malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2013, മാർച്ച് 29, വെള്ളിയാഴ്‌ച

കിനാവ്


  ഉച്ചവെയിൽ കത്തി നില്ക്കും
കാവിനുള്ളിൽ ഇരുളിരുള്
മച്ചകത്തിൻ മേലിരുന്ന്
ഒച്ചവെയ്ക്കുംനിഴലുകള്
കാവിനുള്ളിൽ കരിയിലയിൽ
കുണുങ്ങി നില്ക്കും കുരുവികൾ നാം
കുളിരുണരും കൈ വളകൾ
കാറ്റ് വന്നു തൊട്ടു നില്ക്കെ
പൂത്തു നില്ക്കും കുഞ്ഞു ചുണ്ടിൽ
ചെണ്ട് മല്ലി പ്പൂവുകൾ
കുരവയിടും കാട്ടു ചോല
കുന്നി മണി കുന്നിന്മേൽ
കാവിനുള്ളിൽ പാമ്പായി
ഇണ ചേരും ഇണ ക്കിളികൾ
വെയിലെല്ലാം മഞ്ഞായി
ഇനി യുണരു ഇനി യുണരു
കിനാവെല്ലാം പോയ്‌ മറഞ്ഞു
ഇനി യുണരു ഇനി യുണരു  

ഈ വഴിയിൽ


ഒരു കൊച്ചു തേന്മാവിൻ
കൊമ്പിലന്നു
ഊഞ്ഞാല കെട്ടി നാം
പാർത്തതില്ലെ
ഒരു ചെമ്പകതൈകുടന്നയിൽ നാം
കുരുവികളായി  കുണ്‌ങ്ങിയില്ലേ
ചെമ്പരത്തി പ്പൂവിൻ കാട്ടിനുള്ളിൽ
ചുംബനപ്പൂവായ് വിടർന്നതില്ലേ
ആ കൊച്ചു തേന്മാവ്
മാമ്പഴ പ്രായമായ്
ഓമനേ നിന്നെയും കാത്തിരിപ്പൂ
അചെമ്പക ക്കൊമ്പിൻ കൂട്ടിലൊന്നിൽ
കാത്തിരിപ്പുണ്ട്  കുരുവിയൊന്ന്
ചെമ്പരത്തിപ്പൂ ചുക ചുകന്നു
ഉലഞ്ഞിടൂവാനായ്  തരിച്ചു നില്പ്പൂ
എന്ന് വരുമെന്റെ ഓമനേ നീ
ഗദ്ഗദം കാത്തുകാത്തീ വഴിയിൽ

പടു മരം


വേരിറങ്ങി പടർന്ന്
വളർന്നു വരുന്നുണ്ട് ഒരു പടുമരം
പറിച്ചു മാറ്റാൻ പറ്റാത്ത വിധം
പിണഞ്ഞിരിക്കുന്നു നേരും,നെറികേടുകളും
മട്ടുകണ്ടാൽ മുട്ടുന്യായങ്ങളെന്നു തോന്നും
വേരിറങ്ങി പടരാൻ കൂട്ടാക്കാതെ
ഉണങ്ങി കരിയാനാണെന്ന ഭാവം
കിളക്കുന്തോറും കാണാം
പച്ചപിടിച്ച്  തെഴുത്ത്,തെഴുത്ത് വളരുന്നു
അപരിചിത മായ മറ്റൊരു ജീവിത
മേഖലയിലേക്ക്  പടരുന്നു
സ്വന്തം നിഴലുകൾ വീഴ്ത്തി
കാനൽപ്പാടുകൾവിടര്ത്തി
നട്ടു നനച്ചവയുടെ വെള്ളവും,വളവും
വലിച്ചെടുത്ത്
ഞരമ്പുകളിൽ അള്ളിപ്പിടിച്ച്
ചോരയും,നീരും ഈമ്പി ക്കുടിച്ച്
തളിരിടാൻ വിടാതെ,തഴച്ചു വളരാൻ -
വിടാതെ .....

