത്തായ ബോധ്യത്തിൻ്റെ
ഒറ്റ കുതിപ്പ്

പരിഹാസങ്ങളെയും
കൺകൂർപ്പുകളെയും
കവച്ചുവച്ച്
കുരുത്തത് കിളിർക്കാനും
കായ്ക്കാനുമാണെന്ന്
കണ്ടറിയാനും, കൊണ്ടറിയാനും

ചിറകുള്ളതുകൊണ്ടു മാത്രം
പറക്കാൻ കഴിയില്ലെന്ന്
ഓർമ്മപ്പെടുത്താനും.

വിശ്വാസം


വിളിപ്പുറത്തുണ്ട്
വിശ്വാസം
അവിശ്വസിക്കാൻ
കാരണമൊന്നും
കാണുന്നില്ല !
അല്ലെങ്കിലും,
ഇല്ലാത്തതിനെ
വിശ്വസിക്കുക
എന്നതാണല്ലോ
നമ്മുടെ എറ്റവും വലിയ
വിശ്വാസം.

2025 ഒക്‌ടോബർ 30, വ്യാഴാഴ്‌ച

നക്ഷത്രം


പ്രണയികളുടെ
കണ്ണുകൾ
വെറും
കണ്ണുകളല്ല
അവ
തിളങ്ങുന്ന
നക്ഷത്രങ്ങളാണ്

2025 ഒക്‌ടോബർ 29, ബുധനാഴ്‌ച

കാടിൻ മക്കൾ




കാറ്റു ഭാഷയറിയുന്ന കാട്ടുമക്കൾ
ഞങ്ങൾ
പുഴയോട് മഴ പറയും കഥകൾ -
കേട്ടോർ ഞങ്ങൾ
മരച്ചില്ലതട്ടി പാടും ഞങ്ങളുടെ പാട്ട്
പച്ച മണ്ണ് ഞങ്ങളോട് പുഞ്ചിരിച്ചു -
നിൽക്കും

പുഴ തുള്ളും താളം ഞങ്ങളുടെ -
നൃത്തം
പക്ഷികൾതന്നൊച്ച ഞങ്ങളുടെ -
തീർച്ച
നിങ്ങടമ്പലമല്ല ഞങ്ങളുടെ കാട്
മരങ്ങൾ തന്നെ ഞങ്ങടെ രക്ഷകരാം -
ദൈവം

കാടിൻമണം കാറ്റിൽ നനയ്ക്കുമെൻ -
മനസ്സ്
ആദിവാസി ജീവൻ ഭൂമിതൻ നിശ്വാസം
തുടി കുറുങ്കുഴൽ താളം രാത്രിയാഴമളക്കും
മരച്ചില്ല തരും നീരുറവ കിണറിനോളം
കുളിര്

ഞണ്ട് നൊയിച്ചിങ്ങ ഞങ്ങളുടെ
കൂട്ടാൻ
ഞങ്ങളെ മരനീര് ചോരമണമില്ല
സ്വത്ത് കൂട്ടിവെയ്ക്കാൻ മൃഗങ്ങൾ
കൊല്ലാറില്ല
മുളയൊരുക്കും പാത ഞങ്ങടെ
വഴിത്താര
മലയും മണ്ണും ഞങ്ങളും
ഒന്നിനൊന്നു ചേർച്ച

ലിപിയില്ലാത്ത ഭാഷ



ഞാനെന്നുമെഴുതും
മനസ്സിലോരോ കവിത
ആശയങ്ങൾ അടരായ് -
അടരുമ്പോഴാണ്
അല്ലലിൻ്റെ ഒല്ലൽ വന്ന്
വഴിമുടക്കുക

കട്ടൻ ചായ, പ്രാതൽ,
ഉപ്പില്ല, മുളകില്ല, അലക്ക്,
കഴുകൽ
അടുക്കളയുടെ ആഴക്ക-
ടലിൽ
നില കിട്ടാ പിടച്ചിൽ

ഞാനെന്നുമെഴുതും
മനസ്സിലോരോ കവിത
ചിലത് മുഴുമിപ്പിക്കും
ചിലത് മുളയിലെ കൂമ്പ-
ടയും
ചിലത് പാതി വഴിയിൽ
മറ്റു ചിലത് ഇഴഞ്ഞിഴഞ്ഞ്

'അലക്കൊഴിഞ്ഞിട്ട്
കാശിക്കു പോകാൻ
എവിടെ നേരം'
ഭാവിയോർമകൾ ഭാവനയുടെ
ചിറകുകൾ അറുത്തു കൊണ്ടേ -
യിരിക്കുന്നു

മുഴുമിപ്പിക്കാതെ പോയ
ഒരു കവിതയാണു ഞാൻ

2025 ഒക്‌ടോബർ 17, വെള്ളിയാഴ്‌ച

കുഞ്ഞുനാളിൽ

 ഉപ്പുമാവും പാലിനും വേണ്ടി -

യാണല്ലോയെന്നും
പള്ളിക്കൂടത്തിൽ ഞങ്ങൾ
പലരും പോയതന്ന്

ഒത്തിരി ദൂരംപോണം എങ്കിലും -
പോയാലെന്ത്
ഇത്തിരിയാണെങ്കിലും
കിട്ടുമുപ്പുമാവും പാലും

പട്ടിണിയാണു നിത്യം
പശിയൊന്നകറ്റുവാൻ
വഴിയന്നതേയുള്ളു സ്കൂളിലെ -
ന്നും ചെല്ലുക.

