malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2020, ഡിസംബർ 27, ഞായറാഴ്‌ച

പേര്


പ്രിയേ,
കാലം കരുതിവെച്ച കായ്കനികൾ
നാം ഭക്ഷിക്കുക തന്നെ ചെയ്യും !

വാകപ്പൂവിൻ്റെ ചുവപ്പാലും, മഞ്ചാടി -
മണികളുടെ ത്രസിപ്പാലും
സ്നാനം ചെയ്യപ്പെട്ടവർ നമ്മൾ

നാം നമ്മിൽ തമ്മിൽ വരച്ചു ചേർത്ത
രക്തഛായയ്ക്ക്
പ്രണയമെന്നല്ലാതെ മറ്റെന്തു പേരിട്ടു -
വിളിക്കും

2020, ഡിസംബർ 26, ശനിയാഴ്‌ച

വാക്ക്


എന്നോ ഞാനെഴുതിയ
കവിതകളോരോന്നായ് തിരിച്ചുവരുന്നു
ഒന്നിന് മൂക്കില്ല
ഒന്നിന് മുലയില്ല
മറ്റൊന്നിന് വിരലില്ല
വേറൊന്നിന് നാവില്ല
ഇനിയും വേറൊന്നിന് മിണ്ടാട്ടമേയില്ല

എങ്ങോട്ടായിരിക്കും ഇവയൊക്കെ ഇറങ്ങി -
പോയിട്ടുണ്ടാവുക?
എങ്ങുനിന്നാണ് വന്നിട്ടുണ്ടാവുക?
കാശ്മീരിൽനിന്നോ
ഉന്നാവിൽനിന്നോ
ഹൈദരാബാദിൽനിന്ന്
ത്രിപുരയിൽനിന്ന്
ജെ.എൻ.യുവിൽ
ജാമിയാമിലിയിൽ
ഇല്ല, എനിക്കറിയില്ല.

ഞാൻകേട്ട നിലവിളികൾ:
ദേവാലയത്തിന്റെ അകത്തളത്തിൽനിന്ന്
തെരുവീഥിയിൽനിന്ന്
കുറ്റിക്കാട്ടിൽനിന്ന്
അഗ്നിയിൽനിന്ന്
കരവാളത്തിൽനിന്ന്
രാത്രിയുടെ ശിഖരത്തിൽനിന്ന്
പുലരിയുടെ മഞ്ഞിൻ തലപ്പിൽനിന്ന്
ഇവരുടേതായിരിക്കുമോ?

ഞാനെല്ലാറ്റിനേയും ഒന്നുകൂടി സൂക്ഷിച്ചുനോക്കി
അപ്പോഴാണറിഞ്ഞത്
വാക്കുകൾ
വെറും വാക്കുകളല്ലെന്ന്
വാളിനേക്കാർമൂർച്ചയുണ്ടെന്ന്
വാക്ക് വരകളെന്ന്
നോക്കിൽ ചിത്രങ്ങളെന്ന്
ആശയവിനിമയോപാധിയെന്ന്
ചിലരുടെ ഉറക്കം കെടുത്തുന്നുവെന്ന്

ഈ പ്രായത്തിലും
നിസ്സാരനീ നിന്റെ ചോരയ്ക്ക് ഇത്രയുംതിളപ്പോ?!
കവിതകളെല്ലാം വട്ടംചുറ്റിനിന്ന് ചോദിക്കാതെ -
ചോദിക്കുന്നു.

ഇനിയെന്നായിരിക്കും
അവർ എന്നെത്തേടിവരുന്നത്.
.....................
രാജു.കാഞ്ഞിരങ്ങാട്
ചെനയന്നൂർ
കാഞ്ഞിരങ്ങാട് .പി.ഒ
കരിമ്പം .വഴി
തളിപ്പറമ്പ്- 670 142
കണ്ണൂർ ജില്ല
കേരള
ഫോൺ: 9495458138

2020, ഡിസംബർ 24, വ്യാഴാഴ്‌ച

മന്നിലെ സ്നേഹപ്പുൽക്കൂട്ടിൽ.....!


മഞ്ഞു പൂക്കുന്നൊരു നാളുവന്നു
മഞ്ഞക്കിളികളും കൂട്ടു വന്നു
മൗനങ്ങളെല്ലാമെ പോയ്മറഞ്ഞു
മന്ദാര പൂങ്കാറ്റും പെയ്തു നിന്നു

മന്നിലെ സ്നേഹപ്പുൽക്കൂട്ടിലന്ന്
മന്നനാമേശുഭൂജാതനായി
മന്ദസ്മിതം തൂകി വാനിടത്തിൽ
മന്ദംഗമിപ്പു നക്ഷത്രമൊന്ന്

മണ്ണിതിൽ ശാന്തി സമാധാനത്തിനായ്
മനതാരിൽ സത്യസരയുവാകാൻ
മിഴിവേറും സ്വപ്നങ്ങൾ പങ്കുവെയ്ക്കാൻ
മന്നനാമേശു ഭൂജാതനായി


സുഗതകുമാരി



അമ്മേ കവിതേ,
വിശുദ്ധിതൻ അമ്പലമണിമുഴ-
ക്കമായ്നീയെന്നിൽ നിറയുന്നു
തുലാവർഷപ്പച്ചയായ് ,ക്കുറിഞ്ഞിപ്പൂക്കളായ്
രാത്രിമഴയായെൻ വിങ്ങും നെഞ്ചിൻനടവരമ്പിൽ
കൃഷ്ണകവിതയായ് പൂത്തുനിൽക്കുന്നു

അമ്മേ കവിതേ ,
നിൻ കവിതതൻ മുത്തുച്ചിപ്പിയിൽ നിന്നും
ഒരു മുത്തു പോലുമെടുക്കാൻ ഞാനശക്തൻ
കലർപ്പറ്റ കവിതതൻ ഉറവയായ്
അറിവിൻ നിറകുടമായ്
പ്രകൃതിയാമമ്മയ്ക്കുമമ്മയായ് !
സ്നേഹമായ് ശക്തിയായ് കാത്തുരക്ഷിപ്പ -
വൾനീ

അമ്മേ കവിതേ,
ശാന്തികവാടത്തിലെങ്കിലും
ഒഴിയാത്തൂലികയായ് നീയെന്നിൽ വിരാജിക്കും
സുഗതവാക്യമായെൻ ഹൃദയ തന്ത്രിയിൽ
മീട്ടി നിൽക്കും കാവ്യതന്തു

2020, ഡിസംബർ 23, ബുധനാഴ്‌ച

കവിയും,കവിതയും


കാണുന്നതെല്ലാം സത്യമെന്ന്‌ -
കരുതിയേക്കരുതേ...!
കവിതയും!
കവിക്കുള്ളിലെ കലങ്ങിയ കിണ -
റാണ് കവിത
കവിതയ്ക്കുള്ളിലെ,യാഴം ഉരുണ്ടഭൂമി
പരന്നു കാണുന്നതുപോലെയും.

ഒരിക്കലും ജയിക്കാത്ത ഒരു കളിയിലാണ് -
ജീവിതം ഏർപ്പെട്ടിരിക്കുന്നത്
കൗരവരുടെ ദുരാഗ്രഹത്തിൻ്റെചൂതുകളി -
യിൽ
വിജയമെന്ന് തോന്നിക്കുന്ന ചിലതൊക്കെ -
കാണും
പാണ്ഡവരുടെ സത്യമാകുന്നു മരണം

കളിക്കളത്തിൽ കൂടെയുണ്ടെന്ന തോന്നലി-
ലാണ് നാം കളിക്കുന്നത്
കവിതയെന്നും ഒറ്റയ്ക്കാണ് !
ഏറ്റെടുത്തവരൊക്കെ കയ്യൊഴിയും
യേശുവിനെ ഒറ്റുകൊടുത്തതുപോലെ

മരിച്ചവൻ്റെ ഉയിർത്തെഴുന്നേൽപ്പാണ് -
കവിത

2020, ഡിസംബർ 16, ബുധനാഴ്‌ച

ആത്മഗതം


കടല കൊറിച്ചു കൊണ്ട് നിങ്ങൾ
കടലിനെക്കുറിച്ചും പ്രളയത്തെക്കുറിച്ചും
സംസാരിക്കുന്നു
എത്ര നിസ്സാരം
കൈയിൽ പറ്റിയ ചളി കഴുകികളയുമ്പോലെ
സാധാ ജീവിതത്തിലെത്തിക്കുവാൻ കഴി-
യുമെന്ന് വീമ്പിളക്കുന്നു.

അതേ കടലകൊറിച്ചു കൊണ്ട് നിങ്ങൾ
കടത്തേക്കുറിച്ചും രാജ്യത്തെ പൊതുസ്ഥാപ
നങ്ങൾ വിൽക്കുന്നതിനെക്കുറിച്ചുംസംസാരി
ക്കുന്നു
എത്ര ലാഘവത്തോടെ
അനിവാര്യമായതെന്ന് അടിവരയിട്ട് അഭിനന്ദി
ക്കുന്നു.

ജനതയുടെചിന്തയുടെ പഴുതടയ്ക്കാൻ പരിശ്ര
മിക്കുമ്പോൾ
ഒന്നോർത്തോളു
നിങ്ങളുടെ അടിത്തറകൂടിയാണ് ഇളക്കുന്നത്.

ചിലരുണ്ട് ചാനലിൽ ചാരിനിന്ന് ചർച്ചിച്ച് -
ചർച്ചിച്ച്
ചതി തന്നെ ചിതമാക്കിയവർ
അവരറിയുന്നില്ല
അവന്റെ പണിയാലയിലേക്ക് ഒഴുകുന്ന
പണം കൊണ്ട് ഉലയിൽ പഴുപ്പിച്ച് നിട്ടിയും,
കുറുക്കിയും എടുക്കുന്നതു പോലെ തന്നെ
യായിരിക്കും തന്റേയും അവസാനമെന്ന്!

'വാളെടുത്തവൻ വാളാലെന്ന് ' കോപ്പിയെഴുതി
പഠിച്ച നീയിന്ന്
പഠനമുറിയിലിരുന്ന് കപട ഗ്രന്ഥങ്ങൾ രചിക്കുന്നത്
കാലത്തിന് രുചിക്കുന്നില്ലെന്ന് ഒരിക്കൽ തിരി -
ച്ചറിയും
നിന്റെ ജാലക കാഴ്ചയല്ല ഭാവിയുടെ ജാതകം ഗണിക്കുന്നത്
നിന്റെ ജാതകം തന്നെ നിന്റെ അന്തകനെന്ന്
നീ തിരിച്ചറിയാതിടത്തോളം കാലം

2020, ഡിസംബർ 14, തിങ്കളാഴ്‌ച

പ്രതീക്ഷ

 

പ്രതീക്ഷ

മുതുക് മുന്നേ കുനിഞ്ഞുപോയ്
പ്രാണനും കൈയിൽപിടിച്ചാണ് നടപ്പ്
വേട്ടയാടുന്നു വാക്കിൻ്റെ വടുക്കൾ
വേടൻ്റെ അമ്പിൻ മൂർച്ച ഇതിലും ഭേദം

ഇന്നോളമറിഞ്ഞില്ല ഒരു രുചിയും
ഇന്നോളമേറ്റില്ല ഒരു തണുവും
തുണയില്ലാതെ തളർന്നു പോയവൻ
പഴന്തുണിക്കെട്ടായ് മാറ്റിയിടപ്പെട്ടവൻ

തിരസ്കാരങ്ങളിലേക്കു തിരിച്ചു
ചെല്ലാനില്ല
ജാടയും, നാട്യവുമറിയില്ല
വിലാപങ്ങളുടെ വിളിപ്പുറം എൻ്റെ ഭവനം
മുറിവുകൾ ഒരുക്കിത്തരുന്നു,യെനി-
ക്കു ശയ്യ

വാക്കുകൊണ്ടു നിങ്ങൾ വേരറുക്കുന്നു
വേഗത്തിലാഴുമെന്നതിനാൽ.
ജീവിതത്തിൻ്റെഏതു തിരിവിൽ
വെച്ചായിരിക്കും
എന്നെയൊരു ഗർജനം സ്നേഹത്തോടെ
സ്വീകരിക്കുക!

