malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2023, ഡിസംബർ 30, ശനിയാഴ്‌ച

എന്നിലേക്ക്


ഇന്നുവരെ കണ്ടിട്ടില്ലാത്ത നാം
കണ്ടതൊക്കെയും മനസ്സിൻ്റെ
കണ്ണാടിയിൽ
തൊട്ടതൊക്കെയും ഹൃദയത്തിൽ
കെട്ടിപ്പുണർന്നത് ജീവിതത്തെ

നീ മറന്നചിരി എന്നിലൂടെ
എനിക്ക് നിന്നിൽ കാണണം
മരവിച്ചു പോകുന്ന നിന്നിൽ
ചുടുരക്തം ഇരമ്പണം
നിന്നിലേക്കു നീ സുഗന്ധമായ്
പടരണം

ഉദാത്തത ഉണർന്നിരിക്കണം
അലസത ഉപേക്ഷിക്കണം
ഇളം തൂവലിളക്കി എന്നിലേക്ക്
പിച്ചവെച്ച
കുഞ്ഞുകിളിയാണു നീ

2023, ഡിസംബർ 29, വെള്ളിയാഴ്‌ച

കാലത്തോട്


മുള്ളുനുള്ളി നടക്കുന്നു
മരുഭൂമിയായി ജന്മം
ഇവിടാണെൻ്റെ വാസം
ഇണയില്ലാത്തൊരനാഥൻ

പ്രാവുചത്തൊടുങ്ങി
പ്രളയം മാത്രം ബാക്കി
പട്ടുപോയ് മോഹങ്ങൾ
പെട്ടുപോയ് ഇരുൾഗുഹയിൽ

വ്യഥയുടെ വനത്തിൽ
വർണ്ണനിറമില്ലെങ്ങും

രാവൊടുങ്ങും മുമ്പ്
നിലാവുറയും മുമ്പ്
തിരയടങ്ങും മുമ്പ്
കടവടുക്കും മുമ്പ്

കൊടുങ്കാട്ടിൽ വച്ച്
കടിച്ചുകീറണമെന്നെ
കാലമാം കടുവ

2023, ഡിസംബർ 28, വ്യാഴാഴ്‌ച

പുതുവത്സരം


ഡിസംബര്‍ ഒന്ന് തിരിഞ്ഞു നോക്കി
എന്തൊക്കയോ അയവിറക്കും പോലെ

പുതുവത്സരത്തിന്‍ കവാടം തുറന്നു
ജനുവരി ഒന്നെത്തി നോക്കി
കണ്ണിറുക്കി ഒന്ന് മന്ദഹസിച്ചു
ഇനി എന്തെല്ലാം കാണാനിരിക്കുന്നു
എന്നുപറയും പോലെ

മഞ്ഞിന്‍ നിറവും മാമ്പൂവിന്‍ -
മണവുമായൊരുമന്ദമാരുതന്‍
രക്തസാക്ഷികള്‍ക്കൊരു
ഹാരവുമായൊരു ചുവന്ന റോസാ

കഴിഞ്ഞു പോയ കാലത്തിന്‍
കൊഴിയാത്തൊരോർമ്മകളും
ഇനി വരും നാളിന്റെ
ഒരുപാടു പ്രതീക്ഷകളുമായ്
ഒരു പുതുവത്സരം

2023, ഡിസംബർ 27, ബുധനാഴ്‌ച

കള്ളം


സത്യം വിളിച്ചു കൂവുക
തന്നെ വേണം
സത്യം നഗ്നത പോലെയാണ്
നഗ്നതയെ മറച്ചു പിടിക്കുന്നതു
പോലെ
സത്യത്തെ മറച്ചു വെയ്ക്കാൻ
എന്തൊരു തിരക്കാണ്.

കള്ളത്തരം പ്രചരിപ്പിക്കുവാൻ
എത്ര പേരാണ്
കിളുന്നു കിളുന്നു വരുംകള്ളത്തരം
കുന്നിൻ മുകളിൽ കയറി വിളിച്ചു -
കൂവും
ഓരോ മുക്കിലും മൂലയിലും
ആലയുണ്ടാകും

അവിടെയൊക്കെ
ഉല പണിയും
കള്ളത്തരത്തിൻ്റെ
തരിമ്പുകളെ പഴുപ്പിച്ച്
ഇരുമ്പു കൂടം കൊണ്ടടിച്ച്
ആർക്കും ഉപയോഗിക്കുവാൻ
പാകത്തിൽ
മൂർച്ചയുള്ള ആയുധമാക്കും

കേട്ടുകേട്ടറിഞ്ഞവർ
അങ്ങോട്ടു വരും
ചൂടപ്പം പോലെ വിറ്റഴിയും
കള്ളത്തിൻ്റെ ഇരുമ്പായുധം

2023, ഡിസംബർ 26, ചൊവ്വാഴ്ച

പ്രണയം


ഏകാന്തതയുടെ മുൾമുനയിലും
ഒരു പോറലു പോലുമേൽക്കാതെ
പൂവിനെപ്പോലെ ചിരിച്ചു നിൽക്കും

നട്ടുച്ചവെയിലിലും
കൊടും തണുപ്പിലും
അനക്കമില്ലാതെ നിൽക്കും

നോക്കൂ
കുഞ്ഞിക്കണ്ണിലേക്ക്
മുയൽക്കുഞ്ഞിനെപ്പോലെ
അതു പമ്മിയിരിക്കുന്നത്

പക്ഷേ
അരുതായ്മയുടെ
ആളനക്കം മതി
ഒരു വ്യാഘ്രത്തെപ്പോലെ
അതു ചാടിവീണേക്കും

2023, ഡിസംബർ 25, തിങ്കളാഴ്‌ച

ഒടുക്കം


ഋണ ഭാരത്താൽ
മുതു കൊടിയുന്നു
ഋതുക്കൾ പോയ് മറഞ്ഞു
മൃതിയോ, പുനർജ്ജനിയോ ?!
കാലത്തിനോടു കലഹിച്ചു

പക്ഷികൾ പറന്നു പോയി
പ്രതീക്ഷകൾ അസ്തമിച്ചു
ചേക്കേറാൻ ഇല്ലൊരു ചില്ല
അമ്പുമായ് നിൽക്കുന്നുവേടൻ
ദർപ്പമകറ്റാൽ
സർപ്പമെവിടെ?
സിംഹത്തിൻ്റെ
സിംഫണി എവിടെ?!

ചിന്നം വിളിയാണു ചുറ്റും
നെഞ്ചിലൊരു ചില്ലുടയന്നു
ആശയറ്റവൻ്റെ വാശിയറിയില്ല!
തുണയറ്റവന്
തുടലറുക്കാതിരിക്കാനാവില്ല

വാ തുറന്ന വ്യാഘ്രം മടങ്ങിപ്പോകുന്നു
അതാ,
ഇരുളിൽ നിന്നൊരു ഇലയനക്കം
കൊടുങ്കാട്ടിലെ വഴിത്താര

2023, ഡിസംബർ 24, ഞായറാഴ്‌ച

ക്രിസ്തുമസ് കൂട്


ചിട്ടയില്ലാതടുക്കി വെച്ച്
വാക്കുകൾ കൊണ്ട്
ഞാനൊരു കവിത
പണിയുന്നു
ഒരു ക്രിസ്തുമസ് കാലത്ത്
നാം പണിത മഞ്ഞുവീടു -
പോലെ.

ചുള്ളിക്കമ്പുകളാൽ
ക്രമം തെറ്റി കെട്ടിപ്പണിത
തിനാൽ
തൊട്ടാൽ വീഴുമെന്ന പാക
ത്തിൽ.

നുഴഞ്ഞു കയറിയതിൻ്റെ
സാഹസത്തിൻ്റെ ഓർമ്മയിൽ
ഉണ്ണിയേശുവിനെ മറിയത്തിൻ്റെ
മടിയിൽ കിടത്തുമ്പോൾ
തലയിലും, മൂക്കിൻതുമ്പിലു-
മിറ്റിവീണ
മഞ്ഞിൻ തുള്ളികളെയോർത്ത്
ഉദിച്ചു നിന്ന ഒറ്റ നക്ഷത്രത്തെ
നോക്കി
തരിച്ചുനിന്നതിനെയോർത്ത്

കവിതയുടെ കുഞ്ഞുകുഞ്ഞു
വാക്കുകൾ ചേർത്ത്
ഞാനൊരു വീടു പണിയുന്നു
എനിക്കും
നിനക്കും മാത്രമായി
ഒറ്റക്കിളിവാതിലുള്ള
ക്രിസ്തുമസ് വീടുപോലുള്ളൊരു
കുഞ്ഞു കവിതക്കൂട്

2023, ഡിസംബർ 23, ശനിയാഴ്‌ച

നിനക്കുള്ളത്


ഒരു ദിവസം നിൻ്റെ രക്തം നിന്നെ
ഒറ്റുകൊടുക്കും!
നിൻ്റെ കള്ളത്തരം ,കൊള്ളരുതായ്മ നുണച്ചിറക്കിയ നുണകൾ
ഒന്നും നിൻ്റെ രക്ഷയ്ക്കെത്തില്ല

അത്യാഗ്രഹത്തിൻ്റെ
അഗ്രഹാരമായ നിൻ്റെ ഉളളകം
കൊട്ടിയടക്കപ്പെടും
ക്ലാവു പിടിച്ച കാൽപ്പാദങ്ങളും
പൊള്ളിയ ഉപ്പൂറ്റിയും
പൂപ്പൽ പിടിച്ച പച്ച മുഖവും
കാലം തരും

നീ പണിത സ്വർഗം
നരകമെന്നറിയും
തുറക്കപ്പെട്ട വാതിലുകളെല്ലാം
കൊട്ടിയടയ്ക്കപ്പെടും

നിനക്കില്ല സ്ഥിരവാസം
അതിഥിയെന്നു തിരിച്ചറിയും
നീ പണിത താക്കോൽ കൂട്ടങ്ങ -
ളെല്ലാം
നിന്നെ പൂട്ടുവാനുള്ളതെന്നറിയും


2023, ഡിസംബർ 20, ബുധനാഴ്‌ച

ഒറ്റയാൻ


ഒരുകവിത തെരുവിലൂടെ -
അലയുന്നു
വെയിൽതീയ്യിൽ വേരറ്റു -
പിടയുന്നു
മഴപ്പെയ്ത്തിൽ ഇലയില്ലാ-
മരമായിനനയുന്നു

കൂടില്ലാത്ത കിളിക്ക്
കൊമ്പില്ലാത്ത മരം
കൂടെ പാർക്കാൻ
കൂട്ടിന് ഇരുട്ട്

കവിതയാണ് അവൻ്റെ കൂര
അക്ഷരങ്ങൾ കുഞ്ഞുങ്ങൾ
കവിതയുടെ കനൽച്ചൂടാൽ
അകറ്റുന്നു ശൈത്യത്തെ
കവിതയുടെ കുളിരുകളാൽ
അകറ്റുന്നു ഗ്രീഷ്മത്തെ

കവിതയിലെ കാലവും ,-
കലിയും, കണ്ണീരും,
കുരുതിയും അവൻതന്നെ

അക്ഷരങ്ങളുടെ അറ്റങ്ങൾ -
തേടുന്ന
ഒറ്റയാൻ

2023, ഡിസംബർ 19, ചൊവ്വാഴ്ച

അന്ത്യവിശ്രമം


എ.സിയുടെ തണുപ്പ്
എനിക്ക് ഇഷ്ടമേഅല്ല
തണുപ്പടിച്ചാൽ ചുമവരും,
നീർക്കെട്ട് വരും, തൊണ്ട -
വേദനവരും

മരിച്ചു കഴിഞ്ഞാൽ എന്നെ
തണുപ്പുള്ള മോർച്ചറിയിലേക്ക്
കൊണ്ടു പോകരുത്
ശീതീകരിക്കാത്ത മൺ കുഴിയി-
ലേക്ക് എടുക്കുക

