malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2014, ഓഗസ്റ്റ് 23, ശനിയാഴ്‌ച

കണ്ണട



കാണുവാൻ കഴിയാതെ യാണ്
കണ്ണട വെച്ചതു
കണ്ണട വെച്ചിട്ടും കാണുന്നില്ല
കണ്ണ് ഡോക്ടറെ കാണുവാൻ -
ചെന്നു
കണ്ണട മാറ്റി കണ്ണ് തുറന്നു വെയ്ക്കുവാൻ
കടലാസിൽ കുറിച്ചുതന്നു
ഗാന്ധാരി ചമഞ്ഞ്
കുരുക്ഷേത്രം സൃഷ്ട്ടിക്കരുതെന്ന്
ഒരു ഉപദേശവും

കവിത

കെട്ട കാലത്തിന്റെ ഇരയായിരുന്നു
പെണ്‍കുട്ടിയായ കവിത
അക്ഷരങ്ങളാണ് അടയാളം കാട്ടിയത്
വാക്കുകൾ പ്രണയാതുരമായിരുന്നു
മനം മയങ്ങി കൂട്ട് കൂടിയപ്പോഴാണ്
കാമാതുര മെന്നറിഞ്ഞത്
വരികൾ വെട്ടി മാറ്റപ്പെട്ട
വാസവദത്തയാണിന്നു കവിത   

2014, ഓഗസ്റ്റ് 2, ശനിയാഴ്‌ച

ഓണനാള്




തണ്ണീർ കുടിയൻ
തളിർത്ത ഒരുമയക്കത്തിൽ
വട്ടപ്പിരിയൻ  പൂപറിക്കാൻ
ഞാൻ കൊട്ടകയുമായി
കുന്നിറങ്ങിയോടി
കല്ലിൽ തട്ടിയ
കാലിന്റെ തള്ള വിരലിൽ
പൂത്തുവന്നു
ഒരു ചെക്കിപൂ
മയക്കം വിട്ടുണരുമ്പോൾ
മോണിട്ടറിൽ നിന്നു
മാടി വിളിക്കുന്നു
ഒരു കുടന്ന തുമ്പ പൂ   

ഇനി....!





തീവണ്ടിയിൽ കയറിയാൽ
ജനലരികിൽ തന്നെ യിരിക്കണം
മനസ്സില് മറന്നു വെച്ചുപോയ
വയലുകളും,കുന്നുകളും,വയൽ-
നടുവെയുള്ള വരമ്പുകളും
കണ്ടെടുക്ക പ്പെടാൻ
ചോദ്യ ചിഹ്നം പോലെ -
വളഞ്ഞിരിക്കുന്ന
കൊറ്റിയെ മറന്നു പോകരുതേ.
വലുതും,ചെറുതുമായ വീടുകൾ
മൈതാനങ്ങൾ,കന്നുകാലികൾ
തീവണ്ടി കളിക്കുന്ന കുട്ടികൾ
എത്ര വേഗമാണ് അരികിലേക്ക് വരികയും
അകന്നു പോവുകയും  ചെയ്യുന്നത്
ചേരപാമ്പിനെ പോലുള്ള
വളഞ്ഞു പുളഞ്ഞ റോഡുകൾ
ജീവിത രേഖയോന്നോർമ്മിപ്പിക്കുന്നു അല്ലെ?
പച്ചപരന്ന പറമ്പിലെ മഞ്ഞക്കുറിപ്പാത
കുഞ്ഞു നാളിലേക്ക്‌ വഴുതുന്നു അല്ലെ?
കളിമ്പം പറഞ്ഞു ഇരമ്പി പായുന്ന
വണ്ടിയായ് ജീവിതം എത്രകാലം പിന്നിട്ടു-
എന്നൊക്കെ നിങ്ങൾക്ക്
കാല്പ്പനികതകൾ കളിക്കാം.
ജന്നലിനരികിൽ തന്നെ
ഇരിപ്പിടം കിട്ടിയാലല്ലേ
അടർന്നു തൂങ്ങിയ വാതിലിനരികിൽ
തൂങ്ങി പിടിച്ചിരിക്കയല്ലേ
ഇതുവരെ
ഇനി.....?! 

