ബാല്യകാലത്തിൻ്റെ വേലത്തരങ്ങളുണ്ടിന്നുമീ മാനസപ്പെട്ടകത്തിൽ
ഒന്നും കളയാതെ സൂക്ഷിപ്പതുണ്ടുഞാൻ
നിധിപോലെയിന്നുമീ ഹൃത്തടത്തിൽ
ഗോലികളും പിന്നെ പൊട്ടിയ പെൻസിലും വളപ്പൊട്ടും മാമ്പഴ മാധുര്യവും
പച്ചോല പന്തും പഴുത്ത പുളിങ്ങയും
മൊട്ടാമ്പുളിയും മഷിപ്പച്ചയും
കുസൃതിയും കുഞ്ഞു പിണക്കങ്ങളും പിന്നെ കള്ളനും പോലീസും അടിപിടിയും
അന്തിക്കരി തിളപ്പിക്കുവാനായി
ചുള്ളിയും മുള്ളിയും വിറകൊരുക്കി
നെല്ലു വറുത്തു തരക്കിയരിയാക്കി
കഞ്ഞിവെച്ചുള്ളൊരാ ബാല്യകാലം
ആർത്തി പെരുത്തുള്ള വിശന്നു പൊരിയുന്ന വയറുമമർത്തി മാന്തോപ്പിലേക്കോടിയും
കണ്ണിമാങ്ങാച്ചുന കവിളുപൊള്ളിച്ചുള്ള കാലമുണ്ടിന്നും കറയറ്റൊരുള്ളിൽ
പുര ചോർന്നൊലിക്കുന്ന പെരുമഴക്കാലത്തും
പുഴപോലെ ചിരിച്ചൊരാകാലം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