malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2025 നവംബർ 30, ഞായറാഴ്‌ച

ധ്വനിക്കവിതകൾ

 



എളുപ്പമല്ല


തള്ളിപ്പറയുവാൻ
എളുപ്പമാണ്
എന്നാൽ;
അത്രയുംഎളുപ്പമല്ല
മനസ്സിൽ നിന്നും
നുള്ളിക്കളയുവാൻ !

(2)

പെയ്തൊഴിയാത്തത്


പെയ്തൊഴിയാത്തതിനെ
പ്രണയമെന്നല്ലാതെ
എന്തു പേരിട്ടു വിളിക്കും

(3)

ഉണ്ടാകുന്നത്

നിശ്ശബ്ദയിൽ നിന്നാണ്
നിലവിളി ഉണ്ടാകുന്നത്

എന്നിട്ടും...!




മഴയ്ക്കറിയാം
പുഴയിലേക്കുള്ള വഴി
എനിക്ക്
നിന്നിലേക്കെന്നപ്പോലെ
എന്നിട്ടും......!

2025 നവംബർ 25, ചൊവ്വാഴ്ച

ചതി




പടിയടക്കവേ പറഞ്ഞതില്ല നീ
എന്തിനെന്നെ പറഞ്ഞയക്കുന്നു !
പ്രാണനും പിന്നെ പ്രാതസന്ധ്യയും
പ്രിയവും നിനക്കു തന്നു ഞാൻ

കനവു തിന്നു തീർത്തു നീ
നിനവും തിന്നു തീർത്തു നീ
നിലാവു തിന്നു തീർത്തു നീ
എൻ്റെ സൂര്യനെതിന്നുതീർത്തു

കൊന്നപോലെ കത്തിനിന്ന
നാളു പോയി മറയവെ
പുൽച്ചാടി പോലെ ചാടിച്ചാടി
നടന്ന നാളു പോകവെ
തന്നസ്നേഹം തൂക്കി നോക്കി
മുതലും പലിശയും വാങ്ങയോ !

വിയോഗ വ്യഥയൊട്ടു മേശാതെ
പടിയടച്ചു പിൻ വാങ്ങയോ
ഭയവും ദു:ഖവുമൊട്ടുമില്ലാതെ
തിരസ്കരിക്കയോ സ്നേഹത്തെ

പതിവൃത നീചമയവേ
പാമ്പു കൊത്തിയ നീലിമ
പടർന്നിടുന്നെൻ്റെ ഹൃത്തിൽ
പാദമുദ്രകൾ പത്തി വിടർത്തി
ചതിക്കുവാൻ ചീറിയെത്തുന്നു

തീവണ്ടി

എത്രയോ നേരത്തെ

വന്നെത്തേണ്ട തീവണ്ടി
എത്താതതിനാൽ
സമയരേഖയോർക്കാതെ
അയാൾ കാത്തിരുന്നു

സമയമളക്കാൻ പറ്റാത്ത
ഒന്നാണ് തീവണ്ടി
സ്ഥലകാലബോധമില്ലാത്ത
ഒരു,രഗം
അനുസരണയില്ലാത്തത്,
ആശങ്കയാൽ ആത്മബോധം
നശിപ്പിക്കുന്നത്

ചിലപ്പോൾ ഇഴഞ്ഞിഴഞ്ഞ്
ചിലപ്പോൾ വിജനതയുടെ -
യിരുട്ടിനെ കീറി മുറിച്ചു കൊണ്ട്,
ഇരുട്ടിനെ പേടിയുള്ള കുട്ടി
ഉച്ചത്തിൽ വർത്തമാനം പറഞ്ഞ്
ഓടികിതച്ചെന്ന പോലെ.
മറ്റു ചിലപ്പോൾ, പീള കെട്ടിയ -
കണ്ണാലെ
ആർത്തി പെരുത്ത വിശപ്പുമായി

പലപ്പോഴുമുള്ള വിരസമായ
കാത്തിരിപ്പിനു ശേഷം
ഇടയ്ക്കൊരു കൃത്യത പാലിച്ചു
കൊണ്ട്
ഉന്മേഷവും, പ്രതീക്ഷയുമേകി
വന്നെത്തുന്ന
തീവണ്ടിയാണ് ജീവിതം

