malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2025 ഡിസംബർ 31, ബുധനാഴ്‌ച

പ്രണയമെന്നാൽ.... !




എപ്പോഴും
സ്നേഹത്തോടെ
കഴിയുന്നതല്ല

ചിലപ്പോൾ;
വാശി,
വൈരാഗ്യം

ചിലപ്പോൾ ;
എതിർപ്പ്,
വെറുപ്പ്

പലപ്പോഴും;
പിണക്കം,
പിരിഞ്ഞിരിക്കൽ

പരസ്പരം
തോൽപ്പിക്കാനൊരു
വെമ്പലിൽ
സ്വയം ജീവൻ വെടിയു -
ന്നൊരീയ്യാമ്പാറ്റ

2025 ഡിസംബർ 30, ചൊവ്വാഴ്ച

തെളിവ്


പോസ്റ്റ്മോർട്ടം
റിപ്പോർട്ടിൽ
ബലാൽക്കാരം ചെയ്യ-
പ്പെട്ടതിന്
തെളിവൊന്നുമില്ലെന്ന് !

വസ്ത്രങ്ങൾ കീറപ്പെട്ടി -
രുന്നില്ലെന്ന് !
ശരീരത്തിൽ ഒരു പോറ-
ലുപോലുമില്ലെന്ന് !

പാതിരാത്രിയിലെങ്ങോ -
കണ്ട ദു:സ്വപ്നത്തിൻ്റെ
ഒരു നിലവിളിച്ചീള്
തൊണ്ടയിൽ കുരുങ്ങിക്കി -
ടന്നിരുന്നെന്ന് !

2025 ഡിസംബർ 28, ഞായറാഴ്‌ച

കുട്ടിക്കവിത

 പാപ്പ ക്ലോസ്


ടിം ടിം പാപ്പ ക്ലോസ് വന്നേ
തോളിൽ സഞ്ചിയുമായ് വന്നേ
മഞ്ഞിൽ തുള്ളിച്ചാടുന്നേ
'ഹോ ഹോ ഹോ ഹോ '
ചിരിക്കുന്നേ !

മധുരം കൈനിറയെ തന്നേ
താരകൾ മിന്നി തെളിയുന്നേ
സ്നേഹ സമ്മാനങ്ങളുമായ്
ക്രിസ്തുമസ് പാട്ടു മുഴങ്ങുന്നേ !

കുട്ടിക്കവിത

 ക്രിസ്തുമസ്



ക്രിസ്മസ് വന്നു ഹോ ഹോ ഹോ ,
പാപ്പ ചിരിച്ചു ഹോ ഹോ ഹോ!
കുട്ടികൾ കൈകൊട്ടി പാടി,
പാപ്പ നൃത്ത ചുവടായി !

പഞ്ഞിത്തുണ്ടുകൾ പോലയ്യാ
മഞ്ഞിൻ മണികൾ പെയ്യുന്നു !
മണി കിണി കിണി കിണി മുട്ടു -
മ്പോൾ
കരോൾ ഗാനം പാടുന്നു

ക്രിസ്മസ് പാപ്പ , ക്രിസ്മസ് പാപ്പ
ഹാപ്പി ഹാപ്പി ക്രിസ്മസ് പാപ്പാ...

അലർട്ട്




ഒരു മഴ കൊണ്ടു തന്നെ
തരിശു സ്ഥലങ്ങളെല്ലാം
വരിഷപ്പാടങ്ങളായി.

