ഉപ്പുമാവും പാലിനും വേണ്ടി -
യാണല്ലോയെന്നുംപള്ളിക്കൂടത്തിൽ ഞങ്ങൾ
പലരും പോയതന്ന്
ഒത്തിരി ദൂരംപോണം എങ്കിലും -
പോയാലെന്ത്
ഇത്തിരിയാണെങ്കിലും
കിട്ടുമുപ്പുമാവും പാലും
പട്ടിണിയാണു നിത്യം
പശിയൊന്നകറ്റുവാൻ
വഴിയന്നതേയുള്ളു സ്കൂളിലെ -
ന്നും ചെല്ലുക.
ഒഴിവു ദിനങ്ങളിൽ
ഒഴിയാബാധ പോലെ
വിശപ്പ് വയറിനെ വരിഞ്ഞു
മുറുക്കീടും
പെരുച്ചാഴിയെപ്പോലെ
കപ്പമാന്തി തിന്നണം
മാന്തോട്ടം തിരഞ്ഞു പോയ്
മാങ്ങയെറിഞ്ഞിടണം
ചക്കയുള്ള പ്ലാവിൻ്റെ കൊമ്പത്തു
കയറണം
കാട്ടുപഴങ്ങൾ തേടി കാടുകളേറി -
ടണം
ഇന്നു പളളിക്കൂടത്തിൽ
മൃഷ്ട ഭോജനമല്ലോ
മുട്ടയും, പാലും, ചോറും, ബിരിയാണി
കുട്ടികൾക്കെന്നുമോണം
പുത്തൻപുതുമാറ്റം
കുഞ്ഞുനാളോർത്തിടുകിൽ
കരഞ്ഞു പോകുമെങ്കിലും
കുഞ്ഞുങ്ങളെയോർത്തിന്ന്
അഭിമാനിച്ചീടുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