malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2024, ഏപ്രിൽ 24, ബുധനാഴ്‌ച

ശവക്കുഴി


കണ്ടു കണ്ടു മടുത്തു
പറിച്ചെറിയാനില്ലിനി കണ്ണ്
കേട്ടു കേട്ടു വെറുത്തു
മുറിച്ചുനൽകുവാനില്ലിനി -
കാത്

മടുത്തു പോയ്
മുടന്തൻ ന്യായങ്ങളെ
അന്യായങ്ങളുടെ
ആൾക്കൂട്ടത്തെ
കഴിയില്ല മുജ്ജന്മത്തിൻ്റെ
അടിമത്തം
വേണ്ട, അടിമത്തത്തിൻ്റെ
കുനിഞ്ഞ നട്ടെല്ല്

ഞാൻ ശവക്കുഴി കുഴിക്കുന്നു
അവരെൻ്റെ നാട് വിൽക്കുന്ന -
തിനു മുന്നേ
ഞാൻ, നീയെന്ന് വെട്ടിമുറിക്കു -
ന്നതിനു മുന്നേ
എൻ്റെ ആകാശം ആയുധം നിറ-
യ്ക്കുന്നതിനു മുന്നേ
എൻ്റെ പുഴയിൽ വിഷം കലർത്തു -
ന്നതിന്നു മുന്നേ

ഞാൻ കുഴിച്ച ശവക്കുഴിയിൽ
ഞാൻ തന്നെ എൻ്റെ ശവത്തെ
ഇറക്കി വെയ്ക്കുന്നു

കണ്ടു കണ്ടു മടുത്തു
പറിച്ചെറിയാനില്ലിനി കണ്ണ്
കേട്ടു കേട്ടു വെറുത്തു
മുറിച്ചുനൽകുവാനില്ലിനി -
കാത്

മടുത്തു പോയ്
മുടന്തൻ ന്യായങ്ങളെ
അന്യായങ്ങളുടെ
ആൾക്കൂട്ടത്തെ
കഴിയില്ല മുജ്ജന്മത്തിൻ്റെ
അടിമത്തം
വേണ്ട, അടിമത്തത്തിൻ്റെ
കുനിഞ്ഞ നട്ടെല്ല്

ഞാൻ ശവക്കുഴി കുഴിക്കുന്നു
അവരെൻ്റെ നാട് വിൽക്കുന്ന -
തിനു മുന്നേ
ഞാൻ, നീയെന്ന് വെട്ടിമുറിക്കു -
ന്നതിനു മുന്നേ
എൻ്റെ ആകാശം ആയുധം നിറ-
യ്ക്കുന്നതിനു മുന്നേ
എൻ്റെ പുഴയിൽ വിഷം കലർത്തു -
ന്നതിന്നു മുന്നേ

ഞാൻ കുഴിച്ച ശവക്കുഴിയിൽ
ഞാൻ തന്നെ എൻ്റെ ശവത്തെ
ഇറക്കി വെയ്ക്കുന്നു

2024, ഏപ്രിൽ 22, തിങ്കളാഴ്‌ച

വർത്തമാനകാലത്ത്


മുറ്റത്തെ മുരിക്കുമരത്തിലിരുന്ന്
ഒരു കാക്ക കരയുന്നു
കാലം കറുപ്പെന്ന് വിളിച്ചു പറയുന്നു
ഓട്ട കണ്ണിട്ടു നോക്കുന്ന ഒരു കാക്ക
എൻ്റെ ഉള്ളിൽ പിടഞ്ഞുണരുന്നു

കാക്കതന്നെയാണോ സംസാരിക്കു -
ന്നത്
അതോ; കാലത്ത് കൊറ്റിനുള്ള -
വകതേടിപ്പോയ അച്ഛനോ
അങ്ങാടിയിൽ പോയ അമ്മയോ
പഠിക്കാനിറങ്ങിയ പെങ്ങളോ

പുറത്തേക്കിറങ്ങുന്ന നീ
തിരിച്ചു വരുമ്പോൾ
ഞാനുണ്ടാകില്ലെന്നാണോ പറയുന്നത്
ഈ കാക്ക എൻ്റെ ജഡമെന്നും,
സംസാരിക്കുന്നത് ആത്മാവുമെന്നാണോ
പറയുന്നത്

കാലം കൊരുത്തെടുത്തതിൻ ബാക്കി
അന്തിയുടെ ജഡമായെൻ്റെ മുന്നിൽ
കിടക്കുന്നു
ഇടവഴികളിലൂടെ കരച്ചിലുകൾ ഓടി വരുന്നു
ഒരുരുളച്ചോറായ് ഞാൻ രൂപാന്തരപ്പെടുന്നു
മുരിക്കുമരത്തിലെ കാക്ക ആർത്തിയോടെ
കൊത്തി വിഴുങ്ങുന്നു

2024, ഏപ്രിൽ 21, ഞായറാഴ്‌ച

ഇരയും വേട്ടക്കാരനും


വില്ല് വിറച്ചു തുള്ളുന്നു
കൊല്ലും ഞാൻ നിന്നെ.

എൻ്റെ മുനയിൽ മരണ -
മെന്ന് അമ്പ്
ഉന്നമെൻ്റേതെന്ന് കണ്ണ്
ഇച്ഛഎൻ്റേതെന്ന് മനസ്സ്
കരുത്തെൻ്റേതെന്ന് കൈ
ഇര എൻ്റേതെന്ന് വേട്ടക്കാരൻ

ഇര
എന്നും
എരിതീയിൽ നിന്ന്
വറച്ചട്ടിയിലേക്ക്

2024, ഏപ്രിൽ 20, ശനിയാഴ്‌ച

മാനിഷാദ


ആദിമ കവിയുടെ ഉത്കട ദു:ഖത്തിൽ -
നിന്നാദ്യത്തെ കവിതയായ് 'മാനിഷാദ' -
പിറന്നു
കേട്ടതില്ലൊരു കാതും
മിണ്ടിയതില്ലനാവും
ഒഴുകുന്നു കണ്ണീരിന്നും
തമസാ നദിയായി

പച്ചമരങ്ങളെല്ലാം പച്ചയ്ക്കു തന്നെ -
കത്തി
പിച്ചച്ചട്ടികൾ പോലും മൺകൂനകളായി
തോക്കുകൾ മാത്രം വർത്തമാനങ്ങൾ
ചൊല്ലീടുന്നു
മറമാടാൻ മണ്ണില്ലാതെ
പരേതർ ഉഴലുന്നു !

ഒലീവിലക്കൊമ്പുമായ്
പറക്കും പിറാക്കളെ
കുരിശുമലയുടെ കുറുകേ പറക്കുക
ശാന്തി സമാധാനങ്ങൾ
സ്നേഹ സാന്നിധ്യമായി
നാൾക്കുനാൾ പെയ്തീടട്ടെ
ഭൂവിലിനിയെങ്കിലും



2024, ഏപ്രിൽ 19, വെള്ളിയാഴ്‌ച

കുളി


കനിമര മുകളിലേറി
കുളത്തിലേക്ക് മുതല-
ക്കൂപ്പുകുത്തിയ ബാല്യം

അട്ടാച്ചൊട്ട
മലർന്നു നീന്തൽ
മുങ്ങിക്കല്ലെടുക്കൽ

കല്ലിലടിച്ച് നനച്ച്
മുങ്ങിക്കുളിച്ച്
ഈറനുടുത്ത പ്രഭാതം

ഇപ്പോൾ
കുളമില്ല
കുളിയിൽ കുളിരില്ല

ബക്കറ്റിലെ
പൈപ്പുവെള്ളം
തലയിലെ ചൂട്

ഓർമ്മകൾ
മുതലക്കൂപ്പുകുത്താറുണ്ട്
ഇപ്പോഴും

2024, ഏപ്രിൽ 18, വ്യാഴാഴ്‌ച

അമ്മയും കുഞ്ഞും


ലിപികളില്ലാത്ത
ഭാഷയിലൊക്കെയും
ഞാൻ മൊഴിഞ്ഞത്
നിനക്കറിഞ്ഞിടാം

എൻ്റെ ഭാഷയിൽ
നനഞ്ഞു കുതിർന്ന
നിൻ
മിഴിയിലാകെയും
ആനന്ദബാഷ്പം

എന്നെയാകെയും
ചേർത്തുവായിച്ച നീ
അകതാരിൽ മന്ത്രിപ്പൂ :
'അറിവില്ലാപൈതങ്ങൾ
മണ്ണിലെ ദൈവങ്ങൾ'

അതിഗൂഢമായൊരു
നിർവൃതിയാലെ നീ
വാരിയെടുത്തെന്നെ
മുത്തങ്ങളാൽ മൂടി

പിന്നെ നിൻ ഭാഷയിൽ
മുങ്ങി നിവർന്നു ഞാൻ
നിൻ മിഴിക്കോണിലോ
തങ്ങുന്നു നീർത്തുള്ളി

പിന്നെ,
ലിപികളില്ലാത്ത
ഭാഷയിലൊക്കെയും
നീ മൊഴിഞ്ഞത്
എനിക്കറിഞ്ഞിടാം

2024, ഏപ്രിൽ 17, ബുധനാഴ്‌ച

തീവണ്ടി


ഉരുക്കിന്റെ ഉരഗം ഒരുങ്ങി നിൽക്കുന്നു
ഓട്ട പന്തയത്തിനെന്നപോൽ
ആഞ്ഞു നിൽക്കുന്നു

പെരുവയറൻ പാഞ്ഞു പോകുന്നു
എത്ര കിട്ടിയാലും
പള്ള നിറയാത്ത പഹയൻ

കുതിച്ചുവന്ന് കിതച്ചു നിൽക്കുന്നു
കൂകുമൊരുകാട്ടാളനെപ്പോലെ
ഒറ്റക്കണ്ണിൽ അടങ്ങാത്ത എരിതീ

രാവെന്നോ പകലെന്നോയില്ല
കാടന്നോ പുഴയെന്നോയില്ല
തരംതിരി വൊട്ടുമില്ല
ജീവനും കയ്യിലെടുത്ത് ഒറ്റക്കുതിപ്പാണ്

ആമയുടെയും മുയലിൻ്റെയും പന്തയം.
തോറ്റുപോകാറുണ്ട് ആമയോട്
കിടന്നുറങ്ങി പോകാറുണ്ട്
മണിക്കൂറുകളോളം

2024, ഏപ്രിൽ 15, തിങ്കളാഴ്‌ച

മരണമില്ലാത്തത്


നോക്കൂ ,
ഞാനന്നൊരു കുഞ്ഞായിരുന്നു
ഒരിക്കൽ;വീട്ടുവക്കിൽ വന്ന
പഴച്ചെടി വിൽപ്പനക്കാരനിൽ നിന്നും
ഒരു ചെറിമരച്ചെടി വാങ്ങിച്ചു.

ഇന്ന് വളർന്നു വലുതായി
ചെറിമരം പൂവിട്ടു കായിട്ടു
പ്രണയികളുടെ ഗന്ധമാണ്
ചെറിപ്പൂവുകൾക്ക് !
ചുംബിച്ചു ചുംബിച്ചു ചുവന്ന
ചുണ്ടുകളാണ് ചെറിപ്പഴങ്ങൾ !!

