malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2022, ഡിസംബർ 30, വെള്ളിയാഴ്‌ച

നല്ല കാലം

അമ്പലവഴിയിൽ പൂത്തുലഞ്ഞൊരു -

പുല്ലാഞ്ഞിക്കാട്

ഊഞ്ഞാൽ വള്ളികൾ പാമ്പുകളെപ്പോൽ -

സർപ്പക്കാവുകള്

കടുന്തുടികൊട്ടിതുള്ളി വരുന്നേ -

കർക്കടക പെയ്ത്ത്

ഓലക്കുടയായ് ഓടി നടക്കും -

ബാല്യത്തിൻ ചൂട്


നാട്ടുമാവിലെ മാങ്ങ പറിക്കും -

മേടത്തിൽ കാറ്റ്

എറിഞ്ഞകല്ലുകൾ പോലെ ബാലക_

ആർപ്പുവിളിക്കൂറ്റ്

കണ്ടം പൂട്ടി വിത്തുകൾ തൂവും -

പുതുമഴയാഘോഷം

തണുതണ്ണീർനീന്തുംകുളത്തിൽ മീനുകൾ -

ബാലകർതൻവേഷം


ഓണക്കാലം നാടൻ പന്തും തിരുവാതിര -

ക്കളിയും

തിറയും ഉത്സവ പെരുന്നാൾ എന്തൊരു -

വിസ്മയമനുഭൂതി

എങ്ങോപോയ് മറഞ്ഞുള്ളൊരു നാളുകൾ -

ഓർമകളായില്ലെ

വേദനയായത് കരളിന്നുള്ളിൽ വിങ്ങുകയായില്ലെ

2022, ഡിസംബർ 29, വ്യാഴാഴ്‌ച

എങ്ങനെ




"പ്രായം കുറേയായില്ലെ

ഇനി അടങ്ങിയൊതുങ്ങിയിരിക്ക് " -

മകൾ അമ്മയോട് ദേഷ്യപ്പെടുന്നു

'കൊട്ടൻ ചുക്കാതി' - കട്ടിളപ്പടിയിൽ

'ടപ്പേന്ന്' - വയ്ക്കുന്നു.


ഞാനടങ്ങിയിരുന്നോളാം

എൻ്റെയുള്ളിലെ തിര

എങ്ങനെ അടങ്ങും


മനസ്സുകൊണ്ട് ,

നക്ഷത്രങ്ങളെ

എങ്ങനെ നോക്കാതിരിക്കും


കവിത എഴുതാതിരിക്കും

കണ്ണിലേക്കിറങ്ങുന്ന

പുസ്തകത്തിലെ തീ

ജ്വലിക്കാതിരിക്കും


കവികളെ കാണാതിരിക്കും

കവിത വരയ്ക്കാതിരിക്കും

ചിത്രമെഴുതാതിരിക്കും


ദുരിത നടുവിലൂടെ

നെട്ടോട്ടമോടാതിരിക്കും


ചിറകൊടിഞ്ഞ കിളിയുടെ

കുഞ്ഞിലയുടെ ഞരക്കം

കേൾക്കാതിരിക്കും


ഞാനടങ്ങിയിരുന്നോളാം

എങ്ങനെ അടക്കും

കടലിലെ തിര

2022, ഡിസംബർ 28, ബുധനാഴ്‌ച

മൃത്യു ഗുപ്തൻ



ഏത് ഇരുളിലും വെളിച്ചത്തിലും

നീ എന്നിൽ തന്നെ

ഏത് ഉറക്കത്തിലും ഉണർച്ചയിലും

വേർപിരിയാതെ

ഇരപിടിയനെപ്പോലെ പതുങ്ങി


ഹൃദയതാളമൊന്നടരാൻ

ശരീര ചൂടൊന്നാറും നാളുനോക്കാൻ

എന്നിലെ താളു മറിക്കും 

മൃത്യു ഗുപതൻ നീ


നിസ്സംഗത നിൻ്റെ ഭാവം

എന്തുവന്നാലും മറിച്ചില്ലൊരുഭാവം

കുരിശു ചുമന്നാലും

കരുണയുടെ കുരുന്നില്ല ലവലേശം


എൻ്റെമൃത്യുവിൽ നിൻ്റെ ജീവൻ

തളിർക്കുന്നു

മർത്യനെപ്പോൽ വേണ്ട ചിന്ത.

ചിതയും, കല്ലറയും ഏതു തന്നെയായാലും

എൻ്റെ ശ്വാസം നിൻ്റെ ദാഹജലം


അരൂപിയാം നീ വ്യാപിച്ചുകിടക്കുന്നു

ജീവനെങ്ങുണ്ടോ അവിടെയെങ്ങും

ജീവൻ കൊണ്ടു മാത്രം പൈദാഹമാറ്റുന്ന

പിറന്ന,ന്നു മുതൽ പിരിയാമൃത്യുഗുപ്തൻ നീ



2022, ഡിസംബർ 27, ചൊവ്വാഴ്ച

പഴയകാലം

നിസ്തുല സ്നേഹം വിളമ്പി തരുന്നൊരാ

പഴയ കാലത്തെ ഞാൻ ഓർത്തു നിൽപ്പൂ
കുശുമ്പും, കുന്നായ്മയുമില്ലാത്ത കൂട്ടരായ്
കൂട്ടമായെന്നും നടന്ന കാലം

ഉൺമതൻ വെൺമയെ കാട്ടിത്തരുന്നൊരാ
സ്നേഹസ്വരം മാത്രം കേട്ട കാലം
മതിലുകളില്ലാത്ത മതിമറന്നീടാത്ത
മദമൊട്ടുമില്ലാത്ത പഴയ കാലം

അച്ഛനുമമ്മയും മക്കളുമൊത്തുചേർന്നാവോളം
സ്നേഹം പങ്കിട്ട കാലം
ഉപ്പും, മുളകും, അടുപ്പിലെ തീ പോലും
എന്നും പങ്കിട്ടു കഴിഞ്ഞ കാലം
ഇത്തിരിപ്പോരുന്ന കൂരയാണെങ്കിലും
ഒത്തിരി സന്തോഷിച്ചുള്ള കാലം

പഴയകാലത്തിൻ്റെ മൂല്യച്യുതിയോർക്കേ
മൗനത്തിൽ മുങ്ങിപ്പോകുന്നു ഞാനേ
എങ്കിലും, വറ്റിയിട്ടില്ല പ്രതീക്ഷകൾ
വന്നിടാമിനിയുമാ നല്ലകാലം

2022, ഡിസംബർ 25, ഞായറാഴ്‌ച

ഭയം

ഭയം പുതച്ച് ഒരാൾ എങ്ങനെ ഉറങ്ങും

പുറത്ത് നിലാവുണ്ടെങ്കിലും

അകം ഇരുട്ടു മൂടി കിടക്കുമ്പോൾ

ആധി ഊതിവീർപ്പിക്കപ്പെടുമ്പോൾ


നിലാവിലെ മരനിഴലുകൾ

മരണത്തിൻ്റെ പല വഴികൾ കാട്ടുമ്പോൾ

വെയിലും, വേവലാതിയും ഉദരത്തിൽ -

ചുമക്കുമ്പോൾ

കരളിലൊരു കാടിൻ കയം തിടംവച്ചു് -

വളരുമ്പോൾ


മനസ്സിലെ മുളങ്കൂട്ടങ്ങൾക്ക് തീപ്പിടിക്കു-

മ്പോൾ

വകതിരിവില്ലാത്ത വല്ലായ്മകൾ പെരു-

വിരലിലൂടരിച്ചു കയറുമ്പോൾ

തീ തുള്ളികളെ ഗർഭം ധരിച്ച്

കനൽക്കട്ടകളെ പ്രസവിക്കുമ്പോൾ


ഭയം പുതച്ച് ഒരാൾ എങ്ങനേയും ഉറങ്ങും

ഇതിനേക്കാൾ വലുതൊന്നും വരാനില്ലെ -

ന്നറിയുമ്പോൾ

2022, ഡിസംബർ 23, വെള്ളിയാഴ്‌ച

ആമോദം, ആഹ്ലാദം !



യേശു പിറന്നൊരു പുൽക്കൂട്

ഉണ്ണിയൊരുക്കി പുൽക്കൂട്

വാനിലുദിച്ചൊരു നക്ഷത്രം പോൽ

വാനിലുയർത്തി നക്ഷത്രം

എന്തൊരു മോദം ആമോദം

എങ്ങും എങ്ങും ആഹ്ലാദം

പൂത്തൊരു വർണ്ണപുഷപം പോൽ

വിരിഞ്ഞു നിൽപ്പൂ ക്രിസ്മസ്


2022, ഡിസംബർ 21, ബുധനാഴ്‌ച

നിന്നിലേക്കു തന്നെ

 



നിറയെ കുളിരുപൂത്ത

ശിശിരമാണു നീ


എന്നിട്ടും,

എനിക്കു മാത്രമെന്തിനു നീ

ഗ്രീഷ്മം സമ്മാനിക്കുന്നു

പതുപതുത്ത മുയൽക്കുഞ്ഞുങ്ങളെ

എന്നിൽ നിന്നും മാറ്റി പാർപ്പിക്കുന്നു


കവിതക്കടലിലെ

ഒരു കുഞ്ഞു മൺതരി ഞാൻ

നീ മഹാസമുദ്രം


പർവ്വതങ്ങൾക്കും

നീലാകാശങ്ങൾക്കും മേലെ

നാം മഴവിൽ കൊട്ടാരം പണിഞ്ഞിരി -

ക്കുന്നു


എന്നിട്ടും ;

നീയെന്നെ പൊള്ളും മഴയത്തു മാത്രം

നിർത്തുന്നു

എൻ്റെ എല്ലാ തൃഷ്ണകളും നിന്നാൽ,

നിരാശയും


എന്നിട്ടും

പ്രണയമേ,

നിൻ്റെ തീമുഖം ചുംബിച്ച 

വടുക്കളുംപേറി

നിന്നിലേക്കു തന്നെ ഞാൻ നടക്കുന്നു




2022, ഡിസംബർ 20, ചൊവ്വാഴ്ച

ഭ്രാന്ത് പൂത്ത മരം




ശിരസ്സിൽ നിറഞ്ഞു നിൽക്കുന്നു

ഒരു ചിരി

മരിച്ച മകൻ്റെ ഓർമകൾ

കണ്ണുനീർ തുള്ളി


കാലനദി ഏറെഒഴുകി തീർന്നിട്ടും

സിരകളിൽ സ്മൃതിയുടെ

സരയൂ പ്രവാഹം


നെഞ്ചു കടഞ്ഞിട്ടു വയ്യ

പനിക്കും മനസ്സിൽ

പഞ്ചക്ഷതത്തിൻ വിങ്ങൽ

ഉള്ളിലൊരു തീ പിടിച്ചപുഴ

ഉടലൊരു ഭ്രാന്ത് പൂത്ത മരം


അരങ്ങൊഴിഞ്ഞു സൂര്യൻ

അരുളുന്നു തമസ്സ്

അരളിതൻ അരങ്ങു വാഴ്ച

അശ്രുബിന്ദു തന്നെ കാഴ്ച



സത്യാനന്തരം


വാക്കുകളിൽ നിന്ന്
അർത്ഥങ്ങൾ ഇറങ്ങിപ്പോയി
ചരിത്രത്തിൽ നിന്ന്
സത്യങ്ങളും

വിശ്വാസത്തെ
വിളമ്പി വെച്ച്
ആചാരത്തിൻ്റെ
ആചാര്യൻമാരെന്ന് മേനിനടി -
ക്കുന്നവർ
അനാചാരവും
അന്ധവിശ്വാസവും കൂട്ടിക്കുഴച്ച്
പ്രസന്നതയിൽ പൊതിഞ്ഞ
ക്രൂരതയുടെ പ്രസാദം വിതരണം
ചെയ്യുന്നു

വിഭജനത്തിൻ്റെ മുറിവിൽ
മുളകുപുരട്ടി
വിദ്വേഷത്തിൻ്റെ മുനകൂർപ്പിച്ച്
ആഴം കൂട്ടുന്നു

മഹാത്മാവിൻ്റെ
നെഞ്ചിലേക്ക്
ഉതിർത്തു കൊണ്ടേയിരിക്കുന്നു
വെടിയുണ്ട

2022, ഡിസംബർ 18, ഞായറാഴ്‌ച

അവൾ

 ഞെട്ടറുത്തിട്ട ഇല പോലെ അവൾ

ആരാലും ഗൗനിക്കപ്പെടാതെ

ചവിട്ടി അരയ്ക്കപ്പെട്ട്


ആത്മഹത്യയിലൂടെ

ഞാനെന്നെ ജയിക്കാൻ

ഉദ്ദേശിക്കുന്നില്ല


എൻ്റെ വഴിമുടക്കുവാൻ

എനിക്കിനി എന്നെക്കൊ -

ണ്ടാവില്ല

( നിങ്ങൾക്ക് എന്നേ കഴിവി-

ല്ലാതെയായി)


അഗ്നി സ്നാനം ചെയ്ത്

ആത്മാവിനെ നക്കിത്തുവർത്തി

അടിയറവു പറയാൻ


നിന്നനിൽപ്പിൽ

ഭൂമി പിളർന്ന് താഴേക്ക് പോകാൻ

ഞാനൊരു സീതയല്ല


2022, ഡിസംബർ 16, വെള്ളിയാഴ്‌ച

പുലരി




പ്രകൃതിയെ നോക്കൂ:

പുലരിയെ പ്രസവിച്ച

വേദനയുടെ വിയർപ്പാ-

യിരിക്കുമോ മഞ്ഞു 

തുള്ളികൾ


അതാ കിഴക്കൻ മാനത്ത്

പറ്റിപ്പിടിച്ചു കിടപ്പുണ്ട് -

ചോരക്കറ

2022, ഡിസംബർ 15, വ്യാഴാഴ്‌ച

സമുദ്രവെളിച്ചം

തിരിച്ചു പോകുന്നു ഞാൻ

തിരസ്കരിച്ചവരുടെ ഇടയിൽ നിന്ന്

മത്സരിക്കുവാനറിയാഞ്ഞിട്ടല്ല

മദാ (താ) ന്ധതയില്ലാത്തതിനാൽ


തരിശുകൾ തലയിൽ വിളയുന്ന

വരെ

നിങ്ങൾ പണിതുയർത്തുന്നത്

മൃതസ്ഥലികൾ

ഭരതവാക്യമെന്നു ചൊല്ലി

ഭാരമേൽപ്പിക്കുവോർ നിങ്ങൾ


ചിന്തയുടെ ശതശാഖികൾക്ക്

ചിതയൊരുക്കുവോർ നിങ്ങൾ

ആരണ്യമുള്ളിൽ നിറച്ച്

ഹരിയെ ഹരിക്കുന്നോർ നിങ്ങൾ


അരക്കില്ലം നിങ്ങൾ

അഗ്നി ഞാൻ

നിങ്ങളുടെ ജഡ ജാഗ്രതയ്ക്കു-

മേൽ

ഞാനെൻ്റെ സമുദ്രവെളിച്ചം -

തെളിയിക്കുന്നു


2022, ഡിസംബർ 10, ശനിയാഴ്‌ച

നീല

സ്നേഹത്തിൻ്റെ

രണ്ടിലപ്പച്ചകളായിരുന്നു നാം

കൊടുംവേനലിലും

സൂക്ഷിച്ചിരുന്നു പച്ചപ്പ്


കൊടും മഴയിലും

പകർന്നിരുന്നു ഇളം ചൂട്

നാം നമ്മുടെ ആകാശവും

ഭൂമിയുമായി

മഴവില്ലും നക്ഷത്രവുമായി


വസന്തങ്ങളുടെ

പറുദീസയായിരുന്നു

മഞ്ഞുതുള്ളിയേന്തും

പുൽക്കൊടി


നീലകളെ

നിനക്കെന്നും 

ഇഷ്ടമായിരുന്നു

ആകാശനീലിമ

സമുദ്രനീലം


അതുകൊണ്ടായിരിക്കുമോ

നീലയായി നീ

എനിക്കു കാണാൻ പാകത്തിൽ

നീലാകാശമായും

സമുദ്രനീലിമയായും

നിലകൊള്ളുന്നത്


2022, ഡിസംബർ 9, വെള്ളിയാഴ്‌ച

പാഠം

തൊട്ടു നോക്കാറുണ്ട്

അവളിടയ്ക്കിടെ

കാണാതായ കണ്ണുകളെ.

കൈവിരലുകൾ കണ്ണുകളെന്ന്

സാക്ഷ്യപ്പെടുത്താറുണ്ട്


എങ്കിലും,

ജോലികൾക്കൊന്നും

ഒരു കുറവും വന്നിട്ടില്ല

ഇതേവരെ


കാടിവെള്ളം

കടച്ചിക്കുട്ടിക്ക് കൊണ്ടുക്കൊ -

ടുക്കും

നനക്കല്ലിൽ നനഞ്ഞൊട്ടി -

വിയർക്കും

അടുപ്പിൽ അരിയായ് തിളക്കും


കൂട്ടുകാർ കളിയാക്കാറുണ്ടിന്നും

കണ്ണുകൊണ്ട് കടുകു വറുക്കുന്ന -

വളെന്ന്.

കണ്ണുകൊണ്ടല്ല കാണുന്നതെന്ന്

അവളാണെന്നെ പഠിപ്പിച്ചത്


2022, ഡിസംബർ 8, വ്യാഴാഴ്‌ച

സിന്ദൂരമണിഞ്ഞ മൗനം

എത്ര മോഹങ്ങൾ നാം കാത്തുവച്ചു

എത്ര സംവത്സരം കാത്തിരുന്നു

അകതാരിലാഴത്തിൽ കാത്തുവച്ചുള്ളൊരു

വർണ്ണമയ്യിൽപ്പീലിയായിരുന്നു


മനതാരിൽ പ്രണയാക്ഷരം കുറിച്ചു

പ്രിയങ്ങളെല്ലാം തരം തിരിച്ചു

കുപ്പിവളപ്പൊട്ട് യെന്നതുപോൽ

പുഞ്ചിരി പൂപ്പാത്രം ചേർത്തുവച്ചു


മോഹത്തിൻ ചിറകുകൾ ചിക്കിനിൽക്കേ

ചില്ലയൊടിഞ്ഞങ്ങു താഴെപ്പോയി

സ്വർണ്ണവർണ്ണക്കൂട്ടിലാണെങ്കിലും

സ്വപ്‌നച്ചിറകു കരിഞ്ഞുപോയി


മൗനമാണിന്നെൻ്റെ കൂട്ടുകാരി

സിന്ദൂരമേകിയ കൂട്ടുകാരി

നഷ്ടമായിപ്പോയി ഇഷ്ടമെല്ലാം

കാര്യമില്ലാ കാഞ്ചനമെന്തിനാവോ


2022, ഡിസംബർ 7, ബുധനാഴ്‌ച

ചിഹ്നം



വിശപ്പുവറ്റിയ വയറുമായ്

ഞാൻ നടക്കുന്നു

കനിവുവറ്റിയ കാണികൾ

നോക്കിനിൽക്കുന്നു

ഗന്ധകത്തിൻ്റെ ഗന്ധമെങ്ങും

നിറയുന്നു


അലർച്ചയെ, പൊട്ടിച്ചിരിയെ,

കൂട്ടക്കരച്ചിലിനെ,

പുലരിയിലെ പക്ഷികളുടെ -

പിടച്ചിലുകളെ 

സഹിക്കുവാൻകഴിയാതെ

ശിരസ്സിനെയെടുത്തെറിഞ്ഞു -

ഞാൻ നടക്കുന്നു


അധികാര ഭ്രാന്തിനോട്

ഏതു പ്രതിസന്ധിയിലും

സന്ധി ചെയ്യാത്ത

സ്നേഹത്തിൻ്റെ സഹനത്തിൻ്റെ

ചിഹ്നമായ

'ഗുവേര' - നിൻ്റെ ഓർമമാത്രംമതി

ശിരസറ്റയെനിക്ക് ശിരസ്സായി

...............

