malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2024, ഡിസംബർ 29, ഞായറാഴ്‌ച

കടം


കടം കുടിച്ചു കുടിച്ച്

കണ്ണീരു വറ്റി

ചോരച്ച ചോദ്യകൾ

നീലിച്ചു കിടക്കുന്നു

കൈവിട്ട കളിയാണ്

ജീവിതം


വാക്കിൻ്റെ വീക്കേറ്റ്

മൗനം തിണർത്തുനിൽ

ക്കുന്നവന്

കവിതയുടെ കച്ചിത്തുരു

മ്പുപോലുമില്ല

ആശയ്ക്ക് വകയായി


കവിതയും

പ്രണയവും

എഴുതുവാൻ കൊള്ളാം

ഘോര ഘോരം പ്രസംഗിക്കാം

പറഞ്ഞു പറഞ്ഞു പൊലിപ്പിക്കാം


കടംകൊണ്ട്

കാടുകയറിയവന്

കയർക്കുരുക്കിട്ട്

കൊരളു പറിച്ചു കൊടുക്കയല്ലാതെ

ഗതിയെന്ത് ?

2024, ഡിസംബർ 27, വെള്ളിയാഴ്‌ച

തബലത്താളം



വിരലുകൾ മീട്ടും നാദം
വിസ്മയമാന്ത്രികതാളം
രൗദ്രം, ഘോരം, ശാന്തം, -
സൗമ്യം
സ്നേഹം, സാന്ത്വന പ്രണ-
യവിലോലം

താളക്കൂത്തിലിലലിഞ്ഞു -
ചേരും
ഹൃദയം മറ്റൊരു സ്വർഗ്ഗം -
കാണും
ആഴിത്തിരകൾ എന്നതു -
പോലെ
ആഞ്ഞു പതിച്ചു പതഞ്ഞു -
നുരയും

ഡമരു,ശംഖ്,കുതിരക്കുളമ്പടി
തബലയിൽ താളം വിസ്മിത -
നിമിഷം
ലോകം മുഴുവൻ ലാളനമേറ്റു
പാരാവാര വീചികളായി

ഇല്ലിനി താളം ഇല്ലെന്നാകിലും
അലയടിയായെൻ നെഞ്ചിൽ -
ഉണ്ടാം

................................
കുറിപ്പ്: തബല മാന്ത്രികൻ സാക്കിർ
ഹുസൈനെ ഓർക്കുമ്പോൾ

2024, ഡിസംബർ 22, ഞായറാഴ്‌ച

ഭയം

 


ഇരുട്ടും എകാന്തതയും
ഇടവഴിയിലിരിക്കുന്നു
ഭയം പതയിലെ കുമിളകൾ -
പോലെ പൊട്ടി
ഞാൻ ചുരുങ്ങി ചുരുങ്ങി,യി -
ല്ലാതാകുന്നു

ചിന്തകൾ കാടുകയറി
വികാരങ്ങളാൽ മൂട-
പ്പെടുന്നു
കുറ്റിച്ചെടികൾ ചെന്നായക -
ളെപ്പോലെ
പല്ലിളിച്ചു നിൽക്കുന്നു.

തുളുമ്പി വീണതുള്ളികൾ
പോലെ
വിതുമ്പിപ്പോകുന്നുണ്ട്
സടകുടഞ്ഞ ഭയത്തിൻ്റെ -
വക്ത്രത്തിൽ
മൂർച്ഛിച്ചുവീണ ഞാൻ.


2024, ഡിസംബർ 17, ചൊവ്വാഴ്ച

കാട്ടു പെണ്ണ്



കാട്ടുചോല താളംകേട്ട്
പാട്ട് മൂളണ പെണ്ണേ
മഞ്ഞുതുള്ളിയിൽ
കതിരൊളിപോൽ
മിഴി തിളങ്ങുവതെന്തേ

കാട്ടുചെമ്പക പൂക്കണക്കെ
പൂത്തുനിൽക്കണ പെണ്ണേ
കറുകനാമ്പിൻ തിരികൾ
ചുണ്ടിൽ
വിരിഞ്ഞു നിൽക്കുവതെന്തേ

കാവുതോറും കവിത മൂളി
പാറിവരും കാറ്റേ
കന്മദപ്പൂമേനിയാളുടെ
മന്മഥനെ കണ്ടോ

കുഞ്ഞുകാതിലാട്ടി നിൽക്കും
പൊന്നരിപ്പൂപെണ്ണേ
കവിളിണകളിൽ കള്ളനാണം
തുള്ളി നിൽക്കുന്നെന്തേ

2024, ഡിസംബർ 15, ഞായറാഴ്‌ച

നിർവചിക്കപ്പെടുമ്പോൾ



പ്രണയിയെപ്പോലെയവൻ
ഒരു വിളിപ്പാടകലെ കാത്തിരിക്കുന്നു
നൂപുരധ്വനികളെ
രാത്രിയുടെ ഏകാന്ത സംഗീതമാക്കി
എന്നെ ഉന്മത്തയാക്കുന്നു

ശ്വാസനിശ്വാസം പോലെ
താള നിബദ്ധമായി എന്നിലൊഴുകുന്നു
തെറ്റും ശരിയും ചികയാതെ
അവനിലണയാൻ ഞാൻ വെമ്പൽ
കൂട്ടുന്നു

ചാമ്പ മരച്ചുവട്ടിൽ അവൻ ചുവന്നു -
തുടുത്ത്
ചെറി മരച്ചുവട്ടിൽ ചിരിച്ച് തളിർത്ത്
ഏഴിലംപാലപോലെ പ്രലോഭിപ്പിച്ച്
മരിക്കുവാൻ പോകുന്നവൾക്ക് എന്തി
നീ ചിന്താഭാരമെന്ന്
മൗനമായി ചിരിച്ച്

പക്ഷേ,
ചില വേരുകൾ ആഴങ്ങളിൽ നിന്ന്
അമർത്തിപ്പിടിക്കുന്നു
മരണത്തിൻ്റെ മുഖത്തിനുനേരെ
വാതിൽ കൊട്ടിയടക്കപ്പെടുന്നു

അറ്റുപോകാത്ത ജീവൻ്റെ
വറ്റാത്ത ഒരു പേന
ജീവിതത്തിന് പുതിയൊരു
നിർവചനമെഴുതിച്ചേർക്കുന്നു

2024, ഡിസംബർ 12, വ്യാഴാഴ്‌ച

അമ്മയും ഞാനും

 കുട്ടിക്കവിത



അമ്മേ, അമ്മേ നോക്കമ്മേ
തുമ്പപ്പൂവു വിരിഞ്ഞമ്മേ
തുമ്പപ്പൂവു പറിക്കട്ടെ
തുമ്പച്ചോറു ഞാൻ വെക്കട്ടെ

അയ്യോ, വേണ്ട പൊന്നുണ്ണി
തുമ്പപ്പൂവ് പറിക്കല്ലെ
തുമ്പികൾ വന്നു രസിക്കട്ടെ
തുമ്പപ്പൂമധുവുണ്ണട്ടെ

തുമ്പികൾ പൂവിലിരുന്നെന്നാൽ
തുമ്പിച്ചിറകു പിടിക്കും ഞാൻ
വാലിൽ നൂലിൻ കെട്ടിട്ട്
വാനിടമാകെ പറത്തും ഞാൻ

പാടില്ലുണ്ണി പൊന്നുണ്ണി
പാപ ചിന്തകൾ മാറ്റുണ്ണി
ഉണ്ണിക്കമ്മയെന്നതു പോലെ
തുമ്പിക്കല്ലോ പൂച്ചെടികൾ

നമ്മേ പോലെ തന്നുണ്ണി
നമുക്കു ചുറ്റും അറിയുക നീ
തനതായുണ്ടാവയല്ലാം
തനിമകൾ നിലനിർത്തീടട്ടേ

2024, ഡിസംബർ 11, ബുധനാഴ്‌ച

പ്ലാസ്റ്റിക്



ചന്തമേറീടിന സഞ്ചിയുമായി
ചന്തയിൽ നിന്നൊരാൾ പോരുന്നു
സുരക്ഷയിതല്ലാതെ വേറെയെന്തു -
ണ്ടിന്നീ
സൗകര്യപ്രദമായ സഞ്ചി വേറെ!

ചിന്ത വെടിഞ്ഞിന്നു ചന്തത്തിലാ-
ണല്ലോ
കാമ്പെന്നു കരുതുന്നു നമ്മളെല്ലാം
പ്ലാസ്റ്റിക്കു കൊണ്ടുള്ള പാരിസ്ഥിതി -
കഫലം
ഓർക്കുവാനൊട്ടുമേ നേരമില്ല

പ്ലാസ്റ്റിക് കിറ്റെങ്കിൽ കുറ്റമില്ലെന്നുള്ള
ചിന്തകൾ നമ്മൾ വെടിഞ്ഞിടേണം
മണ്ണോടുമണ്ണായി,യലിഞ്ഞു ചേർന്നീ-
ടാതെ
മണ്ണിനെ പ്ലാസ്റ്റിക് കൊന്നീടും

ജീവനെ കാർന്നുതിന്നീടുന്ന മാരക -
രോഗങ്ങൾ നമ്മൾക്കായ് കാത്തു -
വെയ്ക്കും
തലയറ്റു പോയിടും ഭാവിതലമുറ
അലമുറയായി അവശേഷിക്കും

ഓർക്കുക;
മറ്റൊരു ഭൂമിയെ സൃഷ്ടിക്കാൻ
ആവില്ലയെന്നുള്ള പരമസത്യം

2024, ഡിസംബർ 5, വ്യാഴാഴ്‌ച

മനസ്സിലാവാത്തത്


മനുഷ്യനെ
മനസ്സിലാവുന്നേയില്ല
സോളമൻ്റെ ഗുഹപോലെ
നിഗൂഢം

മോഹിപ്പിക്കാനൊരു
സ്നേഹം
തട്ടിപ്പിൻ്റേതായ
സൗഹൃദം

കൃത്രിമത്വത്തിൻ്റെ
പുഞ്ചിരി
അർത്ഥശൂന്യമായ
വാക്കുകൾ

അറപ്പിൻ്റേയും,
വെറുപ്പിൻ്റേയും
അഴുക്കു
വസ്ത്രമണിഞ്ഞ്
സുഗന്ധതൈലം പുരട്ടി
രൂപാന്തര
പ്രാപ്തിയായ ജീവി

ഭോഗത്തിനും
വിജയത്തിനുമായി
വീതം വെപ്പിൻ്റേയും
ഘോഷയാത്രയുടേയും
ചതുരംഗക്കളി

മനുഷ്യനെ
മനസ്സിലാവുന്നേയില്ല






2024, ഡിസംബർ 3, ചൊവ്വാഴ്ച

ഒറ്റ സ്നാപ്പിൽ ഒതുക്കാൻ കഴിയാത്തത്




പച്ചയിരുട്ടിലേക്ക് പമ്മി പമ്മി നടന്നു.
പാട്ടു പാടുന്നു അരുവിയും, കുരുവിയും
പത്രങ്ങളാൽ മെത്ത വിരിച്ചിരിക്കുന്നു -
മേദിനി
മുളയിട്ടു മുഖമുയർത്തി നോക്കുന്നു
ഇളം തൈകൾ

ചിലപ്പോൾ;
ഉള്ളമൊരു മഴക്കാടാകുന്നു
മറ്റു ചിലപ്പോൾ,
ഹിമ മൗനം അകം പുറം നിറഞ്ഞു നിൽ-
ക്കുന്നു
കണ്ടു തീരാത്ത, മിണ്ടിത്തീരാത്ത,
ഒപ്പമിരുന്ന് കൊതി തീരാത്ത പ്രണയിനി -
യാകുന്നു

ചിന്തയ്ക്ക് പ്രകാശമാകുന്നു
മുറിഞ്ഞ വാക്കുകളുടെ തുടർച്ചയാകുന്നു
അറിവാഴങ്ങളെ കാട്ടിത്തരുന്നു
കുളിരുകളെ കളി നനവോടെ ഊതി വിടുന്നു

കാട് ഒരു പച്ചക്കടൽ
ഇരുളാർന്നൊരാകാശം
ഉള്ളിനെ പൊള്ളിക്കുമൊരു മരുഭൂമി
ഒപ്പിയെടുക്കുന്നു ഹൃദയമൊരു ചിത്രം

എങ്കിലും ;
ഒറ്റ സ്നാപ്പിൽ
ഒതുക്കുവാൻകഴിയുകയില്ല
കാടിനെ !