2020, ഡിസംബർ 10, വ്യാഴാഴ്‌ച

കണ്ണുപൊത്തിക്കളി


കളികളൊക്കെയും
കാട്ടുമുല്ല പൂത്തകാവിനടുത്തായിരുന്നു
കളിക്കൂട്ടുകാരൻ അച്ഛനായിരുന്നു
കണ്ണു പൊത്തിക്കളിയിൽ
ഞാൻ കാക്കയായിരുന്നു

ഒന്ന്, രണ്ട്, മൂന്ന്.....പത്തെണ്ണി
ഒളിച്ച,യച്ഛനെ തിരയാൻ പോകും
കള്ളിമുള്ളിനുള്ളിൽവരെ കാക്കതിരയും
കണ്ടു കിട്ടില്ല ഒരിക്കലും, സാറ്റ് പറഞ്ഞ് -
അടുത്തുള്ള സീറ്റിലിരിപ്പാകും അച്ഛൻ.

അന്നുമാദ്യം നറുക്ക് വീണതെനിക്ക്
കാക്കയായ് കണ്ണുപൊത്തി
കാക്കച്ചിറകു വീശി, കാക്കക്കണ്ണാൽ
നോക്കി
കണ്ടില്ലയെങ്ങും സാറ്റ് വിളിയുയർന്നില്ല
നേരം പോയി നിഴലു ചാഞ്ഞു

കരഞ്ഞു വിളിച്ചു , വീട്ടുകാർ കൂടി
കാവിനകത്ത് കാട്ടു മുല്ലയ്ക്കരികിൽ
കണ്ണുപൊത്തിചാഞ്ഞു കിടക്കുന്നുവച്ഛൻ
അച്ഛന് ശംഖുപുഷപത്തിൻ്റെ നിറം

ഇന്ന്, കാവില്ല
കാവിനടുത്ത് കാട്ടാറില്ല
കാട്ടുമുല്ലയതിരിട്ടു നിൽക്കുന്നില്ല
ഒരു ശംഖുവരയനെങ്കിലുമെന്നെയൊന്നു
തീണ്ടിയെങ്കിൽ.....

2020, ഡിസംബർ 9, ബുധനാഴ്‌ച

അടയാളം


പിരിയാൻ മടിച്ച മനസ്സ്
പിണഞ്ഞു കിടന്നിരുന്നു
ശരീരം പറഞ്ഞു:
സമയമായ് നമുക്ക് പിരിയാം

പിരിയാതെ തരമില്ല
മാടി വിളിക്കുന്നുണ്ട് പട്ടിണി

കൂട്ടുകാരാ, ഒരിക്കൽ നാം കണ്ടുമുട്ടും
എന്നാണെന്ന് ചോദിക്കരുത്
കൊച്ചു നാളിലെ നഗ്നത പോലെ -
യെനിക്കു നീ പ്രിയം

പ്രിയപ്പെട്ടവർ മൺമറഞ്ഞു
മനസ്സിലുണ്ട് നീ തന്ന ഉപ്പും ,ചോറും
നൊന്തു പെറ്റതല്ലെങ്കിലും
നോവുന്നൊരമ്മ മനസ്സ്
ഇന്നും പേരുചൊല്ലി വിളിക്കാറുണ്ട്

അമ്മേ, നീയാണെൻ്റെ -
ഉയിര്,
ഉൺമ

കൂട്ടുകാരാ, ഒരിക്കൽക്കൂടി
നമുക്കാ ബാല്യത്തിലേക്കു പറന്നു -
പോകണം
ഓർമ്മയുടെ ഒറ്റത്തൂവൽ പൊഴിച്ചിടണം
മരിച്ചാലും മറക്കാതിരിക്കാൻ
ഒരടയാളം

2020, ഡിസംബർ 8, ചൊവ്വാഴ്ച

കർക്കിടക മഴയിൽ

 


കർക്കടകത്തിൻ്റെ കുടില ബുദ്ധിയിൽ
നിഷാദനുണരുന്നു
കാറ്റിൻ്റെ കൂരമ്പിനാലെൻ്റെ കുടിലു-
തകർക്കുന്നു
സമുദ്രതാളമെൻ നെഞ്ച്
പറക്കുന്ന പക്ഷിയെൻ മനസ്സ്

പൊള്ളിയടരുന്നു കാല്
പൊടിപോലും കാരുണ്യമില്ലാത്ത കാലം
ഉഷ്ണമാപിനിയാകുന്നു ശരീരം
ഉഷസിൻ്റെ പക്ഷി ഇരുട്ടിൻ്റെ തടവറയിൽ

നരച്ചുപോയി മോഹം
നുരച്ചുപൊന്തുന്നു കണ്ണീർ
സെമിത്തേരിയിൽ ഇരുമ്പു ഗെയ്റ്റിൻ-
ശബ്ദം
മോഹത്തിൻ്റെ ഉതിർന്നു വീണ പുഷ്പം

അശാന്തിയുടെ ആരവങ്ങളെങ്ങും
ചിറകരിഞ്ഞ പക്ഷിയായ് മണ്ണ്
വാ തുറന്ന കർക്കടകം
ബകനായ് നിന്ന,ലറുന്നു

2020, ഡിസംബർ 6, ഞായറാഴ്‌ച

രണ്ടു കവിതകൾ


മനസ്സ്


ഉപരിമുഖത്തിൻ്റെ
പ്രശാന്തതയിൽ
ഭ്രാന്തിനെ ഒളിപ്പിച്ച
തമോഗർത്തം


വാക്ക്


ഉച്ചരിക്കാത്ത
വാക്കിനാണ്
ഉച്ഛലിതമുഴക്കം

2020, ഡിസംബർ 4, വെള്ളിയാഴ്‌ച

ഒറ്റവരികൊണ്ട്.......!


ഒറ്റവാതിലിന്നോരത്ത്
പിടഞ്ഞു വീഴുന്ന രണ്ടു
മഴത്തുള്ളികൾ

ഏകാന്തതയെരിച്ചു
കൊണ്ടിരിക്കുന്ന
ഒരു നെരിപ്പോട്

ഇരുട്ടിനെ കെട്ടിപ്പിടിച്ച്
കടൽത്തീരത്തുവാസം

രാവും, പകലും,
ഉള്ളകം പൊള്ളിക്കുന്ന
ഉഷ്ണഭൂമിയിൽ നടപ്പ്

നിലാവിൻ്റെ നീലവെളിച്ചം
അന്യമായ
കണ്ണുപൊട്ടിയ കാട്ടു പക്ഷി

വെയിലിൻ്റെ തണുപ്പ്തിന്ന്
ശിശിരവേരിൻവേവുതിന്ന്
മഴതാണ്ടി, മരുതാണ്ടി
തണലുതേടും പക്ഷി

പെണ്ണേ ,യെന്നാണിനി
മൗനത്തിൻ്റെ കുടമുടച്ച്
പാട്ടിൻ്റെ ഒറ്റവരിതൊടുമ്പോൾ
പെട്ടെന്ന് പൂത്തുലയുന്ന
മരമാകുന്നത്


എഴുതാത്ത കവിത

 



എഴുതാത്ത കവിതയായീവഴിത്താരയിലൊ
റ്റയ്ക്കു ഞാനിന്നു നിൽപ്പൂ
ബാല്യമെൻ കൈവിരൽത്തുമ്പിലൂഞ്ഞാലാടി
പിച്ചവെച്ചീടാൻ ക്ഷണിപ്പൂ

പൊട്ടിത്തരിച്ചു വിരിഞ്ഞു നിൽക്കുന്നൊരു
പൂവിനെ ഞാൻ നോക്കി നിൽക്കേ
നാണം തുളുമ്പുന്ന കൗമാരമെൻകരം ചുറ്റി -
പ്പിടിച്ചൂ വലിപ്പൂ

വാസന്ത പ്രണയമെൻ മനതാരിൽ മായിക
ചിത്രം വരയ്ക്കുന്ന നേരം
വാകമരച്ചോട്ടിൽ ചുവന്ന പട്ടാംബരം ആരോ
വിരിച്ചിട്ടപോലെ

സാന്ധ്യപ്രകാശങ്ങൾ ചില്ലയിൽ ചുംബന
മുദ്രകൾ ചാർത്തുന്ന നേരം
കുളിരന്തിമലരായി, ഒരു യുവ സന്ധ്യയായ്
കുതിക്കുന്നു യെന്നിലേ ഞാനും

പിന്നെയീസന്ധ്യമറയുന്ന നേരത്ത്
വെണ്ണിലാച്ചിരിയെന്നിൽ നിന്നൂർന്നു പോകുന്നു
ഏകാനായീവഴിത്താരയിൽ നിൽക്കവേ
കൂട്ടിന്നു വന്നു നിൽക്കുന്നു വിഷാദം

ഭയം


രസമാപിനിയിലെന്ന പോലെ
ഭയത്തിൻ്റെ കയറ്റിറക്കങ്ങൾ.
മനസ്സിലൊരു മുയൽക്കുഞ്ഞ്
അണച്ചു കൊണ്ടു നിൽക്കുന്നു

അടിമുടി പൊട്ടുന്നുവിയർപ്പിൻ്റെ
വേരുകൾ
വാചകത്തെ ഏതോ വഴിയിൽ
വെച്ച്
കുരുക്കിട്ടു പിടിക്കുന്നു
വാക്കിൻ്റെ സ്തൂപികാഗ്രത്തിൽ -
തട്ടിയ ഒരു വായുവിന്
ഭാഷാന്തരം സംഭവിച്ച് തിരിച്ചറി-
യാതെ പോയി

ആത്മഹത്യ ചെയ്തചില വാക്കുകളെ
വലിച്ചെറിഞ്ഞിരിക്കുന്നു
അനാഥ ശവങ്ങളെപ്പോലെ
മരണത്തിൻ്റെ ചിത്രം മാത്രം വരയ്ക്കു-
ന്നു മനസ്സ്

ഭയത്തിൻ്റെ മദപ്പാട് വന്ന്
വാക്കുകളെ ഏതോ പ്രാചീന കാലത്തേക്ക്
വഴി തെറ്റിച്ചു വിടുന്നു
എവിടെയായിരിക്കും വാ തുറന്ന വ്യാഘ്രം
നടക്കല്ലിറങ്ങിയ ഒരു വാക്കിനെ
എങ്ങും കാണാനില്ല !