കുറിപ്പ്:

ഗുവേര - ചെഗുവേര ലോകപ്രശസ്ത

കമ്യൂണിസ്റ്റ് വിപ്ലവകാരി


2022, ഡിസംബർ 6, ചൊവ്വാഴ്ച

പരിണതി

അവൻ്റെ കാന്തക്കണ്ണേറിൽ

അവൾ തരളിതയായി


കാന്തനല്ലെന്ന ഓർമ

ഇരയായ് പിടഞ്ഞുണർന്നു


ബുദ്ധൻ 

ബുദ്ധിയിലുണർന്നു

ഉള്ളിലെ കടൽ

ഉൾക്കനൽ വാരി തിന്നു


ചപലതയുടെ

ചാവുകടൽവറ്റി

പൊങ്ങിയൊഴുകിയ

നക്ഷത്രങ്ങൾ പൊലിഞ്ഞു


എന്നിട്ടും;

ലിപിയില്ലാത്ത

ചില വാക്കുകൾ കോറിയിട്ടു 

അവർ ശ്വാസനിശ്വാസങ്ങളാൽ


മനുഷ്യരല്ലെ ,

പരിണതി

എത്ര സ്വാഭാവികം


ലഹരിയുടെ പക്ഷി


ലഹരിയുടെ പക്ഷി
ലഹള കൂട്ടുന്നു
വിഷമം മറക്കാൻ
വിഷം കുടിച്ച കൂട്ടുകാരൻ
പരമാനന്ദത്താൽ
പാറി നടക്കുന്നു

നാളെയവൻ കൂടുതൽ
കുടിക്കും
കാരണം;
കഞ്ഞിക്കുകരയുന്ന
അവൻ്റെ കുഞ്ഞുങ്ങളെ
അവനിന്നുകാണും

തുന്നിക്കൂട്ടിയ
പിഞ്ഞിയ കുപ്പായത്തിൽ -
വീണ കണ്ണീരു നോക്കി
അവൻ കാമത്തിൻ്റെ
കയ്പ്പു രുചിക്കും

സ്നേഹിച്ച പെണ്ണിൻ്റെ
പച്ചയിറച്ചി വിൽക്കും
നീലിച്ച കണ്ണിലെ
നീല രക്തം തിളക്കും
പറക്കമുറ്റാത്ത പ്രാവുകളെ
കടിച്ചുതുപ്പും

ലഹരിയുടെ നീല രക്തം
നുണയുന്നവൻ
വില്ലിൽ നിന്നും വിട്ടയക്കപ്പെട്ട
അമ്പാണ്

2022, ഡിസംബർ 5, തിങ്കളാഴ്‌ച

ശേഷിപ്പ്

കാലം 

കുത്തിയൊഴുകിപ്പോയതിൻ

ശേഷിപ്പു ഞാൻ

കയ്ക്കുന്നു കാഴ്ചകൾ


വാതിലിൽ മുട്ടുന്നു വ്യാഘ്രം

മരിച്ച പോലെകിടക്കുക ശീഘ്രം

അരുതാതവേഴ്ചയുടെ വാഴ്ചകൾ

കാലമേ കലക്കിത്തരികയെനിക്കു നീ

കാഞ്ഞിരം


കുന്നുകൾ കുന്നിറങ്ങിപ്പോയ കാലത്ത്

പുഴകൾക്ക് തീപ്പിടിച്ച കാലത്ത്

പൂക്കൾ വേരിൽ മാത്രം പൂക്കുന്ന -

കാലത്ത്

മാലാഖമരിച്ചുവീഴും കാലത്ത്


ചിറകറ്റ വെള്ളരി പ്രാവുകളും

അണിവിരൽ മുറിഞ്ഞ

പെൺ കൈകളും

ചിന്തയുടെ ചിതൽപ്പുറ്റുകളും

കുന്നുകൂടുന്ന കുരിശുകളും മാത്രം

ശേഷിപ്പ്


2022, ഡിസംബർ 3, ശനിയാഴ്‌ച

അച്ഛൻ



കണ്ണീരിന്നരിയിട്ട് അച്ഛൻ

അനുഗ്രഹിച്ചു:

മകനേ, നിനക്കു നന്മ


പകലാറും മുമ്പ് നീ അകത്തോട്ടു

കയറുക

ഞാൻ പുറത്തേക്കും

ഇണയോടൊത്തു വാഴുക

ഇല്ലം നിറയ്ക്കുക


അവൾ സുഗന്ധം നിറയ്ക്കും

വസന്തം

ഹൃദയത്തോടു ചേർക്കുക

ചോർന്നു പോകാതെ നോക്കുക


കണ്ണീരിൻ്റെ ഒരുപ്പുകണം

നിൻ്റെ നെറുകയിൽ നിക്ഷേപിക്കുന്നു

അവസാനം വരെ ചിന്തയുടെ

ശല്കമായത് അവശേഷിപ്പിക്കുക


ഓർക്കുക അച്ഛനെന്ന മുള്ളിനെ

നെഞ്ചു പൊള്ളും നേരത്ത്

മുള്ളൊന്നു മുകരുക

പിടഞ്ഞു പോകുന്നുവെങ്കിൽ

പടിക്കു പുറത്തേക്കൊന്നു നോക്കുക


നീ നിൻ്റെ മകനെ നെഞ്ചോട് ചേർത്ത്

മാപ്പു പറയുക

പടികടക്കേണ്ടിവരില്ല നിനക്ക്

ഇണയെ പിരിയേണ്ടിവരില്ല 

തുണയറ്റു പോകില്ല


കടിച്ചുകീറുന്ന ഓർമകൾ

മകനേ, നീ പടുത്തതെന്നറിയുക

പടിയിറങ്ങരുതിനിയൊരച്ഛനും

2022, ഡിസംബർ 2, വെള്ളിയാഴ്‌ച

പൊള്ളുന്ന കാഴ്ച


ഭ്രമിപ്പിക്കുന്നു

ഭ്രമരം

ഭയം

ഇന്നഭയം


ചോറുവറ്റിയ

വയറിൽ

ഭൈരവിരാഗം


നാണം മറക്കാൻ

നാണയം കൂട്ട്


കരുണ വറ്റിയ

കൈകളിൽ

ഖജാനയുടെ താക്കോല്


അക്ഷരമില്ലാത്ത

പുസ്തകം

അറിവിന് കൂട്ട്


തെറിച്ചുപോയ്

സൗഹൃദം

ചുറ്റും സൃഗാലവിളിയാട്ടം


എവിടെ

മാൻപേട

വ്യാഘ്രത്തിൻ്റെ

മാളത്തിൽ


2022, ഡിസംബർ 1, വ്യാഴാഴ്‌ച

കൂട്ട്




മിഴി വറ്റിയവൾക്ക്

വിളമ്പി വെച്ചിരിക്കുന്നു

മഴ വറ്റിയ കാലം


വറ്റിയ കിണറുകൾകൂട്ട്

ചത്ത പക്ഷിതൻപാട്ട്

വേർപാടിനേക്കാൾ 

ദുഃഖകരം ദാരിദ്ര്യം


മൊഴിമുട്ടിയവൾക്ക്

കൊടുങ്കാറ്റ് കൂട്ട്


ചിതലെടുക്കാത്ത

ചിന്തയാണെൻ്റെ ചിത

ചതികളുടെചിറകിന് 

എന്തൊരു ശക്തി


ഇഷ്ടങ്ങളുടെ വസന്തം

കരിഞ്ഞു പോയി

പൊള്ളിപ്പോയി ജീവിതം

2022, നവംബർ 29, ചൊവ്വാഴ്ച

ലഹരി




കടമകൾക്കുകനം വെച്ചു

കൂട്ടരെനാമറിയുക

കെട്ടകാല കുടില ബുദ്ധികൾ

സടകുടഞ്ഞതു കാണുക


കഴിഞ്ഞകാല കനിവുകളെ

ഓർക്കുക നാം കൂട്ടരെ

കനവുകണ്ട് കടിഞ്ഞാണില്ല

കുതിരയാകാതിരിക്കുക


ജന്മമെന്നത് ഒന്നു മാത്രമെ

ഉള്ളുവെന്നുള്ള സത്യം

ചില്ലു ഗ്ലാസിലെ ലഹരിജാലത്തിൽ

നുരഞ്ഞുപൊങ്ങരുതോർക്കുക


പുഞ്ചിരിയിൽ പൊതിഞ്ഞ വർണ്ണ

പൊതികളിൽ മയങ്ങാതെ

വീടിനുള്ളിലെ സങ്കടപ്പുഴ ഓർക്കുക

നാമപ്പോൾ


അവരുനീട്ടും നഞ്ചുപാത്രം തഞ്ചത്തിൽ

യെന്നോർക്ക നാം

തഞ്ചിടാതെ അപ്പോൾ നിങ്ങൾ അമ്മയെ

യൊന്നോർക്ക


നേരറ്റു നമ്മൾ നടന്നു പോയാൽ

ഉയിരറ്റുപോകുമെന്നോർക്ക

കാലിടറി പോയാൽ പിന്നെ മധുരമാമീ

യൗവ്വനം

കാലപ്പാമ്പായ് ലഹരി കൊത്തി കീറിടൂമീ

ജീവിതം







2022, നവംബർ 28, തിങ്കളാഴ്‌ച

അജ്ഞാതമായ ഓർമ്മവിളികൾ




ഓർമ്മകൾ പച്ച മാംസത്തിലെന്നോണം

കത്തിപ്പടരുന്നു

ജ്വരരാവുകളുടെ പൊരുളുതേടി

ഞാനുഴറുന്നു

പകൽ ചുട്ടെടുത്ത അപ്പംപോലെ

എന്നിൽനിന്നും ആവി പൊങ്ങുന്നു


ചില നേരങ്ങളിൽ

ചോരപുരണ്ട നാക്കുനീട്ടുന്ന വ്യാഘ്രമാണ്

ഓർമ്മകൾ

അപ്പോൾ രക്തഛവിയോടെ

ഒരു സന്ധ്യ കണ്ണിലേക്കു കയറി വരുന്നു


ഓർമ്മകളെ കൊന്നുകൊക്കയിൽ തള്ളാൻ

തോന്നാറുണ്ട്

അപ്പോഴേക്കും, ഉള്ളിൽനിന്നും

അള്ളിപ്പിടിച്ച് കയറി വന്ന് ഒരനാഥത്വം -

എന്നെ നിശ്ശബ്ദനാക്കുന്നു


പിന്നെയേതോ നിമിഷത്തിൽ 

അജ്ഞാതമായൊരുൾവിളിയിൽ

ഓർമ്മകൾ ഉള്ളകം ഭേദിച്ച് പുറത്തു വരികയും

കെട്ടടങ്ങുകയും ചെയ്യുന്നു



2022, നവംബർ 27, ഞായറാഴ്‌ച

അക്ഷരത്തെറ്റ്

കലണ്ടറിലെ

കറുത്ത അക്കങ്ങൾ

ചുവക്കുന്നു


അച്ചടിക്കുന്നു

അക്ഷരത്തെറ്റുള്ള

ചരിത്ര പുസ്തകം


നക്ഷത്രമാകേണ്ട

അക്ഷരങ്ങൾ

നക്രങ്ങളാകുന്നു

രുധിരം പാനം ചെയ്യുന്നു


പൈദാഹമുള്ളവന്

കണ്ണീർക്കാഴ്ച

അടിവയർ

കഴുകന്ന് കാഴ്ച


2022, നവംബർ 26, ശനിയാഴ്‌ച

എളുപ്പമല്ല

നിനക്കെന്നെയെഴുതുവാൻ

എളുപ്പമല്ല

എനിക്കു നിന്നേയും

തോറ്റുന്തോറും തെളിഞ്ഞു വരും

പലതും


ഉള്ളാഴങ്ങളിൽ ഇളക്കമുള്ളൊരു

കടലുണ്ട്

ഭ്രാന്തു പിടിച്ച തിരമാലകളുണ്ട്

സൂചിപ്പൊട്ടു പോലെ സിരയിൽ നിന്നത്

ഏതു സമയവും ബോധത്തിൻ്റെ സഹ്യപർ -

വ്വതം ഭേദിച്ചേക്കാം


വലക്കണ്ണികളും

ചൂണ്ടക്കൊളുത്തുകളുമുള്ള

ബന്ധത്തിൻ്റെ പുലിമുട്ടുകളെ

തട്ടിത്തെറിപ്പിച്ചേക്കാം


നിനക്കെന്നെയെഴുതുവാൻ

എളുപ്പമല്ല

എനിക്കു നിന്നേയും

പൊളിച്ചുപണിഞ്ഞു കൊണ്ടേയിരി-

ക്കുന്നുണ്ട്

നാം നമ്മെ തന്നെയും

2022, നവംബർ 25, വെള്ളിയാഴ്‌ച

പറയാതെ പോവുന്ന വാക്കുകൾ

പറയാതെ പോവുന്ന വാക്കുകളുടെ

നോവുകളെക്കുറിച്ചോർത്തിട്ടുണ്ടോ

തലച്ചോറിലെ ശവകുടീരത്തിലെ
ഉപ്പു ജലത്തിൽ
അഴുകാതെ കിടക്കുന്ന ഓർമ്മകൾ
ഉണർന്നെഴുന്നേൽക്കാറുണ്ടോ

ശിശിരങ്ങൾക്കപ്പുറത്ത് ഒരു പൂക്കാല-
മുണ്ടെന്ന് ഓർക്കാറുണ്ടോ

കരിഞ്ഞു മണക്കുന്ന സ്വപ്നങ്ങൾക്കി -
ടയിലൂടെ
തൊടുത്തുവിട്ട അമ്പു പോലെ
വക്കുപൊട്ടിയ ജീവിതവും പേറിയുള്ള
ഓട്ടമല്ലെ

ജീവിതമെന്ന ഒറ്റവാക്ക്
അശാന്ത രാത്രിയുടെ ഇരുൾ ഗന്ധങ്ങൾ

കുത്തിയൊലിക്കുന്നകാലത്തിൻ്റെ
പെരുമഴയത്ത്
പറയാതെ പോവുന്ന വാക്കുകളുടെ
നിലവിളികൾ

നോക്കൂ ;
ചൂണ്ടലും വലിച്ചോടുന്ന
ഇര വിഴുങ്ങിയവരാൽ മീനാണ് ജീവിതം

2022, നവംബർ 23, ബുധനാഴ്‌ച

എന്നല്ല




രണ്ടു പേർക്കും

രാവിലെ ജോലിക്ക് പോകേണ്ടതാണ്


ഒന്നു സാഹായിക്കാമോയെന്ന

അവളുടെ ചോദ്യത്തിന്:


ഞാൻ ചായ ഉണ്ടാക്കാം

നീ പലഹാരമുണ്ടാക്ക് എന്നല്ല


ഞാൻ വെള്ളം വെയ്ക്കാം

നീ അരി കഴുകിയിട് എന്നല്ല


ഞാൻ കുളിക്കട്ടെ

നീ പല്ല് തേക്ക് എന്നല്ല


നീ ഭക്ഷണം കഴിക്ക്

ഞാൻ കുഞ്ഞിനെ നോക്കാം

എന്നല്ല


നീ വേഗം ഒരുങ്ങ്

അങ്ങോട്ടുള്ള ലാസ്റ്റ് ബസ്സും -

പോകാറായി എന്നല്ല


പിന്നെ എന്തിനാടി ഞാൻ -

നിന്നെ കെട്ടിക്കൊണ്ടുവന്നത്

.......................

കുറിപ്പ്:

അമേരിക്കൻ കവിയായ

ജൂഡിത്ത് വിയോർസ്റ്റിൻ്റെ കവിത

വായിച്ചപ്പോൾ തോന്നിയത്


2022, നവംബർ 21, തിങ്കളാഴ്‌ച

ഇഷ്ടം

കുഞ്ഞിളം കാറ്റിലച്ചാർത്തിലെന്നപോൽ

നിന്നെ തഴുകാനെനിക്കിഷ്ടം

തിരമാല തീരത്തെ പുണരുന്നതുപോലെ

പുൽകുവാനേറെയെനിക്കിഷ്ടം


മുഴുനഗ്നചന്ദ്രനെ മേഘങ്ങളെന്നപോൽ

നിന്നിൽ പടരുവാനിഷ്ടം

മൂകമായ് മിഴിമുന കോർത്തുകൊണ്ടൊരു -

ചെറു

കവിത മൂളീടുവാനിഷ്ടം


ഇല്ലിമുളങ്കാടിനൊത്തൊരാകൂന്തലിൻ

ഭംഗി നുകരുവാനിഷ്ടം

കാച്ചെണ്ണ തേച്ചു കുളിർന്ന മുടിത്തുമ്പ്

വാസനിച്ചീടുവാനിഷ്ടം


നിന്നെ ഞാനെന്നപോൽ മറ്റാരുമിന്നോളം

സ്നേഹിച്ചതില്ലൊരു പെണ്ണിനെ

എന്നറിയാതെനീ,യേതുശ്യാമത്തിൽ

മിഴിനട്ടിരിക്കുന്നുയിന്നും


2022, നവംബർ 20, ഞായറാഴ്‌ച

തെറ്റാതിരുന്നാൽ




ഏതു രാത്രിയിലും

നിൻ്റെ കണ്ണിൽ പകലാണല്ലോ


ചുണ്ടിൻ്റെ ചരിവിൽ

പൂത്തു നിൽക്കുന്നത്

ചുംബനമലരാണല്ലോ


ഓരോ ചുംബനത്തിലും

ഓരോ വസന്തമായ്

പൂക്കുന്നല്ലോ


വട്ടത്തിലുള്ള

ചുവന്ന പൊട്ടിൽ

ഒരു സൂര്യനുദിക്കുന്നല്ലോ


കവിത പൂക്കുന്ന

കണ്ണാൽ

പ്രണയക്കടുകു 

വറുക്കുന്നല്ലോ


പ്രണയമെന്ന ഒറ്റവരി

തെറ്റാതെയിരുന്നാൽ

തളിർത്തു നിൽക്കും

കാറ്റേറ്റപൂമരം പോലെ


2022, നവംബർ 19, ശനിയാഴ്‌ച

വരച്ചു ചേർക്കുന്നത്



പ്രണയത്തിൻ്റെ പക്ഷികൾ

ഹൃദയത്തിൻ്റെ ചില്ലയിൽ

കൂടുകൂട്ടുന്നു


ചില്ലയിലെ ചുവന്ന പൂവിൽ

കൊക്കുരുമി

മോഹാകാശത്തിൽ

മേഘമായ് പറക്കുന്നു


പ്രണയത്തിൻ്റെ പക്ഷികൾ

സ്നേഹത്തിൻ്റെ ഉയർന്ന ചില്ലയിൽ

പാട്ടു പാടുന്നു

മുടിയിൽ നിന്നും മഞ്ഞുനദി

ഉറവയിടുന്നു

മടിയിൽ മുല്ലവളളി പടർത്തുന്നു


തണുത്ത രാവുകളിൽ അവർ

വേനലായ് മേഞ്ഞു നടക്കുന്നു

പ്രണയ പദത്താൽ

ചുവന്ന ചിത്രം വരച്ചു ചേർക്കുന്നു


പ്രണയവസന്തം പൂവിൻ കൂട്

തുറന്നിളക്കുന്നു

ഞരമ്പുതോറും വർണ്ണ വസന്തം

ത്രസിച്ചു നിൽക്കുന്നു

പ്രണയികൾ വിളഞ്ഞ കതിർക്കുല -

പോലെ

തെളിഞ്ഞു നിൽക്കുന്നു


2022, നവംബർ 18, വെള്ളിയാഴ്‌ച

പെൺകുട്ടികൾ

പെൺകുട്ടികൾ ഒരു പുഴയാണ്

എത്തുന്നേടമെല്ലാം

നനച്ച്, നനുത്ത്

തളിർത്ത്, കുളിർത്ത്

സമൃദ്ധിയുടെ ഒരു പൂപ്പാടം

വിളയിക്കുന്നു


എന്നിട്ടും ;

എന്തിനാണ്

എന്നും അവൾ

എത്ര തോർന്നാലും തോരാത്ത

ആഴിയോളമാഴമുള്ള

കണ്ണീർത്തുള്ളിയാകുന്നത്


തന്നാൽ തളിർത്തവരാൽ -

പോലും

നുള്ളിയെറിയാൻ പാകത്തിലൊരു

മുറ്റച്ചെടിയിലെ

പൂവായിപ്പോയത്


2022, നവംബർ 17, വ്യാഴാഴ്‌ച

കാത്തിരിപ്പ്




കണ്ണീരിൻ്റെ കടപ്പുറത്ത്

കുഞ്ഞു കക്കപോലെയവൾ .