അല്ലെങ്കിൽ വേണ്ട !
ആയിരം നക്ഷത്രക്കൂട്ടങ്ങൾ
മിന്നി നിൽക്കുന്ന
ഏകാന്തത കവിത വിരിയിക്കുന്ന
ചിതയിലാകട്ടെ അന്ത്യവിശ്രമം

2023, ഡിസംബർ 18, തിങ്കളാഴ്‌ച

ശംഖ്


ആര്‍ത്തലച്ചൊഴുകുന്നഒരു -
നദിയാണവന്‍
ചക്രവാളത്തില്നിന്ന്ഉത്ഭവിച്ചു -
ചക്രവാളത്തിലവസാനിക്കുന്ന
മഹാനദി
പുളയുന്നജലസര്‍പ്പം
ആകാശത്തേക്ക് നാവുനീട്ടും
തിരമാലനാവുകള്‍
ചൂഴികളും, മലരികളും നിറഞ്ഞ
ഭ്രാന്തന്‍ നദി

സ്വപ്നങ്ങളൂടെ നിറകുടം
പുലരികളൂടെ കാഹളം
ആദിനാദം
സംഗീതങ്ങളുടെ കലവറ
സൗന്ദര്യങ്ങളുടെനിറപറ

ഒരുകുഞ്ഞുപൂവും
ഒരുമഞ്ഞുകാലവും
ഓളങ്ങള്‍ ഓംകാരമായി ഇന്നും
ഈ കുഞ്ഞു ശംഖിനുള്ളില്‍

2023, ഡിസംബർ 17, ഞായറാഴ്‌ച

പ്രത്യാശ


കുരിശും തോളിലേറ്റി
ഞാനീ തരിശിലുടെ നടക്കുന്നു !
ജീവിതമെന്നെ
ചാട്ടവാറുകൊണ്ടടിക്കുന്നു !!

വീണും എഴുന്നേറ്റും
വീണ്ടും വീണ്ടും ...
കാൽവരികയറുന്നു

കുരിശിൽ തറച്ച്
തൂക്കിലേറ്റുമെന്ന് അറിയാ-
ഞ്ഞിട്ടല്ല
ഉയർത്തെഴുന്നേൽക്കുമെന്ന
പ്രത്യാശ കൊണ്ട്

2023, ഡിസംബർ 16, ശനിയാഴ്‌ച

പുഴപ്പെണ്ണ്


മഴക്കാല രാത്രികളിൽ
മലമുടിയുലർത്തിയിടുമ്പോൾ
അവൾ പാടുന്നു
ആടുന്നു
കളിയിൽ കവിൾക്കണ്ണാടി
ഉടയുന്നു
ചിരി നുരയുതിരുന്നു

ഇപ്പോൾ
ഈ പൊള്ളും പകലിൽ
കുതിക്കുവാനാഞ്ഞ്
അവൾ കിതയ്ക്കുന്നു
കളി ചിരിയില്ലാതെ
കണ്ണീർത്തുള്ളികളാകുന്നു

നരച്ച പാറയെ
നനയ്ക്കുവാൻ കഴിയാതെ
ഉഴറുന്നു
ദീർഘ ചുംബനത്തിൻ്റെ
ഓർമ്മകളിൽ
ഉണരുവാൻ കഴിയാതെ
ഉറഞ്ഞു പോകുന്നു

2023, ഡിസംബർ 15, വെള്ളിയാഴ്‌ച

മരിച്ചു കഴിഞ്ഞാൽ


മരിച്ചു കഴിഞ്ഞാൽ
പതം പറഞ്ഞു കരയാനും
പരന്ന വാക്കുകൾ പറയാനും
എത്ര പേരാണ്

ഇന്നോളം കണ്ടിട്ടില്ലാത്ത
എത്ര ബന്ധക്കാർ
എത്ര സ്വന്തക്കാർ

സദ്യയൊരുക്കാനും
ഭസ്മ മൊഴുക്കാനും
എന്തൊരുത്സാഹം

മരിക്കുന്നതിനു മുൻമ്പ്
ഒരു നോക്ക് കണ്ടിരുന്നെങ്കിൽ
ഒരിറ്റുവെള്ളം കൊടുത്തിരു-
ന്നെങ്കിൽ

2023, ഡിസംബർ 14, വ്യാഴാഴ്‌ച

അവനൊരഗ്നിപർവ്വതം


ഒരുവനെ എപ്പോഴും നിങ്ങൾ
പരിഹസിക്കരുതേ!
ഒരു തമാശയ്ക്ക്
എപ്പോഴെങ്കിലും ഒരിക്കൽ
പരിഹസിക്കാം
അറിയില്ല നിങ്ങൾക്കവനിലെ
ശക്തി

ആദി പരമ്പരയുടെ
അമർത്തി വെച്ച ശക്തി
മറക്കരുതേ
മറ്റേതൊരാളെയും പോലെ
അവനിലുമുണ്ട്
അവനെ അവനാക്കുന്ന ഒരിച്ഛ

അടക്കാനാവാത്ത ഒരവസരത്തിൽ
അത് നിങ്ങളിലേക്ക് തൊടുത്തേക്കാം
അതിൻ്റെ ലാവയും
അഗ്നിയും
ചാരവുമേറ്റാൽ
ചാമ്പലായിപ്പോകും
പിന്നെയൊരിക്കലും
ഉയർത്തെഴുന്നേൽക്കുവാൻ
കഴിയാത്ത വിധം

2023, ഡിസംബർ 12, ചൊവ്വാഴ്ച

ഇന്നത്തെ ഞാൻ


പഴയ തറവാടാണ്
പുറത്തു നിന്നു നോക്കിയാൽ
പുതിയതു പോലുണ്ടിന്നും
ഞാൻ പതുക്കെ
അകത്തേക്കു കയറി

അതാ, എൻ്റെ പഴയൊരു
പിന്നിത്തേഞ്ഞതോർത്തുമുണ്ട്
കരിമ്പൻ കുത്തി തുളവീണ
ബനിയൻ
തേഞ്ഞു തീർന്ന ചെരുപ്പ്

അയ്യേ !
അയാളെ എനിക്കറിയേയില്ല !
ആളറിയും മുമ്പേ
വേഗം തിരിച്ചു പോകാം

2023, ഡിസംബർ 11, തിങ്കളാഴ്‌ച

മരിച്ചവർക്കായി


മെല്ലെയൊന്നനങ്ങിയാൽ
മുള്ളു കൊള്ളും
ഓർമകളുടെ മുള്ളുകൾക്ക്
കൂരമ്പിനേക്കാൾ വേദനയാണ്

കരിയാത്ത ഉൾമുറിവുകൾ
തിടംവച്ചു വരും
ചോരച്ച ചിന്തകൾ
കണ്ണീരായ് വർഷിക്കും

കത്തുന്ന കടലാണ് ഓർമ
കൂർത്ത കഠാരയും

കവിതയുടെ കുറ്റിക്കാടുകളെ
അത് ചവിട്ടിമെതിക്കും
ദുഃഖത്തിൻ്റെ ചുടുകാട് തീർക്കും
ചായംപുരട്ടിയ കുറുക്കൻമാർ
ഓരിയിടും

ഏതു നിമിഷവും നിലച്ചുപോകാ
വുന്ന ഹൃദയമേ
മരിച്ചവർക്കായി എന്തിനിങ്ങനെ
അതിദ്രുതമിടിക്കുന്നു നീ

2023, ഡിസംബർ 10, ഞായറാഴ്‌ച

ഏകാന്തത


ഒറ്റയ്ക്കിരിക്കണമെന്നു
കരുതുമ്പോഴൊക്കെ
ഏകാന്തതയുംകൂട്ടുവരുന്നു

2023, ഡിസംബർ 9, ശനിയാഴ്‌ച

ബലിക്കുറിപ്പുകൾ


നാക്കിൽ നിന്ന്
വാക്കിൻ്റെ ചാട്ടുളിയെറിയുന്നു
വെളുത്ത ചോറിൽ
കറുത്ത മുഖങ്ങൾ തെളിയുന്നു

കണ്ണിൽ നിന്ന്
കരാളസർപ്പം പിറക്കുന്നു
മഴയില്ലാതെ
വെയിലില്ലാതെ
നുണയുടെ വിത്തു മുളയ്ക്കുന്നു

നാടുകൾ തോറും
പാറി നടന്നവ
നേരിൻ, നാറാണക്കല്ലിളക്കുന്നു
നോക്കുകുത്തികൾ
നോട്ടം തെറ്റി
തെക്കോട്ടേക്കു ചായുന്നു !

കാട്ടാളത്വം കാട്ടും കൂട്ടക്കുരുതി -
യിൽ കാക്ക പിറക്കുന്നു
വിരലിൽ കറുക മോതിരമായി
ഉള്ളംകൈയ്യുകൾ പൊള്ളി -
യുയർന്ന്
ബലിച്ചോറായിത്തീരുന്നു

2023, ഡിസംബർ 8, വെള്ളിയാഴ്‌ച

ആദ്യമായി


രാവിൻ്റെ ചഷകം മോന്തി
പുളകം കൊള്ളുന്നവളെ
ഗിത്താറിലൊരു ഗസലായി
മൂളുന്നവളെ
അരുവിയിലൊരോളമായ്
തുള്ളുന്നോളെ
മഞ്ഞുപാടത്തിലെ തെന്നലെ

ദാഹിക്കുമൊരുഷ്ണഭൂമി നീ
വില്ലിൽ തൊടുത്തൊരമ്പുനീ
പ്രാതസന്ധ്യപോൽ തുടുത്ത നീ
ചില്ലയിൽ തളിരിട്ടോരാദ്യ
മുകുളം നീ

പൂവിട്ടു നിൽക്കുന്ന ചെറി മരം
ഹാ, ആദ്യമായി ഹൃദയത്തിലേ -
ക്കാഴ്ന്നിറങ്ങിയ
പ്രണയം നീ

2023, ഡിസംബർ 6, ബുധനാഴ്‌ച

പ്രണയ ഹൃദയം


നിൻ്റെ ഹൃദയം
എൻ്റെ ഹൃദയത്തിൽ
പ്രതിഫലിക്കുന്നു
കണ്ണാടിയിൽ
മുഖമെന്നപോലെ

ഭൂമിയിലെ
മുഴുവൻ മുന്തിരിപ്പഴവും
ഇറുത്തെടുത്തു
വീഞ്ഞാക്കിയാലും
ഉണ്ടാവില്ല വീര്യം
നമ്മുടെ പ്രണയത്തോളം

ഈറൻ നിലാവു പോലെ
പരത്തുന്നു
ഇരുളിലും വെളിച്ചം
ഹംസത്തിൻ്റെ ചിറകടി പോലെ
നെഞ്ചിൽ പിടയ്ക്കുന്ന
പ്രാണനെപ്പോലെ
നമ്മിൽ തുടിക്കുന്നു പ്രണയം

അത്ര നിഗൂഢമെങ്കിലും
അത്രയും തെളിഞ്ഞതാണ്
പ്രണയ ഹൃദയം

2023, ഡിസംബർ 5, ചൊവ്വാഴ്ച

ഭാഷാന്തരം


എത്ര ശ്രമിച്ചിട്ടും കഴിയുന്നില്ല
നീയെന്ന ലിപിയെ
ഭാഷാന്തരം ചെയ്യുവാൻ
ഒരു ചിത്രമല്ല നീ
ഒരുപാടു ചിത്രം

ഒരിക്കൽ, നൃത്തമാടും
പ്രണയ രാധ
ഒരിക്കൽ, തിളയ്ക്കുമെണ്ണയിൽ
പറക്കും പക്ഷി

ഒരിക്കൽ, മൗനത്താൽ
മഹാഭൂഖണ്ഡം
ഒരിക്കൽ തലതല്ലിച്ചിരിക്കും
കടൽ
കരവിരുതാൽ കവിത വിരിയിക്കും
കരുണാമയി