2020, ഡിസംബർ 2, ബുധനാഴ്‌ച

നിന്നിൽ നിന്നും ഞാൻ


സഖി നിൻ പ്രണയത്തിന്നപൂർവ്വ-
സുഗന്ധത്തിൽ
മയങ്ങി നിൽപ്പേനെന്നനുരാഗം
ഇന്നീ നിമിഷം വരെ ഞാനൊരു -
തിരസ്കൃത തീരം
നീയെന്നിലണയവേ സാന്ദ്രഹരീ -
തിമ താഴ് വാരം

നവനീത മനോഹരി നീ പ്രകൃതി
അമ്മയും, മകളും, പ്രണയിനിയും നീ
നിൻ പൂങ്കവിൾ തുടുപ്പിൽ വിടരും -
പ്രഭാതം
ചെഞ്ചൊടിത്തുമ്പിൽ നിന്നുതിരും -
മധുര ഗാനം

പ്രിയേ, നീയെൻ പവിത്രരാഗ സരിത്ത്
എന്നെയോമനിക്കും പ്രാണത്തുരുത്ത്
അത്താമരമലർമടിയിൽ മയങ്ങുന്നു - ഞാനാ,മരയന്നം
പുതുകാലത്തിൻ മാദകമന്ദസ്മേരം

അരുണിമയാർന്നൊരു പനിനീർപ്പൂവേ
ഉൾത്തൃഷയാർന്നൊരു കടലേ
ആ ഹൃൽ സ്പന്ദനമെന്നിൽ പുതിയൊരു
ജീവനനീഡം തീർക്കേണം

2020, ഡിസംബർ 1, ചൊവ്വാഴ്ച

കുരിശുപാത


നാക്കിലയായ്
അറുത്തെടുക്കുന്നു നാവ്
അവസാനത്തെ
വാക്കിൻ്റെപക്ഷിയും കൂടൊ-
ഴിഞ്ഞു പോയി

ഉടൽ ഉഴുതുമറിച്ചിട്ട പാടം
എഴുതാപ്പുറം വായിക്കുന്നു
അധികാരം
ഇരയുടെ എരിവു നുണഞ്ഞ്
വേട്ടക്കാരൻ

ഇടുപ്പിലെ എരിതീയിൽ
പ്പൊരിയുന്നു ഇര
ആജ്ഞയുടെ നാവുകൾ
അജ്ഞത നടിക്കുന്നു

കറുത്തവാവുകൾ
കിളുന്തുമാംസം ചുട്ടുതിന്നുന്നു
പൊള്ളുന്ന മനസ്സുകളെ
നിങ്ങൾക്ക് കുരിശിൻ്റെ പാത

പോക്കറ്റ്


ഹൃദയത്തിൽ
ഇടയ്ക്കിടേയൊന്നു
തൊട്ടു നോക്കാനായിരിക്കണം
ഷർട്ടിൻ്റെ പോക്കറ്റ്
ഇടതു വശത്തുതന്നെ എപ്പോഴും
തുന്നിവെയ്ക്കുന്നത്

പിറന്നാളോർമ്മ


അടുപ്പിൽ ചേരയാണ് വാസം
കവിതയുടെ നൃപന്
അറുതിയില്ലാത്ത വറുതി
വരുതിന്ന് വിറച്ചതാണ്
പിറന്നാളിൻ്റെയോർമ്മ

ഉത്സവപ്പറമ്പ്
എൻ്റെ കണ്ണീർക്കളം
നിറമുള്ള പീപ്പികൾ, ബലൂണുകൾ
കിട്ടാക്കനി

ഭൂതകാലത്തിൻ്റെ വിത്തിന്
വർത്തമാനമില്ലാതെ, മൂകം
ഭാവി തമം

കണികണ്ടെഴുന്നേറ്റത്
പൊട്ടാൻ വെമ്പുന്ന മാലപ്പടക്കത്തി-
ലേക്ക്
പൊട്ടിത്തെറിച്ചത് മോന്താഴത്തിലേക്ക്
അച്ഛനുള്ളതിനാൽ
വീട് വെണ്ണീറായില്ല

വെണ്ണീറായത് അച്ഛൻ
കത്തിയമർന്നത് എൻ്റെ സ്വപ്നങ്ങൾ

മഴ പ്രണയം


ഇഷ്ടങ്ങളുടെ കനത്തമാറിലേക്ക്
അവളെന്നെ ചേർത്തു നിർത്തുന്നു
നിറമുള്ള നൂലുകളാൽ പരസ്പരം
തുന്നിച്ചേർക്കുന്നു
മിഴിയിലെ മീൻപിടച്ചൽ
ചുണ്ടിലൊരിക്കിളിയായിഴയുന്നു

പ്രണയമായ് പെയ്തിറങ്ങുന്നു
നാണമായ് ചാറിനിൽക്കുന്നു
സങ്കടക്കടലാകുന്നു
ഒഴിയാത്തിരയായെന്നില,ലയടിക്കുന്നു

ചില നേരങ്ങളിൽ ചുണ്ടോടു ചുണ്ടു
ചേർത്ത്
നനഞ്ഞിറങ്ങാറുണ്ട്
വിരലാലൊന്നുതൊട്ട് ഓടിപ്പോകാറുണ്ട്
പൊടുന്നനെവന്ന് കുളിരിൻ്റെ മധുരംതന്ന്
ആരും കാണാതെ നൊട്ടി നുണയും

നീരക്ഷരത്താൽ നീയെത്രയെഴുതിയെന്നിൽ
പ്രണയമെന്ന്
കുട്ടികളെപ്പോലെയാണു നീ
പെട്ടെന്ന് ചിരിക്കും
പെട്ടെന്ന് കരയും
എല്ലാം മറന്ന് വാരിപ്പുണരും.

എങ്കിലും;
നീ പറഞ്ഞു തന്ന കഥയെൻ്റെയുള്ളിലുണ്ട്
എന്നായിരിക്കും നീ ഉറഞ്ഞാടുന്നത്
കോപത്തിൻ്റെ കെട്ടഴിക്കുന്നത്
പെരുമഴയായ് പെയ്തിറങ്ങി
എന്നെ നിന്നിലേക്കൊളിപ്പിക്കുന്നത്
കരിമ്പന യക്ഷിയായി
പിൻകഴുത്തിൽ പല്ലാഴ്ത്തുന്നത്

2020, നവംബർ 27, വെള്ളിയാഴ്‌ച

മൃത്യു


ഞാൻതന്നെ നീയായിമാറുന്ന
ഒരുദിനം വരും
ഇപ്പോൾ, അദൃശ്യനായ് നീയെന്നും
എന്നിൽ തന്നെ .

വേർപിരിയാത്ത സയാമീസ് ഇരട്ടകൾ
പക്ഷേ, പരസ്പരം കണ്ടില്ലെന്നു -
നടിക്കുന്നു

ഒരുനാൾ തണുത്തപുതപ്പ് നീയെന്നെ
പുതപ്പിക്കും
അന്ന് ഞാൻ നീയാകും

ക്ലേശങ്ങളുടെ കലശവുംപേറി ഞാൻ
നടക്കുമ്പോൾ
ക്ലാവുപിടിച്ചൊരു പുച്ഛംനിന്നിൽ

വേരുകളറുത്തുകൊണ്ടിരിക്കുന്നു നീ
വെൺചിതലായുള്ളകം അരിച്ചു
തീർക്കുന്നു

അഗ്നിയാൽ നിൻ്റെപാനം
ചാരമാകുന്നു നിൻ്റെയന്നം
സ്നേഹ ശൂന്യത നിനക്കാഭരണം

പട്ടട നിൻ്റെ ശയ്യാഗൃഹം
ആളും അഗ്നി നിൻ്റെശീതീകരണി

എരിയുന്ന സ്നേഹത്തെ,പൊരിയുന്ന
നെഞ്ചത്തെ
എനിക്കായ് വിങ്ങുന്നവരെ നീ
ഗൗനിക്കുന്നേയില്ല

ജീവിതമല്ലാതെ.....!


ചിന്തയുടെ ഒരു വിത്തിനെ
ഭാഷയുടെ വളമിട്ട് ഞാൻ നടുന്നു
മുളയിട്ട് ചെടിയായി വാക്കിൻ്റെ -
വള്ളിയായി
അക്ഷരങ്ങൾ ചുറഞ്ഞു ചുറഞ്ഞു
കയറുന്നു

ഓരോ മനസ്സിലും ഓരോ ഭാഷയായി
വിവർത്തനം ചെയ്യപ്പെടുന്നു
കാണുമ്പോഴൊന്ന്,
വായിക്കുമ്പോൾ മറ്റൊന്ന്,
ചിന്തിക്കുമ്പോൾ വേറൊന്ന്

ചിലർക്ക് ജീവിതം പോലെ
ലിപിയില്ലാത്ത ഭാഷയായി
ഉറക്കെ ഉച്ചരിക്കപ്പെടുന്നത്
കവിത ജീവിതമല്ലാതെ മറ്റെന്ത്?

2020, നവംബർ 26, വ്യാഴാഴ്‌ച

കുരുതിക്കളം


കവിതയുടെ തെരുവിൽ
കറുകയും, കണ്ണീരും മാത്രം
ഉദകക്രീയകൾ തകൃതി

ഉയിരറ്റ ഉടലുകൾ
പച്ചവിറകിൽ
വെന്തമരുന്നു

തീ തിന്നഅമ്മപ്പാടങ്ങൾ
നെഞ്ചകം പിളർന്നുകിടക്കുന്നു
വിളവാകുമ്മുമ്പേ മുളകളെ
കഴുകുകൾ കൊത്തുന്നു

കാളക്കൂടത്തിൻ്റെ കരിങ്കടലിത് !
ചിതറിക്കിടക്കുന്നു കന്യാചർമ്മങ്ങൾ
പറിച്ചെറിയണം ഗർഭപാത്രങ്ങൾ
പിറക്കാതിരിക്കണമിനിയൊരു -
പെണ്ണെന്ന്
അമ്മമാർ നെഞ്ചത്തടിക്കുന്നു!

വെയിൽ കുടിച്ചുതളർന്നൊരമ്മതൻ
തണലിനെ കഴുകുകൾ കൊത്തി -
പ്പറന്നുപോയ്
കറുത്തശൂലങ്ങൾ കാലപാമ്പാകുന്നു
ഉടഞ്ഞൊരുടലിലവർ ഉത്സവമാടുന്നു

2020, നവംബർ 23, തിങ്കളാഴ്‌ച

കെട്ടകാലം


ശാരികപൈതലേ ! യെങ്ങുപോയെ-
ങ്ങുപോയ്
കദനങ്ങൾ മാത്രം നീ ബാക്കിയാക്കി
ഇടനെഞ്ചിന്നാഴത്തിൽ മുറിവുതന്ന്

കരകാണാക്കടലിൽ ഞാൻ
കണ്ണീർക്കടലിൽ ഞാൻ
കദനത്തിൻ കരിങ്കൽത്തുറങ്കലിൽ -
ഞാൻ

കുഞ്ഞിളം തൂവൽപറിച്ചൊരു കാട്ടാളർ
മണ്ണിതിൽ പെണ്ണിൻ്റെ ചോരയൊഴുക്കി -
യോർ
നീചജന്മങ്ങൾ ഘോരസർപ്പങ്ങൾ
ഏതമ്മയെക്കൊന്ന് യോനീ പിളർന്നു -
പുറത്തു വന്നോർ

ബജ്റ വിളയേണ്ട പാടത്തിലെല്ലാം
ഒഴിയാത്ത മൃതിതൻപെരുമഴപ്പെയ്ത്ത്
കരളിലേക്കാഴുന്നനോവിൻ്റെ വേര്
ചകിത സ്വപ്നത്തിൻ്റെ ശിഖരത്തഴപ്പ്

ശാരികപൈതലേ !ചതി ചിതമാക്കിയോർ
ചുറ്റും നിരന്തരം മുളയുന്ന ബ്ഭൂവിത്
ഗതിയറ്റു മുങ്ങുന്നു ഞങ്ങൾ
തുള വീണഹൃദയത്തിനുള്ളിൽ
നിന്നോർമ്മ മാത്രമേ കൂട്ട്

യാത്ര


വേദനയുടെ ആഴക്കടലും ചുമന്ന്
ഒരാൾ നടക്കുന്നു
മരണത്തെ വിരലിൽ പിടിച്ചു നടക്കുന്നു
സൂര്യൻ്റെ തീ അവനു ഛത്രം
കറുത്ത മഞ്ഞ് അവൻ്റെ ചിത്തം
കള്ളിമുള്ളിൻ കുപ്പായം
'ഗയ'യിലേക്ക് ഗമനം
ഗമയൊട്ടുമില്ല
ഗംഗയിലല്ല സ്നാനം
സ്നാനം ചെയ്യിക്കുന്നു സൂര്യൻ
ബോധത്തിൻ്റെ ബോധിയിലേക്കു യാത്ര
ബുദ്ധൻ അവൻ്റെ ശിരസ്സിലെന്ന്
എന്നാണറിയുക

2020, നവംബർ 19, വ്യാഴാഴ്‌ച

പുതുകാലം


ഇതിഹാസത്തിലെ ഇടങ്ങളെല്ലാം
ഇടിച്ചു നിരത്തി
പരിഹസിക്കുന്നു പുതിയ രാജാവ്

രാമരാജ്യ സ്വപ്നവും പേറി തെരുവു
തോറും
അലയുന്നുണ്ടൊരു അർദ്ധനഗ്നനാം
ഫക്കീർ

ചെരാതുകൾ തല്ലിത്തകർത്ത്
ചരിത്രത്തിൻ്റെ ചാരിത്ര്യം കവരുന്നു
കഴുകുകൾ

മൃതിയുടെ നൃപൻ പൊട്ടിച്ചിരിക്കുന്നു
കൃപ ചൊരിയുവതാര് ?
ദക്ഷിണായനത്തിന് പാതപണിത്
യാനവേഗം കൂട്ടി

നാരകം തളിർത്തുനിൽക്കുന്നുയിവിടം
നാകമിനി പാതാളത്തിൽ
ചക്രം തിരിക്കുന്നു ചക്രവർത്തി
തലയ്ക്കുമീതെ തൂങ്ങുന്ന ഖഡ്ഗം

മഞ്ഞു കുന്നുകൾ ഉണ്ടാകുന്നത്



ഒന്നിക്കുന്നതിനുമുമ്പ്
ഒന്നായിരുന്നു നാം
ഒന്നിച്ചപ്പോഴാണ്
രണ്ടായിപ്പോയത്!