ഒഴിവു ദിനങ്ങളിൽ
ഒഴിയാബാധ പോലെ
വിശപ്പ് വയറിനെ വരിഞ്ഞു
മുറുക്കീടും

പെരുച്ചാഴിയെപ്പോലെ
കപ്പമാന്തി തിന്നണം
മാന്തോട്ടം തിരഞ്ഞു പോയ്
മാങ്ങയെറിഞ്ഞിടണം
ചക്കയുള്ള പ്ലാവിൻ്റെ കൊമ്പത്തു
കയറണം
കാട്ടുപഴങ്ങൾ തേടി കാടുകളേറി -
ടണം

ഇന്നു പളളിക്കൂടത്തിൽ
മൃഷ്ട ഭോജനമല്ലോ
മുട്ടയും, പാലും, ചോറും, ബിരിയാണി
കുട്ടികൾക്കെന്നുമോണം
പുത്തൻപുതുമാറ്റം

കുഞ്ഞുനാളോർത്തിടുകിൽ
കരഞ്ഞു പോകുമെങ്കിലും
കുഞ്ഞുങ്ങളെയോർത്തിന്ന്
അഭിമാനിച്ചീടുന്നു.

2025 ഒക്‌ടോബർ 16, വ്യാഴാഴ്‌ച

ഇരുണ്ടു തുടങ്ങിയ ഭൂപടം





കാലപ്പഴക്കം കൊണ്ട്
ഇരുണ്ടു പോകാറില്ല
ഭൂപടം.
കാലോചിതമായി
പുതുക്കപ്പെട്ടുകൊണ്ടിരിക്കും
മണ്ണിലാണ്ടാലും മങ്ങിപ്പോകാത്ത
സ്വർണ്ണം പോലെ.

ഭൂപടങ്ങളിലെ
ഭൂപ്രകൃതി നിങ്ങൾ നോക്കൂ
പല ആകൃതിയിൽ
പല സംസ്കാരത്തിൽ
ഫലഭൂയിഷ്ഠിയിൽ
പലമകളുടെ പൊലിമ നോക്കൂ

പ്രകൃതിയിൽ
പല നിറങ്ങളില്ലെങ്കിൽ
മനുഷ്യനെന്താകുമെന്ന്
ഓർത്തു നോക്കൂ
നമ്മളെല്ലാം നമ്മളാകുന്നത്
നമ്മളെല്ലാം ഒന്നാകുമ്പോഴാണ്

ഇരുണ്ടു തുടങ്ങിയിരിക്കുന്നു
ഭൂപടം
പഴയൊരാതെളിച്ചം ഇന്നില്ല
സ്വർണ്ണത്തിൽ ചെമ്പു കലർന്ന
പോലെ.
പാടില്ല, തെളിഞ്ഞു നിൽക്കണം
നമ്മുടെ ഭൂപടം
സൂര്യതേജസ്സോടെ തലയുയർ
ത്തി നിൽക്കണം

ഞാനും
നീയുമല്ല
നമ്മളാണ് നമ്മൾ

അനുഭവം



അമ്മയെന്തെങ്കിലും ജോലി -
ചൊന്നാൽ
ആവില്ലെനിക്കെന്ന് ഉണ്ണിചൊല്ലും
അങ്കണ തുമ്പത്ത് വന്നിരുന്ന്
തുമ്പികളോടു പായാരമോതും

എന്നുണ്ണി,യങ്ങനെ ചൊല്ലിടാതെ
എന്നമ്മതൻ മൊഴി കേട്ടിടവേ
തെല്ലിട പോലുമെ നിന്നിടാതെ
ഞൊടിയിൽ തൊടിയിലിറങ്ങിയോടും

കൗമാര നാളിൽ താൻ കാട്ടിയുള്ള
കുസൃതിയങ്ങോർത്തുപോയമ്മ,യപ്പോൾ
വിശപ്പിനെ വാരി തിന്നെൻ്റെ,യമ്മ
വെളുപ്പിനേപാടത്തു പോയതോർത്തു

അന്നെത്ര ധിക്കരിച്ചമ്മയെ ഞാൻ
ഇങ്ങനെയെന്നും ധരിച്ചതില്ല
തലോടി തളരുമാ പാണികളെ
തല്ലി,യകറ്റിയതോർത്തു പോയി

പിന്നെയും കാലചക്രം തിരിഞ്ഞു
ഞാനുമൊരമ്മയായ് മാറിടവെ
അറിയുന്നു അമ്മതൻ ദു:ഖമിന്ന്
അണമുറിയുന്നില്ല കണ്ണുനീര്

2025 ഒക്‌ടോബർ 9, വ്യാഴാഴ്‌ച

നാട്ടുമീൻ വിശേഷം




തോട്ടു വെള്ളത്തിലെ
നാട്ടു മീനിനെ
നിങ്ങൾ കണ്ടിട്ടുണ്ടോ?