ഒരിക്കൽ നിലാവു പോൽസൗമ്യ -
മെങ്കിൽ
ചിലപ്പോൾ സൂര്യനെപ്പോൽ
ജ്വലിച്ചു നിൽക്കും

കഴിയുന്നേയില്ല നീയെന്ന
ആലേഖനത്തെ
ഒരു മുള്ളിൻ മുനയോളം
ഭാഷാന്തരം ചെയ്യുവാൻ

2023, ഡിസംബർ 4, തിങ്കളാഴ്‌ച

സത്യം


വഴിയറിയാതലയേണ്ട നീയിനി
മൊഴിവറ്റി നിൽക്കേണ്ട നീയിനി
മിഴിതോരാതിരിക്കേണ്ട നീയിനി
വഴികളെല്ലാമൊടുങ്ങുമീബിന്ദുവേ -
മരണമെന്നു പേർ ചൊല്ലി വിളി -
പ്പു നാം

മരിച്ചു പോയാലും മരിക്കാതിരുന്നിടും
ചില ഹൃദയങ്ങളിൽ മുളയിട്ടു നിന്നിടും
നെല്ലിക്കപോൽ ചിലതാദ്യം കവർപ്പെ-
ങ്കിലും
പിന്നെ മധുരമൊരോർമ്മയായ് -
നിന്നിടും

മരണമേ, സത്യമെന്നറിയുന്നു നാം
ജീവിതം തട്ടി തടഞ്ഞൊഴുകീടുന്നു
മായയായ്, മറവിയായ് പെയ്തു
നിന്നീടവേ
പരമ ബിന്ദുവിൽ ലയിച്ചു ചേർന്നീടുന്നു

2023, ഡിസംബർ 2, ശനിയാഴ്‌ച

ഒറ്റ നക്ഷത്രം


അക്ഷരത്തിൻ്റെ അമ്പുകളെടുത്ത്
നീ വാക്കിൻ്റെ ധനുസ്സു കുലയ്ക്കുന്നു
കറുത്ത കാലത്തെക്കുറിച്ച്
വെള്ളരിപ്രാവുകൾ കുറുകുന്നു

നീ ,
പാഥേയം പരതുന്ന പാന്ഥൻ
പിപാസയിൽ നനഞ്ഞു കുതിർന്നവൻ
വെൺമപരത്തി നടന്നേറും
സ്നേഹശീലം

മുരിക്കു പൂത്ത തൊടികൾ
നിൻ്റെ കാലടിപ്പാടുകൾ കാട്ടുന്നു
ഗ്രീഷ്മത്തിൽ വിരിഞ്ഞ
കവിതയാണു നീ

വിശക്കുന്നവന്
രാവും, പകലുമില്ല
കനിവും, കിനാവുമില്ല
എന്നിട്ടും ;
ഒറ്റനക്ഷത്രമായ്
പ്രകാശം പരത്തുന്നുവല്ലോ നീ
വാക്കിൻ്റെ ഒറ്റക്കൊമ്പിലിരുന്ന്
പാടുന്നുവല്ലോ

നീ തന്നെ ബുദ്ധൻ
നീ തന്നെ ആട്ടിൻ കുട്ടിയും
പരിഭവവും, പരാതിയും ഇല്ലാതെ
ജന്മത്തിൻ്റെ പടവുകൾ
ചവുട്ടിക്കയറുന്നവൻ

2023, ഡിസംബർ 1, വെള്ളിയാഴ്‌ച

കേതു


കൊച്ചു നാളിലെ
കുരുത്ത മോഹങ്ങൾ
കരിഞ്ഞു പോയി
വളർന്നപ്പോൾ

മോഹം മറക്കവേ
ദാഹം ബാക്കിയായ്
വറ്റിപ്പോയ
ജീവിത തടാകത്തിന്

കെട്ടുതാലിയിൽ
കൊരുത്തു കെട്ടി
പെരുത്ത ഇഷ്ടത്തിൻ
സമ്മാനം

കഷ്ടകാലത്തിൻ
കനവു വറ്റി
നഷ്ട സ്വപ്നങ്ങൾ
പൂക്കുമെന്ന്
നിനച്ചു ഞാൻ നടക്കവേ

ചിരിക്കും പാവ
മരണത്തീയിൽ
വെന്തുരുകുന്നതു കണ്ടു ഞാൻ

കരം പിടിച്ചു കരകയറ്റുവാൻ
കൂട്ടുവന്നൊരു പാതിയെ
കാലം വന്നു കട്ടെടുത്തെൻ്റെ
കണ്ണിൽ കുത്തിനോവിക്കുന്നു

2023, നവംബർ 30, വ്യാഴാഴ്‌ച

ഒരിക്കൽ സ്നേഹിച്ചവർ


മറന്നതായി നടിക്കും
അടർന്നതായി കരുതും.
കഴിയില്ല ഒരിക്കലും
സ്നേഹത്തിൻ്റെ ചെതുമ്പ-
ലുകളെ
അടർത്തിക്കളയാൻ

ഒരിക്കൽ സ്നേഹിച്ചവർ
ഒരു പുഴയാണ്
ഒരു മഴയാണ്
ഒരു കാടാണ്

വറ്റിയാലും നനവുള്ളത്
തോർന്നാലും പെയ്യുന്നത്
ഉണങ്ങിയാലും കിളിർക്കുന്നത്
എത്ര വെറുത്താലും
വെറുക്കാത്തത്
ഇല മുഴുവൻ കൊഴിഞ്ഞാലും
പൂത്തു നിൽക്കുന്നത്

ഒരിക്കൽ സ്നേഹിച്ചവർ
എത്ര അകന്നാലും
ഒരടുപ്പം സൂക്ഷിക്കുന്നുണ്ട്

2023, നവംബർ 29, ബുധനാഴ്‌ച

ദൃഢനിശ്ചയം


പാതകൾ ദുസ്തരം
പതാകകൾ നിശ്ചലം
വിപത്തുകൾ സുനിശ്ചിതം
എങ്കിലും,
ചവിട്ടിക്കയറിയേപറ്റു
തട്ടിയെറിഞ്ഞ ജീവിതത്തെ
കണ്ടെടുത്തേ പറ്റു

മെതിക്കപ്പെട്ട മോഹങ്ങൾ
വരണ്ടുണങ്ങിയ കണ്ണുകൾ
വറ്റിപ്പോയ ദാഹങ്ങൾ
ഉണങ്ങിക്കരിഞ്ഞ പ്രതീക്ഷകൾ

ഇല്ല ,
ചവിട്ടിക്കയറിയേപ്പറ്റു
വിപത്തിൻ്റെ കുന്നിൻ മുകളിലെ
സ്നേഹത്തിൻ്റെ പാതയിൽ
വിജയത്തിൻ്റെ പതാക
പറത്തിയേപറ്റു

2023, നവംബർ 28, ചൊവ്വാഴ്ച

അവസാന വരി


അവസാന വരിയെഴുതുന്നതിനു -
മുമ്പായി
വാതിലിൽ ഒരു മുട്ടുകേട്ടു

എഴുത്തിനിടയിൽ അറിയാതെ
വന്നുകയറുന്ന വാക്കുപോലെ
പരിചിതമല്ലാത്ത ഒരു മുഖമായി -
രുന്നു അത്

മറന്നുപോയ വാക്കുപോലെ
മനസ്സുകൊണ്ടുതപ്പിനോക്കികുറേ.
ഇറങ്ങിപ്പോയ കവിതപോലെ
ഓർമ്മയിലേക്ക് കയറിവന്നതേയില്ല -
ആ മുഖം

ഒഴിഞ്ഞ സ്ഥലത്തെ ഈ ഒറ്റ മുറി
യിലേക്ക്
അറിയാത്തൊരാളെന്തിന്
അന്വേഷിച്ചെത്തണം

വഴിയരികിലെ വേലിയിൽ ചാരിനിന്ന
പൂവിലേക്കൊന്ന് നോക്കിയശേഷം
അവൻ സ്ഫടികസമാന മിഴിയുയ-
ർത്തി എന്നെനോക്കി
ഒന്നും മിണ്ടാതെ തിരിച്ചുപോയി

കടലാസിൽ നോക്കിയപ്പോൾ
കവിത ഇറങ്ങിപ്പോയിരിക്കുന്നു
അവസാന വരിയായിരിക്കണമവൻ
പൂർത്തീകരിച്ചപ്പോൾ
പുറത്തേക്കിറങ്ങി പോയതായിരിക്കണം








2023, നവംബർ 26, ഞായറാഴ്‌ച

വെടിയുണ്ട


ഒരു വെടിയുണ്ട
എൻ്റെയരികിൽ വന്നു വീണു
വെടിയുണ്ടയ്ക്കറിയില്ല
ശത്രുവോ മിത്രമോയെന്ന്
ആണോ പെണ്ണോയെന്ന്
കുട്ടിയോവൃദ്ധനോയെന്ന്

എനിക്കൊട്ടും സംശയമുണ്ടാ-
യിരുന്നില്ല
വെടിയുണ്ടയ്ക്ക്
കരുണയൊട്ടുമില്ല ശത്രുതയും
ഇടംവലം നോക്കില്ല
തൊടുത്തുവിട്ട കൈയും

ഉന്നം തെറ്റുകയേയില്ല
എത്ര ഉന്നതനായാലും
സംശയമൊട്ടുമില്ല
കൊല്ലാനതുമതിയെന്നതിൽ

2023, നവംബർ 24, വെള്ളിയാഴ്‌ച

വിശപ്പ്


ഉത്തരം കിട്ടാതെ അച്ഛൻ
ഉത്തരം നോക്കിയിരിക്കുന്നു
ചാരനിറമാർന്ന മിഴികളറിയാതെ
കരച്ചിലിൻ്റെ ഒരു മഴവരുന്നു

വിശപ്പിൻ്റെ വിശ്വരൂപം വാളെടുത്തു
തുള്ളുന്നു
തളർന്ന മകൾ തറയിൽ കിടക്കുന്നു
ഒരു നേരത്തെ അന്നവുമായിഏതു
മാലാഖ വരും!
അവസാനത്തെ പ്രതീക്ഷയും
മനസ്സിൻ്റെ തുമ്പത്തിരുന്നുവിറയ്ക്കുന്നു

വിശപ്പിനെ വിശപ്പു കൊണ്ടു മാറ്റാമെന്ന്
മകൾ മൊഴിയുന്നു
ഉടലുകൊണ്ട് ഉണ്ണാമെന്ന്
ഇടനെഞ്ചു പൊട്ടുന്നു

അവസാനത്തെ കടുങ്കൈയിക്ക്
അച്ഛനിറങ്ങുന്നു
പിടയ്ക്കുന്ന ഒരു പച്ചനോട്ട് പറഞ്ഞു
വാങ്ങി
പിന്തുടർന്നു വന്നൊരാളെ അകത്തേക്കു
വിടുന്നു

2023, നവംബർ 22, ബുധനാഴ്‌ച

സാന്നിധ്യം


ഏറ്റവും പ്രിയപ്പെട്ട ഒരാളുടെ -
സാന്നിധ്യം
തത്സമയം അരികിലുണ്ടായിരി-
ക്കുകയെന്നല്ല
എത്ര അകലെയായിരുന്നാലും
അത്രയും നമ്മിലുണ്ടാകുക -
എന്നാണ്

സന്തോഷത്തിൻ്റെ
സ്നേഹത്തിൻ്റെ
സമാശ്വാസത്തിൻ്റെ
ഏതു സംഘർഷത്തേയും
സമചിത്തതയോടെ നേരിടുന്ന -
സാന്നിധ്യം
ഏതു വേദനയേയും
ആശ്വസിപ്പിക്കുന്ന സാന്നിധ്യം

ഒരു പൂവിന് മഞ്ഞുതുള്ളി നൽകുന്ന
സ്നേഹ സാന്നിധ്യമാണ്
എനിക്കു നീ....

