മൗനം കൊണ്ടു
തൊട്ടപ്പോഴാണ്
നീ
മധുരമൂറും
കവിതയെന്നറിഞ്ഞത്
2024, മാർച്ച് 18, തിങ്കളാഴ്ച
2024, മാർച്ച് 17, ഞായറാഴ്ച
മകളെ ഓർക്കുമ്പോൾ
മഴ പുഴയിൽ വീണൊഴുകുന്നു
മിഴിവറ്റാതൊരുവൾ
മൊഴിമുട്ടി നിൽക്കുന്നു
ഇറഞ്ചാലിലെ പളുങ്കുമണികൾ
കൊച്ചുമകളുടെ ചിതറുന്ന
ചിരിമണികളെന്നു തോന്നുന്നു
അറിയാതൊരു തേങ്ങൽത്തിര -
തൊണ്ടയിൽ
കണ്ണിൽ നിന്നു രണ്ടു പളുങ്കുഗോട്ടി -
കൾ മടിയിൽ
മുറ്റത്തെ മുരളുന്ന മഴ
മാന്തോപ്പിലെ കുട്ടികളുടെ ആരവം
ചിലമ്പിച്ചിരിക്കുന്ന പാദസര കിലുക്ക -
ത്തിനായ്
കാതോർക്കുന്നമ്മ നാലുപാടും
ജനൽചില്ലുപാളി തുറന്നമ്മ
ചാഞ്ഞും ചരിഞ്ഞും നോക്കുന്നു
ഉമ്മറപ്പടിവാതിൽ തുറന്നമ്മ
ഇളവെയിൽച്ചിരിയുമായ് വരും മകളെ
നെഞ്ചോടു ചേർക്കാൻ വെമ്പൽകൂട്ടുന്നു
ഒരുമാത്ര പിന്നെയെന്തോ ഓർത്തമ്മ
പെരുമഴയായ് പെയ്തു നിൽക്കുന്നു
എരിതീയ്യിലെന്ന പോലെ
ഉള്ളം പിടഞ്ഞു നോവുന്നു
2024, മാർച്ച് 16, ശനിയാഴ്ച
ഇടയ്ക്കിടേ എത്തി നോക്കുന്നു
മഴമണികളെ കൊറിച്ചു കൊണ്ടൊരാൾ
കടവരാന്തയിൽ നിൽക്കുന്നു
പടിഞ്ഞാറ് വെയിൽച്ചീളു പിറന്നോന്ന്
ഇടയ്ക്കിടേ എത്തി നോക്കുന്നു
വാർക്ക കെട്ടിടത്തിലെ കൊടി
കാറ്റിലൂയലാടുന്നു
ചിറകൊതുക്കിയും വിടർത്തിയും
കുടഞ്ഞെറിയുന്നു മഴമണികളെ
മരങ്ങൾ
ചില്ലയിൽ ചാഞ്ഞിരിക്കുന്നൊരു കിളി
ചിറകൊതുക്കാൻ പാടുപെടുന്നു
കൊറ്റിനുള്ള വകയിന്ന് അന്തിയായി
ട്ടുമായില്ല
ചിന്തയുടെ വലിയ ഭാരം തലയിലേറ്റി
നിൽപ്പു ഒരാൾ
വേവലാതി വഴുതവേ അസ്വസ്ഥനാ
കുന്നു അയാൾ
ജടിലമാമെന്തോ പരതുന്നപോൽ മുഖം
മുകിലിൻ മൂടുപടമിട്ട നേരത്തെ തിരി-
ച്ചറിയുന്നില്ല
ജoരം വിങ്ങി നിൽക്കുന്നു
ക്രമപ്പെടുന്നില്ല ചിന്തകൾ
പടിഞ്ഞാറ് വെയിൽച്ചീളു പിറന്നോന്ന്
ഇടയ്ക്കിടേ എത്തി നോക്കുന്നു
2024, മാർച്ച് 14, വ്യാഴാഴ്ച
കുട്ടിക്കവിത
കൊമ്പൻ
വമ്പൻ കൊമ്പൻ കുമ്പ കുലുക്കി
കമ്പിച്ചൂലിൻ വാലു കുലുക്കി
തുമ്പി കുലുക്കി കൊമ്പുകുലുക്കി
ഓടട ഓടട ചെണ്ട മുഴങ്ങി
2024, മാർച്ച് 13, ബുധനാഴ്ച
കുംഭമാസം
കുന്നേറി തിടംവച്ച കുംഭമാസം