മുനിഞ്ഞു കത്തുന്നു

സങ്കടത്തിൻ്റെ ചെരാത്


പകലിലെ 

പരന്ന ചിരിക്കാർ

ഇരുളിലെ ഇരപിടിക്കാർ

കാത്തു വെയ്ക്കണമെനി-

ക്കെന്നെ

കാകനും കുറുനരിക്കും കൊടു-

ക്കാതെ


ഒന്നാണ് നാമെന്ന തോന്നലിൽ

തെല്ലും തളരാതെ

വറ്റാത്ത നിൻ്റെ വാക്കിനായി

തെറ്റാതെ എൻ്റെ കാത്തിരിപ്പ്


ഏതു ജന്മത്തിൽ

ഏതു കടപ്പുറത്തു വച്ചായിരിക്കും

നാം കണ്ടുമുട്ടുക



2022, നവംബർ 15, ചൊവ്വാഴ്ച

ഉത്തരംകിട്ടാത്ത ചോദ്യം




ഒന്നായ ഹൃദയത്തെ

ഛേദിച്ചവൻ നീ

നീയെനിക്കു തന്നത്

ഉഷ്ണകാലം


വിത്ത് വിതച്ചതെല്ലാം

പാഴ്നിലത്തായിരുന്നു

ഉത്തരം കിട്ടാത്ത 

ചോദ്യമാണു നീ


പങ്കിട്ട വാഗ്ധാനങ്ങൾ

നഷ്ടമായ വസന്തങ്ങൾ

ഭ്രാന്തമായ ആവേശങ്ങൾ

എങ്ങുമെത്താത്ത

ആവേഗങ്ങൾ


വ്യാഘ്രത്തിൻ്റെ മാളത്തിലെ

ശശം ഞാൻ

കോമ്പല്ലിൽ കോർക്കപ്പെട്ട

തെച്ചിപ്പൂവ്


ഇല്ലെനിക്കൊരു

ചാന്ദ്ര പ്രകാശം

കറുത്തവാവിൻ്റെ

സന്തതി ഞാൻ

2022, നവംബർ 14, തിങ്കളാഴ്‌ച

രണ്ടില




അകലെയെങ്കിലും

നീ അരികിൽ തന്നെയാകുമ്പോൾ

ഇനിയുമൊരു പ്രണയകാവ്യമെഴു-

തേണ്ട


നിൻ്റെ പച്ച ഞരമ്പിലെ

രക്തപ്രവാഹത്തിൽ

ഞാനതു കാണുന്നു


സത്ത പ്രണയും

സ്വത്ത് നമ്മളുമാകുന്നു

നമ്മളെ ദാനം ചെയ്തവർ നാം

പ്രണയത്തിൻ്റെ ജoരാഗ്നിക്ക്


ഹൃദയത്തിൽ നിത്യവസന്തം -

വഹിക്കുമ്പോൾ

ഏതു ഋതുവിലും

സുഗന്ധ പ്രവാഹം


സ്നേഹത്തിൻ്റെ

രണ്ടിലകളാണു നമ്മൾ

കാലപ്പഴക്കത്താൽ

വീണടിഞ്ഞാലും

പ്രണയം തളിർക്കുന്നത്


2022, നവംബർ 13, ഞായറാഴ്‌ച

ജലയാത്രയിൽ

എങ്ങോട്ടു നോക്കിയാലും നമുക്കിപ്പോൾ -

ജലധിയെ മാത്രം കാണാം

ദൂരെയ്ക്ക് ദൂരെയ്ക്ക് നോക്കുകയെങ്കിലോ -

കുന്നിൻ തലപ്പുകാണാം

കല്ലോലമാലകൾ കാറ്റിലാടുമ്പോൾ -

കാളിന്ദിയോർമവരും

കാളിയമർദ്ദനമാടുന്നകണ്ണനെ അകതാരി -

ലോർത്തു നിൽക്കും


കിളിയോല കൈവീശി സ്വാഗതമോതുന്ന

തെങ്ങിൻ തലപ്പു നോക്കൂ

കുഞ്ഞിളങ്കാറ്റുകൾ കാതിൽ വന്നോതുന്ന

കളികളതൊന്നു കേൾപ്പൂ

പച്ചത്തുരുത്തുപോൽ പിച്ചവെച്ചെത്തുന്നു

ഹ്ലാദമെന്നുള്ളിൽ നിന്നും

പച്ചപ്പതക്കമായ് മിന്നിനിന്നീടുന്നു മോഹങ്ങ

ളുളളിൽ നിന്നും


തരുണിയാം പെണ്ണുപോൽ തരിവള കൈനീട്ടി

വിരൽ നൂറാൽ ജലമണിവാരിടുമ്പോൾ

തുഴത്തണ്ടിൻതാളമായ് തുടികൊട്ടുംപാട്ടുമായ്

ചിരി മണി ചിതറുന്നു തോണിപ്പെണ്ണ്

എങ്ങുന്ന് എങ്ങനെ കിട്ടിയീവഞ്ചിക്ക്

ഇമ്മാതിരി ഒരു ചന്തം


ചാടിക്കളിക്കും കരിമീനിനെ പോലെ നീ

താളത്തിലാടിക്കളിക്കെ

ആകാശമേഘങ്ങൾ നോക്കുന്ന കണ്ണാടി

നീ മെല്ലെ ആട്ടിയുലയ്ക്കെ

നാണിച്ചു നാണിച്ചു നിൽക്കുന്ന പെണ്ണുപോൽ

കരിമിഴി കണ്ണുള്ള തോണി

എങ്ങുന്ന് എങ്ങനെ കിട്ടിയീ വഞ്ചിക്ക്

ഇമ്മാതിരി ഒരു ചന്തം







2022, നവംബർ 12, ശനിയാഴ്‌ച

സമാധാനം



ഒറ്റവാക്കിൽ

അവളിലെ കന്യകാത്വം

ച്ഛേദിക്കപ്പെട്ടു


ത്രസിച്ചു നിന്ന

മുലഞരമ്പുകൾ

ചെന്നി നായകം

ചുരത്തി


തുടുത്തുനിന്ന

ചുണ്ടുകൾ

കരുവാളിച്ച് കറുത്തു


ഗർഭപാത്രത്തിൻ്റെ

വാതിൽ തുറന്ന്

ഒരു കരാളസർപ്പം

വെളിയിലേക്കിങ്ങി


ചതി

ചിതമാക്കിയവൻ്റെ

തലയറുക്കപ്പെട്ടവൻ്റെ

മണ്ണിൽ നിന്നും


സമാധാനത്തിൻ്റെ

പതാക

മുളച്ചുപൊന്തി




2022, നവംബർ 11, വെള്ളിയാഴ്‌ച

കസേര




ഇന്നലെവരെ

സ്വീകരിച്ചിരുത്തിയതാണ്


തൊട്ടും

തലോടിയും

പൊട്ടിച്ചിരിച്ചും


വിശ്വസ്ഥനെന്നും

അധികാരത്തിൻ്റെ

അടയാളമെന്നും 


ഒട്ടിപ്പിടിച്ചിരുന്നും

രഹസ്യം പറഞ്ഞും


ഇന്ന്

മുഷിഞ്ഞു പോയെന്ന്

മുതുകെല്ല് ഒടിഞ്ഞെന്ന്


കൈയ്യിനും, കാലിനും

ശക്തി പോരെന്ന് 

വിശ്വസിക്കാൻ കൊ-

ള്ളില്ലെന്ന്


വടക്കേ ഇറയത്തെ

മൂലയിലാണിപ്പോ വാസം


ഒരിക്കൽ

പഴയ സാധങ്ങൾ

പെറുക്കാൻ വരുന്നവർക്ക്

കൊടുക്കുമായിരിക്കും




2022, നവംബർ 10, വ്യാഴാഴ്‌ച

രക്തസാക്ഷികൾ




രക്തസാക്ഷികൾ

ചിത്രകാരൻമാരാണ്

രക്തംകൊണ്ട് പൂക്കൾ -

വരച്ച

സ്നേഹത്തിൻ്റെ സഹ്യ-

പർവ്വതങ്ങൾ


രക്തസാക്ഷികൾ

കവികളാണ്

ധരയിലെ ധീരതയുടെ -

പടപ്പാട്ടുകൾ

സഹനത്തിൻ്റെ സൂര്യമു-

ഖങ്ങൾ


രക്തസാക്ഷികൾ

നക്ഷത്രങ്ങളാണ്

അണയാതെ തെളിഞ്ഞു -

നിൽക്കും

വർണ്ണ ജ്യോതിസ്സുകൾ





2022, നവംബർ 9, ബുധനാഴ്‌ച

മനസ്സ്

കഴിയില്ല കടലിനെ

പഠിക്കുവാൻ


എത്ര ശാന്തമാണ്

എന്ന് 

ഓർക്കുമ്പോഴേക്കും

രൗദ്രമായേക്കാം


തിരയ്ക്ക് മുകളിൽ

ഞാനെന്ന്

ഒരു മത്സ്യവും

അഹങ്കരിക്കാറില്ല


തീരത്ത് പതിഞ്ഞ

കാൽപ്പാടുകൾ

മായില്ലെന്ന പ്രതീക്ഷ

അരുത്


കഴിയില്ല മനുഷ്യനെ

പഠിക്കുവാൻ


മനസ്സിലെ തിര

കടൽത്തിരയേക്കാൾ

ശക്തം


2022, നവംബർ 8, ചൊവ്വാഴ്ച

കാണാതിരുന്നാൽ




ഇരുന്നാൽ

ഇരിപ്പുറയ്ക്കുന്നില്ല

കിടന്നാൽ

കണ്ണടയുന്നില്ല


നിൽക്കക്കള്ളിയില്ലാതായ-

പ്പോഴാണ്

അവൻ അവളെ തിരഞ്ഞി-

റങ്ങിയത്


ആദ്യം പോയത്

അവർ എന്നും കണ്ടുമുട്ടുന്ന

ബസ് സ്റ്റോപ്പിലായിരുന്നു


ചില പച്ചത്തലപ്പുകൾ

അർത്ഥംവച്ചു തലയാട്ടിയ -

തല്ലാതെ 

അവളെ അവിടെയെങ്ങും 

കണ്ടില്ല


പിന്നെ പോയത് പുസ്തക -

കടയിൽ

ചില അക്ഷരക്കണ്ണുകൾ

അർത്ഥം തിരഞ്ഞ് ചിരിച്ചതല്ലാതെ

അവളില്ല


ഇനിയും എവിടെ തിരയും

ഒറ്റക്കണ്ണിട്ട് ഒളിഞ്ഞു നോക്കുന്നു

അസ്വസ്ഥത


അപ്പോഴാണ് അവൻ അവൻ്റെ

മനസ്സിലേക്കൊന്നെത്തി നോക്കിയത്


ദേ, ഇരുന്ന് ചിരിക്കുന്നു

പറ്റിച്ചേയെന്ന്


2022, നവംബർ 7, തിങ്കളാഴ്‌ച

ഉയിർത്തെഴുന്നേൽപ്പ്


ഉള്ളിൽ നിന്നും

ഉപ്പുലാവ ഉരുകി വരുന്നു

പൊള്ളും ഗ്രീഷ്മം

പൊറ്റ കെട്ടിക്കിടക്കുന്നു

മഹാ സ്നേഹം പറഞ്ഞുതന്ന

മഹാൻമാരെവിടെ?!


മരപ്പാവപോലെ 

മെനക്കേടില്ലാതെ

പാറയോട് മല്ലടിക്കേണ്ടി വരുന്നു


മജ്ജയുരുകുന്നു

ചോര വറ്റുന്നു

പ്രതികാരങ്ങളുടെ വേനൽ

ചാട്ടവാറുചുഴറ്റുന്നു


അടിവേരുകൾ ഇളകി തുടങ്ങി

കടപുഴകിയേക്കാം ഏതു നിമിഷവും

ആത്മശലഭത്തിനു ചിറകറ്റു

ഏതു നിമിഷവും നിൽക്കാം

ശ്വാസത്തിൻ്റെ ജീവാണു


തൊഴിലെടുക്കുന്നവൻ്റെ കരള്

കനകത്തിൻ്റെ കലവറ

കറന്നെടുക്കുവാനല്ല

കാർന്നെടുക്കുവാൻ ശ്രമിക്കുന്നുണ്ട്

മേലാളർ


ഓർമകളുടെ കാട്ടുപൂവിന്നില്ല

കാരിരുമ്പിൻ്റെ കൂർത്ത അഗ്രങ്ങൾ മാത്രം

ചെളിയിൽ പുതഞ്ഞു പോയ് ജീവിതം

ചതിയിൽ ചതഞ്ഞു പോയ് ജീവൻ


പാഞ്ഞു വന്നൊരു കാറ്റ് 

ഉടലിൽ ഉപ്പുപരലിൻ ചിത്രം വരയ്ക്കുന്നു

ഉയിർത്തെഴുന്നേൽക്കണമിനി

ഉരുക്കിൻ്റെ ഘടമുടയ്ക്കണം


2022, നവംബർ 6, ഞായറാഴ്‌ച

അവൾക്കായ്...




നീയെനിക്കേകുന്നോരോരോ നിമിഷവും

ധന്യ നിമിഷങ്ങളല്ലോ

നിൻ ജീവിതം തന്നെ നീയെനിക്കായി

അർച്ചിച്ച പുതു പുഷ്പമല്ലോ

എൻ വിളി കേൾക്കുവാനായി നീ എന്നെന്നും

കാതോർത്തിരിക്കുകയല്ലോ


ഇത്രയും കാലം നാം ഒത്തൊരുമിച്ചുയീ -

ഇടവഴിയിലൂടെ നടന്നു

അല്ലും, അലട്ടും സഹിച്ചു നാമിപ്പാത

യിപ്പൊഴും പിന്നിടുന്നുണ്ട്

അല്ലലുണ്ടെങ്കിലും, അലച്ചിലാണെങ്കിലും

നീയുമായ് ചേർന്നൊട്ടു നാൾ നടന്നീടുവാൻ

കൊതിയേറെയുണ്ടെൻ്റെയുള്ളിൽ


ആശകൾക്കന്തമില്ലെങ്കിലും നിന്നെ പിരിയു-

വാനൊട്ടില്ല മോഹം

ആശതൻ പാശമായ് അക്ഷയപാത്രമായ്

നീ എന്നും കരുതലായെന്നിൽ

നീയില്ലയെങ്കിലീ യെന്നെ ഞാനാക്കുവാൻ

ആരുമില്ലാതടിഞ്ഞേനെ


ഒന്നും തരുവാനെനിക്കില്ല ഓമനേ

സ്നേഹമെഴും ചെറുവാക്കല്ലാതെ

എങ്കിലും മായാതിരിക്കുവാനായി

കുറിക്കുന്നൊരു വരി സ്നേഹം

2022, നവംബർ 5, ശനിയാഴ്‌ച

മൗന ബുദ്ധൻ



ശിരസ്സിൽ നിറഞ്ഞു നിൽക്കുന്നു -

ഒരു ചിരി

മരിച്ച മകൻ്റെ ഓർമകൾ

കണ്ണീർ തുള്ളി


കത്തുന്നു ഗ്രീഷ്മം

പൊട്ടുന്നു ഇടനെഞ്ച്

ചതിയുടെ ചിതകൾ

ആളിക്കത്തുന്നു

എവിടെ ശിശിരം


ഒലീവിലയ്ക്കു കീഴെയെങ്കിലും

ഏതു നേരത്തും

ശശത്തിൻ്റെ ശിരസ്സ്

ഒരു ശരമുന തുളച്ചേക്കാം


ശിലപോലും

കണ്ണീർ വാർക്കുമ്പോഴും

നീ മാത്രം ചിരിക്കുന്നതെന്തേ

മൗന ബുദ്ധാ...!

2022, നവംബർ 4, വെള്ളിയാഴ്‌ച

കാലം

 


മഴകൊണ്ട് പൊള്ളി

വിയർത്തതിനും

വെയിൽ നനഞ്ഞ്

പെയ്തൊഴിഞ്ഞതിനും

കണക്കില്ല


കൊടുങ്കാറ്റിൽ നിന്ന്

രക്ഷയും

ഋതുക്കളും കാട്ടിതന്നത്

കൊടുങ്കാട്


അഹിംസ പാടി നടക്കുന്നു

ഹിംസ്ര ജന്തുക്കൾ


നഷ്ടങ്ങളുടെ കണക്കുകളാണ്

ജീവിതം


കുത്തിക്കൊല്ലുന്ന കാലം

കഴിഞ്ഞു

നക്കിക്കൊല്ലുന്നു ലോകം


ആയുധമില്ലാത്ത വേടൻ

അനായാസം കീഴടക്കുന്നു

ആട്ടിൻകുട്ടിക്ക്

സിംഹക്കൂട്ടിൽ സുഖവാസം


ആഗ്രഹങ്ങൾ, നരച്ച തലനാ-

രിഴകളെ

കറുപ്പിച്ചു കൊണ്ടേയിരിക്കുന്നു

2022, നവംബർ 3, വ്യാഴാഴ്‌ച

കിനാവ്



വെളുപ്പാൻ കാലത്തായിരിക്കണം

എന്നെ വിളിച്ചുണർത്താതെ

എന്നിൽ നിന്ന്

ഓർമകൾ ഇറങ്ങിപ്പോയത്


കട്ടിലിൽ കിടന്നുറങ്ങിയ ഞാൻ

കടത്തിണ്ണയിൽ നിന്നാണു പോലും

ഉണർന്നത്


രാവിലെ കട്ടൻ കുടിക്കുന്ന ഞാൻ

പട്ടയാണു പോലും കുടിച്ചത്


കാറ്റിനെ കൂടെക്കൂട്ടി

വെയിലിൻ്റെ തോളിൽ കൈയിട്ട്

ആടിയാടി നടന്നെന്ന്


ചുരത്തിൻ്റെ ചരിവിലെ

ചൂരൽക്കാടിൻ നിഴൽപറ്റി

അവളുടെ മനസ്സിലേക്ക്

നുഴഞ്ഞു കയറിയെന്ന്


പിന്നെ

ഏതു 

പുലർകാലത്തായിരിക്കും

ഓർമകൾ തിരിച്ചു വന്നു

കട്ടിലിൽ 

മൂടിപ്പുതച്ച് 

കിടന്നിട്ടുണ്ടാകുക


അവളുടെ കട്ടൻ ചായയെ

പട്ടപോലെ 

കുടിച്ചിറക്കിയിട്ടുണ്ടാവുക

.....................

കുറിപ്പ്

പട്ട = ചാരായം


2022, നവംബർ 2, ബുധനാഴ്‌ച

നിലാവ്


കുട്ടി ഒരു മുയൽക്കുഞ്ഞിനെ
വളർത്തി
പഞ്ഞിക്കെട്ടു പോലൊരു മുയൽ

കൂട്ടിലിട്ട്
പാൽ കൊടുത്തു
കറുകപുല്ലു കൊടുത്തു

രാത്രിയിൽ ,
അച്ഛൻ വരുമ്പോൾ
കുഞ്ഞേൽപ്പിച്ച
നെയ്ച്ചോറും, ഇറച്ചിയും വന്നു
ഇന്ന്, മൃഷ്ടാന്നഭോജനം

കുഞ്ഞ് പാലു കൊടുക്കാൻ
മുയലിനരികിലേക്കു പോയി
എവിടെ മുയൽ !

അച്ഛൻ ആകാശത്തിലേക്ക്
വിരൽ ചൂണ്ടി
മേലെ നിന്ന് താഴേക്കു നോക്കി -
യിരിക്കുന്നു
പഞ്ഞിക്കെട്ടുപോലുള്ള
കുഞ്ഞു മുയൽ

2022, നവംബർ 1, ചൊവ്വാഴ്ച

കാറ്റുപിടിച്ച ജീവിതം

കാഴ്ചകൾ വറ്റി

കാതിലെ അലയൊലിയടങ്ങി

വാക്കുകൾ വാർന്നു പോയി

നിദ്ര നിർന്നിമേഷം നോക്കി നിൽക്കുന്നു


ചങ്കിലെ ചെങ്കൽച്ചൂളയിൽ നിന്നു

പുകവമിക്കുന്നു

കവിതയുടെ കറുത്ത അക്ഷരങ്ങളുടെ

കരിക്കട്ട

കുമ്മായ വെള്ള തേടുന്നു


ഉള്ളിൽ നിന്ന് തെള്ളിവരുന്നത്

കണ്ണീരായ് പൊട്ടിച്ചിതറുന്നു

ചിതലരിച്ച തായ്ത്തടിക്ക്

കാറ്റു പിടിച്ച പോലെ ഉടലുലയുന്നു


കെട്ട കൃഷ്ണമണി പകച്ചു പോകുന്നു

വിറയാർന്ന ചുണ്ടിലൂടെ

ഇപ്പോൾ വറ്റി തീർന്നേക്കാം എന്ന പോലെ

ഇറ്റി വീഴുന്നു ശ്വാസം

2022, ഒക്‌ടോബർ 29, ശനിയാഴ്‌ച

വേദനയുടെ മധുരം




ഒരിക്കലെങ്കിലും കാണണമെന്ന്

ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു

കഴിഞ്ഞില്ലല്ലോ നമുക്ക് ഇന്നോളം


അത്രയും അകലെയായിട്ടും

എത്ര അടുത്തായിരുന്നു നാം

ഇന്നിത്രയും അടുത്തായിരുന്നിട്ടും

അകന്നേ പോകുന്നല്ലോ


നിൻ്റെ ഓർമകൾ എനിക്കെത്ര

വിലപ്പെട്ടതാണെന്നോ

ഈ വൈകിയ വേളയിലും

നീ നൊമ്പരം മാത്രം സമ്മാനിക്കുന്നല്ലോ

നിൻ്റെ കണ്ണീരുപ്പിൻകയ്പ്പെത്ര കുടിച്ചു -

ഞാൻ


ഇന്നലെ ഞാൻ നിന്നെ ചുംബിച്ചു !