ഗ്രീഷ്മത്തിൽ നീയെനിക്ക്
കുളിരായിരുന്നു
ശിശിരത്തിൽ കുളിരുന്ന
ചൂടും

വസന്തം വിരിഞ്ഞത്
നിൻ്റെ ചിരിയിൽ നിന്നായിരുന്നു
വർഷം നിൻ്റെ കണ്ണീരും

ഋതുക്കളോരോന്നും
നമ്മളെ നാമാക്കി
ഋജുചിന്തകൾ നമ്മെഭരിച്ചതേ-
യില്ല

പിന്നെ, യേതു ശൈത്യത്തിലാണ്
തൊട്ടാൽ പൊള്ളുന്ന ഹിമക്കട്ട -
കളായി
ജീവിത സമുദ്രത്തിൻ്റെ
അക്കരെ,യിക്കരെ നാം ഉറഞ്ഞു -
പോയത്

2020, നവംബർ 18, ബുധനാഴ്‌ച

വാക്കുകൾ


വാക്കുകൾ പക്ഷികളാണ്
ഉള്ളടരുകളിലെ ഉരുകുന്നഅനുഭവങ്ങളെ
ആകാശത്തിൻ്റെ മകുടത്തോളമെത്തിക്കുന്ന
പക്ഷികൾ

പൊറ്റപിടിച്ച അധികാരകസേരകളെ
അത് പിടിച്ചുകുലുക്കാറുണ്ട്
ഒടിഞ്ഞകാലുകളാൽനടക്കാതിരിക്കു-
മ്പോഴും
ചിറകുകൾ വിരിത്തിപ്പറക്കാറുണ്ട് വാക്കിൻ്റെ
പക്ഷി

ചരിത്രത്തിൻ്റെ ചാലുകളിലെ വെള്ളം കലക്കി
മീൻ പിടിക്കുന്നവർക്ക്
പേടിസ്വപ്നമാകാറുണ്ട്
ഗ്രാമപള്ളങ്ങളിൽ, നഗര കാന്താരങ്ങളിൽ
നാവായ് പിറക്കാറുണ്ട്

വാക്കുകൾ കാട്ടു കുതിരകളാണ്
കെട്ടിപ്പൊക്കിയ അധികാര ഗോപുരങ്ങളിൽ
തളച്ചിടുവാൻ കഴിയില്ല
സാലങ്ങളും, മുസലങ്ങളും വകവെയ്ക്കുക -
യേയില്ല

വാക്കുകൾ തിളയ്ക്കും സമുദ്രമാണ്
ഇരമ്പിപ്പാഞ്ഞുവന്ന് തിരിച്ചു പോകുന്നത്
നിൻ്റെ മിടുക്കു കൊണ്ടല്ല
ഒരടി മുന്നോട്ടുവയ്ക്കുമ്പോൾ രണ്ടടി പിറ-
കോട്ടുമാറുന്നത്
അതിൻ്റെ രാഷ്ട്രീയ തന്ത്രമാണ്
ഒരിക്കൽ കുതിച്ചൊരു വരവുണ്ട്
അന്ന് പിടിച്ചു നിൽക്കുവാൻ നിനക്കൊരു
കച്ചിത്തുരുമ്പുമുണ്ടാകില്ല

ഓർമ്മകൾ


ഓർമ്മകളൊത്തിരിയുണ്ടെന്നുള്ളിൽ
ബാല്യത്തിൻ മണിയോർമ്മകളും
പള്ളിക്കൂട വളപ്പിൽ പുത്തൻ
കളികൾ കരേറിയ നാളുകളും
അണമുറിയാപ്പുഴ വെള്ളം പോലെ
ബാലകർ തീർക്കും ആർപ്പുകളും
വായ്ക്കും കൊതിയോടവരവർനീട്ടിയ
വാത്സല്യത്തിൻ പുളിമധുരം
കണ്ണീരുപ്പിൻ കഞ്ഞികുടിച്ചൊരു
പള്ളിക്കൂട നാളുകളിൽ
ഉച്ചയ്ക്കുണ്ണാൻ കാളും വയറിനെ
കണ്ടില്ലെന്നു നടിക്കുമ്പോൾ
കണ്ടത്തിൽ പണിയില്ലാതമ്മ കുടിലിലി -
രിപ്പതു കാണുന്നു
റോഡിന്നരികിൽ മണികൾ മുട്ടി മാടിവിളി-
ക്കും മിഠായി
മിണ്ടാറില്ല ഞാൻ നോക്കാറില്ല ഞാൻ
നോവിൻ രുചിയെന്നുള്ളത്തിൽ
കൊറ്റിനു വകയില്ലാത്തവനാം ഞാൻ
കൊതിപാടില്ലെന്നോർമ്മിക്കും
കിണറിന്നാഴത്തിൽ കുറുകുന്നൊരു
മാടപ്രാവിൻ ചിറകടിയും
അങ്ങേക്കൊമ്പിൽ ചാടി നടക്കും
അണ്ണാൻ കുഞ്ഞിൻ സംഗീതം
മണി മുട്ടുംവരെ പശി മാറാൻ മതി
പിന്നെ ക്ലാസിൽ മിഴി നീട്ടാം
ചെല്ലച്ചിറകു വിരുത്തിയോർമ്മകൾ
ഉള്ളിൽപ്പാറി നടക്കുന്നു
മതിമതിയക്കഥ കണ്ണീരിൻകഥ
ഉണങ്ങാമുറിവിൻ ബാല്യ കഥ
പാടില്ലിനിയും പറയല്ലേ
കണ്ണീരിനിയും തൂവല്ലേ
ഏതോ ശീതളപാണികൾ വന്ന്
ഗാഢം പുൽകി പ്പുണരുന്നു

2020, നവംബർ 17, ചൊവ്വാഴ്ച

ജീവിത വൃത്തം


ഗുഹാമുഖം തുറന്നിരിക്കുന്നു
അകത്താര് ?
വ്യാഘ്രമോ, ശശമോ !

ബീഡിയുടെ ഒറ്റക്കണ്ണൻ വെളി-
ച്ചത്തിൽ
ഒന്നും കാണാൻ കഴിയുന്നില്ല.

ഓർമ്മകളുടെ ഓട്ടപ്പാത്തിയാണ്
മനസ്സ്
വെള്ളം കയറുന്തോറും മുക്കി മാറ്റി -
ക്കൊണ്ടിരിക്കുന്നു
ഏതു നിമിഷവും മുങ്ങാം ഈ വള്ളം

ഗുഹാമുഖം ശാന്തമാണ്
അകത്ത് എന്തൊക്കെ കോലാഹല -
മായിരിക്കും നടക്കുന്നത് !

തിരിച്ചു പോകൽ അസാധ്യം
കത്തുന്ന ജീവിതവുമായി കടക്കുക -
യാണ് ഞാൻ അകത്ത്
കണക്കു പറയുന്ന കാലത്തിനോട്
കടം പറയുന്നതെന്തിന്

ഹേ! വ്യാഘ്രമേ, അകത്ത് നീയെങ്കിൽ
ആശങ്കയില്ല,യൊട്ടും

എൻ്റെ ,യരിയെത്തിയില്ലെങ്കിൽ
നീയിരിക്കുന്ന സ്ഥാനത്ത് ഞാനൊരു
ശൂന്യത കാണും
ആ പഴുതിലൂടെ ഗുഹയ്ക്കപ്പുറത്ത് -
ഞാനെത്തിച്ചേരും ,അല്ലെങ്കിൽ .....

2020, നവംബർ 16, തിങ്കളാഴ്‌ച

പ്രളയം


ഛന്ദസ്സ് തെറ്റിച്ച ഒരു പുഴ
കോലായിൽ വന്ന്
എത്തിനോക്കുന്നു
കൂടെ വന്ന കരിമൂർഖൻ
ഇത്തിരി പാലിന് കരയുന്നു

കടപുഴകിയ ഒരു കാർമേഘം
കലി തുള്ളുന്ന കർക്കടകത്തിൽ
വീണു
കാമം മൂത്തൊരിടിവാൾ
കന്യാചർമ്മം ഛേദിച്ചു

സമതലങ്ങളുടെ സമാധിയിൽ
ചെന്നായകളുടെ സംഗമം
പാമ്പാട്ടിയെ കൊത്തിയ പാമ്പ്
തൽക്ഷണം മരിച്ചു

കുന്നുകൾ വലിഞ്ഞു കയറുന്നുണ്ട്
ഒരു നിർഝരി
കയററ്റ തൂക്കുപാലം ജീവിതം
പ്രളയം മാറ്റി വരച്ചിരിക്കുന്നു ഭൂപടം
ഞാനിപ്പോൾ കണ്ട എൻ്റെ നാട്
കറങ്ങുന്ന ഭൂമിയുടെ ഏതറ്റത്തായി -
രിക്കും .

2020, നവംബർ 14, ശനിയാഴ്‌ച

മൗനം കൊണ്ട് .....


കാലം കാല്പനികം
കാണാമറയത്തിരുന്ന്
പ്രണയമെഴുതുന്നു രണ്ടുപേർ

അവരിൽ ഒരിലവിരിയുന്നു
പച്ച ഞരമ്പ് തുടിക്കുന്നു
ഒരു പൂവ് ചിരിക്കുന്നു
ഉൺമയിൽ നിന്നും ഉന്മാദം
ഉറവയിടുന്നു

അവരുടെയുള്ളിൽ
ഒരോട്ടപ്പാച്ചിൽ നടക്കുന്നു
അലയടിച്ചുയരുന്നു മഹാസമുദ്രം
മൗനത്തിൻ്റെ കനലിൽ നിന്നും
അനലുന്നു പ്രണയം

2020, നവംബർ 12, വ്യാഴാഴ്‌ച

മരുഭൂമികൾ ഉണ്ടാകുന്നത് !


മൗനം മരുഭൂമിയേയും, മുൾച്ചെടിയേയും -
ഓർമ്മിപ്പിക്കുന്നു
അനാദിയായ നിശ്ശബ്ദതയാകുന്നു
ഇരുമ്പിൻ്റെ തുരുമ്പായി അടർന്നു നിൽക്കുന്നു
തരിമ്പുമില്ല സ്വാസ്ഥ്യം

ഒരൊറ്റ ചോദ്യം കൊണ്ട് മുറിച്ചു കടക്കുവാൻ -
കഴിയുമോ ഓർമ്മകളെ!
വേവുന്ന മനസ്സിൻ്റെ ബാക്കിയായ ചോദ്യമൊക്കെ
ബാലിശമെന്നാകുമോ?!

മരണത്തോളമെത്തുന്നു മൗനം
നീല നിറം മാത്രം ബാക്കിയാകുന്നു
തിടംവെച്ച പുണ്ണാണ് മൗനം
മരുഭൂമിയുടെ പറുദീസ

ചില്ലകൾ കൊരുത്ത ഉള്ളകത്തിലെ നിബിഡത കൾക്കിടയിലൂടെ
അരിച്ചിറങ്ങുന്നു മൗനത്തിൻ്റെ ചിതലുകൾ
മുളകരച്ചു തേച്ചപോലെയുള്ളം

പതിരിൻ്റെ നാട്ടിൽ പതം പറയാൻ ഞാനില്ല
എനിക്കു മൗനം കൊണ്ടൊരു കല്ലറ പണിയണം.
കാലമേ,
മൗനംകൊണ്ടെനിക്ക് മധുരമായി പ്രതികാരം -
ചെയ്യണം

2020, നവംബർ 11, ബുധനാഴ്‌ച

കവിതക്കറുപ്പ്


അകത്തൊരു പന്തംആളുന്നുണ്ടാകാം
അങ്ങനെയൊന്നുംഭാവിക്കുകയേ
ചെയ്യരുത് !