2024, ഡിസംബർ 2, തിങ്കളാഴ്‌ച

ഏകാക്ഷരി




അവസാനത്തെ മഴയുടെ
കുറിമാനം വരച്ചിട്ട മണ്ണിൽ
അവൻ നിന്നു
നീലച്ച ആഴങ്ങൾ അവൻ്റെ
മനസ്സിൽ
തെളിഞ്ഞു നിന്നു
കണ്ണിലൊരു മഴക്കാലം
ഇരമ്പി വന്നു

പുഴ മഴയെ,യെത്തിപ്പിടി
ക്കുമ്പോൾ
അവളുടെ മുഖത്ത് മീനുകൾ
ചുംബിച്ചതിൻപാട് അവിടവിടെ
ഉണ്ടായിരുന്നു

പെരുവഴിയിലെ പൊന്തക്കാടുകൾ
ഒന്നും മിണ്ടാതെ നിൽക്കുകയായി
രുന്നു
നിയോഗങ്ങളുടെ ഉലച്ചലിൽ
മടങ്ങാതെ വഴിയില്ലല്ലോ

മഴക്കാലം ചായം പിടിപ്പിച്ച പച്ച
ദു:ഖത്തിൻ്റേതു കൂടിയെന്ന് അവ
നറിഞ്ഞു
കാടിറങ്ങി വന്ന കവിത അവളിൽ
കണ്ണു ചിമ്മിനിന്നു
അവളെന്ന ഏകാക്ഷരി ചലനമറ്റു
നീണ്ടു നിവർന്നു കിടന്നു

2024, ഡിസംബർ 1, ഞായറാഴ്‌ച

സത്യം



പകലിരുട്ടി വെളുക്കുന്നു പിന്നെയും
നമ്മൾ നിത്യവും ഓടിത്തളരുന്നു
എന്തു ചെയ്യേണ്ടു,യെന്നറിയാതെ
തലയിൽ തീയുമായ് വെന്തു നീറീടുന്നു

തെറ്റു ചെയ്താലും തെഴുത്തു നിൽക്കും
ചിലർ !
ശരി,യുരച്ചീടിലും തോറ്റുപോയിടും പലർ.
പാതിസത്യം  പൊതിഞ്ഞുവച്ചീടുവോർ
പരകായപ്രവേശം നടത്തുവോർ

നിർവചിക്കുവാൻ കഴിയില്ലയൊട്ടുമേ
മർത്യചിത്ത സഞ്ചാര പഥങ്ങളെ
നോവിനെ തേവിയുണർത്തുന്നു നിത്യവും
നാവിനെപ്പോലെ മൂർച്ച മറ്റെന്തുണ്ട് !!

വിസ്മയം മർത്യ ജീവിതം ഓർക്കുകിൽ
കാര്യമൊട്ടില്ല,യെന്നും നിനച്ചിടാം
കോട്ടകൾ കെട്ടിവാണിടുന്നോരു,മീ
എഴയാ,യാഴ്ന്നു വീണു കിടപ്പോരും
അസ്തമിച്ചിടാം ഒറ്റമാത്രയി, ലെന്ന-
സത്യത്തെ തൊട്ടു നിൽക്ക നാം




2024, നവംബർ 30, ശനിയാഴ്‌ച

കാഴ്ച്ച



ആനമയക്കികള്ള് കുടിച്ചിട്ടച്ഛനകത്ത് കിടപ്പുണ്ട്
പട്ട കുടിച്ചു കറങ്ങി നടക്കും ഏട്ടന്‍ പട്ടണമൊട്ടാകെ
അമ്മ മഹാമുനി , വണ്ടിക്കാള
ജീവിത ഭാരം പേറുന്നു.

കേള്‍ക്കാം ഒരു മകള്‍ ,ഒരു പെങ്ങള്‍-
റോട്ടില്‍,വീട്ടില്‍ ഇരവില്‍,പകലില്‍
കാമാന്ധതയുടെ കഴുക കൊക്കുകള്‍
കൊത്തും ദീന വിലാപങ്ങള്‍

ആരുണ്ടിവിടെ തടയാന്‍
'അരുത് നിഷാദ അരുത് ' - ,
അരുതരുതരുതെന്നോതീടാന്‍

മാനംവിറ്റ്മാളികപണിതോര്‍
മനസ്സില്‍ മതിലുകള്‍ തീര്‍ക്കുമ്പോള്‍
പട്ടിണി പടിയേറീടിന വീട്ടില്‍
ഇറയില്‍ തൂങ്ങും കയര്‍ കാണാം

ആരുണ്ടിവിടെ തടയാന്‍
'അരുത് നിഷാദ അരുത് ' -,
അരുതരുതരുതെന്നോതീടാന്‍

അമ്മപ്പാല് കുടിച്ചൊരു മാറ്
മുറിച്ചു മുഴക്കും ജയഭേരി
ഉയിരിന്‍പാതി പതിയോ പത്നിയെ
പാതി വഴിയില്‍ വില്‍ക്കുന്നു.

ആരുണ്ടിവിടെ തടയാന്‍
'അരുത് നിഷാദ അരുത് ',
അരുതരുതരുതെന്നോതീടാന്‍.

2024, നവംബർ 29, വെള്ളിയാഴ്‌ച

അധികാരം



കിട്ടുമ്പോൾ
വളരുകയും
നഷ്ടപ്പെടുമ്പോൾ
ചെറുതാവുകയും
ചെയ്യുന്നത്

2024, നവംബർ 28, വ്യാഴാഴ്‌ച

ജീവിതമല്ലാതെ



ചിന്തയുടെ ഒരു വിത്തിനെ
ഭാഷയുടെ വളമിട്ട് ഞാൻ നടുന്നു
മുളയിട്ട് ചെടിയായി വാക്കിൻ്റെ -
വള്ളിയായി
അക്ഷരങ്ങൾ ചുറഞ്ഞു ചുറഞ്ഞു
കയറുന്നു

ഓരോ മനസ്സിലും ഓരോ ഭാഷയായി
വിവർത്തനം ചെയ്യപ്പെടുന്നു
കാണുമ്പോഴൊന്ന്,
വായിക്കുമ്പോൾ മറ്റൊന്ന്,
ചിന്തിക്കുമ്പോൾ വേറൊന്ന്

ചിലർക്ക് ജീവിതം പോലെ
ലിപിയില്ലാത്ത ഭാഷയായി
ഉറക്കെ ഉച്ചരിക്കപ്പെടുന്നത്
കവിത ജീവിതമല്ലാതെ മറ്റെന്ത്?

2024, നവംബർ 27, ബുധനാഴ്‌ച

മാമ്പഴക്കാലം



രസനയിലില്ലിന്നാ
രസമധുരം
രാസവിദ്യതൻ
കടും മധുരമല്ലാതെ

തത്തിക്കളിക്കുന്നുണ്ട്
വലിച്ചീമ്പിക്കുടിക്കുമാ
മാമ്പഴമധുരമിന്നുമെ-
ന്നോർമ്മയിൽ

മാങ്ങാച്ചുനതൻ ചുണയും -
ചൂരുമറിയില്ല കുട്ടികൾക്കിന്ന്
മാവു പൂത്ത വസന്തത്തെ
കണ്ടിട്ടേയില്ല
അറിയില്ല പഴയൊരാ പല -
മാമ്പഴപ്പേരവർക്ക്
പുതുപേരിൽ പുളകമണിയും
പളുങ്കുകളാണവർ

കനികൾതൻ തനിമയറിയില്ല -
വർക്ക്
കണ്ണഞ്ചിക്കും കനികൾ
മാർക്കറ്റിൽ കണ്ടു വളർന്നോര -
വർ

ഗ്രാമഹരിതക്കാഴ്ച്ചയും
കവിതമൂളും കാറ്റും
കുന്നേറി മരമേറി കൂത്താടി
കളിച്ചെത്തും
ബാലകരുമില്ലിന്ന്

പട്ടണത്തിൻ
പളപളപ്പിൽ
പൊങ്ങി നീന്താൻ വെമ്പൽ
കൊള്ളുവോരല്ലാതെ

2024, നവംബർ 26, ചൊവ്വാഴ്ച

നീറ്റൽ



നീ വെച്ചുപോയ വാക്കുകൾ
വെള്ളാരങ്കല്ലുകളാകുന്നു
അവ പൊടിഞ്ഞ,രഞ്ഞ്
രാകി മിനുത്ത് കൂർത്ത് നിൽക്കുന്നു

മൂർച്ചിച്ച നിൻ്റെ വാക്കുകളേറ്റ്
എൻ്റെ മാംസം ചോരച്ചു പോയിരിക്കുന്നു
ക്രൂരതയുടെ ഉപ്പും മുളകും പുരട്ടി നീ
നൊട്ടിനുണയുന്നു

സ്നേഹത്തിൻ്റെ മേമ്പൊടി ചേർത്ത്
ആലസ്യത്തിൽ നിറഞ്ഞൊഴുകുന്ന രതിപ്പുഴയായ് പടർന്നു നിന്ന നീ
രക്തപ്പുഴ,യൊഴുക്കി തിരിച്ചു പോകുന്നു

നീയേകിയ സ്വപ്നങ്ങളൊക്കെയും
ക്ഷണികമായിരുന്നു
നീയേകിയ സ്വാതന്ത്ര്യം മായയായിരുന്നു
പ്രണയം നിറഞ്ഞ എൻ്റെ ഞരമ്പിൽ നിന്നും
നീ ഒളിച്ചു കടത്തിയത് പ്രാണനെയായിരുന്നു

അടിവയറ്റിൽ അറപ്പിൻ്റെ സൂചിമുന -
കളാണിപ്പോൾ
ഉൾവേഴ്ചകളുടെ ഉൾനോവുകളിൽ
ഉയിരുടഞ്ഞു നീറുകയാണിപ്പോൾ

2024, നവംബർ 22, വെള്ളിയാഴ്‌ച

ശേഷിപ്പ്


ഇന്നത്തെ പുലരി കൊണ്ടുവന്നത്
നിൻ്റെ ഓർമ്മകളെയാണ്.
തണുത്ത കാറ്റ്
സ്വർണ്ണ നിറമുള്ള സൂര്യരശ്മി
നിറഞ്ഞു നിരന്ന വാകപ്പൂക്കൾ

പ്രഭാത വെയിൽ കായുന്ന കാക്കകൾ
ഈറനുടുത്തു നാണിച്ച പുൽനാമ്പുകൾ
ഇവയ്ക്കിടയിലൂടെ എത്രയോ വട്ടം
നാം കാട്ടിയ കുസൃതികൾ

നാം വട്ടംചുറ്റിയ കുറ്റിക്കാടുകൾ
നാം നമുക്കായ് കാത്ത്
കാലു കഴച്ച്
കണ്ണുകഴച്ച്
എത്രയോ വട്ടം.......