പൂവിതൾ പോലുള്ള ആ ചുണ്ടിൽ -

മൃദുവായി.

മതി പ്രീയപ്പെട്ടവളെ,

എൻ്റെ സ്വപ്നത്തിലേക്കെങ്കിലും ഇറങ്ങി -

വന്ന്

വേദനയുടെ മധുരം വിളമ്പി തന്നല്ലോ

2022, ഒക്‌ടോബർ 28, വെള്ളിയാഴ്‌ച

റോഡ്




റോഡ് 

ഒരു അനുഭവമാണ്

ഓർമപ്പെടുത്തലാണ്

ഒരുപാടു കഥകളുള്ള

പുസ്തക താളാണ്


റോഡ്

ഒരടയാളമാണ് 

തൊട്ടുണർത്തലാണ്

എന്നെ ഞാനറിയലാണ്


ഓർക്കുക ;

സിഗ്നൽ

ചിന്തിപ്പിക്കലാണ്

ചുവപ്പ് സംരക്ഷിച്ചു -

നിർത്തലും


പച്ച നഷ്ടപ്പെടുമ്പോഴാണ്

ജീവിതം

ദുരന്തത്തിലേക്ക്

ഓടിക്കയറുന്നത്

2022, ഒക്‌ടോബർ 27, വ്യാഴാഴ്‌ച

അത്യാഗ്രഹം

മുന്നിലെത്തുവാൻ

എന്തൊക്കെ വമ്പത്തര-

മാണ് കാട്ടിയത്.

എന്നിട്ടും;

അറിഞ്ഞിരുന്നില്ലല്ലോ

കാലം കൈകോർത്തു

മുറുകെപിടിച്ചത്

ഏറ്റവും പിന്നിൽ

നിർത്താനെന്ന്

2022, ഒക്‌ടോബർ 26, ബുധനാഴ്‌ച

പുതുചരിതം



തെറിച്ചുവീണ

രേതസ്സിൽ നിന്നും

ശരത്കാരം


കരുണയുടെ 

ദൈവത്തിന്

ധാരുണാന്ത്യം


ഒലീവിലകൾ

ഉണങ്ങിപ്പോയി


കൊക്കു പിളർന്ന്

അന്ത്യയാത്രയ്ക്ക്

വെള്ളരിപ്രാവ്


തടിച്ചുകൊഴുത്ത

ചെന്നായയ്ക്ക്

പാകമാകാതെയായ്

ആട്ടിൻതോല്


കഴുകകൊക്കുകൾ

എഴുതുന്നു

പുതു ചരിതം


2022, ഒക്‌ടോബർ 25, ചൊവ്വാഴ്ച

ഇല മുറിവ്



അറിവാണ്

മുറിവായത്

തിരിച്ചറിവ്

പിപാസയും


ഭൂത ഭൂപടം നിറയെ

അനുഭവങ്ങളുടെ

ആശ്ചര്യ ചിഹ്നം


വേദനയുടെ ഉൾനനവ്

ഇപ്പോഴും വറ്റിയിട്ടില്ല

ഉൾക്കിടിലത്തിൻ്റെ

ഘനമേഘങ്ങൾ

ഉള്ളിലുരസുന്നു


വറ്റിപ്പോയി

ഹരിതകം

തെറ്റിപ്പോയി

ജീവിതം


ഒറ്റയ്ക്കായൊരു ഇല

കൊഴിയാനാഞ്ഞൊരില

മണ്ണിലേക്കൂർന്നിറങ്ങി -

യൊന്നു

പിച്ചവെയ്ക്കാൻ കൊതി-

ക്കുന്നു

2022, ഒക്‌ടോബർ 24, തിങ്കളാഴ്‌ച

ജീവിതം വറ്റിപ്പോയവൻ




ജീവിതം വറ്റിപ്പോയ ഒരുവൻ

പ്ലാസ്റ്റിക് കുപ്പികൾ കുത്തിനിറച്ച് -

കുടവയറു പൊട്ടിയ ചാക്കും 

തോളിലിട്ട് നടക്കുന്നു


വാറു പൊട്ടിയ ചെരുപ്പിൽ

വേച്ചു വേച്ച്

ബീയറു കുപ്പികൾ പെറുക്കിക്കൂട്ടുന്നു


വിയർപ്പു ചാലുതീർക്കുന്ന ഉപ്പുജലം

വടിച്ചെറിഞ്ഞ്

ഇത്തിരി ദാഹജലത്തിന് കേഴുന്നു

മുഴുത്ത കച്ചവട മുഴക്കത്തിനിടയിൽ

ജല ഞരക്കം ആവിയായിപ്പോകുന്നു


മലിനമായ ഉടുപ്പും

നരവീണ തലയും

വടു കെട്ടിയ അഗതി ജീവിതം

വിളിച്ചറിയിക്കുന്നു


വറ്റിപ്പോയ മുതുകെല്ലിലെ മാംസം 

ചൊറിഞ്ഞ്

മെലിഞ്ഞ ശബ്ദത്തിൽ

ഒരു നേരത്തെ അന്നത്തിനവൻ

ആർത്തനാകുന്നു


ഉയിരറ്റുപോയപോലെ

ശൂന്യവും, ദയനീയവുമായി

അവനവരെയൊക്കെ മാറി മാറി

നോക്കുന്നു


നിറഞ്ഞ മിഴികളിൽ മങ്ങിയ

പ്രതീക്ഷയുടെ വെളിച്ചത്തിൽ

അപ്പോഴുമവൻ

ഉയിരിനെ ചേർത്തു പിടിക്കുന്നു

2022, ഒക്‌ടോബർ 23, ഞായറാഴ്‌ച

നായ

 



താടിയിൽ തവിട്ടു നിറത്തിലുള്ള

ഒരു വെട്ട്

അവശവും, നിർജീവവുമായ-

മുഖഭാവം

വാതിൽക്കൽ ശങ്കിച്ചുള്ള നിൽപ്

കാലു വീങ്ങിയപോലെ മുടന്തോടു

കൂടിയ നടത്തം


നിശ്ശബ്ദമായ ഉറ്റുനോട്ടം

"നിങ്ങൾക്ക് ശല്യമാകാനെനിക്ക് -

ഇടവരരുത് '' - എന്ന ഇടർച്ചയുള്ള -

മുരൾച്ച


ഉരിയാടാത്ത വാക്കിൻ്റെ വേദന

ഇപ്പോൾ എനിക്കറിയാം

നായയോളം വിശ്വസിക്കാൻ പറ്റുന്ന

ആരാണീ മനുഷ്യകുലത്തിലുള്ളത്



2022, ഒക്‌ടോബർ 20, വ്യാഴാഴ്‌ച

ശക്തി




കണ്ണിൽകാട്ടുതീ

കൈയിൽ തോക്ക്.


തോക്കിനു പകരം

വാക്കുപയോഗിക്കുക


ഭയത്തേക്കാൾ ശക്തി

ദയയ്ക്ക്


2022, ഒക്‌ടോബർ 19, ബുധനാഴ്‌ച

ഉടുപ്പ്



ഉടുപ്പ് വെറുംഉടുപ്പല്ല

അടച്ചു വെയ്ക്കുവാനും

അണച്ചു പിടിക്കുവാനും

തുറന്നു നോക്കുവാനും


സ്നേഹത്തിൻ്റെ

സാന്ത്വനത്തിൻ്റെ

അഹങ്കാരത്തിൻ്റെ

അധികാരത്തിൻ്റെ


ഉടുപ്പ് വെറും ഉടുപ്പല്ല

ചോദ്യവും

ഉത്തരവും

സംശയവും

ആശ്ചര്യവും


ഉടുപ്പ് വെറും ഉടുപ്പല്ല

ഉണർവിൻ്റെ

ഉറക്കത്തിൻ്റെ

കോമയുടെ


ഉടുപ്പ്

വെറും

ഉടുപ്പേഅല്ല

നഷ്ടപ്പെടൽ


കഷ്ടതയുടെ
കാലത്താണ് നാം
ഇഷ്ടത്തിലായത്

ധംഷ്ട്രയുടെ
ദൃഷ്ടിയാണ്
ചുറ്റിലുമെന്ന്
പിന്നീടാണറിഞ്ഞത്

സൃഷ്ടിയല്ല നമ്മിൽ വിധി

ആദ്യമായ് നാം
കണ്ടുമുട്ടിയ
മരത്തണലിൽ
ഒന്നു കൂടി കണ്ടുമുട്ടണം

നിൻ്റെ കൈത്തലം
ഒന്നു മുത്തണം

പിന്നെ നമ്മേ
നമുക്ക്
പരസ്പരം
എന്നെന്നേക്കുമായി
നഷ്ടപ്പെടണം

2022, ഒക്‌ടോബർ 16, ഞായറാഴ്‌ച

സമയം



ഓർത്തിരിക്കുവാനില്ലൊട്ടു നേരം

കാത്തിരിക്കില്ല സമയമെന്നോർക്കുക

സമയ സത്യത്തെ മറികടന്നീടുവാൻ

കഴിയില്ല ,അതു നിത്യസത്യമെന്നറിയുക


മാറ്റിവെയ്ക്കരുതൊന്നുമേ നാളേക്ക്

നാളെയെന്തെന്നാർക്കറിഞ്ഞീടാം

ചെയ്തു തീർക്കുവാനെത്രയോ കാര്യങ്ങൾ

വൈകൊല്ല ഒട്ടുമേ ചെയ്തു തീർത്തീടുവാൻ


2022, ഒക്‌ടോബർ 15, ശനിയാഴ്‌ച

ശൂന്യം



കുറിക്കാത്ത

കവിതയിലെ

പ്രണയാക്ഷര

മാണു നീ


ഇല്ലാത്ത ഞാൻ

നിന്നെ

വല്ലാതെ

പ്രണയിപ്പൂ

2022, ഒക്‌ടോബർ 14, വെള്ളിയാഴ്‌ച

ഉറപ്പ്



ഇനിയൊരു

തിരിച്ചുവരവില്ലെ -

ന്നുറപ്പിച്ചാണ്

നിന്നിൽ നിന്നും

ഇറങ്ങി നടന്നത്


എന്നിട്ടും;

എങ്ങോട്ടു നടന്നാലും

നിന്നിലേക്കു തന്നെ

തിരിച്ചെത്തുന്നല്ലോ

2022, ഒക്‌ടോബർ 13, വ്യാഴാഴ്‌ച

ദ്വീപ്



ഞാനൊരു ദ്വീപെന്ന്

അവൾനോവുന്നു

എത്തിപ്പിടിച്ചെന്നു തോന്നുമ്പോൾ

അകന്നു പോകുന്നൊരു ദ്വീപ്


ജീവിതത്തിൻ്റെ ഭിന്ന സംഖ്യകളെ

ചേർത്തുവെയ്ക്കാൻ ശ്രമിക്കുന്ന

ഒരു കർക്കിടക പെയ്ത്ത് ഞാനെന്ന്

അവൾക്കറിയില്ലല്ലോ


പൊരുന്നയിരിക്കുന്ന കോഴിയാണ്

ജീവിതം

കൊത്തിയകറ്റുവാൻ ശ്രമിക്കുന്നുണ്ട്

കഷ്ടപ്പാടിൻ്റെ കറുത്ത കൈകളെ

എന്നിട്ടും.....!


രൂപാന്തരപ്പെടാറുണ്ട് ഞാൻ

ഓരോ ഋതുവിലും

നിന്നിൽ ഓളത്തുടിപ്പായി

ഓർമ്മപ്പെരുക്കമായി


എന്നിട്ടും ;

പരിഭവത്തിൻ്റെ

പെരുമലയുമായി നീ വരുമ്പോൾ

ഒരിളം തെന്നലായ് ഞാൻ തഴുകുന്നല്ലോ

കര കവിയുന്ന കർക്കിടകമെങ്കിലും

കവിതയായ് നിന്നിൽ കതിരിടുന്നല്ലോ




2022, ഒക്‌ടോബർ 12, ബുധനാഴ്‌ച

പുഴ




ഒരു മെലിഞ്ഞ പുഴ

കിതച്ചു കൊണ്ട്പതുക്കെ -

ഇഴഞ്ഞു നീങ്ങുന്നു

അവർനട്ട അന്തകവിത്തിനെ

അവസാനത്തെ ഓരോ തുള്ളി -

യായ് നനയ്ക്കുന്നു


കാണാ ദൂരത്തേക്ക് പാഞ്ഞു -

പോയ കാലത്തെ

കൈവഴികളായി കരയിലേക്ക് -

കയറി

വേണ്ടത്രയും ജലം കൊടുത്ത്

വിളവത്രയും വിളയിച്ചെടുത്ത -

തോർത്ത് നെടുവീർപ്പിടുന്നു


അവർ അരികിൽ തന്നെയുണ്ട്

ആത്മഹത്യ ചെയ്യണമെന്ന് -

ആഗ്രഹമുണ്ട്

പിടിക്കപ്പെട്ടാൽ കൊല്ലാക്കൊല -

ചെയ്യും.

കൂനിക്കിതയ്ക്കുന്ന പുഴ പതുക്കെ

ഞരക്കങ്ങളിൽ ചുരുണ്ടുകൂടി കിടന്നു


2022, ഒക്‌ടോബർ 11, ചൊവ്വാഴ്ച

ദുഃഖവെള്ളി


രക്തച്ചുവടുകൾ വച്ച് സന്ധ്യ
ഗാഗുൽത്താമല കയറി

കുരിശിൻ്റെ വഴികൾ
ഇടിനാദങ്ങളാൽ വിറച്ചു

നടന്നു തളർന്ന ഒരു കാർമേഘം
കാലിടറി വീണ് കണ്ണീർ പെയ്തു

മഗ്ദലനയ്ക്ക് നേരെയുയർന്ന
കല്ലുകൾ
യേശുവിന് നേരെ ഉന്നം വെയ് -
ക്കുന്നു

ജര നിറഞ്ഞ നിന്നിലേക്ക്
ജ്വരം ചുരം കയറുന്നു

ഗാഗുൽത്തായിലെ ആർത്ത -
നാദങ്ങൾ
നിൻ്റെ കണ്ഠനാളത്തിന് സ്വന്തം

ഇനി നിനക്ക് ദു:ഖവെള്ളി


2022, ഒക്‌ടോബർ 10, തിങ്കളാഴ്‌ച

വാക്കുവറ്റിയ വീട്




വാക്കു വറ്റിപ്പോയ ഒരു വീട് ഞാനിന്നലെ കണ്ടു

വേർപിരിഞ്ഞവനെകാത്ത് സങ്കടപ്പെട്ടിരിക്കുന്ന -

ഒരുവളെപ്പോലെ

നിശ്ശബ്ദതയടെ ആഴക്കുഴിപോലെ നടുത്തളം

നിട്ടാനീളത്തിൽ വീണുകിടക്കുന്നതുപോലെ -

ചായിപ്പ്.


വീടകങ്ങളെല്ലാം ഓരോ ഉപഭൂഖണ്ഡങ്ങളാണ്

ശൂന്യതയും,നിരാശയും തളംകെട്ടിനിൽക്കുന്നയിടം

സങ്കടത്തിൻ്റെ ഒരു കൈക്കല തുണിയുണ്ട് - അടുക്കളയിൽ

ദീർഘനിശ്വാസം പോലെ ഇടയ്ക്കുയരുന്നുണ്ട്-

പാത്രങ്ങളുടെ ചെറുസ്വനം


ചില ഗന്ധങ്ങൾ ചിലനേരങ്ങളിൽ

വാതിൽപ്പഴുതിലൂടെ വെളിയിലേക്കിറങ്ങാറുണ്ട്

ജീവിച്ചിരിക്കുന്നു എന്നതിന് തെളിവായി വാക്കുക-

ൾ വേർപിരിയാത്ത എത്ര വീടുകളുണ്ടിന്നു നാട്ടിൽ?!


എന്നായിരിക്കുമിനി

ഏകാന്തതയുടെ പുറന്തോടു പൊട്ടിച്ച്

വറ്റിപ്പോയ വാക്കുകൾ

ഉറവയിടുന്നത്

2022, ഒക്‌ടോബർ 9, ഞായറാഴ്‌ച

കാത്തിരിക്കുന്നവൾ




ഈ വഴിയെങ്ങാനും നീ വരുമെന്നു ഞാൻ

ഒരുപാടു മോഹിച്ചിരുന്നു

ചപല മോഹങ്ങളാണെന്നൻ്റെ കരളിൻ്റെ

ചില്ലയിൽ ഒരു കിളി പാടി

കുളിരു കോരുന്നൊരാ ഓർമകൾ പലകുറി -

മനതാരിൽ മിന്നി മറഞ്ഞു പോകെ

തരളിതമാകുമെൻ മേനി തളരുന്നു

കരളിലെ പക്ഷിയും തേങ്ങിടുന്നു


നിൻ സ്നേഹ വചസ്സുകൾ ഇന്നുമീ-

കർണ്ണത്തിൽ

തേൻ മഴയായ് വന്നലയ്ക്കേ

ഞാൻ കോറിയിടുന്നൊരു വരകളൊക്കെ -

തന്നെ

നിൻ മുഖമായ് മാറിടുന്നു

ഹൃദയത്തിലേറ്റിയ ചിത്രം വരയായി

കൺമുന്നിൽ വന്നു നിൽക്കുമ്പോൾ

തിരയടിച്ചെത്തുന്നു കണ്ണിൻ കടൽത്തിര

തുള്ളി തുളുമ്പി നിൽക്കുന്നു


പല നേരം കാത്തു കഴയ്ക്കുന്ന കണ്ണുമായ്

കാത്തു കാത്തിന്നും ഞാൻ നിൽക്കേ

നീയറിയുന്നുവോ വേദനയെന്തെന്ന്

വഴി മറന്നുള്ളൊരു കൂട്ടുകാരാ

എങ്ങനെ ഓർക്കാതിരിക്കാൻ കഴിയുന്നു

പ്രണയം ക്ഷണികമാം മോഹമെന്നോ

2022, ഒക്‌ടോബർ 8, ശനിയാഴ്‌ച

ഇല്ലാത്തത്




നീയെന്നൊരാളെ

ഞാൻ കണ്ടിട്ടേയില്ലെങ്കിലും

എന്നുള്ളിലെന്നുമുണ്ട്


പുറത്തേക്കിറങ്ങിയാൽ

തെന്നലായ്

തോന്നലായ്

തൊങ്ങലായ്


നടുത്തളത്തിലിറങ്ങിയാൽ

തേങ്ങലായ്

തളർച്ചയായ്

താങ്ങി നിർത്തലായി


മുറിയിലേക്കിറങ്ങിയാൽ

തഴുകലായ്

തുടുക്കലായ്

തളിർക്കലായ്


അറിയുമോ,

എന്നുള്ളിലുള്ള നിനക്ക്


ഞാനെന്നൊരാളേ

ഇല്ലെന്ന കാര്യം 




2022, ഒക്‌ടോബർ 7, വെള്ളിയാഴ്‌ച

സ്വാതന്ത്ര്യം




മണിയടിച്ചിട്ടും

സമയം തെറ്റി വരുന്നവരെല്ലാം _

വന്നിട്ടും

മഷ് മാത്രം ക്ലാസിലെത്തിയില്ല


കുട്ടികൾ കലപിലകൂട്ടി

ചിലർ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു

മാത്യു മുരുകൻ്റെ മൂക്കിനിട്ടുകുത്തി

കേട്ടെഴുത്തിന് കിട്ടിയ ശരിപോലെ

മുരുകൻ്റെ മൂക്കിൽ നിന്നൊരു ചുവന്ന-

വര താഴേക്കിറങ്ങി


സുറുമിയുടെ സുറുമ പരന്നു

കണ്ണ് കലങ്ങിക്കിടന്നു


സുമ പാവാടയുടെ കീശയിൽ നിന്ന്

കൊട്ടോടിയെടുത്ത് ഊതിപ്പൊന്തിച്ച്

നെറ്റിക്ക് ടപ്പേന്ന് കുത്തി പൊട്ടിച്ചു


രാമൻ സീതയുടെ നെഞ്ചിലെ -

മൊട്ടാമ്പുളി അമർത്തി ഞരിച്ചു

വേദന കൊണ്ട് കലി കൊണ്ട സീത

രാമൻ്റെ നെഞ്ചിൽ ഉഴവുചാലു തീർത്തു


പുസ്തകത്തിൽവെച്ച

ലീക്കുള്ള നീലപേന കാണാതെ

കാദറ്കരഞ്ഞു കൊണ്ട്

കള്ളനെ തിരയാൻ തുടങ്ങി


അവസാന ബെഞ്ചിലെ അറ്റത്തിരിക്കുന്ന

അന്ത്രുമാൻ ഇതൊന്നുമറിയാതെ

എന്തോ ആലോചിച്ചു കൊണ്ടിരുന്നു


അടുത്ത പിരിയിഡിന് മണിയടിക്കാൻ

ഏതാനും മിനുട്ടുകൾ മാത്രം


മാഷ് വന്നു മേശയിലെ ചൂരൽ

രണ്ടു പ്രാവശ്യം മുരടനക്കി

'എന്താണ് സ്വാതന്ത്ര്യം' -ആരോടൊ ദേഷ്യം -

തീർക്കുന്നതുപോലെ മാഷലറി

ചൂരൽ മിഴി ഓരോ കുട്ടിയുടേയും നേരെ -

തിരിഞ്ഞു


മൂക്കിനു താഴെ ചുവന്ന വരയിട്ട മുരുകൻ

എഴുന്നേറ്റു നിന്നു

സുറുമ പരന്ന് കണ്ണ് കലങ്ങിയ സുറുമി

തല താഴ്ത്തി നിന്നു

കൊട്ടോടി ടപ്പേന്ന് പൊട്ടിച്ച സുമ നെറ്റി

ഒന്നുകൂടി അമർത്തി തുടച്ചു

സീത തൻ്റെ നെഞ്ചിലെമൊട്ടാമ്പുളി അവിടെ -

തന്നെ ഉണ്ടെന്ന് ഉറപ്പു വരുത്തി

രാമൻ നീറ്റലുമാറ്റാൻ തൻ്റെ ഉഴവുചാലിലേക്ക്

ഊതിക്കൊണ്ടു നിന്നു

കാദറിൻ്റെ കണ്ണ് കള്ളനെ തിരഞ്ഞു കൊണ്ടും


അവസാന ബഞ്ചിലെ അറ്റത്തിരിക്കുന്ന -

അന്ത്രുമാൻ

മിന്നായം പോലെ ചാടി എഴുന്നേറ്റ്

ഇടിവെട്ടും പോലെ ചോദിച്ചു

സ്വാതന്ത്ര്യത്തിൻ്റെ നിർവ്വചനം എന്താണ് മാഷേ?


