അച്ഛൻ്റെ കാൽപ്പാദങ്ങളിൽ
എന്നും മണ്ണുണ്ടായിരുന്നു
കൈയിൽ കരിനൊച്ചിയും!
കരിനൊച്ചിയാൽ കഴുകി
കളഞ്ഞിരുന്നു മണ്ണുകളെ,
മഹാ രോഗങ്ങളെ !
കരിവീട്ടി കാതലായിരുന്നു
മനസ്സും ശരീരവും.
ഇന്നുമുണ്ടായിരിക്കുമത്
മണ്ണായിപ്പോയ അച്ഛൻ്റെ -
കൈയിൽ !
അരോഗദൃഢഗാത്രമായി -
രിക്കാം ആ മണ്ണും !
അന്ന്, വീട്ടുപറമ്പിലെങ്ങും
കരിനൊച്ചി.
ചിലപ്പോൾ കാട്ടിത്തരും
കല്ലുരുക്കി, കുറുന്തോട്ടി,
കറുക, മുക്കുറ്റി
അവയുടെ ഗുണ ഗണങ്ങളെ
പറ്റി
പറഞ്ഞുകൊണ്ടിരിക്കും വാ -
തോരാതെ
ഔഷധ സസ്യങ്ങൾ അച്ഛൻ്റെ
സഹോദരങ്ങൾ .
ഇന്നീ, ആശുപത്രി കട്ടിലിലും
ഞാനാശിച്ചു പോകുന്നു !
കാൽപ്പാദങ്ങളിലിത്തിരി മണ്ണ്
പുരളാൻ
മണ്ണെന്താണെന്ന് തിരിച്ചറിയാൻ
അച്ഛനെന്തെന്നും, വീടെന്തെന്നും
ശരിക്കുമൊന്നോർമ്മിക്കുവാൻ !

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