പറഞ്ഞിട്ടും പറയാത്ത
പാടിയിട്ടും മുഴുമിപ്പിക്കാത്ത
പറഞ്ഞാലും പറഞ്ഞാലും തീരാത്ത
കാര്യങ്ങളുമായി കാത്തിരിപ്പാണിന്നും

മഞ്ഞു വീണു പൊള്ളിയിട്ടും
വെയിൽ നനഞ്ഞുനീറിയിട്ടും
ഇലപൊഴിഞ്ഞ് ശോഷിച്ചിട്ടും
നിന്നെക്കുറിച്ചുള്ള ശേഷിപ്പുമായ് .....

2024, നവംബർ 21, വ്യാഴാഴ്‌ച

പുനർജനി

 



വെയിലും നിഴലും പിണഞ്ഞു -
കിടക്കുന്നു
ഉലഞ്ഞുണരുന്നു അവളുടെ -
മിഴികൾ.
അവൻ, പ്രണയത്തിൻ്റെ പ്രകാ-
ശവർഷകാലത്തിൽ

ഉറഞ്ഞു പോയ പ്രായം പ്രണയ -
ത്തിൻ്റെചൂളയിൽ തിളക്കുന്നു
പ്രണയത്തെ പിഴിഞ്ഞ് തൻ്റെ -
മാത്രം ചഷകത്തിൽ നിറയ്ക്കുന്നു

എളുപ്പം കൊളുത്താവുന്ന പുളപ്പൻ
മീനായി അവൾ മാറുന്നു
അവളെ മുന്തിരിച്ചാറുപോലെ ഉറുഞ്ചി-
ക്കുടിക്കുന്നു
ഇടറുന്ന ചുണ്ടുകൾ തമ്മിൽ കൊരുത്ത്
മറ്റൊരു കാലത്തിലേക്ക് അവർ പുനർ
ജനിക്കുന്നു .

2024, നവംബർ 20, ബുധനാഴ്‌ച

വിശ്വാസം


മുപ്പതുമുക്കോടി ദൈവങ്ങളിൽ
ഞാൻ വിശ്വസിക്കുന്നു
ദിവസവും മുട്ടുകുത്തി കുമ്പിട്ടു -
തൊഴുതു പ്രാർത്ഥിക്കുന്നവരുടെ
ശിലാ ദൈവങ്ങളെയല്ല
ഞാൻ രോഗത്താൽ തളർന്നു കിടന്ന
പ്പോൾ സഹായിച്ച
മുപ്പതു മുക്കോടി മനുഷ്യ ദൈവങ്ങളെ

എനിക് രക്തവും മാംസവുമായവരെ
അന്നവും ജലവുമായവരെ
ഉയിരും ഊന്നുവടിയുമായവരെ
ദൈവത്തോട് അല്ലാതെ സ്വന്തം
ഹൃദയത്തോട് പ്രാർത്ഥിച്ചവരെ

പ്രാർത്ഥിച്ച് സായൂജ്യമടയാൻ ഞാനാ -
ളല്ല
മണ്ണിൽ ചവിട്ടിനടന്ന് മനുഷ്യരെ സ്നേ-
ഹിക്കണം
മനുഷ്യരെ സഹായിക്കുന്നവരുടെ
സ്നേഹഗംഗയിൽ മുങ്ങണം
മണ്ണിനെ, മരങ്ങളെ, പ്രകൃതിയെ
മുപ്പതുമുക്കോടി ജീവജാലങ്ങളെ
ഞാൻ വിശ്വസിക്കുന്നു

2024, നവംബർ 19, ചൊവ്വാഴ്ച

മറവി



മറവിയുടെ ചാരനിറം വന്നു മൂടുന്നു
ദൂരെ വണ്ടി ചൂളം വിളിക്കുന്നു
സ്വപ്നങ്ങളെല്ലാം മൗനങ്ങളാകുന്നു
മൗനം ഒരു കൊത്തിവെച്ച ശില്പം

ഹൃദയത്തിലെ വേദനകൾ
വെന്തുവെന്തഴുകുന്നു
കത്തിച്ചു വെച്ച മെഴുകുതിരി പോലെ
ഉരുകുന്നു
ചിന്തയും, മനസ്സും
രണ്ടു ധ്രുവങ്ങളാകുന്നു

ഓരോ ദിവസമുണരുമ്പോഴും
പുതിയൊരാളാകുന്നു
കഴിഞ്ഞതൊന്നുമോർക്കാത്ത
വരുന്നതൊന്നുമറിയാത്ത
പുതിയൊരാൾ
അരണ ബുദ്ധിയാലൊരു ജീവിതം

കറുത്ത ഫലിതമാകുന്നു ജീവിതം
പിൻതുടരുന്ന കാലടികളെ -
അറിയാതെ വരുന്നു
ഭക്ഷണം വാരിയ കൈ വായിലേക്ക്
പോകുന്നു
വിശപ്പൊരു മായയായ് വലയം ചെയ്യുന്നു

മറവി ഒരമ്മയാകുന്നു
കൈ പിടിച്ച് നടത്തിക്കുന്നു
ചുമലിലിട്ടുറക്കുന്നു
സമയാസമയം ഭക്ഷണം തന്ന്
പാടിയുറക്കുന്നു

2024, നവംബർ 18, തിങ്കളാഴ്‌ച

പ്രിയം

 


കറുകനാമ്പിൻ
നിറുകയിൽ
മഞ്ഞുതുള്ളിയെ-
ന്നപോൽ
നിൻ്റെ നെഞ്ചിൽ
തലചായ്ച്ച്
പുലരിയൊന്നു കാ-
ണണം

2024, നവംബർ 17, ഞായറാഴ്‌ച

ബന്ധം




എത്രമാത്രം വേദനകളാണ് എന്നു
മവളിൽ
തിള,യെണ്ണയിലെ കടുകുകളാ,യൊ
ടുങ്ങുന്നത്
മൂടിവെച്ച പാത്രത്തിനകത്തെന്ന-
പോൽ
മറ്റാരും കേൾക്കാത്തതിനാൽ
വേദന വേദനയല്ലാതാകുമോ?!

വെറുതേയൊന്നു പൊള്ളിക്കുന്നതിൽ
അറിഞ്ഞോ, അറിയാതെയോ
നിങ്ങളും പങ്കാളികളല്ലെ?

ഗൂഡമായ ഒരു തിളപ്പിൽ
കനമില്ലാതങ്ങനെ പൊങ്ങിക്കിടക്കു-
മെങ്കിലും
അകക്കാമ്പ് അടിത്തട്ടിലോളമായി -
രിക്കാം

പൊട്ടിത്തെറിക്കാതെ അലങ്കാരപ്പെട്ട്
ചിരിയുടെ ചെറുതരികളായ് ഒളിവിതറു-
മെങ്കിലും
പൊട്ടി,യൊലിക്കുന്നുണ്ടാകുമുള്ളം

മനസ്സൊന്നു മാറിയാൽ
ചിതറിത്തെറിച്ചുപോകാവുന്ന കുടും
ബത്തെ
എത്ര സമർത്ഥമായാണ,വൾ ബന്ധത്തി
ൻ്റെ നനമണ്ണിൽ ആഴത്തിലമർത്തിവെച്ച്
കണ്ണീരിൻ ജലമണികളിറ്റിച്ച്
തഴച്ചുവളരുവാൻ വഴിയൊരുക്കി പാടു പൊടുന്നത്

2024, നവംബർ 16, ശനിയാഴ്‌ച

ഗ്രാമഭംഗി



ചോലവനഛായയിൽ
ചൂടൊന്നകറ്റവേ
കേൾപ്പുകാട്ടുചോലതൻ
സ്വച്ഛമാമാലാപനം

കാതിനുകുളിരായി
ഹൃത്തടം പ്രദീപ്തമായ്
സപ്തവർണ്ണാഭം
പ്രപഞ്ചമെന്നോർത്തു പോയി

കാട്ടിലെ കിളിയൊന്ന്
പാട്ടതാ പാടീടുന്നു
കൂട്ടുകാരിയെനീട്ടി വിളി -
ച്ചീടുന്നതാകാം

വാനത്തിൻ നെറുകയിൽ
തൊട്ടുതൊട്ടു നിൽക്കുന്ന
മരങ്ങൾ പുൽപ്പൊന്തതൻ
ഉടയാടചുറ്റിയും

വല്ലികൾചുറ്റിച്ചുറ്റി
പണിത വള്ളിക്കുടിൽ
പുഷ്പസുഗന്ധത്താലെ
പൂങ്കാവനമായും

എത്ര മനോഹരം
ഗ്രാമത്തിൻ നേർക്കാഴ്ചകൾ
നിലാവിനെരുചിച്ച
ചകോരമാണിന്നു ഞാൻ

2024, നവംബർ 15, വെള്ളിയാഴ്‌ച

ഭക്ഷണം



ഭക്ഷണത്തേക്കുറിച്ചേറെ -
പറയുവോർ
കൃഷകരെ ഒരുനേരമോർ -
ത്തിടേണം
അവരല്ലോ ചേറിൽ നിന്ന,-
ന്നം വിളയിച്ച്
നിത്യവും നമ്മളേ,യൂട്ടിടു-
വോർ
വൈവിധ്യമാർന്നുള്ള പോഷ -
കമേകിയും
നമ്മളേ നമ്മളായ് മാറ്റിടൂവോർ
ആദരിച്ചീടേണം അവരെ -
നമുക്കെന്നും
അനാരോഗ്യമില്ലാതെ പോറ്റു -
ന്നതിൽ
അന്നമെടുത്തു നാം മുന്നിൽ -
വെച്ചീടുമ്പോൾ
ഓർക്കുക പട്ടിണിപ്പാവങ്ങളെ
പാഴാക്കിടൊല്ലെ നാം ഒരു മണി
യന്നവും
വീതിച്ചു നൽകുക പാവങ്ങൾക്ക്

2024, നവംബർ 13, ബുധനാഴ്‌ച

കടൽ

 



കടലിനെ മനസ്സിലാവുന്നേയില്ല.
ഉൺമയേകുന്ന അമ്മയും,
പ്രതികാര ദുർഗ്ഗയും,
ഉന്മാദിനിയും, പ്രണയിനിയും.

ആരവത്തിനിടയിൽ
ഒരു നിശ്ശബ്ദത
നിശ്ശബ്ദതയിലേക്ക് ചൊരിയുന്ന
അലർച്ച,
വിചിത്ര ശബ്ദങ്ങൾ.