2023, നവംബർ 20, തിങ്കളാഴ്‌ച

നഷ്ടപ്പെടുമ്പോൾ


നഷ്ടപ്പെടുമ്പോഴാണ്
ഇഷ്ടങ്ങളെ അറിയുന്നത്
കഷ്ടപ്പാടുകൾ
കരളിൽ കൊള്ളുന്നത്

പരസ്പരം
കുത്തിനോവിക്കുവാൻ
എന്തൊക്കെ കുറ്റവും,
കുറവുകളുമായിരുന്നു
അപ്പോഴും
ഒരു സുഖമുണ്ടായിരുന്നു
ഒന്നാണെന്ന സുഖം

നഷ്ടപ്പെടലുകളുടെ ഓർമ
ചോര പൊടിയലുകളാണ്
ഓരോ രോമകൂപവും
മുറിപ്പാടുകളാണ്
അഭാവങ്ങളുടെ അനലുന്ന
കനൽപ്പാടുകളാണ്

പളുങ്കുപാത്രം പോലെ
വീണുടഞ്ഞാലും
കൊത്തിവെച്ച പ്രണയ
ശ്വാസത്തെ
കഴിയില്ല അടർത്തിമാറ്റുവാൻ

2023, നവംബർ 19, ഞായറാഴ്‌ച

കെട്ടകാലം


ശിശിരത്തിൻ്റെ തീച്ചൂട്
എനിക്കു നൽകുക
ഇത് ചതി ചിതയൊരുക്കും
കാലം

പിറവിയെന്തെന്നറിയുന്നതിൻ
മുന്നേ
കുഞ്ഞുങ്ങൾ മൃതിയടയും കാലം
മറമാടാൻ മണ്ണില്ലാതെ
മനസ്സുരുകും കാലം
തീയുണ്ടകൾ നഗരത്തെ
നക്കിത്തുവർത്തും കാലം

മരിച്ച മകൻ്റെ (മകളുടെ) ചിരി
സ്വപ്നം കാണേണ്ടി വരുന്നവർ
ഞെരിഞ്ഞമരും വേദനയിൽ
നരകം പൂകേണ്ടി വരുന്നവർ

ഇത് ഉയർന്ന ചിന്തയെന്നു
നടിക്കുന്ന
പ്രാകൃതരുടെ കാലം
ശ്മശാനങ്ങൾക്കായി ശപഥം
ചെയ്തവരുടെ കാലം

ജീവിതമേ
ഭയം തന്നെ അഭയം

2023, നവംബർ 16, വ്യാഴാഴ്‌ച

മനുഷ്യക്കടൽ


മനുഷ്യമനസ്സ് ഒരു കടലാണ്
അലതല്ലുന്ന കടൽ
അവിടെ
ക്ഷമയുടെ ഒരു മുക്കുവനാകാൻ
നമുക്കു കഴിയണം

നമ്മടെ ജീവിത വഞ്ചിയും വലയും
അതു വലിച്ചിഴച്ചു കൊണ്ടു
പോയേക്കാം
ആഴക്കടലിൽ മുക്കുവാൻ
ശ്രമിച്ചേക്കാം

എൻ്റെ സങ്കടക്കടലേ !
നിൻ്റെ എല്ലാ പരിശ്രമങ്ങളും
വിഫലമാക്കി
കണ്ണീരുപ്പുകളെ തുടച്ചു മാറ്റി
കവിതയുടെ കാൽപ്പാടുകൾ തേടി
പൂവിൻ്റെ പുഞ്ചിരിയായ് ഞാൻ
നടന്നു കയറും

2023, നവംബർ 15, ബുധനാഴ്‌ച

കടുക് കവിതകൾ


ജീവിതം

സുഷിരം വീണ
ജലകുംഭം
ചായം മറിഞ്ഞുവീണ
ചിത്രം

(2)ക്രൂശിതം

പ്രിയേ,
പ്രണയത്തിൻ്റെ
കുരിശുമേന്തി
കാൽവരിയിലൂടെ
ഞാൻ നടക്കാം

നിന്നിൽ പ്രണയം
ഉയിർത്തെഴുന്നേൽക്കും -
വരെ

(3)
വാക്ക്

നോക്കിലൂടെ
അറിഞ്ഞത്

(4)
തൊടൽ

ഞാനെന്നെ
തൊട്ടപ്പോഴാണ്
നിന്നെ
തൊട്ടതായറിഞ്ഞത്

(5)

ഇഷ്ടം

നീ
മിഴികൊണ്ടു മൊഴിയുന്ന
കവിതകളാണ്
എനിക്കേറെയിഷ്ടം

(6)

സ്നേഹം

മരിക്കുന്നതുവരെ
കിട്ടിയിട്ടില്ല
ഇത്രയും......



2023, നവംബർ 14, ചൊവ്വാഴ്ച

അയ്യപ്പൻ


കവിതയുടെ കടവിൽ വച്ച്
ഒരുവനെ കണ്ടുമുട്ടി
അഭയമില്ലാതിരുന്നിട്ടും
ഭയമില്ലാത്ത ഒരുവനെ

മുറി ബീഡിക്കൊപ്പം
കവിത ചുരുട്ടിയ കടലാസ്
കാണിച്ച് പറഞ്ഞു:
കള്ള് തന്നാൽ കവിത തരാം!

കിതച്ചു പോകുന്ന വാക്കിൽ
കുതിച്ചു നിൽക്കുന്നു കവിത
മുഷിഞ്ഞ മുണ്ടിനാൽ
മ്ലാനമുഖം തുടക്കുന്നു

കരളിലൊരു കടച്ചിലനുഭവ -
പ്പെടുന്നു
പുലിപ്പാലു തേടുന്നവനെ
അന്വേഷിച്ച്
പുലി വന്നിരിക്കുന്നു !
നീയോ ഞാനോ അയ്യപ്പൻ ?!!

2023, നവംബർ 13, തിങ്കളാഴ്‌ച

രണ്ടു കവിതകൾ


നോട്ടം

ഒറ്റനോട്ടത്തിൽ
തന്നെ നൽകിയല്ലോ
നീ എനിക്കൊരു
വസന്തകാലം

മൗനം

ഏറ്റവും
വാചാലമായ
നിമിഷങ്ങൾ

2023, നവംബർ 10, വെള്ളിയാഴ്‌ച

അഭയാർഥി


സ്കൂളിൽ പോയിരുന്നതിൻ്റെ
ഓർമ്മയിലായിരിക്കണം
ചായപ്പെൻസിലും നോട്ടു -
ബുക്കുംതന്ന്
മകളൊരുപൂവു വരയ്ക്കാൻ
പറഞ്ഞു
വരഞ്ഞു വന്നപ്പോൾ അതൊരു
മുള്ളായിരുന്നു

പിന്നെയവളൊരു പ്രാവിനെ
വരയ്ക്കാൻ പറഞ്ഞു
വരഞ്ഞു വന്നപ്പോൾ
അതൊരു തോക്കായിരുന്നു

പിന്നെയൊരു വീടു വരയ്ക്കാൻ
പറഞ്ഞു
വരഞ്ഞു വന്നപ്പോൾ
പടർന്നു നിന്നത്
രണ്ടിറ്റു കണ്ണീരായിരുന്നു

പിന്നെയവൾ സ്വന്തം നാടുവരയ് -
ക്കാൻ പറഞ്ഞു
സ്വന്തം നാടില്ലാത്തവൻ്റെ വേദന
യിൽ
ഞാൻ വിറങ്ങലിച്ചു നിന്നു

2023, നവംബർ 8, ബുധനാഴ്‌ച

കനൽ


മസ്തിഷ്കത്തിലെ
കത്തിക്കരിഞ്ഞ
നൂറുനൂറു ചിന്തകളുടെ
ചാരക്കൂമ്പാരത്തിലൂടെ
പരതുമ്പോഴാണ്
വിരലിൽപൊള്ളലേറ്റത്

അപ്പോഴാണറിഞ്ഞത്
കവിതയുടെ ഒരു കനൽ
ഒളിഞ്ഞിരിപ്പുണ്ടെന്ന്

2023, നവംബർ 6, തിങ്കളാഴ്‌ച

ഓർമകൾ പൂക്കുമ്പോൾ


വീടിനരികിലെ
വില്ല്വമരം നോക്കി
അയാളിരുന്നു

ഓർമകളുടെ വാതിലുകൾ
ഒടുങ്ങുന്നില്ല
ഓരോന്നും തുറന്നു തുറന്നു
വരുന്നു

രക്തത്തിൻ്റെ ആഴങ്ങളിൽ നിന്ന്
മണ്ണിൽക്കിടന്ന് മൂപ്പെത്തിയ -
വിത്തു പോലെ
പുത്തൻ ഓർമ്മകൾ മുളയിടുന്നു

കെട്ടുപിണഞ്ഞ വേരുകൾ പോലെ
ചില ഓർമകൾ
മറക്കേണ്ടത് പാഴ്ച്ചെടിപോലെ
തഴച്ചുവളരുന്നു
ഓർക്കേണ്ടവ വേരുപൊട്ടി ഒടിഞ്ഞിരി
ക്കുന്നു

ഓർമയുടെ പാടലവർണ്ണ പൂക്കൾ
ചിന്തയിൽ മാത്രമല്ല
സിരകളിലും, സരണിയിലും
പൂത്തു നിൽക്കുന്നു

വയലാർ രാമവർമ്മ


മരണമില്ലാതെന്നും മനസ്സിൽ തുളുമ്പുന്ന
ഉയിരിൻ്റെ പേരാണു വയലാർ
ആത്മാവിലൊരുചിത സൂക്ഷിച്ച മകനവൻ
മണ്ണിൽ പണിഞ്ഞൊരു പാദമുദ്ര
അന്ധവിശ്വാസത്തെ അമ്പേ അകറ്റുവാൻ
ആർജ്ജവം നൽകിയ വ്യക്തിമുദ്ര

ശാസന കൊണ്ടല്ല ആശയം കൊണ്ടാണ്
അകപ്പൊരുളറിയുന്നതെന്നു ചൊല്ലി
ഇനിയൊരു ജന്മമുണ്ടെങ്കിലീ തീരത്ത്
ഇനിയും ജനിക്കണമെന്നുമോതി

ഒരു കുഞ്ഞു കാറ്റായി, സുഖമുള്ള പാട്ടായി
മലയായി, പുഴയായി, പക്ഷിയായി
കാലം കളിച്ചകളി തീക്കളിക്കൊക്കെയും
സാക്ഷിയായ് കർമ്മത്തിൽ ധീരനായി

അറ്റുപോകില്ലെൻ്റെ മുറ്റത്തു നിന്നുമാ
കല്പതരുവിൻ്റെ പാട്ട്
ഒരു വടവൃക്ഷമായ് പന്തലിച്ചീടുന്നു
ഇന്നുമീ മാനവ ഹൃത്തിൽ

2023, നവംബർ 5, ഞായറാഴ്‌ച

തെറ്റ്


എൻ്റെ നിലക്കണ്ണാടിയുടെ
മുകളിൽ
ഏദൻ തോട്ടത്തിൻ്റെ ഒരു
ചിത്രമുണ്ട്
എന്നും
ഞാൻ ആ ചിത്രം കാണുന്നു

അത് ചിലതൊക്കെ എന്നെ
ഓർമ്മിപ്പിക്കുന്നു !
അതുകൊണ്ടായിരിക്കണം
തെറ്റ് എന്തെന്ന്
ഞാൻ അറിയുന്നത്