അല്ലലിൻ്റെ മഞ്ഞയും,
ഓറഞ്ചും അലർട്ടുകൾ
അലറിയറിയിച്ചു

റോഡുകൾ പൊട്ടിയമർന്നു
കിണറുകൾ തൂർന്ന് നിരപ്പായി
വീടുകൾ ചെളിമയം
വീട്ടാകടം പല്ലിളിച്ചു മുന്നിൽ

മരങ്ങൾ വീണു പൊളിഞ്ഞു -
വീടുകൾ
അടിപൊളിപ്പാട്ടുകൾ
ആംബുലൻസ് വിളിച്ചു

മരിച്ചവനിനിയെന്ത് ഷട്ടറുയർ-
ത്തുന്നതിന്നലർട്ട്
മരിക്കാതവനല്ലയോ ഇനിയുള്ള -
അലട്ട്

മഴ മിഴിയടച്ച് നിസ്സഹായതയറി -
യിക്കുന്നു
കണ്ണുനീർ ധാരധാരയായൊഴു-
കുന്നു.
അടച്ചു കെട്ടുന്നു നാം വഴിക-
ളെല്ലാം വളച്ചുകെട്ടുന്നു
മണ്ണുമൂടി കട്ടകൾ നിരത്തുന്നു

മഴവെളളം വഴിയില്ലാതുഴലുന്നു
പിന്നിൽ നിന്നുള്ള തള്ളലിൽ
മരണവെപ്രാളത്താൽ പിടയുന്നു
ഒരു തുള്ളി ഒരു ചെങ്കടലായെല്ലാം -
തകർക്കുന്നു.

അലർട്ടിൽ ആശങ്കയില്ലാത്തൊ-
രുവൻ
മഴയും വെയിലും നനഞ്ഞു -
നടക്കുന്നു.

മരണത്തിന് ഒരു തിരുത്ത്




മരണം വന്നു വിളിച്ചപ്പോൾ
ഞാൻ ചോദിച്ചു:
എവിടെ പോകാൻ?

അവൻ ചിരിച്ചു:
നീ ഇതിനകം തന്നെ കാല
ത്തിനുള്ളിൽ
കറുത്തു പോയ നിലാവാണ് !

പക്ഷേ, ഞാൻ പറഞ്ഞു:
ഇല്ല, ഞാൻ വിശ്വസിക്കുന്നില്ല
മരണം ഒരു പിറവിയാണ്!

മരിച്ചവരുടെ കണ്ണുകളിൽ -
പൂക്കുന്ന നിശ്ചല വെളിച്ചത്തെ
കണ്ടിട്ടില്ലെ?!
മണ്ണിൽ വേരായും, വാക്കായും ,
പുഴുവായും, പൂവായും
പുനർജ്ജനിക്കുന്ന പ്രകാശം.

അതെ;
തെറ്റായ വാക്കിൽ കുടുങ്ങിയ
ഒരു നിശ്ശബ്ദ കവിതയാണ്
മരണം

പേര്



പ്രിയപ്പെട്ടവളേ,
നിൻ്റെ സന്തോഷം
എന്നെ ഉന്മത്തനാക്കുന്നു !
നിൻ്റെ ഹൃദയനൈർമല്യം
എൻ്റെ കണ്ണിലൂറിച്ച
ഒരേയൊരു കണ്ണുനീർത്തു -
ള്ളിയിൽ
നിന്നെ മുഴുവനായും ഞാൻ
കാണുന്നു !

ആനന്ദത്തിൻ്റെ
കണ്ണുനീരിന്
പ്രണയമെന്നല്ലാതെ
എന്തു ഞാൻ പേരിടും.

2025 ഡിസംബർ 16, ചൊവ്വാഴ്ച

പറയുവാൻ


പറയുവാനെനിക്കില്ലിനി -
യൊന്നുമെ
പറഞ്ഞതൊക്കെയും
പാഴാകയല്ലയോ !
പിറവിയെ തന്നെ പഴിക്കുന്ന -
കാലമെ
പറയുവാനാര് ഇനിയീബ്ഭൂവി -
തിൽ....!