അലർച്ചയ്ക്കും, മുരൾച്ചയ്ക്കു -
മൊടുവിൽ
പാതിരാവിൽ തേങ്ങിക്കരയു-
മൊരു പെണ്ണ്
മീൻചാപ്പയ്ക്കരികിലോളം വന്ന്
ഉപ്പിട്ടുണക്കിയ മത്തി മണത്തിൽ
ഉരുണ്ടു പിരണ്ടൊരു പോക്ക്

ചിലനേരമവളൊരു സംഗിതസദസ്സ്
വല നെയ്യുന്നവരെ മാടി വിളിക്കൽ
ഓലകുത്തി മറച്ചുള്ള വീട്ടിലേക്ക് -
സാന്ത്വന നോട്ടം
കടലിനെ മനസ്സിലാകുന്നേയില്ല

2024, നവംബർ 12, ചൊവ്വാഴ്ച

നഴ്സറിപ്പാട്ട്

 


മുത്ത്


മുത്തശ്ശിക്കൊരു മുത്തുണ്ട്
മുത്തം നൽകും മുത്തുണ്ട്
മുത്തം നൽകിയ മുഖമാകെ
മത്തപ്പൂവു പോലുണ്ട്

തത്തപ്പെണ്ണിൻ ചുണ്ടാണ്
തത്തി തത്തി നടപ്പാണ്
തിത്തിത്താര പാടുമ്പോൾ
തിതൈ തിതൈ തുള്ളുമവൾ

2024, നവംബർ 11, തിങ്കളാഴ്‌ച

ജീവിതം



ഒരു തുള്ളി മഴനീരിൽ
നനയുന്നു മിഴിനീര്
ഒരു തുള്ളിതൻ തണു-
പ്പിൽ
കണ്ണുനീർക്കണച്ചൂട്
ജീവിതം എത്ര നിശ്ശൂന്യ -
മെന്നോർക്കുമ്പോഴും
ജീവിച്ചേ പോകുന്നു നാം
ജീവിതം ഒന്നേയുള്ളു

2024, നവംബർ 10, ഞായറാഴ്‌ച

അടിയന്തരാവസ്ഥ




അടമഴ
ഇടിയും മിന്നലും
സഹിക്കവയ്യ
പ്രകൃതിയുടെ അടിയന്താ-
വസ്ഥ.

പേരും, പെരുമയും, പോരും
ബാക്കിയാക്കി
എത്ര പേരെ മിന്നൽ പാച്ചലി -
ലൂടെ
ഇടിമുറിയിലടച്ച് ഒഴുക്കിക്കൊ-
ണ്ടുപോയിട്ടുണ്ട്.
തൊപ്പി വെച്ച ചില രൂപങ്ങളെ !
പുലിയേപ്പോലെ പേടിച്ചിട്ടുണ്ട്

എത്ര മക്കളെയാണ് നടുമുറ്റത്ത്
അs മഴയിൽ നിർത്തിയത്
എത്ര അച്ഛനമ്മമാരാണ്
തോരാമഴയായ് പെയ്തു തീർന്നത്

ഓർമ്മയുണ്ടോ ആ പഴകാലം
കരിവെള്ളൂരിലെ ചായക്കടയ്ക്കു-
മുകളിൽ
' അടിയന്താവസ്ഥ അറബിക്കടലിൽ '
എന്നെഴുതിയ വീര്യം

മറക്കരുത്, ഓർമ്മകളെ
ചരിത്രങ്ങളുടെ ചാലകങ്ങളെ

2024, നവംബർ 8, വെള്ളിയാഴ്‌ച

ഒറ്റച്ചിറകുളള പക്ഷി




ഒറ്റച്ചിറകുള്ള ഒരു പക്ഷിയാണു
ഞാൻ
പറക്കുവാൻ കഴിയാതെ
ഈ പാറപ്പുറത്തിങ്ങനെ.....

നാരകമാണ് ചുറ്റും
നരകത്തിലേക്കുള്ള പാത -
യെവിടെ
വറ്റിയ പുഴയിലെ വേലിയേറ്റ-
മെവിടെ !

ഒലീവിലക്കൊമ്പിൽ
ചത്തു കിടക്കുന്നു
കവിതയിലെ സമാധാനത്തിൻ്റെ
ദൂതൻ

പൂക്കളുടെ പവിത്രത -
ചവിട്ടിമെതിക്കപ്പെട്ടു
കവിതയുടെ കടിഞ്ഞൂൽ പ്രസവ
ത്തിന്
കംസനെപ്പോലെ കാവലാളായി
കഴുകകൊക്കുകൾ

വരും
വരാതിരിക്കില്ല പുലരി
പാപം ചെയ്യാതവർ മാത്രം
കല്ലെറിയട്ടേയെന്ന്
കല്പിക്കാൻ



2024, നവംബർ 7, വ്യാഴാഴ്‌ച

നീ

 


പവിഴമല്ലിപൂത്തുനിന്ന
പ്രാതസ്സന്ധ്യപോൽ നീ.
ചാരുവാ,മൊരു ചെമ്പ-
കച്ചേലൊത്ത സന്ധ്യ -
പോൽ നീ.

2024, നവംബർ 6, ബുധനാഴ്‌ച

നഷ്ടപ്രണയം




തനിയേ നനയേണ്ടുന്നചില മഴ -
കളുണ്ട്
പുതിയ ആകാശംതേടിപ്പറന്ന
ചിറകൊതുക്കത്തിൽ
ഒരുപാട് മധുരിക്കുന്നോർമ്മയുടെ
ചതുരനെല്ലിക്കതൻ രുചിയുണ്ട്

പ്രിയപ്പെട്ടവളേ,
നവരാത്രി ദീപംപോലെ നിറന്നു -
കത്തുന്നു നീയുള്ളിൽ
മിണ്ടാതെ പറയാതെ എൻ്റെ കൈ -
പിടിച്ചു നടന്നവളാണു നീ

വാക്കിനാൽ വരയ്ക്കുവാൻ കഴിയില്ല
നിന്നെ
പ്രണയ സമവാക്യം മാറ്റിയെഴുതി നീ
സ്വപ്ന, സ്വാതന്ത്ര്യ പുതു ചിറകു -
നൽകി നീ

ഇഷ്ടങ്ങളാലെത്ര നഷ്ടം സഹിച്ചു നീ
കഷ്ടങ്ങളേയെത്ര കോരിക്കുടിച്ചു
കണ്ടുനിൽക്കാൻമാത്രമെന്നെ
കാത്തു നിന്നില്ല നീ
വിളിച്ചാൽ വിളിപ്പുറത്തിറങ്ങി വന്നേനെ

കാലങ്ങളെന്തല്ലാം കാട്ടുന്നു മായം
എങ്കിലുമെന്നുമെന്നുള്ളിൽ വസിപ്പു നീ

2024, നവംബർ 4, തിങ്കളാഴ്‌ച

നട്ടുവൻ



നട്ടുവൻ
നാട്യം കണ്ടുനടന്നു
നാട്യങ്ങളൊട്ടുമില്ലാതെ
നാട്ടിലൂടെ

രാവും പകലുമില്ലാതെ
കറുപ്പും വെളുപ്പുമില്ലാതെ
പകർന്നാട്ടങ്ങളും
പടപ്പുറപ്പാടുകളും കണ്ട്

കൂത്തമ്പലത്തിലൂടെ
കുണ്ടനിടവഴിയിലൂടെ
നഗര ഗലികളിലൂടെ
നട്ടുച്ചയിലെ പാതിരയിലൂടെ

വാഹന തിരക്കുകളിലൂടെ
ആശുപത്രി അലമുറയിലൂടെ
അമ്പലപ്പറമ്പിലൂടെ
പട്ടിണി പേക്കോലങ്ങളിലൂടെ

കൊഴുത്ത രാത്രികളിലൂടെ
കൂത്താടും രതിക്രീഡകളിലൂടെ
കള്ളച്ചൂതുകളിലൂടെ
ബാറിലെ മേളങ്ങളിലൂടെ

മാവേലി താഴ്ന്നുപോയത്
നന്നായെന്നോർത്ത്
നടന്നു
നട്ടുവൻ

2024, നവംബർ 3, ഞായറാഴ്‌ച

അവൾ


കല്ലൊതുക്കു കടന്നവൾ
കാട്ടുവഴിയേ നടക്കുന്നു
നടക്കവയ്യ ;എങ്കിലും, കൊറ്റി -
നുള്ള വകതേടി പോകാതിരി -
ക്കുവതെങ്ങനെ
അന്തരംഗം ചൊല്ലുന്നു
ചുഴലുന്നിതുബോധവും.

യൗവ്വനത്തിൻ്റെ തളിർപ്പിൽ
അരങ്ങിലാട്ടവിളക്കായ്,
വെളിച്ചമായ് നിൽക്കേണ്ടവൾ
കരിന്തിരിയായ് കത്തിപ്പുകഞ്ഞു -
കൊണ്ടിരിക്കുന്നു .

പാകമായ കതിരുപോൽ
കാറ്റിലൂറ്റം കൊള്ളേണ്ടവൾ
പതിരുപോലെ ചാഞ്ഞുവീണു -
ചീഞ്ഞുകൊണ്ടിരിക്കുന്നു .

സലീലമാം കവിതയാകേണ്ടവൾ
സൊല്ലയെന്നു മൊഴിഞ്ഞു മുഷി-
യുന്നു
കല്ലോലിനിയായ് കുളിർവാർക്കേ -
ണ്ടവൾ
വറ്റിവരണ്ട തടിനിയായ് മാറുന്നു .

ഫുല്ല പുഷ്പമായ് സുഗന്ധമാവേ-
ണ്ടവൾ
വല്ലാതെ മാഴ്കിയുഴലുന്നു
ഓട്ടുവിളക്കായ് തെളിയേണ്ടവൾ
ക്ലാവു പിടിച്ചു കിടക്കുന്നു

വെള്ളിലാവള്ളിയായ്
കർപ്പൂരദീപ്തിയായ് വാഴേണ്ടവൾ
വിശപ്പു വറ്റിയ വയറുമായ്
കൊറ്റു തേടി നടക്കുന്നു

2024, നവംബർ 2, ശനിയാഴ്‌ച

ഉഷ്ണമേഖല





സുനിശ്ചിതമാണ് മരണം
അനിശ്ചിതമാണ് അലച്ചിൽ
ചോരച്ചു പോയി ഓർമ്മകൾ
ചേർത്തുവെയ്ക്കാൻ കഴിയാത്ത
ജീവിതം

മിഴികളെന്നേ വറ്റി
മൊഴികളും.
തായ് വേരറ്റ
തെളിനീരറ്റ ജന്മം

പാലുകൊടുത്തവയെല്ലാം
പാമ്പുകളായി
ശശമെന്നു കരുതിയത്
വ്യാഘ്രം

തളർച്ചയുടെ താഴ്ച്ചയിൽ
ചതുപ്പിൽ പുതഞ്ഞിരി -
പ്പാണിപ്പോൾ
ആശതന്നവൾ തന്നില്ല
ആശ്വാസത്തിൻ്റെ ഒരു -
കണിക പോലും

ശാന്തിയുടെ പച്ചപ്പാകേണ്ട -
യിടം
അശാന്തിയുടെ
ഉഷ്ണമേഖല


2024, നവംബർ 1, വെള്ളിയാഴ്‌ച

കുട്ടിക്കവിത



ആശ



കാറ്റിനെപ്പോലെ പറക്കാൻ മോഹം
കാട്ടിലെ കുഞ്ഞനിലയ്ക്ക്
ചിറകില്ലാതെ പറക്കുവതെങ്ങനെ
സങ്കടമായി,യിലയ്ക്ക്
ഒരു നാൾ നീയും പറക്കുമെന്ന്
ചൊല്ലി കാറ്റു പതുക്കെ
തളിരില മൂത്തു പഴുത്തു ഒരുനാൾ
ഞെട്ടറ്റുടനെ വീണു
കാറ്റിൻ കൈകൾ താങ്ങിയെടുത്തു
പറത്തി ആകാശത്തിൽ
അശകൾ നിറവേറ്റീടിന കാറ്റിനു
നേർന്നു ഇല ആശംസ

2024, ഒക്‌ടോബർ 30, ബുധനാഴ്‌ച

വാക്കേ.....




