ഒറ്റ ക്കല്ലിൽ കൊത്തിയെടുത്ത
ശരീരമേ
നിന്റെ ജീവിത ചത്വരങ്ങളിൽ
കേൾക്കുന്നത്
ബഹു സ്വരതയുടെ സംഗീത മാണെന്ന്
തിരിച്ചറിയാൻ
മോഹത്തിന്റെ മൂടുപടം പറി ച്ചെറിയണം
ഉച്ചിയിൽ ചവുട്ടി നിൽക്കുന്ന
വേനലിന്റെ തീനാമ്പുകളിൽ
നിന്നുവേവണം
കർക്കിടക കാറ്റിന്റെ വിശപ്പിനേയും
സുനാമി തിരയിലെ കടൽ കാക്കയുടെ
ഉപ്പു മണവും അറിയണം
കാറ്റിന്റെ കൈ പിടി ച്ചെത്തുന്ന
മഴനീർ ചുഴികളിലലിയണം
ഉളിച്ചാലുകൾ പോലുള്ള നിന്റെ
നെറ്റിതടത്തിലെസംശയരേഖയെ
സമ്പത്തിന്റെ ഗുണനത്തിൽ നിന്ന്
സാധാരണക്കാരനിലെ വ്യവകലന-
ത്തിലേക്കെത്തണം
ഒറ്റക്കല്ലിൽ കൊത്തി എടുത്ത ശരീരമേ
നിന്റെ ജീവിതം എത്ര കാലമെന്ന്
നീ തന്നെ നിന്നോടു ചോദിച്ചു കൊണ്ടേ -
യിരിക്കണം