പ്രിയേ,
നീ എന്നിലെന്നപോലെ
ചെറിമര വേരുകൾ
മണ്ണിലേക്ക് ആഴ്ന്നിരിക്കുന്നു
പ്രണയമെന്നതു പോലെ
അത് മണ്ണിൻ്റെ ഹൃദയത്തിൽ
പറ്റിച്ചേർന്നു കിടക്കുന്നു

എത്ര എടുത്തു മാറ്റിയാലും
ബാക്കിയാകുന്ന മണ്ണാണ് പ്രണയം
അതിൽ അള്ളിപ്പിടിച്ചു പറ്റിച്ചേർന്നു
നിൽക്കുന്ന ചെറിമരമാണു നാം
മണ്ണ് പ്രണയമെന്നതു പോലെ
മരണമില്ലാത്തത് പ്രണയം

2024, ഏപ്രിൽ 14, ഞായറാഴ്‌ച

ബാല്യകാലം


ബാല്യകാലത്തിൻ്റെ വേലത്തരങ്ങളുണ്ടിന്നുമീ മാനസപ്പെട്ടകത്തിൽ 

ഒന്നും കളയാതെ സൂക്ഷിപ്പതുണ്ടുഞാൻ 

നിധിപോലെയിന്നുമീ ഹൃത്തടത്തിൽ

ഗോലികളും പിന്നെ പൊട്ടിയ പെൻസിലും വളപ്പൊട്ടും മാമ്പഴ മാധുര്യവും 


പച്ചോല പന്തും പഴുത്ത പുളിങ്ങയും

മൊട്ടാമ്പുളിയും മഷിപ്പച്ചയും 

കുസൃതിയും കുഞ്ഞു പിണക്കങ്ങളും പിന്നെ കള്ളനും പോലീസും അടിപിടിയും 


അന്തിക്കരി തിളപ്പിക്കുവാനായി 

ചുള്ളിയും മുള്ളിയും വിറകൊരുക്കി

നെല്ലു വറുത്തു തരക്കിയരിയാക്കി 

കഞ്ഞിവെച്ചുള്ളൊരാ ബാല്യകാലം


ആർത്തി പെരുത്തുള്ള വിശന്നു പൊരിയുന്ന വയറുമമർത്തി മാന്തോപ്പിലേക്കോടിയും

കണ്ണിമാങ്ങാച്ചുന കവിളുപൊള്ളിച്ചുള്ള കാലമുണ്ടിന്നും കറയറ്റൊരുള്ളിൽ


പുര ചോർന്നൊലിക്കുന്ന പെരുമഴക്കാലത്തും 

പുഴപോലെ ചിരിച്ചൊരാകാലം


2024, ഏപ്രിൽ 11, വ്യാഴാഴ്‌ച

ആശ


വിട പറഞ്ഞു നീ പടിയിറങ്ങീടവേ
കരളു പൊട്ടിക്കരയുകയാണു ഞാൻ
നിൻ്റെ സാമിപ്യം കളിതമാശകൾ
ഓർത്തുനോക്കവേ ആർത്തനാകുന്നു ഞാൻ

സാർത്ഥമാകുമെന്നോർത്ത വാക്കുകൾ
വ്യർഥമാകുന്നതറിയുന്നുയിന്നു ഞാൻ
വ്യഥയിതാരറിയുന്നു ഞാനല്ലാതെ
ആഴക്കടലതിലാണ്ടു പോകുന്നു ഞാൻ

നിനക്കു പകരമാകില്ല നീയല്ലാതെ
നറുനിലാവല്ല നിറവിളക്കോർക്കുക
പഴമുറം കൊണ്ടു മൂടുവാൻ കഴിയുമോ
സൂര്യനെയെന്നപോൽ തന്നെയീ സത്യം

സ്മൃതിപഥത്തിൽ നീ ചിരിയായി നോവായി
പതിൻമടങ്ങായി പരിലസിച്ചിടും
വെറുതെയാശിച്ചു പോകുന്നു ഞാനിപ്പോൾ
ഒരു തണുവായ് നീ അരികിലുണ്ടെങ്കിൽ

2024, ഏപ്രിൽ 9, ചൊവ്വാഴ്ച

മാരകം


അത്രയും
മധുരമായ്തീരേണ്ട
മനസ്സിനെ
ഇത്രയും
മാരകമാക്കുന്നതെന്തു നീ

2024, ഏപ്രിൽ 8, തിങ്കളാഴ്‌ച

വേനൽ


എരിയുന്ന വെയിലിൽ പൊരിയുന്നു
ഏറിയ വറുതിയിലുരുകുന്നു
വിതയ്ക്കുന്നതെല്ലാം കരിയുന്നു
ഇല്ലില്ല നനവിന്റെ ചെറു തുള്ളി

കിഴക്കു കനൽച്ചൂള പൊന്തുമ്പോൾ
ചെങ്കുങ്കുമപ്പൊടി പാറുമ്പോൾ
ഇല്ലില്ല കുളിരിൻ ചെറുതുള്ളി
കവിതകൾ മൂളും ചെറുതെന്നൽ

ഹരിതകം ചോർന്നോരും പത്രങ്ങൾ
മഞ്ഞച്ചു മഞ്ഞച്ചു നിൽക്കുന്നു
വിശപ്പു വറ്റിയ കുഞ്ഞുങ്ങൾ
മുടന്തി പുറകിൽ കിതയ്ക്കുന്നു

മുറ്റിത്തഴച്ചൊരാ കാലങ്ങൾ
മടങ്ങിവരുമെന്ന് ആർക്കറിയാം
ഒട്ടുമേ വെടിയൊല്ല ആശകൾ നാം
വരുംവരുമെന്നു കാത്തിരിക്കാം

2024, ഏപ്രിൽ 6, ശനിയാഴ്‌ച

സമസ്യ


കാലം കടുംതുടി കൊട്ടിടുന്നു
കാണുക മക്കളേ കരാളനീതി
ചേണുറ്റ വീഥിയെന്നോർത്തു നിങ്ങൾ
ചോരയൂറ്റും വഴിയിലകപ്പെടല്ലേ

ആശതൻ പാശമെന്നോർത്തു നിങ്ങൾ
പേശുന്നതെല്ലാമെ വിശ്വസിക്കിൽ
പാശം പലമട്ടിൽ ശിക്ഷയാകും
ആശ്വാസമാകില്ല ഓർത്തുകൊൾക

ചിത്രപതംഗമായ് പാറിടുമ്പോൾ
ചിത്തത്തിൽ നേർവഴി തെളിഞ്ഞിടേണം
മിന്നും വെളിച്ചം തീ എന്നറിക
ഈയാം പാറ്റയാകാതെ കാത്തുകൊൾക

ഇല്ലാരുമേയെന്ന് ഓതുവോർക്ക്
വന്നിടും പലരും മനസ്സുലയ്ക്കാൻ
മനസ്സേകമെന്നോതി കൂട്ടുകൂടാൻ
ദുഃഖ സമസ്യയായ് മാറ്റിടൂവാൻ

2024, ഏപ്രിൽ 3, ബുധനാഴ്‌ച

കത്ത്


കത്തെഴുത്ത് നിർത്തിയതിൽ പിന്നെ
കുത്തും കോമയും മറന്നു
വാക്കിൻ്റെ കുത്തൊഴുക്ക് നിന്നു
കാത്തിരിപ്പ് മറന്നു

വളപട്ടണം പുഴയ്ക്കപ്പുറമിപ്പുറ-
മെന്ന ദൂരം കുറഞ്ഞു
കത്തിലെ 'എത്രയും പ്രിയപ്പെട്ട' -
കാവ്യഗുണം കുറഞ്ഞു

ജീവൻ തുടിക്കാതെയായി
നുരഞ്ഞുയരാതെയായി
ചുംബിച്ചുണർത്താതെയായി
ഓർത്തോർത്തു ചിരിക്കാതെയായി

ഉറക്കം കളഞ്ഞ്
കിനാവു മുറിഞ്ഞ്
കണ്ണുകഴച്ച്
മനസ്സു മടുത്ത്
ഒന്നിനോടും ഒരു
പ്രതിപത്തിയുമില്ലാതെ

ഉണ്ട് ഇന്നും
അന്നത്തെ കത്തുകൾ
ചിതൽ പിടിക്കാതെ
ഉളളകത്തെ പെട്ടിയിൽ

തുടിച്ചുണർന്ന്
നുരഞ്ഞുയർന്ന്
പൊട്ടിച്ചിരിച്ച്
ഞെട്ടിക്കരഞ്ഞ്
ജീവനിൽ തൊടുന്നവ

2024, ഏപ്രിൽ 2, ചൊവ്വാഴ്ച

ശേഷിപ്പ്


ഈയിടെയായി എന്നിലേക്ക്
ഓർമ്മകളെല്ലാം തിക്കിത്തിരക്കി വരുന്നു മറന്നുപോയവ പറന്നു പറന്നു വരുന്നു കളഞ്ഞുപോയവ തിരിച്ചു കിട്ടുന്നു

വലിയ പാറയിൽനിന്നടർന്ന
ചെറുകല്ലായിരുന്നു ഞാൻ
അത് ഒഴുകിയൊഴുകി പരുപരുപ്പിൽ
തേഞ്ഞു തേഞ്ഞ് മിനുസപ്പെട്ട്
ഈ നിലയിലായതാണ്

ഞാനാപഴയ പാറയിൽ തന്നെ
എത്തിയിരിക്കുന്നു.
ഇപ്പോഴെനിക്ക് രാജ്യമുണ്ട്
നാടുണ്ട് ,നഗരമുണ്ട്
നാട്ടുകാരും, കൂട്ടുകാരുമുണ്ട്
അച്ഛനും അമ്മയും പെങ്ങന്മാരുമുണ്ട്

സ്വന്തമെന്നുപറയാൻ ഒരു കുഞ്ഞു വീടുണ്ട്
ഓല മേഞ്ഞതെങ്കിലും ഒരുമയുള്ള ഒന്ന് ചോർന്നൊലിക്കുന്നതെങ്കിലും
ചേർന്നു നിൽക്കുന്ന ഒന്ന്

ഇപ്പോൾ ഞങ്ങൾ ഉപ്പ് മല്ലി മുളക്
അടുപ്പിലെ കനൽക്കട്ട
പരസ്പരം കൈമാറുന്നു
ഒരേ അടുക്കളയിലിരുന്ന് ഒന്നിച്ച്
കഞ്ഞികോരി കുടിക്കുന്നു
തമാശകൾ പറയുന്നു പൊട്ടിച്ചിരിക്കുന്നു കളിയാക്കുന്നു .

ഞാനിപ്പോൾ ഒച്ചിനെപ്പോലെ
ഓർമ്മകളുടെ വീടും മുതുകിലേറ്റി നടക്കുന്നു കണ്ടാൽ മിണ്ടുന്ന, ഒന്നുചിരിക്കുന്ന
പരസ്പരം മനസ്സിലാക്കുന്ന ഒരാളെയെങ്കിലും
തിരഞ്ഞ്........ തിരഞ്ഞ്

2024, ഏപ്രിൽ 1, തിങ്കളാഴ്‌ച

കുട്ടിക്കവിത


തത്തയും നത്തും

പച്ച തത്തകൾ പാറി വരുന്നു
പുത്തൻ നെന്മണി കൊത്തി
യെടുക്കാൻ
വിത്താണെന്നു വിളിച്ചു പറഞ്ഞു
പൊത്തിലെ നത്തുകൾ നാലെണ്ണം !