മാഷൊന്ന് ഞെട്ടി

ചൂരൽ താഴെ വീണ് ചുരുണ്ടു കിടന്നു

നെറ്റിയിൽ വിയർപ്പു പൊടിഞ്ഞു

ചുണ്ടുവിറച്ചു

മണിയടിച്ചു


കുട്ടികളെല്ലാം പുറത്തിറങ്ങി

മാഷ് ക്ലാസ് പൂട്ടി

കാണാതിരിക്കാൻ കണ്ണടച്ച് 

താക്കോൽ എങ്ങോ വലിച്ചെറിഞ്ഞു


കുട്ടികൾ നോക്കി നിൽക്കെ

സിസ്സഹായതയുടെ കൈയും പിടിച്ച്

കാട്ടിലേക്കുള്ള വഴിയേ നടന്നു




2022, ഒക്‌ടോബർ 4, ചൊവ്വാഴ്ച

കനൽ ജീവിതം



കനൽ കൊത്തി തിന്നുന്ന

വെയിൽ പക്ഷിയാണു ഞാൻ

അമ്പേറ്റ കരളുമായ്

ആയുസ്സു വറ്റാത്തോൻ


കളഞ്ഞുപോയെൻ്റെ

കവിതയും കാമവും

കരുണയെന്നതേ

കാനാജലം


ശ്യാമ,മെൻ്റെ വഴികാട്ടി

ശ്വാന ജീവിതം പൊരുൾ കാട്ടി

ശമനതാളമില്ലാത്ത

ഗ്രീഷ്മ,മെന്നും നിഴലായി


ദർപമില്ലെൻ്റെയുള്ളിൽ

ധർമ,മല്ല ആഗ്രഹം

ശ്യാമ ശയ്യയിൽ ഉറക്കം

സർപ്പമെന്നും കൂട്ട്







2022, ഒക്‌ടോബർ 3, തിങ്കളാഴ്‌ച

മറ്റെന്താണ് ......!


തീപിടിച്ച പച്ചമരം പോലെ
ഉള്ളം നീറുമ്പോൾ
ഹൃദയത്തിൽ വരഞ്ഞിട്ട
മൂർച്ചകളാണ്
കവിതകളായി പിറക്കുന്നത്

കവിത നേരനുഭവമാണ്
ചോരയുടെ ചേരപ്പുളച്ചലാണ്
തലച്ചോറിലെ ഞരമ്പിൻ വേരിൻ
തിണർപ്പിൻ പടർപ്പാണ്
കവിത ജീവിതം തന്നെയാണ്

കൂട്ടം ചേർന്നും, കൂട്ടം തെറ്റിയും
ദു:ഖിച്ചും, സന്തോഷിച്ചും
ആവലാതി പറഞ്ഞും, അധികാരം -
കാട്ടിയും
കുടുംബമായും

നോക്കൂ ;
കവിത ജീവിതവും
ജീവിതം കവിതയുമല്ലാതെ
മറ്റെന്താണ് ?!

2022, ഒക്‌ടോബർ 2, ഞായറാഴ്‌ച

ലിംഗ ( അ )സമത്വം

ഒരേപോലെ

മജ്ജയും, മാംസവുമുള്ളവർ

വികാരവും, വിചാരവും


ഒരേ മഴ കൊള്ളുന്നവർ

ഒരേ വെയിലും


എന്നിട്ടും;

എന്തിനാണ്

അവനെക്കാളേറെയവൾ

വേദനയുടെ വെയിൽപ്പാടം

മുറിച്ചുകടക്കേണ്ടി വരുന്നത്

കാലുവെന്ത നായയെപ്പോലെ

നാലുപാടും ഓടേണ്ടി വരുന്നത്


അവൾക്കു മാത്രമെന്തിന്

കണ്ണിലൊരു കടൽ

കരളിലൊരടുപ്പ്


പാതിയെന്നു പറയുമ്പോഴും

പകുത്തു മാറ്റപ്പെടുന്നു വിരലുകൾ

ഒരു കുടക്കീഴിലെങ്കിലും

പൊള്ളുംമഴയിൽ പാടേവെന്തുരുകുന്നു


കുട്ടിയേപ്പോലെ നീ ചിരിക്കുമെങ്കിലും

നിന്നിലേക്കവൾ ചാരുമ്പോൾ

കനമുള്ളതെന്തോനിൻ നെഞ്ചിൽ

കുറുകുന്നതെന്ത് !






2022, സെപ്റ്റംബർ 29, വ്യാഴാഴ്‌ച

വിശപ്പ്




വിശപ്പിൻ്റെ വിഷം തീണ്ടി

അവൻ മരിച്ചു

മുഖം കടുത്ത്, ഉടൽ കറുത്ത് -

കിടന്നു

വ്യസനം നീലിച്ച് ചുണ്ട് തുടുത്തി -

രുന്നു


അവൻ ദീർഘ നിദ്രയിലാണ്

ഇനി അവന് വിശക്കില്ല

ഇനിയവന് ആരുടെ മുന്നിലും -

കൈ നീട്ടേണ്ട

കരുണയ്ക്ക് യാചിക്കേണ്ട


മുടന്തിയായ യാചകിയെപ്പോലെ

ഒരു മഴ കരഞ്ഞുകൊണ്ടുവന്നു

കരഞ്ഞുകലങ്ങിയ കണ്ണു തുടച്ച്

അവനെ തന്നെ നോക്കി നിന്നു


അവന് ചാവറ പണിയാൻ 

ബന്ധുക്കളാരുമില്ല

കണ്ണീരണിയാൻ കൂട്ടുകാരും

ആരെങ്കിലും വന്ന് എവിടെയെ-

ങ്കിലും കളയുമായിരിക്കും


പുഴുക്കളുടെ ഘോഷയാത്ര ഉണ്ടാ-

കുമായിരിക്കും

കാകനും, കഴുകനും കളിചിരിയായി -

രിക്കും

നായയും,കുറുനരിയും കൂവി കൂത്താ-

ടുമായിരിക്കും


ഇപ്പോൾ,

കറുത്ത ചേലചുറ്റിയ ഇരുട്ട്

അമ്മയെപ്പോലെ അവനെ പൊതിഞ്ഞു -

പിടിച്ചിരിക്കുന്നു


2022, സെപ്റ്റംബർ 28, ബുധനാഴ്‌ച

സത്യം

മൗനം പത്തിവിടർത്തുന്നു

എവിടെ മുദ്രമോതിരം

ഓർമകളിലേക്ക് ഊളിയിട്ടു

കളഞ്ഞു പോയ്മുദ്രമോതിരം


നാഴികമണി നിലച്ചിരിക്കുന്നു

നേരിയ വിറ ബാധിച്ചിരിക്കുന്നു

മരുഭൂമിയിലെ മരുക്കൊട്ടാരത്തിൽ

കുടുങ്ങിക്കിടക്കുന്നു


എവിടെ മുദ്രമോതിരം ?

നക്രം വക്രബുദ്ധിയിൽ തിരയുന്നു

നടുപ്പുഴയിൽ നിന്നും

ആൽമരത്തിലെ മറന്നു വെച്ച

ഹൃദയമെടുക്കാൻ മടങ്ങുന്നു.


വഴിയിൽ വ്യാഘ്രമുണ്ട്

മരണം മാടി വിളിക്കുന്നുണ്ട്

ഓർമയിൽ മുദ്രമോതിരം

തിരിച്ചു നടന്നു ജീവിതത്തിലേക്ക്


ജീവിതത്തെ വെല്ലുവിളിക്കരുത്

മരണം നിയമം തെറ്റിക്കാറില്ല


2022, സെപ്റ്റംബർ 27, ചൊവ്വാഴ്ച

ലിപിയില്ലാത്ത വാക്കുകൾ

ഏതൊരാൾക്കും

തിരുത്തേണ്ടി വരുന്ന

ചില ജീവിത നിമിഷങ്ങളുണ്ട്


സത്യത്തിനുമുന്നിൽ

തർക്കിക്കാൻ കഴിയാതെ

കീഴടങ്ങേണ്ടി വരുന്ന നിമിഷങ്ങൾ


കണ്ണിലെ വെളിച്ചം

കെട്ടുപോകുന്ന നിമിഷങ്ങൾ


അങ്കലാപ്പിനെ

അകത്തളത്തിൽ അടച്ചുവെച്ച്

ഞെളിഞ്ഞു നിൽക്കേണ്ടി വരുന്ന -

നിമിഷങ്ങൾ


ആയുസ്സിൻ്റെ അറ്റം വരെ

ഓടിയെത്തിക്കാനുള്ള പെടാപ്പാട്

ഒന്നാലോചിച്ചു നോക്കൂ


ലിപിയില്ലാത്ത വാക്കുകൾ 

കൊണ്ടാണ്

 ജീവിതമെഴുതുന്നത്

2022, സെപ്റ്റംബർ 26, തിങ്കളാഴ്‌ച

മരം




മുറിച്ചു കൊണ്ടിരിക്കുമ്പോഴും

മറുത്തൊന്നും പറയാതെ

മടുപ്പേതും കാട്ടാതെ

പടർന്നു നിൽക്കുന്നു മരം

2022, സെപ്റ്റംബർ 25, ഞായറാഴ്‌ച

അത്യാഗ്രഹം

മയിൽപ്പീലി പെറുമെന്നത്

ഒരു വിശ്വാസമായിരുന്നു


മച്ചിയുടെ മയിൽപ്പീലി

പെറ്റു കൂട്ടുന്നു മനസ്സിൽ


കവിതയുടെ കയ്പ്പ് കുടിച്ച്

കവി മരിച്ചു


നാരകം നട്ട മുറ്റത്ത്

നരച്ചു പോയൊരു ജന്മം

കുത്തിയിരിക്കുന്നു


ഇല്ലിനി പ്രതീക്ഷ

വേണ്ടിനി നിരാശ


ആശയുടെ അരമുറം വെച്ച്

അത്യാഗ്രഹത്തിൻ്റെ

ഒരു മുറത്തിന് പോകരുത്

2022, സെപ്റ്റംബർ 24, ശനിയാഴ്‌ച

ഓർമ




മുറിച്ചു മാറ്റാം

മുറിവേൽപ്പിക്കാം

നിനക്കെന്നെ


പക്ഷെ; കഴിയില്ല

ആഴ്ന്നിറങ്ങിയ

ഓർമകളുടെ വേരിനെ

അടർത്തി മാറ്റുവാൻ

2022, സെപ്റ്റംബർ 23, വെള്ളിയാഴ്‌ച

മരണമെന്നെ തൊടുന്നതിൻ മുൻപേ

മരണമെന്നെ തൊടുന്നതിൻ മുൻപേ

വാതിലെല്ലാം മലർക്കേ തുറക്കണം

ഒരിലതൻ എളിമ എന്തെന്നറിയണം

ഓർമകൾ പൂത്ത പാടത്ത് പോകണം


മരണമെന്നെ തൊടുന്നതിൻ മുൻപേ

മധുരമെന്തെന്നറിയണം

വെയിൽച്ചിരികണ്ടു നിൽക്കണം

കാറ്റിൻ്റെ തേങ്ങലറിയണം


മരണമെന്നെ തൊടുന്നതിൻ മുൻപേ

മൗനമെന്തെന്നറിയണം

മണ്ണിനെ തൊട്ടറിയണം

കല്ലിൻ്റെ ഹൃദയമറിയണം


മരണമെന്നെ തൊടുന്നതിൻ മുൻപേ

മനസ്സിനെയൊന്നറിയണം

മുളപൊട്ടി വിത്തിൽ നിന്നും നിവർന്നുവരും

ജീവിത കവിതയെന്തെന്നറിയണം


2022, സെപ്റ്റംബർ 22, വ്യാഴാഴ്‌ച

മഴ

സങ്കടം നിറഞ്ഞ കണ്ണുകളുള്ള

കുട്ടിയാണ് മഴ


മഴക്കുഞ്ഞെത്തുംമുമ്പേ

കരിയിലക്കറുപ്പുകൾ

കിഴങ്ങുകൾ

പഴങ്ങൾ

അരിമണികൾ

തിന്നു തീർത്തു ഉറുമ്പുകൾ


ഉറുമ്പുകൾ വരച്ചവ

മഴമായ്ച്ചു കളഞ്ഞു

പാറകളെ

പായലുകളെ

വഴുക്കാക്കി വാ പൊത്തി -

കാത്തിരുന്നു


ഓടി പോകുന്നവർക്ക്

പിന്നാലെ ഓടി

മുന്നിൽ കയറി നിന്നു

പുഴയിലേക്ക് ചാടിയിറങ്ങി

കുളു കുളു ശബ്ദം കലർത്തി

ഇമ്പമുള്ള പാട്ടാക്കി


ഇടറുന്ന കാലുകളും

വിറയ്ക്കുന്ന ശരീരവുമായ്

പാറപ്പുറത്ത് പൊത്തിപ്പിടിച്ച് -

കയറുന്ന ഉറുമ്പിനെ 

താഴേക്ക് തള്ളി കൈകൊട്ടിചിരിച്ചു


കൈയിൽ കിട്ടിയ

മരച്ചില്ല ഒടിച്ചെടുത്ത്

തുള്ളിച്ചാടി ചോടുവെച്ചു

കളി തുടങ്ങി


എങ്കിലും;

മനസ്സറിഞ്ഞ് അവൾക്കൊന്ന് -

ചിരിതൂകാനാവില്ല

ഒരു സങ്കടധാര ജന്മം മുതലേ -

അവളിൽ ഉടലെടുത്തിരിക്കുന്നു


നോക്കു ,

അവളുടെ ചലനങ്ങളോരോന്നും

സങ്കടത്തെയല്ലാതെ

മറ്റെന്താണ് അടയാളപ്പെടുത്തുന്നത്







2022, സെപ്റ്റംബർ 21, ബുധനാഴ്‌ച

ശേഷിപ്പ്

ഒറ്റച്ചിറകുള്ള

താഴ്ന്നു പറക്കുന്ന, രണ്ടു -

പക്ഷികളാണ് പ്രണയം


ഹൃദയങ്ങൾ കൊണ്ട്

കെട്ടി പിടിക്കുന്നു

കണ്ണുകൾ കൊണ്ട്

ചുംബിക്കുന്നു


ഒരിക്കലും കണ്ടിട്ടില്ലാത്ത

പുറങ്കടലിലെ

നിശ്ചല നീലിമ കാണാൻ

തിരമാലകളുടെ കപ്പൽച്ചാ-

ലിലൂടെ യാത്ര പോകുന്നു


ചുണ്ടുകളുടെ

വളവൻ വരികളിൽ

കവിത കുറിക്കുന്നു


വികാരത്തിൻ്റെ 

വിയർപ്പു മണികൾ

നെറ്റിത്തടത്തിൽ

അളകങ്ങളെ ചേർത്തു പിടിച്ച്

നൃത്തമാടുന്നു


പിന്നെ, എപ്പോഴാണ് നീ

എൻ്റെ കവിളിൽ പറ്റിപ്പിടിച്ച

ചുംബനവും കൊത്തിയെടുത്ത്

ഒരു തൂവൽ പോലും ശേഷിപ്പിക്കാതെ

എന്നിൽ നിന്നും പറന്നു പോയത്




2022, സെപ്റ്റംബർ 20, ചൊവ്വാഴ്ച

കാരണം

കീറിപ്പറിച്ച്

കളയാൻ തോന്നുന്നു

ജീവിതത്തെ


കണ്ടു കിട്ടിയാൽ

കീറി മുറിക്കും

എന്നതുകൊണ്ടു

മാത്രമാണ്...

2022, സെപ്റ്റംബർ 19, തിങ്കളാഴ്‌ച

വേട്ട

ഇതു വേട്ടകളുടെ കാലം

കൂട്ടങ്ങൾക്കിടയിലും

വേട്ടപ്പെടലുകളുടെ കാലം

രക്ഷകരായി നിന്നും കൊണ്ടേ

ശിക്ഷ വിധിക്കും കാലം


കൊമ്പും തേറ്റയുമില്ലാതെ

സ്വപ്നം കൊണ്ടും

വർണ്ണം കൊണ്ടും

വേരുകളാഴ്ത്തും


സുഖകരമായൊരു

സുന്ദര വാക്കാൽ

അറിയാതങ്ങനെ

അടിമണ്ണിളക്കും


സുഖദം സുന്ദരവാക്കിൻ -

കൊക്കാൽ

കൊത്തിവലിക്കും

കരളു പറിക്കും


2022, സെപ്റ്റംബർ 18, ഞായറാഴ്‌ച

ചോദ്യം

പാതിവഴിയിൽ

പിരിഞ്ഞു പോയ

പ്രണയമേ....


എന്താണു പ്രണയം?

ഉടലോ

ഉയിരോ?!

