malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2021, നവംബർ 30, ചൊവ്വാഴ്ച

നീ ...


നീ മൃദുവാർന്നൊരോർമ്മ
മൃതിയിലും മറക്കാത്തത്
ഇങ്ങ് ,ഇവിടെയിരുന്ന്
ഞാൻ നിൻ്റെ ഓർമ്മകളെ -
തൊടുന്നു

പ്രണയത്തിൻ്റെ പച്ചക്കൊടി
പരസ്പരം വീശി
ജീവിതത്തിൽ ചിലതാളങ്ങൾ
തീർക്കുന്നു

ചുണ്ടോരം ചുകപ്പിച്ച ഉമ്മകൾ -
പോലെ നിന്നോർമ്മ
ഉരുമിനിൽക്കുന്നു ഒരുമിച്ചു -
നിൽക്കുമ്പോലെ

സങ്കടക്കടലിനെ കൈക്കുമ്പി -
ളിൽക്കോരി
പ്രാണൻ്റെ ചൂടുചേർത്ത്
മുത്തമെത്ര നൽകി നീ

വാക്കിൻ്റെ കുളിർമയും,
തെളിമയും നൽകി നീ
പ്രാണൻ്റെ പച്ചപ്പ് ഹൃത്തിൽ -
പടർത്തി നീ

ഹാ ! നിൻ്റെ പുഞ്ചിരി
പൂനിലാവിന്നൊളി
ജീവൻ തുറന്നിട്ട ജാലകപ്പാളി

നീ മൃദുവാർന്നൊരോർമ്മ
മൃതിയിലും മറക്കാത്തത്
അങ്ങ് ,അവിടെയിരുന്ന്
നീയെൻ്റെ ഓർമ്മകളെതൊടുന്നു

2021, നവംബർ 29, തിങ്കളാഴ്‌ച

മറക്കാതിരിക്കാൻ


ഓർമ്മയുടെ ഒരുരുളയാണു നീ
നീ ചേറിൽ പുലർന്നാണ്
അവർക്ക് ചോറായത്
നിൻ്റെ വിയർപ്പിന്നുപ്പാണ്
അവർക്ക് രുചിയായത്
നീയായിരുന്നു അവരുടെ സ്വർണ്ണ
ഖനി
നീ തന്നെയായിരുന്നു
സ്വകാര്യ അഹങ്കാരം
നിൻ്റെ മുതുകിലായിരുന്നു
അവർ മാളിക പണിതത്
ഒച്ചിനെപ്പോലെ നീയതും ചുമന്നു -
നടന്നു
എന്നിട്ടും ;
നിൻ്റെ വേരിൽ നിന്നും മുളച്ച
ചെടികൾ
നിന്നോടു പറഞ്ഞു:
നിനക്ക് മണ്ണില്ലെന്ന്
മണ്ണിൽ പണിതതിന് കൂലിയില്ലെന്ന്
കൈവശാവകാശമായി നിൻ്റെ കൈയിൽ -
നിനക്ക് നീതന്നെയില്ലെന്ന്
നീയിവിടെ ജനിച്ചിട്ടില്ലെന്ന്
ജീവിച്ചിട്ടില്ലെന്ന്
രാജ്യദ്രോഹക്കുറ്റം ചുമത്തി പിടിച്ചിട്ടില്ലെന്ന് .

ഓർമ്മയുടെ ഒരുരുളയാണു നീ
നിൻ്റെ വിയർപ്പിന്നുപ്പുവീണ
ഈ മണ്ണിൽ നിന്നുമെടുത്തു വച്ചിട്ടുണ്ട് ഞാൻ