ഗാന്ധിജിയെ അറിയാത്തവർ



വലിച്ചു കെട്ടിയ ബാനറിൽ
ഗാന്ധിജി ചമ്രം പടിഞ്ഞിരിക്കുന്നു
വെയിൽ ചുട്ടമണ്‍ കട്ടകൾ
പിന്നിട്ട് ഒരു വിദ്യാർഥി
വിയർത്ത് കുളിച്ചു വരുന്നു
വഴിയരികിലെ മാവിലിരുന്നു
രണ്ടു കാക്കകൾ സംസാരിക്കുന്നു
ഒന്നാമത്തെ കാക്ക പറഞ്ഞു:
പാരതന്ത്ര്യത്തിൽ നിന്നു
നമുക്കാകെ സ്വാതത്ര്യത്തിന്റെ
മുക്തിമാർഗംനേടി തന്നയാളാണ്
കത്തുന്നവെയിലിൽ ചിരിച്ചുകൊണ്ട്
ചമ്രം പടിഞ്ഞിരിക്കുന്നത്
അദ്ദേഹത്തെ ഈ തണലിലേക്ക്‌ -
ക്ഷണിച്ചാലോ?
രണ്ടാമത്തെ   കാക്ക പറഞ്ഞു:
സുഹൃത്തെ,താഴെ നില്ക്കുന്ന
ക്രൂധ ചിത്തനായ വിദ്യാർഥിയെ-
കണ്ടില്ലേ
ഇന്നത്തെപരീക്ഷയിൽ
ഗാന്ധിജിയെ കുറിച്ച്
ചോദ്യ മുണ്ടായെക്കാം
ഗാന്ധിജി വരുത്തി വെയ്ക്കുന്ന -
പ്രതിസന്ധിയെ ക്കുറിച്ചാണ്  
അവൻ ചിന്തിക്കുന്നത്
ഈ സമയത്ത് ഗാന്ധിജി കൂടി വന്നാൽ...?!
ഗാന്ധിജിയെ അറിയാത്ത ഖദർധാരിയെ
കണ്‍കോണിലൂടോന്നു നോക്കി
കാക്കകൾ രണ്ടും രണ്ടു ദിക്കിലെക്കായി -
പറന്നു പോയി  

2014, ഓഗസ്റ്റ് 1, വെള്ളിയാഴ്‌ച

വഴിയരികിൽ



ഓണ മെത്തിയിട്ടും
എത്തിനോക്കാത്ത  പൂവുകൾ
അവനിൽ ഓർമ്മ പ്പെട്ടു
വേലി തലപ്പിലെ ഒറ്റ പൂവിന്റെ
ഏകാന്തതയെ ക്കുറിച്ച് ഓർത്തു-
 നിന്നു
അപ്പോൾ കാട്ടുവഴിയുടെ
അരികിലേക്ക് ഇറങ്ങി ചെന്ന്
വിളറിയ ചിരിയോടെ ആ പൂവ്
ഇത്തിരി സൗരഭം തെറിപ്പിച്ചു .
അതാകട്ടെ പരസ്പര ബന്ധ മില്ലാതെ
ഒറ്റയ്ക്ക് സംസാരിക്കുകയും
സ്വപ്നം കാണുകയു മാണെന്ന് -
അവനു തോന്നി
ഗാസ തെരുവ് പോലെ
സാന്ധ്യാകാശം ചുവന്നു
ഇസ്രായേൽ മിസൈൽ പോലൊരു -
കാക്ക
പടിഞ്ഞാട്ടേക്ക് പറന്നു
ഗുജറാത്തിലെ വൃക്ഷ ശാഖയിൽ
കെട്ടി ഞാത്തിയ പോലൊരു പെണ്‍ പൂവ്
കാട്ടു വള്ളിയിലാടുന്നു.
ഇപ്പോൾ;
ഉപേക്ഷിക്ക പ്പെട്ട  നിലയിൽ
പിച്ചി ചീന്ത പ്പെട്ട ഒരു കുഞ്ഞു പൂവ്
വഴിയരികിൽ    