വാക്കുകൊണ്ട് കുത്തുകയും
വെറുപ്പുകൊണ്ട് തുപ്പിയാട്ടുകയും
ചെയ്തിട്ടുണ്ടാകാം
അങ്ങനെയൊന്നും ഭാവിക്കുകയേ
ചെയ്യരുത് !!

നോക്കുകൊണ്ട് നീകരിച്ചു കളഞ്ഞ
തല്ലേയെന്ന്
ഓർക്കുകയേവേണ്ട
നൊട്ടിനുണഞ്ഞതൊന്നും നേട്ടമല്ലെന്ന്
കവിത അവനെ പഠിപ്പിക്കും

കവിതയുടെ കടലുമുറിച്ചു കടക്കുവാൻ
കഴിഞ്ഞിട്ടില്ല ഇന്നുവരെ ആർക്കും
കല്പാന്തംവരെ കവിത പിൻതുടരുമെന്ന്
അവനറിയും
വേദനയുടെ വയലറ്റ് രക്തം അവൻ തുപ്പും

ആഗ്രഹങ്ങളുടെആകാശത്തെ
അടർത്തിമാറ്റിയെന്ന് ഊറ്റം കൊള്ളുന്നവൻ
കവിതയുടെ കയപ്പുനീര് കുടിക്കേണ്ടിവരും
കുതറി മാറാൻ ശ്രമിച്ചിട്ടും കരങ്ങളിൽ
പിടഞ്ഞൊടുങ്ങിയ
പെണ്ണിൻ്റെ മാനത്തിന് കവിത കണക്കു
ചോദിക്കും

നക്ഷത്രങ്ങളുടെ നാവരിഞ്ഞവന്
കവിത കൊണ്ട് കൊലച്ചോറ്
ദൈവത്തിൻ്റെ അനുയായി ചമഞ്ഞ്
ദൈവമക്കളെക്കുരുതി കൊടുത്തവന്
തുറന്നിട്ടുണ്ട് നരകവാതിൽ

കവിതയെക്കുറിച്ച് അവനെന്തറിയാം?
കവിതയുടെ കറുപ്പിൽ നിന്നാണ്
കാലം പിറന്നതെന്ന് അവനറിയും.

കെട്ട കാലത്തിൽ


ക്ഷുഭിത ചരിത്രത്തിൻ്റെ വെന്തെരിഞ്ഞ
ഉടലിനെ വാരിപ്പിടിക്കണം
ചതിയനായ കാലത്തിൻ്റെ നെഞ്ചകത്ത്
ചവിട്ടണം

വിലാപത്തിൻ്റെ ഭയാനക നിശ്ശബ്ദതയല്ല -
വേണ്ടത്
സ്നേഹത്തിൻ്റെ ഐക്യ കാഹളം

കാവൽക്കാരൻ്റെ കണ്ഠമറുക്കുന്ന
വർ നിങ്ങൾ
ഉൺമയേകിയ അമ്മയുടെ മുലയറുത്ത്
പാനം ചെയ്യുന്നവർ
വേവുന്ന ദുഃഖത്തിൻ്റെ അപ്പം തട്ടിയെടു-
ക്കുന്നവർ

എരിഞ്ഞു വീഴുന്നു കരിഞ്ഞ പക്ഷികൾ
വെന്തമാംസത്തിൻ ഗന്ധം എങ്ങും പര -
ക്കുന്നു
പച്ചത്തലപ്പുകളിൽ തീ പടരുന്നു
അമ്മേബ്ഭൂമി എനിക്കൊളിക്കുവാനെ-
വിടെ നിനക്ക് ഗർഭപാത്രം !

പാടില്ല ,
ഒളിമങ്ങാത്ത ഓർമ്മ നമുക്കുണ്ടാവണം
ക്ഷുഭിത ചരിത്രത്തിൻ്റെ വെന്തെരിഞ്ഞ
ഉടലിനെ വാരിപ്പിടിക്കണം
ചതിയനായ കാലത്തിൻ്റെ നെഞ്ചകത്ത്
ചവിട്ടണം

2020, നവംബർ 10, ചൊവ്വാഴ്ച

എവിടെ....!


നിഷാദന്
ഛന്ദോനിബദ്ധമാം ശാപം
വാല്മീകയോനി

വിഷാദം കുടിച്ച്
വീര്യമുൾക്കൊള്ളുന്നു ഞാൻ
കുത്തുവാനില്ല കൂരമ്പ്
ക്രൂരനുമല്ല

പാതയിലില്ല
പഥികരാരും
എവിടെയെൻ പാഥേയം?

കാത്തിരിക്കുവാനില്ല
ക്രൗഞ്ചം
കാടകംപോലുമന്യം
എവിടെയെൻ രാമൻ ?!

ദാരിദ്ര്യ ഹയത്തിൽ
വെറുതെയെൻ വ്യയം
വ്യാഘ്രത്തിനു മുന്നിലെ
ശശത്തിൻ്റെ വ്യഗ്രത
ഒളിക്കുവാൻ മാളമെവിടെ?

ഗ്രീഷ്മം നനയുന്നു ഞാൻ
വർഷമേറ്റു പൊള്ളിപ്പിടയുന്നു
ശിശിരശൽക്കത്താൽ പുതപ്പ്
പാമ്പിൻ പടത്താൽ ഉടുപ്പ്


2020, നവംബർ 9, തിങ്കളാഴ്‌ച

കവിത


ഉള്ളിൻ്റെയുള്ളിൽ അതിരിൻ്റെയരികിൽ
ഒരു കവിതക്കുരുനട്ടു
മുളയിട്ടു, തളിരിട്ടു, ഓരില,യീരില കാണ -
ക്കാണെ
വളർന്ന്പന്തലിച്ചു കവിതമരം.

കവിതമരം വെറും മരമല്ല, കയറി നോക്കു
കാണാം പല പാതകൾ
താഴ് വരയിലേക്ക്, ആകാശത്തിൻ്റെ അതി
രിലേക്ക്
വളവുകളും, തിരിവുകളും കടന്ന് തീർത്ഥാ -
ടകരെപ്പോലെ
കുന്നിറങ്ങിയും, കയറിയും എറുമ്പിന്ന-
ക്ഷരങ്ങൾ.

വിനോദസഞ്ചാരികളെപ്പോലെ വാക്കുകളുടെ അണ്ണാരക്കണ്ണൻമാർ,
പലതരം പക്ഷികൾ, പ്രാണികൾകൂവിത്തി
മർക്കുന്ന കൂറ്റ്

വരികളുടെ വിണ്ട പാളികളിൽ, പൊത്തിൽ
ഗുഹകളിലെന്നപോലെ, കൊടുംവനത്തി -
ലെന്നപോലെ
പുരാതനഗോത്ര കൂട്ടക്ഷരങ്ങൾ

കവിതമരം ക്ഷേത്രത്തിൽ ചുമർചിത്രങ്ങ-
ളെന്നപോലെ
ശിഖരങ്ങളിൽശില്പങ്ങളും
ഇലകളിൽ ചിത്രങ്ങളും നിറഞ്ഞതാണ്

കവിത ഒരു സംസ്കാരമാണ്, കാഴ്ച -
പ്പാടാണ്
ഉയരങ്ങളിലെത്തുന്തോറും ഉള്ളറിയും
നുള്ളിയെറിയും ഭള്ളിനെ
കണ്ണാൽ അളന്നെടുക്കാൻ കഴിയില്ല -
കവിതയെ

കവിതയുടെ വേരുകൾ പാദത്തിൽ -
നിന്നല്ല
മസ്തിഷ്കത്തിൽ നിന്ന് മാനവികത -
യിലേക്ക്
കിണറാഴത്തിൽ നിന്ന്
മണ്ണിൻ്റെ മാറിലേക്ക്

കാലദേശങ്ങളില്ലാതെ കവി
വരരുചിയായലയുന്നു
പറയിപ്പെറ്റ പന്തിരുകുലമാണ് കവിത









2020, നവംബർ 7, ശനിയാഴ്‌ച

ആശിർവാദം


ബോധിച്ചുവട്ടിൽ കപോതം കിടക്കുന്നു
ബോധമില്ലാതെ വിറങ്ങലിച്ച്
ഏതു ശിശിരത്തിൻ ശാപമേറ്റ്?
ഏതു കപോതകനാൽ ദംശമേറ്റ്?
നീല നിറമാർന്നൊരന്ത്യനിചോളമാദ്ദേഹ-
ത്തിലാരോ വിരിച്ചപോലെ

പാതവക്കത്തു പതം പറഞ്ഞ്
പാഴ്മരമൊന്നു കരഞ്ഞിടുന്നു
പുത്രന്മാരൊക്കെയുമെങ്ങു പോയി!
പത്രങ്ങളൊക്കെക്കൊഴിഞ്ഞു പോയി
പട്ടിണിയാലെല്ലും തോലുമായി

രാവുപകലെന്ന ഭേദമില്ലാ
പാവമാ പാഴ്മരം നീറി നീറി
ചീറിയെത്തുന്നൊരു കാറ്റിൽ മാത്രം
ജീവൻ്റെയൊറ്റ പ്പിടപ്പറിയാം

ശാഖോപശാഖാ പ്രതാപകാലം
എങ്ങും തണൽ വിരിച്ചുള്ള കാലം
മക്കളും, മനയെന്നും മാത്രമോർക്കാതെ
ഏവർക്കും താങ്ങായി നിന്നകാലം
ധീരമാം ഭാവിയാശംസകൾ നേരുവാൻ
വസന്തൈക ദൂതികളൊഴിയാത്ത കാലം

അക്കാലമിന്നോർമ്മ മാത്രമായി
മൃത്യുവിൻ മുഷ്ടിയുയർന്നുപൊങ്ങി
പക്ഷം വിരുത്തിപ്പറന്നു പറന്നു പോയ്
സ്വന്തവും, ബന്ധവും, സാന്ത്വനവും

പട്ടിളം കാലിൻ്റെയോർമ്മയിന്നും
തൊട്ടിലുള്ളത്തിൽകെട്ടിയാടിടുന്നു
നാളെയെൻ ശ്വാസം നിലച്ചുപോകാം
ശാസിക്കയില്ല ഞാൻ നിങ്ങളെയെന്നെന്നും
തുടിക്കണംഭാനു കിരണമായി

2020, നവംബർ 6, വെള്ളിയാഴ്‌ച

കവിത ബാക്കിവെച്ച് കടന്നു പോയവൻ



മരിച്ചു കിടക്കുമ്പോഴും
മടക്കിവെച്ചിരിക്കുന്നു
കൈമടക്കിൽ കവിത

നീ കവിതയുടെ കർത്താവ്
സഹനത്തിൻ്റെ സഹയാത്രികൻ
എരിഞ്ഞു തീരുന്ന ഏകാകി

ക്ഷാരം കവർന്ന ക്ഷരം
ലാവണമില്ലാതെ ലവണത്തിൽ
പാർത്തവൻ
തീത്തിന്ന പക്ഷി

ബോധപുഷ്പങ്ങളിൽ
ഓർമ്മക്കഴുകുകൾ
ഹൃത്തിനെ കൊത്തിപ്പറിച്ചുള്ള -
പ്രണയം

വർഷവും,ഗ്രീഷ്മവും
ശിശിരവും നനഞ്ഞവനെ
കവിതയുടെ കാമുകനും കാന്ത -
നും നീ

കവിത ബാക്കിവെച്ച് കടന്നു
പോയവനെ
ഒരു ജന്മത്തിൽ നിനക്കെത്ര -
ജന്മമയ്യപ്പാ



2020, നവംബർ 5, വ്യാഴാഴ്‌ച

ശ്യാമം


നാരകമതിരിട്ട വഴിയിലൂടെ നടപ്പ്
തമസ്സ് മാത്രം കൂട്ട്
ഉറുമ്പരിക്കുന്നു തലച്ചോറ്
മഞ്ഞകൊണ്ടു വരയ്ക്കുന്നു
മനച്ചുമരിൽ ചിത്രം

മരിച്ചവന് ശാന്തം സുന്ദരം
വായിക്കരിയിടേണ്ടത്
ജീവിച്ചിരിക്കുന്നവന്

കോടി പുതയ്ക്കേണ്ടത്
മരിച്ചവനല്ല
നാണം മറയ്ക്കേണ്ടത്
ജീവിക്കുന്നവന്

വെയിലു തിന്നുകിടക്കുന്നു
വേരറ്റൊരു മരം
നേരണിഞ്ഞൊരുനാളുപോയി
കാലം കുറിക്കുന്നു ശ്യാമം

മൂടുപടമണിഞ്ഞേയിരിക്കാവു
അദൃശ്യനാം ശത്രുവരികിൽ.