ഓർമ്മയുടെ ഒരുരുളയാണു നീ
നീ ചേറിൽ പുലർന്നാണ്
അവർക്ക് ചോറായത്
നിൻ്റെ വിയർപ്പിന്നുപ്പാണ്
അവർക്ക് രുചിയായത്
നീയായിരുന്നു അവരുടെ സ്വർണ്ണ
ഖനി
നീ തന്നെയായിരുന്നു
സ്വകാര്യ അഹങ്കാരം
നിൻ്റെ മുതുകിലായിരുന്നു
അവർ മാളിക പണിതത്
ഒച്ചിനെപ്പോലെ നീയതും ചുമന്നു -
നടന്നു
എന്നിട്ടും ;
നിൻ്റെ വേരിൽ നിന്നും മുളച്ച
ചെടികൾ
നിന്നോടു പറഞ്ഞു:
നിനക്ക് മണ്ണില്ലെന്ന്
മണ്ണിൽ പണിതതിന് കൂലിയില്ലെന്ന്
കൈവശാവകാശമായി നിൻ്റെ കൈയിൽ -
നിനക്ക് നീതന്നെയില്ലെന്ന്
നീയിവിടെ ജനിച്ചിട്ടില്ലെന്ന്
ജീവിച്ചിട്ടില്ലെന്ന്
രാജ്യദ്രോഹക്കുറ്റം ചുമത്തി പിടിച്ചിട്ടില്ലെന്ന് .

ഓർമ്മയുടെ ഒരുരുളയാണു നീ
നിൻ്റെ വിയർപ്പിന്നുപ്പുവീണ
ഈ മണ്ണിൽ നിന്നുമെടുത്തു വച്ചിട്ടുണ്ട് ഞാൻ

2021, നവംബർ 27, ശനിയാഴ്‌ച

നിർവചിക്കാൻ കഴിയാത്തത്




ഉടയാടകൾ ഉരിഞ്ഞെറിഞ്ഞ്

അലങ്കാരങ്ങളെ അകറ്റി നിർത്തിയ

ജ്വലിക്കുന്ന നഗ്ന ഭംഗിയാണ് പ്രണയം


മോഹതൃഷ്ണയുടെ പക്ഷി

വർഷബിന്ദുവിനായ് കാത്തിരിക്കും -

വേഴാമ്പൽ

വേലിയേറ്റം കൊള്ളുന്ന രണ്ടു സമുദ്രം


ജന്മകാമനയുടെ പൂത്തു നിൽക്കുന്ന

ജീവവൃക്ഷമാണ് പ്രണയം

തേജസ്സിൻ്റെ ജ്വലനം

ഇതളില്ലാത്ത പൂവ്

കുലച്ചു നിൽക്കുന്ന വില്ല്


കുടിക്കുന്തോറും വർദ്ധിക്കുന്നദാഹം

പച്ച നുള്ളി നിൽക്കുന്നഭാവം

പുലരിയിൽ പൂത്ത കിഴക്കൻകാട്

ഹൃദയത്തിൽ അഴിച്ചുവിട്ട കൊടുങ്കാറ്റിൻ്റെ -

ചുഴി


നിശ്ശബ്ദതയുടെ സ്മൃതിഗോപുരമേ

കഴിഞ്ഞിട്ടില്ല ഇന്നുവരെ ആർക്കും

നിൻ്റെ നിർവ്വചനങ്ങളെ പൂർത്തീകരി-

ക്കുവാൻ


പ്രണയം എത്ര സുന്ദരമാണ്


2021, നവംബർ 21, ഞായറാഴ്‌ച

പരാജിതൻ


സനാഥനായി പിറന്നു
അനാഥനായി അലഞ്ഞു
അതിഥിയും
ആതിഥേയനും ഇവൻ തന്നെ

പാതിവഴിയിൽ
ചിറകൊടിഞ്ഞു കിടപ്പാണ്
പ്രതീക്ഷയുടെ പക്ഷി

ഗ്രീഷ്മത്തിൻ്റെ ഖരം കുടിച്ചു -
മടുത്തു
വസന്തം വേദന മാത്രമായി
ചുഴറ്റിയടിക്കുന്നു ചുറ്റും ചുടു -
വാതൻ

അലയാൻ ഇനിയിടമില്ല
ഉലയാൻ മനസ്സും
ആഴിയും
ആകാശവും
ഊഴിയും
ഉടയോനും ഇവൻ തന്നെ

കാലമേ,
ചെങ്കോലും, കിരീടവും
തിരികെയെടുത്തുകൊൾക
ഈ തിരസ്കൃത ശരീരം മാത്രം -
വിട്ടുതരിക
ഭൂമിയിലെ കോടാനുകോടി സൂക്ഷ്-
മാണുകൾക്ക് സമർപ്പിക്കട്ടെ