ഉണർവ്വ്

കണ്ടു മുട്ടുമ്പോൾകൊണ്ട് പോകാൻ 
എനിക്കെന്തു തരും.
നിന്റെ ഓർമ്മകളെ-
എന്നേ ഞാൻ കൊണ്ട് പോയല്ലോ
നിന്റെ രൂപം ചിത്ര പടത്തിലെ-
ന്നത് പോലെ
എന്റെ മനസ്സിലുണ്ടല്ലോ
നിന്റെ ചിരിമണികൾ
കുപ്പിവള കിലുക്കമായ്
കാതിലുണ്ടല്ലോ
ഉറക്കിനും,ഉണർവ്വിനും ഇടയിലുള്ള
മദ്ധ്യാഹ്നത്തിലാണ് അന്ന് നാം
കണ്ടു മുട്ടിയത്‌
ഇനി നമ്മൾ കണ്ടു മുട്ടുമ്പോൾ
നമ്മുടെ കൈകളൊന്നുകൂടി മുട്ടണം
മതി അതുമാത്രം മതിഎനിക്ക്
സായന്തനത്തിൽ നിന്ന്
പുലരിയിലേക്കുണരുവാൻ

പരസ്യം


കളഞ്ഞു പോയ കവിതയെ ക്കുറിച്ച്
പത്രത്തിലൊരു പരസ്യം
കണ്ടു കിട്ടുന്നവർ
തിരിച്ചേൽപ്പിക്കാൻ
ഒരു മേൽവിലാസം
തിരഞ്ഞു പോയവരെ നോക്കി
ചിരിച്ചു നില്ക്കുന്നു
തരുക്കളിൽ നിന്നും കവിതപ്പൂക്കൾ
പൊഴിഞ്ഞു വീഴുന്നു
കവിതയുടെ കായ്കനികൾ
മൂളുന്നു കാറ്റുംകവിതാശകലം

കവിത





കവിത കടലാസിൽ നിന്നും
ഇറങ്ങിപ്പോയത്
ഞാനറിഞ്ഞിരുന്നില്ല
ചിലർ ചോദിക്കുന്നു:
എങ്ങിനെ യറിഞ്ഞു
എള്ളോളവും പറയാത്ത
എന്റെ ഉള്ള്
എന്റെ നൊമ്പരം,സങ്കടം ,-
ഒറ്റപ്പെടൽ
സ്നേഹങ്ങൾ,സൌഹൃദങ്ങൾ
അവഗണനകൾ
ചിലർ അത്ഭുതം കൂറുന്നു:
എന്റെ കാര്യങ്ങൾ എങ്ങനെ
കൃത്യമായി കുറിച്ചു നീ
അവരിൽ നിന്നും കവിത
കുഞ്ഞിനെ പ്പോലെ
കൊഞ്ഞനം കുത്തി
എന്നെ നോക്കി ചിരിക്കുന്നു

പുഴ

വലിയ കുഴിയെടുത്തു
ബാക്കിയുള്ളവയും
അതിലെക്കൊഴുക്കി
മണ്ണിട്ട്‌ മൂടി കല്ലും വച്ചു.
കാറ്റേ....കുളിരുമായി
നീ യിതുവഴി  വരല്ലേ
മഴേ....നീ ഒരു തുള്ളിപോലും
പെയ്തെക്കല്ലേ
മുളച്ചു വന്നുപുഴയായി
ഒഴുകിയാലോ

ബാല വേല

ചൂള തീയ്യുടെ ചൂടേറ്റു
കുമളിച്ചശരീരത്തിൽ നോക്കി
അവൾ കെഞ്ചി :
മുതലാളി പറഞ്ഞു
പാക്ക് തൂക്കി ചിലർ വരും
പറയുന്നതൊക്കെ പാക്കിലാക്കും
കശാപ്പുകാർക്ക്‌ വിൽക്കും
മസാല ചേർത്ത് പാകപ്പെടുത്തി
തട്ട് കടകളിലൂടെ വിൽക്കും
ചോദ്യങ്ങളൾ ദോശപോലെ
തിരിച്ചും മറിച്ചും ചോദിക്കും
ഇങ്ങനെ യിരുന്നോണം
മിണ്ടി പ്പോകരുത്  

2013, മാർച്ച് 23, ശനിയാഴ്‌ച

തിരകളോട് കളിക്കല്ലേ


തിരകൾ തീരത്ത് വരുമ്പോൾ
തൊടാൻ കഴിയില്ലെന്ന്
ഞെളിഞ്ഞു നില്ക്കല്ലേ
പോയ തിരകളെല്ലാം
ഒന്നിച്ചു വന്നാൽ
തീർന്നു
നീയും
നിന്റെ
പടുത്തുയർത്തിയ
ലോകവും
 