വാക്കേ നിൻ്റെ നോക്കിൽ
വിഭ്രാന്തിയാൽ
വിതുമ്പിപ്പോകുന്നു.
ചിതറിപ്പോയ ചിന്തകളെ
നീ കൂട്ടി വെയ്ക്കുന്നു
രണ്ടാം ജീവിതത്തിലേക്ക്
കൈപിടിച്ചു നടത്തുന്നു
ഞാൻ എന്നെ നിനക്കായ്
സമർപ്പിക്കുന്നു

2024, ഒക്‌ടോബർ 29, ചൊവ്വാഴ്ച

നോട്ടം

 


അവളുടെ കണ്ണിൽ ഉപ്പു കാ-
റ്റിരമ്പുന്നു
വിതുമ്പലിനെ വിലക്കാൻ ശ്രമി-
ക്കുന്നു
വൈകുന്നേരവെയിൽ പോലെ
തെളിഞ്ഞിരുന്ന പെണ്ണ്
പൊള്ളും ശൂന്യതയിൽ നീറുന്നു .

ഒരു വഷളൻ വെയിൽ അവളെ
ഉറ്റുനോക്കുന്നു
അവിടവിടെയുണ്ട് ചിതറിയ ചില -
സങ്കടനോട്ടങ്ങൾ.

നോട്ടങ്ങൾ ചിലനേരം നെടുകെ
പിളർത്തും നമ്മെ .

2024, ഒക്‌ടോബർ 28, തിങ്കളാഴ്‌ച

ഓരോ ചുംബനവും


ഓരോ ചുംബനവും
ആദ്യ ചുംബനമാകണം
ചുണ്ടിലൊരു കവിതയായ്
കൊത്തിവെയ്ക്കണം

ഓരോ നോക്കിലും
ഒരു വാക്കുണ്ടാവണം
ലിപിയില്ലാത്ത അവയിൽ
നിന്നും
ഒരു പാട് വായിച്ചെടുക്കണം

കവിൾത്തുടുപ്പിലൊരു
കടൽക്കോളു കാണണം
സാന്ധ്യ ശോഭയായ്
കൈകോർത്തു നിൽക്കണം

പ്രണയമെന്നും
അടങ്ങാത്ത ആഴിയാകണം
ചുംബനങ്ങൾ
ചെമ്പകപ്പൂവും

2024, ഒക്‌ടോബർ 26, ശനിയാഴ്‌ച

ഇറക്കം



കയറ്റം ബുദ്ധിമുട്ട് തന്നെയാണ്.
ഇറക്കം
എളുപ്പമല്ല

കണ്ണൊന്നു പാളിയാൽ
കാലൊന്നു തെറ്റിയാൽ
ജീവിതത്തിൽ നിന്നു തന്നെ
ഇറങ്ങിപ്പോകേണ്ടി വരും
ചിതലരിച്ച ചിത്രമായി
മാറേണ്ടി വരും

എളുപ്പമാണ്
പറയാൻ
പ്രോത്സാഹിപ്പിക്കാൻ
അനുഭവിച്ചു നോക്കണം
അപ്പോഴറിയാം.....!

ഓർക്കുക
കയറ്റത്തേക്കാൾ
ബുദ്ധിമുട്ടാണ്
ഇറക്കത്തിന്

അത്രയും
ഉദാസീനമായി
ജീവിതത്തെ ഒന്നുരുട്ടി വിട്ടു
നോക്കൂ
കണ്ണടച്ചു തുറക്കുന്ന
ആ നിമിഷംമതി
അരികിലുള്ളവയൊക്കെ
അകലത്താകാൻ
എന്നന്നേയ്ക്കുമായി ഇല്ലാ
താകാൻ

2024, ഒക്‌ടോബർ 25, വെള്ളിയാഴ്‌ച

മഴയേ....



പാടി പതിഞ്ഞൊരീണം പോലെ
മഴയിന്നു നിന്നു  പെയ്യുന്നില്ല
കവിതയുടെ കുളിരുമായങ്ങനെ
കുണുങ്ങി പെയ്യുന്നില്ല

മഴയാകെ മാറിയിരിക്കുന്നു
മനുഷ്യമനസ്സുപോലെ കുഴമറിയുന്നു
ഒറ്റപ്പെട്ട മഴ ഒച്ചവച്ചു കൊണ്ട്
ഓടി വീഴുന്നു
തൊടിയിൽ തളംകെട്ടി കിടക്കുന്നു

മഴയെന്നാണിനി ഗസലു പെയ്യുക
ഗസലിൻ്റെ ഗരിമ എന്നാണെന്നെ
തൊട്ടുണർത്തുക
എന്നാണു നിൻ്റെ നിഷ്കളങ്കത
വറ്റിപ്പോയത് !
വന്യമായ ഉന്മാദത്താൽ എല്ലാം
തച്ചുടക്കാൻ തുടങ്ങിയത്

ഇടവപ്പാതിയിൽ ഇടമുറിയാതെ
കർക്കിടകത്തിൽ കള്ളക്കണ്ണാലെ
ചിങ്ങത്തിൽ ചിരിമണികളുതിർത്ത്
കന്നിയിൽ നാണംകുണുങ്ങി
നിന്നെയെനിക്കൊന്നു കാണണം

പുതുപ്പെണ്ണിൻ്റെ സ്പർശംപോലെ
കുളിരുള്ള ചാറ്റലേറ്റ്
വരാന്തയുടെ അങ്ങേയറ്റത്ത്
ചാരുകസേരയിൽ മലർന്നു കിടന്നു
മയങ്ങണം

മഴയേ........,
സ്നേഹത്തിൻ്റെ
സഹ്യനായി നീയൊന്നു കൂടിയെന്നിൽ
പെയ്തിറങ്ങിയെങ്കിൽ

2024, ഒക്‌ടോബർ 24, വ്യാഴാഴ്‌ച

ഇല്ലിനി



അമ്മേ, പ്രകൃതി
പ്രാക്തന കാലത്തുള്ള
മാനവനായിരുന്നില്ല
പ്രാകൃതൻ.
ലോകത്തെ ഉള്ളങ്കൈയി-
ലൊതുക്കും
ഇന്നിൻ അത്യാഗ്രഹിയാം
മനുജൻ.
നീ ചുരത്തിയ മാറവൻ
അരിഞ്ഞേ കൊണ്ടുപോയി
വെട്ടിയെടുത്തു നിൻ കൈ -
കാലുകൾ.
കൊഞ്ഞനം കുത്തി രസിക്കു -
മ്പോൾ
കുത്തിയൊലിച്ചു പോകുന്നു
നാടും നാട്ടാരും,ജീവജാലങ്ങളും
ഇല്ലിനിയിവിടെ ജീവജലം
സ്നേഹത്തിൻ ഇന്ദ്രജാലം
പ്രണയവും കവിതയും
പൂക്കളും, പക്ഷികളും
ഒരിറ്റു കണ്ണീരുപ്പു പോലും



2024, ഒക്‌ടോബർ 23, ബുധനാഴ്‌ച

പ്രണയത്താൽ




മഴച്ചില്ലുപോലെ മിനുത്തുള്ള -
സുന്ദരി
വെടിച്ചില്ലുപോലുളളിലോർമ്മ -
യായുണ്ടു നീ
അന്ന,ന്തിനേരത്ത് അക്കടൽ -
ത്തീരത്ത്
ഉളളിൽ കൊളുത്തിവച്ചന്നു -
നാം നെയ്ത്തിരി

കാണുന്നതുണ്ടിനും കണ്ണിലെ -
കടൽത്തിര
അധരത്തിൽ പറ്റിയ അന്തിനേ-
രച്ചുന
സ്നേഹമെന്തെന്നത് അറിയാ-
തെ പോകെലാ !
എന്നുമുണ്ടാവുമെന്നുള്ളിലീ,യ -
ർത്ഥന

മുന്നമേ തന്നെ നാം ഒന്നായിരു-
ന്നിടാം
രണ്ടിടത്തായി ജനിച്ചെന്നതാ-
യിടാം
ഒന്നായിടുന്നതിൻ മുന്നോടിയാ -
യിടാം
അന്ന,ന്തിയിൽ കണ്ടുമുട്ടിയതോ -
ർക്കുക

മറ്റൊരാൾക്കില്ലിനി ചേക്കേറുവാ-
നിനി
എന്നിൽ ശിഖരങ്ങളെന്നറിഞ്ഞീടു -
നീ
പ്രീയമോടില്ലിനി കൊളുത്തുവാൻ -
നെയ്ത്തിരി
നിൻ പ്രണയച്ചില്ലിൽ തറഞ്ഞവന -
ല്ലി ഞാൻ

2024, ഒക്‌ടോബർ 22, ചൊവ്വാഴ്ച

മൂന്നു കവിതകൾ




യുദ്ധം

ചുംബിച്ചു കൊണ്ടിനി
പിരിയാം
പ്രിയേ,
ഒത്തുചേരാനിനി
കഴിഞ്ഞില്ലെങ്കിലോ

(2)
മൊഴി

കാറ്റേ,
ഒരു സന്ദേശവും
കൊണ്ടുവരേണ്ട നീ
ഞാൻ ചുംബിച്ച ചുണ്ടുകളാൽ
എന്നെ ചുംബിക്കുന്നവനെയല്ലാതെ

(3)
രക്തസാക്ഷി

വസന്തകാലത്തെ
ചുവന്ന പൂവ്

2024, ഒക്‌ടോബർ 21, തിങ്കളാഴ്‌ച

കഴിഞ്ഞുപോയതിന്നോർമ്മ





ഉണ്ടായിരുന്നു ;
തൊടിയിലൊരറ്റത്ത്
ധവളമേഘങ്ങൾ നിഴലിച്ചു -
നിൽക്കുമൊരുകുളം

തുമ്പികൾ, ചിത്രശലഭങ്ങൾ
ചീവീടുകളുടെ സംഗീതം
കുയിലിൻ കളകൂജനം
കോഴികളുടെ ചിക്കിപ്പെറുക്കൽ

ആഞ്ഞിലി, മഹാഗണി
കുടമ്പുളി, വരിക്കപ്ലാവ്
കശുമാവ്, പപ്പായ
ചിലക്കും ചിതല പക്ഷികൾ

ഇരുണ്ട നാളിലെ
അരണ്ട വെളിച്ചത്തെയോർത്തും
സന്തോഷിക്കാം
അതിലുമുണ്ടൊരു ഉല്ലാസാഘോഷം
ഉഷസ്സിൻ്റെ കണ്ണിമ