2024, മാർച്ച് 26, ചൊവ്വാഴ്ച

മന്ത്രം


മഞ്ഞിൽപ്പൊടിച്ചുണർന്നൊരു
വെൺതാരംപോലെ നീ
വെളളി വെളിച്ചമായെന്നുള്ളിലി -
രിക്കുന്നു
പുഞ്ചിരിച്ചെത്തം സത്യദീപമായ്
പ്രകാശിപ്പൂ
ഓമനേ നിന്നോർമ്മയെൻ
നെറുകിൽ ചുംബിക്കുന്നു

മനസ്സാമുരക്കല്ലിൽ
ഞാനുരക്കുമ്പോഴൊക്കെയും
കാഞ്ചനകണമായ് നീ
തീർക്കുന്നു പ്രഭാപൂരം

പ്രണയ വിപഞ്ചിക മീട്ടുമെൻ
ഹൃത്തടത്തിൽ
പിഞ്ഛികയായ് പ്രിയേ നീ
പരിലസിച്ചീടുന്നു

പ്രിയങ്ങൾ പറഞ്ഞൊട്ടും
പരിഭവിച്ചിട്ടില്ല നാം
പ്രണയപാവനത്വത്തെ
നുള്ളി നോവിച്ചിട്ടില്ല

എത്രയഗാധം പ്രേമം
എത്ര നിഗൂഢം പ്രേമം
ആയിരം പ്രഭാതങ്ങൾ
പ്രണമിച്ചിടും മന്ത്രം

2024, മാർച്ച് 25, തിങ്കളാഴ്‌ച

കുട്ടിക്കവിത


നെയ്യപ്പം

കുട്ടൻ്റെ കൈയീന്ന് നെയ്യപ്പം
കാക്കച്ചി കൊത്തി നെയ്യപ്പം
തട്ടിയെടുത്തൊരു നെയ്യപ്പം
മാവിൻ്റെ കൊമ്പിലു വെച്ചപ്പം
വഴുതിപ്പോയി നെയ്യപ്പം
താഴെ പോയൊരു നെയ്യപ്പം
തൊടിയിലെ മുള്ളിൽ താഴ്ന്നപ്പം
പതിരില്ലാ പഴമൊഴിയറിയില്ലേ
'കട്ടത്ചുട്ടുപോം' ഓർത്തോളു

2024, മാർച്ച് 24, ഞായറാഴ്‌ച

ചതി


അരുതാത്തഫലം ഭുജിക്കുന്നു
അത്തിമരത്തിൻ്റെ പത്രമണിയുന്നു
ദുരൂഹമായ ഒരു കവിത പിറക്കുന്നു
കരളിലൊരു വിളക്കുതെളിയുന്നു.

മുള്ളാൽ തറയുന്നു ഉളളം
അറിയാത്തൊരു മൃഗീയത ഉണരുന്നു
പിച്ചവെയ്ക്കുന്നു സ്വപ്നം
ദംശമേറ്റൊരു പക്ഷി പിടയുന്നു

വ്യാഘ്രം ചിരിക്കുന്നു
നെഞ്ചിൽ നിന്നും തെച്ചിപ്പൂ
തെറിക്കുന്നു
ചത്ത മീനിൻ്റെ മാംസം ഭുജിച്ച്
പ്രണയമെന്നു പേരിട്ടു വിളിക്കുന്നു

അരുതാത്ത ഫലത്തിൻ്റെ
വിത്തിനാൽ
ദൈവമൊരുക്കിയ അമ്പാണ് പ്രണയം

2024, മാർച്ച് 23, ശനിയാഴ്‌ച

പതാക


പാതകത്തിൻ്റെ
മറു പേരല്ല
പതാക

2024, മാർച്ച് 22, വെള്ളിയാഴ്‌ച

അമ്മയെ ഓർക്കുമ്പോൾ


വെളളിച്ചിലമ്പു കിലുക്കുന്നു
തുള്ളിത്തുളുമ്പിച്ചിരിക്കുന്നു
വെള്ളാരം കുന്നിനു താഴെത്തെ
വേല കളിക്കുന്ന കാട്ടാറ്

പൊന്തകൾ പൂപ്പന്തൽതീർക്കുന്നു
പനയോല പാട്ടുകൾ പാടുന്നു
പാടത്തുപൊള്ളിപ്പിടയ്ക്കുവോളെ
കാറ്റിൻ്റെ ചില്ലകൾ വീശുന്നു

കുഞ്ഞു കരയും വരമ്പത്ത്
കന്നുകരയും പറമ്പത്ത്
കഞ്ഞിയിറങ്ങില്ലെന്നമ്മയ്ക്ക്
ചങ്കു കലങ്ങുമെന്നമ്മയ്ക്ക്

അന്തിക്കതിരവൻ ചായുമ്പോൾ
അന്തികത്തെത്തിടുമെന്നമ്മ
അന്തിവിളക്കായ് തെളിഞ്ഞു നിന്ന്
ഉൺമതന്നുമ്മ തരുമമ്മ

കാലങ്ങളെല്ലാം കളഞ്ഞു പോയി
കാട്ടാറും പാടവും കഥകളായി
മണ്ണിൽ മണമുള്ളൊരെൻ്റെയമ്മ
ഉള്ളിലുണ്ടെന്നമ്മ പൊന്നമ്മ

2024, മാർച്ച് 20, ബുധനാഴ്‌ച

കൂട്ട്


പോയ കാലത്തിൻ്റെ ഓർമ്മയിൽ
ഞാനിന്നീ
ഏകാന്ത സായന്തനത്തിൽ നിന്നീടവേ
പൂക്കുന്ന വാക്കാ,യെന്നമ്മ വന്നെത്തുന്നു
മടിയിലിരുത്തി പാൽക്കഞ്ഞി തന്നീടുന്നു

ഗദ്ഗദം വന്നെൻ്റെ കണ്ഠത്തെ മൂടുന്നു
എളളുനീർ പോലിറ്റു വീഴുന്നു കണ്ണുനീർ
നീരവം നീളെ പരക്കുന്നു ചുറ്റിലും
നീരദമേഘങ്ങൾ പാറിക്കളിക്കുന്നു

നിർന്നിമേഷനായ് ദൂരെ നോക്കിയിരിക്കവേ
തിക്കിത്തിരക്കുന്നു പിന്നെയും ഓർമ്മകൾ
സ്നേഹ നിശ്വാസവും, നരകാന്ധകാരവും
പിന്നെയീ ഏകാന്ത തമസ്സിലെ വാസവും

എങ്ങോ പൊലിഞ്ഞെൻ്റെ സൂര്യൻ
എങ്ങോ പൊലിഞ്ഞെൻ്റെ വാസന്തസന്ധ്യ
സുകൃതങ്ങളൊക്കെയും ചേറ്റിൽ മറഞ്ഞു -
പോയ്
നരകത്തിലെ ദുരിതപരുന്തിന്നു കൂട്ട്

2024, മാർച്ച് 18, തിങ്കളാഴ്‌ച

മൗനം


മൗനം കൊണ്ടു
തൊട്ടപ്പോഴാണ്
നീ
മധുരമൂറും
കവിതയെന്നറിഞ്ഞത്

2024, മാർച്ച് 17, ഞായറാഴ്‌ച

മകളെ ഓർക്കുമ്പോൾ


മഴ പുഴയിൽ വീണൊഴുകുന്നു
മിഴിവറ്റാതൊരുവൾ
മൊഴിമുട്ടി നിൽക്കുന്നു
ഇറഞ്ചാലിലെ പളുങ്കുമണികൾ
കൊച്ചുമകളുടെ ചിതറുന്ന
ചിരിമണികളെന്നു തോന്നുന്നു

അറിയാതൊരു തേങ്ങൽത്തിര -
തൊണ്ടയിൽ
കണ്ണിൽ നിന്നു രണ്ടു പളുങ്കുഗോട്ടി -
കൾ മടിയിൽ
മുറ്റത്തെ മുരളുന്ന മഴ
മാന്തോപ്പിലെ കുട്ടികളുടെ ആരവം

ചിലമ്പിച്ചിരിക്കുന്ന പാദസര കിലുക്ക -
ത്തിനായ്
കാതോർക്കുന്നമ്മ നാലുപാടും
ജനൽചില്ലുപാളി തുറന്നമ്മ
ചാഞ്ഞും ചരിഞ്ഞും നോക്കുന്നു
ഉമ്മറപ്പടിവാതിൽ തുറന്നമ്മ
ഇളവെയിൽച്ചിരിയുമായ് വരും മകളെ
നെഞ്ചോടു ചേർക്കാൻ വെമ്പൽകൂട്ടുന്നു

ഒരുമാത്ര പിന്നെയെന്തോ ഓർത്തമ്മ
പെരുമഴയായ് പെയ്തു നിൽക്കുന്നു
എരിതീയ്യിലെന്ന പോലെ
ഉള്ളം പിടഞ്ഞു നോവുന്നു

2024, മാർച്ച് 16, ശനിയാഴ്‌ച

ഇടയ്ക്കിടേ എത്തി നോക്കുന്നു


മഴമണികളെ കൊറിച്ചു കൊണ്ടൊരാൾ
കടവരാന്തയിൽ നിൽക്കുന്നു
പടിഞ്ഞാറ് വെയിൽച്ചീളു പിറന്നോന്ന്
ഇടയ്ക്കിടേ എത്തി നോക്കുന്നു

വാർക്ക കെട്ടിടത്തിലെ കൊടി
കാറ്റിലൂയലാടുന്നു
ചിറകൊതുക്കിയും വിടർത്തിയും
കുടഞ്ഞെറിയുന്നു മഴമണികളെ
മരങ്ങൾ
ചില്ലയിൽ ചാഞ്ഞിരിക്കുന്നൊരു കിളി
ചിറകൊതുക്കാൻ പാടുപെടുന്നു

കൊറ്റിനുള്ള വകയിന്ന് അന്തിയായി
ട്ടുമായില്ല
ചിന്തയുടെ വലിയ ഭാരം തലയിലേറ്റി
നിൽപ്പു ഒരാൾ
വേവലാതി വഴുതവേ അസ്വസ്ഥനാ
കുന്നു അയാൾ
ജടിലമാമെന്തോ പരതുന്നപോൽ മുഖം

മുകിലിൻ മൂടുപടമിട്ട നേരത്തെ തിരി-
ച്ചറിയുന്നില്ല
ജoരം വിങ്ങി നിൽക്കുന്നു
ക്രമപ്പെടുന്നില്ല ചിന്തകൾ
പടിഞ്ഞാറ് വെയിൽച്ചീളു പിറന്നോന്ന്
ഇടയ്ക്കിടേ എത്തി നോക്കുന്നു

2024, മാർച്ച് 14, വ്യാഴാഴ്‌ച

കുട്ടിക്കവിത


കൊമ്പൻ

വമ്പൻ കൊമ്പൻ കുമ്പ കുലുക്കി
കമ്പിച്ചൂലിൻ വാലു കുലുക്കി
തുമ്പി കുലുക്കി കൊമ്പുകുലുക്കി
ഓടട ഓടട ചെണ്ട മുഴങ്ങി

2024, മാർച്ച് 13, ബുധനാഴ്‌ച

കുംഭമാസം


കുന്നേറി തിടംവച്ച കുംഭമാസം
രാവിൽ കുളിരിൻ്റെ പുതപ്പണിയി
ക്കുംമാസം

പുലരിയിൽ നാം പുത്തനുണർവാ -
യെഴുന്നേൽക്കുമ്പോൾ
പുഞ്ചിരിപ്പൂ നീട്ടിനിൽക്കും കുംഭമാസം

മലമുകളിൽ തമരടിയുടെ താളമുയരു-
ന്നേരം
താഴെച്ചോല പാദസരം കിലുക്കി ഉണരു
ന്നേരം
തുടുതുടുത്തൊരു പെണ്ണുപോലെ
കിഴക്കൻ മാനം

തുളുനാടൻ പട്ടുടുത്ത
വെയിൽ നാളങ്ങൾ
തൊടിയിലടികൾവച്ചു മെല്ലെ ഉലാത്തു -
ന്നേരം
കണ്ണിമാങ്ങ കണ്ണിറുക്കി ചിരിച്ചു നിൽപ്പൂ

ഉച്ചവെയിലിൻ വെളിച്ചപ്പാടുറഞ്ഞുതുളളു
മ്പോൾ
ഉച്ചികത്തി തെച്ചിമലരായ് കുരുത്തുനിൽ
ക്കുമ്പോൾ
വീരാളിപ്പട്ടു ചുറ്റി, വെറ്റിലേംപാക്കും മുറുക്കി
തുപ്പി
തച്ചോളി പാട്ടുപാടും കുംഭമാസം

കോരപ്പുഴപ്പാലമേറി കോതിവച്ച മുടി -
ഉലർത്തി
തോറ്റംപാട്ടായുറയുന്നു കുംഭമാസം
തോറ്റിയുണർത്തീടുന്നു കുംഭമാസം
കടുന്തുടിയായ് തുടികൊട്ടും കുംഭമാസം
പൊന്നിയത്തങ്കത്തിനു വന്നുള്ള മാസം