2025 നവംബർ 20, വ്യാഴാഴ്‌ച

ഓന്ത്




നമുക്ക് നമ്മളെ
അറിയുകയേയില്ല
അറിയപ്പെടാത്ത
കുറേ നമ്മളുണ്ട് നമ്മിൽ

നന്മ,
നിണമൂറ്റും ചെന്നായ,
യൂദാസ്

കണ്ടാലറിയുകയേയില്ല
ഒരു തരം ഓന്തുകളാണ്
നമ്മൾ
നിറം മാറുന്നതറിയുക
യേ,യില്ല

ആട്ടിൻ തോലിട്ട ചെന്നായ,
പട്ടിയാക്കുന്ന ആട്,
നീലക്കുറുക്കൻ

ശകുനിയും,
ശുനകനും,
വെടിക്കോപ്പും,
വെള്ളരിപ്രാവും

കഴിയില്ല നമുക്ക്
നമ്മളെ അറിയാൻ
ഏതു നേരവും
ചാടിവീണേക്കാം
നമ്മിൽ നിന്ന്
മറ്റൊരു നാം

2025 നവംബർ 16, ഞായറാഴ്‌ച

കുന്നിക്കുരു

 



ചുവന്നു തുടുത്തു
കറുത്തുള്ള കണ്ണുമായ്
കുരുത്തിരിക്കുന്നു
കുന്നിക്കുരുമണി
ഓമനത്വം തുളുമ്പുന്ന
കുഞ്ഞുപോൽ
ഓമനിക്കുവാൻ വെമ്പുന്നു
ഹൃത്തടം

വള്ളിയായ് പടർന്നേറുന്ന
തെങ്ങുമേ
ഓണപ്പൂനുള്ളി രസിക്കും
ബാലകരെപ്പോൽ
ചുറ്റിലും കൊച്ചു ചെടികൾ
തലയാട്ടി
കുഞ്ഞിളം കാറ്റും പാട്ടു മൂളവേ
കുസൃതി കാട്ടിച്ചിരിക്കുന്ന
കുഞ്ഞുപോൽ
തോന്നിപോകുന്നു കുന്നിക്കു
രുവിനെ

കുറ്റിക്കാടുകൾ, മുക്കുറ്റി,
ചേമന്തി
പച്ചക്കാടുകൾ പോലുമിന്നന്യ
മായ്
മാഞ്ഞു കണ്ണിലെ കണ്ണാന്തളി
പ്പൂക്കൾ
തേഞ്ഞു തീർന്നു ഞാൻ കണ്ടൊ
രാകുന്നുകൾ
ഓമനത്വം തുളുമ്പി നിന്നീടുമാ
ഔഷധമായി ഭവിച്ചു നിന്നീടുമാ
കുന്നിക്കുരുവിലും വിഷമെന്ന
റിയുക.

മൂന്ന് കവിതകൾ



1
ഒന്നാകുന്നത്


വേനൽ വരുമ്പോൾ
ജലാശയം തേടിപ്പോകുന്ന
കൊക്കുകളല്ല പ്രണയം

വറ്റിയ കുളത്തിനെ -
പിരിയാതെ
പിടഞ്ഞു തീരുന്ന മത്സ്യം

2
ഇണക്കം

ഒറ്റ ശിലയിൽ തീർത്ത
രണ്ടു രൂപങ്ങളാണ്
നമ്മൾ
അതാണിത്രയും
ഇണങ്ങിച്ചേർന്നു -
നിൽക്കുന്നത്

3
വിപരീതം

പഴയൊരു
പുഴുവിൽ നിന്നാണ്
പുതിയൊരു
ചിത്രശലഭമുണ്ടായത്
പ്രണയം
നേരെ വിപരീതവും

2025 നവംബർ 14, വെള്ളിയാഴ്‌ച

ശിശുദിനം വന്നാൽ

 കല്ലിലും മുള്ളിലും നടന്ന്

പാദത്തിനേറ്റ മുറിവുകൾ
വേദനയിലും വാടതെ നിൽ-
ക്കുമൊരു പുഞ്ചിരി
കാറ്റിൻ കലിപ്പിൽ വിറച്ചു
നിൽക്കുമ്പോഴും
മഴനൂലിനാൽ നെയ്തു
കൂട്ടിയ സ്വപ്നങ്ങൾ