കൊമ്പനാനയും,കുഴിയാനയും


കൊമ്പനാനകൾ
കരുതി യിരിക്കണം
കഴിയില്ല
കുഴിയാനകളെ
എന്നും
തോല്പ്പിക്കുവാൻ

മോഷണം




സംവിധായകനോട്
ഞാനൊരു കഥ
പറഞ്ഞു.
കൊള്ളില്ലെന്ന്
അയാളും
.....................
......................
മാറിവന്ന സിനിമകാണാൻ
ഞാൻ കൊട്ടകയിൽ.
ഞാൻ ബീജം നൽകി
ഞാൻ ഗർഭം ധരിച്ച്
ഞാൻ പ്രസവിച്ച
കുഞ്ഞിനെ
മോഷ്ട്ടിചെടുത്ത്
വസ്ത്ര മണിയിച്ചു
അയാൾ കൊട്ടകയിൽ
ഇരുത്തി യിരിക്കുന്നു

ബലാത്സംഗം!


ഇല പൊഴിക്കും മരത്തിനരികിൽ
എന്റെ കിളിവാതിൽ
മഞ്ഞു മണികൾ ഉതിർത്തു
എന്നും വിളിച്ചുണർത്തും
ഇന്നുണർന്നെണീറ്റ ഞാൻ
ഞെട്ടി വിറച്ചുപോയി
ഇല പൊഴിയും മരം നഗ്ന -
യായിരിക്കുന്നു
അവളെയാരാണ് വിവസ്ത്ര -
യാക്കിയത്?!
പീഡനമേറ്റഅരയിലേക്ക്
നോക്കുവാൻ കഴിയാതെ
നിലവിളിക്കുമ്പോൾ
അടർന്ന് വീഴുന്നുണ്ടായിരുന്നു
വാക്കുകൾ
ബലാത്സംഗം.....ബലാത്സംഗം!

ബലി മൃഗം (എ.അയ്യപ്പന്)



പ്രണയ പൂവെന്നു കരുതി
കരളിനോടു ചേർത്ത് വെച്ചത്
കഠാര മുള്ള് എന്നറിഞ്ഞിട്ടും
ചിരി മരമായി പൂത്തു നിന്നവനെ
പറിച്ചെറിയുവാൻ കഴിയാത്ത
പ്രണയ കല്ലിൽ
ബലി മൃഗമായി തല വെച്ച് -
കിടന്നവനെ അയ്യപ്പാ!
നേരവും,കാലവും,ദേശവും-
ദോഷവും നോക്കാതെ
കവിത കായ്ച്ച മരമേ
ചെംകൽചൂളയിലെ നിന്റെ
രാജാത്തിയെയും
നെഞ്ചിൻ ചൂളയിലെ നിന്റെ
പാപ്പാത്തിയെയും
ഞാനറിയുന്നു
കവിത തന്നെ നിനക്കമ്മയും
കവിത തന്നെ നിനക്കന്നവും
കിന്നരി കിനാക്കളും
ഞാനറിയുന്നു അയ്യപ്പാ!
നീ തന്നെ ഉണ്മയും
നീ തന്നെ നന്മയും
നീ തന്നെ മണ്ണിലെ -
നക്ഷത്രവും

ആൾ ദൈവം


ആൾ ദൈവങ്ങളൊന്നും
അക്രമം തടുക്കുന്നതു
ഞാൻ കണ്ടിട്ടില്ല
ആകാശ ഗോപുരങ്ങൾ
കെട്ടിയിട്ടുണ്ട്
ആളുകളെ കാവലിനെ-
ർപ്പെടുത്തിയിട്ടു ണ്ട്
അകത്തളത്തിലിരുന്നു
ഇവരെന്താണ് ചെയ്യുന്നത്
അക്രമത്തെ
അയവിറയ്ക്കുകയോ
അതോ,അടയിരിക്കുകയോ ?