2024, മാർച്ച് 12, ചൊവ്വാഴ്ച

ചേക്കയില്ലാത്ത പക്ഷി


ഉരിഞ്ഞെറിയുവാൻ കഴിയില്ല
എരിഞ്ഞു തീരും മനസ്സിനെ
എരിതീയിലെണ്ണപോൽ
ഉറവയിടും ഓർമ്മകളെ

ദിക്കുതെറ്റി അലയുന്നു
കണ്ണീരു പാനം ചെയ്യുന്നു
രുധിരമുറയും ഓർമ്മയിൽ
ദുരിത ജീവിതം തുടരുന്നു

കാമിനിയേകി കാരമുള്ള്
കിനിയുന്നു രക്തം ഓരോ
അണുവിലും
ഘനീഭവിക്കുന്നു കണ്ണീർ
പൊള്ളുന്നു പ്രിയങ്ങളെല്ലാം

പേരില്ലാ മരത്തിലെ
ചേക്കയില്ലാപക്ഷി ഞാൻ
ഇല്ല ഓർമ്മിക്കാനൊരു ഇണ
ഇടനെഞ്ചു പൊട്ടുമ്പോൾ
വിളിക്കുവാനൊരു നാമം

2024, മാർച്ച് 11, തിങ്കളാഴ്‌ച

പ്രണയപൂർവ്വം

 പാർവണം തൂകുമാരാവിൽ

പൂർണ്ണേന്ദു പോലെ നീയരികിൽ

കാർമേഘമാലകൾ പോലെ

നിൻ്റെ കാർകൂന്തൽ പാറിപ്പറക്കേ


പടിവാതിൽ ചാരി ഞാൻ നിൽക്കേ

എൻ്റെ ചാരത്തു നീ വന്നു നിൽക്കേ

ജാലക ചില്ലിന്നരികേ

ചന്ദ്രിക ചിരിതൂകി നിൽക്കേ


രാവിൻ്റെ ചില്ലയിൽ നിന്നും

രാപ്പക്ഷി ചിറകനക്കുമ്പോൾ

തൊട്ടും തൊടാതെയും നിൽക്കേ

നിന്നിൽ നാണം മൊട്ടിട്ടു നിൽക്കേ


പടിഞ്ഞാട്ടു കുന്നിൻ ചരുവിൽ

അമ്പിളി മറഞ്ഞങ്ങു നിൽക്കേ

ഒരു മഴത്തുള്ളിയായ് നമ്മൾ

പിന്നെ മാമഴത്തുള്ളികളായി

താരാട്ടുപാട്ട്


ആലോലമാടുണ്ണി ആലോലം
താലോലമാടുണ്ണി താലോലം
താരാട്ടുപാടിത്തരാമമ്മ
ആലോലമാടുണ്ണി ആലോലം (ആലോല)

അമ്പിളിമാമനെ കാട്ടിത്തരാമമ്മ
കാച്ചിക്കുറുക്കിയൊരിങ്കു തരാം
തങ്കക്കുടമൊന്നുറങ്ങുറങ്ങ്
താലോലമാടിയുറങ്ങുറങ്ങ്       (ആലോല)

കുന്നത്തെ കാവിലെ വിളക്കുകാട്ടാമമ്മ
മാനത്തെ കൊമ്പനെ കാട്ടിത്തരാം
അമ്മിഞ്ഞപ്പാലുണ്ടുറങ്ങുറങ്ങെന്നുണ്ണി
ആലോലം - താലോലമാടാട്    
ആലോലം - താലോലമാടാട്    (ആലോല)

2024, മാർച്ച് 9, ശനിയാഴ്‌ച

പ്രണയ മന്ത്രണം


പുഞ്ചിരിപ്പൂവിലൊളിപ്പിച്ചു നീ തന്ന വാക്കുകളെന്തൊക്കെയായിരിക്കാം ?
അന്നു നീയെൻമനോജാലക ചില്ലിൻമേൽ
മുട്ടി വിളിച്ചതുമെന്തിനാകാം ?

മുറ്റത്തെ മാവിലെ ചില്ലയിലണ്ണാനും
ചൊല്ലിയ പരിഭവമായിരിക്കാം
പലതും മനസ്സിലേക്കോടിയെത്തുന്നിപ്പോൾ
മൗനം കുടിച്ചു തരിച്ചിരിപ്പൂ

പലതും പറയുവാൻ മോഹമില്ലാഞ്ഞല്ല
ഒരുമാത്രയെന്നെ ഞാൻ ഓർത്തുപോയി
പ്രണയ മനോഹരമാകേണ്ട ജീവിതം
പാതിയുമന്നേ കൊഴിഞ്ഞു പോയി

എങ്കിലുമെങ്കിലും ഇന്നുമുണ്ടെന്നുള്ളിൽ പങ്കിലമാകാത്ത മാനസത്തിൽ
അന്നു നീയേകിയ സ്നേഹ സങ്കീർത്തനം ഉരുക്കഴിച്ചീടുന്നുയെന്നുമെന്നു

2024, മാർച്ച് 7, വ്യാഴാഴ്‌ച

വനിത


അറിയുമോ അവളാണു കണ്ണ്
വീടിനു വെളിച്ചം പകരുന്ന പെണ്ണ്
അഴലിൽ ഉഴലുന്ന നേരം
അരുമയായീടുന്ന നേര്

കുടിലതന്ത്രങ്ങളെ നേരിട്ടുയർന്നുള്ള
ചരിത്രമാണവളുടെ വേര്
അമ്മയെന്നും പിന്നെ ഭാര്യയെന്നും
പെങ്ങളെന്നും അവൾക്കു പേര്

കൂടുമ്പോളിമ്പമുണ്ടാക്കും
കുടുംബത്തിനവളാണു മുഖ്യം
വാവിട്ടുകരയുന്ന കുഞ്ഞിന്നമൃതേകി
ഉൺമയിലേക്കു നയിക്കുമമ്മ
............................
രാജു കാഞ്ഞിരങ്ങാട്

2024, മാർച്ച് 6, ബുധനാഴ്‌ച

സന്ധിയില്ലാത്ത സമസ്യ


ഉഷ്ണത്തിൻ്റെ ഉപ്പുരസമാണ്
നിൻ്റെ കവിതയ്ക്ക്
വിശപ്പിൻ്റെ വിത്തെടുത്ത്
കവിത വാറ്റിയവൻ നീ

വ്യഥയുടെ വേലിയേറ്റം
നിൻ്റെ ഗതി
വറ്റിപ്പോയ ഒരു നദിയാണു നീ
അറ്റു പോയ മണ്ണടര്

മുരിക്കു പൂത്തവഴി നിനക്കു
സ്വന്തം
സന്ധിയില്ലാത്ത സമസ്യ ജീവിതം
പീഡനപർവ്വത്തിലെ വേവ്

മനുഷ്യത്വമെന്തെന്ന്
മുഷിവ് എന്തെന്ന്
സത്യവചസ്സെന്തെന്ന്
അടയാളം നീ

ജീവിതത്തിൻ്റെ ഓരോ ഋതുവും
ഓരോ ജന്മമെന്ന്
കാട്ടി തന്നവൻ നീ

2024, മാർച്ച് 5, ചൊവ്വാഴ്ച

നാവ്


നാവ്
മണിനാവാകരുത്
ഭാരിച്ച നിശബ്ദതയെ
വിലകൊടുത്തു വാങ്ങരുത്

കനത്ത ഏകാന്തതയെ
കൂടെക്കൂട്ടരുത്
ചിതറിപ്പോയ നിശബ്ദയെ
വാരിക്കൂട്ടരുത്

നാവ്
കത്തും പന്തമാണ്
വാക്കിൻ്റെ പൊരിയൊന്നു
വീണാൽ മതി
സർവ്വവും കത്തിയമരാൻ

2024, മാർച്ച് 4, തിങ്കളാഴ്‌ച

കാത്തിരിപ്പ്


ഒരുപാടു കാലമായ് കാത്തിരിപ്പാണു ഞാൻ
ഈ മനതാരിന്നിടവഴിയിൽ
പലകുറിയാശിച്ചു പഴയൊരാ പാട്ടിൻ്റെ
ഈരടി മൂളി വന്നണയുമെന്ന്

സ്നേഹ വചസ്സാലെ ചാരത്തണയുന്ന
ചേണുറ്റപൂവാമെൻ കൂട്ടുകാരി
ഹൃത്തിൻ്റെ ഭിത്തിയിൽ ഇടമില്ലിനിയൊട്ടും
നിൻപേരു കോറിവരച്ചിടുവാൻ

എങ്ങാണു നീയെന്നറിയില്ലയെങ്കിലും
അറിയുന്നുവോയെൻ്റെ മാനസം നീ
പഥികനെന്നോർത്തു മനസ്സാൽമറന്നോ നീ
പിരിയാൻ കഴിയാത്ത കൂട്ടുകാരി

പരിഭവം കൊണ്ടു പറയുന്നതല്ലടോ
പരിചയം ഭാവിക്കാതിരുന്നിട്ടുമല്ലടോ
നിൻ സ്ഥിതിയെന്തെന്നറിയില്ലെനിക്കെടോ
പതിയേ പറയുന്ന കുശലമെന്നോർക്ക നീ

2024, മാർച്ച് 1, വെള്ളിയാഴ്‌ച

അവസാനം


വന്ധ്യമായ് ജീവിതം
അവസാനസന്ധ്യതൻ -
വിഷാദ മാത്രയായ്.......!
ഇല്ലിനി മോദവും മുക്തിയും
യൗവ്വന പ്രാചീന പ്രാന്ത
ങ്ങളിലൂടില്ലിനി യാത്ര
ഇല്ല, പ്രണയത്തിൻ ഭാവവി -
ലോലതകൾ

ഉണരുന്നു വ്യാകുലതകൾ,
വേദനകൾ
കരിഞ്ഞ കിനാവുകൾ
നിഷ്ഫല മോഹങ്ങൾ
ഇല്ലായ്മകൾ, വല്ലായ്മകൾ
നിസ്സഹായതകൾ

ഇല്ലിനി, തരള ഭാവനയുടെ -
കൂടിളക്കി
വിവശ പക്ഷമിളക്കും നിമിഷങ്ങൾ
ഇല്ലിനി പ്രഭാതം
മോഹന വിഭാതം
ചരമക്കുറിപ്പിലെ അക്ഷരമായ്
അടർന്നു വീഴുമൊരു പത്രമിത്.


