വാക്കിന്റെ വടിയെടുത്ത്
അവൻ കാത്തിരിക്കുന്നു
വേലയെടുത്ത് വെന്തവളെ
വെയില് കാഞ്ഞ മനസ്സുമായി
വീട്ടിലേക്ക് വന്നവളെ
വാക്കിന്റെ വടിയാൽ
കുത്തി നോവിക്കുന്നു
കൊറ്റിനുള്ള വകയുമായി
കടന്നു കളയുന്നു
വേലിയിറങ്ങിയ വെയിൽ
പടിഞ്ഞാട്ട് കുന്നിറങ്ങുമ്പോൾ
കള്ളിന്റെ മണവുമായൊരു കാറ്റ്
ആടിയാടി വരുന്നു
തലയിലെ വട്ടക്കെട്ട്
തെറിയുടെ പൂരപ്പാട്ടിൽ
വേതാളനൃത്തം ചവിട്ടുമ്പോൾ
കാത്തിരുന്ന് തളർന്നവളുടെ
കണ്ണ്‍ പൊട്ടുന്നു
കര ചരണങ്ങൾ അറ്റ് വീഴുന്നു
കൊറ്റി യുദിക്കുമ്പോൾ
നുള്ളിപ്പെറുക്കി
കത്തലടക്കാൻ കാലമാക്കി
നുണ്ങ്ങ് ചിരിയുമായി
കൊറ്റിനുള്ള വക തേടി
അവളിറങ്ങുന്നു