ദുരിതങ്ങളെ എത്ര നനച്ചു വെളു -
പ്പിച്ചതാണ്
പീഡനങ്ങൾ എത്ര ഏറ്റുവാങ്ങിയതാണ്
സങ്കടങ്ങൾ പെയ്തിറങ്ങിയിട്ടും
ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ല ആരും
അവരവരുടെ ഇഷ്ടാനിഷ്ട്ടങ്ങൾക്കനുസരിച്ച്
മൗനമായ് നിന്നു കൊടുത്തിട്ടേയുള്ളു.
സോപ്പിട്ടതിലൊന്നും പതഞ്ഞു പോയിട്ടില്ല
മുതുമുത്തച്ഛൻമാരുടെ മുതുകത്ത്
കലപ്പവെച്ചുഴുതതുപോലെ
മുതുകു കാട്ടിക്കൊടുത്തിട്ടേയുള്ളു
ചിലർ അരിശങ്ങൾ തീർക്കുന്നത്
ഈ മുതുകത്ത്
കൈക്കലയുടെ കരികലക്കിയതും
ഈ ഉടലിൽ
കാതടപ്പിക്കുന്ന തെറിയെത്ര കേട്ടു
കാൽ മടമ്പിലെ ചെളിയെത്ര കഴുകി
അഴലുകളെക്കുറിച്ച് പറയാതെ
അഴുക്കുകളെത്ര തലയിലേറ്റി
പളപളാ മിന്നുന്ന കഞ്ഞിപ്പശമുക്കിയ
മുണ്ടും ഷർട്ടുമിട്ട്
ചുണ്ടിലൊരു കള്ളച്ചിരിയുമായി
കഴുത്തറക്കുമ്പോൾ
ഓർത്തിട്ടുണ്ടാവില്ല
നോവുകളേറ്റ്, നേരുകൾ വെടിയാതെ
നിന്നതിനെ
എന്നിട്ടും;
ദുരൂഹതയുടെ അവശേഷിപ്പാണു -
പോലും
അല്ലെങ്കിലെന്തിനാണ്
ഇരട്ടനരബലി നടന്ന
അടുക്കളപ്പുറത്ത്
നടുനിവർത്തി നിൽക്കുന്നതെന്ന്
ദുരന്തങ്ങളുടെ നടുവിൽ
അകപ്പെട്ടു പോയതെന്ന്
മൗനമായ് കരയുന്നത്
ആരറിയാൻ