ഐശ്വര്യം


മുറ്റ മടിച്ചു
ചാണകം തെളിച്ച്
കുളിച്ച്,കുറി തൊട്ട്
തെരുവൻ തോർത്ത്-
ഉടുത്ത്
വിളക്ക് വെച്ച്  മുല്ലപ്പൂ
വെച്ച് തൊഴുത്
ഞാന്നു കിടക്കുന്ന അമ്മിഞ്ഞ
മേലെ
ഒരു തോർത്തിട്ടു
വെറ്റ ചെല്ലവുമായി
പലകമേൽ പൂമുഖത്ത്
കാൽ നീട്ടി യിരുന്നു
നാമം ജപിക്കുന്നു ഒര്-
ഐശ്വര്യം
അതാണ്‌ പേര കുട്ടികൾക്ക്
ഇന്ന് പറഞ്ഞു കൊടുത്താലും
തീരെ മനസ്സി ലാവാത്തതും

സ്വഭാവം


അന്ന് ഞാൻ കരുതി
കൂട്ട് കാരനല്ലേ
കൂടെ യുണ്ടാകുമെന്നു
അങ്ങിനെ യാണ്
അവനു വേണ്ടി
കള്ളം പറഞ്ഞത്
ഉള്ളം കൈയിൽ
തല്ലു മേടിച്ചത്
കട്ടെടുത്തു
കല്ല്‌ പെൻസിലുകൾ
കൈ മാറിയത്
കയ്യാല പ്പുറത്തേ
തേങ്ങ എടുക്കുമ്പോഴാണ്
അവൻ, കൈയ്യിൽ കയറി
പിടിച്ചത്
അന്നാണ് ഞാൻ അറിഞ്ഞത്
അവനും..........

പ്രാർതഥിക്കുന്നതു


വെട്ടിപ്പിടിച്ച സാമ്രാജ്യം
സംരക്ഷിക്കാൻ
ചെയ്തു കൂട്ടിയ പാവങ്ങൾ
മറയ്ക്കാൻ
ദേവാലയങ്ങൾ പണം കൊണ്ട്
നിറയുമ്പോൾ
എന്റെയും ഏന്റെ ദൈവ ത്തിന്റെയും
വിശപ്പു മാറ്റണേഎന്ന്
മനം നൊന്തു പ്രാർത്ഥി ക്കുന്ന
തെരുവ് ബാലികയ്ക്ക്‌
ചെറു നാണയ ത്തുട്ടു നല്കാൻ
ഈ പണക്കാർക്കു മനസ്സലിവു
ഉണ്ടാവണേ എന്ന്
ആത്മാർത്ഥമായും  ദൈവം
ദൈവത്തിന്റെ ദൈവത്തോട്
പ്രാർതഥിക്കുക യായിരിക്കും

2013, മാർച്ച് 22, വെള്ളിയാഴ്‌ച

കൂടെ നടക്കുമ്പോൽ.....!

കൂട്ടുകാരാ....
ഒന്നും മിണ്ടല്ലെ
തൊട്ടേ പോകല്ലേ
കലമ്പും കിറുക്കൻ-
കായൽകാറ്റു 
കൂട്ടരോടു ചൊല്ലിടും
നാട്ടുകാര റിഞ്ഞിടും
ഉണര്ന്നിടാം നമ്മിലെ
സദാചാര പോലീസും
കൂട്ടുകാരാ...
ഒരു ചുവടിൽതൊടാത്ത 
അകലം വെച്ച് നടക്കാം
നിന്നിലെ പഴയ മൃഗ-
മുണർന്നാൽ
ഒന്നെനിക്ക് പിടയുവാനുള്ള
സൌ കര്യ ത്തിനെങ്കിലും

നോട്ടം



നായാടുന്നു വേട്ടക്കാരന്റെ നോട്ടം
പച്ച മാംസത്തെ കടിച്ചു പറിക്കുന്നു
കാമം കുരുക്കുന്ന കാടെന്നപോലെ
ചുഴിഞ്ഞു നോക്കുന്നു പെണ്‍ മേനിയെ  
പാനോത്സവങ്ങൽ നടത്തുന്നു
രതി നദിയിൽനീന്തുന്നു.
കൈലേസിലേക്കു  നോക്കി  -
വെറോനിക്ക വിതിമ്പി കരയുന്നു
കീചകാ,ലിംഗന വേഷമായ്
മാറിയെന്കിലെന്നാത്മാർതഥമായ്  
ആശിച്ചു പോകുന്നു
...........................................
സൂചന:-
വെറോനിക്ക-കാൽവരി കുന്നിൽ യേശുവിന്റെ
മുഖം തുടച്ച പുണ്യവതി .യേശുവിന്റെ മുഖം കൈലേസിൽ
പതിഞ്ഞു
കീചകൻ- പാഞ്ചാലിയെ പ്രാപിക്കുവാൻ വന്ന കീചകനെ
ഭീമൻ ആലിംഗനം ചെയ്തു കൊന്നു  