കഴിഞ്ഞുപോയ കാലത്തിൻ
ഇല്ലായ്മയേക്കാൾ
അനുഭവിക്കുന്നുയിന്നിൻ
സമൃദ്ധിതൻ വല്ലായ്മ

അതിൻവൃണങ്ങളിൽ ചൊറിഞ്ഞു
ചൊറിഞ്ഞങ്ങനെ
പരേതാത്മാവിനെപ്പോലെ
വരിക്കപ്ലാവിലള്ളിപ്പിടിച്ചിരിക്കുമാ
പഴയ കാക്കയായ് ഞാനിരിക്കുന്നു


2024, ഒക്‌ടോബർ 20, ഞായറാഴ്‌ച

ഉറങ്ങുമ്പോൾ




അടുപ്പിൽ തീയായ് പുകഞ്ഞ്
നനക്കല്ലിൽ വിഴുപ്പായ് കുതിർന്ന്
രാവിലെ കട്ടൻ ചായയായ്
ഉച്ചയ്ക്ക് ഊണായ്
വൈകുന്നേരം നാലുമണിച്ചായ-
യായ്
രാത്രിയിൽ നിനക്കു മെത്തയായ്

അണിഞ്ഞും
അഴിഞ്ഞും
കരിഞ്ഞും
പൊരിഞ്ഞും
ദിവസത്തിൻ്റെ മുക്കാൽ പങ്കും
കഴിഞ്ഞ്
ഉറങ്ങുമ്പോഴാണ്
ഞാൻ നീയാകുന്നത്

എവിടേയും തോറ്റുപോകുന്ന ഞാൻ
ജയിച്ച് തലയുയർത്തുന്നത്
കൽപ്പിച്ചും കവിത മൂളിയും
സ്വതന്ത്രമാകുന്നത്
ഒന്നു പൊട്ടിച്ചിരിക്കുന്നത്

ഉറങ്ങുമ്പോൾ മാത്രമാണു ഞാൻ
ഉണർന്നിരിക്കുന്നത്

2024, ഒക്‌ടോബർ 19, ശനിയാഴ്‌ച

അന്നും ഇന്നും



ചിരപ്പക്കുടം മൂടിയൂരിനോക്കി
ചായ്ച്ചും ചരിച്ചും കുലുക്കി നോക്കി
ഒരുമണിയരിയില്ല കഞ്ഞിവെയ്ക്കാൻ
ചിരട്ടയിലൊരുതരി ഉപ്പുമില്ല

അപ്പനെപ്പംവരും അറിവതില്ല
കുന്നത്തെ ഷാപ്പും അടച്ചതില്ല
മോന്തി കഴിഞ്ഞാലും മോന്തുമപ്പൻ
പള്ള കള്ളിൻകുടമാകും വരെ

തൊള്ള തുറന്നിടും കള്ള് പിന്നെ
തുള്ളിത്തുളുമ്പി മറിഞ്ഞു വരും
കുന്നത്തെ കാറ്റിൻ്റെ കൈ പിടിച്ച്
രാച്ചൂട്ട് മിന്നിച്ച് ആടി വരും

വിശന്നു കരഞ്ഞൊരാ പൈതങ്ങള്
ചാഞ്ഞുകിടന്നങ്ങുറക്കമാകും
കലത്തിൽ തവിയിട്ടിളക്കിയുള്ള
പഴയൊരാ കഥയപ്പോൾ ഓർമ്മവരും

തിന്നു ചീർത്തിന്നു നടക്കവയ്യ
വഴി നീളെ വലിച്ചെറിയുന്നു അന്നം
പഴമൊഴി നമ്മൾ മറന്നിടൊല്ലെ
" അറിയാത്തപിള്ള ചൊറിയുമ്പോ-
ളറിയും"








2024, ഒക്‌ടോബർ 18, വെള്ളിയാഴ്‌ച

പ്രതീക്ഷ

 പ്രതീക്ഷ



മഴ ചിണുങ്ങിക്കൊണ്ടു നിൽക്കുന്നേരം
പുഴ മെല്ലെ തലോടി തലോടി നിൽപ്പൂ
പഴയൊരാമഴയുടെ കഥകൾ കേട്ട്
പൂത്ത പുൽപ്പാടം തലയാട്ടി നിൽപ്പൂ

ഇരുൾ മാറി ഒളികണ്ണാൽ വെയിലു -
നോക്കേ
നിഴലു നിലംപൊത്തി നിന്നിടുന്നു
ചിരി ചുരത്തിച്ചിങ്ങ വെയിലുവന്നു
ചക്രവാളം മയിൽപ്പീലി നീർത്തി

ഒരു പൊൻമ നീല വര വരച്ച്
നീലക്കയത്തിൽ മുങ്ങി നിവർന്നു
കൊക്കിൽ പിടയുന്ന കുഞ്ഞുമീനോ
ഒന്നും തിരിയാതെ നിന്നു പോയി

വെയിലു വെള്ളം കുടിക്കാനിറങ്ങി
വെറുതേയൊരണ്ണാൻ മിഴിച്ചുനോക്കി
പ്രണയസല്ലാപം തുടർന്നു കൊണ്ടേ
പൂവിലൊരു വണ്ടിരുന്നിടുന്നു

മഴമെല്ലെ മാനത്തെ കുന്നുകേറി
പുഴ പിന്നെയും പാടി പാടിനിന്നു
വഴിപിന്നെയും മിഴി നീട്ടി നിൽപ്പൂ
ആരെയോ പ്രതീക്ഷിച്ചു കാത്തു നിൽപ്പൂ

2024, ഒക്‌ടോബർ 16, ബുധനാഴ്‌ച

കുഞ്ഞു പൂവ്



രാവിലെ ഇറങ്ങിയതാണ്
ഇടവഴിയിലൂടെയാണ്
ഇല്ലിക്കാടു കഴിഞ്ഞ്
പള്ളിപ്പറമ്പിനപ്പുറത്തെ
വള്ളിക്കാട്ടിലാണ്
ഇതളുകൾ ഇരുണ്ട് ക്ഷത -
ങ്ങളേറ്റ
കൊച്ചു പൂവ് വീണു കിടന്നത്

ചതഞ്ഞ ഇതളുകളിലേക്കാ-
യിരുന്നു
കൂനനുറുമ്പുകൾ വരിയിട്ടു -
പോയത്
പകയിൽ പുകഞ്ഞ് വെയിൽ
നിസ്സഹായയായി
പടർന്നാളുന്നുണ്ടായിരുന്നു
അപ്പോഴും .

2024, ഒക്‌ടോബർ 15, ചൊവ്വാഴ്ച

അവൾ, ഒരു കടൽ





കടലുകാണുവാൻ
കടൽക്കരയിൽ പോകണ
മെന്നില്ല
കടൽക്കരയിൽ വസിക്കുന്ന
ഒരുവളെ കണ്ടാൽ മതി.
നിറഞ്ഞ കൺകളിൽ കടൽ
തിരപോലെ പാറുന്ന മുടി
തിരതൻ പടഹധ്വനിപോലെ
തേങ്ങൽ
അപാരതയിലേക്കെന്നപോലെ
ശൂന്യമായ കൈകൾ
നിരാശതയേറ്റിവരുന്നവള്ളം -
പോലെ ചുണ്ടുകൾ
പ്രതീക്ഷയറ്റ പകൽപോലെ -
മനസ്സ്
ഉൾക്കടൽപോലെ അനക്കമറ്റ -
നിൽപ്പ്
കടലുകാണാൻ കടൽക്കരയിൽ
പോകണമെന്നില്ല
കടൽക്കരയിൽ വസിക്കുന്ന
ഒരുവളെ കാണണമെന്നില്ല
നോക്കൂ ;
അവളെക്കുറിച്ചുള്ള ഓർമ്മകളിൽ -
തന്നെ
ഒരു കടലിരമ്പുന്നത്

2024, ഒക്‌ടോബർ 14, തിങ്കളാഴ്‌ച

വാക്കുകൾ സൂക്ഷിക്കുക




അവൾ അന്നുവരെ കേൾക്കാത്ത
ഒരു കഠിന പദമാണ്
അയാളുടെ നാവിൽ നിന്നും തെറിച്ചു
വീണത്
നിലത്തു വീണ് ചിന്നിച്ചിതറിയതൊ
ക്കെയും
അവളുടെ നെഞ്ചിലേക്കാണ്
തറഞ്ഞു കയറിയത്

ഉന്നം വെച്ച അമ്പു പോലെ
അതവളുടെ ഉള്ളിൻ്റെ ഉള്ളിലേക്ക്
തുളഞ്ഞു കയറി
അള്ളിപ്പിടിച്ചവയെ ഒക്കെയും
ഉറുമ്പുകളെപ്പോലെ
സിരയിലെ രക്താണുക്കൾ
വലിച്ചുകൊണ്ടുപോയി

വിഗ്രഹിച്ചവയൊക്കെയും
മനസ്സിൻ്റെ അടിത്തട്ടിൽ
ചേർന്ന്
സമസ്തപദമായി ബലപ്പെട്ട് ബല-
പ്പെട്ടു വന്നു
അങ്ങനെയാണ്
അവനിൽനിന്നും അവൾ ഇറങ്ങിപ്പോ
യത്

വാക്കിൻ്റെ ഊക്കിനെക്കുറിച്ച്
അവനോർത്തതേയില്ല
അകക്കാമ്പിലേക്ക്
ആഴ്ന്നിറങ്ങുമെന്ന് അറിഞ്ഞതേ
യില്ല

വാക്കുകൾ
വെറുംവാക്കല്ല
സൂക്ഷിച്ച് ഉപയോഗിക്കുക

2024, ഒക്‌ടോബർ 13, ഞായറാഴ്‌ച

പുലരി



നിലാവിൻ്റെ നീല ചുറ്റിയ ഒരു മുകിൽത്തുണ്ട്
പതുക്കെ നീങ്ങുന്നുണ്ട്
നക്ഷത്രക്കണ്ണിൽനിന്നും ഒരു
പച്ചവര
ചില്ലകളിലൂടെ മണ്ണിൽവന്നു ചിത്രം വരയ്ക്കുന്നുണ്ട്

പുൽക്കൊടിത്തുമ്പിൽ നിന്നും
ഒരു പുതുമഞ്ഞു തുള്ളി
കൺമിഴിച്ചു നോക്കുന്നുണ്ട്
ഒറ്റവരി കവിതപോലെ
ഒരു കണ്ണിമാങ്ങ കണ്ണിറുക്കി കാട്ടുന്നുണ്ട്

ഇരുട്ടിനെ കൊത്തിയെടുത്ത്
ഒരു കാക്ക
പുളിമരക്കൊമ്പിൽ വച്ച്
പുലരിയെ നീട്ടി വിളിച്ചു

2024, ഒക്‌ടോബർ 11, വെള്ളിയാഴ്‌ച

ജാതകം



ജന്മനക്ഷത്രം ഗണിച്ചു ചിന്തിച്ച-
തിൽ
രാജയോഗമെന്ന് കുറിച്ചു , മുന്ന-
മേ ജാതകം
മുജ്ജന്മപുണ്യവും, സൽക്കർമ്മ - സിദ്ധിയും
ആവോളമെന്നോതി പിന്നെയൊ-
രു കാക്കാലത്തി

സന്തോഷമായ,ച്ഛനു,മമ്മയും, -
ബന്ധുക്കളും
മംഗളാരവം മുഴക്കി കാത്തു -
കാത്തിരിപ്പായി
ആയുസ്സിനൽപ്പം ദൈർഘ്യം കുറ-
ഞ്ഞിടാമെന്നാകിലും
കുറയില്ല,യൊട്ടുമേ,യറുപതിനി -
പ്പുറം

ദുഃഖിച്ചതില്ലാരും അതിനേറെ മുന്ന-
മേ
ആറടി മണ്ണിൽ അരികു പറ്റേണ്ടോ -
ർ നാ,മെന്നു സമാധാന, മുരുക്കഴി-
ച്ചന്നേരം
കൽപ്പെട്ടിയിൽവച്ചു പൂട്ടി,യാജാതകം

നേർപ്പാതിപോലുമേ,യായില്ല ജീവിതം
കരുതിവച്ചല്ലോ കാലം കണ്ണീരു കുടി-
ക്കുവാൻ
അരചനാ,യീരാജ്യം വാണരുളേണ്ട -
വൻ
രചകനായ് കഴുതച്ചുമടു ചുമക്കുന്നു .