ശിരോരേഖ


കളിത്തോക്കായിരുന്നു കമ്പം
ആദ്യത്തെ ഉണ്ട അച്ഛൻ്റെനെഞ്ചിൽ
കഞ്ഞിയിൽ മണ്ണ് വാരിയിട്ടു
അമ്മയുടെ പട്ടിണിക്കഞ്ഞികുടിച്ചു

തൊട്ടതെല്ലാം കരിക്കട്ടയായി
തികട്ടിയതെല്ലാം ശാപവാക്കും
വെറുപ്പും, പരിഹാസവും കൂട്ട്
ഇരുന്ന കൊമ്പെല്ലാം മുറിച്ചു

മുലമറന്നമനസ്സ് മലചിതറുന്നതിൽ
രമിച്ചു
ചോരകുടിച്ചു വളർന്നവന്
ദാഹജലം അരുചി

വിലക്കപ്പെട്ട കനിതിന്നവനെ
ഭൂലോകംവിലക്കി
ചതുപ്പിലാണ് പെട്ടതെന്ന്
പട്ടുപോയ ജീവിതംനോക്കി വിതുമ്പി

ഇപ്പോൾ,
മൂടുചെത്തി വളംവെച്ച്
പൊതിഞ്ഞുകെട്ടി കാത്തിരിക്കുന്നു
മുളയുടെ തഴപ്പുംകാത്ത്
ചുളിവീണ ശിരോരേഖയുംപരതി

മരിച്ചയാളെക്കുറിച്ചുള്ള ഓർമ


മുറ്റത്തെമാവുമുറിച്ചതിൻ ശാഖകൾ
ആഞ്ഞിട്ടതൊക്കെയും ഉണങ്ങി -
പ്പൊടിയാറായ്
ഒരുചുള്ളിക്കമ്പുമെടുത്തുകത്തിക്കുവാൻ
തോന്നുന്നതേയില്ല ,തോരുന്നില്ലോർമ്മകൾ

തോരാത്തകണ്ണീരിൻ ഉപ്പുക്കുടിച്ചതാ
അപ്പുറഞ്ഞാലിയിലൊരമ്മ കിടക്കുന്നു
അക്കൊച്ചു കട്ടിലിൽ, കോസടിയിൽ നിന്നും
അച്ഛൻ്റെ ചെത്തവും,ചൂരുമുയരുന്നുപോൽ !

ആറുമാസത്തിനുമപ്പുറമൊരുദിനം
അച്ഛൻമരിച്ചതിൽ പിന്നെയിന്നേവരെ
എഴുന്നേറ്റതില്ലമ്മ ഏഴയെപ്പോലെയാ-
താഴെത്തറയിൽ ചുരുണ്ടു കിടപ്പാണ്

എത്ര വയസ്സായിമരിച്ചുവെന്നാകിലും
ഉണ്ട് ചിലർക്കത്രനാളില്ലാത്ത സങ്കടം
മൃത്യുഗന്ധംമാറാതുള്ള മനസ്സിലേക്കത്ര -
വേഗം തിരിച്ചെത്തില്ല ചേതന

മിണ്ടാതെയന്നോളം കാത്തുസൂക്ഷിച്ചൊരു
സ്നേഹമെന്തെന്നതിപ്പോഴെയറിയൂചിലർ
മൃതിബാക്കിവച്ചോരടയാളമെന്തെന്ന്
മായ്ക്കാൻകഴിയാവെയിൽച്ചീളുപോലെയാ
മനസ്സിന്നകത്തു പതിഞ്ഞു കിടപ്പുണ്ടാം


2021, നവംബർ 20, ശനിയാഴ്‌ച

ഓർക്കുമ്പോൾ


നഷ്ടങ്ങളുടെ കണക്കുകൾ
കൂട്ടിയാൽ കൂടുന്നില്ല
ഇഷ്ടങ്ങളെല്ലാം
നഷ്ടങ്ങളുടെ കണക്കിലാണ്

പച്ചയ്ക്ക് കത്തുന്ന
പച്ചമരക്കാടാണ് ജീവിതം

പ്രതീക്ഷകൾ അനന്തമായ
ആകാശംപ്പോലെയാണ്
അടുത്തെന്ന് തോന്നും
അടുക്കുമ്പോൾ അകലും

ഓർക്കുമ്പോൾ
ജീവിതമെന്തെന്ന് പിടികിട്ടുന്നേയില്ല
ആർക്കെന്നോ എന്തിനെന്നോ-
യെന്നറിയുന്നില്ല