രാവിൽ കുളിരിൻ്റെ പുതപ്പണിയി
ക്കുംമാസം
പുലരിയിൽ നാം പുത്തനുണർവാ -
യെഴുന്നേൽക്കുമ്പോൾ
പുഞ്ചിരിപ്പൂ നീട്ടിനിൽക്കും കുംഭമാസം
മലമുകളിൽ തമരടിയുടെ താളമുയരു-
ന്നേരം
താഴെച്ചോല പാദസരം കിലുക്കി ഉണരു
ന്നേരം
തുടുതുടുത്തൊരു പെണ്ണുപോലെ
കിഴക്കൻ മാനം
തുളുനാടൻ പട്ടുടുത്ത
വെയിൽ നാളങ്ങൾ
തൊടിയിലടികൾവച്ചു മെല്ലെ ഉലാത്തു -
ന്നേരം
കണ്ണിമാങ്ങ കണ്ണിറുക്കി ചിരിച്ചു നിൽപ്പൂ
ഉച്ചവെയിലിൻ വെളിച്ചപ്പാടുറഞ്ഞുതുളളു
മ്പോൾ
ഉച്ചികത്തി തെച്ചിമലരായ് കുരുത്തുനിൽ
ക്കുമ്പോൾ
വീരാളിപ്പട്ടു ചുറ്റി, വെറ്റിലേംപാക്കും മുറുക്കി
തുപ്പി
തച്ചോളി പാട്ടുപാടും കുംഭമാസം
കോരപ്പുഴപ്പാലമേറി കോതിവച്ച മുടി -
ഉലർത്തി
തോറ്റംപാട്ടായുറയുന്നു കുംഭമാസം
തോറ്റിയുണർത്തീടുന്നു കുംഭമാസം
കടുന്തുടിയായ് തുടികൊട്ടും കുംഭമാസം
പൊന്നിയത്തങ്കത്തിനു വന്നുള്ള മാസം
2024, മാർച്ച് 12, ചൊവ്വാഴ്ച
ചേക്കയില്ലാത്ത പക്ഷി
ഉരിഞ്ഞെറിയുവാൻ കഴിയില്ല
എരിഞ്ഞു തീരും മനസ്സിനെ
എരിതീയിലെണ്ണപോൽ
ഉറവയിടും ഓർമ്മകളെ
ദിക്കുതെറ്റി അലയുന്നു
കണ്ണീരു പാനം ചെയ്യുന്നു
രുധിരമുറയും ഓർമ്മയിൽ
ദുരിത ജീവിതം തുടരുന്നു
കാമിനിയേകി കാരമുള്ള്
കിനിയുന്നു രക്തം ഓരോ
അണുവിലും
ഘനീഭവിക്കുന്നു കണ്ണീർ
പൊള്ളുന്നു പ്രിയങ്ങളെല്ലാം
പേരില്ലാ മരത്തിലെ
ചേക്കയില്ലാപക്ഷി ഞാൻ
ഇല്ല ഓർമ്മിക്കാനൊരു ഇണ
ഇടനെഞ്ചു പൊട്ടുമ്പോൾ
വിളിക്കുവാനൊരു നാമം
2024, മാർച്ച് 11, തിങ്കളാഴ്ച
പ്രണയപൂർവ്വം
പാർവണം തൂകുമാരാവിൽ
പൂർണ്ണേന്ദു പോലെ നീയരികിൽ
കാർമേഘമാലകൾ പോലെ
നിൻ്റെ കാർകൂന്തൽ പാറിപ്പറക്കേ
പടിവാതിൽ ചാരി ഞാൻ നിൽക്കേ
എൻ്റെ ചാരത്തു നീ വന്നു നിൽക്കേ
ജാലക ചില്ലിന്നരികേ
ചന്ദ്രിക ചിരിതൂകി നിൽക്കേ
രാവിൻ്റെ ചില്ലയിൽ നിന്നും
രാപ്പക്ഷി ചിറകനക്കുമ്പോൾ
തൊട്ടും തൊടാതെയും നിൽക്കേ
നിന്നിൽ നാണം മൊട്ടിട്ടു നിൽക്കേ
പടിഞ്ഞാട്ടു കുന്നിൻ ചരുവിൽ
അമ്പിളി മറഞ്ഞങ്ങു നിൽക്കേ
ഒരു മഴത്തുള്ളിയായ് നമ്മൾ
പിന്നെ മാമഴത്തുള്ളികളായി