ആനന്ദഭേരിയില്ലാ,ഘോഷമില്ല
തങ്കനാണ്യങ്ങൾതൻ കുംഭങ്ങളില്ല
എല്ലാഗണിതവും തെറ്റിച്ചു മുന്നോട്ട്
പോകുന്നതല്ലയോ ജീവിതം ഓർക്കുക

2024, ഒക്‌ടോബർ 10, വ്യാഴാഴ്‌ച

വേവലാതി



മൗനമാണെങ്കിലും
മനസ്സേ അറിയുന്നു
നിന്നിലെ വേവലാതി.
മോഹങ്ങളെല്ലാമെ
പൂട്ടിവച്ചുള്ളൊരു
ഹൃദയത്തിന്നാവലാതി

2024, ഒക്‌ടോബർ 9, ബുധനാഴ്‌ച

പ്രണയിക്കപ്പെടുമ്പോൾ



പ്രണയിക്കുന്നതിനേക്കാൾ
പ്രിയതരം മറ്റെന്തുണ്ട്
ഒറ്റമരത്തിൻ്റെ വേരു പോലെ
ഒറ്റവരി കവിത പോലെ

അടരുവാൻ കഴിയാതെ
അണയാതെ
തെളിനീരിൻ്റെ നൈർമല്യ -
ത്തോടെ
നിറചിരിയോടെ

ചുംബിച്ചുണർത്തുന്ന
പുലരി പോലെ
കൈകോർത്തു പിടിച്ച
കടൽക്കാറ്റുപോലെ
ചെമ്പക പൂവൊത്ത സന്ധ്യ -
പോലെ

അടർത്തിയാലടരാത്ത
എന്നിലെ നീയും
അടർന്നാലുമടരാത്ത
നിന്നിലെ ഞാനും
മൗനത്തിൽ മുളയിടും
മധുരവും

പ്രണയിക്കപ്പെടുന്നതിനേക്കാൾ
പ്രിയതരമായി മറ്റെന്തുണ്ട്

2024, ഒക്‌ടോബർ 7, തിങ്കളാഴ്‌ച

ഞാനൊന്നുമറിഞ്ഞില്ലേ.....




കരവാളുയരുന്ന നേരം
കൊരവള്ളി മുറിയുന്ന നേരം
കാത്തുരക്ഷിക്കുവാനല്ല അവന്
കട്ടെടുത്തീടാൻ തിടുക്കം.

കഴുകുകൾ കൊത്തുന്ന നേരം
കന്യക പിടയുന്ന നേരം
കരുണ കാട്ടീടുവാനല്ല അവന്
കഥ മെനഞ്ഞീടാൻ തിടുക്കം

2024, ഒക്‌ടോബർ 6, ഞായറാഴ്‌ച

പ്രണയരാവ്




പ്രിയേ, ഒരുപാടൊരുപാടെന്ന്
ഉമ്മവെച്ചുണർത്തിയ നിൻ്റെ -
അധരം
മധുരം ചൊരിയുന്നു.

ചീവീടുകൾ സംഗീതരസം -
പകരുന്ന
ഈ നീലരാവിൽ
കവിളിലേക്ക് കരിമഷി പടർന്ന്
മേഘത്തിൻ്റെ നിഴലുപോലെ
ജലമിളകുന്ന
നിൻ്റെ പൊളളും കണ്ണിൽ
എനിക്കു ചുംബിക്കണം
എൻ്റെ ചുണ്ടുകൾ പൊളളിപ്പോട്ടെ !

സുതാര്യമായ ചില്ലുപോലെ
മഞ്ഞു പെയ്യുന്ന ഉടലുണർച്ചയിൽ
നമുക്ക് കൈ കോർത്തു പിടിച്ച്
നടക്കണം
ഞെരിഞ്ഞമരും ചരൽപ്പാതയിലൂടെ
മൗനത്തിൻ്റെ നിശ്ശബ്ദതയിലൂടെ
സ്നേഹത്തിൻ്റെ സൗമ്യതയിലൂടെ .

അടിമുടി പൂത്തു നിൽക്കുന്ന മര-
മാണ് പ്രണയം
ഇലകളുടേയും, പൂക്കളുടേയും
കുളിർമയിൽ
ആത്മാവിനെ സ്പർശിക്കുന്ന
കടും ചുവപ്പു പൂക്കൾ പൊഴിക്കുന്ന
വാകമരം

2024, ഒക്‌ടോബർ 4, വെള്ളിയാഴ്‌ച

നങ്ങേലി




മൂത്തു വിളഞ്ഞു പൊന്നാര്യൻ പാടം
പുത്തരിക്കൊയ്ത്തിനു കാലമായി
കതിരറുക്കാൻ പോകും കൂട്ടരൊത്ത്
കൊയ്ത്തരിവാളുമായ് നങ്ങേലിയെത്തി

പെണ്ണിൻ്റെ മൂത്ത മുലകൾ കാണാൻ
തമ്പ്രാക്കൾ കയ്യാലയേറി നിന്നു
മനക്കോട്ട കെട്ടിയോർ ഞെട്ടിപ്പോയി
മാറുമറയ്ക്കയോ കീഴാളത്തി

മാനങ്ങൾ പോയത് ഞങ്ങൾക്കെന്ന് !
തമ്പ്രാക്കൾ ആർത്തട്ടഹസിച്ചിടുന്നു
വാശിയാൽ മീശ വിറച്ചിടുമ്പോൾ
വാല്യക്കാർ നിന്നു വിയർത്തിടുന്നു

മുലക്കരം നൽകുവാൻ ഉത്തരവാൽ
കാര്യസ്ഥർ കുടിലു നിരങ്ങിടുന്നു
പശിമാറ്റുവാൻ പോലും കാശില്ലാത്തോർ
മുലമറ മാറ്റി മുഴച്ചു നിൽപ്പൂ

നങ്ങേലിയോടു കരമടക്കാൻ
കാര്യസ്ഥൻ കലിതുള്ളി കണ്ണുരുട്ടേ
കണ്ണകിയായ് പെണ്ണ് കാളിയായി
കൊയ്ത്തരിവാളുമായ് തുള്ളി നിന്നു

തൽക്ഷണം മുലരണ്ടും ചെത്തിയവൾ
തൂശനിലയിൽ കാണിക്കവച്ചു
ചേറിൽ വളർന്നൊരു പെണ്ണൊരുത്തി
ചോരയാൽ ചരിത്രമെഴുതിവച്ചു

2024, ഒക്‌ടോബർ 1, ചൊവ്വാഴ്ച

ഒരേ ആകാശം ഒരേ ഭൂമി





എത്രയും അകലെയെങ്കിലും നാം
അത്രയും അരികത്തിരിക്കുന്നവർ
ഇന്നോളം കണ്ടിട്ടേയില്ലയെന്നാൽ
എന്നും കണ്ടുകൊണ്ടിരിക്കുന്നവർ

കിനാക്കളാൽ നാം കിഴക്കു വെളു പ്പിക്കുന്നു
നിനവുകളിൽ നിറഞ്ഞാടിടുമ്പോൾ
തൊട്ടു തൊട്ടിരിക്കുന്നു ഓർമ്മകളിൽ

സിരയിലൊഴുകും സരയുവിന്നോ
ളത്തിൽ
ആന്തോളനം തീർക്കും ആലിലയാ
ണു നാം

നമുക്കൊരേ ആകാശം
നമുക്കൊരേബ്ഭൂമി
മദ്ധ്യത്തിലായിരം മായിക ഭാവങ്ങൾ

2024, സെപ്റ്റംബർ 30, തിങ്കളാഴ്‌ച

പ്രണയിക്കുമ്പോൾ


അവൻ അവളോടു പറഞ്ഞു:
പ്രിയപ്പെട്ടവളേ,
പ്രണയം ജീവൻ്റെ പുഷ്പമാണ്
അത് സ്വാഭാവികമായി വിടരുന്നു

പ്രണയിക്കുമ്പോൾ
നാമൊരു പൂന്തോട്ടമായിത്തീരുന്നു
വേരറ്റം മുതൽ ഇലയറ്റംവരെ നന-
യുന്നു
നിലാവിൻ്റെ നീരു കുടിച്ച ചകോര
ങ്ങളാകുന്നു

അവൾ പറഞ്ഞു:
പ്രിയപ്പെട്ടവനേ,
അനുരാഗത്തിൻ്റെ
ആഴങ്ങളെനിക്കറിയില്ല
പ്രണയിക്കുന്നതെങ്ങനെ?!
നിന്നെക്കുറിച്ച് ഓർക്കുവാനേയെനി
ക്കറിയൂ.

അവർ പരസ്പരം
മനസ്സുകൊണ്ടു ചേർന്നു നിന്നു
മിഴികളിൽ നിന്ന് മിഴികളിലേക്ക്
ഒരു മിന്നൽ വെട്ടം

ഇരുട്ടും ഭയവുമൊഴിഞ്ഞ്
അവരും മഴയ്ക്കൊപ്പം
ഇറങ്ങി നടന്നു
പ്രണയത്തിൻ്റെ താഴ് വരയിലേക്ക്

2024, സെപ്റ്റംബർ 29, ഞായറാഴ്‌ച

കാഴ്ച


പണ്ട് കണ്ടുകൊണ്ടിരുന്ന
ആളുകളെയൊക്കെ
ഇന്ന് കാണാതായതു പോലെ
കാണാതായിരിക്കുന്നു
മല
പുഴ
വയൽ
കുളം

മഴയ്ക്ക് മറവിരോഗമാണ്
എവിടെയൊക്കെ തിരഞ്ഞു
വെയില് ദാഹിച്ചുവലഞ്ഞ് !

