കത്തെഴുത്ത് നിർത്തിയതിൽ പിന്നെ
കുത്തും കോമയും മറന്നു
വാക്കിൻ്റെ കുത്തൊഴുക്ക് നിന്നു
കാത്തിരിപ്പ് മറന്നു
വളപട്ടണം പുഴയ്ക്കപ്പുറമിപ്പുറ-
മെന്ന ദൂരം കുറഞ്ഞു
കത്തിലെ 'എത്രയും പ്രിയപ്പെട്ട' -
കാവ്യഗുണം കുറഞ്ഞു
ജീവൻ തുടിക്കാതെയായി
നുരഞ്ഞുയരാതെയായി
ചുംബിച്ചുണർത്താതെയായി
ഓർത്തോർത്തു ചിരിക്കാതെയായി
ഉറക്കം കളഞ്ഞ്
കിനാവു മുറിഞ്ഞ്
കണ്ണുകഴച്ച്
മനസ്സു മടുത്ത്
ഒന്നിനോടും ഒരു
പ്രതിപത്തിയുമില്ലാതെ
ഉണ്ട് ഇന്നും
അന്നത്തെ കത്തുകൾ
ചിതൽ പിടിക്കാതെ
ഉളളകത്തെ പെട്ടിയിൽ
തുടിച്ചുണർന്ന്
നുരഞ്ഞുയർന്ന്
പൊട്ടിച്ചിരിച്ച്
ഞെട്ടിക്കരഞ്ഞ്
ജീവനിൽ തൊടുന്നവ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