പുസ്തകപ്പൂക്കളെ മാറോട -
ടുക്കി
ഓർമകളെ ചേർത്തു പിടിച്ച
നാൾ
മണ്ണിൻമണം പിടിച്ചോടി
ആകാശത്തോടു സംസാരിച്ച
നാൾ

ഇന്ന്, കോൺക്രീറ്റ് ലോകത്തി
നകത്ത്
മൊബൈലിൽ മൗനത്തിലെ
ങ്കിലും
ഹൃദയത്തിന്നൊരു മൂലയിൽ
ചരിഞ്ഞു കിടപ്പൂ ബാല്യം

ശിശുദിനം വന്നാൽ
നിശ്ശബ്ദം വാതിലിൽ മുട്ടുന്നു
ബാല്യം
'നീ വളർന്നാലും പോയിട്ടില്ല
ഞാൻ
നിന്നുള്ളിൽ ഞാൻ വസിക്കു -
ന്നതുണ്ടിന്നും '.

2025 നവംബർ 11, ചൊവ്വാഴ്ച

ഇഷ്ടം




കണ്ണില്ലെങ്കിലെന്ത്
കാണാൻ കഴിയുന്നല്ലോ
നമുക്ക് നമ്മെ

ഇഷ്ടമുള്ളിടത്തോളം
നഷ്ടമാകില്ല
നമുക്ക് നമ്മെ

2025 നവംബർ 10, തിങ്കളാഴ്‌ച

ലഹരി ഒരു കാണാക്കുരുക്ക്


ലഹരിയുടെ ഇരുണ്ട കടപ്പുറത്തായിരുന്നു
അവളുടെ താമസം
വിറ്റുപോയി സ്വപ്നങ്ങളൊക്കെയും
വറ്റിപ്പോയി മോഹജലവും

തെറ്റുകളുടെ മണൽത്തരികളെ
തോറ്റിയുണർത്തിയവൾ,
തേറ്റയുള്ള തിരമാലകൾ
തകർത്താടി

മനസ്സിൽ മലിനക്കൂമ്പാരങ്ങൾ,
കൈയിൽ കുരുക്കിയിട്ട ചങ്ങല
വിദ്വേഷത്തിൻ്റെ ഉപ്പു പരലുകളാൽ
സ്നേഹത്തിൻ്റെ പാലങ്ങളെല്ലാം
തുരുമ്പെടുത്തുപോയി

മിത്രങ്ങളെല്ലാം ഒരു മാത്ര കൊണ്ട് -
ശത്രുക്കളായി
ഒരിറ്റു മധുരം കൊണ്ട്
ഒരു ജീവിതം മുഴുവൻ കയ്പ്പുകുടി -
ക്കേണ്ടി വരുമെന്നവളറിഞ്ഞിരുന്നില്ല
ലഹരി ജീവൻ്റെ ശത്രുവെന്നും

കുരുക്കിൽ നിന്നും കുതറി മാറുവാൻ
കരുതലുകളെത്രയുണ്ടായി
എന്നിട്ടും ;
കഴുത്തു നീട്ടി കുരുക്കിനെ വരണ-
മാല്യമാക്കി !

ജീവിതത്തിൻ്റെ വിത്ത് ചുട്ടുപോയി
മങ്ങിയൊരു മഞ്ഞിലാഴ്ന്ന്
നിലാവിൽ അലിഞ്ഞലിഞ്ഞു -
പോയവൾ.

2025 നവംബർ 5, ബുധനാഴ്‌ച

ഡൊണാൾഡ് ട്രംപും നെതന്യാഹുവും


എടുക്കയല്ലാതെ
തൊടുക്കയല്ലാതെ
ഏതെങ്കിലും ഒരച്ഛനു -
മമ്മയ്ക്കും
മരിച്ചു പോയ തൻ്റെ
കുഞ്ഞിൻ്റെ ജീവൻ
തിരിച്ചു കൊടുക്കുവാൻ
കഴിഞ്ഞിട്ടുണ്ടോ
പരകോടിയേറിയ
ശാസ്ത്ര മുന്നേറ്റത്തിൻ്റെ
അട്ടിപ്പേറവകാശപ്പെടുന്ന
മരണത്തിൻ്റെ വ്യാപാരിയായ
ഡൊണാൾഡ് ട്രംപിന്.
ആരാചാരുടെ അമരക്കാ
രനായ നെതന്യാഹുവിന്.