2024, ഫെബ്രുവരി 29, വ്യാഴാഴ്‌ച

പ്രഭാതത്തിൽ


ഉരുകിയുരുകി ഊഷ്മളമായ
കിടക്കയിലേക്ക്
പുലരി ,കുളിരിൻ്റെ അലകളെ
ഇളക്കി വിടുന്നു
അവളുടെ വിരലുകൾ ഇഴഞ്ഞി
ഴഞ്ഞു ചെന്ന്
മുടികളെ വാരിക്കെട്ടുന്നു
ചൂലിൻ്റെ ചെറുകിലുക്കം
മുറ്റത്തെ ചരലിൽ നിന്നുയരുന്നു

ഓലക്കൊട്ടയിലെ ചപ്പുചവറുകൾ
കത്തിച്ച്
ഞങ്ങൾ ശീതമകറ്റുന്നു
മുറ്റക്കൊള്ളിലെ പൂക്കളിൽ മഞ്ഞു -
മണികൾ
കവിത ചമയ്ക്കുന്നു

മുരിക്കുമരത്തിൽ ഒരു കാക്ക
ഇരുട്ടിനെയകറ്റുന്നു
കണങ്കാലിൽ മുട്ടിയുരുമ്മി
പൂച്ച സൗഹൃദം കാട്ടുന്നു

ചാണകവറളി പെറുക്കി കൂട്ടുന്നു
മുത്തശ്ശി
വാലു പൊക്കി തുള്ളി കളിക്കുന്നു
ആലയിൽ പൈക്കുട്ടി
കവിത പോലൊരു കട്ടൻ ചായ
കുടിച്ചിരിക്കണമിപ്പോൾ

2024, ഫെബ്രുവരി 27, ചൊവ്വാഴ്ച

ഓർക്കുക


അരുവികൾ, കുരുവികൾ, ആരാമവീഥികൾ
എങ്ങു പോയെങ്ങുപോയ് തണൽമരങ്ങൾ
മഞ്ഞ മുക്കുറ്റികൾ, പച്ചോല ചീന്തുകൾ
എങ്ങുപോയെൻ കളിക്കൂട്ടുകാരും

വയലും,വനങ്ങളും, വാസന്ത രാത്രിയും
മഞ്ഞും ,കുളിരും ,തളിർത്തോരുഡുക്കളും
ഋതുമതി പെണ്ണുപോൽ പൂവിട്ട മേദിനി
എൻ കിനാവേരുകൾ തേടും കവിതകൾ

എങ്ങു പോയെങ്ങുപോയ് കൊയ്ത്തുകാലം
എങ്ങു പോയ് മോഹങ്ങൾ നെയ്ത കാലം
കണ്ടാൽ പരസ്പരമൊന്നു ചിരിക്കുന്ന
കണ്ടില്ലയെങ്കിലോ ഓർമ്മയിൽ തങ്ങുന്ന
എല്ലാരുമൊന്നായിരുന്ന കാലം

ഒത്തൊരുമിച്ചിടാം കൂട്ടായി നിന്നിടാം
കാലത്തിൻ മാറ്റം തിരിച്ചറിയാം
ഒന്നിച്ചു നിൽക്കുകിൽ ഒന്നായിത്തീരുകിൽ
പറിച്ചെറിയാനാർക്കും കഴിയില്ലനമ്മേ

2024, ഫെബ്രുവരി 26, തിങ്കളാഴ്‌ച

പ്രണയത്തിൻ്റെ റോഡ് നിയമങ്ങൾ


പ്രണയം വൺവേയല്ല
കൂട്ടിമുട്ടാൻ സാദ്ധ്യതയുണ്ട്
സൂക്ഷിച്ച് പോകുക

പ്രണയം ടൂവീലർ പോലെയാണ്
തിളങ്ങുന്ന കണ്ണുമായി നേരെ -
പോകണം
ഇടംവലം ചേർന്നു പോയാൽ
അപകടമാണ്
സൂക്ഷിച്ച് പോകുക

സൗന്ദര്യത്തിൻ്റെ ലഹരി കുടിച്ചു
കൊണ്ടേയിരിക്കുക
ഹൃദയത്തിലെ തീ അണയാതെ
സൂക്ഷിക്കുക
തീയണഞ്ഞാൽ നനഞ്ഞ പടക്ക -
മാകും
ചിലപ്പോൾ
അറിയാതെ പൊട്ടിത്തെറിച്ചേക്കാം
അപകടമാണ്
സൂക്ഷിച്ച് പോകുക

കുഴികളും തടകളും ഏറെയാണ്
വെട്ടിച്ചും ചാടിച്ചും പോകുക
മനസ്സിൻ്റെ വേഗം കൂട്ടുക
അറിയാതെയെങ്ങാനും നിർത്തി
പോകരുത്
എങ്കിൽ മതി ജീവിതകാലം മുഴുവൻ
കോമയിലാകാൻ

മുന്നറിയിപ്പ്:
പ്രണയത്തിൻ്റെ റോഡുനിയമങ്ങൾക്ക്
ബോർഡുകളില്ല
പച്ചയും, ചുകപ്പും മറ്റു സിഗ്നലുകളും
വിവേകത്തിന് വിധേയം


2024, ഫെബ്രുവരി 21, ബുധനാഴ്‌ച

ജഡ ശരീരം


കണ്ണീരും
ചോരയുമിറ്റിയതിൽ നിന്നാണ്
സ്വാദറിഞ്ഞ് നാം
വയറു നിറക്കുന്നത്

സ്വേദമെന്തെന്നറിഞ്ഞിട്ടില്ല
പട്ടിണിയുടെ പട്ടടകണ്ടിട്ടില്ല
നീലയുടെ ചതുപ്പിലേക്ക്
താഴ്ന്നു പോയവവരെ അറിയില്ല

ചരിത്രമെന്തെന്നറിയില്ല
കഴിഞ്ഞ ചിത്രമേ കണ്ടിട്ടില്ല
ചുരുങ്ങിച്ചുരുങ്ങി വന്ന്
ജഡ ശരീരമായൊരു ജീവിതം

മൃത്യുഗന്ധം ശ്വസിക്കുമ്പോഴും
സ്മൃതിയിലൊരുമന്ത്രം മാത്രം
അറിവെന്നാൽ പണമെന്നും
പണം തന്നെ ഗുണമെന്നും

2024, ഫെബ്രുവരി 18, ഞായറാഴ്‌ച

ആശാൻ വൈദ്യർ


ആശാൻ വൈദ്യർ
ഊശാൻ താടിയുംതടവി
ഒരുവരവുണ്ട്
വൈദ്യരെത്തുന്നതിനു മുന്നേ
മരുന്നിൻ്റെ മണമെത്തും

വൈദ്യരുടെ വാക്കിൻ്റെ രസായനം
സേവിച്ചാൽ തന്നെ
രോഗം പകുതി മാറും
കണ്ണടച്ച്, മൂക്ക് പൊത്തി ഒറ്റവലിക്ക്
കുടിക്കുന്ന കഷായത്തിന് ശേഷം
കഴിക്കുന്ന
കൽക്കണ്ടമാണ് വൈദ്യരുടെ വാക്ക്

കാലം തേച്ചുമിനുക്കിയെടുത്ത
കാൽമുട്ടുവേദന
ജീവിതഭാരം കയറ്റിവെച്ച് ഒടിഞ്ഞു -
പോയ മുതുക്
കുനിഞ്ഞു കുനിഞ്ഞ് കൂച്ചിക്കെട്ടി
പ്പോയ നടുവ്
ഒട്ടിപ്പോയ വയറിനുള്ളിലെ നെട്ടോട്ടം

ചിരിയുടെ ഒരു ചീന്തെടുത്ത്
ആദ്യമൊരു കെട്ടുകെട്ടും വൈദ്യർ
വേദന മാറാനുള്ള വേത് അതിൽ
തിളയ്ക്കും
കല്ലും,മുള്ളും നിറഞ്ഞ ഇടവഴിയിലൂടെ
കളിവണ്ടി കൊണ്ടു പോകുന്ന കുട്ടിയെ -
പ്പോലെ
തൊട്ടു നോക്കും വൈദ്യർ
വേദനയുടെ കെട്ടഴിഞ്ഞ് ചിരിയിലേക്ക്
വഴുതി വീഴുമപ്പോൾ രോഗി

ആശാൻ വൈദ്യരുടെ ഓർമ്മയാണ്
ഇപ്പോഴും
ചില വേദനകൾക്കെല്ലാം ശമനം

2024, ഫെബ്രുവരി 17, ശനിയാഴ്‌ച

മരിച്ചുപോയ കുഞ്ഞുങ്ങൾ


മരിച്ചുപോയ കുഞ്ഞുങ്ങൾ
എങ്ങോട്ടാണ് പോകുന്നത് !

പൊന്തക്കാടുകളിൽ
ഒളിച്ചു കളിക്കുകയായിരിക്കുമോ?
അട്ടാച്ചൊട്ട കളിക്കാൻ
ഓടിപ്പോയതാണോ?
നെടിയ പിലാവിൻ കീഴെയിരുന്ന്
മണ്ണപ്പം ചുടുന്നുണ്ടാകുമോ ?!

മരിച്ചു പോയകുഞ്ഞുങ്ങളെ -
ക്കുറിച്ചുള്ള ഓർമ്മകൾ
വിശാലം
അഗാധം
കുഞ്ഞുങ്ങൾ ദൈവങ്ങളാണ്
അവരെ ആർക്കാണ്
കൊല്ലാൻ കഴിയുക.

അവർ ഒരു യാത്ര പോയതാണ്
മലകൾ
പുഴകൾ
ആകാശം
കാണുവാനൊരു തീർത്ഥയാത്ര

മരിച്ചുപോയ കുഞ്ഞുങ്ങൾ
മരിക്കുന്നേയില്ല

2024, ഫെബ്രുവരി 16, വെള്ളിയാഴ്‌ച

പുലരിയിൽ


കുയിലിൻ കുളിരൂറുന്നൊരു ശബ്ദം
കേട്ടുയിന്നു പുലർകാലെ
ചക്കരമാവിൻ ചില്ലത്തുമ്പിൽ
ചാഞ്ചാടുന്നൊരു ശബ്ദത്തെ

ഉന്മേഷത്തിൻ തിരകൾ വന്ന്
തൊട്ടു തലോടി ഹൃദയത്തെ
കന്മഷമെല്ലാമുരുകിയൊലിച്ചു
കവിത നിറഞ്ഞു ഉള്ളത്തിൽ

സിരകളിലെങ്ങും സ്വരമഴചാറി
കുളിരു പടർത്തുന്നതു പോലെ
ഇതളു വിടർത്തി ഇമകൾ തുറന്ന്
വിരിഞ്ഞു വരുന്നൊരു പൂ പോലെ

പുതുലോകത്തങ്ങെത്തിയ പോലെ
പുതുമുളയിട്ടതു പോലെ
പുതുതായൂർജ്ജം വന്നുനിറഞ്ഞു
പുത്തനുറവകൾ പോലെ

2024, ഫെബ്രുവരി 15, വ്യാഴാഴ്‌ച

നോട്ടം


മുറിവേറ്റവളെ വീണ്ടും വീണ്ടും
വരിഞ്ഞുമുറുക്കുന്നു കണ്ണുകൾ
പരിഹാസത്തിൻ്റെ
തെറിയുടെ
തുറിച്ചു നോട്ടങ്ങൾ

അഴുക്കിൻ്റെ മെഴുക്
അവളെയാകെ മൂടുന്നു
അനുഭവിക്കുന്നവളുടെ
വേദനയെ
അകലെ നിൽക്കുന്നവരുടെ
ആനന്ദമാഘോഷിക്കുന്നു

ഉറ്റവരും
ഉടയവരും
ഉറഞ്ഞു തുള്ളുന്നു
കൂടെയുള്ളവനും
കൊത്തിവലിക്കുമ്പോൾ !
മരണമുറിയുടെ തണുപ്പ്
അവളിലേക്കരിച്ചു കയറുന്നു

മുറിവേൽപ്പിച്ചവൻ
തലമറന്നു ചിരിക്കുന്നു
മുറിവേറ്റവൾ
അലമുറയിൽ
വറച്ചട്ടിയിലേക്ക്

അറപ്പിൻ്റെ നോട്ടങ്ങൾ
വെറുപ്പിൻ്റെ കാകോളം
മോന്തിക്കുടിക്കുന്നു
കെട്ടുപിണഞ്ഞു കിടക്കുന്ന
ഒരു കൂട്ടക്ഷരമാണവൾ

2024, ഫെബ്രുവരി 14, ബുധനാഴ്‌ച

കവി


ഭ്രാന്തിൻ്റെ കോന്തലപിടിച്ച്
അയാൾ നടക്കുന്നു
ഉന്മാദത്തിൻ്റെ ഉറവയിൽ
ഉള്ളകം നനയുന്നു