2022, സെപ്റ്റംബർ 17, ശനിയാഴ്‌ച

ബുദ്ധി

ശ്വാസവും 

കൈയിൽ പിടിച്ച്

ശരവേഗത്തിലോടുന്നു 

ഒരു ശശം


ഭയത്തെ പേടിച്ചിട്ട് കാര്യമില്ല

അഭയം വ്യാഘ്രമാകുമ്പോൾ


ശക്തിയല്ല ബുദ്ധി

ബുദ്ധിയാണ് ശക്തി


ഉരസ്സിനെ ഉറപ്പിക്കുക

ഉയിരിനായി

ശിരസ്സിനെ ഉണർത്തുക


അവൻ്റെ വായ

എരിയും അടുപ്പ്

വെന്തുപാകാമാകാതെ

നോക്കുക


ക്രോധത്തിൻ്റെ കനൽ

ലജ്ജയാൽ 

കെട്ടടങ്ങട്ടെ


ഓർക്കുവാൻ

ഒരു നെടുവീർപ്പ്കൊടുത്തു 

പോകുക നീ


ശക്തിയല്ല ബുദ്ധി

ബുദ്ധിയാണ് ശക്തി





2022, സെപ്റ്റംബർ 16, വെള്ളിയാഴ്‌ച

ഇനി

പൊള്ളിപ്പോയ ഒരു ജീവിതം

തെള്ളി വരുന്നതേയുള്ളു

തള്ളിപ്പറയരുത്


ഭ്രാന്തു പൂത്തവരമ്പും

ഭാരവും മതിയായി

അതിരു ചേർന്നു 

പോയ്ക്കോളാം

എതിരു നിൽക്കരുത്


നടവഴിതന്ന്

നടതള്ളിയതും

ഇടവഴിതന്ന്

ഇഴയറുത്തതും നിങ്ങൾ


പെരുവഴിതന്ന്

പോരിന് വിളിച്ചതും

പൊറാതെ

പാഥേയം മുടക്കിയതും

നിങ്ങൾ


ഇനി,

ഈ വലിയ ഭൂമിയിൽ

ജീവിതത്തിൻ്റെ

ഇത്തിരിപ്പോന്ന ഒരുവഴി

സ്വന്തമായി ഞാൻ

തിരഞ്ഞെടുക്കുന്നു

പഴി പറയരുത്



2022, സെപ്റ്റംബർ 15, വ്യാഴാഴ്‌ച

കറുത്ത രാജ്യം

പട്ടുപോയ് പടുത്തവയൊക്കെയും

പെട്ടു പോയ് ജീവിത പെട്ടകത്തിൽ

പച്ച ഞരമ്പുപിടച്ച വിരലിലെ

പവിത്ര മോതിരം കളഞ്ഞു പോയ്


പൊലിഞ്ഞു പോയ് വെളിച്ചം

തമോഭരത്തിലമർന്നു പോയ്

സാക്ഷികളല്ല സൂര്യചന്ദ്രൻമാർ

ഒഴുകിപ്പോയ പുഴയും


നാരകം പൂത്തു പോയ്

മഞ്ഞയാർന്നു പത്രങ്ങളും

പിച്ചവെച്ച മോഹങ്ങൾ

തുരുമ്പെടുത്തു തരിമ്പുമില്ലാതെ


മഴക്കാറുകൾ ചുറ്റും

മിഴിമുനകൾ എങ്ങും

കാലം ശ്യാമം

കറുത്ത രാജ്യം ഇനി വേണ്ടെനിക്ക്


2022, സെപ്റ്റംബർ 14, ബുധനാഴ്‌ച

സ്ത്രീ

 


എരിയുന്ന

തീയ്യിലും

കിനിയുന്ന

സ്നേഹം

2022, സെപ്റ്റംബർ 13, ചൊവ്വാഴ്ച

മഞ്ഞുതുള്ളി

പ്രകൃതിയുടെ

മിഴിയിൽ നിന്നും

ശ്മശ്രുക്കളിലേക്ക്

അടർന്നുവീണ

അശ്രുബിന്ദു

2022, സെപ്റ്റംബർ 12, തിങ്കളാഴ്‌ച

സിൽവിയാ പ്ലാത്ത്

വെയിലിൻ്റെ കൊത്തേറ്റുമരിച്ച -

പകലിനെ

രാവുവന്ന് 

മഞ്ഞിൻ്റെ വെള്ള പുതപ്പിച്ചു


ശിശിരത്തിൻ്റെ സുഷിരവാദ്യം

ശോകഗാനം വായിച്ചു


തുറന്ന പുസ്തകമായിരുന്നു -

പകൽ

കുടിച്ചു തീർത്ത കണ്ണീരിനും -

കയ്പ്പിനും കണക്കില്ല


എന്നിട്ടും,

അവർ

ഉളളു പൊള്ളിക്കുന്നു

സിൽവിയാ പ്ലാത്തെന്ന്


സ്വയം തീക്കൊളുത്തി മരിച്ച -

വളെന്ന് 

....................

കുറിപ്പ് :-

സിൽവിയ പ്ലാത്ത്: അമേരിക്കൻ കവയിത്രി,നോവലിസ്റ്റ്




2022, സെപ്റ്റംബർ 11, ഞായറാഴ്‌ച

ഒറ്റയ്ക്കിരിക്കുമ്പോൾ

ഒറ്റയ്ക്കിരിക്കുമ്പോൾ

ചിന്തയിലൊരു ചേരപ്പാമ്പ് പുളയും

ചങ്കിലൊരു ചിതയാളും

മറന്നവയൊക്കെ മുറുമുറുത്തുകൊണ്ടി-

റങ്ങിവരും


കൂനനുറുമ്പുകൾപോലെ

ഓർമ്മകളരിച്ചരിച്ചെത്തുമ്പോൾ

ഭയംമാത്രമഭയമെന്നറിയുമ്പോൾ

ഇഷ്ടമെന്നോർപ്പതും രുദ്രമാകും


ഒറ്റയ്ക്കിരിക്കുമ്പോൾ

കിനാവിനെകൊത്തും കപോതൻ

മൃതജാതകച്ചുരുൾ നിവർത്തുമിരുൾ

പക്ഷി

തുറന്നേനിൽക്കുമൊരു നിരാശാപെട്ടകം


കവിതവറ്റിയമനസ്സിൽ കുടിയേറും

ചിത്തഭ്രമം

ചത്തവാക്കുകൾ ചീർത്തുനിന്നിടും

ചുരമാന്തി നിൽക്കുംമോഹത്തിൽ

മുഷിഞ്ഞനിലാവിൻപ്രേതനിഴലാട്ടം


ഒറ്റയ്ക്കിരിക്കുമ്പോൾ

ഒരാകാശമാകും

ഒരു കടലാകും,

കാടും,മലയുമാകും



2022, സെപ്റ്റംബർ 10, ശനിയാഴ്‌ച

യുദ്ധം

യുദ്ധം 

പരാജയമാണ്

മകൻ നഷ്ടപ്പെട്ട 

അമ്മയുടെ

സഹോദരൻ നഷ്ടപ്പെട്ട

സഹോദരിയുടെ

ഭർത്താവ് നഷ്ടപ്പെട്ട 

ഭാര്യയുടെ

അച്ഛൻ നഷ്ടപ്പെട്ട

മക (ൻ്റെ ) ളുടെ


സമ്പത്ത് നഷ്ടപ്പെട്ട 

സമൂഹത്തിൻ്റെ

ഇരുളിലാണ്ടുപോയ

ജീവിതങ്ങളുടെ


വാളേന്തിയ രാജാവിൻ്റെ

പരിചയായ രാജ്യത്തിൻ്റെ


2022, സെപ്റ്റംബർ 9, വെള്ളിയാഴ്‌ച

ശ്യാമം

ഈ ഏകാന്ത രാത്രിയിൽ

നൊന്തിട്ടു വയ്യ ഹൃദയം

വ്രണിതം നിൻ്റെ ഓർമ്മകൾ


ജ്വരത്തിൻ്റെ ലഹരിയിൽ

നീ ചുംബനം നനച്ചിട്ട നെറ്റിയിൽ

തൊട്ടു നോക്കുന്നുയിന്നും


തണൽ തന്ന മരം

വേരോടെ പിഴുതു പോയ്

വറ്റിപ്പോയ് കണ്ണിലെ

നീ ഉപ്പു നോക്കിയ സമുദ്രം


വാക്കു കൊണ്ട് കൂട്ടുനിന്ന

കവിതയായിരുന്നു നീ

ഇന്നെനിക്ക് കൂട്ട്

ഈ ഇരുണ്ട ശ്യാമം


ഞാൻ

ഒഴുക്കു നിലച്ച പുഴ

വറ്റിപ്പോയ വർണ്ണം



2022, സെപ്റ്റംബർ 8, വ്യാഴാഴ്‌ച

ഓണനാള്


ശ്രാവണം കണ്ണുനീർ തോർത്തി നിൽക്കേ
ചിറ്റാട ചുറ്റി പൊൻ ഭാദ്രമെത്തി
ഹൃത്തിലോ ആനന്ദനൃത്തമാടി
അത്തമടുത്തു പോയ് തത്തി തത്തി

ബാലകർ ഭാവനയിൽ മുഴുകി
പൂമ്പാറ്റയെപ്പോൽ പറന്നു പാറി
കർഷകർതൻ കൃഷ്ണമണികൾ പോലെ
കതിർക്കുല മഞ്ഞിൽ കുളിച്ചു നിൽപ്പൂ.

കുഞ്ഞു മുക്കുറ്റിപ്പുവ് കൺ വിടർത്തി
ഓണപ്പൂ തുമ്പികളൊത്തുകൂടി
ഉത്സവപൊൻ കൊടിയെങ്ങും പാറി
വന്നു പോയ് വന്നു പോയ് ഓണനാള്

2022, സെപ്റ്റംബർ 6, ചൊവ്വാഴ്ച

ഓണത്തിന്നോർമ്മ




ഓമനത്തുമ്പിയായ് പാറിവന്നെത്തുന്നു

ഓണത്തിൻ നാളിലെന്നോർമ്മകളും

പുലരി പൂവട്ടിയുമായ്ത്തൊട്ടുണർത്തുന്നു

പൂക്കൾ ചമഞ്ഞിരിക്കുന്നു

ഞെട്ടറ്റസ്മൃതികളെ ശേഖരിക്കുന്നു ഞാൻ

മുത്തശ്ശിമാവിൻ്റെ ചോട്ടിൽ

ഊഞ്ഞാലിലാടി ഞാൻ ആഴത്തിൽ തൊട്ടൊരാ

കുഞ്ഞുകാലത്തിലേ,യോണം

വല്ലംനിറ, യില്ലംനിറ പൂവേ പൊലിപൊലി

പാടിക്കളിച്ചൊരാക്കാലം

പുത്തനുടുപ്പിട്ട് പൂപ്പന്തുമായന്ന്

പാടത്തിലുള്ള കളിയും

പുന്നെൽ കതിർക്കറ്റ പൂജയ്ക്കു വെച്ചുള്ള

പുലരിത്തുടുപ്പിൻ സുഗന്ധം

പപ്പടം, പായസം, പഴവുമായ്ച്ചേർന്നുള്ള

പുത്തരിച്ചോറിൻ രുചിയും

ബാലകരെല്ലാരും മേളമായ്ക്കാടുകൾ, -

മേടുകൾ ചുറ്റി നടപ്പും

എന്തൊരുമോദങ്ങൾ എന്തെന്തു സ്നേഹങ്ങൾ

എന്തെന്തു വർണ്ണപ്പുലരികൾ.

ഇന്നും; 

ഓമനത്തുമ്പിയായ് പാറിവന്നെത്തന്നു

ഓണത്തിൻ നാളിലീ ഓർമ്മകൾ


2022, സെപ്റ്റംബർ 4, ഞായറാഴ്‌ച

ഓണം

ശ്രാവണം മാഞ്ഞു

ഭാദ്ര മണഞ്ഞു

പുന്നെൽ കതിർക്കുല -

മിഴി തുറന്നു

പച്ചപ്പനന്തത്തശ്രുതി മീട്ടി -

പ്പാടുന്നു

മലയാളമേനിനക്കെന്തു ഭംഗി

എൻ്റെ മലയാളമേനിനക്കെന്തു -

ഭംഗി

കുടമുല്ല കൊച്ചരി പല്ലുകൾ കാട്ടി

തുമ്പകൾ താളത്തിൽ തുമ്പിതുള്ളി

ചിത്തിരക്കാറ്റും ചിന്നും മഴയും

പൊന്നോണമേനിനക്കെന്തു ഭംഗി

എൻ്റെ തിരുവോണമേനിനക്കെന്തു ഭംഗി

സങ്കൽപ കാന്തിയിൽ വർണ്ണങ്ങൾ

ചാലിച്ച്

മഴവില്ലിൻ പൂക്കളം തീർത്തു

മേലെ, താരകളൂഞ്ഞാലിലാടി നിന്നു

താഴെയീമേടും പൂവനവും തോറും

തുമ്പികൾ തംബുരു മീട്ടി നിന്നു

മലയാളമേ നിനക്കെന്തു ഭംഗി

പൊന്നോണമേ നിനക്കെന്തു ഭംഗി

2022, സെപ്റ്റംബർ 3, ശനിയാഴ്‌ച

ഉഭയജീവി



ചൂടിലും, തണുപ്പിലും

കരയിലും, കടലിലും

രാവും, പകലുമില്ലാതെ

'ലോകമേ തറവാട് ' - 

എന്ന് പാടിയതുപോലെ

എല്ലാവരേയും സ്നേഹിച്ച്

സഹായിച്ച് നടന്നു


എന്നിട്ടും;

ഓരോ കാര്യങ്ങൾ

പറഞ്ഞ്

കാരണങ്ങൾ

ഉണ്ടാക്കി

അവർ കീറി മുറിച്ചു 

കൊണ്ടിരുന്നു

ഈ മണ്ഡൂക ജീവിതം


2022, സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

ഗന്ധം



മഴയ്ക്ക് മണമില്ല

കാറ്റിനും


വെളിച്ചത്തിന് മണമില്ല

ഇരുട്ടിനും


മണമില്ലാത്തതിന്

മരണമില്ലെന്നാണോ

അർത്ഥം

വേദന

മിന്നൽ പിണർ പോലെ പുളയുന്നു

ജീവബിന്ദുക്കളിൽ അഗ്നിജ്വാലകളുയരുന്നു

വെളിച്ചം പൊട്ടിച്ചിതറി ഇരുട്ട് ഘനീഭവിക്കുന്നു
കാലാഗ്നിയിൽ കത്തിയമരുന്നതുപോലെ

വേദനയുടെ വേരുകൾ വരിഞ്ഞുമുറുക്കുമ്പോൾ
ശ്വാസ കണികകൾ പോലും നൂറായ് മുറിയുന്നു
നിമിഷങ്ങൾ മഹാവനമായ് വളരുന്നു
വേദനയുടെ മഹാവനം നിന്നെരിയുന്നു

പ്രാണനിൽ അടങ്ങാത്ത പ്രളയം
നിശ്ശബ്ദ നിലവിളിയുടെ ഒടുങ്ങാത്ത പ്രണവം
ഉരിയാട്ടമില്ലാത്ത ഓർമകൾ വറ്റിയ
ചുറ്റുപാടില്ലാത്ത ശൂന്യ നിമിഷങ്ങൾ

മൗനം പിളർന്നെൻ്റെ അകം വെളിവാകുന്നു
കാറ്റിൻ്റെ പ്രാർത്ഥന മെല്ലെ തഴുകുന്നു
വെളിച്ചത്തിൻ തെളിച്ചമായ് തമസ്സകന്നീടുന്നു
ജീവൻ്റെ തുള്ളികൾ കൈഞരമ്പിലൂടൊഴുകുന്നു


2022, ഓഗസ്റ്റ് 29, തിങ്കളാഴ്‌ച

നിനക്കായ്

 വിത്തിൻ്റെ കരുത്ത്

വിളഭൂമിയുടെ ഫലഭൂയിഷ്ഠി

മുളയിടുന്നു ഒരു പ്രതീക്ഷ


ചോരയുടെ ഉപ്പിനെ ചേർത്തു -

പിടിക്കുന്നു

ചേരുംപടി ചേർക്കുന്നു

പച്ചമനസ്സിൽ പവിത്രമായ -

സ്നേഹം


കുളിരുന്ന കണ്ണിലെ കാരുണ്യ -

ത്തിൻ്റെ നനവ്

അരിയില്ലെങ്കിലും അടുപ്പിൽ -

തീ പൂട്ടണം

എരിയുന്ന വയറിനെ മറന്ന് -

സ്വപ്നങ്ങൾക്ക് വളമിടണം


തുറന്ന മനസ്സിനു മാത്രമെ സാന്ത്വ-

നമേകാൻ കഴിയൂ

വ്യാഘ്രത്തിൻ്റെ പ്രതികാരമാകരുത് -

കാമം

കുതിരയുടെ കുളമ്പൊച്ചയാകരുത് -

മരണഭയം


കുരുത്തം കെട്ട കൊടുങ്കാറ്റിനെ -

വേദനയുടെ മിന്നുകെട്ടിക്കരുത്

മിന്നലിൻ്റെ ശക്തിയിൽ സംഗീതമായ് -

നീ പെയ്യുക


ചേരുംപടി ചേർക്കാൻ

ചോരയുടെ ഉപ്പതാ നിന്നിൽ

മുളയുടെ മുകളമായ് ഉയർന്നു വരുന്നു


2022, ഓഗസ്റ്റ് 28, ഞായറാഴ്‌ച

ഭ്രാന്തൻ

ഒരു വാക്ക് വേച്ചു വേച്ചു നടക്കുന്നു

തെരുവിലൂടെ

അകം നീറിയ ആ സത്യത്തെ

കൂവി വിളിച്ച് കല്ലെറിയുന്നു

ചില തെമ്മാടി പിള്ളേർ


കാക്ക തൂറിയ 

ഗാന്ധിജിയുടെ തണൽപറ്റി നിന്ന

ചിലർ

കണ്ടു രസിക്കുന്നുണ്ട്

പ്രോത്സാഹിപ്പിക്കുന്നുണ്ട്


കല്ലേറു കൊള്ളുന്ന സത്യത്തിന്

അവർ നാമകരണം ചെയ്യുന്നു

ഭ്രാന്തൻ



2022, ഓഗസ്റ്റ് 27, ശനിയാഴ്‌ച

കല്ലിൻ്റെ കർമ്മം

മോങ്ങിക്കൊണ്ടോടുന്നു -

ഒരു കല്ല്

വാലാട്ടിക്കൊണ്ടു നിന്നവ-

ൻ്റെ നേർക്ക്

വാളെടുത്തവൻ

തൊടുത്തുവിട്ടത്


കർമ്മം ചെയ്യുക നമ്മുടെ -

ലക്ഷ്യം

കർമ്മഫലം അതുയെന്തെ -

ന്നാകിലും

സ്വത്വം


ദളിതനായ ഞാൻ
ദരിദ്രനായ ഞാൻ
സമൂഹത്തിൽ
ഉയർന്ന നിലയിലെത്തി

ബംഗ്ലാവായി
കാറായി
കാവൽക്കാരായി

പക്ഷെ,
അധികാരമുണ്ടായിട്ടും
ആധിയോടെ ഞാൻ
നടക്കുന്നു

അടിമത്തവും
അസമത്വവും
പീഡനവും
ഏറ്റുവാങ്ങിക്കൊണ്ടിരി-
ക്കുന്ന
സമൂഹത്തിലെ ഒരു വിഭാഗം
ജനതയെ
ഞാനെങ്ങനെ ഉയർത്തി
ക്കൊണ്ടുവരും

2022, ഓഗസ്റ്റ് 25, വ്യാഴാഴ്‌ച

മനുഷ്യരായത്


പണ്ട്, 

മതിലുണ്ടായിരുന്നില്ല

മാർബിൾ തറയുണ്ടായിരുന്നില്ല

അയൽക്കാർ അന്യരായിരുന്നില്ല


കട്ടൻ ചായക്ക് കൂട്ടാൻ

ഒരാണി വെല്ലം

പാത്തുമ്മ തന്നിരുന്നു


അടുപ്പിൽ തീപൂട്ടാൻ

ഒരു ചകരി തീ

മറിയാമ്മ തന്നിരുന്നു


നേരമിരുട്ടിയാൽ

ഇരുട്ടിനെ വെളുപ്പിക്കാൻ

ഒരോലച്ചൂട്ട്

വാസുവേട്ടൻ തന്നിരുന്നു


കഞ്ഞി , കൂട്ടാൻ ,കപ്പ ,

കാച്ചില്, ചേന, ചേമ്പിൻ -

തണ്ട് ,പഴകിയ കുപ്പായം

പരസ്പരം സഹായിച്ചിരുന്നു


അയൽപക്കത്തെ കുട്ടികൾ

മുത്തശ്ശിയുടെ കഥകൾ കേൾക്കാൻ

രാത്രികാലങ്ങളിൽ മാറി മാറി താമസി-

ച്ചിരുന്നു


അങ്ങനെയായിരിക്കണം

അവരൊക്കെ 

സ്‌നേഹിക്കുകയും,സ്നേഹികപ്പെടുക                         യും ചെയ്യുന്ന

മനുഷ്യരായി മാറിയത്


2022, ഓഗസ്റ്റ് 22, തിങ്കളാഴ്‌ച

സംഗമം

ഒന്നും മിണ്ടാതെ

രണ്ടു കമിതക്കൾ


ഊമകളായതുകൊണ്ടല്ല

പരിഭവ പിണക്കവുമല്ല

പിരിയാനുള്ള പരിപാടിയുമല്ല


പൂവു പോലെ

പുലർമഞ്ഞു പോലെ

എത്ര നിർമ്മലമായ സംഗമം


ഹൃദയങ്ങൾ പരസ്പരം

ചുംബിക്കുന്നുണ്ടാകാം


ഉടലിൽ

ഉത്സവമേള മാകാം


ആത്മാവുകൾ

ആനന്ദത്തിൽ

ഗാനാലാപനത്തിലാകാം


ലിപിയില്ലാത്ത

കവിതയാണ് പ്രണയം


ഒന്നും മിണ്ടാതെ

രണ്ടു കമിതാക്കൾ

എത്ര നിർമ്മലമായ സംഗമം





2022, ഓഗസ്റ്റ് 21, ഞായറാഴ്‌ച

ഒരു മരം നട്ടാൽ

നിങ്ങളെ നിങ്ങളാക്കുവാൻ നിങ്ങൾ

ഓരോമരം നടുക

അവ നിങ്ങളുടെ കോപവും, ദു:ഖവും

ശമിപ്പിക്കും

ജീവജലം തരും

തണൽ തരും

വിഷാദത്തിലും മധുരം തരും

വെളിച്ചത്തിൻ്റെ വെള്ളിനാണയങ്ങൾ

വാരിത്തരും

ചുട്ടുപൊള്ളുമ്പോഴും

നിലാവിൻ്റെ തണുത്ത കാറ്റു തരും

എകാന്തതയിലലയുമ്പോൾ

ശാന്തിയുടെ വിശ്രമാലയമാകും

കരിയിലയ്ക്കുള്ളിൽ നിന്നും

സ്നേഹത്തിൻ്റെ കവിതകൾ

പാറിവരും

നേരിൻ്റെ വേരുകൾ പാകി

പൊട്ടിപ്പോയ ജീവിതയിഴകളെ

തുന്നിച്ചേർക്കും


2022, ഓഗസ്റ്റ് 19, വെള്ളിയാഴ്‌ച

കാപട്യം

 മഞ്ഞുകാലത്തിൻ്റെ തുടക്കം

നിറയെ ഇലകളുള്ള മരത്തിൽ

ഒരു പക്ഷി വന്നിരുന്നു


പക്ഷി മരത്തോടു പറഞ്ഞു:

എനിക്ക് നിന്നോട് പ്രണയമാണ്


മരം ഇലകളെല്ലാം കുടഞ്ഞെറിഞ്ഞ്

പക്ഷിയോടു പറഞ്ഞു:


പ്രണയം നഗ്നമാണ്

യഥാർത്ഥ പ്രണയമെങ്കിൽ

നീയെനിക്ക് പുതപ്പാകുക


ഒരു തൂവൽ പോലും

അവശേഷിപ്പിക്കാതെ

പക്ഷി പറന്നു പോയി


2022, ഓഗസ്റ്റ് 18, വ്യാഴാഴ്‌ച

സാധാരണ ഒരു ദിവസം




രാവിലെ ഉണർന്നെണീറ്റുകഴിഞ്ഞാൽ

എല്ലാവരും എന്തൊക്കെയോ മറന്നു -

വെച്ചപോലെ തിരക്കിട്ട് തിരയുന്നു

തിടംവെച്ച മറവിയിലേക്ക് ഇറങ്ങിനട -

ക്കുന്നു


തളർന്നുറങ്ങുന്നഅടുക്കളയെ തട്ടി-

യുണർത്തി

തിണർത്ത ഓർമകളെ മുളപ്പിക്കുന്നു

മറന്നുവെച്ചതുപോലെ

സമയത്തിനുമുന്നേഓടി ഓരോന്നു -

ചെയ്തുകൊണ്ടിരിക്കുന്നു


അടുക്കളയിൽ എരിവായ് ,പുളിയായ്

കടുകായ്,കയ്ക്കലയായ് .......

