malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2015, മാർച്ച് 28, ശനിയാഴ്‌ച

മനുഷ്യരാകാൻ



സ്നേഹമാം മുലപ്പാല്
ആവോളം ദാഹം തീർക്കാൻ
അമ്മയാം മലയാളം
അരുമകൾക്കേകീടുന്നു
അച്ഛനാ,മെഴുത്തച്ഛൻ
വിശ പ്പകറ്റീടുവാൻ
അക്ഷരം നുള്ളിത്തന്നു
സുരക്ഷ യേകീടുന്നു
അന്ജനകണ്ണെ ഴുതി
അന്ജിത മാർന്നുള്ളൊരു
സന്ജിത നീലമല നിരയായ്‌
കാത്തീടുന്നു
അമ്മയാം മലയാളം
 ധന്യമാകണമെങ്കിൽ
അക്ഷര ദീപത്തിലെ
തിരി നാം തെളിക്കേണം
തെളിയും തിരികളെ
പന്തമായ് ജ്വലിപ്പിക്കാൻ
അക്ഷരം തന്നെ രക്ഷ-
 എന്നുനാമറിയേണം
എങ്കിലെ സത്യം നീതി
പരിപാലിക്ക പ്പെടു
എങ്കിലേ മനുഷ്യർ നാം
മനുഷ്യരായി മാറൂ

ചിലത്



പ്രീയ സുഹൃത്തെ,
ഒരാൾ ഒരുപാട് കാലം ജീവിക്കുമ്പോൾ
പലതും മറന്നു പോയേക്കും
എന്നാലും ചിലതുണ്ട്
അപ്പനപ്പൂപ്പൻ മാർ പകർന്നു നല്കിയ
ചിലത്
മരിച്ചാലും മറക്കുവാൻ കഴിയാത്ത ചിലത്
പ്രീയ സുഹൃത്തെ,
ഭൂമിയുണ്ടായ അന്നുമുതൽ തുടങ്ങി യുദ്ധവും
വ്യക്തികൾ തമ്മിൽ,ഗോത്രങ്ങൾ തമ്മിൽ,
രാജ്യങ്ങൾ തമ്മിൽ,ജാതി മതങ്ങൾ തമ്മിൽ
ഇത് നോക്കൂ സുഹൃത്തെ
നാം നടന്നു പോകുന്നഈ ഒറ്റയടിപ്പാതയിൽ
യുദ്ധത്തിൽ മരിച്ചവരുടെ ശരീരങ്ങൾ കാണാം
കണ്ണുകൾ കളഞ്ഞു പോയിട്ടുണ്ടാകാം
വാരിയെല്ലുകൾ നിന്നിടം
പൊള്ളയായി പോയിടാം
എന്നാൽ ചിതറിയ തലച്ചോറിൽ
പൂത്തു വിരിഞ്ഞതാണ് ഈ കാണുന്നതെല്ലാം  

പകൽ



സുന്ദരി പ്പെണ്ണിൻ
കവിൾ ത്തടം പോൽ
ചുവന്നു തുടുത്തു കിഴക്ക് ദിക്ക്
വാഗ്ദാന വർണ്ണ പ്രവാഹമായി
കുഞ്ഞിളം രശ്മികൾ കണ്‍ തുറന്നു
 പിച്ച വെച്ചെത്തുമാ രശ്മികൾ തൻ
തങ്ക തളിക തിളങ്ങി നിന്നു
താരകൾ താനേ മറഞ്ഞു പോയി
ചന്ദ്രൻ വിളറി വെളുത്തു പോയി
 ചന്ദ്രമുഖത്തെ ഗിരിനിരകൾ
പട്ടിണിയാലെ മരിച്ചൊരാൾതൻ  
മുഖ,മസ്ഥിപോലെ മുഴച്ചു നിന്നു
വിശാല പ്രകാശം പതിച്ചു നില്ക്കെ
മഞ്ഞിൻ മറക്കുട മാഞ്ഞു പോയി
എങ്ങും സുവർണ്ണ പ്രഭയിൽ മുങ്ങി
ഒരു പകൽ പ്രയാണ തുടക്കമായി  

സുന്ദരം





എത്രയും സുന്ദര,മേതെന്നു
കേൾക്കുകിൽ അത് നാരിയെന്നെ
യെന്നുത്തരം
മനുഷ്യന് മുൻപേ,ദൻ-
ത്തോട്ടം മനോഹരം
എന്നാൽ;ഹവ്വ വന്നതിൻ-
ശേഷമതിസുന്ദരം

