തൊട്ടാൽ പൊള്ളുന്ന
ശിശിരത്തിലേക്ക്
ഒരു നിലവിളി ഇറങ്ങിയോടി
കനത്തു കറുത്തു കട്ടപിടിച്ച
രാത്രിയിലേക്ക്
ആദിഭാഷ പോലൊരു ശബ്ദം
അലിഞ്ഞു പോയി
എവിടെ ആകാശം
എവിടെ ഭൂമി
ശിശിരം ചവച്ചു തുപ്പുന്നു
മഞ്ഞിൻ്റെ പൊള്ളും തീ !
നിലവിളിയുടെ നീറ്റൽ
തലയിൽ നിന്നും വട്ടം ചുറ്റുന്നു
എവിടെ ശശം !
എവിടെ നിലാവിൻ്റെ മിന്നാമിന്നി!
പതുങ്ങി നിൽക്കുന്ന രാത്രി
പലതിനും മറ
നിലവിളിയുടെ ശശം
വ്യാഘ്രത്തിൻ്റെ അത്താഴം