എന്നിട്ടും;
പാച്ചിലുകളൊട്ടും നിർത്തുന്നില്ല

കണ്ടുകൊണ്ടിരിക്കുമ്പോൾ
കാണാതാകുന്ന ജീവിതമേ.....
എഴുപ്പെടാതെപോയ
കവിതയോ നീ

ഇടറാതെ


വാകപൂത്തതിൽ
പ്രണയവും,രക്തസാക്ഷിയും
ഏതു വേനലിലും പൊഴിയാതങ്ങനെ -
ചുവന്നു തുടുത്ത്

കാത്തിരിപ്പും, കൂട്ടിരിപ്പും
ചരിത്രയേടിൽ എഴുതിച്ചേർക്കപ്പെടുന്ന
സമരപഥവും

മുഖത്തോടു മുഖം നോക്കിയിരിക്കുന്നു
ഷേക്സ്പിയറും, ഒഥല്ലോയും

കാട്ടിലേക്കു കയറിപ്പോയ പ്രണയികൾ
പച്ചിലകളായി തിരിച്ചെത്തി

തണൽ തീർക്കുന്നു
ചുവപ്പിൻ്റെ പ്രവാഹം
തെറ്റാത്തസമയത്തിൻ്റെ ഘടികാരസൂചി
അതിർത്തികളില്ലാത്ത സ്വാതന്ത്ര്യത്തിൻ്റെ
ചുകപ്പൻ തുരുത്ത്

ചുകപ്പ് ആകാശത്തിലേക്ക് പറന്നേറുമ്പോൾ
പാഠപുസ്തകത്തിൽനിന്നും പുറത്തിറങ്ങിയവർ
അതിർത്തികളിൽ അകപ്പെടുന്നു
ജാതിയുടെ
മതത്തിൻ്റെ
അപ്പോഴും തലയുയർത്തിത്തന്നെനിൽക്കുന്നു
വാകമരം

2021, നവംബർ 19, വെള്ളിയാഴ്‌ച

മാറ്റം




ഒഴിഞ്ഞ ഒറ്റയടിപ്പാതയിലൂടെ നടക്കുമ്പോൾ

വിതുമ്പി നിൽക്കുന്നു കല്ലിടുക്ക്


കാലനക്കം കേൾക്കുമ്പോൾ

വിവസ്ത്ര പ്രണയങ്ങളായ

ചുറ്റിപ്പിണഞ്ഞ പാറകളെ

പച്ചയുടുപ്പിച്ചകാടുകൾ കാലം ചെയ്തിരി -

ക്കുന്നു


കാളവണ്ടിയുടെ കാലുകൾ താങ്ങി

മുതുകൊടിഞ്ഞൊരു വെള്ളാരങ്കല്ല്

നഷ്ടപ്പെട്ടുപോയ ഒാർമ്മകളെതിരയുന്നു

തിരിഞ്ഞു കിടക്കാൻ പോലും വയ്യാതെ


കാടിൻ്റെ കടലിന്നില്ല

ഉറവ വറ്റിപ്പോയ പുഴയുടെ ഉടൽകൊത്തി - വലിക്കുന്നു കഴുകനും, കുറുനരിയും


മണ്ണിൽ നിന്നും ആകാശത്തേക്കു പുറപ്പെ-

ടുന്നുണ്ട്

ദാഹിച്ചുവലഞ്ഞ വേരുകൾ


ചുമടുതാങ്ങിയെ താങ്ങി നിർത്താൻ

ആരുമില്ലാത്തതിനാൽ

വീണുകിടപ്പുണ്ട് നിട്ടാനീളത്തിൽ


കാലത്തിൻ്റെ തുടക്കവും ഒടുക്കവു-

മറിയാതെ

ഒഴുക്കിലൊലിച്ചു പോയ ഒരു വരഞ്ചാണി

വീണു കിടപ്പുണ്ട്

ഉടൽ മുറിഞ്ഞ് ഉടയാടയഴിഞ്ഞ്

..............