2025 ഡിസംബർ 14, ഞായറാഴ്‌ച

നിത്യാനന്ദ

 ധ്യാന പഥത്തിലെ ഭദ്രദീപം

ധന്യതയേകിയ വിശ്വദീപം
നിൻ ധ്വനിയിന്നുമീ, യുർവി -
യിൽ
യെങ്ങും പ്രതിധ്വനിച്ചീടുന്നു

ത്യാഗ തീർത്ഥത്തിൽ മുങ്ങി -
നിവർന്നു നീ
ആത്മാന്വേഷണ സാനുക്കളേറി
സമാധാന സാഗരമിറങ്ങി
സത്യത്തിൻ സംഗീത മിന്നലായ്

അക്ഷരത്തേരേറിപ്പാഞ്ഞ്
അറിവിൻ പെരുമഴ,യൊരുക്കി
പരിഹാസമൊട്ടുമേ പൊഴിക്കാതെ
പതിതനെ തോളോടു ചേർത്തു

ജീവിത വെളിച്ചവും, തെളിച്ചവും
പ്രണയം, മനശ്ശാന്തി, ധർമ്മം
കാവ്യമായ് കാതിൽപ്പകർന്ന്
സിരയിലൊരു സരയുവൊഴുക്കി

സ്നേഹ സജീവ പ്രതിഭാശാലി
നന്മയുടെ നല്ലോമൽ സന്ദേശമേകി
മാനവഹൃദന്തത്തിൻ തുടിപ്പായി
ഒരു പുഞ്ചിരിയുടെ തീരത്തു നിൽ-
ക്കുന്ന നിത്യാനന്ദ നീ

2025 ഡിസംബർ 12, വെള്ളിയാഴ്‌ച

ഒറ്റാന്തടി


കാല്പനികത കരത്തിലെടു-
ത്തെന്നെ
കാറ്റുവഴിയെ പറന്നു
കരിങ്കൽക്വാറിയിൽ മെറ്റല-
ടിയുടെ
തമരടിത്താളമുയർന്നു

ആകാശവാണിയിൽ രാവിലെ
രാമചന്ദ്രൻ വാർത്ത വായിച്ചു.
വിയർത്ത നെഞ്ചിൻകൂട് വില-
ങ്ങി നിന്നു
കട്ടൻചായകയപ്പ് തികട്ടിവന്നു
ചക്കമുട്ടിപിടിച്ച കൈത്തഴമ്പി -
ലേക്ക്
കണ്ണുനീരിറ്റി വീണു

വിശപ്പു വറ്റിയ വയറുമായമ്മ
വിശപ്പില്ലാ ലോകത്തേക്കു പോയി
കണ്ടംബീഡി കരിമ്പുക തുപ്പി
കണ്ടംകിളക്കുമച്ഛനും പോയി

പ്രണയിനി പാതിവഴിയിലുപേക്ഷിച്ചു
അപേക്ഷിക്കുമ്പോലെ നിന്ന
കാലത്തിൻ്റെ പഴുത്ത പത്രങ്ങൾ
പൊഴിഞ്ഞു വീണു

കരളിൽ നിന്ന് ഗദ്ഗദത്തിൻ്റെ
ക ഖ ഗ ഘ ങ ചിതറി വീണു
വീണതൊക്കെയും കവിതയായി
കൈവിട്ട കവിതയും കാടുകയറി -
പ്പോയി
ഇങ്ങനെ ഒറ്റാന്തടിയായി ഓടയി
ലൂടൊഴുകുവാൻ മാത്രം
ഒരു ജന്മം ബാക്കിയായി
................................
ചക്ക മുട്ടി- കരിങ്കൽ ചീളാക്കുവാനു
പയോഗിക്കുന്ന മുട്ടി

2025 ഡിസംബർ 8, തിങ്കളാഴ്‌ച

ജീവിതത്തിനും എനിക്കും മധ്യേ


മാളത്തിൽ നിന്ന്
മാളത്തിലേക്കുള്ള
വാതിൽ തുറന്ന്
മോഹത്തിൻ്റെ
മേഘത്തിലെന്തിനാണു നാം
ഒളിക്കുന്നത് !

സ്നേഹത്തിൻ്റെ
ഉത്തുംഗശൃംഗങ്ങൾ -
കയറുക
അഗ്നിശലാകകൾ കൊളുത്തുക.