2023, നവംബർ 4, ശനിയാഴ്‌ച

ഉറക്കം


ഉറക്കത്തിന് ഒരു ഒരുക്കം
അവൾക്ക് ആവശ്യമേയില്ല
ഒരു പക്ഷിത്തൂവൽ പോലെ
അതവളിൽ പറ്റിച്ചേർന്നു
കിടക്കുന്നു

നോക്കി നോക്കിയിരിക്കു
മ്പോൾ
പ്രാവുകളുടെ കുറുകൽ
അവളിൽ നിന്നുമുയരുന്നു
ഒരു പാട്ടിൽ നൃത്തത്തിലെന്ന
പോലെ
അവളുടെ ശിരസ്സനങ്ങുന്നു

ഒരേ താളത്തിൽ മാറിടം
ഉയർന്നു താഴുന്നു
ഒരു ശില്പചാരുത അവളെ
ഉമ്മ വെയ്ക്കുന്നു
ശിലയുടെ ഗാഢത്വം ഉറക്കിൽ
ഉറഞ്ഞു നിൽക്കുന്നു

ഉറക്കിൻ്റെ ഉന്മാദത്തിന്
രാത്രിയെന്നോ പകലെന്നോയില്ല
സ്ഥലകാല വിത്യാസമില്ല
എത്ര വരച്ചിട്ടും പൂർത്തിയാകു-
ന്നില്ല
അവളിലെ ഉറക്കം
എത്ര നിഷ്കളങ്കമാണ് അവളിലെ
ഉറക്കം

2023, നവംബർ 3, വെള്ളിയാഴ്‌ച

മണ്ണാങ്കട്ടയും കരിയിലയും


ഇപ്പോൾ
മണ്ണാങ്കട്ടയും കരിയിലയും
കണ്ടാൽ മിണ്ടാറേയില്ല
ഒരുമിച്ച് കാശിക്കു പോകാറു-
മില്ല

കാലാവസ്ഥ മാറിപ്പോയതിനാൽ
മണ്ണാങ്കട്ടയ്ക്ക്
മഴയിലലിയുമെന്ന്
പേടിക്കേണ്ടതില്ല
കാറ്റിൽ പറന്നു പോകുമെന്ന്
കരിയിലയ്ക്കും

കാലാവസ്ഥ വ്യതിയാനത്തിനു
ശേഷമാണു പോലും
അണുകുടുംബത്തിലെ
മനുഷ്യരെപ്പോലെ
കരിയിലയ്ക്കും മണ്ണാങ്കട്ടയ്ക്കും
പരസ്പര ബന്ധം
ഇല്ലാതെ പോയത്

2023, നവംബർ 2, വ്യാഴാഴ്‌ച

അവനെ ഓർക്കുമ്പോൾ


അവസാനക്കോപ്പ വീഞ്ഞുമായി
അവളിരുന്നു
അവൻ വരുന്നതും കാത്ത്
അവൻ്റെ വീഞ്ഞാണവൾ !
നുകർന്നിട്ടില്ല അവൾ
അവനെയല്ലാതെ
മറ്റൊരു വീഞ്ഞും !!

രാവേറെയെങ്കിലും
രാ പക്ഷിപാടി നിർത്തിയെങ്കിലും
അവൾ കാത്തിരിക്കുന്നു
വീഞ്ഞിനേക്കാൾ വീര്യത്തോടെ
വിടരും പൂവിൻ സൗമ്യതയോടെ
നുരഞ്ഞുപൊന്തും മനസ്സോടെ

അവസാനക്കോപ്പ വീഞ്ഞവൾ
നുണഞ്ഞു കൊണ്ടിരിക്കുന്നു
അവൻ്റെ ഓർമ്മകളെ കൊറിച്ചു -
കൊണ്ടിരിക്കുന്നു
സ്മരണകളിലൊറ്റ മാത്രയിൽ
തുളുമ്പി തൂവുന്നു അവൾ

2023, ഒക്‌ടോബർ 31, ചൊവ്വാഴ്ച

അഗ്നി


അഗ്നിയെന്നേ കെട്ടടങ്ങി
കട്ടെടുത്തു പോയ് അനുരാഗം
ഇല്ലെൻ്റെയുള്ളിൽ
തരിമ്പും പകയുടെ തുരുമ്പ്.

മുല തുരന്നവൻ്റെ ചുണ്ടിൽ
പാലല്ല രക്തം
കഴുകൻ്റെ ചുണ്ടിൽ
കറുത്ത മാംസം

ഭള്ളിൻ്റെ എള്ളും പൂവും
തൊട്ടവൻ നീ
എന്നിട്ടും,
ഇല്ലെൻ്റെയുള്ളിൽ
തരിമ്പും പകയുടെ തുരുമ്പ്

കണ്ണു കാണാത്ത പക്ഷി നീ
പകയുടെ പുകയുമായ് വന്നവൻ
അറിഞ്ഞിരുന്നില്ല ,അന്ന്
സത്യ മനസ്സിനു പറ്റിയ തെറ്റ്

തിക്ത രാഗത്തിൻ്റെ ഇര ഞാൻ
ദക്ഷിണ നൽകുന്നു നിനക്കായ്
എള്ളും പൂവും
നറു വാഴയിലയിൽ ചുടുനിണ
മിറ്റും തള്ളവിരലും

2023, ഒക്‌ടോബർ 30, തിങ്കളാഴ്‌ച

പക്ഷി


പണ്ട്
പറന്നതിന്നോർമ്മയാണ്
എന്നെങ്കിലും
പറക്കാൻ കഴിയുമെന്ന
ആശയാണ്
ഇന്ന്
ഇങ്ങനെ ജീവിച്ചിരിക്കുവാൻ
പ്രേരിപ്പിക്കുന്നത്

അല്ലെങ്കിൽ
എന്നേ,
ഈ കൂട്ടിൽ
തലയിടിച്ച് മരിച്ചേനെ

2023, ഒക്‌ടോബർ 29, ഞായറാഴ്‌ച

ജീവിതമെന്നാൽ


എത്രയും കഷ്ടപ്പെട്ട്
ഉരുട്ടിയുരുട്ടി കുന്നിൻ -
മുകളിലേക്കു കയറ്റി
താഴേക്കു പതിക്കുന്നത്

2023, ഒക്‌ടോബർ 28, ശനിയാഴ്‌ച

ഉന്മാദി ഉണ്ടാകുന്നത്


ഉടലിൻ്റെ ഉപ്പു പരതുന്നവൻ
ഒരു കൊടുങ്കാറ്റ് അഴിച്ചുവിടുന്നു
ആശകളേയും, സ്വപ്നങ്ങളേയും
ഞെരിച്ചുടയ്ക്കുന്നു

ഹൃദയത്തിൻ്റെ ആഴങ്ങളെ-
അടർത്തി
ഒരു സങ്കടക്കടലിനെ
എന്നെന്നേയ്ക്കുമായി തുറന്നു
വിടുന്നു

വിഷാദത്തിൻ്റെ വിഷം കുത്തി -
വെച്ച്
ഉടൽ മുഴുപ്പിലൂടെയിഴഞ്ഞ
തേരട്ടയുടെ തേർവാഴ്ച
ഓർമ്മിപ്പിച്ചു കൊണ്ടേയിരിക്കുന്നു

അവൾ, മരണത്തിനും ജീവിത
ത്തിനുമിടയിൽ
സഞ്ചരിക്കുന്ന ഒരു ഗോളം

മുളയറ്റു പോയ് ചിന്തകൾ
കയ്ക്കുന്നു ജീവിതം
കൊത്തിവലിക്കപ്പെടുന്ന
തലച്ചോറിൽ നിന്ന്
അലറിത്തുള്ളും പ്രളയജലം

2023, ഒക്‌ടോബർ 27, വെള്ളിയാഴ്‌ച

തിരച്ചിൽ


എവിടെയൊക്കെ തിരഞ്ഞു
ഞാൻ നിന്നെ
നിന്നെ തിരയാനിനി ,യിടമില്ല

അന്നു നമ്മൾ മണ്ണപ്പം ചുട്ട
കണ്ണാഞ്ചിരട്ടയിൽ
കൊട്ടക്കായ് പറിച്ച
കുറ്റിക്കാട്ടിൽ
മുഷിവൊട്ടുമില്ലാതെ
മഷിപ്പച്ച തേടിയ
വെളിമ്പറമ്പിൽ

കൊത്തങ്കല്ലാടിയ
സ്കൂൾ വരാന്തയിൽ
പിന്നെയിന്നോളമുള്ള
ഓർമ്മകളിൽ
എവിടെയൊക്കെ തിരഞ്ഞു
തളർന്നു ഞാൻ നിന്നെ !

അപ്പോഴുണ്ട്
എന്നിൽ നിന്നെ,ന്നിലേക്കിറങ്ങി
വന്നു നീ
എന്നെ തൊട്ടു വിളിക്കുന്നു
എന്നെ കെട്ടിപ്പിടിക്കുന്നു

2023, ഒക്‌ടോബർ 26, വ്യാഴാഴ്‌ച

മരിച്ചാലും


ആദ്യമായ് കവിതയെ കണ്ടത്
തെരുവിൽ വെച്ചാണ് !
മഴയിൽ കുതിർന്ന്
വെയിൽ തീയിൽവെന്ത ഒരു
രൂപം !!

ഒറ്റ തടിയായ് നിൽക്കുന്നതെങ്കിലും
കാണാൻ പ്രായമുണ്ടെങ്കിലും
ഉള്ളിലൊരുണ്ണിയുണ്ടെന്ന്
കണ്ണുകൾ പറയുന്നുണ്ട്

അമ്ലം മോന്തി ബലക്ഷയം വന്നെങ്കിലും
തൽക്ഷണമുള്ള കവിതയുടെ കനൽക്കട്ട
ഇന്നുമുണ്ട്
നെരിപ്പോടു പോലെ നീറിനീറിയെൻ -
നെഞ്ചിൽ
എൻ്റെ ഹൃദയത്തിൽ കൊത്തിവെച്ച -
ഒരു കണ്ണാണു നീ

നിൻ്റെ ബീഡിത്തുണ്ടിൽ നിന്നും വമിക്കു-
ന്നത്
വെറും പുകയല്ല
വെന്തുപോയ ജീവിതമാണ്
ആ കരിമ്പുക കവിതാക്ഷരമാണ്

പേക്കിനാവു പോലും കാണാൻ ഒരു -
കുടിലില്ലാതെ പോയവനേ
അവസാനത്തെ ആറടി മണ്ണിലും
അടങ്ങിയിരിക്കാതെ കവിതയെഴുതു -
മെന്നെനിക്കറിയാം

2023, ഒക്‌ടോബർ 25, ബുധനാഴ്‌ച

പിന്നെയും


മുറിഞ്ഞു പോകാറുണ്ട്
ഇടയ്ക്ക് നമ്മിലെ
വിശ്വാസം
സ്നേഹം
ആനന്ദം
അഹങ്കാരം
എന്നിട്ടും ;
പല്ലിയുടെ വാൽ പോലെ
പിന്നെയും കിളിർക്കുന്നല്ലോ
നമ്മിലെ .....!

