അക്ഷര നഗരിയിൽ
സാക്ഷരചിഹ്നം കണ്ടു
കാനായിക്കവിതതൻ
അക്ഷരശില്പം കണ്ടു
കുമരകം കായൽ പെണ്ണെ
കരിമീൻ മിഴിയാളെ
കുളിർകോരും കുറുമ്പി
കവിതക്കൂട്ടുകാരി
സാഗര രാജ്യത്തിലെ
രാജകുമാരിയാളേ !
ലോക പ്രശസ്തയാം
നെതർലാൻഡുകാരി -
പെണ്ണെ !
കാമിനി നിന്നെക്കാണാൻ
കാമുകർ നിത്യം വന്ന്
ദേശാടന പക്ഷിപോൽ
മദിച്ചു നടക്കുന്നു !
മുഹമ്മക്കായൽ കണ്ടു
മഹനീയ കാഴ്ചകണ്ടു
തണ്ണീർമുക്കം ചെല്ലവേ
കണ്ണീരുപ്പു നുണഞ്ഞു!
വിളഞ്ഞ പാടങ്ങളെല്ലാം
വെള്ളക്കെട്ടുകളായി
പൊലിഞ്ഞ സ്വപ്നത്തിൻ്റെ
ശവമാടങ്ങളായി
കവിതയായ് വിരിയേണ്ട
കതിരുകളെല്ലാം തന്നെ
കർഷക നെഞ്ചിൽ കരവാള -
മായ് കുത്തീടുന്നു
വേമ്പനാടൻതീരമേ വിതുമ്പി -
പോയീടിലും,
കായൽക്കുഞ്ഞോളങ്ങളെ
ബോട്ടിൻ്റെ താളങ്ങളെ
തെക്കൻ തുടുതെന്നലായ്
സ്നേഹ കരസ്പർശമായ്
നിങ്ങളെൻ നെഞ്ചിൽ തൊട്ട്
സാന്ത്വനമേകീടുന്നു