നിലവറയിലിരുന്നുകൊണ്ടെ
ങ്ങനെ
നീരുറവയാകും
പൂപ്പൽ പിടിച്ച് പുഴുത്തു
പോകുന്നതല്ലാതെ !
നോക്കൂ ;
അത്ഭുതങ്ങളെല്ലാം
മലമുകളിലാണ് സംഭവിച്ചത് !

പ്രകൃതിയുടെ പ്രധാന
കവാടത്തിലേക്കിറങ്ങുക
സ്നേഹത്തിൻ്റെ നറുനിലാവ്
തെളിക്കുക
ജീവിതത്തിനും എനിക്കും മധ്യേ
ബാധ്യതകളുടെ ഉരുക്കു -
ഭിത്തിയില്ലാതെ
സഹജീവികളെ സ്നേഹിക്കുക.

2025 ഡിസംബർ 7, ഞായറാഴ്‌ച

പുനർജ്ജനി


മരിച്ചുപോയവളുടെ
പുസ്തക താളിൽ
മഷി പടർന്ന കവിത

പുലരിയിൽ പൂത്ത
പൂവുപോൽ ചിലത്
നീല മേഘപടർപ്പു -
പോൽ ചിലത്
ചുട്ടു നീറുന്ന നട്ടുച്ച -
പോൽ ചിലത്

മഞ്ഞവെയിൽ പോൽ
മങ്ങി നിൽക്കുന്ന ചിലത്
സന്ധ്യപോൽ ചോന്നു
പോയതും
ഇരുളുറഞ്ഞിടറി
നിൽപ്പതും

മരിച്ചു പോയവളെങ്കിലും
നീ തിരിച്ചു തന്നതൊരു
ലോകം
മരിച്ചു പോയവളല്ല നീ !
പുനർജ്ജനിച്ചു നിൽപ്പവ
ളാണു നീ

2025 ഡിസംബർ 5, വെള്ളിയാഴ്‌ച

മരണത്തെക്കുറിച്ചു മാത്രം ഒന്നും മിണ്ടരുത്



മരണത്തെക്കുറിച്ച് മാത്രം
നിങ്ങൾ ഒന്നും മിണ്ടരുത് !
അവൻ നിന്നിൽ തന്നെയാകുമ്പോൾ
അവനെ ജയിക്കാൻ
ഏതു ശാസ്ത്രം! ഏതു ശസ്ത്രം !!

വ്യാഘ്രത്തിൻ്റെ വായിലെ
ശശമാണ് നീ
വ്യാഘ്രത ഒട്ടും വേണ്ട
വീരേചനം ഫലം ചെയ്യില്ല

നീ കറുകനാമ്പിൻ കടല
കൊറിക്കുക
തളിരിലച്ചാറിൻ മദിരയാൽ
മദിക്കുക
ആഡംബരാംബരചുംബിത
മുദ്രിതനാകുക
വെട്ടിപ്പിടിക്കുക ,കുതികാൽ വെട്ടുക

അവൻ കാട്ടും പടവുകളിലൂടെ
മേലോട്ടു മേലോട്ടു പോവുക
പുളകങ്ങളാൽ പുഷ്പാലങ്കൃത
( യാ)നാവുക
പടവുകളിൽ നിന്ന് പടുകുഴി
യിലേക്കുള്ള പതനത്തേക്കുറിച്ച്
അരുത് ,
ഓർമ്മകൾ

2025 ഡിസംബർ 1, തിങ്കളാഴ്‌ച

കുട്ടിക്കവിത

 ക്രിസ്മസ് പാപ്പ


പാപ്പാ... പാപ്പാ അപ്പൂപ്പാ
ഞങ്ങടെ ക്രിസ്മസ്
അപ്പൂപ്പാ
മഞ്ഞിൻ താടിയും
പഞ്ഞി തൊപ്പിയും
കാണാനെന്തൊരു
ചേലാണ്.

ചുവന്ന കോട്ട് വട്ടക്കണ്ണട
കുടവയറുള്ളൊരു അപ്പൂപ്പാ
മനസ്സുനിറയെ മധുരം നൽകും
ഹാപ്പി ക്രിസ്മസ് അപ്പൂപ്പാ