കരളിൽ നിന്നൊരു
കാറ്റിളകുന്നു
കാറ്റിളകുമ്പോൾ
കനലിളകുന്നു

കനലിൽ കത്തും
കാട്ടിൽ നിന്നും
കവിതപ്പൂങ്കുല
തെളിഞ്ഞീടുന്നു

2024, ഫെബ്രുവരി 13, ചൊവ്വാഴ്ച

വരിക ഇനിയും


വരിക ഇനിയുമാ പഴയൊരാ വീട്ടിൽ
മുല്ല മണം പേറുമാമുമ്മറത്തിണ്ണയിൽ
ഒന്നിച്ചിരിക്കാമിരുന്നു സല്ലപിക്കാമിനി
ഇന്നലെത്തെപ്പോലെ തൂമഞ്ഞുരാവിൽ

സ്മൃതി വന്നുമെല്ലെ തലോടിവിളിക്കുന്നു
പ്രണയ മുല്ലകൾ മൊട്ടിട്ടു നിൽക്കുന്നു
ചിരിച്ചു മറിയുന്ന നീർച്ചാട്ടമായി
നമ്മളൊന്നിച്ചിരുന്നുള്ള രാവുകൾ

നിൻചിരിതൻ ചിരാതിൽ നിന്നന്നു ഞാൻ
പട്ടു പോൽ നേർത്ത കാവ്യം ചമച്ചതും
മോഹമാം വനച്ചാരുത കണ്ടു നാം
പുഴതൻപുളിനത്തിൽ നീർത്തുള്ളിയായതും

പുറത്തുതട്ടി വിളിക്കുന്നുയിന്നും
കഴിഞ്ഞൊരാക്കാലം കരങ്ങൾനീട്ടുന്നു
വരിക ഇനിയുമാ പഴയൊരാവീട്ടിൽ
പ്രണയ പൂച്ചെടി നമുക്കിന്നു നട്ടിടാം

2024, ഫെബ്രുവരി 12, തിങ്കളാഴ്‌ച

നിന്നെയും കാത്ത്


ഹരിക്കപ്പെട്ടു ഹരിതകം
ഹരിണിയുടെ കൺതടം
മൃതിയുടെ തടാകം

കറുകകൾ കറുത്തു
കയ്ക്കുന്നുവേനൽ
ഗിരിയുടെ ഗരിമ നശിച്ചു
കരിമേഘങ്ങൾ
കൊത്തി വലിച്ചു

മിഴികളിൽ ചത്ത സൂര്യൻ
പൊന്തി നിന്നു
വേനലിൻ്റെ ഇഴമുറിയാ-
പ്പെയ്ത്തിൽ
മഞ്ഞിൻ്റെ പൊള്ളും ചൂടി -
നായ്
കാത്തിരിക്കുന്നു ഞാൻ

അറിയുമോ നീയെന്നെ
നിനക്കായ് മാത്രം കാത്തിരി -
പ്പവളെ
കാത്തിരുന്ന് കല്ലായ്തീർന്ന
കവിതയെ
നിന്നോർമ്മതൻ ചൂടിനാൽ
ഉരുകുമാദിത്യഹൃദയത്തെ

ഇച്ഛയ്ക്കില്ല സ്വച്ഛ
ഛന്ദസ്സുതെറ്റിയ കവിത ഞാൻ
അധരത്തിലില്ല മധുരം
അർണ്ണവം വിളിക്കുന്നു
മരണം നീയാകുമ്പോൾ

2024, ഫെബ്രുവരി 11, ഞായറാഴ്‌ച

പ്രണയാക്ഷരം


അക്ഷിയിലെ പക്ഷികൾ
കുറിക്കുന്നു പ്രണയാക്ഷരം
രാവിനോടിഷ്ടമെന്നോതി
മന്ദം മറയുന്നു സന്ധ്യ

വരുമെന്നൊരു വാക്കു ചൊല്ലി
പിരിഞ്ഞ വേനലിനെ
വഴിയിൽ കാത്തിരിപ്പു ഞാൻ

കരളിൽ നിൻ കുളിർ വിരൽ -
തലോടലിൻ ചാറ്റൽ മഴ
അരിയ മോഹത്തിൻ മൗനം -
പിടയുന്നിടനെഞ്ചിൽ
നീയേകിയ മധുര നൊമ്പരം
ഉറവയിടുന്നെന്നുള്ളിൽ

മെലിഞ്ഞു പോയ് പുഴ
ഒഴിഞ്ഞു പോയ് മഴ
പിരിഞ്ഞു പോയ് സന്ധ്യ

എങ്കിലും ;
കാത്തിരിപ്പു ഞാൻ
കവിതാ ( പ്രണയാ)ക്ഷരമായ്
നിന്നിലലിയാൻ

2024, ഫെബ്രുവരി 10, ശനിയാഴ്‌ച

സ്കൂട്ടറോട്ടം


രാവിലെയുള്ള സ്കൂട്ടറോട്ടത്തിലാണ്
ആളൊഴിഞ്ഞ ബസ്സ്റ്റോപ്പിൽ
ആദ്യമായവളെ കണ്ടത്
എന്നും കാണുവാൻ തുടങ്ങിയപ്പോഴാണ് ശ്രദ്ധ ക്ഷണിക്കലിന്റെ ആദ്യ ഹോൺ നീട്ടിയത്

എന്നോടല്ലെന്ന ഭാവത്തിൽ അപ്പോഴെല്ലാം അവൾ
പുറങ്കാഴ്ച കാണുന്നതു പോലെ പുറന്തിരിഞ്ഞു നിന്നു
പിന്നെ പിന്നെ കാക്കയെപ്പോലെ
കടക്കണ്ണുനീട്ടി
നഗര വേഷമില്ലാതെ ഗ്രാമ്യ വേഷത്തിൽ നിന്നെകാണുമ്പോൾ
'എനിക്കൊരു പുഴ തരൂ
ഞാൻ പഴയൊരാരുചി തരാം'
യെന്ന വരിയാണെന്റെയുള്ളിൽ

പിന്നെയെന്നാണ് ഞാൻ നീയെന്നില്ലാതെ നമ്മളായത്
മതിലുകളില്ലാത്ത മൺ വഴികളായത്
വഴിയരികിലെ രണ്ടു മരങ്ങളായിരുന്നില്ലെ നാം
ഒന്നും മിണ്ടാതെ ഒരായിരം കഥ പറഞ്ഞിരുന്നില്ലെ

എന്റെ ഓരോ സ്ക്കൂട്ടറോട്ടവും നിന്നിലേക്കായിരുന്നു
ഒന്നാലോചിച്ചിട്ടുണ്ടോ?
എത്രയും ആളുകളുണ്ടായിട്ടും എന്തുകൊണ്ടായിരിക്കുംഇത്രയേറെ
ജന്മബന്ധംപ്പോലെ നമ്മൾ നമ്മെ
ഇത്രമാത്രം സ്നേഹിച്ചിട്ടുണ്ടാവുക
എന്നിട്ടും നീഎന്നെ വിട്ട് പോയി!

മൗനമായിപ്പോലുംനീ ഒരുവാക്ക് മിണ്ടിയില്ലല്ലോ?
എത്ര പ്രതീക്ഷയോടെയാണ് എന്നിട്ടും
ഞാനെന്നും സ്കൂട്ടറോടിച്ചത്
ഒറ്റമരമായി ഓർത്തോർത്ത് നിന്നത്
കൊലുസിൻ കിലുക്കത്തിന് കാതോർത്ത് നിന്നത്

പിണങ്ങുവാൻ ഇന്നുവരെ മിണ്ടിയിട്ടില്ല നാം
പറഞ്ഞകഥയെല്ലാം മൗനത്തിന്റെ ഭാഷയിലും
എന്നിട്ടും പോയില്ലെ നീ
നീയും ഞാനുമല്ലാതിരുന്നിട്ടും നമ്മളായിട്ടും
ആങ്ങളേ പെങ്ങളേയെന്ന്
മനസ്സ് തുറക്കാൻ കഴിഞ്ഞില്ലല്ലോ
ഒരിക്കൽപ്പോലും നമുക്ക്

ഇന്നും നടത്താറുണ്ട് ഞാൻ നിന്നിലേക്ക് സ്കൂട്ടറോട്ടങ്ങൾ
നീയില്ലെന്നറിഞ്ഞിട്ടും നീയുണ്ടെന്നോർക്കാനാണ് എനിക്കേറെയിഷ്ടം
ആ പ്രതീക്ഷകളാണ് എന്റെ രാവിനെ വെളുപ്പിക്കുന്നത്
നിന്നിലേക്കുള്ളയെന്റെ
സ്കൂട്ടറോട്ടങ്ങളെ പ്രേരിപ്പിക്കുന്നത്

2024, ഫെബ്രുവരി 8, വ്യാഴാഴ്‌ച

രാവ്

 


കറു കറുപ്പാണ് രാവിന്
കറുകറുപ്പാണ്
കറുത്ത പെണ്ണേ നീയെന്നുള്ളിൽ
വെളുവെളുത്താണ്
വെളുവെളുത്താണ്

തുടുതുടുത്താണ്
മതിലേഖ പോലാണ്
മധുരമൂറും പുഞ്ചിരിപ്പൂ
വിരിഞ്ഞ പോലാണ്
പഞ്ഞി പോലാ മഞ്ഞിൻ പുടവ
ഉടുത്തുനിൽപ്പാണ്
ഉടുത്തു നിൽപ്പാണ്

കറുത്ത രാവാണ് ഇവൾ
കവിത പോലാണ്
പുലരി വന്നു തൊടും വരേയ്ക്കും
കിടന്നുറക്കാണ്
മടിച്ചിപ്പെണ്ണാണ് ഇവൾ
മടിച്ചിപ്പെണ്ണാണ്
മതിവരാതെ മറഞ്ഞു പോകും
മതിലേഖ പോലാണ്

2024, ഫെബ്രുവരി 7, ബുധനാഴ്‌ച

എൻ്റെ നാട്


നിൽക്ക നീ സഖീ; തെല്ലൊന്നിറോഡിലായ്
പാടം പൂവിട്ടവരമ്പെന്നറിക നീ
നോക്കു നീയാകല്ലിങ്ക്; പണ്ട് സ്കൂളിൽ നാം
പോകുന്ന നേരത്ത്
കർക്കിടകം കാൽ വലിച്ചൊരു തോടത്

നാടിതൊന്നാകെ മാറി മറിഞ്ഞെടോ
നാടിതിൻഭംഗി,യാകെമറഞ്ഞെടോ
ഓർക്കുന്നുവോ സഖീ; ചക്രവാളം വരെ
പച്ചയുടുപ്പിട്ട പ്രണയിയാം പാടത്തെ

പുല്ലാങ്കണ്ണിതൻ മഞ്ഞുതുള്ളിയാൽ
നിൻ്റെകണ്ണുകൾ ഞാനെഴുതിച്ചതും
കൊച്ചുചാമ്പക്ക തട്ടിപ്പറിച്ചപ്പോൾ
എന്നെ നീവന്നു പിച്ചിപ്പറിച്ചതും

പത്തനത്തിൽ പിന്നെ പൊട്ടിപ്പുറപ്പെട്ട
ലഹളകൾ കേട്ടു ഞെട്ടിത്തരിച്ചതും
കഴുകകൊക്കുകൾ കൊത്തിപ്പറിച്ചു
പിടഞ്ഞുമരിച്ചൊരു പെണ്ണിൻ്റെ ചിത്രവും

ഓർക്കുന്നുവോ സഖീ; ചേർന്നുനിന്നു നാം
പൊട്ടിക്കരഞ്ഞ കറുത്ത ദിനങ്ങളെ
കരയല്ലെ -യെന്നോതി ചേർത്തുപിടിച്ചൊരു
കാരണവരായ കുളിർമാന്തണലിനെ

2024, ഫെബ്രുവരി 5, തിങ്കളാഴ്‌ച

വാർദ്ധക്യം


ഒഴുക്കിയ വിയർപ്പിന്
കണക്കൊട്ടുമില്ല
പട്ടുപോയതിൽ നിന്നും
പടുത്തതീ ജീവിതം

പ്രീയങ്ങളെല്ലാം തന്നെ
പിന്നേയ്ക്കു മാറ്റിവച്ചു
അഗ്നിയും മഞ്ഞും കൊണ്ട്
സഹനപ്പടവേറി

പറക്കുമുറ്റി കുഞ്ഞുങ്ങൾ
പാറിപ്പോയ് പലപാടും
പറക്കാൻ മറന്ന നാം
പിന്നെയും ഒറ്റയ്ക്കായി .