മഴപ്പാറ്റ

മഴ കാത്തിരിക്കുന്നു
ചിതൽ പ്രണയങ്ങൾ
മണ്ണെണ്ണ വിളക്കിനെ
പ്രണയിച്ചു മരിക്കാൻ

പ്രണയം



മനസ്സിനെ മദിക്കുന്ന
നല്ല വാചകങ്ങളിൽ
മനസ്സുടക്കിയാൽ
അടക്കാനാവാത്ത
ആനന്ദത്താൽ
പുസ്തം മടക്കാറുള്ളത്
 പോലെ
നിന്റെ ഓർമ്മ എന്നിലെ -
ത്തുമ്പോഴെല്ലാം
ഹൃദയ ത്തോടണച്ചുപിടിക്കുന്നു   

വരൾച്ച



വാഴ്ച്ച യൊഴിയുന്ന വെയിലിന്റെ
വേഴ്ച്ചയിൽ
ഗർഭം ധരിച്ച മേഘം
മാസം തികഞ്ഞു നില്ക്കുന്നു
മെലിഞ്ഞുണങ്ങിയ രോഗഗ്രസ്തയായ
സ്ത്രീയെപ്പോലെ
പുഴ ഞരങ്ങി ക്കിടക്കുന്നു
കൃഷ്ണ കാളിന്ദി യെന്നാണിനി
കാണുക?! 

ഹൃദയം




ഞാൻ മരിച്ചു വീഴുന്ന നേരവും
ഹൃദയമേ നീ ചിരിക്കണേ
മറ്റൊരാളുടെ ജീവനായി നീ
മരിക്കുവോളം ചിരിക്കണേ
ശബള  ലമ്പടത്വ മാർന്ന
ജീവിതം നയിക്കവേ
ചോരവാർന്നു മരിചൊരാളുടെ
ഹൃദയ മായിരുന്നിലെ നീ
എത്ര കാഴ്ച കണ്ടുനീ
എത്ര കേളിയാടി നീ
വഴി പിഴച്ച പോക്കിനെ
എത്രവട്ടം പഴിച്ചു നീ
ജന്മ ഘടികാര   സൂചി
മുനയായ് വട്ടം ച്ചു റ്റിനീ
മരിച്ച നെഞ്ഞിൻ കൂട്ടിൽനിന്നു
മെന്നിലേക്ക്  കൂടുമാറാൻ
എത്ര രക്തമേകി നീ
എത്ര വെന്തു നീറി നീ
എങ്കിലും ഞാൻ മരിച്ചുവീ ണാൽ
ഹൃദയമേ നീ ചിരിക്കണേ 

2015, മാർച്ച് 27, വെള്ളിയാഴ്‌ച

സഖിയെ തേടി



പ്രണയപ്പാതി വഴിയിൽ
പ്രാണൻ വെടിഞ്ഞോളെ
പ്രാണ പ്രീയസഖിയെ
പാർക്കുവാൻ നടക്കുന്നു
നൂല് പൊട്ടിയ പട്ടമായി -
ക്കറങ്ങീടുന്നു
ഭൂമിതന്നറ്റത്തേക്ക്
വേഗേന നടക്കുന്നു
സ്വർണ്ണ നൂൽ പാലമേറി
സ്വർഗ്ഗത്തിൽ ചെന്നീടുവാൻ
സ്വപ്നത്തിൽ ചാരത്തെത്തി
അവനോടവൾ ചൊല്ലുന്നു
കൊള്ളിയാൻ വെളിച്ചത്തിൽ
 കാണുമാ മുഖം മാത്രം
മേഘ പാളികൾ തോറും
മിന്നി മായുമാ രൂപം
രാജ മല്ലി പ്പൂക്കളിൽ
പരക്കും പ്രണയ ഗന്ധം
മുഖത്ത് പതിക്കുന്നു
പ്രണയ കണ്ണീർ ക്കണം 