2023, ഒക്‌ടോബർ 24, ചൊവ്വാഴ്ച

പൊടിക്കവിതകൾ


പ്രണയം

കയ്ക്കുന്ന പാത്രത്തിലെ
തേൻ തുള്ളി

( 2 )

ജീവിതം

അലതല്ലുന്ന
പാരാവാരം

( 3 )

സംഭാഷണം

തമ്മിൽ തമ്മിൽ
പറഞ്ഞതൊക്കെയും
മിഴികളായിരുന്നു

വിജയദശമി


കന്നിമാസത്തിൻ കുളിർകോരി -
വന്നെത്തീടുന്നു
ശരത്തിൻ ശാന്തിമന്ത്രമായ്
വിജയദശമി ദിനം

നവനവങ്ങളായുള്ള
വെള്ളത്താമരയിങ്കൽ
വീണാപാണിനിയായി
പുസ്തഹസ്തയായി
അമ്പത്തൊന്നക്ഷരത്തെ
നാവിൽക്കുറിച്ചീടുവാൻ
അജ്ഞാന രിപുവിനെ
ജ്ഞാനത്താൽ വിജയിക്കാൻ
സരസ്വതീദേവി വന്നീ, യുലകിൽ
വിളങ്ങീടുന്നു

കാമ്യ ,നീ ,മനോഹരി
കുതൂലഹലമാം ജീവിതം
ധന്യമാക്കീടാൻ ഭൂവിൽ
വൈവിധ്യമാർന്നെത്തീടുന്നു

ജ്ഞാനസ്വരൂപിണി ദേവി
നിൻപാദപങ്കജത്തിൽ
അക്ഷര സൂനമായി
എന്നെ നീ മാറ്റീടേണം

2023, ഒക്‌ടോബർ 21, ശനിയാഴ്‌ച

ഞാനില്ലാത്ത വീട്


ഞാനില്ലാത്ത വീട്
ഒറ്റപ്പെട്ട ഒരു ദ്വീപാണ്
ഓർമകളെ അയവിറ-
ക്കുന്ന നീയാണ്

രഹസ്യങ്ങൾക്ക് മറപിടി
ക്കാൻ
കാത്തിരിക്കും ചുമരുകൾ
കൂടെ ചുവടു വെയ്ക്കൽ
വെമ്പി നിൽക്കും അകത്തളം

കാഞ്ഞ കണ്ണാലെ കാത്തിരിക്കും
അടുക്കള
ചേർന്നു നിൽക്കാൻ കൊതിച്ചു
നിൽക്കും
വാതിൽപ്പാളികൾ

ഓട്ടക്കണ്ണിട്ടു നോക്കും ജനൽ
കാത്തുകാത്ത് കണ്ണ്
പാറയായെന്ന് ഇറങ്കല്ല്

മക്കളെ കാത്തിരിക്കുന്ന
അമ്മയാണ്
ഞാനില്ലാത്ത വീട്

2023, ഒക്‌ടോബർ 18, ബുധനാഴ്‌ച

കൊയ്ത്തുപാട്ട്


 കതിരെല്ലാം മൂത്തുവിളഞ്ഞേ

കതിരോനും കണ്ണുതുറന്നേ

വേഗത്തിൽ താളത്തിൽ കൊയ്യെടി

പെണ്ണാളേ ... പെണ്ണാളേ ... പെണ്ണാളേ


പായ്യാരം നിർത്തെടി പെണ്ണേ

പാട്ടൊന്നു പാടെടി കണ്ണേ

പെരകെട്ടിമേഞ്ഞീടാമെടി

പുത്തരിച്ചോറുണ്ണാമെടി

താളത്തിൽ താഴ്ത്തിക്കൊയ്യെടി

പെണ്ണാളേ ... പെണ്ണാളേ ....പെണ്ണാളേ


ചേറിൽ വിളഞ്ഞൊരു പൊന്ന്

സ്വപ്നംപോൽ പൂങ്കുലക്കതിര്

പാട്ടം കൊടുത്താലുമുണ്ടെടി

പള്ള നിറക്കാനുമിക്കൊല്ലം

വേഗം നീ കൊയ്യെടി പെണ്ണേ

താളത്തിൽ കൊയ്യെടി പെണ്ണേ

പെണ്ണാളേ ... പെണ്ണാളേ ....പെണ്ണാളേ


കാറ്തെളിഞ്ഞതുപോലെ

നിൻ്റെ മോറ് തെളിഞ്ഞല്ലോ പെണ്ണേ

മൂവന്തിയായെടി കണ്ണേ

മുണ്ടകൻ പാടം നിറയേ

കറ്റ നിറഞ്ഞല്ലോ പെണ്ണേ

കയറുവിരിക്കെടി പെണ്ണേ

കറ്റപെറുക്കെടി പെണ്ണേ

വേഗം വാ ....വേഗം വാ.... 

വേഗം വായോ

പെണ്ണാളേ.... പെണ്ണാളേ...... 

വേഗം വായോ

2023, ഒക്‌ടോബർ 16, തിങ്കളാഴ്‌ച

പ്രണയം


ചിലർക്ക്:
പേരില്ലാത്ത
സത്യം

ചിലർക്ക്:
സത്യമില്ലാത്ത
പേര്

2023, ഒക്‌ടോബർ 15, ഞായറാഴ്‌ച

അപ്പാപ്പൻ


എപ്പോഴും ചുവന്നിരിക്കും
അപ്പാപ്പൻ്റെ ചെമ്മണ്ണുപൊതിഞ്ഞ
കാലും
മുറുക്കിച്ചുവന്ന ചുണ്ടും

വെയിലിലും, മഴയിലും എപ്പോഴു-
മുണ്ടാകും
തലയിലൊരു തൊപ്പിപ്പാള
തൊപ്പിപ്പാളയ്ക്കുള്ളിൽ വെറ്റില,
അരിഞ്ഞപൊകേല, നുറുക്കിയ -
അടക്ക,ചുണ്ണാമ്പിൻ്റെ വട്ടപ്പാത്രം

ആടരയ്ക്കുമ്പോലെ അരച്ചുകൊ-
ണ്ടിരും
അപ്പാപ്പൻ എപ്പോഴും
പാറ്റിത്തുപ്പിയ മുറുക്കാൻ ചാറ്
പാറി വീഴും
ഒപ്പരം പോന്നാളുടെ മുഖത്തും
ദേഹത്തും

അരയിലെ കൊക്കത്തൊടുങ്ങിൽ
ആടിക്കളിക്കും
പെൻഡുലം പോലെ കത്ത്യാള്
തെരുവൻതോർത്തിൻ്റെ കോന്ത -
ലയിൽ
കെട്ടിവെയ്ക്കും നാണയത്തുട്ടുകൾ

തെക്കു പുറത്തെ തേക്കുമരം
കാണുമ്പോൾ
ഓർമ്മവരും അപ്പാപ്പനെയെന്ന്
എപ്പോഴും പറയും അമ്മമ്മയെന്ന്
അമ്മ ഇപ്പോഴും പറയും

2023, ഒക്‌ടോബർ 13, വെള്ളിയാഴ്‌ച

കാലികം




കയ്ക്കുന്നു കാലം

കത്തുന്നു ജoരം

കിടപ്പാടവും തീർക്കുന്നു

കുടിപ്പകയുടെ കൂടാരം


കുടമുടഞ്ഞ മുറ്റങ്ങൾ

കണ്ണീർ തൂവിത്തെറിക്കുന്നു

ശശത്തിൻ്റെ കഴുത്ത്

വ്യാഘ്രത്തിൻ്റെ വക്ത്രത്തിൽ


മണക്കുന്നു മരണം

നുണയുന്നു ആർത്തി

അസ്തമിക്കുന്നു അച്ഛൻ

കെട്ടുപോകുന്നു കുത്തുവിളക്ക്


ഉപ്പു വറ്റിയ രക്തം

ഉന്മാദികൾക്ക് ചഷകം

2023, ഒക്‌ടോബർ 12, വ്യാഴാഴ്‌ച

പൂരിപ്പിക്കൽ


ഇന്നുവരെ, ഒരാളും മുഴുവൻ പൂരിപ്പി -
ച്ചതായി ഒരറിവുമില്ല !
കിട്ടാവുന്ന ചരിത്രരേഖകളെല്ലാം -
പരിശോധിച്ചു
എങ്ങും തിരഞ്ഞു , അറിയാവുന്ന -
വരോടെല്ലാം ചോദിച്ചറിഞ്ഞു !

ചിലർ പൂരിപ്പിക്കുവാൻ തയ്യാറെടു-
ത്തതേയുള്ളു
ചിലർ അല്പം പൂരിപ്പിച്ചു
മറ്റു ചിലർ കാൽ ഭാഗം
വേറെയും ചിലർ പകുതി
പിന്നെ മുക്കാൽ

ഓരോരുത്തരുടേയും പൂരണശേഷി
ഓരോ തരത്തിലാണെന്ന് നമുക്കറി-
യാമല്ലോ?!
ചിലതിന് നമ്മൾ 'അയ്യോ' - വെയ്ക്കും
ചിലതിന് 'ശ്ശോ'
ചിലതിനോ' ഇത്രേം'

നമ്മുടെയൊക്കെ ചിന്ത
മുഴുവൻ പൂരിപ്പിക്കുവാൻ കഴിയു -
മെന്നാണ്
അതെ, ഞാനും അങ്ങനെ തന്നെയാണ്
ജീവിതത്തെ മുഴുവനും പൂരിപ്പിക്കുവാനുള്ള
ശ്രമത്തിലാണ്

2023, ഒക്‌ടോബർ 11, ബുധനാഴ്‌ച

കുരുമുളക്


കറുപ്പെങ്കിലും
കാപ്പിരിയല്ല
കേമത്തത്തിൽ
കവച്ചുവെയ്ക്കാൻ
ആരുമില്ല

വടക്കൻപാട്ടിലെ
ഈരടി പോലെ
കൊണ്ടു നടന്നതും
കൊണ്ടുപോയി കൊല്ലിച്ചതും
നീ തന്നെ

2023, ഒക്‌ടോബർ 9, തിങ്കളാഴ്‌ച

പെയ്തു തോരാത്തത്


ചുട്ടുപൊള്ളിക്കൊണ്ടാണ്
കയറി വന്നത്
അരികിലണഞ്ഞപ്പോഴാണ്
പെയ്തു തുടങ്ങിയത്

ഓർമ്മകളേക്കാളും തീവ്രമായി
രുന്നു പെയ്ത്ത്
ഒട്ടും ചോർന്നു പോകാതെയുള്ള
പെരുംപെയ്ത്ത്

പെയ്തു തോർന്നിട്ടും
തിരിച്ചു പോയിട്ടും
പെയ്തു കൊണ്ടേയിരിക്കുന്നു
നീ എന്നിൽ

2023, ഒക്‌ടോബർ 8, ഞായറാഴ്‌ച

നീ


കണ്ണീരിൻ്റെ വക്കത്ത്
കാത്തിരിപ്പുണ്ടൊരുവൾ
കണ്ണോരം ചെന്നില്ലെങ്കിൽ
പൊട്ടിച്ചിതറാൻ പാകത്തിൽ

ഏതു ജന്മത്തിലും
നീയെനിക്കു പെണ്ണ്
ഏതു രാവിലും
എനിക്കായ് ഉണർന്നിരിപ്പ്

ഏതു മുൾപടർപ്പിലും
നിൻ്റെ വേരിനാൽ
എന്നിൽ തെഴുപ്പ്
എൻ്റെ വിജയം
വിശ്വാസം
ശ്വാസം

എൻ്റെ പെയ്ത്ത്
അഗാധ മൗനം
എന്നിലെ എന്നിൽ നീ
നീ ....

2023, ഒക്‌ടോബർ 6, വെള്ളിയാഴ്‌ച

കുടം


ഉടഞ്ഞുപോയ
എൻ്റെ ജീവിത കഷ്ണങ്ങളെ
ഞാൻ പെറുക്കിക്കൂട്ടുന്നു

എന്നിലേക്കു വെന്തു ചേർന്ന
പലകാലച്ചെടികൾ
നിലവിളിച്ചുകൊണ്ടിരിക്കുന്നു

കലമ്പുന്ന കാറ്റിൻ്റെ
കരണത്തടിക്കാൻ തോന്നുന്നു

നദിക്കൊരു ലക്ഷ്യമുണ്ട് -
കടൽ.
എനിക്കേതുമണ്ണിലാണ്
ഇനി കിനിഞ്ഞിറങ്ങുവാൻ കഴിയുക

ഞാൻ കൊടുത്ത തെളിനീരിൽ
തളിർത്തു നിൽക്കുമീ ഇലകൾ
കാണാകെ
കുളിരുന്നുകൺകൾ
വരണ്ടതൊണ്ടയിൽ നിന്നും
തേങ്ങലിൻ്റെ ചില്ലയടരുന്നു

ഉരുവം കൊണ്ടു ഞാൻ
മണ്ണിൽ നിന്ന്
മടങ്ങട്ടെ മണിലേക്കു തന്നെ

മണ്ണിൽ
മത്സരമില്ലാതെ
പലകാലച്ചെടികൾ വളരട്ടെ


2023, ഒക്‌ടോബർ 5, വ്യാഴാഴ്‌ച

നിനക്ക്



ചാരായച്ചിരിയിൽ

നീ രചിച്ചത്

കവിതയായിരുന്നില്ല.