വിസ്മയം

പിന്നെയും പീതാംബരം
ചുറ്റി വന്നെത്തി
മോടിയാര്ന്നുള്ളൊരു
മേടമാസം
മന്നിടം മഞ്ഞ വിതാനിച്ചു കൊന്നകൾ
മഞ്ഞിൻ കണിക പുതച്ചു നിന്നു
മഞ്ഞ ക്കിളികളും,വെള്ളരി പ്പൂക്കളും
ചിറകിൽ വേലാർന്ന ശലഭങ്ങളും
പൊന് പണ ചേലൊത്ത
പൂവിന്നിതളുകൾ
പൂവന് പഴത്തിൻസുഗന്ധങ്ങളും
അണ്ണാരക്കണ്ണനും ,അടയ്ക്കാകുരുവിയും
മാമ്പഴച്ചാറിൻമധുരിമയും
വിഷു കൈ നീട്ടമായ് വന്നെത്തും
വസന്തമേ
വിസ്മയം പ്രകൃതി നിന് കുസൃതി

മാഞ്ഞുപോയ ചിരികൾ


കറുത്ത പ്രഭാതമാണ്‌
കുരുത്തു വന്നത്
ഉദ്യാനങ്ങൾ ഉണരുന്നേയില്ല
കിളി മൊഴികൾ കേൾക്കുന്നില്ല
കുളിരിടും കാറ്റിനെ കാണാനേയില്ല
കവിത യാകേണ്ട വാക്കുകൾ
കല്ലിച്ചു നില്ക്കുന്നു
മഷി മഞ്ഞുകട്ട പോലെ ഉറഞ്ഞിരിക്കുന്നു
വിരിയുന്ന മൊട്ടിനെ
കെട്ടി വരിയുന്നു
മൂർത്ത കൊക്കുകൾ ആർത്തു ചിരിക്കുന്നു
ഓടുന്ന ബസ്സിൽനിന്നും ഒരാർത്ത നാദം.
പള്ളിക്കൂട പടി വാതിലിൽ
ഒരു പിടച്ചിൽ,ഒരു ഞരക്കം
ഇടവഴിയിലെ കാട്ടു പൊന്തയിൽ
കട്ട പിടിച്ച ചോരയ്ക്ക് ചുറ്റും
കൂനൻ ഉറുമ്പുകൾ
പെണ്‍ കുട്ടികളും ,അമ്മമാരും ഇപ്പോൾ
ചിരിക്കാറെയില്ല

2013, മാർച്ച് 16, ശനിയാഴ്‌ച

വിരഹം




മിഴിയിൽ മീൻ പിടയുന്നു
വിരഹാബ്ധിയിൽ നീന്തുന്നു
മൌനത്തിന്റെ ചെതുംപലുതിർത്തു
  റിങ്ങ്ടോണ്‍  വിളിച്ചുനര്ത്തുന്നു
വാക്കിന്റെ ഉതിർ മണികൾ
കാതിൽ തൊടുമ്പോൾ
കൈത്തലം കടിച്ചു വിതുമ്പലടക്കുന്നു
'പോരുവതെന്നെന്നു 'തേങ്ങി
ചിതറുമ്പോൾ
'കൊതിയേറെയുണ്ടെന്നു'
റെയ്ഞ്ചില്ലാതലയുന്നു
വരണ്ടൊരു ചുംബനം
കവിളിൽ തൊടുന്നേരം
കർതവ്യമെന്നുള്ളിൽ
കരുത്തു നേരുന്നു