വിഷു വരുമ്പോൾ



മാങ്കുല കണ്ണുകളിൽ
മധുരം വിളമ്പുന്നു
രസ്നയിൽ ചക്കപ്പഴം
ചെറു തേൻ നിറയ്ക്കുന്നു
കണി വെള്ളരി കിളിപ്പച്ച
നിറം ചാർത്തുന്നു
കദളിവാഴക്കുല
കുളിര് കോരീടുന്നു
കർണ്ണികാരങ്ങൾ സ്വർണ്ണ
മണികൾ ഞാത്തിയിട്ട്
മഞ്ഞ പ്പട്ടുകൾ ചാർത്തി
വിരുന്നിന്നൊരുങ്ങുന്നു
മഞ്ഞിൻ മൂടുപടം നീക്കി
മേടമെത്തി നോക്കുന്നു
മീനം മിഴികൾ പൊത്തി
നാണിച്ചു പിന്മാറുന്നു
കാത്തു കാത്തിരിപ്പാണ്
വിത്തും കൈക്കോട്ടും
വിഷു വന്നെത്തിയെന്ന
വിഷു പക്ഷിതൻ വിളിക്കായ് 

2015, മാർച്ച് 21, ശനിയാഴ്‌ച

വൃദ്ധ പ്രണയം



വൃദ്ധ പ്രണയത്തിൻ ശാലീനത
കാന്തന്റെ മാറിൽ തല ചായ്ക്കവേ
മൃതിതൻ മഹാ മണ്ണ് വിളിക്കുന്നെന്നു
മൊഴിയുന്നു ഗദ്ഗദ കണ്ഠയായി .
ശുഷ്ക്കിച്ച ചുള്ളികൈ വിടർത്തി
തലോടുന്നു ഭാര്യതൻ കവിളിൽ മെല്ലെ
പിന്നെയാ പിന്നിട്ട കാലത്തേക്ക്
മെല്ലെ നടന്നു കരേറുന്നയാൾ.
മുക്കുറ്റി പ്പൂവും,നനുത്ത പുല്ലും
കാന്തിയേറീടീന കൌമാരവും
കണ്ണാടി വെന്ന കവിൾ ത്തടവും
വീണാ ക്വാണം പോലെ ശബ്ദവുമായ്
മുറ്റി ത്തഴപ്പിന്റെ മേളപ്പതക്കങ്ങൾ
മേനിയിൽ മേളം നടത്തീടവെ
ചാരേ നടക്കുവാൻ ചേർന്ന് നിന്നീടുവാൻ
ആ താപമൊന്നു നുകർന്നീടുവാൻ
കാമുകരെല്ലാമെ കാത്തു നിന്നീടിന
കാലത്തെ കണ്മുന്നിൽ കണ്ടിടുന്നു.
കുത്തിയൊഴുകി നീർച്ചാട്ടമായ് വന്നുള്ള
ജീവിത മൊരു ബിന്ദുവായ് ചുരുങ്ങിയതും
അതുപിന്നെ മണ്ണിന്റെ ഉൾ നീരുകൾക്കുള്ളിൽ  
വിലയം കൊള്ളുന്നതു മോർത്തു പോയി
ആ സത്യമുള്ളിൽ ഉറവയുണർത്തവെ
വൃദ്ധ പ്രണയം ജ്വലിച്ചു പോയി 

ജീവന്റെ വിളക്ക്



കുശുമ്പും കുന്നായ്മയും
കുടുംബം കുളന്തോണ്ടും
കാഴ്ചയാണിന്നെങ്ങും നാം
കാണുന്നീ പാരിടത്തിൽ
ഒറ്റ നീഡത്തിൽ  തന്നെ
പിറന്ന പ്രാവെങ്കിലും
ഒരു ചില്ലയിൽപൂത്ത
ഇരു പൂക്കളെങ്കിലും
കണക്കറ്റ,ഭി വൃദ്ധി പ്രാപിച്ചു
കണ്ടെന്നാകിൽ
സഹിക്ക വയ്യാതെത്തും
അസൂയതൻ മഹാരോഗം
കലാശക്കളിയിത് എന്നറിഞ്ഞിട്ടും
ചിലർ
സ്ത്രീകളെക്കുറിച്ച,പവാദങ്ങൾ -
പരത്തുന്നു
ജാതി,മതത്തിൻ പേരിൽ
വർഗ്ഗീയ വിദ്വേഷത്തിൻ
ചീർത്ത കോപത്താൽ ചിലർ
ഒർക്കുന്നതില്ലായൊന്നും
ഒന്നിച്ചു പുലരേണ്ടോർ
ഒറ്റി ക്കൊടുത്തീടുന്നു
തലോടി തളിർക്കേണ്ടത്
തല്ലി ക്കൊഴിച്ചീടുന്നു
ഇയാഗോമാർ തൊടുത്ത
ഏഷണി യെറ്റൊഥല്ലോ മാരാൽ
ഡെസ്ഡിമോണമാരിന്നും
പിടഞ്ഞു മരിക്കുന്നു
ജീവന്റെ വിളക്കുകൾ കെടുത്താ-
നെന്തെളുപ്പം
കൊളുത്താൻ കഴിയില്ല
ജീവന്റെ വിളക്കാർക്കും
.................................
ഇയാഗോ= ഒഥല്ലോയുടെ  വേലക്കാരൻ
ഡെസ്ഡിമോണ= ഒഥല്ലോയുടെ ഭാര്യ
 ഒഥല്ലോ=ഷെക്സ്പീയരു ടെ  നാടകത്തിലെ
കഥാ പാത്രം  