ജീവിതം


സ്നേഹിച്ചവൾ

നൽകിയ

വേദന വാറ്റിയെടുത്ത

ചാരായത്തിൻ്റെ

ബാക്കിയാണാ ജീവിതം


അടങ്ങാത്ത രതിയാണ്

കവിത

ഉടഞ്ഞ ജീവിത ഖണ്ഡങ്ങ -

ളാൽ

രമിച്ചു കൊണ്ടേയിരിക്കുന്നു

കവിതയെ


2023, ഒക്‌ടോബർ 4, ബുധനാഴ്‌ച

അടയാളം


എൻ്റെ പഴയ എഴുത്തുകൾ
എന്നോടു സ്വകാര്യം പറയുന്നു
നാട്ടുഭാഷയിൽ നാണം കുണു -
ങ്ങുന്നു
നാട്ടുവഴികൾ കാട്ടിത്തരുന്നു
മറന്നു പോയവയുടെ
മണ്ണടരുകൾ മാറ്റുന്നു

അമർന്നു പോയവയെ
അടർത്തിയിടുന്നു
കുഞ്ഞു പുലരികളെ
നീണ്ട സായാഹ്നങ്ങളെ
മൗനത്തിൻ്റെ മഹാതടങ്ങളിൽ
കാട്ടിത്തരുന്നു

താഴ്ന്നൊഴുകുന്ന
പുഴയാണു ഞാൻ
മറഞ്ഞു പോയ എൻ്റെ ഗ്രാമം
മൂടപ്പെട്ട വസ്തുക്കൾ
എന്നെ ഞാനാക്കിയ മൺശകലം

അറ്റുപോയി അടയാളം
നാട് നാമശൂന്യമായി
ഞാൻ എന്നിൽ അപരിചിതനായി

2023, ഒക്‌ടോബർ 3, ചൊവ്വാഴ്ച

ഗൃഹാതുരത്വം


ഒറ്റക്കാലിൽ ഊന്നുവടിയിൽ
അയാൾ നടന്നു
ഉറഞ്ഞു പോയൊരു ദുഃഖം
കണ്ണിൽ ഘനീഭവിച്ചു നിന്നു

കൊറ്റിനുള്ള വകയായ്
കുത്തിവെച്ച വടി പോലെ
ഭാഗ്യക്കുറിയുമായി നിന്നു
പ്രതീക്ഷയുടെ ഒരു കൊറ്റി
കെടാതെ ഉളളിൽ തെളിച്ച്

കാലില്ലാത്തവനായുള്ള
കാരുണ്യ സ്പർശം ഞാന-
റിഞ്ഞു
കെട്ടു പോയിട്ടില്ല വെളിച്ച-
മെന്ന്
കാലം കാട്ടി തന്നു

നീലേശ്വരം ബസ്റ്റാൻഡിൽ
ഗൃഹാതുരതയോടെ ഞാൻ
ഇരുന്നു
നാൽപ്പതു വർഷം മുന്നിലെ
വഴികളെന്നെ തൊട്ടു വിളിക്കുന്നു

പൂച്ച

 

കുട്ടിക്കവിത

പൂച്ച പച്ച മീൻ കടിച്ചു
അമ്മ തച്ചു മാച്ചികൊണ്ട്
പൂച്ച മച്ചിൽ പാഞ്ഞു കേറി
പിടലി കുത്തി ചാഞ്ഞു വീണു
പച്ച മീൻ തെറിച്ചു പോയി
അമ്മചട്ടീലsച്ചുവെച്ചു
പൂച്ച മീൻമണം പിടിച്ച്
ഓടിവന്നു മ്യാവു മ്യാവു

2023, സെപ്റ്റംബർ 30, ശനിയാഴ്‌ച

മണ്ണിലേക്കിറങ്ങുമ്പോൾ


ചായും വെയിലിൻ തിരി നനച്ച -
ചാറും മഴയിലേക്കിറങ്ങുന്നു
പച്ച മണ്ണിൻ മണം നുകർന്നാ
പഴയ കാലത്തിലേക്കു നടക്കുന്നു

പടർന്നു പന്തലിട്ടപോലില്ല മാവിന്ന്
ചക്കപ്പഴംചാർത്തി നിൽക്കുമാ
പ്ലാവുമിന്നില്ല
കൈത്തോടും, കുളവും, പരൽമീൻ
പുളപ്പുമില്ല
പശുക്കുട്ടിതൻ കൂട്ടിനെത്തും
വെള്ളാങ്കൊച്ചയില്ല.
പൂങ്കുലച്ചാർത്തിൻ തേൻനുകരും
സൂചിമുഖികളില്ല

കൂട്ടിനായെത്തും കിളികളും, മണ്ണട്ടയും,
തുള്ളിക്കളിക്കും ചെറുതവളയും
ഇല്ലില്ല ഏകനാകുന്നു ഞാൻ
ഞെട്ടറ്റു വീഴുന്നു ഓർമ്മകൾ
ചിലന്തിവലനെയ്ത കണ്ണിൽ
പൊടിയുന്നു ചോരതൻ ഉപ്പുകണം

2023, സെപ്റ്റംബർ 28, വ്യാഴാഴ്‌ച

കരിഞ്ഞു പോയത്


മനസ്സിനേറ്റ മുറിവിനേക്കാൾ
മാരകമാകില്ല
ശരീരത്തിനേറ്റ മുറിവുകൾ

പ്രണയത്തിൻ്റെ ചൂണ്ട
കൊരുത്തതും
ഊരിയതും നീതന്നെ

ആ മുറിവുമായ്
രക്തത്തിൽ പടരുന്ന നരകാ-
ഗ്നിയുമായ് ഞാനലയുന്നു

വേണ്ടയിനി സ്നേഹത്തിൻ്റെ
മഞ്ഞുതുള്ളികൾ
മോഹത്തിൻ്റെ മഞ്ഞപ്പൂക്കൾ
ചെന്തീയേറ്റ മനസ്സുമായി ഞാൻ -
അലയും

പൊള്ളും പ്രണയത്താലന്ന്
നീതന്ന ചുംബനത്താൽ
വിടരാതെ കരിഞ്ഞു പോയ
മൊട്ടാണു ഞാൻ

2023, സെപ്റ്റംബർ 25, തിങ്കളാഴ്‌ച

സഹയാത്രികയോട്


സന്ധ്യാനേരമാണ്
ഒറ്റയ്ക്കാണ്
സൂക്ഷിച്ച്.

കെട്ടകാലമാണ്
കുണ്ടനിടവഴിയാണ്
ഇരുപുറവും കാടാണ്

മദം പൊട്ടിയ ദാഹങ്ങൾ
മറഞ്ഞിരിപ്പുണ്ടാകും
മരത്തിനപ്പുറം

പരിചയമില്ലപെങ്ങളേ
പറയാനും കഴിയില്ല !
മനസ്സിൽ പല പ്രാവശ്യം
പറഞ്ഞു കൊണ്ടിരിക്കുന്നു
ഞാൻ

2023, സെപ്റ്റംബർ 23, ശനിയാഴ്‌ച

ഓർക്കുന്നേയില്ല


നിറങ്ങളടർന്നുവെങ്കിലും
പഴയൊരു സുന്ദരചിത്രം പോലെയവൾ.
ഇവൾ എനിക്കാരെന്ന് ചില വാക്കുകൾ
ചിലർ മനസ്സിൽ വരച്ചിട്ടേക്കാം!

ഏപ്രിൽ സൂര്യനെ പാനപാത്രത്തിലേക്ക്
പിഴിഞ്ഞൊഴിച്ചതെന്ന് കരുതിയേക്കാം
ഞരമ്പിൽ നിന്ന് പ്രണയത്തിൻ്റെ വീഞ്ഞ്
പതഞ്ഞു പൊന്തിയേക്കാം
ആദ്യചുംബനത്തിൻ്റെ വെപ്രാളത്തെക്കുറിച്ച്
ഓർത്തേക്കാം

എന്നാൽ,
അപ്പോഴൊന്നും
ജീവിതത്തിൻ്റെ പൊട്ടിപ്പോയ
വാക്കുകളെ നിങ്ങൾ ഓർക്കുന്നില്ല

മന്ദാരത്തിൻ്റെ ഇലകൾ തുന്നി വെച്ച
സ്ലേറ്റുപച്ചയുടെ തെഴുപ്പുമനസ്സുള്ള
ഒരുവളെ ഓർക്കുന്നില്ല

ഉള്ളിലെ സങ്കടത്തെക്കുറിച്ചോ
ഗൃഹാതുരതയെക്കുറിച്ചോ
അവളിലെ ഏകാന്ത ദ്വീപുകളെക്കുറിച്ചോ
ഓർക്കുന്നേയില്ല

2023, സെപ്റ്റംബർ 22, വെള്ളിയാഴ്‌ച

മണം


അച്ഛൻ മരിച്ചിട്ട്
കുറേയായി
മാറിയിട്ടില്ല ഇന്നും
എന്നിൽ നിന്ന്
അച്ഛൻ്റെ മണം

2023, സെപ്റ്റംബർ 21, വ്യാഴാഴ്‌ച

ശ്യാമം

 

പ്രണയം ചാലിച്ചു ചായം
വരഞ്ഞു പ്രണയ ലേഖനം
ഹൃദയത്തിൻ്റെ ഒത്ത നടുവിൽ -
തന്നെ പതിപ്പിച്ചു.