രാജു കാഞ്ഞിരങ്ങാട്

പ്രളയം

 

വക്ഷസ്സിൽ പക്ഷി പിടയുന്നു
തക്ഷകനെത്തി നോക്കുന്നു
സർപ്പകങ്കണമിട്ട മിന്നൽക്കൊടികൾ
ശല്കങ്ങൾ കണ്ണിലേക്കെറിയുന്നു

ആഷാഢം ഗർവുകാട്ടുന്നു
പുലിമുഖ മേഘങ്ങൾ
കരിമുൾപ്പഴം പൊഴിക്കവേ
നെഞ്ചിൽ കനലെരിഞ്ഞഗ്നിപ്പഴമാകുന്നു

പച്ച ദുകൂലമണിഞ്ഞ മണ്ണിൻപെണ്ണുടൽ -
മാന്തിപ്പൊളിച്ച്
ചെഞ്ചോര ചീറ്റി കാമാർത്തിയാൽ പുളയ് -
ക്കുന്നു
അഘോരികളെപ്പോലെ ഉരുൾപൊട്ടൽ

ദയയെന്ന വെയിൽപക്ഷിയെങ്ങുമില്ല
കാമപാശംകൊണ്ട് വരിഞ്ഞുകെട്ടുന്നു
പിന്നെയും പിന്നെയും
കിനാവിൻ ശവംതിന്നാൻ തന്നിരിക്കുന്നു -
കാലം

വക്ഷസ്സിൽ പക്ഷി പിടയുന്നു
തക്ഷകൻ സകലതും കൊത്തിയുടയ്ക്കുന്നു
ഘട മുടഞ്ഞുപോയ്
മരിച്ചവനുള്ള അവസാന ജലവും ഒഴുകി -
പ്പോകുന്നു

2021, നവംബർ 17, ബുധനാഴ്‌ച

ചില ജീവിതങ്ങൾ


രാശിയില്ലാത്തവന്
നിരാശഫലം
നിരോധിത മേഖലയിലൂടെ
സഞ്ചാരം

വക്ത്രംതുറന്ന നക്രം പോലെ
കാലം
എവിടെയാണാ വാഗ്ദത്തഭൂമി !
വേരുകളോടവൻ
വിവരമന്വേഷിക്കുന്നു

തെറിച്ച സന്തതിയെന്ന്
തുറിച്ചു നോക്കുന്നവരെ
സന്തതം ചൊല്ലുന്നു ഞാൻ
നിങ്ങൾക്കറിയില്ല സങ്കടം

സടകുടഞ്ഞെഴുന്നേൽക്കുന്നു
വ്യാഘ്രം
അതിൻ ശിരോലിഖിതം
മൃഷ്ടാന്നഭോജനം


പ്രണയത്തിൻ്റെ മാനിഫെസ്റ്റോ


ക്ലാസ്മുറിയിലെ കറുത്ത ബോർഡിൻ്റെ
പിറകിൽ വെച്ചാണ്
ആദ്യമായി
നിൻ്റെ നീളൻവിരലിൻ്റെ തണുപ്പിനൊപ്പം
എന്നിൽ നിന്നും അസംഖ്യം അപ്പൂപ്പൻതാടികൾ
പറന്നുപൊങ്ങിയത്

ജനൽവഴികൾ ഒരു സാധ്യതയായിരുന്നു
അനുമതി കാക്കാതെ
പ്രണയത്തിൻ്റെ പുഷ്പകവിമാനങ്ങൾക്ക്
നിന്നിലേക്ക് പറന്നിറങ്ങാനുള്ളത്

കാഴ്ചകളുടെ കാലത്തിലായിരുന്നു നാം
മനസ്സുകളുടെ സഞ്ചലനങ്ങളെല്ലാം
നമ്മിൽതുടങ്ങി നമ്മിലേക്കു തന്നെയായിരുന്നു

കണ്ണിലെ കടലിലൂടെ
ശരീരത്തിൻ്റെ വൻകരയിലൂടെ
കവിതയുടെ ഇലപ്പച്ചകളിലൂടെ
നാം ദേശാടനത്തിലായിരുന്നു