2015, മാർച്ച് 13, വെള്ളിയാഴ്‌ച

എവിടെ?!



മേഞ്ഞു നടക്കുന്ന മനസ്സ്
മടങ്ങി വന്ന്
മൃതിയുടെ പിറവിയെ,യറിയുന്നു
മലയും,മണ്ണു മെവിടെ
അതിന്റെ ശക്തിയും,സന്തോഷവു
 മെവിടെ
ഹരിത ഗോപുരങ്ങൾ ,വന്മരങ്ങൾ
വർണ്ണശലഭങ്ങൾ,അണ്ണാൻ മാർ-
അനേകം കുരുവികൾ
വിളഞ്ഞ പാടങ്ങളുടെ സമുദ്രിമ
സായം കാല സാന്ത്വനം
സ്മൃതി നിദ്രയുടെ ഇരുളറകളിൽ
നിന്നിറങ്ങി വരുന്നു
അണലി പാമ്പ് കണക്കെ
ഇഴഞ്ഞിഴഞ്ഞ്  

ഓർക്കുമ്പോൾ



മഴ നാരുകൾ പുഴയെ-
നെയ്യുന്നു
പഴയൊരോർമ്മയവളും
മിഴിയിലായിരം കനവു
പൂക്കുന്ന
മഴ നിലാവുള്ള രാത്രിയിൽ
മൊഴികളായിരം മൃദുമൃദംഗ-
ത്തിൻ  
സ്വനങ്ങളാകുന്ന വേളയിൽ
മഴ നാരുകൾകവിത  നെയ്യുന്നു
മിഴി നീരിനാലവളും
കരളിൽ കാരിരുമ്പാണി കൊള്ളുന്നു
കടൽ കോള് കേറുന്നു
മഴ നാരുകൾ പുഴയെ
നെയ്യുന്നു
മിഴിയിൽ മീൻ പിടയുന്നു

2015, മാർച്ച് 7, ശനിയാഴ്‌ച

ഉയർത്തെഴുന്നേൽപ്പ്




വേടന്റെ മക്കൾ
വിശന്നു കരയുന്നു
വേദനമുറ്റിയ പക്ഷി
നെഞ്ചിലമ്പുമായ്
കൊമ്പിൽ പിടയുന്നു
ക്രൗഞ്ച മിഥുനത്തിൻ
കണ്ണീരടങ്ങുന്നില്ല
കപോതകൻ കൊ-
ത്തിയ കവി
കുഴഞ്ഞു വീഴുന്നു
കവിത ഫീനിക്സായ്
ചിറകു വിടർത്തുന്നു

പ്രണയികൾ

പ്രണയികൾ
കൊച്ചു കുട്ടികളെ
പ്പോലെയാണ്
മറ്റൊന്നും
ചിന്തിക്കില്ല
പ്രണയ മല്ലാതെ

സഫലത



കറുത്ത പൊന്നിനു
കടൽ താണ്ടി വന്നവർ
കറുത്ത പെണ്ണിനെ
കടൽ കടത്തി പോയി
സാമ്രാജ്യത്തിന്റെ സഫലത
പരാഗ സങ്കലനം
അവർണ്ണ സരസ്വതിയിൽ
ആകാര സുഭഗത 