നനക്കല്ലിൽ വിഴുപ്പായ്

തെരുവിൽ ചിറകില്ലാ പക്ഷിയായ്

ചിലർ വെളിച്ചത്തിൻ്റെ തൊലിപൊളിച്ച്

വെള്ളകീറുമ്പോൾ മൈലുകൾക്കപ്പുറം


ചിലർ കാൽകഴച്ചിട്ടും ശരീരംതളർന്നിട്ടും 

ഇരിക്കാൻ മറന്നതുപോലെ നിന്നുതന്നെ

മറ്റൊരുകൂട്ടർ അരയ്ക്കുതാഴെകാലുള്ള -

തുതന്നെ മറന്നപോലെ ഇരുന്ന്തന്നെ

മറ്റുചിലർ ഉന്തിയും ,തള്ളിയും,

കരഞ്ഞും കണ്ണീർ ചൊരിഞ്ഞും

വിയർത്തും വിശന്നും.....


സന്ധ്യയിരുട്ടുമ്പോൾ രാവിലെപ്പോയ

പക്ഷികളെപ്പോലെ .

എല്ലാവരും മറന്നുവെച്ചവീടിനെ തിരിച്ചു -

കിട്ടിയതുപോലെ

തിരക്കിട്ട് തിടംവെച്ചഓർമയിലേക്ക്

ഇറങ്ങി നടക്കുന്നു

2022, ഓഗസ്റ്റ് 17, ബുധനാഴ്‌ച

പേമാരി


പേപിടിച്ച ഒരുമഴ
പാഞ്ഞുപോയ
വഴികളിലുണ്ടായിരുന്ന
വരെല്ലാം
ആശുപത്രിയിലാണു -
പോലും

2022, ഓഗസ്റ്റ് 16, ചൊവ്വാഴ്ച

പടുതക്കുളത്തിലെ വരാൽ കൃഷി

വരാലിനെന്തോ പരാതിയുണ്ട്

തലമുട്ട് കാണുമ്പോഴേ

തലയുർത്തിയെത്തുന്നുണ്ട്


തീറ്റയ്ക്കെന്ന നിൻ്റെ ധാരണ

തെറ്റിക്കുന്നുണ്ട് !

ചിലമ്പിച്ച ശബ്ദത്തിലെന്തോ

പറയുന്നുണ്ട്

തൊള്ള തുറന്നത് തേങ്ങലായ്

പൊഴിയുന്നുണ്ട്


ഇരയിട്ട് ഇരപിടിക്കാനുള്ള നിൻ്റെ

തന്ത്രമറിയാഞ്ഞിട്ടല്ല

കൈച്ചിലെന്നു പറഞ്ഞ് കൈച്ചലാകുന്ന

നിൻ്റെയാ പുച്ഛമുണ്ടല്ലോ

ചൂണ്ടക്കൊളുത്തു പോൽ വളഞ്ഞുള്ളയാ

നിൽപ്പും

കണ്ണുകളെ വലക്കണ്ണികളാക്കിയുള്ള

നോട്ടവും മാത്രം മതി

ഇറച്ചിപ്പാകമാക്കി തറിച്ചിടാനുള്ളതെന്ന് ....


ഉപ്പുപാടത്ത് ഉണങ്ങിക്കിടക്കാനറിയാ-

ഞ്ഞിട്ടല്ല

"ഒന്നു ചീഞ്ഞൊന്നിനു വളം'' - എന്ന

പ്രകൃതി നിയമമുണ്ടല്ലോ

നിന്നപ്പോലെ അതു തെറ്റിക്കാനുള്ള

മനസ്സില്ലാത്തതുകൊണ്ടാണ്






2022, ഓഗസ്റ്റ് 15, തിങ്കളാഴ്‌ച

അയ്യപ്പൻ പറഞ്ഞത്


നാലുപാടും

നീലക്കുറുക്കൻമാരാണ്

കോമ്പല്ലുകൾ കോതിവച്ച്

വെളുക്കെ ചിരിക്കുന്നു


ഒത്തു കിട്ടുന്ന ഇടം നോക്കി

ഒതുക്കത്തിൽ

കടിച്ചു വലിക്കുവാൻ


കണ്ണൊരു കാരിരുമ്പാണ്

വായിൽ ഉമിനീരിൻ കടൽ


ഉപ്പുനോക്കുന്നു

അയ്യപ്പാ....

നീ പറഞ്ഞ പെണ്ണിൻ്റെ

പൊള്ളും രുചി

.................

കുറിപ്പ് :-

അയ്യപ്പൻ - കവി.എ.അയ്യപ്പൻ


2022, ഓഗസ്റ്റ് 14, ഞായറാഴ്‌ച

സ്വാതന്ത്ര്യ ദിനം

ഇന്ത്യതൻ തിരുമുറ്റത്തുയർന്നു -

മൂവർണ്ണക്കൊടി

പാരതന്ത്ര്യത്തെ പാരിൽ നിന്നും -

കെട്ടുകെട്ടിച്ച കൊടി

പൂർണ്ണ സൂര്യശോഭയായ് ജ്വലിച്ചു -

വിളങ്ങട്ടെ

പാരിതിൽ സ്നേഹം മാത്രം വാരി -

വിതറട്ടെ


സത്യവും, ധർമ്മം, നീതി എങ്ങും -

കളിയാടട്ടെ

ജാതി, മതഭേദങ്ങൾ ഇല്ലാതെ -

പുണരട്ടെ

മനുഷ്യൻ മനുഷ്യനെ മാനിച്ചു -

മുന്നേറുന്ന

മൂല്യത്തിലധിഷ്ഠിത സ്വാതന്ത്ര്യം -

പുലരട്ടെ

2022, ഓഗസ്റ്റ് 12, വെള്ളിയാഴ്‌ച

ജവാൻ


ഉറ്റവരുടെ ഉയിരുകാക്കാൻ
ഉടൽ കൊടുക്കുന്നവൻ
മുറിവുകളുടെ ഭൂപടത്തിൽ നിന്നും
ഉലയാതെ സംസാരിക്കുന്നവൻ

ഒളിയിടങ്ങളിൽ
പതുങ്ങിയെത്തിയും
പതിയിടങ്ങളിൽ
പറന്നെത്തിയും
ഇരുട്ടിടങ്ങളെ താണ്ടിത്താണ്ടി
മരണമുഖത്തെ കൂട്ടിയിടിച്ചാലും
കൂസലില്ലാത്തവൻ

അന്നത്തെ ആരാധിച്ച്
അൻപിനെ അണച്ചുപിടിച്ച്
സ്വച്ഛ നീല മിഴികളാൽ
ശാന്ത ഭാവം വരിക്കുന്നവൻ

അവൻ,
തോരാത്ത മഴ
കുതിർന്ന മണ്ണ്
വിയർപ്പിന്നുപ്പുവിതച്ച
ഉഴവുചാല്

2022, ഓഗസ്റ്റ് 11, വ്യാഴാഴ്‌ച

സദാചാരം

ഒരേ ചെടിയിലെ

രണ്ടു 

പൂക്കളായിരുന്നു നാം


ഒന്നു തൊട്ടതിന്

മുട്ടിയിരുന്നതിന്


സമത്വത്തിൻ്റെ

സുഗന്ധം

സമൂഹത്തിലെ-

ത്തിച്ചതിന്



ഞെട്ടറുത്തിട്ടില്ലെ

അവർ

2022, ഓഗസ്റ്റ് 10, ബുധനാഴ്‌ച

പ്രണയം നിർവ്വചിക്കപ്പെടുമ്പോൾ

അറിയാതെ തീയ്യിനെ തൊട്ടതു -

പോലെയാണ്

നിന്നെ ആദ്യമായ് തൊട്ടത്

ആ തീയ്യിൽ നിന്നാണ്

നമ്മിൽ പ്രണയം കുരുത്തത് .

അപ്പോൾ,

ഉള്ളിലും, ഉടലിലും ഉത്സവം

നടക്കുകയായിരുന്നു


പ്രണയം ഒരു രാഷ്ട്രമാണ്

ഒരു രാഷ്ട്രത്തിലുമില്ല

പ്രണയിക്കാത്തവരായി ആരും


പ്രണയം ഒരടയാളമാണ്

ഹൃദയത്തിൻ്റെ അഗാധതയെ

തൊട്ടു വെയ്ക്കുന്ന അടയാളം


വായിക്കാത്ത പുസ്തകമാണ്

പ്രണയം

അതിന് പുതുപുസ്തകത്തിൻ്റെ

മദിപ്പിക്കുന്ന ഗന്ധം


അറിയപ്പെടാത്ത രാഷ്ട്രത്തിലൂടെ

വായിക്കാത്ത പുസ്തകത്തിലെ

കവിതകളെപ്പോലെ

കരകവിഞ്ഞൊഴുകുന്നു

പ്രണയം

പുതു കവിതകൾ വരച്ചു ചേർക്കുന്നു 

2022, ഓഗസ്റ്റ് 9, ചൊവ്വാഴ്ച

കവിത വറ്റിയാൽ ...

കവിത വറ്റിയ മനസ്സ്

തൂവലുകൾ മാത്രം ബാക്കിയാക്കി

പക്ഷികൾ പറന്നുപോയ

കൂടുപോലെയാണ്


ഓരോ ആളിലും ഒരു കവിതയുണ്ട്

പ്രതീക്ഷയുടെ

പ്രണയത്തിൻ്റെ

ഒറ്റക്കുതിപ്പിൻ്റെ


ചിലരിൽ

ചുവന്ന പുള്ളിക്കുത്തായ്

അഗ്നിയുടെ ഒറ്റനാവായ്

ജ്വലിക്കും


ചിലരിൽ

തണുത്ത് വിണ്ടുകീറിയപോലെ

നനഞ്ഞൊട്ടിയതുപോലെ

ചോരതുളിച്ചതു പോലെ


പൊടിപ്പും, തൊങ്ങലുംവച്ച

കവിതയാണ് ജീവിതം

കവിതയുടെ കല്പനയൊഴിഞ്ഞാൽ

കലഹം പാർക്കുന്നത്



2022, ഓഗസ്റ്റ് 8, തിങ്കളാഴ്‌ച

അതിജീവനം

ജീവിതമാണ്,

വേഷങ്ങൾ പലതും

കെട്ടുകയും, 

അഴിച്ചു

വെക്കേണ്ടിയും വരും


കവിതകളെഴുതുമ്പോൾ

അതിജീവനത്തിൻ്റെ

കവിതകളെഴുതണമെന്ന്

അച്ഛൻ പറഞ്ഞു


പ്രതീക്ഷകളാണല്ലോ

മുന്നോട്ടു നയിക്കുന്നത്

ജീവിതം

മറിച്ചാണെങ്കിലും

2022, ഓഗസ്റ്റ് 7, ഞായറാഴ്‌ച

ഞാനാകുന്നത്


ഇന്നലെ
ഞാനൊരു
നഗരത്തിൽ പോയി

ഇന്ന്
ഞാനൊരു
മെട്രോ നഗരത്തിലും

കൊട്ടാരം പോലുള്ള
ലോഡ്ജിൽ താമസം
മുന്തിയ രുചികരമായ ഭക്ഷണം

സൗന്ദര്യവർദ്ധക വസ്തുക്കളാൽ
ഞാനെന്നെ
മിനുക്കിയെടുക്കുന്നു

ഉല്ലാസയാത്രകൾ ചെയ്യുന്നു
ഉയർന്ന നിലയിലുള്ളവരുമായി
ഇടപഴകുന്നു

എങ്കിലും;
എവിടെയാണെങ്കിലും
ഞാനെൻ്റെ
കുഞ്ഞു ഗ്രാമവും
കൂടെ കൊണ്ടു പോകുന്നു

2022, ഓഗസ്റ്റ് 6, ശനിയാഴ്‌ച

ഓട്ടോ ഗ്രാഫ്




പത്താം ക്ലാസിലെ

പഠിപ്പിസ്റ്റായിരുന്നു പുഷ്പ

പുച്ഛം കലർന്ന ഒരു നോട്ടമുണ്ട്

പൂച്ചപ്പോലെ പതുങ്ങിപ്പോകും

ഞങ്ങള്


ഓട്ടോ ഗ്രാഫ് വാങ്ങാൻ

ഒട്ടു വൈകിപ്പോയി

ഓർമ്മയിലുള്ളതെല്ലാം

എഴുതി കഴിഞ്ഞെന്ന് ചിലർ


ഒരിക്കലും നടക്കാത്ത

സ്വപ്നങ്ങളെഴുതി ചിലർ

ഓർമ്മയിൽ പോലും

തങ്ങാത്തതെഴുതി മറ്റു ചിലർ


നീട്ടിയ ഓട്ടോഗ്രാഫ്

തട്ടിമാറ്റി പുഷ്പ

പച്ച വെള്ളം ചവച്ചു കുടിക്കുന്ന

ദേഷ്യമുണ്ട് ആ മുഖത്ത്


കാലം കടന്നു പോയി കുറേ,

ചിതലെടുത്തു പോയി ഓട്ടോഗ്രാഫ്

പത്താം ക്ലാസുകാർ പല വഴിക്കായി

ചിലർ മരിച്ചതായി പത്രത്തിൽ കണ്ടു


ചിലരെ കണ്ടാലറിയാതായി

ചിലർ കണ്ടാലും മിണ്ടാതായി

പുഷ്പയെ കാണാറുണ്ടെന്നും

കല്പണയിൽ നിന്നും കല്ല് കടത്തുന്നു -

ണ്ടിന്നും


ചിരിക്കാറുണ്ട് പുഷ്പ

അപ്പോൾ ആ മിഴികളെന്തായിരിക്കും

മൊഴിയുന്നത്

തോറ്റു പോയി ജീവിതത്തിലെന്നോ

ഓർമ്മയുണ്ട് തട്ടിമാറ്റിയ ഓട്ടോഗ്രാ-

ഫെന്നോ


വഴി


അന്ന്,
പിണക്കമെന്ന് നടിച്ച്
വേലിയിൽ പിണഞ്ഞിരിക്കു -
കയാണെന്ന്
വരുത്തി തീർക്കുകയായിരുന്നു
നീ ദുഃഖിക്കേണ്ടെന്നു കരുതി

ഇന്ന്,
ഇല്ലാത്ത എന്നെ തിരഞ്ഞ് നീ -
ദുഃഖിക്കുമ്പോൾ
അങ്ങനെ ഒരു ഞാൻ ഉണ്ടായി -
ട്ടേയില്ലെന്ന്
വിചാരിക്കാനാണ് ഇഷ്ടം

2022, ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

അമ്മ മഴ

അsമഴയിലൂടെ ഓടിവരും ഞാൻ

നിറമിഴികളോടെ,നിറമഴയിലേക്ക് -

ചാടിയിറങ്ങി

പൊത്തി പിടിക്കുമെന്നെ അമ്മ

ഉടുമുണ്ടിൻ്റെ കോന്തല കൊണ്ട്

തലതുവർത്തി തരും


രാസനാദിപ്പൊടി നിറുകയിൽ -

തിരുമി

തണുത്തു വിറയ്ക്കുന്ന എന്നെ

അടുപ്പിനരികിൽ പലകയിട്ടിരുത്തും

ചൂടുള്ള ചുക്കുകാപ്പി ഊതി ഊതി -

കുടിപ്പിക്കും


ഇടയ്ക്കിടെ വന്ന് നെറ്റിയും, നെഞ്ചും

തൊട്ടു നോക്കും

ഇല്ലാതദൈവങ്ങൾക്ക് വല്ലാതെ നേർച്ച -

നേരും.

എനിക്കൊന്നുമില്ലെന്ന് ഉറപ്പാകുന്നതു -

വരെ

പുറത്ത് മഴ പെയ്തു തോർന്നാലും

അകത്ത് പെയ്തു കൊണ്ടേയിരിക്കും -

അമ്മ




2022, ഓഗസ്റ്റ് 3, ബുധനാഴ്‌ച

നോവിക്കാനാവുന്ന കാലം

ഒലിച്ചുപോയ ഓർമകളെയായിരിക്കണം

തിരഞ്ഞുകൊണ്ടിരിക്കുന്നത്

കണ്ണി വിട്ടുപോയതിനെ

കോർത്തെടുക്കാനും


ഊന്നുവടിയിൽ

ഉയർന്നു നിൽക്കുമ്പോൾ

അവശേഷിക്കുന്ന പ്രത്യാശയുടെ

ബലമായിരിക്കണം

ചങ്കിൽ പിടച്ചുനിൽക്കുന്നത്


സഞ്ചരിക്കുന്നുണ്ടാകാം

ചടുലവേഗത്തിൽ മനസ്സ്

കുതിച്ചുപായുന്നുണ്ടാകാം

കാഴ്ചകളിലൂടെ

അതായിരിക്കണം ,

ഇത്രയും കിതച്ചു പോകുന്നത്


എത്തിയിരിക്കണം,

കഴിഞ്ഞകാലത്തിൻ്റെ വെളിമ്പ-

റമ്പിൽ

കണ്ടതും, കേട്ടതും, ചെയ്തതും -

അനുഭവിച്ചതുമെല്ലാം

തിക്കിത്തിരക്കി വന്നിരിക്കണം

അതായിരിക്കണം

ഒരു തിക്കുമുട്ടൽ, തളർച്ച, ഒരു തേങ്ങൽ



2022, ഓഗസ്റ്റ് 2, ചൊവ്വാഴ്ച

രൂപാന്തരം

അത്താഴം കഴിഞ്ഞ്

അവസാനത്തെ സീരിയലും കഴിഞ്ഞ്

അവൾ കിടന്നു


അസ്വസ്ഥതയുടെ

ഒരു ബീഡിപ്പുകയിലിരിക്കുമ്പോഴാണ്

കവിസുഹൃത്ത് വന്നത്


കുളിച്ചീറൻ മാറ്റി

അലച്ചലിൻ്റെ ഉലച്ചലുമാറ്റാൻ

രണ്ടെണ്ണം വീശി

ഒരു കവിതയും തൊട്ടുകൂട്ടി

അവസാനത്തെ വറ്റും, വാക്കും

നുള്ളിക്കൊറിച്ച്

അവനും കിടന്നു


കട്ടൻ തണുത്താറിയിട്ടും

നേരം നന്നേ വെളുത്തിട്ടും

എഴുന്നേറ്റു വരാത്തതുകൊണ്ടാണ്

അകത്തേക്ക് കയറി നോക്കിയത്


കട്ടിലിൽ

മുഷിഞ്ഞു തുടങ്ങിയ

അരപ്പായ കടലാസിൽ

ചുരുണ്ടുകൂടി ഉറങ്ങുന്നു

ഒരു കവിത


അപ്പോഴാണറിഞ്ഞത്

രൂപാന്തര പ്രാപ്തിവന്ന

ഒരു കവിതയായിരുന്നു

അവനെന്ന്








2022, ഓഗസ്റ്റ് 1, തിങ്കളാഴ്‌ച

കൂടെ .....!