2020, നവംബർ 3, ചൊവ്വാഴ്ച

പാഠം


മൃഗം മൃഗത്തെ വേട്ടയാടുന്നു
വിശപ്പു മാറ്റാൻ
മനുഷ്യൻ വിശപ്പു മാറ്റി വേട്ടയാടുന്നു
മനുഷ്യനെ

മറച്ചു വെയ്ക്കാൻ ഒന്നുമില്ലാത്തതിനാൽ
വസ്ത്രങ്ങൾ ധരിക്കാറില്ല മൃഗങ്ങൾ
ഭംഗിയുള്ള വസ്ത്രങ്ങൾ ധരിക്കുന്നു -
മനുഷ്യർ
അഴുകിനാറുന്ന പലതും മറയ്ക്കാൻ

മൃഗങ്ങളിലെ മനുഷ്യത്വവും
മനുഷ്യരിലെ മൃഗീയതയും
പ്രകൃതി പഠിപ്പിക്കുന്ന പാഠം

പശി


കണ്ണിൽച്ചോരയില്ലാകഴുകുകൾ
കൊത്തിവലിക്കുന്നു ഒരുപെൺ-
ശരീരം
പശിമാറ്റുവാൻ മാത്രമായി
പിണ്ഡപ്പണയമായവൾ
പട്ടക്കടയുടെ മുറ്റത്ത് പൊട്ടിച്ചിരി
ക്കുന്നു ചില്ലു ഗ്ലാസുകൾ
വിശപ്പുമോന്തിയ പെണ്ണവൾ
വശംവദയാകുന്നു ചില്ലറതുട്ടിന്
ഉള്ളിൽനിന്നൊരു വാതനെൻ -
കണ്ണുകനലാക്കുന്നു
സിരയിലൂടിരച്ചെത്തി സ്വേദ -
മണികൾ വിതറുന്നു
നിസ്സഹായനായി ഞാൻ നിർ-
ലജ്ജം തലകുനിക്കുന്നു
സർപ്പദംശനമേറ്റവൾ നീലിച്ചു -
കിടക്കുന്നു കുറ്റിക്കാട്ടിൽ
വിജനമാമേതോപാത,തന്നറ്റത്തൊ-
രുകൂരയിൽ
വിളറി വിവശരായ് വിങ്ങിപ്പൊട്ടുന്നു
വിശപ്പിൻവിളി
ആടിയാടിപ്പോകുന്നുണ്ട് കുന്നിറങ്ങി
അമ്ലഗന്ധംപാറ്റിയൊരു തെറിവാക്ക്
രോഷമുളകരച്ചുപുരട്ടിയ മനസ്സിൽ
ദ്വേഷം പുകയുമ്പോഴും
ദിഗംബരനായ് നിന്നുപോകുന്നു -
ഞാനീപാതയോരത്ത്


2020, നവംബർ 1, ഞായറാഴ്‌ച

കവിതയുടെ വഴി


ഹൃദയത്തിൻ്റെ ആഴത്തിൽ നിന്ന്
എന്തോഒന്ന്
മനസ്സിനെ അകംപുറം തിരിച്ചിടുന്നു
സുരക്ഷിതത്വത്തിൻ്റെ മാളങ്ങളെങ്ങു-
മില്ല
ആശ്വാസത്തിനും, ആശയ്ക്കും വക -
യില്ല
ഒരു കരത്തിനോ ഒരു കുരിശിനോ-
ആഗ്രഹിച്ചു പോകുന്നു !

എൻ്റെ ചുറ്റും കിടന്ന് ഞാൻ കറങ്ങി
എന്നിലെ എന്നിൽ നിന്ന്
എനിക്കെന്നെ നഷ്ടമായി !

ഉണരുമ്പോൾ ഉള്ളിലൊരോളം
അള്ളിപ്പിടിച്ചവയൊക്കെ തെള്ളിപ്പോയി -
രിക്കുന്നു
അരികിലൊരു കടലാസിൽ
കവിതയിരിക്കുന്നു

കവിത വന്നവഴി ഇന്നും ഞാൻ  തേടിക്കൊണ്ടിരിക്കുന്നു

വിശപ്പ്


ഇറന്തിണ്ണയിലെ
ചാണകപ്പൊളിയടർത്തുന്നു
വിശപ്പ്

മൺപാത്രത്തിലെ
തണുത്ത വെള്ളം
വയറ്റിലെ തീക്കെടുത്തുന്നു

ഇരുണ്ട മേഘങ്ങളിൽ നിന്ന്
ഇറ്റി വീഴാറായ
മഴത്തുണ്ടാണ് കണ്ണുകൾ

ഇരുണ്ട തണുപ്പം
കത്തുന്ന നട്ടുച്ചയും
കാത്തുവെയ്ക്കാനൊരു ജന്മം

വ്യാഘ്രത്തിൻ്റെ വായിലകപ്പെ-
ടുംവരെ
പുല്ലുമേഞ്ഞു നടക്കണം
ശശം.


2020, ഒക്‌ടോബർ 29, വ്യാഴാഴ്‌ച

ഭൂമി


അമ്മ ഭൂമിയേകുന്ന വാത്സല്യം
കൊണ്ടല്ലയോ
മണ്ണിലീപാദമൂന്നി മുന്നിലേക്കടിവെയ്പ്പൂ

പാവന സ്പർശത്താലെ
ആ സ്നേഹവായ്പ്പിനാലേ
അങ്കുരിച്ചതല്ലയോ കാണുമീ ജാലമെല്ലാം

നിൻകൃപയില്ലെങ്കിലീ പാരിതിലെന്തുണ്ടമ്മേ
പുണ്യമാം സ്പർശം കൊണ്ടേ മൃത്യുവേ
ജയിച്ചോൾ നീ !
എൻമിഴി വെളിച്ചവും സിരയിൽ പ്രസാദവും
നീയല്ലാതെന്തന്നമ്മേ! നമിപ്പൂ നിൻ പാദത്തിൽ

വാരിധിയെക്കാക്കും നീ,
വരുണനേയും കാത്തിടും
ആകാശം തേടുന്നോൾ നീ,
ആശയും തരുന്നോൾ നീ
നിന്നുടെ മുന്നിൽ ഞാനോ ഒരു കൊച്ചു -
മൺതരി
എന്നിട്ടും ഗർവ്വെനിക്ക് ,എന്നുള്ളം -
കൈയ്യിൽ വെച്ച നെല്ലിക്കയെന്ന ഭാവം.

2020, ഒക്‌ടോബർ 28, ബുധനാഴ്‌ച

കഴുമരങ്ങളേ സൂക്ഷിക്കുക


കവിതയെ കഴുമരത്തിലേറ്റാൻ
കൽപ്പിച്ചു ന്യായാസനം.
കൽത്തുറുങ്കിന്റെ കാതരമായ
നിലവിളികേൾക്കാൻ അവർക്ക്
കാതുണ്ടായിരുന്നില്ല
കൊലക്കയർ നെയ്യുന്ന കൈകളെല്ലാതെ.
തൂക്കിലേറ്റപ്പെട്ട കവിത മരിച്ചെന്ന് -
പരിശോധിച്ച് ഉറപ്പിച്ചവർ തൽക്ഷണം 
മറിഞ്ഞുവീണു.
കവിതയ്ക്ക് കൈകൾ മുളച്ചു കൊണ്ടേ
യിരുന്നു
അടക്കാനാവാത്ത ആനന്ദത്തോടെ
ചുരുട്ടിയ മുഷ്ടികൾ തെരുവിലേക്കിറങ്ങി
അധികാരത്തിന്റെ അകത്തളങ്ങൾ വിറച്ചു
ന്യായാസനങ്ങൾ ഇളകിയാടി
വെടിയുണ്ട വരച്ച ചിത്രങ്ങളിൽ നിന്ന്
കൈകൾ പിറന്നു കൊണ്ടേയിരുന്നു
കവിത കാറ്റായെങ്ങും പരന്നു
ന്യായാധിപർക്ക് പേനപിടിക്കാൻ കൈകളോ
കുത്തിപ്പൊട്ടിക്കാൻ പേനകളോയില്ലാതായി
അധികാരം വിട്ടൊഴിഞ്ഞവർ
കവിത കാലാതിവർത്തിയെന്നു പറഞ്ഞ്
കവിതയുടെ കൈകളെ പിൻതുടരാൻ തുടങ്ങി
...................
രാജു.കാഞ്ഞിരങ്ങാട്




കാലിഡോസ്കോപ്പ്


ജരായുവിൽ നിന്ന് ജാതനായി
വെളിച്ചത്തിലേക്കു വളർന്നു
തെളിച്ചത്തിലാണ് തളർന്നു പോയത്

ബാല്യം വർക്കത്ത് കെട്ടുപോയി
പ്രാണൻകൂട്ടിലെ തത്തയായി
രക്തത്തിൻ്റെ നിറം ചുവപ്പായിരുന്നു
അനുഭവങ്ങൾക്ക് കവർപ്പും

കൗമാരത്തിൽ ഞാനും നീയുമായി
പിന്നെ പിന്നെ കണ്ടാൽ മിണ്ടാതായി
നിറത്തിൻ്റെ അർത്ഥങ്ങളറിഞ്ഞു
അനർത്ഥങ്ങളുടെ ശാസ്ത്രമറിഞ്ഞു

കീറിപ്പോയ ഒരു ജീവിതം
കുഞ്ഞുനാളിലെ കടലാസുവഞ്ചി
കാലം സാക്ഷിപറയാൻ കാത്തുനിന്നില്ല
പടിക്കു പുറത്തെ പടുമുള

നിൻ്റെ കുപ്പിവളപ്പൊട്ടുകളിട്ട കാലിഡോ-
സ്കോപ്പ്
എന്തെന്തു വർണ്ണങ്ങൾ കാട്ടിത്തന്നു
പൊട്ടിപ്പോയ കാലിഡോസ്കോപ്പാണ്-
ജീവിതം
പുസ്തകത്താളിൽവെച്ച മയിൽപ്പീലി
പെറ്റില്ല മണ്ണടിഞ്ഞു പോയി

2020, ഒക്‌ടോബർ 27, ചൊവ്വാഴ്ച

ചിത്രം

 

ഒരിക്കൽ
ഞാനൊരനാഥാലയത്തിൽ
പോയി
ചുമരിൽ ഗാന്ധിജിയുടെ
ചിത്രമുണ്ടായിരുന്നു
തിരിച്ചിറങ്ങുമ്പോൾ
എൻ്റെ ചുണ്ടിലൊരു പുഞ്ചിരിയും

ഇന്ന്
ഒരിക്കൽക്കൂടി ഞാനവിടെയെത്തി
ചുമരിൽ ഗോഡ്സേയുടെ ചിത്രം
എനിക്ക്
തിരിച്ചിറങ്ങാൻസാധിക്കുമോ?

                              o

2020, ഒക്‌ടോബർ 26, തിങ്കളാഴ്‌ച

വ്യസനം


ഇലകൊഴിഞ്ഞ വൃക്ഷമ്പോലൊരുവൻ
വിശുദ്ധമുഖഛായയാൽ
ഏതോ ഗോത്രപുരാവൃത്തമ്പോൽ
ഏതോവിഷാദ നീലിമപോൽ
ഏതോ പ്രാക്തന നിശ്ശബ്ദതപോൽ .