2025 നവംബർ 3, തിങ്കളാഴ്‌ച

രക്തസാക്ഷികൾ




ജീവിച്ചിരിക്കുന്നവരുടെ
ആശയത്തേക്കാൾ
മൂർച്ചയുണ്ടായിരിക്കണം
മരിച്ചവരുടെ ആശയത്തിന് !

അതുകൊണ്ടായിരിക്കണം
രക്തസാക്ഷികൾ
ഇത്രമേൽ ശക്തമായി
ഓർമ്മിക്കപ്പെടുന്നത്

നഷ്ടങ്ങളുടെ ഒറ്റവരി




വേരുകളാഴ്ത്തിയ ബന്ധങ്ങളെ
കഴിയില്ല പറിച്ചെറിയുവാൻ
പറിച്ചെടുത്താലും
പൊട്ടാതെ കിട്ടില്ല വേരുകളെ
പൊട്ടിയ വേരിൽ നിന്നും
കിളിർക്കാതിരിക്കില്ല തളിരിലകൾ!

ഒരു മരം കൊണ്ടാവില്ലൊരു കാവ്
പലതുള്ളി ചേരുകിലേ പെരുമയും
പെരുതാകു
നഷ്ടങ്ങളുടെ ഒറ്റവരിയാണു ജീവിതം!
ഇഷ്ടങ്ങളേറെ നമുക്കുണ്ടെന്നാകിലും

എങ്കിലും;
ജീവൻ്റെ നടവരമ്പേറുക നാം
കഷ്ടം കഷ്ടമെന്നോതി കളയാനില്ല
നാഴികകൾ
ഏതു ദു:ഖത്തിൻ കണ്ണീർ പുഴയിലും
കിളിർത്തു നിന്നിടും ഒരു കൊച്ചു താമര

2025 നവംബർ 1, ശനിയാഴ്‌ച

ഗാസ

 വരാന്തയിൽ വന്നു വീണ

പ്രഭാതപത്രമെടുക്കാൻ
ചെന്നപ്പോൾ
പുകയുയരുന്നു!
പത്രമടക്കിൽ നിന്ന് ചോര
ഇറ്റു വീഴുന്നു!!

'ഗാസ' -യെന്ന് ആവി പുക
വളഞ്ഞു പുളഞ്ഞു പറക്കുന്ന
ചായ കപ്പിൽ
യുദ്ധത്തിൽ മരിച്ച മനുഷ്യരുടെ
മുഖങ്ങൾ നീന്തി കളിക്കുന്നു!

കുട്ടിക്കവിത

അമ്പിളിമാമനും കുട്ടിയും



അമ്പിളിമാമൻ വന്നമ്മേ
അംബര വീഥിയിൽ നോ-
ക്കമ്മേ
അച്ഛാ അഞ്ചിതൾ നക്ഷത്രം
അഞ്ചിതമല്ലോ നക്ഷത്രം
അമ്മുക്കുട്ടിക്കെന്തു രസം
അംബരമാകെ കാണുമ്പോൾ
അംബുജമെന്നതു പോലല്ലോ
അമ്മുക്കുട്ടി ചിരിക്കുന്നു

വിശ്വാസം


എൻ്റെ ലോകം
നീയാകുമ്പോൾ
നീ ശിവപാർവ്വതിയും
ഞാൻ ഗണപതിയും

കുട്ടിക്കവിത

 



നത്ത്

നത്തുണ്ടല്ലോ പൊത്തിൽ
അത്തിമരത്തിൻ പൊത്തിൽ
കണ്ണുമുരുട്ടിയുരുട്ടി
കുത്തിയിരിപ്പാണല്ലോ
മത്തുപിടിച്ചതു പോലെ
മൂളിയിരിപ്പാണല്ലോ