പുറത്തേക്കിറങ്ങിയ
കുഞ്ഞുങ്ങൾ വൈകിപ്പോ-
യാൽ
അന്നൊക്കെ ഉള്ളിന്നുള്ളിൽ
വേവുന്ന വേവലാതി

ഉറക്കമില്ലിന്നു രാവിൽ
പാതിരാവിലെങ്ങാനും
കുഞ്ഞുങ്ങൾ വന്നാൽ -
വാതിൽ
തുറന്നുകൊടുക്കേണ്ടേ

2024, ഫെബ്രുവരി 3, ശനിയാഴ്‌ച

പീഡനം


ഏതൊ ഒരു ബാല്യം
ബലിയാടായിരിക്കുന്നു
ഒരു തുള്ളി ചോര
കുറ്റിക്കാട്ടിൽ
അനാഥമായിക്കിടക്കുന്നു
ഒരു നിലവിളി
അതിദ്രുതം പനയോല
ച്ചിറകടിക്കുന്നു

ഒന്നുമറിയാത്തൊരമ്മ
മോഹത്തിൻ്റെ
തഴപ്പായ നെയ്യുന്നു

2024, ഫെബ്രുവരി 1, വ്യാഴാഴ്‌ച

പേര്


ഉള്ളത്തിലായിരമിഷ്ടങ്ങളു-
ണ്ടെനിക്കതിയായ മോഹങ്ങളുണ്ട്
കാലം കരുതി വെച്ചുള്ളതു മാത്രമേ
കിട്ടുവെന്നുള്ളോരറിവുമുണ്ട്
എങ്കിലുമാശതൻ പാശം തിരയുന്നു
നാശത്തിൻ വക്കിലിരുന്നു ഞാനേ

കാലമേ, എന്തിനായ് സങ്കടക്കടലുമായ്
കാത്തിരക്കുന്നു നീ ഏഴകൾക്കായ്
ഏഴഴകാർന്നു പിറന്നവനല്ലോ ഞാൻ
പാഴായി പോയതെന്തെൻ്റെ ജന്മം

ഊഴിയിലുഴലുവാൻ മാത്രമായെന്തിനീ
ജന്മമേകുന്നു നീ കലികാലമേ
കദനം കുടിച്ചിറക്കീടുന്നൊരു കൂട്ടർ
മാനവകുലത്തിൻ്റെ കീടങ്ങളോ
കരുണയുമല്ലിത്, കുരുതിയുമല്ലിത്
ക്രൂരതേ, എന്തു പേരിട്ടു ചൊല്ലും.

2024, ജനുവരി 31, ബുധനാഴ്‌ച

പ്രണയികൾ


പ്രണയികൾ
രണ്ടുനീർച്ചാലുകളാണെന്നു -
തോന്നാം
എന്നാൽ
ഒരു പെരും കടലാണവർ

പ്രണയികൾ
വെറും മണൽത്തരികളാണെ -
ന്നു തോന്നാം
എന്നാൽ
ഒരു മണൽക്കാടാണവർ

പ്രണയികൾ
ഉളളാഴമില്ലാത്ത
രണ്ടു വേരുകളാണെന്നു തോന്നാം
എന്നാൽ
ആഴത്തിനാഴത്തിൽ
എന്നും പിണഞ്ഞിരിപ്പാണവർ

പ്രണയികൾ
രണ്ടു തീപ്പൊരികളാണെന്നു -
തോന്നാം
എന്നാൽ
ഒരു മുഴുതീപ്പന്തമാണവർ

പ്രണയികൾ
വെറും പ്രണയികളല്ല
രണ്ടു നക്ഷത്രങ്ങളാണവർ

2024, ജനുവരി 30, ചൊവ്വാഴ്ച

ഓർമ്മകൾ


ഓർമ്മകൾ നാട്ടിൻ പുറത്തെ
ഇടവഴിയിലൂടെ
മഴ നനഞ്ഞു നടക്കുന്നു
ഒരു കാറ്റ് ഓടി വന്ന്
കൈ പിടിച്ചു വലിക്കുന്നു
തവളക്കണ്ണൻ കുഴികളിൽ
കലങ്ങിയ വെള്ളം നിറയുന്നു
അടഞ്ഞ ശബ്ദത്തിൽ
പാടുന്നു ഉറവകൾ

ചോർന്നൊലിക്കുന്ന
അകത്തളത്തിലെ പിഞ്ഞാണ
ത്തിൽ വീണ മഴത്തുള്ളികൾ
മണിക്കിലുക്കമുണ്ടാക്കുന്നു
കീറിയ തഴപ്പായ ചുരുട്ടിക്കൂട്ടി
ചുമരിനരികിലേക്ക് നീങ്ങിയി
രിക്കുന്നു
എലികളുടെ കരകര ശബ്ദം
ഭയത്തിൻ്റെ നെല്ലിപ്പടി കാണിക്കുന്നു

പുലരിയുടെ ആദ്യവെട്ടം ഉള്ളിൽ
തെളിയുന്നു
മരപ്പൊത്തിലൊരു തത്തയിരിക്കുന്നു
മഞ്ഞിൻ്റെ നനുത്ത പാളി തലോടുന്നു
ഒരു വെള്ളപ്പൂവ് എന്നെ നോക്കി
മന്ദഹസിക്കുന്നു

2024, ജനുവരി 29, തിങ്കളാഴ്‌ച

ചായക്കടയിൽ


കടയിൽ നിന്ന്
കാപ്പിമണത്തിൻ്റെ ഒരുചില്ലവന്ന്
മൂക്കിൽ തൊട്ടു
പ്രേംനസീറിൻ്റെ പടത്തിലെ
പഴയൊരു പാട്ടുവന്ന് കാതിലും...

കുന്നിൽ തടഞ്ഞ പുഴപോലെ
ഒരു നിമിഷം
ഉയർന്ന വലത്തേക്കാൽ നിശ്ചലം
ഇഷ്ടപ്പെട്ടവരെ ഇറങ്ങി വന്ന്
കൈ പിടിച്ചിരുത്തുന്നു ആശ്ചര്യം !

ഇച്ചിരിയും കൂടാതെയും
കുറയാതെയുമുള്ള വോള്യത്തിൽ
എയ്യുന്ന മിടുക്ക് കൊള്ളുന്ന സുഖ-
ത്തോടെ
ഊതിയൂതിക്കുടിച്ചു രസിച്ചിരുന്നു

രണ്ടു ചിരികൾ കൈകോർത്തു
വന്ന്
അവനടുത്തിരുന്നു
അവരുടെ കളിചിരിയിൽ
നാട്യത്തിൻ്റെ ഒരു പൊടി നിഴൽ -
ചേരാത്ത ഒരു കവിതവന്ന്
മുട്ടി വിളിച്ചുകൊണ്ടിരുന്നു

2024, ജനുവരി 28, ഞായറാഴ്‌ച

എങ്ങോട്ട്


കാട്ടിലൂടെ നടന്നു
കാതോർത്തുകൊണ്ട്
കേൾക്കുന്നുണ്ടോ
കവിതയുടെ മുരൾച്ച?!

എവിടെ വനവാസി
എൻ്റെ മനവാസി
കണ്ടതൊക്കെയും
കവിതയുടെ കാട്ടിൽ

കാണുന്നില്ലല്ലോയിന്ന്
കാണാൻ കൊതിച്ചു
വന്നപ്പോൾ
ഈ നഗരക്കാട്ടിലെ
ഏതു നരകത്തിൽ
ഇനി തപ്പണം നിന്നെ

വെയിൽ നനഞ്ഞ്
മഴയിൽ പൊള്ളി
മുഷിഞ്ഞ മുഖത്ത്
ചിന്തകളാൽ പോറിയ
വരകളുമായി
മര വേരിൽ
പകലെന്നില്ലതെ
ഇരവെന്നില്ലാതെ
ഇരിക്കുന്നവനേ

കവിതയും ബാക്കിവെച്ച്
എങ്ങോട്ടു പോയി നീ
എത്
ഉൾക്കാട്ടിൽ

2024, ജനുവരി 25, വ്യാഴാഴ്‌ച

മനുഷ്യൻ


മുറിവുകൊണ്ട് നാണം മറയ്ക്കുന്നു
അറിവുകൊണ്ട് അഹങ്കരിക്കുന്നു
മറവികൊണ്ട് മാന്യത നേടുന്നു
നിമിഷം കൊണ്ട് തകർന്നു പോകുന്ന
മൺചെരാത് ജീവിതം

ഉള്ളിലെന്നും തീ
നീല നദി
ശശവും, വ്യാഘ്രവും
ചുട്ടുനീറുനേരത്തും
ചുണ്ടിലൊരു ചെറു ചിരി

ഉഷ്ണമാപിനിയിൽ
ചൂടെന്നപോലെ
കഴിയില്ല,
കണ്ടെത്തുവാൻ
ഉള്ളിലെ ഗൂഢമാംകയം

മനുഷ്യൻ, ഹാ,
എത്ര മനോഹര പദം!

2024, ജനുവരി 24, ബുധനാഴ്‌ച

കണ്ണീർ


നിനച്ചിട്ടുണ്ട്
എത്രയോ വട്ടം
തുളുമ്പി തൂവാൻ
പക്ഷേ, കഴിഞ്ഞിട്ടില്ല
ഇന്നോളം
ഇവളിൽ നിന്ന്
ഒരിറ്റു തുളുമ്പാൻ

2024, ജനുവരി 22, തിങ്കളാഴ്‌ച

സന്ധ്യയടുക്കുമ്പോൾ


മഞ്ഞവെയിലെന്നെ നോക്കി
ചിരിക്കുന്നു
ചാഞ്ഞും ചരിഞ്ഞും പിന്നെ ചേർ-
ത്തു പിടിക്കുന്നു
സന്ധ്യയിലേക്കു നീയെന്ന് പറയാതെ
പറയുന്നു
മണ്ണിൽ ചവുട്ടി ഞാൻ സൂക്ഷ്മം നട-
ക്കുന്നു

തൈമാവിലയെന്നെ മാടിവിളിക്കുന്നു
കാവിൽ നിന്നൊരു കുയിൽ മൂളി വിളി -
ക്കുന്നു
കാടൊരു കവിതയായെന്നിൽ ചേക്കേ -
റുന്നു
ഉള്ളിൻ്റെയുള്ളിലൊരു പെരിയാറ് -
പിറക്കുന്നു

പകൽ ചാഞ്ഞ പുഴക്കരയിൽ
ഒറ്റയ്ക്കൊരു കിളിക്കുഞ്ഞ്
ഗ്രാമഗേഹങ്ങൾ നോക്കി വടക്കോട്ടു -
പറക്കുന്നു
ഏകനല്ലിന്നു ഞാൻ
മൂകമല്ലീ ലോകം
ചുറ്റിലും കാണുന്നൊരീ പച്ചപ്പ് -
മനോഹരം

ഞെട്ടറ്റു വീഴും പൂവും
കർമ്മങ്ങൾ പൂർത്തിയാക്കി
മർമ്മമറിയും കാലം
യാത്രയാക്കിയതല്ലേ

2024, ജനുവരി 20, ശനിയാഴ്‌ച

വിശപ്പ്


ഒരു വാക്കു മാത്രമല്ല
വായിച്ചു തീർത്ത കഥയുമല്ല
ചോർന്നൊലിക്കുന്നതും
അനുഭവിക്കുന്നതുമായ
ഒരു ജീവിതം തന്നെയാണ്

2024, ജനുവരി 19, വെള്ളിയാഴ്‌ച

യുദ്ധം വരച്ചത്


ആദ്യമായ് കണ്ടത്
മ്ലാനമായ ശരത്കാല ദിവസത്തിൽ
അത്രയും സന്ദർഭോചിതവും
അത്രയും ശോചനീയമായ ഒരുവരി
പോലെ

അവൻ്റെ കാൽപ്പാദയെല്ലുകൾ
കല്ലിൽതട്ടി ചിലമ്പിക്കൊണ്ടിരുന്നു
ധൂമപടലത്തിൽ ഓജസ്സറ്റ ഓർമകൾ -
പോലെ അസ്പഷ്ടമായിരുന്നു

അവൻ
ഒരു നിർധനൻ
ആരുമില്ലാത്തവൻ.