മനസ്സിൻ കിളിവാതിൽതുറന്നു -
മടങ്ങിവരും ചിലവേളയിൽ
ദേശാന്തരംപോയ പക്ഷിപോലോ -
ർമ്മകൾ
കാലക്കടലിൽപ്പെട്ട പെട്ടകം ജീവിതം
അതിൽ കരയുന്ന കുരികിൽ പക്ഷി -
പോൽജീവൻ

ജീവിതക്കുരിശുംപേറിക്കയറുന്നു -
മലയവൻ
സ്നേഹത്തിന്
സമാധാനത്തിന്
സാഹോദര്യത്തിന്.

പൊറുതികേടിൻ ശിഖരത്തിൽ
തൂങ്ങുന്നു ജീവിതകവർപ്പെന്ന്
ആക്രന്ദനങ്ങളുയരവേ,
ധ്യാന മാനസം ചൊല്ലുന്നു ഏറ്റംവലിയ -
വ്യസനം ജീവിതം തന്നെ.




2020, ഒക്‌ടോബർ 24, ശനിയാഴ്‌ച

എന്തു പേരിട്ടു വിളിക്കും


കുടയില്ലാത്ത ഒരു ദിവസം
കൂട്ടുകാരിയുമൊത്ത് നടക്കുമ്പോൾ
കോരിച്ചൊരിഞ്ഞു മഴ

മദിപ്പിക്കുന്ന ഗന്ധവും
കൊതിപ്പിക്കുന്ന കുളിരുമില്ലാതെ
കിടു കിടക്കും വേളയിൽ
കുടയായ് പരസ്പരം ഞങ്ങൾ ഞങ്ങളെ-
കാത്തു

കൂട്ടിപ്പിടിച്ച കൈകളെ കുടഞ്ഞെറിഞ്ഞ
കൊടുങ്കാറ്റിൻ്റെ കുത്തുവാക്കിൽ മനം -
നൊന്തവൾ
കണ്ണീരിൻ്റെ പൊള്ളുന്നൊരുകണം നെഞ്ചി -
ലിറ്റിച്ചുകടന്നു പോയി

മഴയുടെ കയപ്പു തിന്നവൻ
വെയിൽ കുടിച്ചു കൊണ്ടേയിരിക്കുന്നു

ഏകാന്തയിൽ എരിഞ്ഞു തീരുമ്പോൾ
എറിഞ്ഞുടയ്ക്കുന്നു ഓരോ മഴത്തുള്ളി -
കളേയും

ഒരു കാറ്റുമെടുക്കുന്നില്ല
ഈ കരയെ
ഒരു മഴയും നനയ്ക്കുന്നില്ല
ഈ മിഴിനീരിനെ
നീറി നീറി മരിക്കുന്ന മനുഷ്യനെ
എന്തു പേരിട്ടു വിളിക്കണം


പ്രാർത്ഥന

 

ധ്യാന ബുദ്ധനെപ്പോലെയിരുന്ന-
മരങ്ങൾ
ഉടയാടയുരിഞ്ഞപോലെ,യുലഞ്ഞു
കരയുന്നു.

മുളകളെ മൂടോടെ പിഴുതെടുക്കുന്നു!
സീതേ നീഅഗ്നിശുദ്ധി തേടുക !!
ചിതയൊരുക്കി കാത്തിരിക്കുന്നു ചതി

എവിടെ, ഒഴുകുന്ന പുഴതൻ -
സംഗീതം
പറവകൾതൻ മധുര ഗീതം
പുതുപച്ചകൾ
ഇളംവെയ്ലുകൾ
ഗാഢനീലാകാശം

ഗർഭപാത്രം കരിഞ്ഞുണങ്ങിയ
പാടത്തിരുന്ന് പ്രാർത്ഥിക്കുന്നു -
ഒരച്ഛൻ.
പ്രാർത്ഥനയുടെ പതാകകളെവിടെ !

ഇനിയെനിക്ക് ഗാഢമായൊന്നുറങ്ങണം
മണ്ണിലൊരു മൗനവേരായ്
സ്നേഹ ഉറവകൾ തേടി
പെൺ സൗഹൃദങ്ങളുടെ
പുതുതെഴുപ്പുകളുടെ
മാറ്റത്തിൻ്റെ സ്ഫുരണതലത്തിൽ
ഒരു പച്ചപ്പായ് ഉറക്കമുണരണം

2020, ഒക്‌ടോബർ 23, വെള്ളിയാഴ്‌ച

അച്ഛൻ

 

അച്ഛൻ്റെ പട്ടട കെട്ടടങ്ങിയിരുന്നില്ല
കടുത്ത ദുഃഖത്തിൽ നിന്ന്
കവിതയിറങ്ങി വന്ന്
കടലാസിൽക്കുറിച്ചു അച്ഛനെക്കുറിച്ച്
അഞ്ചാറുവരി.
കണ്ണടച്ചു കിടന്നു,
ഉറങ്ങിപ്പോയതറിഞ്ഞില്ല
നേരം വെളുത്ത് ഉണരുമ്പോൾ
പുതപ്പു കൊണ്ട് പുതപ്പിച്ചിരിക്കുന്നു
വാതിൽ ചാരിയിരിക്കുന്നു
കടലാസിൽ നിന്ന് കവിതയിറങ്ങി -
പ്പോയിരിക്കുന്നു !
അല്ലെങ്കിലും;
അച്ഛൻ അധ്വാനിയായിരുന്നല്ലോ
ആരുടെ പ്രശംസയ്ക്കു മുന്നിലും
വന്നു നിൽക്കാറില്ലല്ലോ

2020, ഒക്‌ടോബർ 21, ബുധനാഴ്‌ച

ഞാറ്റു പാട്ട്


നേരം പോയ് നേരം പോയേ
പെണ്ണാളേ വേഗം വായോ
ചേറ്റുകണ്ടം കലക്കടി പെണ്ണേ
ഈച്ചേറ് നമ്മടെ ചോറെടി
ചേറ്റുകണ്ടം കലക്കടി പെണ്ണേ
ഈച്ചേറ് നമ്മുടെ ചാറടി
ചേറിലെറങ്ങടി പെണ്ണേ നീ
നേരം പോയ് നേരം പോയ്
നേരം പോയേ

ചോരതിളക്കണ പെണ്ണാളേ
ചേലിൽ ചിരിക്കണ കണ്ണാളേ
ഞാറൊന്നു പാകടി പെണ്ണേ
വെള്ളം വേഗം തേവടി പെണ്ണേ
ചെങ്കതിർ പോലെ തിളങ്ങി വിള
ങ്ങണ പെണ്ണാളേ കണ്ണാളേ
നേരം പോയ് നേരം പോയ്
നേരം പോയേ

കാളപൂട്ടി കണ്ടം മറഞ്ഞേ
അരൂംമൂല കിളക്കടകോര
ഞാറൊലുമ്പി ഏറ്റിയെറിഞ്ഞേ
നുരിവെച്ചു മുന്നേറടി പെണ്ണേ
നേരം പോയ് നേരം പോയ്
നേരം പോയെ

മാനത്ത് കാളണകാറ്
വരമ്പത്ത് തമ്പ്രാൻ്റെ മോറ്
രണ്ടുംപൊട്ടിയൊലിക്കണമുമ്പേ
താളത്തിൽ പണിയടി പെണ്ണേ
നേരം പോയ് നേരം പോയ്
നേരം പോയേ

അന്തിക്കതിരോൻ നുരിവച്ചുനീർന്നേ
അന്തിമാനം ചുവന്നു തുടുത്തേ
ഞാറ്റുവേല കുളിച്ചു കേറുമ്മുന്നേ
ഞാറു നട്ടൊന്നുനീ നീരെടി പെണ്ണേ
നേരം പോയ് നേരം പോയ്
നേരം പോയേ

2020, ഒക്‌ടോബർ 20, ചൊവ്വാഴ്ച

സത്യം


കാക്ക പരേതാത്മാവിനോട്
പറഞ്ഞു:
അവർ എന്നും എന്നെ ആട്ടി-
പ്പായിക്കുന്നു
ബലിച്ചോറുണ്ണുവാൻ മാത്രം
കൈമുട്ടി വിളിക്കുന്നു

പരേതാത്മാവ്:
ജീവിച്ചിരിക്കുമ്പോൾ ഒരുരുള-
ച്ചോറു തരാത്തവരാണ്
ആട്ടിപ്പായിക്കുന്ന നിന്നെ-
ഇങ്ങനെയെങ്കിലും ഓർമ്മി-
ക്കട്ടെ

2020, ഒക്‌ടോബർ 19, തിങ്കളാഴ്‌ച

ജീവൻ്റെ നാൾവഴികൾ

 

പൂമൊട്ടു പോലൊരു പൈതലായ് ബ്ഭൂമി-
യിലാദ്യമായൊന്നെത്തി നോക്കുന്നേരം നേർത്തൊരാർത്തസ്വരത്താലെ നാമാദ്യ-
ജീവിതപാഠം പഠിച്ചിടുന്നു

പിന്നെ പതുക്കനെ പൂവിതളെന്നപോൽ
മന്ദം മിഴികൾ തുറന്നു നോക്കേ
കാണുന്നതെല്ലാമേകാലത്തിൻ സാക്ഷിയായ്
മൂകമായ് നോക്കിക്കിടന്നിടുന്നു

ഒട്ടുനാളിങ്ങനെ പോയവാറേ മട്ടുമാറിപ്പുതു -
കളികളായി
പാരിതിൽ പിച്ചകപ്പൂവുപോലെ പിച്ചവെച്ചോടി
ക്കളിച്ചിടുന്നു
അങ്കണത്തട്ടിലിറങ്ങിമെല്ലേ അങ്കത്തിനു -
കോപ്പുകൂട്ടിടുന്നു
അല്ലിതെന്തെന്നുമറിഞ്ഞിടാതെ വല്ലികളായി -
ച്ചമഞ്ഞിടുന്നു

കാലം പതുക്കെക്കഴിഞ്ഞുപോകെ കാര്യമൊ-
ട്ടൊക്കെയറിഞ്ഞിടുന്നു
ജീവിത പാരാവാരത്തിലേക്ക് ജീവൻ്റെ വഞ്ചി -
യിറക്കിടുന്നു
ആശിപ്പതൊക്കെയും കൈക്കലാക്കാൻ -
വാശിപ്പുറത്തേറിപ്പോയിടുന്നു
ദോഷമിതെന്തെന്നതോർത്തിടാതെ തോഷി-
ക്കുവാൻവക തേടിടുന്നു

കാലക്കലണ്ടർ മറിഞ്ഞിടവേ ജീവിതത്തിൻ -
ഗതി മാറിടുന്നു
കാതങ്ങൾ താണ്ടിയ കാലുകളോ കുഴമ്പിൽ -
ക്കുളിച്ചു കിടന്നിടുന്നു
കുഞ്ഞിനെപ്പോലെ ഞെളിപിരിയായ് ഞെട്ടി-
വിറച്ചു കരഞ്ഞിടുന്നു
ആദിയുമന്തവുമൊന്നെന്നപോൽ നിത്യഗർഭ -
ത്തിൽ പോയ് ചേർന്നിടുന്നു


2020, ഒക്‌ടോബർ 16, വെള്ളിയാഴ്‌ച

ഹൃദയപക്ഷം



അറപ്പാലന്നു നമ്മൾ ചളിയെ തൊട്ടതില്ല
ഉറപ്പില്ലിന്നൊട്ടുമേഅരി കിട്ടീടുമെന്ന്
എരിപൊരി കൊള്ളും കാലം കേന്ദ്രം -
കണ്ണുരുട്ടുന്നു
പിന്നെ, കണ്ടില്ലെന്നപോൽ തിരിഞ്ഞു് -
നടക്കുന്നു

ചളിയിൽ ജലജമീകൃഷകരെന്നു ചൊല്ലി
കേരള സർക്കാരുടൻമാറോടു ചേർത്തീടുന്നു
അച്ഛനപ്പൂപ്പൻമാരന്നു പട്ടിണി കിടന്നിട്ടും
വളർത്തി പഠിപ്പിച്ചു അന്നം വിളയിക്കുവാൻ.
അന്നമില്ലെങ്കിലെന്ത് പദവി, പത്രാസ്, പണം!
അന്നമുണ്ടെങ്കിലേ ജീവൻ തന്നെയും -
നിലനിൽക്കൂ

ഇടതുപക്ഷമെൻ്റെഹൃദയപക്ഷമല്ലോ
കർഷകരെല്ലാമിന്ന് നെഞ്ചിൽ തൊട്ടു ചൊല്ലുന്നു
ഇന്ത്യയിലെങ്ങും കർഷകാത്മഹത്യ പെരുകുമ്പോൾ
ഇല്ലില്ലകേരളത്തിൽ കർഷക ആത്മഹത്യ

വിത്തായും, വളമായും, ആനുകൂല്യങ്ങളേറെ
പ്രോത്സാഹനമായി പണവുമേകീടുന്നു
വിളവുകളേറ്റെടുത്ത് വിലകൾ നൽകീടുന്നു
കടത്തിൻവലകളേ മുറിച്ചു കടക്കുന്നു

കർഷകരല്ലോ നാടിൻ നട്ടെല്ലെന്നോർക്കുന്നത്
കഷ്ടതയറിയുന്ന ഭരണം വന്നാൽ മാത്രം
ഇഷ്ടമീ,യിടതിൻ്റെ ഭരണം മറക്കൊല്ല
നഷ്ടപ്പെടുത്തീടാതെ കൃഷ്ണമണിപ്പോലെ നാം
പരിപാലിച്ചീടുക......

