കണ്ണീർ കയത്തിൽനിന്നൊരമ്മ
ചോദിക്കുന്നു
പ്രാണപ്പിടച്ചിലായൊരു ഭാര്യ
ചോദിക്കുന്നു
അശാന്തിപർവമായൊരു പെങ്ങൾ
ചോദിക്കുന്നു
തിളയ്ക്കും തേങ്ങലായൊരു മകൾ
ചോദിക്കുന്നു
കണ്ടുവോ നീയെൻ മകനെ, കാന്തനെ -
കൂടപ്പിറപ്പിനെ, യച്ഛനെ
രാവു വെള്ളകീറവേ കൊറ്റിനായ്
പോയോനെ
ഒറ്റുവാനവനൊന്നും തെറ്റു ചെയ്തീലല്ലോ?
ഞങ്ങൾതൻ പ്രാണന്റെ യവസാന രക്ഷകൻ
അറിയുമോ അവനെ നീ?
തടഞ്ഞു നിർത്തുന്നു കണ്ണീരും, കൈകളും
എന്തു ചൊല്ലീടും ഞാൻ?
നെഞ്ചകം പൊള്ളുന്നു
എന്നെ ഞാൻ കൊല്ലുന്നു
ചുടലപ്പറമ്പിലെ ചിതയിൽ
ഞാനെന്നെയുയർത്തിക്കിടത്തുന്നു