സുഹൃത്ത്




സ്നേഹത്തിന്റെ
വെളിച്ച ക്കീറുകൾ
ഇടയ്ക്കിടെ ആകാശമെന്നിലേക്ക്ക്കൂ
പായിക്കുന്നു
തെറ്റിപോകുന്ന എന്റെ വഴികളെ
നേരെയാക്കി
ഇരുട്ടിനെ മുറിച്ചു കടക്കാൻ
സഹായിക്കുന്നു
ഓരോ മേഘക്കീറും
ഓരോ സുഹൃത്താകുന്നു
ഓർക്കാതെ പോകുന്ന സമയങ്ങളിൽ
ഒരമ്മയുടെ താക്കോൽ ദ്വാരങ്ങളിൽ
വെള്ളി വെളിച്ചമായ്
മിന്നി മറയുന്നു

അസ്വസ്ഥത




രാവിലെ ഇറങ്ങി പോകുമ്പോൾ
തിരിച്ചു വരുമെന്ന് ഞാൻ പറയാറില്ല
അല്ലെങ്കിൽ
എങ്ങിനെ യാണ് പറയുവാൻ കഴിയുക
മരണം എന്നിൽ തന്നെ യാകുംപോൾ
അസ്വതതയുടെ  ഒരുപന്താണിന്നു ഞാൻ
അതിരുവിട്ട കളികൾ അരികില തന്നെയല്ലോ.
ഏമ്പക്കത്തിൽ പോലുമൊരു മാറ്റം
'ഹേറാം'-
തുറിച്ചു നോക്കുന്നു നിവർത്തി വെച്ച പുസ്തകത്തിൽ -
നിന്നും ഒരു കണ്ണട .
മാവിൻ ചുവട്ടിലെ ചാരു കസാലയിൽ നിന്ന്
ചുരുട്ടിന്റെ വളയങ്ങൾ മേലോട്ടുയരുന്നു .
വൈക്കോലിന്റെ കഴിഞ്ഞു പോയ
പച്ചപ്പിനെയാണ് ഞാൻ തേടുന്നത്
എന്റെ ചിന്തയ്ക്ക് തീ പിടിക്കുന്നു
ഒരു തീ പാമ്പ് നട്ടെല്ലിലൂടെ  മുകളിലേക്ക്
കയറുന്നു
ഒരു തട്ടുപൊളിപ്പൻ പടിഞ്ഞാറൻ -
സംഗീതം
പതഞ്ഞൊഴുകുന്നു
പച്ചപ്പിന്റെ വന്യതയിൽ നിന്നല്ല
വൃദ്ധ വദനത്തിലെ കണ്ണുകളിൽ
നിറഞ്ഞു നിന്ന ഏകാന്തതയിൽ -
നിന്നാണ്
ശാന്തത  ഉറവയെടുതതെന്നറിയുന്നു
എന്നാൽ;
ഇന്ന് വൈക്കോലിനും വനിത
മാന്യത വെടിഞ്ഞു പടർന്ന് കത്തുമ്പോൾ
അടർന്നു വീഴുന്നത്
അനേകം പച്ചപ്പുകൾ
 

2013, മാർച്ച് 15, വെള്ളിയാഴ്‌ച

ഡി,വിനയചന്ദ്രന്




വിനയത്തിന്റെ വിദ്വാൻ
കാവ്യ വഴികളിലൂടെ
കാലത്തോട് കലഹിച്ചും
നാടിൻ സംസ്കൃതിയും
നാട്ടു വിശേ ഷവും
ഉച്ചത്തിൽ പാടിയും,-
പറഞ്ഞും
ഏകാന്ത പഥികനായി
പുഴയുടെ പുളിനത്തിലേക്ക്-
പോയി
കവിതയുടെ കടവിൽ
വരികളെ ഒറ്റയ്ക്കാക്കി
കവി എങ്ങോട്ടാണ്  പോയതു ?