2020, ഒക്‌ടോബർ 15, വ്യാഴാഴ്‌ച

കാലികം


 സത്യത്തിൻ്റെ നാവറുത്ത്
കണ്ണിൽ കറുത്ത തുണിയും
കെട്ടി
കൈയ്യിലൊരു തുലാസും
കൊടുത്ത്
ചില്ലിട്ട് ചുമരിലിരുത്തി
നുണ രാജ്യഭരണം തുടങ്ങി

2020, ഒക്‌ടോബർ 14, ബുധനാഴ്‌ച

പറയപെടാത്തത്


നാം തമ്മിൽ പറയപ്പെടാത്ത
ഏതു വാക്കിൻ്റെ
അകലത്തിലാണ് നീയിപ്പോൾ
അന്യോന്യം അറിയപ്പെടാത്ത
ഏതു വേദനയുടെ അറ്റത്ത്

മൗനത്തിൻ്റെ വാത്മീകത്തിൽ
അസ്വസ്ഥതയുടെ ചിതലരിക്കുന്നു
സമാധി തേടുന്ന ഉൾവിചാരങ്ങൾ
ഊഷരതയിൽ ഉറവ തേടുന്നു

ഇല്ല നമ്മളിൽ വർഷം
കത്തുന്നു ഗ്രീഷ്മം
അഹം അടക്കിവെയ്ക്കുന്നു
ശിശിരം

നിരാശയുടെ ഇടിത്തീ വീണ്
പൊളളിക്കരിഞ്ഞ ഹൃദയം
കണ്ണീരാണിന്ന് ദാഹജലം
പറയപ്പെടാതെ പോകുന്ന പ്രണയം
ജീവിതം പോലെ അപൂർണ്ണം

2020, ഒക്‌ടോബർ 12, തിങ്കളാഴ്‌ച

അടരുമെന്നറിഞ്ഞിട്ടും


കാലം കല്പാന്തം
പ്രളയജലത്തിൽ പ്രാണൻ്റെ പിടച്ചിൽ.
ജീവിതം
പൂജ്യങ്ങൾ ഇട്ടിട്ടുനിറച്ച കടലാസ്,
വഴുതിയകലുന്ന ഓർമ്മത്തെറ്റ്,
ചിറകറ്റ ശലഭം

തണുപ്പിൻ്റെ വിരലുകൾക്ക്
ബോധത്തിൻ്റെ ജാലകങ്ങളെ തുറക്കുവാൻ
കഴിയില്ല
ഭ്രാന്തനിമിഷങ്ങൾ നിറച്ചു തന്നത്
മിഴികളിൽ ഗ്രീഷ്മം
ഇല്ല,യിനി കിനാക്കളും, കാവുകളും

ഇല്ല, ഉല്ലാസത്തിൻ്റെ ചില്ലകൾ
ഇരു ഹൃദയങ്ങൾ ചമയ്ക്കുന്ന രൂപകങ്ങൾ
കൊടുങ്കാറ്റിൻ്റെ ശിഖരതലത്തിൽ
ശിശിരം തേടുന്നവൻ ഞാൻ

നിലാവില്ല, നക്ഷത്രമില്ല
കഴുകുകൾ എൻ്റെ കാവൽക്കാർ
കാർക്കോടകൻ കൊത്തിപ്പോയതെങ്കിലും,
അടരുമെന്നറിഞ്ഞിട്ടും
പടരാതിരിക്കുന്നതെങ്ങിനെ?!

2020, ഒക്‌ടോബർ 11, ഞായറാഴ്‌ച

ഹാഥ് രസ്

 

ഹാഥ് രസ്

വിശാലമായ രാജ്യത്തെ
കുഞ്ഞു ജില്ലയല്ല
നമ്മുടെ പെൺമക്കളാണ്

ബലാൽസംഘികൾ
സ്നേഹത്തേക്കുറിച്ചും
സാന്ത്വനത്തെക്കുറിച്ചും
പ്രഭാഷണം നടത്തുന്നിടത്തോളം
മുതലക്കണ്ണീരൊഴുക്കുന്നിടത്തോളം
അത് സംഭവിച്ചുകൊണ്ടിരിക്കും

മുറിഞ്ഞ നാവ് തെറിച്ചു വീണ്
പിടഞ്ഞു മരിക്കും
സ്വപ്നങ്ങളെ ചിതയിലേക്കെടുക്കും
ആരുമറിയാതിരിക്കാൻ
അരനിമിഷം കൊണ്ട് തീർക്കാൻ
പെട്രോളൊഴിച്ച് കത്തിക്കും

പുത്തൻ കുപ്പായങ്ങളെക്കുറിച്ച്
മുടിവെട്ടിയതിൻ്റെ സൗന്ദര്യത്തെക്കുറിച്ച്
പെൺമക്കളെ എങ്ങനെ സംസ്ക്കാരത്തോ-
ടെ വളർത്താം !എന്നതിനെക്കുറിച്ച്
അവർ കൊച്ചുവർത്തമാനം പറഞ്ഞു ചിരിക്കും

അപ്പോഴും;
അത് സംഭവിച്ചുകൊണ്ടേയിരിക്കും
വാഴയിലക്കീറുപോലെ
പെൺമക്കൾ പിച്ചിച്ചീന്തപ്പെടും
പാടങ്ങളിൽ ബജ്റയുടെ വിത്തുകൾ
രക്തത്താൽ മുളയിടും

അപ്പോഴും,
അത് സംഭവിച്ചുകൊണ്ടേയിരിക്കും
.............
ഹാഥ് രസ് - ഉത്തർപ്രദേശിലെ ഒരു ജില്ല

ജീവിതമേ സഖി


നിന്നനുരാഗാനുഭൂതിയിലെൻ മനം
സംഗീതസാന്ദ്രമാകുന്നു
സുന്ദരി, കാമുകി നിൻകൺമുനത്തെ -
ല്ലിനാലെന്നിലാകെ
പുളകങ്ങൾ പൂത്തു പ്രഭവിടർന്നു.

അക്കൈകളാലെന്നെ കെട്ടിപ്പുണരവേ
കോരിത്തരിച്ചു ഞാൻ നിൽപ്പൂ
എത്ര മനോഹരം നിൻ്റെയാകാൽത്തണ്ട
ചാർത്തുന്നു ഞാൻ സ്നേഹചിലങ്ക

എന്തൊരാനന്ദം കരിമിഴിക്കണ്ണാളെ
അല്ലിലും സ്നേഹം വിടർത്താം
തെല്ലു സന്ദേഹവും വേണ്ടെൻ്റെ മലകളെ,
ആദിത്യചന്ദ്രരേ, വൃക്ഷലതകളേ, നക്ഷത്ര -
വൃന്ദമേ
കവർപ്പുകളെത്രയാണെങ്കിലും സഹിച്ചിടാം
ജന്മമിതൊന്നെന്നറികേ
ജീവിതമേ സഖി; സുന്ദരി, കാമുകി
വിടരുക നീയെന്നിൽ വാടാത്ത സുമ,മായി
സ്നേഹമായ്, സാന്ത്വനമായ്

2020, ഒക്‌ടോബർ 9, വെള്ളിയാഴ്‌ച

മൂഷിക സത്രീ


ഒരു ചെടിയിൽ ഇരുനിറപ്പൂക്കളോ
ഒരമ്മയ്ക്കിരുമുഖക്കാഴ്ച്ചയോ
ഇല്ലെനിക്കു ബാല്യ, കൗമാരങ്ങൾ
സാന്ത്വന സ്നേഹങ്ങൾ അമ്മതൻ -
താരാട്ട്
അനുഗ്രഹിച്ചില്ലമ്മ അക്ഷതം കൊണ്ട്
ആശ്വസിപ്പിച്ചില്ല ഒരു ചെറു വാക്കിനാൽ
ആക്രോശിക്കുന്നമ്മ, നിറുകയിൽ -
കൈചേർത്ത്
നശിച്ചുപോകുവാൻ നാമം ജപിക്കുന്നു
അഹല്യയാകുവാനാശിച്ചു ഞാനന്ന്
സീതയായ് ധരപിളർന്നു താഴാനും
പാഴ്ച്ചെടിയെന്നു പറിച്ചെറിഞ്ഞിട്ടും
'ചൊറിയണം' യെന്നുപേർ ചേർത്തു -
വിളിച്ചിട്ടും
ആരും തിരിഞ്ഞു നോക്കാതേയിരുന്നിട്ടും
തളിരിട്ടുതാനെയാ പെൺകൊടിമണ്ണിതിൽ
കൂടപ്പിറപ്പുകൾ കോർത്തെടുത്തീടുന്നു
അച്ഛനോ നിസ്സംഗമേലാപ്പണിയുന്നു
നൊന്തു പെറ്റുള്ളൊരമ്മയിതെങ്ങിനെ
സ്വന്തം ചോരയേ കൊല്ലാക്കൊല ചെയ്യുന്നു
മൂഷികസ്ത്രീ വീണ്ടും മൂഷിക സ്ത്രീയായി
അമ്മയെന്നപരനാമത്തിലറിയുന്നുണ്ടിന്നും

വ്യാധി

 

പകൽ പനിച്ചു തുള്ളുന്നു
മഹാ മൗനത്തിൻ്റെ നട്ടുച്ച
പൊട്ടിച്ചിതറുന്നു
വെളിച്ചം കുടിച്ച കണ്ണുകൾ
വേച്ചുവേച്ചു നടക്കുന്നു

അനന്തകാലങ്ങൾ
ഉള്ളിൽ അള്ളിപ്പിടിച്ചു -
തുള്ളുന്നു

കോളറയുടെ കർക്കിടകപ്പെയ്ത്ത്,
വസൂരിയുടെ വെന്ത ഗന്ധം,
ഞരക്കങ്ങൾ, ഞെരിഞ്ഞമരുന്ന
പച്ചവിറകിൻഏങ്ങലടികൾ
ദുരിതങ്ങൾ പെയ്യുന്ന കുരുതി തെയ്യ-
ങ്ങളുടെ അലറിവിളികൾ

കുലച്ച തെങ്ങുപോൽ പൂത്തുലഞ്ഞു്
നിൽക്കുന്നുമിന്നുമോർമ്മകൾ
വ്യഥിതഹൃദയത്തിനിന്നുമില്ലസ്വാസ്ഥ്യം
കുരിപ്പ് കുരുക്കുന്നു ചുറ്റും കൊറോ-
ണയായ്
കാർന്നുതിന്നുന്നുജീവൻ