വാകപൂത്ത ഞരമ്പിൻവരമ്പിൽ
ഞാറക്കൊക്കുകളായിരുന്നു
നിറഞ്ഞ വരിഷപ്പാടം പോലെ
നിറന്ന പുഷ്പക്കാടുപോലെ
പ്രണയ ഋതുക്കളിൽ നാം ഒഴുകുകയായിരുന്നു

പ്രണയമേ;
നിൻ്റെ മാനിഫെസ്റ്റോ
എനിക്ക് പിടികിട്ടുന്നേയില്ല

2021, നവംബർ 14, ഞായറാഴ്‌ച

ആ നിമിഷം




അവളുടെ വാക്കുവറ്റി

നോക്കുതെറ്റി

വെൺമേഘത്തുണ്ടായി.


മിഴികൾ

നക്ഷത്രങ്ങളായി

കാൽവിരൽ ചിക്കിയ

തെളിമണലിൽ

കവിത വിരിഞ്ഞു


വികാരത്തിൻ്റെ

കുതിരപ്പുറമേറി

വല്ലാത്ത വേഗത്തിൽ

യുഗങ്ങൾക്കങ്ങേപ്പുറമുള്ള

നഗ്നനാരിയായി

ഏദൻ തോട്ടത്തിലെ

ആ വിശ്വപ്രസിദ്ധമരം

തിരഞ്ഞു കൊണ്ടിരുന്നു


2021, നവംബർ 13, ശനിയാഴ്‌ച

ശരി

 


ആദവും
ഹവ്വയുമായിരുന്നു
ആദ്യത്തെ ശരി

2021, നവംബർ 11, വ്യാഴാഴ്‌ച

പ്രണയമരം


രുചികൾ കനംവെച്ച അധരം
മധുരംവിളഞ്ഞ മുന്തിരിപ്പാടം

പ്രാണനിൽ പ്രണയം കൊരുത്തവർ
പകുത്തെടുക്കാൻ കഴിയാത്തവണ്ണം
ചേർത്തുപിടിച്ചവർ

ശലഭച്ചിറകുവിരിച്ചു പറക്കുവോർ
കാട്ടുവള്ളിയായ് പടരുവോർ
രാഗമൂറുന്ന കവിതമൂളും
രസബിന്ദുക്കൾ

മിഴിയിൽ മീനസൂര്യൻ
മൊഴിയിൽ തണുവിൻ സ്പർശം
ഇഴയടുപ്പമായ്
ഇലയനക്കമായ്
ചെറുകാറ്റായ് ചുറ്റിനടക്കുവോർ

സ്നേഹമൗനങ്ങളിൽ
ആകാശമായ് മാറുവോർ
നക്ഷത്ര ശോഭയായ്
ഉള്ളം നിറയുവോർ

ഒരൊറ്റമരമായ്
ശാഖ പടർത്തുവോർ
ചില്ലകൾ തോറുമേ
പൂത്തു വിടരുവോർ

ആഴത്തിനാഴത്തിൽ
വേരു പടർത്തുവോർ
പ്രണയമരമായി
പടർന്നു പന്തലിക്കുവോർ

2021, നവംബർ 8, തിങ്കളാഴ്‌ച

ഇപ്പോൾ


കണ്ടാലൊറ്റയ്ക്കെന്ന് തോന്നും
അവർ ഒറ്റയ്ക്കായിരുന്നില്ല

ശാഖകളും, ഇലകളുമുണ്ടായിരുന്നു
വേരുകളാഴങ്ങളേയും
നാരുകളാകാശത്തേയും തൊട്ടു

ആറു കാര്യം പറഞ്ഞാൽ
നൂറു കാര്യം ചെയ്യും

അടുക്കള ഉറങ്ങാറേയില്ല
അലക്കൽ, പാത്രം കഴുകൽ, മുറ്റമടി
ആരുമൊന്നുമറിയണ്ട

ഒരു കടൽ അലയടിച്ചു കൊണ്ടേയി-
രിക്കും
പരാതിയില്ലാതെ, പരിഭവമില്ലാതെ

കുട്ടികൾക്ക് കളിക്കൂട്ടുകാരി
ഭാര്യയ്ക്ക് വേലക്കാരി
അമ്മയ്ക്ക് സഹായി

മഴ
പുഴ
കാറ്റ്
കാട്
പാട്ട്
സ്നേഹവും സന്തോഷവും മാത്രം
വഴക്കുകളെ തച്ചുടച്ച് നിശ്ശബ്ദമാക്കി