പരദേശികൾ




ചേര,ആമ,കാടപക്ഷി
തോളത്തൊരു പൊക്കണവും
കൈയ്യിലൊരു വടിയുമായി
പിടിക്കാൻ വരും
ചില പരദേശികൾ
കൊള്ളിക്കിഴങ്ങ് കട്ട് തിന്നും
കാട പക്ഷിയെ ചുട്ടു തിന്നും
പായുന്ന പാമ്പിന്റെ പിന്നാലെ-
പാഞ്ഞ്
പിടിച്ചു കുടഞ്ഞുചുരുട്ടി -
  പൊക്കണത്തിലിടും
ആമ ക്കഴുത്തിൽ ചരട് കെട്ടി
മാവിൻ കൊമ്പിൽ  ഞാത്തി -
കെട്ടി ത്തൂക്കി
ചളിയെല്ലാം തൂറിക്കും
ഇന്നുമുണ്ട് ഒരാമ പിടച്ചിൽ മനസ്സിൽ
കടുകോളംമാറിയിട്ടില്ല
കാട പക്ഷിയുടെ കരച്ചിൽ
കാലിനു താഴെ ചേര വഴുപ്പ് -
ചെരുപ്പിൽ
ചേര,ആമ,കാടപക്ഷി
പരദേശി കളുടെ പട്ടിക
കൂടി ക്കൂടി വരുന്നു  

ഭൂപടം





നമ്മളെല്ലാം ഒരോ ഭൂപടം-
വാങ്ങിച്ചു വെയ്ക്കുക
നികത്ത പ്പെട്ട പാടങ്ങളെ
നമുക്കതിൽ കാണാം
ഗോതമ്പു വിളയുന്ന മണ്ണുകൾ
മറ്റൊരു രാജ്യ മാകുന്നത് വരെ
നദീ ജലങ്ങളെല്ലാംമറ്റൊരു രാജ്യമായി-
രൂപാന്തര പ്പെടുന്നതുവരെ
പാലായനത്തിന്റെ പാതകൾ
നോക്കി പഠിക്കാം .
ചിത്രശലഭപുഴുവിനെ
ചവുട്ടിയരച്ചതു ഞാനല്ലെന്നു
പറയുമ്പോഴേക്കും
ആയിരം കള്ളങ്ങൾ തുന്നി-
യെടുക്കുന്നവരെ,
 വെടിയുണ്ടകളുടെ  വഴികളെ ,
വേട്ട നായ്ക്കളുടെ കുരകളെ ,
തൊണ്ട മുഴകളിൽ ശവകുടീ -
രങ്ങളും പേറി
നമുക്ക് അടയാള പ്പെടുത്താം.
അങ്ങനെ മാതൃ രാജ്യത്തിന്റെ
ഓർമ്മകളെ
ചുമരിൽ ആണിയടിച്ചു
ഭൂപടമായ്തൂക്കിയിടാം

പാർക്ക്


പാർക്കുകളിലുണ്ട്
ചില പോക്കറ്റുകൾ
പ്രണയി കളുടെ ,യുവ -
മിഥുനങ്ങളുടെ ,യുവാക്കളുടെ .
കവികൾക്കും,കിളികൾക്കുമൊരിടം  
ആരവങ്ങളിൽ നിന്നൊഴിഞ്ഞ്
ആകാശ ത്തിന്റേതായവശേഷിക്കുന്ന
കാറ്റിന്റെ ശ ബ്ദത്തിൽ
കാടു പിടിച്ച  പോക്കറ്റിൽ
കരളിലൊരു കടലാഴവു മായി
യേറ്റ്സ്,ഒർലോവ്സ്ക്കി,
അലൻഗിൻസ്ബർഗ്
മഹാ മനീഷിയായ റൂമി
ചിരന്തനമായ സാമർത്ഥത്താൽ
ചിലന്തി നെയ്യും വലകൾ
പരീത് കുട്ടിയെപ്പോലെ
പരതി നടക്കുന്നു
കടൽ ക്കരയിലേപതുപതുത്ത
പൂഴി മണ്ണിൽനഷ്ട്ട കാമുകൻ
വെള്ളത്തിനു മുകളിലെ ഉയർന്ന-
പാറകളിൽ
മൌനത്തിന്റെ വാത്മീ കത്തിൽ
ഒരു കടൽ കാക്ക
രവിവർമ്മ ചിത്രം പോലെ
തടാകം,താമര അരയന്നം
അടുക്കി വെച്ച ഉരുളൻ കല്ലുകളുടെ
ബിനാലെ ചിത്രം
പിന്നെയുമുണ്ട് ചില പോക്കറ്റുകൾ
അന്നന്നത്തെ കൊറ്റിനു വേണ്ടി
ഉടയാടയുരിയുന്ന
ചതഞ്ഞ പുല്ലുകളുള്ള
പാറ ക്കൂട്ടങ്ങൾ ക്കപ്പുറം  .....