അത് തണുത്തു വിറങ്ങലിച്ച
അരോചക ദിവസമെങ്കിലും
കുഴിയിലാണ്ടകണ്ണിൽ
കത്തി നിൽക്കുന്നതൊരു ഗ്രീഷ്മമെന്ന്
ഒരു ചാറ്റൽ മഴവന്ന് ചാറിപ്പറയുന്നു

2024, ജനുവരി 17, ബുധനാഴ്‌ച

വടുക്കൾ


നട്ടുച്ചയുടെ നടവരമ്പിൽ
ഉടഞ്ഞ ചില്ലിൻ അവശിഷ്ട -
മായി ഞാൻ
കരളിലെ കടും വേദനയെ
മൗനത്തിലേക്ക്
വിവർത്തനം ചെയ്യുന്നു

ദുരിതപർവ്വങ്ങളിൽ
തുണയേകിയ എന്നെ
ദുരന്തത്തിൻ്റെ അഴിമുഖത്തു
തള്ളി
ദുരിശം കടന്നു പോയില്ലെ

എത്ര വിദഗ്ധമായി
അന്തമില്ലാത്ത ഇരുട്ടിലേക്ക്
ആത്മനിന്ദയില്ലാതെ
മുഷിഞ്ഞ വസ്ത്രം പോലെ -
വലിച്ചെറിഞ്ഞ്

എങ്കിലും,
കഴിയുമോ നിനക്ക്
കെടുകാലത്തിൻ്റെ
കത്തിപ്പടർച്ചയുടെ
കരിഞ്ഞവടുക്കൾ
നുള്ളി എടുക്കുവാൻ
ഓർമ്മകളെ പറിച്ചു മാറ്റുവാൻ

2024, ജനുവരി 13, ശനിയാഴ്‌ച

ആയിരിക്കുമോ


മൗനത്തിലേക്ക് മുള പൊട്ടിയവൾ
മിണ്ടാതിരിക്കുന്നത്
മറന്നിട്ട വിസ്മയങ്ങളെ
ഓർത്തായിരിക്കുമോ

കല്പനകളിൽ
ലയിച്ചായിരിക്കുമോ
കവിതയുടെ കാട്ടിൽ
അകപ്പെട്ടതായിരിക്കുമോ

ജീവിതത്തിൻ്റെ മറുകര താണ്ടാൻ
ദുരിതക്കയങ്ങളിൽ
കാലിടറാതിരിക്കാൻ
ഇടനെഞ്ചിലെ കടലിനെ
പഠിക്കുകയായിരിക്കുമോ !

പിടയുന്ന വാക്കിനെ
പിടിക്കുവാനെന്നോണം
പിടിതരാതിരിക്കുന്നുണ്ടൊരുവൾ

2024, ജനുവരി 7, ഞായറാഴ്‌ച

സത്യം


നോക്കിലറിയാം മൂർച്ച
മൂർച്ചയിലെ തീർച്ച
സത്യത്തിൻ്റെ തോല്
നുണയുടെ മുഖം മൂടി

ഇരുട്ടിനേക്കാൾ വീര്യം
കുരുട്ടു ബുദ്ധിക്ക്
വിജയഭാരത്തേക്കാൾ
ഭാരം
കരടു കല്ലിച്ചതിന്

കരടുചുമടെടുത്തവൻ്റെ
മൗനത്തേക്കാൾ മൗനിച്ചു
നിൽക്കും മനസ്സ്
ചേർത്തു നിർത്തുന്നതെല്ലാം
ചീർത്തു നിൽക്കും

മാധ്യമങ്ങൾ മധുരം ചേർത്തു
വിളമ്പിയേക്കാം
മദ്ധ്യവർത്തികൾ മായാവിലാസം
കാട്ടിയേക്കാം
സത്യം നുണയുടെ പുന്തോടു -
പൊട്ടിച്ച്
പുറത്തു വരികതന്നെ ചെയ്യും

2024, ജനുവരി 6, ശനിയാഴ്‌ച

കവിയമ്മ


കഥ പറയും കാട്ടിനുളളിൽ
കൂടൊരുക്കി കവിയമ്മ
ജീവനവും, ജീവിതവും കാട് -
പൂർവ്വ ഭവനമെന്നും
കാടുനീളെ, നാടുനീളെ
നടന്നു പാടി കവിയമ്മ

കഥയറിയും കാട്ടാളർ
പച്ചനോട്ടിൻ നോട്ടത്തിൽ
കാട്ടിലേക്കു കുതികൊൾകേ
മഴുവായ്ത്തല മൂർച്ചയായി
കയർക്കുന്നു കവിയമ്മ

അരണ്യത്തെ ഹരിക്കാതെ
ഹരിതമാക്കു ജീവിതം
കാടിവെള്ളം മൂടിത്തന്ന്
കുഞ്ഞുനാളിൽ കൂട്ടുനിന്ന്
ഉൺമയേകി ഉള്ളുണർത്തി
പെറ്റമ്മയീകാടകം

മുറിഞ്ഞു വീഴും മാമരത്തിൽ
ചിറകൊടിഞ്ഞ പക്ഷിയായി
ആർത്തലച്ചു കരഞ്ഞിടുന്നു
സുഗതയമ്മ കവിയമ്മ

ബാലകർക്കു വാഴത്തേനായ്
ജീവിതത്തിൻ മണലെഴുത്ത്
കാട്ടി നമ്മുടെ മനംകവർന്നു
വിശുദ്ധയാമീ അമ്പലമണി

രാധയ്ക്കായി വിലപിക്കും
തുലാവർഷ പച്ച നീ
കൃഷ്ണമണി വീണയായി
കണ്ണീർ തുടച്ചു കവിയമ്മ

കാടിൻ കഥ പാടിനീ
നേരിൻ കഥ ചൊല്ലി നീ
നേരെ നിൽക്കാൻ അശരണർക്കു -
ഊന്നുവടിയായി നീ

ശാന്തി കവാടത്തിലിങ്കൽ
ശാന്തമായുറങ്ങുമമ്മേ !
മക്കൾക്കായി ശാന്തിതേടി -
അമ്മയലയുന്നതറിയുന്നു ഞാൻ



2024, ജനുവരി 5, വെള്ളിയാഴ്‌ച

ഇത്രയും


വാക്കിൻ്റെ ഉദ്യാനത്തിൽ
അവനധ്യാപകൻ
ജീവിത കവർപ്പിൽ നിന്ന്
കടഞ്ഞെടുത്ത കവിത
കവിത തന്നെ അവനു മദിര

അപഥ സഞ്ചാരിയെന്ന്
അപശ്രുതി
സ്നേഹം തേടിപ്പോയ
സത്യാന്വേഷി

അവൻ;
ജീവിത രതിയിൽ
ജതി തേടി നടന്നവൻ
ഗതി കിട്ടാതലഞ്ഞവൻ
ക്ഷാരത്തിൽ
ക്ഷീണം മറന്നവൻ

കൈവിട്ടു കാമിനിയെങ്കിലും
കാടകം പൂകിയെങ്കിലും
കവിതയെ
കൈവെള്ളയിൽ
കൊണ്ടു നടന്നവൻ.

മതി
ഓർമ്മിക്കാൻ
ഇത്രയും

2024, ജനുവരി 4, വ്യാഴാഴ്‌ച

വസന്തം


കാറ്റുവന്നെൻകാതിൽ കളികൾ -
ചൊല്ലി
കൂടെ സുഗന്ധവും കൂട്ടു ചൊല്ലി
വാസന്ത ലക്ഷ്മി വരികയായി
വാസനക്കാറ്റെൻ കവിളിൽ നുള്ളി

മുല്ലയും, മുക്കുറ്റീം മൊട്ടുനീട്ടി
മുട്ടിവിളിച്ചു ചിരിച്ചു നിൽപ്പൂ
വാസന്ത ചന്ദ്രിക വാനിൽ വന്ന്
വെള്ളപ്പുടവയണിഞ്ഞു നിൽപ്പൂ

മഞ്ഞമന്ദാരപ്പൂ കൈകൾ നീട്ടി
മഞ്ഞുനൂൽ തന്ത്രിയിൽ തൊട്ടു -
നോക്കേ
മായികാമാമൊരു സ്നേഹഗീതം
പെട്ടെന്നു വാനിലുയർന്നിടുന്നു

പേലവ കാന്തിയാർന്നുള്ള പൂക്കൾ
ചേലിൽ തലയാട്ടി നിന്നീടവേ
ചേലെഴും ചോലയും പാടിടുന്നു
വാസന്ത ലക്ഷ്മി വരികയായി

2024, ജനുവരി 3, ബുധനാഴ്‌ച

കറുത്ത കാലം


വറുത്തു വച്ച വാക്കുകളെ
നീ കൊറിക്കുന്നു
വറുത്തു വച്ചവനെ
നീ വെറുക്കുന്നു
വാക്കിൻ്റെ മുഴുത്ത മഴു
നീ തീർക്കുന്നു

രക്തത്തിൽ നരകാഗ്നി
കത്തുന്നു
അമ്പിൻ്റെ കൊമ്പുകൾ
മുളയ്ക്കുന്നു
ഉരിഞ്ഞ ഉടയാടകളും
ഉപ്പു നോക്കിയ ഉടലും
ചതഞ്ഞിരിക്കുന്നു

വേദനയുടെ നക്ഷത്രങ്ങൾ
കണ്ണീരിൽ പിറക്കുന്നു
കറുത്ത കാലത്തിൻ്റെ
ആകുലതകൾ അറിഞ്ഞവനെ
ഇനിയും പിറക്കാതിരിക്കട്ടെ
കവിതകൾ

വിയർത്ത നിൻ്റെ ഓർമ്മ ചീളുകൾ
കുഴിച്ചുമൂടപ്പെടട്ടെ
മിഴിയിൽ പേമാരിയും
ഉടലിൽ ഗ്രീഷ്മവും
ഇനി നിനക്കു സ്വന്തം

വാക്കുകൾക്ക് എത്ര വേഗമാണ്
വക്കും മുനയും ഉണ്ടാകുന്നത്

2024, ജനുവരി 2, ചൊവ്വാഴ്ച

ഇല്ലിനി......!


അടുപ്പിലെ കനലുകളണഞ്ഞെങ്കിലും
കരളിലെ കനലുകളനലുന്നു
യാമപ്പക്ഷി മൂളുന്ന നേരത്തും
കരിക്കലമായടുക്കളയിൽ

പച്ചകൾ കരിഞ്ഞ
ഉറവ വറ്റിയ തരിശാണവൾ
ഇരുട്ടും നിലാവും പിണഞ്ഞു കിടക്കുന്ന -
തുകാണാൻ മാത്രം വിധിക്കപ്പെട്ടവൾ

വിശക്കുന്ന കണ്ണുകളിന്നില്ല
കൺതടങ്ങളിൽ കറുപ്പു മാത്രം
പുകതട്ടി പുറത്തുവന്നത് കണ്ണീരല്ല
ലവണരസമാർന്ന ചോര

ഇനിയില്ല രാഭയം
ഇനിയില്ല സ്മൃതി
മൃതി വന്നു വിളിച്ചാലും
ഇല്ലിനി തെല്ലും ഭയം