കഥ കേൾക്കുവാൻ
ആരുമില്ലാത്തതിനാൽ
കുഴങ്ങിയിരിക്കുന്നതു
കൊണ്ടാകാം,
തോട്ടുവക്കിലിരുന്ന്
കാലുവെള്ളത്തിലേ
ക്കൊന്നിട്ടാൽ മതി
ഓടിയെത്തി
കാലിനു ചുറ്റും ഓടിനടന്ന്
മുഖമുയർത്തി മേലോട്ടു -
നോക്കി
പതഞ്ഞുപൊങ്ങിപ്പറയുന്നത്
കേൾക്കാം

ആ പെടപെടപ്പും തുടുതുടുപ്പും
ഒന്നു കാണേണ്ടതു തന്നെയാണ്
എന്തൊരു സ്നേഹമാണവയ്ക്ക്
കാൽവണ്ണയിലിക്കിളിയാക്കി
അടിപ്പാതത്തിൽ അക്ഷരങ്ങ
ളെഴുതി
കവിത പോലെ കരളിനെ
കുതിർത്ത്
അങ്ങനെ........ യങ്ങനെ!

പിടിക്കാനൊന്നു ശ്രമിച്ചാൽ -
മതി
ഒറ്റ വഴുതലിൽ ഊളിയിട്ടവ
ഒഴിഞ്ഞു മാറും
ജലക്കുമിളകളിളക്കി ചിരിച്ചു
ചിരിച്ചു കുത്തിമറിയും.

ചൂണ്ടയിട്ടു പിടിക്കും
നിങ്ങളുടെ കരവിരുതിനെ
കുഞ്ഞു കാല ഓർമ്മകളുടെ ജീവിതത്തെ.

2025 ഒക്‌ടോബർ 7, ചൊവ്വാഴ്ച

കുഞ്ഞുവാവ


ഒരു കുഞ്ഞുവാവയ്ക്കിതെന്ത -
റിയാം
ഒരു ചെമ്പനീർപ്പൂവിൻ മെട്ടല്ലെത്
കുഞ്ഞു വിരൽ തുമ്പു നുണഞ്ഞു - കൊണ്ടേ
അമ്മിഞ്ഞപ്പാലിനു കാത്തിരിപ്പൂ

അമ്മയാണാ കുഞ്ഞിനെല്ലാ-
മെല്ലാം
അരുതാതതൊന്നുമറികയില്ല
ആ മുഖകാന്തിയതൊന്നു നോക്കൂ
അലിഞ്ഞു പോകില്ലയോ ശിലാ -
ഹൃദയം !

കുഞ്ഞുകാൽ മെല്ലെയിളക്കിടുന്നു
കുഞ്ഞുകൈ മേലേക്കുയർത്തിടുന്നു
അമ്മതൻ ആനന്ദ പൊൻ തിടമ്പായ്
അമ്മാറിൽ ആമോദം ചേർന്നിടുന്നു

കളങ്കമില്ലാത്തൊരു തിങ്കളായി
പാരിതിൽ പാവനസ്നേഹമായി
ആരിലും ആശതൻ പാശമായി
കൺകണ്ട ദൈവമീ കുഞ്ഞുവാവ



2025 ഒക്‌ടോബർ 5, ഞായറാഴ്‌ച

ദൂരം

കഴിഞ്ഞിട്ടില്ല,യിന്നോളം
എനിക്കെന്നിലേക്ക്
നടന്നെത്തുവാൻ

2025 ഒക്‌ടോബർ 3, വെള്ളിയാഴ്‌ച

കുട്ടിക്കവിത

 

വേദന

മണ്ടയിലമ്പോ ഡിണ്ടക ഡിണ്ടക
ചെണ്ടകരഞ്ഞു വിളിക്കുന്നു
അടിയുടെ പൂരം വയ്യ സഹിക്കാൻ
കൊണ്ടു പൊറുക്കാൻ അമ്പമ്പോ...
നിങ്ങൾക്കഞ്ചിത സംഗീതം ഇത്
കരളു പറിക്കും വേദനയെനിക്ക്
പരനുടെ വേദന അറിയാത്തവനെ
നരനെന്നാണോ വിളിക്കേണ്ടു?!

2025 ഒക്‌ടോബർ 1, ബുധനാഴ്‌ച

കുട്ടിക്കവിത

 




നമ്മുടെ ബാപ്പുജി


ചെറുവടിയൂന്നി നടന്നും
ചെറുവേഷങ്ങളണിഞ്ഞും
പൂവിതൾ പോലെ ചിരിച്ചും
പാവനസ്നേഹം ചുരന്നും

സത്യത്തിൽ വഴികാട്ടി
സമത്വത്തിൻവഴി വെട്ടി
അഹിംസയാൽ പോരാടി
മാതൃക നമ്മുടെ ബാപ്പുജി