ഒരിക്കൽ
വീട്ടിലേക്കു പോയതിൽ പിന്നെ
തിരിച്ചു വന്നില്ല
തിരഞ്ഞു പോയപ്പോൾ
വീട്ടിലെത്തിയിട്ടില്ല

ഇപ്പോൾ ഞാൻ നോക്കുന്നിടമെല്ലാം
അവർ

കുളത്തിൽ
പുഴയിൽ
റെയിൽ പാളത്തിൽ
മരക്കൊമ്പിൽ
കാറ്റിൽ
കാട്ടിൽ
പാട്ടിൽ

വർത്തമാനപത്രം


ദുരന്തത്തിൻ്റെ തലരവയുമായി
ദുരമൂത്തവരുടെ ക്രൂരതയുമായി
ദുരിതംപേറുന്നവരുടെ ദാരുണത -
യുമായി
വെളുപ്പിനെത്തും വർത്തമാനപത്രം

ഒരിക്കലുമിനിയുണരില്ലെന്ന്
ബലാൽത്സംഗംചെയ്യപ്പെട്ട് മരിച്ചൊരു-
പെൺകുട്ടിയുടെ സ്വപ്നം അള്ളിപ്പി -
ടിച്ചുകിടപ്പുണ്ട്
വളഞ്ഞവരകളുടെ അക്ഷരങ്ങളിൽ

കൊലപാതകങ്ങളും, പീഡനങ്ങളും -
ആഘോഷങ്ങളായി
ഭക്ഷണത്തിൻ്റെ വൈവിധ്യങ്ങളെപ്പോലെ
പീഡനവൈവിധ്യം വർണ്ണിക്കുന്നു.
മരിച്ചവരുടെ അവസാനത്തെ കണ്ണീർ -
ത്തുള്ളികൾപുരണ്ടാകാം പലഭാഗത്തും
പരന്നിരിക്കുന്നു അക്ഷരങ്ങൾ

രാവിലെ ,പത്രം വായിക്കുന്നതിനുമുന്നേ
കുടിക്കണം കട്ടൻചായ
അല്ലേൽ, ചോരയുടെചുവയായിരിക്കും -
ചായക്ക്

2021, നവംബർ 7, ഞായറാഴ്‌ച

ബാക്കി


ഓടിക്കളിക്കുന്നുണ്ടാകുമോ
മൊട്ടാമ്പുളിയുടെ പുളിയും, മധുരവും
ഇന്നും,തൊടികൾ തോറും

നാട്ടു മാങ്ങ മണവും
അണ്ണാരക്കണ്ണനും

ഓലക്കുടയും
താളാം ചപ്പും
ഉപ്പിലിട്ട മാങ്ങയും
അച്ഛൻ്റെ ബാക്കി ക്കഞ്ഞിയും

കണ്ടവും
കാലിപൂട്ടും
തച്ചോളി ഒതേനനും
ഉണ്ണിയാർച്ചയും

കൊത്തങ്കല്ലും
അട്ടാച്ചൊട്ടയും
ഡപ്പ കളിയും

ബാക്കി ഉണ്ടാകുമോ
ഏതെങ്കിലുംഫ്ലാറ്റിനകത്ത്
ഇത്തിരിപ്പോന്ന നാട്ടിൻ -
പുറത്തിൻ്റെ ഒരു ചിത്രമെങ്കിലും

2021, നവംബർ 4, വ്യാഴാഴ്‌ച

തിരിഞ്ഞു നോക്കുമ്പോൾ



കുന്നിൻചരിവിലെ പുഴയിലേക്കുനോക്കി -

അയാൾ പറഞ്ഞു:

നഷ്ടപ്പെട്ടയെൻ്റെപുലരികളെ നിങ്ങൾ - 

കൂടെകൂട്ടുക !


അവൾ പറഞ്ഞു:

നമ്മുടേതായിമാത്രമിനിയും നമുക്കെത്ര

നാളുകളുണ്ട്.

അങ്ങനെയൊരു നാളുകൾ ഉണ്ടായതേയില്ല !