കത്തുകൾ വംശനാശം നേരിടുമ്പോൾ




ചരിത്ര ത്തിലേക്ക്
നടന്നു പോകുന്നു
ഒരു കാലൻ കുട
ഓർമ്മകളും സ്വപ്നങ്ങളും
നിറഞ്ഞു കവിഞ്ഞ
ഒരു ക്യാൻവാസ് ബാഗ്
ഹൃദയത്ത ലക്കോടിലാക്കി
കഞ്ഞി പശയൊട്ടിച്ച
ഒരു ചങ്ങമ്പുഴക്കാലമുണ്ടായിരുന്നു
ഇന്ന്,രമണനും,ചന്ദ്രികയും,
ശകുന്തളയും, ദുഷ്യന്തനുമൊന്നുമില്ല
കൂലം കുത്തിയൊഴുകാൻ
കത്തെന്ന കടലാസ് തോണിയേറ്റുന്ന
അനുരാഗ നദി യൊഴുകും
ക്യാമ്പസുകളില്ല
ഇടപ്പള്ളി കവികളുടെ
വിഷാദ കാമുകരില്ല
കത്തുകളെല്ലാം കുത്തും,
കോമയുമാകുമ്പോൾ
എസ്, എം,എസും ,ഇ മെയ്ലും-  
ചാറ്റിങ്ങുമായി ചുറ്റി തിരിയുന്നു 

കർക്കിടക വാവ്



കെട്ടണഞ്ഞ,ടുപ്പിനരികിൽ
കണ്ണീരണിഞവൻ നില്ക്കുന്നു
നെഞ്ചിൻ കുടുക്കയുടെ വക്കിൽ
മഞ്ഞൾ ചോറു ണങ്ങി ക്കിടക്കുന്നു
ദുഖത്തിൻ കാക്ക ക്കാലുകൾ
തട്ടി മറിച്ചു എള്ളും പൂവും
ഇന്ന് കർക്കിടക വാവ്
അമ്മേ....മാപ്പ്.
ബലികാക്ക മുരിക്കിലിരുന്നു
പറയുന്നത് എന്താണാവോ?
വേണ്ട,ബലി വേണ്ട
അമ്മതൻ നിത്യ ബലിനീ,യാകുംപോൾ
എന്നാകുമോ?
വിറയ്ക്കുന്ന കൈകളിൽ,
തുടിക്കുന്ന നെഞ്ചിൽ,
കണ്ണുനീരുപ്പിൽ,-
അമ്മയുള്ളപ്പോൾ
എന്തിനു ബലിയെന്നു
അവനും നിനപ്പൂ
     

അമ്മ മനസ്സ്



കുത്തിതറക്കുന്ന ചോദ്യാവലി
അയാളുടെ കണ്ണിൽ ഉയിർ കൊള്ളുന്നു
മറവിയുടെ ഒരു കൈത്തലം അവൾ തന്റെ
തലയിൽ സമർപ്പിക്കുന്നു
അവൾ ഇടം വലം നോക്കാതെ
നിഷ് പ്രയാസം റോഡു  മുറിച്ചു കടക്കുന്നു
ഒരു ബൈക്ക് അവളുടെ സാരിത്തുമ്പിൽ
തൊട്ടു തൊട്ടില്ലെന്ന മട്ടിൽ കടന്നു പോയി
അമ്പല നടയിൽ അവളിലെ അമ്മ
നീരുറവയായ് ഉത്ഭവിച്ച്
പുഴയായ് ഒഴുകുന്നു
ബാക്കിയായ ദുഃഖം ഘനീ ഭൂതമാവുന്നു
ചുമർ ചിത്രത്തിലെ ഉണ്ണി
അവളെ നോക്കി പുഞ്ചിരിക്കുന്നു
കരിങ്കൽ മുലകൾ അവനുവേണ്ടി
പാൽ ചുരത്തുന്നു
അറിയാതൊരു നനവ്‌
അവളുടെബ്ലൌസിൽ ഒറ്റ ഉറുപ്പിക
വട്ടത്തിൽ  പടരുന്നു 