കളവു പറഞ്ഞതുപോലെയാണ്
കാലം കടന്നു പോകുന്നത്
കണ്ണടച്ചു തുറക്കുമ്പോഴേക്കും
നാടകത്തിലെ പശ്ചാത്തല സ്ക്രീൻ
പോലെ മാറിപ്പോകുന്നു

എന്നെങ്കിലും കാണാൻ കഴിയുമോ
ഇനിയും പണ്ടു കണ്ടതുപോലുള്ള
കാഴ്ചകൾ
കുളിരും
കാവും
കവിതയും

മാറിയില്ലെങ്കിൽ;
മണ്ണിനെ തൊട്ടറിഞ്ഞില്ലെങ്കിൽ
പണം കെട്ടിവച്ചു കൊണ്ട്
പട്ടിണിയാവില്ലെന്ന് ആരു കണ്ടു

2024, സെപ്റ്റംബർ 28, ശനിയാഴ്‌ച

പ്രണയികൾ


കാണെക്കാണെ നിന്നുടെ -
ഓർമ്മകൾ
കവിത ചമയ്ക്കുന്നെന്നുള്ളിൽ
നിറന്ന നിറമായ് നിറപുഞ്ചിരിയായ്
നിറഞ്ഞു നിൽപ്പൂ ഹൃദയത്തിൽ .

നിശ്ചലമല്ലീ നിറഞ്ഞ സ്നേഹം
അനിശ്ചിതമല്ലീ അപരാഹ്നം
ധ്യാനവിലീനം നമ്മുടെ പ്രണയം
തരുവിൽ വിടരും മലർ പോലെ.

പ്രഭയാലഞ്ചിതമാകുന്നൂ നാം
മേഘമൊഴിഞ്ഞൊരു വാനംപോൽ
ഉജ്ജ്വല കിരണം സഖി നിന്നുള്ളിൽ
സഞ്ചിത മോഹം എന്നുള്ളിൽ

പ്രണയാതുരമാം തെന്നൽ കൈകൾ
നമ്മേ തൊട്ടു തഴുകുമ്പോൾ
മൗനം മുറ്റിയ നമ്മുടെ മിഴികൾ
മധുരം കൈമാറീടുന്നു

2024, സെപ്റ്റംബർ 27, വെള്ളിയാഴ്‌ച

മരണ വാർത്ത


ഇന്നത്തെ പ്രഭാതപത്രത്തിൽ
ഞാനെൻ്റെ മരണവാർത്ത കണ്ടു
പത്രക്കാരൻ തപ്പിയെടുത്ത
പുസ്തകത്താളിലെ
പഴയ ഫോട്ടോകണ്ടു

ഇനി ഞാൻ വെറും പ്രേതം!

വാട്സാപ്പിൽ, ഫേയ്സ്ബുക്കിൽ,
ഇൻസ്റ്റാഗ്രാമിൽ
ജോലിക്ക് പോയിക്കൊണ്ടിരിക്കു-
മ്പോൾ
ഇടനേരങ്ങളിൽ, ബസ്സിൽ നിന്ന്,
ബൈക്കിൽനിന്ന്
പ്രണാമത്തിൻ്റെ കണ്ണീർ വീഴ്ത്തുകൾ

ഞാൻ ചെസ്റ്റ് ഹോസ്പിറ്റലിൽ
കട്ടിലിൽ കിടന്ന്
ചരമകോളത്തിലേക്ക് തലചായ്ച്ച് തിരഞ്ഞുകൊണ്ടിരിക്കുന്നു

കണ്ടില്ല,
പത്രത്തിലെങ്ങും
മരിച്ച ഡോക്ടറുടെ
മരണവാർത്ത

2024, സെപ്റ്റംബർ 26, വ്യാഴാഴ്‌ച

മാച്ചി


കാലത്തിൻ്റെകവിതകളെ
മായ്ച്ചെഴുതിക്കൊണ്ടിരിക്കുന്ന പേനയാണ് മാച്ചി
ഒരോദിവസവും വൃത്തിയിലും, വെടിപ്പിലും
മായിച്ചെഴുതിക്കൊണ്ടേയിരിക്കുന്നു
വായിക്കുന്തോറും തൃപ്തിവരാതെ
വീണ്ടും .... വീണ്ടും...

മാച്ചിക്കും പറയാനുണ്ട്
പഴയ കാലത്തിൻ്റെ ചരിത്രം.
നഷ്ടമാകാതെ എന്നും
പുതുക്കിയെഴുതി നമ്മേ പഠിപ്പിക്കു-
ന്നതിൻ്റെ തിടുക്കം

ഇപ്പോൾ,
മാച്ചിയെ മറന്നു പോയിരിക്കുന്നു
പോലും
ചരിത്രത്തെ ചിതൽപ്പുറ്റ്
ഗ്രസിച്ചിരിക്കുന്നു പോലും

പുതുചരിത്രത്തിൽ
മാച്ചിയുടെ മഹാസാന്നിധ്യം
ആവശ്യമില്ല പോലും
മഹത്വങ്ങൾ മറഞ്ഞുപോയ കാലത്ത്
അഹിതങ്ങൾ വാണരുളുന്നു
............................
മാച്ചി = ചൂല്

2024, സെപ്റ്റംബർ 24, ചൊവ്വാഴ്ച

വീട്




വീട് നമ്മുടെ ഉള്ളിലാണ്.
ഒച്ച് തൻ്റെ വീട് ചുമലിലേറ്റി -
നടക്കുന്നതു പോലെ
വീടിനെ നാം നെഞ്ചിലേറ്റി -
നടക്കുന്നു

നാം വീടിന് വെളിയിലായിരി-
ക്കുമ്പോൾ
ഇടയ്ക്കിടെ ഒറ്റക്കാലിൽ -
എത്തിനോക്കും വീട്നമ്മെ.
വീട് അമ്മയാണ്.
അമ്മയോ(വീടിനോ)ളം സുര-
ക്ഷിതത്വം എവിടെ കിട്ടും

എത്ര പഴകിയാലും, പൊളി-
ഞ്ഞാലും
വീടിനോളം പ്രിയം നമുക്ക്
മറ്റൊന്നില്ല.
പഴയ മേൽക്കൂര, പൊട്ടിയ -
മച്ച്
നിറംമങ്ങിയ ഭിത്തി, അടർന്ന-
തൂണ്

അഴുകിയ അടുക്കള, പുറന്തിണ്ണ
ഇളകിയ ഇറങ്കല്ല്
എങ്ങനെ ഉള്ളതായാലും
ചേർത്തു പിടിക്കുന്നുണ്ട് വീട്
ഉയിരും, ഉണർവും നൽകി
നാളെയിലേക്ക് കൂട്ടിക്കൊണ്ടു -
പോകുന്നുണ്ട്



2024, സെപ്റ്റംബർ 20, വെള്ളിയാഴ്‌ച

ബാല്യം


കാലമെത്ര കഴിഞ്ഞുവെ
ന്നാകിലും
കോലമെത്രയാടിയെന്നാ
കിലും
കുഞ്ഞുനാളിലേയോർമ്മ
കളൊന്നുമേ
കൊഴിഞ്ഞു പോകില്ലയെ
ന്നതു നിശ്ചയം

മറന്നുപോകില്ല ഉപ്പുമാവിൻ
രുചി
ഒട്ടുമാങ്ങ കട്ടെടുത്തതിൻ
തെറി
പറിച്ചു തിന്നുള്ള ചാമ്പക്ക
തൻ പുളി
നിൻ്റെ നെഞ്ചിലെ കുഞ്ഞു
മൊട്ടാമ്പുളി

ഉച്ചനേരത്ത് തെച്ചിപൂത്തുള്ള
കാട്ടിലൂടെ നാം പോയതും
കൊക്കോൻ മാവിൻ്റെ തുഞ്ച
ത്തേറി നാം
കണ്ണിമാങ്ങ പൊട്ടിച്ചതും
കല്ലുവിൻ്റെ കണ്ണിലന്നു വെള്ളി
ലപ്പൂ വിരിഞ്ഞതും
ഇന്നലെയെന്നുള്ളപോലെ
ഇന്നുമുണ്ടെൻ്റെയുള്ളിലും

കണ്ടതില്ല പിന്നെയാരെയും
പിരിഞ്ഞു പോയതിൽ പിന്നെ
ഞാൻ
കേട്ടു പലനാട്ടിലെന്ന്
വേഷമാടി നിൽപ്പത്
വരിനെല്ലു കുത്തി ചോറുതിന്ന
വിറയലവർ ഓർക്കുമോ?!
കൊഴിഞ്ഞുപോയ കുഞ്ഞുനാള്
കൗതുകത്താൽ കാണുമോ?


2024, സെപ്റ്റംബർ 18, ബുധനാഴ്‌ച

കുട്ടിക്കവിത



അയ്യയ്യാ,
കയ്പ്പക്ക!


വയലിലെ വേലിയിൽ
നോക്കയ്യ !
കൊത്തുപണികൾ അയ്യയ്യ!
നീണ്ടു വളഞ്ഞും ചുരുണ്ടു -
മടങ്ങിയും
ശില്പംപോലെ കയ്പ്പക്ക!

2024, സെപ്റ്റംബർ 2, തിങ്കളാഴ്‌ച

മനസ്സെന്ന ചിത്രശലഭം




മനസ്സിൻ്റെ മരപ്പൊത്തിൽ നിന്നും
ചിറകടി ഉയരുന്നു
വിചാരങ്ങളുടെ കടൽ അലയടി
ക്കുന്നു
ഭ്രമകൽപ്പനയിൽപ്പെട്ടതു പോലെ
നട്ടം തിരിയുന്നു
നിഗൂഢതയുടെ വഴിയിൽ
ഈർപ്പവും ഇരുട്ടും

ആകാശവും, കടലും മുദ്രവെച്ച
മനസ്സ്
കാറ്റിൻ്റെ കൈപിടിച്ചു നടക്കുന്നു
ചില വിടവുകൾക്കുള്ളിൽ ചിതറി
വീണ
നിലാവിലകളെ പെറുക്കിക്കൂട്ടുന്നു

ചിലപ്പോൾ,
മനസ്സിൻ്റെ വന്യതയിലൂടെ
പ്രണയത്തിൻ്റെ ധന്യതയിലൂടെ
ഒരു സ്വപ്നാടകനായ് നടക്കുന്നു

മറവിയുടെ കടലെടുത്തു പോയ -
വയിൽ ചിലതൊക്കെ
പതുക്കെ പതുക്കെ തെളിയുന്നു
ചില ചിത്രശലഭങ്ങളെപ്പോലെ
മിന്നിത്തെളിയുന്നു മനസ്സെന്ന
മായാജാലക്കാരൻ

2024, സെപ്റ്റംബർ 1, ഞായറാഴ്‌ച

കപോതകൻ


കെട്ടുപോയ്
ഉരസ്സിലെ ഉപ്പുരസം
ഊർജം
ഉതിർന്നു പോയ് ഉടജം
ഉടഞ്ഞുപോയ് ഘടം

ഇല്ലിനി നിലാവ്
കണ്ണിലെ തിളങ്ങും നക്ഷത്രം
സ്വന്തമെന്നു പറഞ്ഞവളും
അന്തിത്തിരിയും
എന്നേ പടിയിറങ്ങിപ്പോയി

കറുത്ത ഓർമ്മകൾ
കല്ലിച്ചു കിടക്കുന്നു
ഇടനെഞ്ചിൽ അടവെച്ചപോൽ
ഒരു വിങ്ങൽ
മോഹത്തിൻ്റെ വളപ്പൊട്ട് തന്ന്
സ്നേഹത്തിൻ്റെ ചെരാതു മൂതി-
ക്കെടുത്തി
ധനത്തിൻ്റെ ധവളിമയിലേക്കു -
നീ പോയി

നോക്കൂ ,ഇതാ
പ്രണയത്തിൻ്റെ കപോതകനാൽ
നീലിച്ചുപോയ ഒരുവൻ