കൂടെ കൂട്ടരുത്
കഴിഞ്ഞ കാലത്തെ,
കുട്ടികളോട്
പറയുകയേ അരുത്
അവർ പരിഹസിച്ച്
അച്ഛന് വട്ടെന്ന് ചിരിക്കും

മുതിർന്നവരോട്
പറയാനേ മുതിരരുത്
നിങ്ങൾ ഏതു പുരാണത്തിൽ
ജീവിക്കുന്നെന്ന്
തിരിഞ്ഞുകുത്തും

മരങ്ങളോട്
മറഞ്ഞുനിന്നു പോലും
പറഞ്ഞേക്കരുത്
തളിർചില്ലകൈകൾ കൊട്ടി
തലതല്ലിച്ചിരിക്കും

പക്ഷികളോട് മിണ്ടല്ലേ
പക്ഷം വീശി
പക്ഷംപിടിച്ച്
പതിരുപതിരേയെന്ന്
പലപാടുംപാറിപ്പറയും

ഇനി,
കനിവോടെ കേൾക്കുമെന്ന്,
കാലത്തിനോടു തന്നെ
പറഞ്ഞാലോ
കൈമലർത്തി കണ്ടില്ലെന്ന്,
കേട്ടില്ലെന്ന്
നടിച്ച് കടന്നു കളയും!


2022, ജൂലൈ 29, വെള്ളിയാഴ്‌ച

അച്ഛമ്മ

ഇന്നും ഞെട്ടിയുണരാറുണ്ട് -

ഉറക്കത്തിൽ

കരളിൽ നിന്നൊരു കടച്ചിൽ -

കണങ്കാലിലേക്കിറങ്ങാറുണ്ട്

ഓർമയുടെ ഓളത്തിൽ ഉലഞ്ഞു -

പോകാറുണ്ട്


തെരുവൻതോർത്തുടുത്ത്

ഭസ്മക്കുറി തൊട്ട്

ഞാന്നു നിൽക്കുന്ന അമ്മിഞ്ഞകാട്ടി

കിഴക്കു പുറത്ത്

തെരികയിൽ കാലു നീട്ടിയിരിക്കും -

അച്ഛമ്മ


കരഞ്ഞു നിൽക്കുന്ന എന്നെ

കൈകാട്ടി വിളിച്ച്

മടിയിലിരുത്തി

പാടിത്തരും നാട്ടുപാട്ട്


'ആരാ അതിലെ പോന്ന്

പാലങ്ങാട്ടെ മൂര്യല്ലെ

മൂര്യാനങ്കില് കുത്തൂലെ

കുത്തുന്നത് കൊമ്പല്ലെ

കൊമ്പാന്നങ്കില് ആടൂലെ

ആടുന്നത് പുളിങ്ങ്യല്ലെ

പുളിങ്ങ്യാനങ്കില് പുളിക്കൂലെ

പുളിക്കുന്നത് മോരല്ലെ

മോരാനങ്കില് നാറൂലെ

നാറുന്നത് തീട്ടല്ലെ '


ഞാൻ കൈകൊട്ടി ചിരിക്കുമ്പോ

ഒലിച്ചിറങ്ങിയ എൻ്റെ കണ്ണീര് തുടച്ച്

കവിളിലൊരു മുത്തം തരും അച്ഛമ്മ

2022, ജൂലൈ 28, വ്യാഴാഴ്‌ച

മരുഭൂമി


കൂസലില്ലാത്ത കുലട
മയക്കിക്കൊണ്ടുപോയി
വഴിയിലുപേക്ഷിക്കുന്ന ഭ്രാന്തി

2022, ജൂലൈ 27, ബുധനാഴ്‌ച

എന്തു പറയാൻ




തളർന്നുവരുന്ന ഒരുവന്

തെളിനീരുനൽകാൻ

ഒരുവളില്ലാത്തതിനെക്കുറി_

ച്ചെന്തു പറയാൻ


ഉപ്പിട്ടകഞ്ഞി

എടുത്തുവെക്കുമ്പോഴേ

വിശപ്പു വറ്റിയ

വയറിനെക്കുറിച്ചെന്തു -

പറയാൻ


ഉണ്മയുടെ

ഊക്കിനെക്കുറിച്ചോർക്കവെ

എണ്ണ വറ്റിയ

വിളക്കിനെക്കുറിച്ചെന്തു

പറയാൻ


കുളിരുന്നരാവിൽ

ഇത്തിരി ചൂടിന്

കീറിയ ഉടയാടകളെക്കുറി -

ച്ചിനിയെന്തു പറയാൻ


അല്ലലും അലട്ടുമില്ലാതെ

അന്തിയുറങ്ങുവാൻ

സ്വന്തമൊരു

കൂരയില്ലാത്തതിനെക്കുറി -

ച്ചെന്തു പറയാൻ


ഇനി,

വിശ്വാസത്തിൻ്റെ

അപ്പോസ്തലൻമാർ

ചൊല്ലിത്തരുന്ന

മരണാനന്തര

ജീവിതത്തെക്കുറിച്ച് ,

അവിടുത്തെ

സുഖാനന്ദങ്ങളെക്കുറിച്ച്മാത്രം

ചിന്തിച്ചു കൊണ്ടിരിക്കാം



2022, ജൂലൈ 26, ചൊവ്വാഴ്ച

തിരച്ചിൽ




തിരഞ്ഞു നടക്കുമ്പോൾ

തിരക്കുന്നവരോട് ഞാനെ-

ന്താണ് ചൊല്ലുക?


കളഞ്ഞുപോയ

ബാല്യത്തെയാണെന്നോ?

കണ്ണാം ചിരട്ടയിലെ

മണ്ണപ്പമാണെന്നോ?


അക്ഷരങ്ങളുടെ

അകം പൊരുൾ കാട്ടിത്തന്ന

നീളൻ വരാന്തയുടെ

അങ്ങേ അറ്റത്തെ ചുമരിൽ

പേരെഴുതി വെച്ചവളെയാണെന്നോ?


അമ്മയെ പുറത്താക്കി

അമ്മാവൻമാർ വിറ്റുതുലച്ച

അകം പൊളളിക്കുന്ന

അച്ഛൻ്റെ കല്ലറയാണെന്നോ?



തിരഞ്ഞു നടക്കുമ്പോൾ

തിരക്കുന്നവരോട് ഞാനെ-

ന്താണ് ചൊല്ലുക?


തിരക്കിനിടയിൽ നഷ്ടപ്പെട്ടുപോയ

എന്നെതന്നെ ഞാൻ

തിരഞ്ഞുനടക്കുകയാണെന്ന്

2022, ജൂലൈ 25, തിങ്കളാഴ്‌ച

അറ്റുപോകാത്തത്



കിതച്ചുനിന്ന തീവണ്ടിയിലേക്ക്

ഇടിച്ചുകയറുന്നു ജനങ്ങൾ

രാവെന്നോ, പകലെന്നോയില്ലാതെ

എങ്ങോട്ടായിരിക്കും ഈ ജനങ്ങ -

ളൊക്കെ പോകുന്നത് ?!


പറിച്ചെടുത്ത ജീവിതത്തെ

മറ്റൊരിടത്ത് നട്ടുപിടിപ്പിക്കുവാനാ-

യിരിക്കുമോ?


എത്ര ആഴത്തിൽ കിളച്ചെടുത്താലും

അറ്റം പൊട്ടിയ ഓർമകൾ

ബാക്കിയാകാതിരിക്കുമോ?!


ആദ്യ സ്പർശമേറ്റമണ്ണിനെ (അമ്മയെ)

എങ്ങനെ മറക്കും

ഹൃദ് രക്തം പുരണ്ടു ഘനീഭവിച്ചുണ്ടായ

സ്മാരകശിലയാണ് ഓർമകൾ


നെഞ്ചിലെവിങ്ങലത്രയും ചൂടുനീരായി

കണ്ണിലൂടെ പെയ്തിറങ്ങുന്ന ചില -

നിമിഷങ്ങളുണ്ട്


വെളിയിലേക്ക് കണ്ണുംനട്ട് കാത്തിരിക്കു-

ന്നവീട്

തിരിച്ചു വരാൻ അല്പമൊന്ന് വൈകിയാൽ

ഒന്നും മിണ്ടാതെ പരസ്പരം നോക്കി മൗനം

പാലിക്കുന്ന തരു ശാഖികൾ

വേരോളമിനികായ്ക്കുന്നതെന്തിനെന്ന്

പ്ലാവ്

വേനലിനെ എന്തിന് പഴുപ്പിക്കണമെന്ന്

മാവ്


ആഴത്തിൽ കുഴിച്ചിട്ട്

ആവോളം സൂര്യവെളിച്ചം മോന്തി -

ക്കുടിച്ച്

മഴയിൽ നനഞ്ഞ് കുളിച്ച്

മഞ്ഞിൽ മേഞ്ഞു നടന്നിട്ടും

മഞ്ഞളിച്ചുപോയ


ചെറുകുഴിയിൽ ചരിഞ്ഞുകിടന്നിട്ടും

പാകത്തിന് വെളിച്ചമില്ലാതെ,

വെള്ളമില്ലാതെ മൃതപ്രായയായിട്ടും 

തളിർത്തു തിടംവെച്ച

എത്ര ജീവിതങ്ങളുണ്ട് ചുറ്റും


എത്ര നനഞ്ഞാലും

ചിതലരിച്ചാലും

ദ്രവിച്ചുപോകില്ല

ഓർമകളുടെ തായ് വേര്


പുതു പുഷ്പങ്ങൾ


അവർ,
ഞരമ്പുകളിൽ പൂത്ത തീ
കൈനീട്ടിയാൽ പറിച്ചെടുക്കാ-
വുന്ന കനി
തുളുമ്പുന്ന പാനപാത്രം
ചുംബനമുദ്രകൾ അടയാളപ്പെടു-
ത്തിയ തുരുത്ത്

അവർ,
മഴ
പുഴ
മണലാരണ്യം
മഹാവനം

പ്രണയികൾ
പുതു പുഷ്പങ്ങളാണ്
ഓരോ തേടലും
പുതുമയും
ആകാംക്ഷയും
അവശേഷിപ്പിക്കുന്നു



2022, ജൂലൈ 21, വ്യാഴാഴ്‌ച

മരങ്ങൾ

 

ഉച്ചവെയിൽ ഉച്ചിയിലേറ്റി
മണ്ണിൽ തണലെഴുതുന്നുണ്ട്
ഒരു പേരറിയാ മരം
ചിക്കറുക്കാത്തമുടിയുലർത്തിയുണക്കാ-
നിരിക്കുന്നുണ്ട് ഒരു പനപെണ്ണ്

പനന്തത്തകളെ ഊഞ്ഞാലാട്ടിയിരിപ്പുണ്ട്
പുല്ലാഞ്ഞിക്കാട്
പിച്ചവെച്ചൊരു പിച്ചകത്തിന്
പൂങ്കുല നീട്ടി നിൽപ്പുണ്ട് ചെമ്പകം
ചെവിയിൽ പൂ നുള്ളി വെച്ച്
നട്ടുച്ചയിലും പൊട്ടിച്ചിരിച്ചു നിൽക്കുന്ന
ചെമ്പരത്തിയെ
ചേർത്തുനിർത്തുന്നുണ്ട് നന്ത്യാർവട്ടം

അപ്പുറത്തെ തെങ്ങിനോട് കുശലം
പറഞ്ഞിരിക്കുന്നു
ഇപ്പുറത്തെ കവുങ്ങ്
ഇപ്പുറത്തെ പുളിമരത്തിനോട്
കൈകോർത്തിരിക്കുന്നു
അപ്പുറത്തെ ജാതിമരം

നോക്കൂ :
ചെടികളും മരങ്ങളുമെല്ലാം
എത്ര സ്നേഹത്തോടെയാണ്
സഹവർത്തിത്വം
ഒന്നും ഒന്നിനേയും
മാറ്റിനിർത്തുന്നേയില്ല

2022, ജൂലൈ 20, ബുധനാഴ്‌ച

പുതുകാലത്ത്


ഒച്ചകൾ ഒഴിഞ്ഞു പോയ
വീട്ടിലാണ് വാസം
ഒച്ചു പോലിഴയുന്ന
മൗനമാണ് കൂട്ട്

തെച്ചി പോലെ പൂത്തുനിൽപ്പൂ
ഉള്ളിലോർമകൾ
പച്ചയായ ജീവിതത്തിൻ
കനൽപ്പൂവുകൾ

അണുകുടുംബ അകത്തളങ്ങൾ
ഇരുണ്ട ഭൂഖണ്ഡം
മണലിൽ മുഖം പൂഴ്ത്തിവെയ്ക്കും
പക്ഷിയെപ്പോലെ
ഫോണിൽ മുഖം പൂഴ്ത്തിവെയ്പ്പൂ
കുടുംബമൊന്നാകെ

മിണ്ടല്ലില്ല പറയലില്ല മണ്ടി നടപ്പൂ
നേരമില്ല കാലമില്ല വന്നു പോയീടാൻ
കൂട്ടുകുടുംബനാളിനെ ഓർത്തു -
പോകുന്നു
അച്ഛനമ്മമക്കളെ തിരിച്ചറിയുന്നു

പറ്റമായി നടക്കുമെങ്കിലും
ഒറ്റയാണിന്ന്
തേറ്റയേതു നേരവും
തുളച്ചു കേറീടാം

2022, ജൂലൈ 17, ഞായറാഴ്‌ച

പ്രണയചിഹ്നം


സന്ധ്യ ഒരു കറുത്ത ചോരക്കട്ടയായി!
ദിക്കുകൾ ചോരക്കട്ട പിഴിഞ്ഞ്
ഇരുട്ടിനെ എങ്ങും ഇറ്റിച്ചു !!

ഇരുട്ടിൽ നിലാവെളിച്ചം
വെള്ളത്തിലെ മീനിനെപ്പോലെ
കളിച്ചു കൊണ്ടിരുന്നു

വെള്ളം ഒഴുകുന്നില്ല
കാറ്റ് വീശുന്നില്ല ,എങ്ങും ഒച്ചയില്ല
അറ്റുപോയ ഒച്ചകൾ
ഒറ്റി കൂക്കാനെന്നോണം
മറഞ്ഞു നിന്നു

നിലാവ് നെയ്തെടുത്ത ശീലകൾ
മഞ്ഞിൽ ഉണങ്ങാനിട്ടു
തണുത്ത പാറയിൽ വിരിച്ചിട്ട ശീലകൾ
പെട്ടെന്ന് ഉണങ്ങിക്കിട്ടി

നിലാ നൂലുകൾക്ക്‌
മഴനൂലിനേക്കാൾ ഉറപ്പുണ്ട്
നിലാ ശീലകൾക്ക്
വെള്ളം പോലെ കുളിരുണ്ട്

നീലാശീലയിൽ തുന്നിവെച്ച കസവാണ് -
നക്ഷത്രങ്ങൾ
നക്ഷത്രങ്ങൾ പ്രണയചിഹ്നങ്ങളാണ്

നോക്കൂ ;
മണലിൽ
മഴയിൽ
മിഴിയിൽ
മൊഴിയിൽ
അവളുടെ ഉള്ളംകൈയിൽ

വംശ ചിഹ്നങ്ങളായതിനാൽ
നക്ഷത്രങ്ങളെ
നാം ഹൃദയത്തോട് ചേർത്തു -
വയ്ക്കുന്നു

ഇപ്പോൾ


വിത്തിറക്കലും
വിളവെടുപ്പും
ഉത്സവമായിരുന്നു

അന്നൊക്കെ
ഒപ്പരം തന്നെ ഉണ്ടായിരുന്നു
വിഷുവും, ഓണവും

തേക്കിലവട്ടികളിൽ
വട്ടപ്പിരിയൻ, കണ്ണൂച്ചിങ്ങ
കാക്കപ്പൂ ,മുക്കുറ്റി

ഇന്ന്,
കാടെല്ലാം കാടേറിപോയി
അണ്ടിക്കാട്
റബ്ബർക്കാടായി

കുന്നുംപുഴയും
കയറ്റിപ്പോയവർ
കൂടെ ഓണവും, വിഷുവും
കയറ്റിപ്പോയത്
നമ്മളൊന്നുമറിഞ്ഞില്ല
മുമ്പേ കൊണ്ടുപോയിരുന്നു
മുല്ലയും, മുക്കുറ്റിയും

ആഘോഷങ്ങളെല്ലാം
കച്ചവടമായപ്പോൾ
ലോറികേറി വരുന്നുണ്ട്
മുല്ലയും, മുക്കുറ്റിയും

ഇപ്പോൾ,
കൊല്ലന്തോറും
പാണ്ടിലോറികേറിവരുന്നുണ്ട്
ഓണം
അത്തം മുതൽ പത്തുദിവസം
കൊണ്ടിരുത്തും
മുക്കിലും മൂലയിലും വരെ

2022, ജൂലൈ 3, ഞായറാഴ്‌ച

ക്ലോക്


മിനിറ്റുകളുടെ
കുഞ്ഞുകുഞ്ഞു ധാന്യമണികൾ
കൊത്തിക്കൊറിക്കുന്ന
കോഴിയാണ് ക്ലോക്

പന്ത്രണ്ടുമണി നേരത്ത്
ചിലപ്പോൾ തോന്നും,
രാപ്പകലുകളില്ലാതെ പച്ചക്കണ്ണുകൾനീട്ടി
തക്കംനോക്കി പതുങ്ങിനിന്ന് ചാടിവീഴുന്ന
ഇരപിടിയൻ പൂച്ചയാണെന്ന്

ചിലനേരം
ഉന്മത്തനായി
വെറിപിടിച്ചവനെപ്പോലെ
ഊരുചുറ്റുന്നവനെന്ന്

ചില കാഴ്ചയിൽ
കവിയെന്ന്
സർഗശക്തിയുടെ ആവേശത്തിൽ
എല്ലാം ഉപേക്ഷിച്ച്
എരിഞ്ഞുരുകുന്നവനെന്ന്

മറ്റു ചിലപ്പോൾ
സ്വപ്നങ്ങളുടെ നനഞ്ഞറൊട്ടിക്കഷ്ണം
നുണഞ്ഞു കൊണ്ടിരിക്കുമ്പോൾ
സന്തോഷാവേശത്തിൻ്റെ സംഗീതം
മുറിയിലെങ്ങും താളാത്മകമായി
തത്തിക്കളിക്കുന്നുവെന്ന്

മരങ്ങൾ


മനുഷ്യരെപ്പോലെ തന്നെയാണ്
മരങ്ങളും
അവയ്ക്കും വേണം
മഴ
വെയിൽ
മഞ്ഞ്
വെള്ളം
ഭക്ഷണം
പാർപ്പിടം

ഇന്നലെ ഒരു കൂട്ടം മരങ്ങളെ
അവർ ബുൾഡോസർകൊണ്ട് നിരത്തി
ചേരികൾ പോലെ ചേരാതിരിക്കുന്നു പോലും
പുത്തൻ മരങ്ങളവിടെ പൂത്തുലയും പോലും

പലമരങ്ങൾ ഇടകലർന്ന് വേണ്ടെന്ന്
പടുമുളകളെല്ലാം അടിയോടെ
പിഴുതെറിയുമെന്ന്

2022, ജൂൺ 28, ചൊവ്വാഴ്ച

സദാചാര പോലീസ്


ചുംബിച്ചതിൻ ബാക്കി
ചുംബിക്കാം നമുക്കിനി
സദാചാര പോലീസ്
വരില്ലെന്നുറപ്പിക്കാം

ഹൃദയം കൊണ്ടല്ലൊ നാം
ചുംബിച്ചതന്നുംയെന്നും
ചതിയെ ചിതമാക്കി
നടന്നതില്ലല്ലോയെന്നും

ഇനി ചുംബിച്ചീടുവാൻ
തിടുക്കം വേണ്ടേ വേണ്ട
മതമുള്ളിൻകൂർപ്പിൽനാം
പിടഞ്ഞ് ഒടുങ്ങില്ല

അവർ ഏറ്റിവന്നുള്ള
വടിയും കല്ലും ചോര -
ക്കണങ്ങൾകൊണ്ടു ചിത്രം
മെനഞ്ഞു കഴിഞ്ഞല്ലോ

മരണമില്ലിനി നമ്മൾ
അനശ്വരരായല്ലോ
നഗ്നമായ് നാണിക്കാതെ
ചുംബിക്കാം നമുക്കിനി