സന്ധ്യ




ചെമ്മരിയാടുകൾ മേഞ്ഞു നടക്കുന്ന
ആകാശത്ത്
വെയിലിന്റെ വടി ഒടിഞ്ഞു തൂങ്ങി
നില്ക്കുന്നു
മേഘ കുന്നുകൾ അവിടവിടെ
ഉയർന്നു നില്ക്കുന്നു
കുന്നിന്റെ പള്ളയിൽ ഒരാട്
പുറമുരച്ചു ചൊറിയുന്നു
പാൽക്കുട മേന്തിയ കാർമുകിൽ -
പെണ്ണ്
പടിഞ്ഞാട്ടേക്ക് നീങ്ങുന്നു
ഇപ്പോൾ,പതിറ്റടിച്ചെടിയുടെ
മൊട്ടുകൾ പോലെ
കണ്‍ തുറക്കുന്ന  നക്ഷത്രങ്ങൾ
മെല്ലെ മെല്ലെ ഓട്ടു വിളക്കിലെ
തീനാമ്പു പോലെ പ്രകാശിച്ചു
നിശ ചിത്രശാലയിൽ പെയ്ന്റിങ്ങുകൾ
തൂക്കിയിട്ടു തുടങ്ങി

ഹാവൂ........!



പാതിരയായ്കാണും നേരം
പിടഞെണീറ്റു വന്ന്
മുട്ടിവിളിക്കുന്നു ഒരു കവിത
ഇരുട്ടിനെ പുതച്ച് ചുരുണ്ടുകൂടി
കൂർക്കം വലിക്കുന്നു അവൾ
നരച്ച നിലാവ് മിഴിച്ചു നില്ക്കുന്നു -
പുറത്ത്
ഇറയരികിൽ ഇറങ്ങിയെത്തി
നഖം കടിച്ചും വിരൽ ഞൊട്ട
പൊട്ടിച്ചും നില്ക്കുന്ന
ഇരുട്ടിന്റെ കണ്ണ് നനഞ്ഞിരിക്കുന്നു
പറങ്കി മാവിൻ കാട്ടിലൂടെ
കുന്നു കയറിപോകുന്നു
ഒരു ഒറ്റയടിപ്പാത
ഭാരം പേറി തളർന്ന് ഹാവൂയെന്നു
ഇറക്കി വെച്ചപൊലെയായി
ഇപ്പോൾ മനസ്സ്  

ക്ഷമ



മരമായ്‌ വളരണം
മഴയും വെയ്ലുമേറ്റ്
പായൽ പച്ച പടരണം
ചിതൽ തിന്ന കാലിൽ
വിരൽ തുമ്പത്ത് നാമ്പിടണം
രോമങ്ങൾ വേരുകളായ്‌
പിണഞ്ഞങ്ങനെ വളരണം
കൈകൾതൻ ശിഖരത്തിൽ
വിരൽ ചില്ലകൾ കിളിർക്കണം
വസന്തത്തിൽ പൂക്കണം
കിളിക്കൂട്കൂട്ടണം
ഭൂമിയോളം ക്ഷമിക്കണം
ഭൂമിയിൽ ജീവിക്കാൻ