എല്ലാവർക്കുംഎല്ലാവരും നഷ്ടപ്പെട്ടുകൊണ്ടി-

രിക്കുന്നു

ആരുംആരെയും കാണുന്നില്ല

കഴിഞ്ഞകാലങ്ങൾ കണ്ണുകളെ നനയ്ക്കുന്നു


തിരക്കുകളിൽ മുങ്ങിമരിച്ചവരാണധികവും

അവരെപ്പിന്നെയാരും ഓർക്കുന്നില്ല.


റെയിൽവേസ്‌റ്റേഷനിൽ വണ്ടികാത്തു -

നിൽക്കുന്നതുപോലെയാണ് ജീവിതം

വണ്ടിവന്നാൽ ചിതറിപലഭാഗങ്ങളിലേക്ക് -

പോകുന്നു

2021, നവംബർ 1, തിങ്കളാഴ്‌ച

ലക്ഷണം


അങ്കക്കുറിയെല്ലാം നിർത്തി
ഇനിമങ്കമാരുടെ പേരിൽ
വെട്ടും കൊലയും നിറുത്തി
കൊല്ലൻ്റെ ആലയും പൂട്ടി

ഇനി ശങ്കവേണ്ടടോഒട്ടും
ചെറ്റെന്നു നടന്നു പോയീടുക
കരതലാമലകമെന്നോണം
ലോകമിനി നിൻ്റെകൈയിൽ

മാർക്കറ്റിലുണ്ടടോയിന്ന്
പെണ്ണും പിടക്കോഴി,യെല്ലാം
എന്തിനു പൊല്ലാപ്പ് പിന്നെ
കെട്ട്യോളും കുട്ട്യോളുമല്ലാം

വസ്ത്രങ്ങൾ മാറുന്നപോലെ
മാറാമിനിബന്ധമൊക്കെ
കാലം കലികാലമാടോ
ശരണം പണംമാത്രമാടോ

ഭരണം ജനാധിപത്യമെന്ന് !
അധികാരിയാണേൽ ചെകുത്താൻ
ലക്ഷ്യമേകാധിപത്യംതന്നെ
ലക്ഷണം കണ്ടാലറിയാം

മനസ്സിൻ്റെ ദൂരം


വേദനയുടെ
ചുരംകയറ്റത്തിന്
വേഗത കൂടുതൽ

ധീരമായ് നേരിടൂ
ഏറ്റത്തിന് ഇറക്കമെന്നതുപോലെ
വേദനയ്ക്കുശേഷംസുഖം

നോക്കൂ,
തെളിനീരിൻ്റെ ഉറവമാത്രംഉള്ളിൽ

മരണത്തിൻ്റെ വർത്തുളവാതായ -
നത്തിനരികിലെന്നപോലെ
ഭീതിദംമുഖം

വേദനയുടെ
ചുരമിറക്കത്തിന്
ഒച്ചിൻ്റെ വേഗത

നോക്കൂ ,
ഉള്ളമിപ്പോൾ
ഓട്ടപ്പന്തയം നടത്തുന്നത്

ചിരവ


കരിനാക്കാണ്
ഒറ്റ പ്രാക്ക് മതി
ഈർന്നിട്ടപോലെ -
കിടക്കാൻ

കേരളപ്പിറവി


കേരളം, കേരളം, കേരളം എത്ര സുന്ദരം
കവിതതിങ്ങിയകാടുകൾ,കരുണതൻ -
പൂവാടികൾ
കദകളിപ്പദങ്ങളാടിനിൽക്കുന്ന കേരനിര -
തൻജാലങ്ങൾ
തുഞ്ചനുംപിന്നെ കുഞ്ചനും വഞ്ചിപ്പാട്ടിൻ്റെ -
യീണവും
നെഞ്ചിലേറ്റിയ സ്നേഹമാം നമ്മളൊന്നെന്ന-
ചിന്തയും
ചിങ്ങവും ചിരിമഴകളും ചിലങ്കകെട്ടിയ
അരുവിയും
തുമ്പയും, പൂത്തുമ്പിയും നല്ലൊരോർമ്മയാ-
മോണവും
എല്ലാമൊത്തുചേരുമെൻ കേരളം -
എത്രസുന്ദരം