ഹിമപാതത്തിൽ
വിറങ്ങലിച്ചു നിൽക്കുമ്പോഴും
ശിലാ ശൈലമായി ചലനമറ്റു -
പോകുമ്പോഴും
പ്രശാന്തമായ വസന്തകാല മഞ്ഞു
പോലെ
ഉരുകിയൊഴുകി ഒരു നീർച്ചോല
പോലെ
അവൾ ചിരിക്കുന്നു
യൗവ്വനത്തിൻ്റെ തളിർ നാമ്പിൻ
തുമ്പുകളിൽ നിന്നും
മോഹത്തിൻ്റെ തുഷാര ബിന്ദുക്കളെ
തൂത്തു കളഞ്ഞ്
കൊച്ചു കൊച്ചു സംതൃപ്തിയുടെ
സൗഖ്യത്തിലമരുന്നു അവൾ
ഏതഴലിൽ ഉഴലുമ്പോഴും
മറ്റുള്ളവർക്കായ് ജീവിതം
ഉഴിഞ്ഞുവെച്ചവൾ
വേദനയേയും, വെറുപ്പിനേയും
ഒരു നേർത്തപുഞ്ചിരിയിൽ
മായ്ച്ചു കളയുന്നവൾ
എങ്കിലും,
ഓർമ്മകളുടെ അലമാലകൾ വന്നു -
മൂടുമ്പോൾ
ചില നേരങ്ങളിൽ
മോഷ്ടിച്ചു പോകാറുണ്ട്
അവൾ അവളെ തന്നെ
അവളും
ഒരു മനുഷ്യ ജന്മമാണല്ലോ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