ഇറോം ശർമ്മിളയ്ക്ക്

നിങ്ങളുടെ
ഒറ്റ ചിത്രം മതി
ഇന്ത്യ
യെന്തെന്നറിയാൻ 

ലില്ലി




ജാതികളെങ്ങും കൊടി-
കുത്തി വാണൊരു
കാലമെന്നുള്ളിൽ കുരുത്തു നില്പ്പൂ
കാലത്ത് കഞ്ഞി വെള്ളം മോന്തി
കണ്ണീരാൽ
സ്കൂളിൽ പഠിച്ചോരാ കുഞ്ഞു കാലം
ഉച്ചയ്ക്ക് കഞ്ഞി കുടിക്കുവാൻ
കൂട്ടുകാർ
വീട്ടിലേക്കോടി മറയുന്നേരം
സ്കൂളിന്റെ പിന്നിലെ മാവിൻ-
ചുവട്ടിലായ്
വിശപ്പിനെ വീശിയകറ്റി നില്ക്കും
അയലത്തു വീട്ടിൽ പോയ്‌ വെള്ളം
കുടിക്കുവാൻ
ജാതി വിലക്കിയ കെട്ടകാലം .
വെണ്ടപ്പുളിയുടെഅല്ലിയുമായ്-
 ലില്ലി
എത്തുന്നതും കാത്തിരുന്ന കാലം
ഉമി നീരിനാലുള്ള മെന്നും നിറപ്പിച്ച
തോഴിയെ കാത്തിരുന്നുള്ള കാലം
എന്നും വരുന്നൊരാ ലില്ലിയെ
അന്നൊരു
ഉച്ച നേരത്തുഞ്ഞാൻ കണ്ടതില്ല
വിശപ്പിൻ  വിളിയാലെ
അന്നന്തി നേരത്ത് ഇടവഴി താണ്ടി
നടന്നീടവേ
കണ്ടു കരിനീല നിറമായി ലില്ലിയെ
വഴിയിൽ മരിച്ചു കിടന്നിടുന്നു
വെണ്ടപ്പുളിയുടെ  വാടാത്തയല്ലികൾ
ലില്ലിതൻ കൈയ്യിലപ്പോഴുമുണ്ട്
ഉള്ളം കലങ്ങുമാ ലില്ലിതൻ ഓർമ്മകൾ
നഞ്ചു ചേരാതിന്നും നെഞ്ചിലുണ്ട്

കവിതാക്ഷരം



കവിത എഴുതുമ്പോൾ
ചുരുണ്ട് കൂടിയ'യക്ഷരങ്ങൾ
'ടപ്പേ' ന്ന് നിവർന്നാലോ?!
നീണ്ടു് നിവർന്നു വടി പോലെ
യായാലോ?
വടി വളർന്ന് വനമായ് തീർന്നാൽ
കവിതക്കാട്ടിൽ എന്തൊക്കെ യുണ്ടാവും?
ഗർജനം, അമറൽ,സീല്ക്കാരം,
ദീനരോദനം.
കവിത എഴുതുമ്പോൾ
ചുരുണ്ട് കൂടിയ,യക്ഷരങ്ങൾ
പരന്ന്,പരന്ന് കാണാക്കയ മായാലോ?!
കവിതക്കടലിൽ എന്തൊക്കെ കാണും
ഓളപ്പരപ്പിലെ കണ്ണി ക്കുറിയൻ മുതൽ
നീല തിമിംഗലംവരെ
കാറ്റും,കോളും,തിരമാലകളുടെ
സംഹാര നൃത്തം.
കരകയറിയ കടൽ കടലാസിൽനിന്ന്
കവിതയെയാകെ തുടച്ചെടുത്ത്‌
അക്ഷരങ്ങളെ ചുരുട്ടി
തിര കൈ കളാൽ
കരയിലേക്ക് വാരിയെറിയുന്നു 