സഹിച്ചില്ല ശ്യാമ ശക്തികൾ
ക്ഷമിച്ചില്ല ഒറ്റനിമിഷം
ഒന്നാവാനാവാത്ത വിധം
അടയാളങ്ങളില്ലാത്ത വിധം

ഒരു പക്ഷിക്കും വായിക്കാനാ
വാത്തവിധം
ഒരു ശിലയ്ക്കും കണ്ടെത്താ
നാവാത്ത വിധം
അഗ്നിക്കും ജലത്തിനു മറിയാ
ത്തവിധം

ഹൃദയമറിയാതെ
രക്തമറിയാതെ
നാഡി ഞരമ്പുകളറിയാതെ
ഒരു ഞരക്കയും ബാക്കി
വെയ്ക്കാതെ
അടർത്തിയില്ലെ
പ്രണയ ഹൃദയത്തെ


2023, സെപ്റ്റംബർ 18, തിങ്കളാഴ്‌ച

പ്രതീക്ഷ


ഓർമ്മയുടെ ചെപ്പിൽ നിന്ന്
അടർന്നു വീഴുന്നുവേദനയുടെ -
മുത്തുകൾ

ദുരിത ശൈശവം പിച്ചവെയ്ക്കുന്നു
ഇറങ്ങി വന്നിട്ടില്ല കഷ്ടപ്പാടുകളിൽ
ഇന്നുവരെ
ഒരു ദൈവവും

മുൾവലയിൽ കുടുങ്ങിയ
മുയലിനെപ്പോലെ പിടയുന്നു ഹൃദയം

മർദിത ജനതയുടെ ആത്മ സ്പന്ദനം -
പോലെ
ചെന്തീ ജാലം പോലെ
കാറ്റിലുയർന്നുപറക്കുന്നു ഒരു കൊടി

2023, സെപ്റ്റംബർ 17, ഞായറാഴ്‌ച

നീ


എഴുതിയിട്ടേയില്ല നിന്നെ
എന്നാൽ,
എഴുന്നു നിൽക്കുന്നുണ്ട്
എന്നും ഉള്ളിൽ

2023, സെപ്റ്റംബർ 16, ശനിയാഴ്‌ച

ഓർക്കുക


ചില സങ്കടങ്ങൾ ജീവിതത്തെ
മുക്കിക്കളയാൻ ശ്രമിക്കാറുണ്ട്
അപ്പോൾ, കഴിഞ്ഞുപോയ -
പൂക്കാലത്തെ ഓർക്കുക
ഒന്നിച്ചാസ്വദിച്ച പ്രണയഗീതത്തെ
ഓർക്കുക

ഇറക്കത്തിന് ഏറ്റമെന്നതുപോലെ
ഒന്നു ചീഞ്ഞൊന്നിനു വളമെന്നതുപോലെ
മുറിവു മണക്കുന്ന രാമഞ്ഞുകൾ മാഞ്ഞ്
വീണ്ടുമൊരു പുലർകാലമുണ്ടെന്നോർക്കുക

വേദനയുടെ വേനൽപ്പാടം മുറിച്ചുകടന്ന്
സ്നേഹത്തിൻ്റെ സൂര്യകാന്തിച്ചോട്ടിൽ
കുളിരുമൊരു കിനാക്കാറ്റുകൊണ്ട്
തളിരിടുമിനിയുമെന്നോർക്കുക

സ്ഥായിയല്ലൊന്നുമെന്നോർക്കുക
സൂര്യതേജസ്സൊന്നുളളിൽ സൂക്ഷിക്കുക
മാറ്റമെല്ലാറ്റിനും ബാധകം
മാറിടും നമ്മളും മാരിക്കാറൊഴിഞ്ഞിടും

2023, സെപ്റ്റംബർ 15, വെള്ളിയാഴ്‌ച

വരയ്ക്കുവാൻ കഴിയാത്തത്


കഴിയില്ല ഒരു സ്ത്രീയെ മുഴുവനായും
വാക്കുകളാൽ വരയ്ക്കുവാൻ
ചിത്രങ്ങളായ് തുന്നുവാൻ

അവനിൽ ഒരു അവളുണ്ടെന്നതുപോലെ
അവളിൽ ഒരവനുമുണ്ട്
അടങ്ങാത്ത ആഴക്കടലുണ്ട്

നിങ്ങൾ സ്നേഹിക്കുന്ന അത്രതന്നെ
ഭയപ്പെടേണ്ടതുണ്ട് .
വരയ്ക്കാൻ പാകത്തിൽ അരികിലേക്ക്
ചേർന്നു നിൽക്കും
വരച്ചു തുടങ്ങുമ്പോഴാണറിയുക
എത്ര അകലെയെന്ന്

ഇത്രമാത്രമെന്താണ് അവളിലുള്ളതെന്ന്
നിങ്ങൾക്കുതോന്നാം!
ഒരു ശരീരം മാത്രമല്ല അവൾ ഒരു ഭൂമി -
തന്നെയെന്ന് നിങ്ങളറിയും!!
പാടവും പറമ്പും, കുന്നും, പുഴയും -
കാടും എല്ലാമുള്ള ഭൂമി

അവയവങ്ങളുടെ അളവെടുക്കുന്ന
കണ്ണുകൾക്കറിയില്ല
അവളെന്ന ഭൂമിയെ
അല്ലെങ്കിലും, അവളൊരു ഭൂമി മാത്ര-
മല്ലല്ലോ കടലും കൂടിയല്ലേ
ആഴങ്ങൾ കണ്ടെത്തുവാൻ കഴിയാത്ത -
കടൽ

2023, സെപ്റ്റംബർ 14, വ്യാഴാഴ്‌ച

നീറ്റൽ

അവൾ പുറത്തേക്കിറങ്ങിയാൽ

കൂടെയിറങ്ങും അടുക്കളയും

ഓർമകളുടെ എച്ചിൽ പാത്രങ്ങൾ

അവിടവിടെ ചിതറിക്കിടക്കും


ഉപ്പ്, മുളക്............ വാങ്ങിക്കേണ്ട

സാധനങ്ങൾ

ഉരുവിട്ടു പഠിക്കും

അടുപ്പിലെ വിറകുപോലെ

ഉള്ളം പുകഞ്ഞു കൊണ്ടിരിക്കും


തിളച്ചു തൂവുന്നുണ്ട് ചിലത്

മുഷിഞ്ഞ് ചിലത് കൈക്കല പോലെ

ചില ഓർമ്മകൾ കടുകു പോലെയാണ്

അപ്പോൾചളുങ്ങിയ കലം പോലെ മനസ്സ്


അവിടവിടെ എടുത്തു വച്ചിട്ടുണ്ട് ചെവി

അച്ഛൻ്റെ ഞരങ്ങലിന്

അമ്മയുടെ പതം പറച്ചിലിന് 

ഭർത്താവിൻ്റെ ഇടയ്ക്കിടേയുള്ള കുറ്റം

പറച്ചിലിന്

കുട്ടികളുടെ കരച്ചിലിന്


കണ്ണിനിപ്പോൾ ഇടയ്ക്കിടേ നീറ്റലാണ്

ചിലപ്പോൾ കരട് 

അല്ലെങ്കിൽ പുക

അല്ലാതെ കരയുന്നതൊന്നുമല്ല

ചാരുകസേര


ഇനി വളരാനില്ലെന്ന്
വളഞ്ഞിരിപ്പാണെന്ന്
ചുക്കിച്ചുളിഞ്ഞെന്ന്
ഉമ്മറത്തും
മുറ്റത്തെ മൂലയിലുമെന്ന്

ഇടയ്ക്കിടയ്ക്ക് വന്നു
തൊട്ടു നോക്കും
തട്ടി നോക്കും
മുട്ടി നോക്കും
എടുത്തു മാറ്റും

ചത്തോ
ജീവിച്ചിരിപ്പുണ്ടോ
എന്നായിരിക്കും

2023, സെപ്റ്റംബർ 12, ചൊവ്വാഴ്ച

മണ്ണിനെ ഓർക്കുമ്പോൾ


ചേറ്റു കണ്ടത്തിൻ്റെ ചോറുരുളയൊന്ന്
തിന്നുവാനാശയെന്നച്ഛനോതി
നാട്ടു പശുവിൻ്റെ കാച്ചിക്കുറുക്കിയ
തൈർകൂടെ ഉണ്ടെങ്കിലെന്നുമോതി

എത്ര പറക്കണ്ടം ഒറ്റയ്ക്കു നോക്കി -
നടത്തിയതാണെന്ന് മെല്ലെയോതി
രണ്ടാല പശുവിനെ തുണ്ടി വളപ്പിൽ
മേയ്ച്ചു നടന്നതു മോർത്തു പോയി

തണ്ടും തടിയുമുണ്ടായിരുന്നക്കാലം
തെണ്ടി നടന്നില്ല ഒട്ടു നേരം
ഒട്ടുമാവിൻതൈകൾ നട്ടുനനച്ചതിൻ
ഫലം മാത്രം മതിയല്ലൊ ജീവിക്കുവാൻ

വാട്ടിയ കപ്പയും, ചക്കയും, മാങ്ങയും,
ഏത്തനും ,മത്തനും, കുമ്പളങ്ങ
തേങ്ങ വെന്തുള്ള വെളിച്ചെണ്ണ ചേർത്തു
കുഴച്ചെടുത്തുള്ള പയർത്തോരനും

തീപ്പെട്ടി കൂടുപോലുള്ളൊരീ ഫ്ലാറ്റിലിരുന്ന-
ച്ഛനെല്ലാമെ ഓതിടുന്നു
മണ്ണിൻ മണമുള്ള കാന്താരി എരുവായി
വാക്കെൻ മനസ്സിൽ നിറഞ്ഞിടുന്നു
തിരിച്ചുപിടിക്കണമാനാട്ടുരുചികളെ
എന്നെൻ മനസ്സും മൊഴിഞ്ഞിടുന്നു

2023, സെപ്റ്റംബർ 9, ശനിയാഴ്‌ച

ഗൃഹാതുരം


മഴ പെയ്തു തോർന്നാലും
മരം പെയ്തു നിൽക്കുന്ന
കുടചൂടിയെത്തുന്നു ഗൃഹാതുരത്വം.

കുന്നിമലക്കാവിൽ ചുവന്നു തുടുത്തുള്ള
കുന്നിക്കുരുവായ് ചിരിക്കുന്നു ഓർമ്മകൾ
മൺപാതയിൽ വീണ മഞ്ചാടിമണികളിൽ
ഇടവിടാപെയ്യുന്നു ഗൃഹാതുരത്വം

പ്രണയങ്ങളിഴചേർന്നൊരിടവഴിയും
വിരഹം വിയർത്ത നടവഴിയും
ആർദ്ര മോഹത്തിൻ്റെ,യോർമ്മകൾ -
പൂത്തുള്ള
അരുണാഭയാർന്ന സായന്തനവും

മഞ്ഞിൽ വിരിയും നിലാക്കിളിയും
തേങ്ങിത്തളരും ഇടനാഴിയും
മരുന്നു മണക്കും മുറിയുടെ ജാലക -
പ്പടിയിൽ വിറയാർന്ന വിരലുകളും

കഞ്ഞിക്കൊരു കുഞ്ഞു വാപിളർത്തി
കരഞ്ഞു നിൽക്കുന്നൊരാ ബാല്യകാലം
വായ്ക്കരിയിടാൻ അരിയില്ലാതെ
നിസ്സഹായായമ്മ വിയർത്തകാലം

ഓർമ്മകൾ കനംതൂങ്ങി നിന്നിടുന്നു
അമ്മിഞ്ഞപ്പാൽ മണം പരന്നിടുന്നു
പെയ്തൊഴിയില്ലയീ മണ്ണോടു ചേർന്നാലും
ഗൃഹാതുരമാർന്നൊരാ കഴിഞ്ഞ കാലം

2023, സെപ്റ്റംബർ 8, വെള്ളിയാഴ്‌ച

കെടാവിളക്ക്


ചിതറിപ്പോയ ചില്ലക്ഷരം പോലെ
ചരിഞ്ഞു കിടപ്പുണ്ട്
തെരുവിൻ്റെ മൂലയിൽ
തെരുപ്പിടിപ്പിച്ചു കൊണ്ട് ഓർമ്മകളെ

ഉന്മാദത്തിൻ്റെ ഉതിർപ്പൂക്കൾ
എത്തിപ്പിടിക്കാൻ ശ്രമിക്കുന്നുണ്ട്
തോറ്റുപോയ കാലത്തെ

അഗ്നിവിഴുങ്ങിയ തൊണ്ടയിൽ
പൂത്തിരിപ്പുണ്ട്
കനൽപ്പൂക്കൾ

ലഹരിയുടെ ബിലഹരി അടങ്ങുമ്പോൾ
ചിന്തയുടെ ഞരമ്പിൻവരമ്പിൽ
അമ്പെയ്യാൻ കൊമ്പുയർത്തി -
നിൽക്കുന്നു ഭ്രാന്തിൻ കുഞ്ഞുറുമ്പുകൾ

സത്യങ്ങളുടെ സ്വരാക്ഷരങ്ങളെല്ലാം
തെരുവിലേക്കെറിയപ്പെട്ടു
കെട്ടുപോയ സൂര്യനിലെ
കെടാത്ത വിളക്കായ് തെരുവിൻ്റെ മൂലയിൽ
അവൻ മുനിഞ്ഞു കത്തുന്നു