തിരിഞ്ഞു നോക്കുമ്പോൾ



അഗ്നി,നീയാടി തിമിർക്കുന്നതെന്തേ
ആയിരം നാവു നക്കി തുടയ്ക്കുന്ന-
തെന്തേ
ഇരു പക്ഷവും കരിഞ്ഞൊരു പക്ഷി
ഇരിപ്പൂ കരിഞ്ഞ തരു ശാഖിയിൽ
അടർന്ന കൊക്കിൽ പടർന്ന തീയുമായ്‌
പറക്കുവാൻ കഴിയാതെകേണപേക്ഷി-
ക്കുന്നു
മരണമേ വന്നാലും
ദീന രോദന മുയർത്തുന്നു
പിളർന്നു കിടപ്പതാ മഹാ മേരു
ചോരയും ചലവു മൊഴുക്കി
അങ്ങതാ തിളയ്ക്കുന്നു കടൽ
ചക്ര വാളത്തോളം.
ഇരുളും,വെളിച്ചവും,എരിതീയും,കനൽക്കാറ്റും
തിരിഞ്ഞു നോക്കെ
കരിഞ്ഞ കൊമ്പിലെ പക്ഷി
കരച്ചിൽ നിർത്തി  പറന്നു പൊയതെങ്ങോ!  
വിരിഞ്ഞതെങ്ങു നിന്നീ വെള്ള പ്പൂവ്
തലയുയർത്തുവതെന്തീ  മഹാമേരു
ശാന്തമാം കടലോതുന്നു ശാന്തി മന്ത്രം
പുൽ നാമ്പുകൾ കിളിർക്കുന്നു
പൂർവ്വദിക്കിൽ സൂര്യൻ കണ്മിഴിക്കുന്നു
അപ്പോഴും നടപ്പാതയിൽ
പൂത്ത പൂമരക്കൊമ്പിൽ
കുണുങ്ങി നില്ക്കുമൊരു മഞ്ഞു തുള്ളി
ഓർക്കാ പുറത്തുതിരുന്നു
ഉണരും മനസ്സ് കുളിരുന്നു

സമയം

സമയ മെത്ര-
 യായെന്നതിന്
എന്താണുത്തരം
നിമിഷങ്ങൾ
തെന്നി നീങ്ങി
കുരങ്ങ് കളിപ്പി-
ക്കുമ്പോൾ

പ്രണയം



നീ അരികിലെത്തുമ്പോൾ
കടലെത്തിയ പുഴ പോലെ
മനസ്സ്   ശാന്തമാകുന്നു

                 (2)
നിന്റെ നിഴലൊന്ന്
കണ്ടാൽ മതി
മനസ്സിന്റെ പിടയുന്ന
ചിറകുകളൊതുങ്ങുന്നു
സ്വന്തം കൂട്ടിൽ
ചേക്കേറിയത് പോലെ
                  (3)
നിന്റെ കൂടെ യിരിക്കുംപോൾ
നീ നിറയെ പൂത്ത കൊന്നയും
തഴച്ചു തളിർത്ത
തണൽ മരവു മാകുന്നു
                  (4)
നാമിരുവരും
ഇരു കരയിലിരുന്ന്
കുളത്തിൽ വല
വിരിച്ചിരിക്കുന്നു
കുളത്തിലും വലയിലു-
മില്ലാത്ത
മത്സ്യ മെവിടെ?!
                      (5)
മുൾ വേലി യെത്രയടച്ച്ചു-
കെട്ടിയാലും
പഴുതുകളിലൂടെ
തല നീട്ടുന്ന തളിർ
നാമ്പുകളാണ്  പ്രണയം
                   (6)
പ്രണയം
തീജ്വാല
പോലെയാണ്
അത്
ഉത്ഭവിക്കുമ്പോഴേ
കാണാൻ കഴിയു
           (7)
നീയുമായി
ഞാൻ പ്രണയത്തി-
ലെന്നറിഞ്ഞത്
നിന്റെ രൂപം
കണ്ണിൽ നിന്ന്
മായാതെയായ-
പ്പോഴാണ് 

പുറപ്പെട്ടു പോക്ക്



കവിതയിൽ നിന്നും
പുറപ്പെട്ടു പോകുന്നുണ്ട്
കാലങ്ങൾ ചേക്കേറിയ
കാഴ്ച്ചകൾ
കരച്ചിലിന്റെ ചീളുകൾ
വിപ്ളവത്തിന്റെ വിത്തുകൾ
ആളെ കുത്തി തിരുകി കൊന്ന
ഒരു തീവണ്ടി
സാന്ത്വനത്തിന്റെ  ഒരു
ഊന്നുവടി
കടലാസിനെ ബാക്കിയാക്കി
കവിതയെല്ലാം കരളുകളിൽ
കൂടു കൂട്ടി.
എല്ലാവരിലുമുണ്ടാകും
പുറത്തേക്ക് രക്തം ചീന്താത്ത
ഒരു കടിച്ചു കീറൽ
പുറപ്പെട്ടു പോകുന്ന ഒരു
നിലവിളി